ഭീകരപ്രവർത്തനത്തിന്റെ പുത്തൻ മുഖച്ഛായ
ഭീകരപ്രവർത്തനത്തിന്റെ പുത്തൻ മുഖച്ഛായ
കഴിഞ്ഞ തവണ ഈ മാസികയിൽ ഭീകരപ്രവർത്തനത്തെ കുറിച്ചുള്ള ആമുഖ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ മുഖച്ചിത്രത്തിൽ പരിചിതമായ ഒരു പ്രതീകമാണ് ഉപയോഗിച്ചത് —ശക്തിയേറിയ ഒരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന തോക്കുകളേന്തിയ മുഖംമൂടികൾ. എന്നാൽ ഇപ്പോൾ ചിത്രത്തിനു മാറ്റം വന്നിരിക്കുന്നു.
സന്ധ്യാസമയം. കുറെ ട്രക്കുകൾ നിരനിരയായി ഒരു ഹൗസിങ് കോളനിയിലൂടെ സാവധാനം മുന്നോട്ടു നീങ്ങുന്നു. ആ ട്രക്കുകൾ ഒരു സ്കൂൾ കെട്ടിടത്തിന് അടുത്തുവന്നു നിൽക്കുന്നു. ഗ്യാസ് മാസ്ക്കുകളും രാസവസ്തുക്കളിൽനിന്നു സംരക്ഷണമേകുന്ന കവചങ്ങളും ധരിച്ച പ്രത്യേക പരിശീലനം നേടിയ പുരുഷന്മാർ കുറ്റിച്ചെടികൾക്ക് ഇടയിലൂടെ ആയാസപ്പെട്ട് മുന്നോട്ടു നീങ്ങുന്നു. ആ സ്കൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്പോർട്സ് പരിപാടി നടക്കുന്നതിനിടയിൽ, ചെറിയ ഒരു സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നും അതു പുറത്തുവിട്ട വാതകം കാണികളെ രോഗഗ്രസ്തരാക്കിയെന്നും മാത്രമേ അവർക്ക് അറിയാവൂ. എന്താണ് നടന്നത് എന്ന് അറിയാൻ ആ പ്രദേശത്തെ അടിയന്തിര രക്ഷാ പ്രവർത്തകരോടൊപ്പം ആ നാലു പുരുഷന്മാർ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചു. ആ സ്ഫോടക വസ്തു എന്താണ് പുറത്തുവിട്ടത്? അന്ത്രാക്സോ? അതോ നാഡീവാതകമോ?
അവർ സംഭവസ്ഥലത്തേക്കു സാവധാനം നടന്നടുക്കുന്നു. രാസപരിശോധന നടത്താനുള്ള കുറേ ഉപകരണങ്ങളും അവരുടെ പക്കൽ ഉണ്ട്. അവർ ഒരു കൊച്ചു മുറിയുടെ അടുത്തെത്തുന്നു. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ അവിടെ ചിതറിക്കിടപ്പുണ്ട്. അതീവ ശ്രദ്ധയോടെ നിർവഹിക്കേണ്ട ഒരു ദൗത്യമാണ് അവരുടേത്, പരിശോധനയ്ക്കായി കൊണ്ടുവന്നിരിക്കുന്ന കൊച്ചുകൊച്ച് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും ഭാരമുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതുമൊക്കെ അതിൽ പെടുന്നു.
പെട്ടെന്ന് അവരുടെ മാസ്ക്കുകൾ ആവികൊണ്ട് നിറയുന്നു. വിദഗ്ധ പരിശീലനം സിദ്ധിച്ച ഒരാൾക്കു പോലും ഈ വേല ആയാസകരമാണ്. പത്തു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആ അവശിഷ്ടം എന്താണെന്ന് അവർ തിരിച്ചറിയുന്നു. “അത് അന്ത്രാക്സ് തന്നെ,” കൂടെയുള്ള രാസപരിശോധനാ വിദഗ്ധൻ പറയുന്നു.
