വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഴകുള്ള ശലഭം

അഴകുള്ള ശലഭം

അഴകുള്ള ശലഭം

പ്രസന്നമായ സായാഹ്നം. ആഡംബരപൂർണമായ ആ റെസ്റ്ററന്റിലേക്ക്‌ എങ്ങുനിന്നോ ഒരു ശലഭം (Moth) പറന്നെത്തി. അത്‌ നേരെ അവിടെ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഒരു സ്‌ത്രീയുടെ അടുത്തെത്തി ചുറ്റും തത്തിക്കളിക്കാൻ തുടങ്ങി. അവരാകട്ടെ രോഗം പരത്തുന്ന ഒരു കൊതുകിനെ കണ്ടാലെന്നപോലെ സംഭ്രാന്തിയോടെ അതിനെ ആട്ടിയോടിക്കാൻ ശ്രമിച്ചു. ഉടനെ ആ ശലഭം മറ്റൊരു മേശയുടെ അരികിലേക്കു പറന്നുചെന്ന്‌ ഒരാളുടെ കോട്ടിന്റെ മുൻവശത്തെ മടക്കിൽ സ്ഥാനംപിടിച്ചു. എന്നാൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും പ്രതികരണം തികച്ചും വ്യത്യസ്‌തമായിരുന്നു. നിരുപദ്രവകാരിയായ ആ മൃദുല ജീവിയുടെ ഭംഗി ആസ്വദിച്ചുകൊണ്ട്‌ അവർ അതിനെ കൗതുകത്തോടെ വീക്ഷിച്ചു.

“ശലഭത്തെപ്പോലെ ഇത്ര നിരുപദ്രവകാരികളായ ജീവികൾ വേറെ ഇല്ലെന്നുതന്നെ പറയാം,” കണെറ്റിക്കട്ട്‌ ബട്ടർഫ്‌ളൈ അസോസിയേഷന്റെ സഹസ്ഥാപകനായ ജോൺ ഹിമൽമാൻ വിവരിക്കുന്നു. “കടിക്കാൻ ഉതകുന്ന ഭാഗങ്ങളൊന്നും അവയുടെ വായിൽ ഇല്ല. സുപരിചിതനായ ലൂണ മോത്ത്‌ പോലുള്ള, വളർച്ചയെത്തിയ ശലഭങ്ങൾക്ക്‌ ആഹാരമേ വേണ്ട. അവ പേയ്‌ പോലുള്ള രോഗങ്ങൾ പരത്തുന്നില്ല, അവ നിങ്ങളെ കുത്തുകയും ചെയ്യില്ല . . . പൂമ്പാറ്റകൾ പകൽനേരത്തു പറന്നുനടക്കുന്ന ശലഭങ്ങളാണെന്ന കാര്യം മിക്ക ആളുകളും തിരിച്ചറിയുന്നില്ല എന്നതാണു വാസ്‌തവം.”

പൂമ്പാറ്റയെ എല്ലാവർക്കും ഇഷ്ടമാണ്‌, എന്നാൽ ശലഭങ്ങളുടെ മനോഹാരിതയും വൈവിധ്യവും ആസ്വദിക്കാൻ അധികമാരും മിനക്കെടാറില്ലെന്നു തോന്നുന്നു. ‘മനോഹാരിതയോ?’ നിങ്ങൾ നെറ്റിചുളിച്ചേക്കാം. അഴകേറിയ പൂമ്പാറ്റയുടെ ഭംഗികുറഞ്ഞ ബന്ധുവാണ്‌ ശലഭങ്ങൾ എന്ന്‌ ചിലർ കരുതുന്നു. എന്നാൽ ശാസ്‌ത്രീയമായി രണ്ടിനെയും, “ശൽക്ക ചിറകുകൾ” എന്നർഥമുള്ള ലെപിഡോപ്‌റ്റെറ എന്ന കുടുംബത്തിലാണു പെടുത്തിയിരിക്കുന്നത്‌. ഈ മനോഹര ജീവികളുടെ ഇടയിലെ വൈവിധ്യം നമ്മെ വിസ്‌മയം കൊള്ളിക്കും. ലെപിഡോപ്‌റ്റെറ കുടുംബത്തിൽ അറിയപ്പെടുന്ന 1,50,000 മുതൽ 2,00,000 വരെ ഇനങ്ങൾ ഉള്ളതായി ദി എൻസൈക്ലോപീഡിയ ഓഫ്‌ ഇൻസെക്‌റ്റ്‌സ്‌ പറയുന്നു. എന്നാൽ ഇതിൽ പത്തു ശതമാനം മാത്രമേ പൂമ്പാറ്റകൾ ഉള്ളൂ, ബാക്കിയെല്ലാം ശലഭങ്ങൾ ആണത്രേ!

