വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?

ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?

യുവജനങ്ങൾ ചോദിക്കുന്നു . . .

ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?

“ഏതു കാര്യത്തെ കുറിച്ചും ഞാൻ പ്രാർഥിക്കും. കാരണം യഹോവ എന്റെ സുഹൃത്താണ്‌. എനിക്കൊരു പ്രശ്‌നമുണ്ടെങ്കിൽ അവൻ എന്നെ സഹായിക്കുമെന്ന്‌ എനിക്കറിയാം.”—ആൻഡ്രിയ.

ദൈവം തന്റെ പ്രാർഥന കേൾക്കും എന്ന കാര്യത്തിൽ ആൻഡ്രിയ എന്ന പെൺകുട്ടിക്ക്‌ ഉറപ്പുണ്ട്‌. എന്നാൽ എല്ലാ യുവജനങ്ങൾക്കും അങ്ങനെയൊരു ഉറച്ച വിശ്വാസമില്ല. തങ്ങൾ ദൈവത്തോട്‌ അടുക്കാനാകാത്തത്ര അകലെയാണെന്ന്‌ ചിലർ കരുതുന്നു. പ്രാർഥന മൂല്യവത്തായിരിക്കാൻ മാത്രം ദൈവം തങ്ങളെക്കുറിച്ച്‌ കരുതുന്നുണ്ടോ എന്നു പോലും അവർ സംശയിച്ചേക്കാം.

പ്രാർഥനയുടെ രഹസ്യം എന്താണ്‌? ലളിതമായി പറഞ്ഞാൽ, ദൈവവുമായി ഒരു യഥാർഥ സുഹൃദ്‌ബന്ധം ഉണ്ടായിരിക്കുന്നതാണ്‌ അത്‌. “നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും” എന്ന്‌ സങ്കീർത്തനക്കാരൻ പ്രാർഥിച്ചു. (സങ്കീർത്തനം 9:10) നിങ്ങളുടെ കാര്യമോ? ദൈവം പ്രാർഥന കേൾക്കുമെന്ന വിശ്വാസത്തോടെ അവനോടു പ്രാർഥിക്കാൻ മാത്രം നിങ്ങൾക്ക്‌ ദൈവത്തെ അടുത്തറിയാമോ? തുടർന്നു വായിക്കുന്നതിനു മുമ്പ്‌ “നിങ്ങൾക്ക്‌ ദൈവത്തെ എത്ര നന്നായി അറിയാം?” എന്ന ശീർഷകത്തോടു കൂടിയ ചതുരത്തിലെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ദയവായി ശ്രമിക്കുക. അതിൽ എത്ര ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയും?

നിങ്ങൾക്ക്‌ ദൈവത്തെ എത്ര നന്നായി അറിയാം?

1. ദൈവത്തിന്റെ നാമം എന്ത്‌, അതിന്റെ അർഥം എന്ത്‌?

2. ബൈബിൾ വെളിപ്പെടുത്തുന്ന പ്രകാരം, ദൈവത്തിന്റെ നാലു പ്രമുഖ ഗുണങ്ങൾ ഏവ?

3. മനുഷ്യവർഗത്തോടുള്ള ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം ഏത്‌?

4. ദൈവവുമായി സുഹൃദ്‌ബന്ധം ആസ്വദിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

5. നാം പ്രാർഥിക്കുമ്പോൾ ഉചിതമായ എന്തു മനോഭാവം നമുക്ക്‌ ഉണ്ടായിരിക്കണം?

ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കുന്നതിനു മുമ്പുതന്നെ അതിൽ ചില ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ ദൈവത്തെ കുറിച്ച്‌ മിക്ക ആളുകൾക്കും അറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാമെന്നാണ്‌ അർഥം. എന്നാൽ ചിലപ്പോൾ നിങ്ങളുടെ ഉത്തരങ്ങൾ, ദൈവത്തെ കുറിച്ച്‌ ഇനിയും പരിജ്ഞാനം നേടേണ്ടതുണ്ട്‌, അവനെ കൂടുതൽ അടുത്തറിയേണ്ടതുണ്ട്‌ എന്നു വെളിപ്പെടുത്തിയേക്കാം. (യോഹന്നാൻ 17:3, NW) ആ ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ട്‌, ‘പ്രാർത്ഥന കേൾക്കുന്നവനെ’ കുറിച്ച്‌ ബൈബിൾ പഠിപ്പിക്കുന്ന ചില കാര്യങ്ങൾ പരിചിന്തിക്കാം.—സങ്കീർത്തനം 65:2.