ഭീകരപ്രവർത്തനത്തിന്റെ മുഖച്ഛായ മാറുന്നു
നിങ്ങൾക്കു തോന്നിയിരിക്കാവുന്നതുപോലെ അത്ര അപകടം പിടിച്ച ഒന്ന് അല്ലായിരുന്നു മേൽ വിവരിച്ച സംഭവം. ന്യൂയോർക്കിന്റെ വടക്കൻ ഭാഗത്ത് എവിടെയെങ്കിലും വാതക ആക്രമണം ഉണ്ടാകുന്നെങ്കിൽ കൈക്കൊള്ളേണ്ട നടപടികളിൽ പരിശീലനം നേടുകയായിരുന്നു ആ സംഘം. വൻ നശീകരണ ആയുധങ്ങൾ ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ നടക്കുമ്പോൾ സംസ്ഥാന, പ്രാദേശിക അധികൃതർക്ക് വേണ്ട സഹായം നൽകാനായി അടുത്ത കാലത്ത് പ്രത്യേക സംഘങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ
ഒന്നായിരുന്നു ആ സംഘം. ആക്രമണത്തിന് ഉപയോഗിച്ച അണുക്കൾ, രാസവസ്തുക്കൾ, റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ എന്നിവ പരിശോധിച്ച്, പുതിയ തരത്തിലുള്ള ഇത്തരം ഭീകരപ്രവർത്തനങ്ങളുടെ വ്യാപ്തിയും തീവ്രതയും വിലയിരുത്താൻ ഈ സംഘങ്ങളെ നിയോഗിക്കുന്നു.ഭീകരപ്രവർത്തനം ഉയർത്തിയിരിക്കുന്ന ഭീഷണികളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമായി ലോകമെമ്പാടും രൂപം കൊടുത്തിട്ടുള്ള സംഘങ്ങളിൽ ഒന്നു മാത്രമാണ് ഇത്. a സ്വതന്ത്ര സംഘങ്ങളോ ഒറ്റപ്പെട്ട തീവ്രവാദികളോ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ വർധിക്കുകയാണെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. പല ഭീകരപ്രവർത്തകരും ഇപ്പോഴും ലക്ഷ്യമിടുന്നത് സൈനിക ആസ്ഥാനങ്ങളും നയതന്ത്ര കാര്യാലയങ്ങളുമൊക്കെയാണെങ്കിലും ഗതാഗത സംവിധാനങ്ങൾ, സ്പോർട്സ് പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, തിരക്കേറിയ നഗരപ്രദേശങ്ങൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ എന്നിങ്ങനെ വലിയ സുരക്ഷാസന്നാഹങ്ങളൊന്നുമില്ലാത്ത ഇടങ്ങളും ഭീകരരുടെ ആക്രമണത്തിനു വിധേയമാകാറുണ്ട്.
ഭീകരപ്രവർത്തനങ്ങളിലുള്ള ഒരു മാറ്റത്തെ സ്ഥിരീകരിച്ചുകൊണ്ട് അമേരിക്കയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാനായ പോർട്ടർ ഗോസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “എല്ലാ ഭീകര പ്രവർത്തനങ്ങൾക്കും പിന്നിൽ ഗവൺമെന്റ് ആണെന്ന നമ്മുടെ പഴഞ്ചൻ ചിന്ത മാറ്റാറായിരിക്കുന്നു. ഏതെങ്കിലും മൗലിക താത്പര്യങ്ങൾ സ്ഥാപിച്ചു കിട്ടാൻ ഉദ്ദേശിച്ചുള്ള ഭീകരപ്രവർത്തനങ്ങൾ വർധിച്ചുവരുന്ന അവസ്ഥയാണ് നമ്മുടെ കണ്മുമ്പിൽ ഉള്ളത്.”
തടയാനോ ചെറുത്തുനിൽക്കാനോ പ്രയാസമുള്ള പ്രവർത്തനങ്ങളും തന്ത്രങ്ങളും ഭീകരപ്രവർത്തകരുടെ ഈ പുതിയ ആക്രമണരീതിയിൽ ഉൾപ്പെടുന്നു. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനും ആവശ്യമായ പണം സ്വരൂപിക്കാനും കൂടുതൽ കൂടുതൽ ഭീകരപ്രവർത്തകർക്കു കഴിയുന്നു. യുഎസ്എ ടുഡേ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഭീകരപ്രവർത്തകർ പുതിയ കമ്പ്യൂട്ടർ സാങ്കേതിക വിദ്യകളും ആശയവിനിമയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയും സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുമായി ബന്ധം പുലർത്തുകയും ചെയ്യുന്നതിനാൽ ഭീകര പ്രവർത്തനങ്ങളെ ചെറുത്തുനിൽക്കുന്നത് കൂടുതൽ ദുഷ്കരമായിത്തീർന്നിരിക്കുന്നു.” ഈ പുതിയ മാറ്റത്തിൽ പുതിയ ലക്ഷ്യങ്ങളും ഉൾപ്പെടുന്നു. അതിന്റെ ഫലമായി, റിപ്പോർട്ടർമാർക്കും വിശകലന വിദഗ്ധർക്കും “സൈബർ ഭീകരപ്രവർത്തനം,” “ജൈവ ഭീകരപ്രവർത്തനം,” “ആവാസ ഭീകരപ്രവർത്തനം” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉണ്ടാക്കേണ്ടി വന്നിരിക്കുന്നു.