തുണികൾ നശിപ്പിക്കുന്ന ശലഭങ്ങളെ അകറ്റിനിറുത്താൻ ശൈത്യകാല വസ്‌ത്രങ്ങൾക്കിടയിൽ പാറ്റാഗുളികകൾ വെക്കുമ്പോൾ മാത്രമാണ്‌ മറ്റു പലരെയുംപോലെ ഞാനും ശലഭങ്ങളെ കുറിച്ച്‌ ഓർത്തിരുന്നത്‌. വളർച്ചയെത്തിയ ശലഭങ്ങൾ തുണി തിന്നാറേയില്ലെന്നും ശലഭപ്പുഴുക്കളായിരിക്കുമ്പോൾ മാത്രമാണ്‌ അവ അതു ചെയ്യുന്നതെന്നുമുള്ള കാര്യം എനിക്ക്‌ അറിയില്ലായിരുന്നു. a

ശലഭങ്ങളെ കുറിച്ചുള്ള എന്റെ തെറ്റിദ്ധാരണ മാറിയത്‌ എങ്ങനെയെന്നറിയേണ്ടേ? കുറച്ചു നാൾ മുമ്പ്‌ ഞാനും ഭർത്താവും ഞങ്ങളുടെ സുഹൃത്തുക്കളായ ബോബിനെയും റോണ്ടയെയും സന്ദർശിക്കാൻ പോയി. ബോബിന്‌ ശലഭങ്ങളെ കുറിച്ച്‌ വളരെ കാര്യങ്ങൾ അറിയാമായിരുന്നു. അദ്ദേഹം എനിക്ക്‌ ഒരു ചെറിയ പെട്ടി കാണിച്ചുതന്നു. അതിനകത്തുള്ളത്‌ മനോഹരമായ ഒരു പൂമ്പാറ്റയാണെന്നാണ്‌ ഞാൻ ആദ്യം വിചാരിച്ചത്‌. എന്നാൽ അത്‌ ഒരു സിക്രോപ്യ അഥവാ റോബിൻ മോത്ത്‌ ആണെന്ന്‌ അദ്ദേഹം പറഞ്ഞു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശലഭങ്ങളിൽ ഒന്നാണത്രേ അത്‌. അതിന്‌ 15 സെന്റിമീറ്റർ വരെ ചിറകുവിരിവ്‌ കണ്ടേക്കാം. ഒരു വർഷമാണ്‌ അതിന്റെ ജീവചക്രം. വളർച്ചയെത്തിയ ശലഭം എന്ന നിലയിൽ അതിന്റെ ആയുസ്സ്‌ വെറും 7 മുതൽ 14 വരെ ദിവസങ്ങളാണെന്നു മനസ്സിലാക്കിയ ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി! ഹൃദയഹാരിയായ സിക്രോപ്യയെ അടുത്തു നിരീക്ഷിച്ചപ്പോൾ ശലഭങ്ങളെ കുറിച്ചുള്ള എന്റെ ധാരണ അപ്പാടെ മാറി.

പെട്ടിയുടെ അടിയിലെ ഏതാനും ചെറിയ പൊട്ടുകൾ ചൂണ്ടിക്കാട്ടി ബോബ്‌ വിവരിച്ചു: “അവ മുട്ടകളാണ്‌. അവയെ വളർത്തി ശലഭങ്ങളാക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ.” ശലഭത്തെ വളർത്തുകയോ? ആ ആശയം എനിക്കു വളരെ കൗതുകകരമായി തോന്നി. എന്നാൽ അത്‌ വിചാരിക്കുന്നത്ര എളുപ്പമുള്ള പണിയൊന്നുമല്ലത്രേ. അവ വിരിയിക്കാൻ രണ്ടാഴ്‌ചക്കാലം ബോബ്‌ പഠിച്ച പണിയൊക്കെ നോക്കി. പിന്നീട്‌, ആ മുട്ടകൾ വെച്ചിരുന്ന പെട്ടിയിൽ അദ്ദേഹം വെള്ളം തളിച്ചു. അങ്ങനെ ചെയ്‌ത്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ, ഒറ്റ ദിവസംകൊണ്ട്‌ 29 മുട്ടകളിൽ 26-ഉം വിരിഞ്ഞു. കൊതുകിനോളം വലിപ്പമുള്ള, ലോലമായ ആ ശലഭപ്പുഴുക്കൾ പുറത്തേക്ക്‌ ഇഴഞ്ഞുപോകാതിരിക്കാൻ ബോബ്‌ അവയെ മിനുസമുള്ള ഒരു കാസറോൾ പാത്രത്തിൽ സൂക്ഷിച്ചു.