ഭീകരപ്രവർത്തനത്തിന്റെ ഈ പുതിയ മുഖം എത്ര ഭീഷകമാണ്? നിങ്ങളുടെ വ്യക്തിപരമായ സുരക്ഷിതത്വം അപകടത്തിലാണോ? അന്താരാഷ്ട്ര ഭീകരപ്രവർത്തനം എന്ന പ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു. (g01 5/22)
[അടിക്കുറിപ്പ്]
a ഭീകരപ്രവർത്തനം എന്താണ് എന്നതു സംബന്ധിച്ച് ഭിന്നങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ഉദാഹരണത്തിന്, ആഭ്യന്തര യുദ്ധത്താൽ ശിഥിലമായ രാജ്യങ്ങളിൽ ഒരു വിഭാഗക്കാർ മറ്റൊരു വിഭാഗത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളെ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന നിയമപരമായ സംഗതികളായോ ഭീകരപ്രവർത്തനമായോ വീക്ഷിച്ചേക്കാം, ഏതു വിഭാഗത്തോടാണ് അതു ചോദിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഉത്തരം. ബലപ്രയോഗത്തിലൂടെ ലക്ഷ്യം നേടാനുള്ള ഒരു മാർഗമെന്ന നിലയിൽ അക്രമത്തെ അവലംബിക്കുന്നതിനെയാണ് ഈ ലേഖനപരമ്പരയിൽ “ഭീകരപ്രവർത്തനം” എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്.
[4, 5 പേജുകളിലെ ചതുരം/മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഭീകരപ്രവർത്തനങ്ങളുടെ ഒരു ദശകം
1. ബ്വേനസാറിസ്, അർജന്റീന
മാർച്ച് 17, 1992
കാർബോംബ് പൊട്ടി ഇസ്രായേലി എംബസി തകരുന്നു. മരിച്ചവർ: 29. പരിക്കേറ്റവർ: 242
2. അൾജിയേഴ്സ്, അൾജീറിയ
ആഗസ്റ്റ് 26, 1992
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം. മരിച്ചവർ: 12. പരിക്കേറ്റവർ: ചുരുങ്ങിയപക്ഷം 128
3. ന്യൂയോർക്ക് നഗരം, ഐക്യനാടുകൾ
ഫെബ്രുവരി 26, 1993
വേൾഡ് ട്രേഡ് സെന്ററിനു താഴെ മതതീവ്രവാദികളുടെ കനത്ത ബോംബാക്രമണം. മരിച്ചവർ: 6. പരിക്കേറ്റവർ: ഏകദേശം 1,000
4. മാറ്റ്സമോട്ടോ, ജപ്പാൻ
ജൂൺ 27, 1994
ഓം ഷിൻറിക്യോ വിഭാഗക്കാർ ഒരു പാർപ്പിട മേഖലയിൽ സാറിൻ ഗ്യാസ് പ്രയോഗിക്കുന്നു. മരിച്ചവർ: 7. പരിക്കേറ്റവർ: 270
5. ടോക്കിയോ, ജപ്പാൻ
മാർച്ച് 20, 1995
ഓം ഷിൻറിക്യോ വിഭാഗക്കാർ ടോക്കിയോയിലെ ഭൂഗർഭ തീവണ്ടികളിൽ സാറിൻ ഗ്യാസ് പ്രയോഗിക്കുന്നു. മരിച്ചവർ: 12. പരിക്കേറ്റവർ: 5,000-ത്തിൽ അധികം
6. ഓക്ലഹോമ നഗരം, ഐക്യനാടുകൾ
ഏപ്രിൽ 19, 1995
ഒരു ഗവൺമെന്റ് കെട്ടിടത്തിന് അടുത്തായി ട്രക്ക്ബോംബ് സ്ഫോടനം. വലതുപക്ഷ തീവ്രവാദികൾ ഉത്തരവാദികളെന്ന് ആരോപണം. മരിച്ചവർ: 168. പരിക്കേറ്റവർ: 500-ലധികം
7. കൊളംബോ, ശ്രീലങ്ക
ജനുവരി 31, 1996
വംശീയ ഭീകരപ്രവർത്തകർ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഒരു ബാങ്കിലേക്ക് ഓടിച്ചുകയറ്റുന്നു. മരിച്ചവർ: 90. പരിക്കേറ്റവർ: 1,400-ൽ അധികം
8. ലണ്ടൻ, ഇംഗ്ലണ്ട്
ഫെബ്രുവരി 9, 1996