മുട്ടവിരിഞ്ഞ്‌ പുറത്തുവന്ന ശലഭപ്പുഴുക്കൾ ആദ്യം അകത്താക്കിയത്‌ അവയുടെതന്നെ മുട്ടത്തോടുകൾ ആയിരുന്നു. അതിനുശേഷം അവയ്‌ക്ക്‌ വേറെ തീറ്റ കൊടുക്കേണ്ടതായി വന്നു. അത്‌ ശരിക്കും ബുദ്ധിമുട്ടു പിടിച്ച ഒരു പണിയായിരുന്നു. അൽപ്പം ഗവേഷണമൊക്കെ നടത്തിയശേഷം, ബോബ്‌ അവയ്‌ക്ക്‌ മേപ്പിൾ മരത്തിന്റെ ഇലകൾ തിന്നാൻ കൊടുത്തു. ശലഭപ്പുഴുക്കൾ ഇലകളുടെ പുറത്ത്‌ ഇഴഞ്ഞുനടന്നെങ്കിലും അതു തിന്നില്ല. എന്നാൽ ചെറിയുടെയും ബെർച്ചിന്റെയും ഇലകൾ കൊടുത്തപ്പോൾ അവ അതെല്ലാം അകത്താക്കുകയും ചെയ്‌തു.

ലാർവകൾ ശലഭപ്പുഴുക്കളായി വളർന്നപ്പോൾ ബോബ്‌ അവയെ ലോഹവലകൊണ്ട്‌ മൂടിയ ഒരു കൂട്ടിലേക്കു മാറ്റി. അതിനുള്ളിൽ ശലഭപ്പുഴുക്കൾക്കും ഇലകൾക്കും ആവശ്യമായ അളവിൽ നനവ്‌ പ്രദാനം ചെയ്‌തിരുന്നു. ഇഴയാൻ പാകത്തിനു വളർച്ചയെത്തിക്കഴിഞ്ഞാൽ ശലഭപ്പുഴുക്കൾക്ക്‌ അങ്ങുമിങ്ങും നടക്കുന്നത്‌ ഒരു ഹരമാണ്‌. ഏതായാലും കൂട്ടിനുള്ളിൽ ആക്കിയിരുന്നതിനാൽ അവ പുറത്തേക്ക്‌ ഇഴഞ്ഞുപോയില്ല.

വിശന്നുവലഞ്ഞ 26 ശലഭപ്പുഴുക്കൾക്കു തീറ്റി കൊടുക്കുന്നത്‌ പ്രതീക്ഷിച്ചതിലും പ്രയാസമേറിയ ജോലിയായിരുന്നു. കൂട്ടിനുള്ളിൽ നിറയെ ഇലകൾ നിറച്ചാലും ശലഭപ്പുഴുക്കൾ അതു രണ്ടു ദിവസംകൊണ്ട്‌ തിന്നുതീർത്തിരുന്നു. ഈ ഘട്ടത്തിൽ, വളർന്നുകൊണ്ടിരിക്കുന്ന ആ ശലഭപ്പുഴുക്കളെ നിരീക്ഷിക്കാനും തീറ്റി കൊടുക്കാനുമായി ബോബ്‌ തന്റെ ഇളയ സഹോദരിയുടെയും സുഹൃത്തുക്കളായ ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും സഹായം തേടി.

ഇത്രയധികം ആഹാരം അകത്താക്കുന്നത്‌ ശലഭപ്പുഴുക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. ലാർവാ അവസ്ഥയിൽനിന്നു വളരാനും പൂർണ വളർച്ചയെത്തിയ ശേഷമുള്ള പോഷണത്തിനും ഇത്‌ സഹായിക്കും. വളർച്ചയെത്തിയ സിക്രോപ്യ ശലഭത്തിന്റെ വായ്‌ക്ക്‌ കടിക്കാനോ ചവയ്‌ക്കാനോ ഉതകുന്ന ഭാഗങ്ങളൊന്നും ഇല്ല, വാസ്‌തവത്തിൽ അവ യാതൊരു ഭക്ഷണവും കഴിക്കുന്നില്ല! ശലഭമായി പൂർണ വളർച്ച എത്തിയ ശേഷമുള്ള ഹ്രസ്വമായ ആ ആയുഷ്‌കാലത്തിൽ പോഷണത്തിനായി അത്‌ പൂർണമായും ആശ്രയിക്കുന്നത്‌ ലാർവാ അവസ്ഥയിൽ അകത്താക്കിയ ആഹാരശേഖരത്തെയാണ്‌.

പുതിയ ചർമം അണിയുന്നു

ശലഭപ്പുഴുക്കൾ വളരവേ, അവ പല പ്രാവശ്യം തങ്ങളുടെ ചർമം പൊഴിച്ചുകളയും. ചർമം പൊഴിക്കുന്നതിനിടയിലെ ശലഭപ്പുഴുവിന്റെ വളർച്ചാദശയെ ഇൻസ്റ്റാർ എന്നാണു വിളിക്കുന്നത്‌.

സിക്രോപ്യ ശലഭത്തിന്റെ ചർമം വളരുകയില്ല. അതുകൊണ്ട്‌ ശലഭപ്പുഴുവിന്റെ വലുപ്പം വർധിക്കുമ്പോൾ അതിന്റെ ചർമം വലിഞ്ഞുമുറുകുന്നു, അപ്പോൾ അതു പൊഴിച്ചുകളയേണ്ടതുണ്ട്‌. ഇത്‌ സംഭവിക്കുന്ന സമയം ബോബിന്‌ അറിയാമായിരുന്നു, കാരണം ആ സമയത്ത്‌ ശലഭപ്പുഴുക്കൾ ആഹാരം കഴിക്കുന്നതു നിറുത്തും. എന്നിട്ട്‌ പട്ടുനൂലുകൊണ്ട്‌ ഒരു പാഡ്‌ തീർത്തശേഷം അവ അതിൽ പറ്റിപ്പിടിച്ചിരിക്കും. പുതിയ ചർമം വളർന്നുവരുന്നതുവരെ ശലഭപ്പുഴുക്കൾ ദിവസങ്ങളോളം അങ്ങനെ ഒരേയിരുപ്പാണ്‌. പുതിയ ചർമം കിട്ടിക്കഴിയുമ്പോൾ അവ തങ്ങളുടെ പഴയ ചർമത്തിൽനിന്ന്‌ മെല്ലെ പുറത്തുവരും. പഴയ ചർമം പട്ടുനൂൽ കൊണ്ടുള്ള ആ പാഡിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരിക്കും. അവസാനത്തെ ഇൻസ്റ്റാർ ഘട്ടത്തിലെത്തിയ ശലഭപ്പുഴുക്കളുടെ വലുപ്പം കണ്ട്‌ ഞാൻ അമ്പരന്നുപോയി. അവയ്‌ക്ക്‌ ഏതാണ്ട്‌ അഞ്ച്‌ ഇഞ്ച്‌ നീളമുണ്ടായിരുന്നു, എന്റെ ചൂണ്ടുവിരലിനെക്കാൾ വണ്ണവും.