ഐറിഷ് ഭീകരവാദികൾ ഒരു പാർക്കിങ് ഗരാജിൽ ബോംബ് സ്ഫോടനം നടത്തുന്നു. മരിച്ചവർ: 2. പരിക്കേറ്റവർ: 100-ൽ അധികം
9. ജെറൂസലേം, ഇസ്രായേൽ
ഫെബ്രുവരി 25, 1996
ഒരു ബസ്സിൽ മനുഷ്യബോംബ് സ്ഫോടനം. അതിനു പിന്നിൽ മതതീവ്രവാദികൾ ആണെന്നു സംശയിക്കുന്നു. മരിച്ചവർ: 26. പരിക്കേറ്റവർ: ഏകദേശം 80 പേർ
10. ഡഹ്റാൻ, സൗദി അറേബ്യ
ജൂൺ 25, 1996
ബോംബുമായി വന്ന ഒരു ട്രക്ക് യു.എസ്. സൈനിക പാർപ്പിട സമുച്ചയത്തിനു വെളിയിലായി പൊട്ടിത്തെറിക്കുന്നു. മരിച്ചവർ: 19. പരിക്കേറ്റവർ: 515
11. പനോം പെൻ, കംബോഡിയ
മാർച്ച് 30, 1997
ഒരു ജാഥയുടെ ഇടയിലേക്ക് ആക്രമണകാരികൾ ഗ്രനേഡുകൾ എറിയുന്നു. മരിച്ചവർ: ഏതാണ്ട് 16. പരിക്കേറ്റവർ: 100-ലധികം
12. കോയമ്പത്തൂർ, ഇന്ത്യ
ഫെബ്രുവരി 14, 1998
മതഭീകരരുടെ ബോംബാക്രമണങ്ങളുടെ ഒരു പരമ്പര. മരിച്ചവർ: 43. പരിക്കേറ്റവർ: 200
13. നയ്റോബി, കെനിയ; ഡാർ എസ് സലാം, ടാൻസാനിയ
ആഗസ്റ്റ് 7, 1998
യു.എസ്. എംബസികൾക്കു ബോംബ് വെക്കുന്നു. മരിച്ചവർ: 250. പരിക്കേറ്റവർ: 5,500-ലധികം
14. കൊളംബിയ
ഒക്ടോബർ 18, നവംബർ 3, 1998
ബോംബാക്രമണവും മിസൈൽ ആക്രമണവും. ആദ്യത്തേതിന്റെ ലക്ഷ്യം ഒരു എണ്ണ പൈപ്പ് ലൈൻ. മരിച്ചവർ: 209. പരിക്കേറ്റവർ: 130-ലധികം
15. മോസ്കോ, റഷ്യ
സെപ്റ്റംബർ 9, 13, 1999
രണ്ട് വൻ സ്ഫോടനങ്ങൾ രണ്ടു പാർപ്പിട കെട്ടിടങ്ങൾ നശിപ്പിക്കുന്നു. മരിച്ചവർ: 212. പരിക്കേറ്റവർ: 300-ലധികം
[കടപ്പാട്]
ഉറവിടം: ഇന്റർഡിസിപ്ലിനറി സെന്റർ, ഹെർസലിയ, ഇസ്രായേൽ
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[6-ാം പേജിലെ ചതുരം/ചിത്രം]
സൈബർ ആക്രമണങ്ങൾ
1999 മാർച്ച്: പെന്റഗണിന്റെ കമ്പ്യൂട്ടറുകൾ “ഏകീകൃതവും സംഘടിതവുമായ” ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ദിവസവും അവയുടെ നേരെ 60 മുതൽ 80 വരെ ആക്രമണങ്ങൾ നടക്കുന്നതായി അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ കമ്പ്യൂട്ടർ സംവിധാനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
1999-ന്റെ മധ്യം: മൂന്നു മാസത്തിനുള്ളിൽ ഗവൺമെന്റ്-വിരുദ്ധ കമ്പ്യൂട്ടർ അക്രമികൾ യു.എസ്. സെനറ്റിന്റെയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും യു.എസ്. സൈന്യത്തിന്റെയും വൈറ്റ് ഹൗസിന്റെയും പല ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെയും വെബ് പേജുകളിൽ അനധികൃതമായി പ്രവേശിക്കുകയുണ്ടായി.
2000 ജനുവരി: ഹാനികരമായ കമ്പ്യൂട്ടർ വൈറസുകളുടെ രൂപത്തിലുള്ള “സാമ്പത്തിക ഭീകരവാദ”ത്തോടു പൊരുതാൻ കഴിഞ്ഞ വർഷം ബിസിനസ് സ്ഥാപനങ്ങൾ 1,210 കോടി ഡോളർ മുടക്കുകയുണ്ടായി.
2000 ആഗസ്റ്റ്: ഒരു കമ്പ്യൂട്ടർ അക്രമി ബ്രിട്ടനിലെ ഗവൺമെന്റ് ഏജൻസിയുടെയും പ്രാദേശിക അധികാരികളുടെയും വെബ് സൈറ്റുകളിൽ കടന്നുകൂടി.