പുഴുക്കൂട്‌ നെയ്‌തെടുക്കൽ

അവസാനത്തെ ഇൻസ്റ്റാറിനു ശേഷം ഓരോ ശലഭപ്പുഴുവും ഒരു പുഴുക്കൂട്‌ നെയ്‌തെടുക്കും. ഒരു ചെറിയ കമ്പിന്മേൽ പട്ടുനൂൽ ചുറ്റിയാണ്‌ അവ ഈ കൂടുകൾ നെയ്യുന്നത്‌. സിക്രോപ്യ ശലഭങ്ങൾ രണ്ടു തരത്തിലുള്ള കൂടുകൾ നിർമിക്കാറുണ്ട്‌. അയഞ്ഞുകിടക്കുന്ന, സഞ്ചിപോലെ തോന്നിക്കുന്നതാണ്‌ ഒരെണ്ണം. നല്ല വലുപ്പമുള്ള ഈ കൂടുകളുടെ അടിവശം ഉരുണ്ടിരിക്കും, മുകൾഭാഗമാകട്ടെ വണ്ണം കുറഞ്ഞ്‌ കൂർത്തിരിക്കും. രണ്ടാമത്തേത്‌ ചെറുതാണ്‌. ദീർഘവൃത്താകൃതിയാണ്‌ അതിനുള്ളത്‌. അടിഭാഗവും മുകൾഭാഗവും ഒരുപോലെ കൂർത്തതാണ്‌. രണ്ടെണ്ണത്തിന്റെയും അകത്ത്‌ നൂലിഴകൾ അടുപ്പിച്ച്‌ നെയ്‌തെടുത്ത മറ്റൊരു പുഴുക്കൂടും ഉണ്ടായിരിക്കും. സിക്രോപ്യ പുഴുക്കൂടുകൾക്ക്‌ സാധാരണഗതിയിൽ തവിട്ടോ ചെമപ്പു കലർന്ന തവിട്ടോ നരച്ച പച്ചയോ അല്ലെങ്കിൽ ചാരനിറമോ ആയിരിക്കും. മറ്റു വടക്കേ അമേരിക്കൻ ഇനങ്ങളെ അപേക്ഷിച്ച്‌ സിക്രോപ്യയുടെ പുഴുക്കൂടുകൾ നല്ല വലുപ്പമുള്ളവയാണ്‌. അവയ്‌ക്ക്‌ നാല്‌ ഇഞ്ച്‌ നീളവും രണ്ട്‌ ഇഞ്ച്‌ വീതിയും കണ്ടേക്കാം. വിസ്‌മയം ജനിപ്പിക്കുന്ന ഈ കൂടുകൾക്ക്‌ അവയ്‌ക്കുള്ളിലെ നിവാസികളെ മൈനസ്‌ 34 ഡിഗ്രി സെൽഷ്യസ്‌ താഴ്‌ന്ന താപനിലയിൽ പോലും സംരക്ഷിക്കാൻ സാധിക്കും.

ശലഭപ്പുഴുക്കൾ അവയുടെ പുഴുക്കൂടുകൾക്കുള്ളിൽ ആയാൽപ്പിന്നെ നാം ക്ഷമാപൂർവം കാത്തിരിക്കുകയേ വേണ്ടൂ. അടുത്ത വസന്തകാലത്ത്‌, അതായത്‌ ബോബിന്‌ വളർച്ചയെത്തിയ ശലഭത്തെ ആദ്യമായി ലഭിച്ച്‌ ഒരു വർഷത്തിനു ശേഷം ആണ്‌ വളർച്ചയെത്തിയ ശലഭങ്ങൾ പുഴുക്കൂട്ടിൽനിന്ന്‌ പുറത്തുവരുന്നത്‌. പുഴുക്കൂടുകളെ വഹിക്കുന്ന കമ്പുകൾ നേരെ നിറുത്താനായി ബോബ്‌ അവയെ ഒരു കഷണം പതുപതുത്ത പ്ലാസ്റ്റിക്കിൽ കുത്തിനിറുത്തി. താമസിയാതെ, സിക്രോപ്യകളിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം പുഴുക്കൂടുകളിൽനിന്ന്‌ പുറത്തുവന്നു. അങ്ങനെ ബോബിന്റെ ക്ഷമയ്‌ക്കും കഠിനാധ്വാനത്തിനും ഫലമുണ്ടായി.

ശലഭങ്ങളെ വിലമതിക്കൽ

സിക്രോപ്യയുടെ ശ്രദ്ധേയമായ ജീവചക്രം കണ്ടു മനസ്സിലാക്കിയതിൽപ്പിന്നെ വിളക്കുകൾക്കു ചുറ്റും തത്തിപ്പറക്കുകയോ എന്തിന്റെയെങ്കിലും പുറത്തു വിശ്രമിക്കുകയോ ചെയ്യുന്ന ശലഭങ്ങളെ കണ്ടാൽ ഞാൻ അവയെ കൂടുതൽ അടുത്തു ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. കൗതുകമുണർത്തുന്ന ഈ ജീവികളെ കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനും ആ അനുഭവം എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ശലഭങ്ങളും പൂമ്പാറ്റകളും ഒന്നാന്തരം പറക്കൽ വിദഗ്‌ധരാണെന്ന്‌ ഞാൻ മനസ്സിലാക്കി. ചില ഇനങ്ങൾ വളരെ ദൂരം താണ്ടിയാണ്‌ ദേശാന്തരഗമനം നടത്തുന്നത്‌. ഡയമണ്ട്‌ബാക്ക്‌ എന്ന കൊച്ചു ശലഭത്തിന്റെ ചിറകുവിരിവ്‌ ഏതാണ്ട്‌ ഒരു ഇഞ്ച്‌ മാത്രമാണ്‌. എന്നാൽ അത്‌ ഇടയ്‌ക്കിടെ ഉത്തരസമുദ്രത്തിനു മീതെകൂടി യൂറോപ്പിനും ബ്രിട്ടനും മധ്യേ സഞ്ചരിക്കുന്നു. സ്‌ഫിങ്‌സ്‌ മോത്ത്‌ അഥവാ ഹോക്ക്‌ മോത്ത്‌ മൂളിപ്പക്ഷികളെപ്പോലെ പൂക്കൾക്കു മീതെ ചിറകടിച്ചു നിൽക്കാറുണ്ട്‌.

സിക്രോപ്യയുടെ ജീവചക്രം നേരിൽക്കണ്ട്‌ കുറച്ചു ദിവസങ്ങൾക്കു ശേഷം അത്തരം ഒരെണ്ണം ഒരു വൈദ്യുത വിളക്കിനു കീഴിലായി കുറ്റിച്ചെടിയിന്മേൽ ഇരിക്കുന്നതു കാണാൻ ഇടയായി. ശലഭത്തിന്റെ ചിറകുകളിന്മേലുള്ള ശൽക്കങ്ങൾ അത്യന്തം ലോലമായതിനാൽ ശലഭത്തെ അതിന്റെ ചിറകുകളിൽ പിടിച്ച്‌ എടുക്കരുതെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. നമ്മൾ ശലഭത്തിന്റെ മുമ്പിൽ കൈ നീട്ടിപ്പിടിച്ചു കൊടുക്കുകയാണെങ്കിൽ അതു വിരലിലേക്ക്‌ പതുക്കെ നടന്നുകയറിയേക്കാം. ഞാൻ അതൊന്നു പരീക്ഷിച്ചുനോക്കി. അപ്പോഴതാ ആ മനോഹരജീവി എന്റെ കൈയുടെ നടുവിരലിൽ വന്ന്‌ ഇരിപ്പുറപ്പിച്ചു. ഒടുവിൽ അതു മരങ്ങളുടെ മുകളിലൂടെ പറന്നുപോകുകയും ചെയ്‌തു. അപ്പോൾ അതിനു പൂമ്പാറ്റയുമായി എത്രയധികം സാമ്യമാണ്‌ ഉള്ളത്‌ എന്നു ഞാൻ ചിന്തിച്ചുപോയി. അടുത്ത പ്രാവശ്യം ഒരു പൂമ്പാറ്റയെ കാണുമ്പോൾ അതിനെ ഒന്നു സൂക്ഷിച്ചു നോക്കാൻ മറക്കരുതേ. ഒരുപക്ഷേ അത്‌ നിരുപദ്രവകാരിയായ, അഴകേറിയ ഒരു ശലഭം ആയിരിക്കാം.—സംഭാവന ചെയ്യപ്പെട്ടത്‌.(g01 6/8)

[അടിക്കുറിപ്പ്‌]

a ചില ശലഭപ്പുഴുക്കൾ വിളകളും ഗണ്യമായി നശിപ്പിക്കാറുണ്ട്‌.

[18, 19 പേജുകളിലെ ചിത്രങ്ങൾ]

1. റോബിൻ മോത്ത്‌ (സിക്രോപ്യ)

2. പോളിഫീമസ്‌ മോത്ത്‌

3. സൺസെറ്റ്‌ മോത്ത്‌

4. അറ്റ്‌ലസ്‌ മോത്ത്‌

[കടപ്പാട്‌]

Natural Selection© - Bill Welch

എ. കെർസ്റ്റിച്ച്‌

[20-ാം പേജിലെ ചിത്രങ്ങൾ]

സിക്രോപ്യ മോത്തിന്റെ ജീവചക്രം:

1. മുട്ട

2. ശലഭപ്പുഴു

3. വളർച്ചയെത്തിയ ശലഭം

[കടപ്പാട്‌]

Natural Selection© - Bill Welch