ദൈവം ഒരു യഥാർഥ വ്യക്തി

ആദ്യംതന്നെ, ദൈവം ഏതോ ഒരു അമൂർത്ത ശക്തിയല്ല എന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. യഹോവ എന്ന നാമത്തോടു കൂടിയ ഒരു വ്യക്തിയാണ്‌ അവൻ. (സങ്കീർത്തനം 83:18) എബ്രായയിൽ ആ നാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. തന്റെ ഉദ്ദേശ്യനിവൃത്തിക്കായി എന്തു വേണമെങ്കിലും ആയിത്തീരാൻ അവനു കഴിയും. അമൂർത്തമായ ഒരു ഊർജ സഞ്ചയത്തിന്‌ അതിനു കഴിയില്ല! അതുകൊണ്ട്‌, പ്രാർഥിക്കുമ്പോൾ ഒരു അമൂർത്ത ശക്തിയോടോ വായുവിനോടോ അല്ല നിങ്ങൾ സംസാരിക്കുന്നത്‌ എന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌. നിങ്ങളുടെ പ്രാർഥനകൾ ശ്രദ്ധിക്കാനും അവയ്‌ക്ക്‌ ഉത്തരം നൽകാനും കഴിവുള്ള ഒരു വ്യക്തിയോടാണ്‌ നിങ്ങൾ സംസാരിക്കുന്നത്‌.—എഫെസ്യർ 3:20.

ഡയാന എന്ന പെൺകുട്ടി പറയുന്നു: “ഞാൻ എവിടെയായിരുന്നാലും യഹോവ എന്റെ പ്രാർഥന കേൾക്കുമെന്ന്‌ എനിക്കറിയാം.” അങ്ങനെയൊരു ഉറപ്പുണ്ടായിരിക്കണമെങ്കിൽ ദൈവം നിങ്ങൾക്ക്‌ ഒരു യഥാർഥ വ്യക്തി ആയിരിക്കണം! ‘ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട്‌ എന്നു വിശ്വസിക്കണം’ എന്നു ബൈബിൾ പറയുന്നു.—എബ്രായർ 11:6.

ജ്ഞാനത്തിന്റെയും ശക്തിയുടെയും ഉറവ്‌

ദൈവത്തിന്‌ നമ്മെ വാസ്‌തവമായും സഹായിക്കാൻ കഴിയും. കാരണം നമ്മിൽ ഭയാദരവ്‌ ഉണർത്തുന്നത്ര ശക്തിയുള്ളവനാണ്‌ അവൻ. ഭൗതിക പ്രപഞ്ചത്തിന്റെ വലുപ്പവും സങ്കീർണതയും പ്രകടമാക്കുന്നതുപോലെ ആ ശക്തി അപരിമേയമാണ്‌. കോടാനുകോടി നക്ഷത്രങ്ങൾ ഉണ്ടെങ്കിലും അവയുടെ ഓരോന്നിന്റെയും പേര്‌ യഹോവയ്‌ക്ക്‌ അറിയാമെന്ന്‌ ബൈബിൾ പറയുന്നു! അതിലുപരി, ആ നക്ഷത്രങ്ങളിൽ അടങ്ങിയിരിക്കുന്ന മുഴു ഊർജത്തിന്റെയും ഉറവ്‌ അവനാണ്‌. (യെശയ്യാവു 40:25, 26) അത്‌ വിസ്‌മയജനകമായ ഒരു സംഗതിയല്ലേ? ഈ വസ്‌തുതകളെല്ലാം നമ്മെ അമ്പരപ്പിക്കാൻ പോന്നതാണെങ്കിലും “ഇവ അവന്റെ ശക്തിയുടെ അംശങ്ങൾ മാത്രമാണ്‌” എന്ന്‌ ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 26:14, ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ.

യഹോവയുടെ അപരിമിത ജ്ഞാനത്തെക്കുറിച്ചും ചിന്തിക്കുക. അവന്റെ വിചാരങ്ങൾ “അത്യന്തം അഗാധമായവ”യാണ്‌ എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 92:5) മനുഷ്യവർഗത്തെ സൃഷ്ടിച്ചത്‌ അവനാണ്‌. അതുകൊണ്ട്‌ നാം നമ്മെ മനസ്സിലാക്കുന്നതിനെക്കാൾ മെച്ചമായി അവൻ നമ്മെ മനസ്സിലാക്കുന്നു. (സങ്കീർത്തനം 100:3) ദൈവം “അനാദി”കാലം മുതൽ സ്ഥിതി ചെയ്യുന്നവനായതുകൊണ്ട്‌ അവന്‌ അപരിമേയമായ അനുഭവസമ്പത്തുണ്ട്‌. (സങ്കീർത്തനം 90:1, 2) അവനു ഗ്രഹിക്കാൻ കഴിയാത്തതായി യാതൊന്നുമില്ല.—യെശയ്യാവു 40:13, 14.

ആ ശക്തിയും ജ്ഞാനവുമെല്ലാം യഹോവ എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്‌? 2 ദിനവൃത്താന്തം 16:9 ഇങ്ങനെ പറയുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” ദൈവത്തിന്‌ പരിഹരിക്കാനാകാത്ത അല്ലെങ്കിൽ പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കാനാകാത്ത പ്രശ്‌നങ്ങളൊന്നും ഇല്ല. കാല്യ എന്ന പെൺകുട്ടി അനുസ്‌മരിക്കുന്നു: “അടുത്തകാലത്ത്‌ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടതായി വന്നു. ഞാൻ യഹോവയോടു പ്രാർഥിച്ചു. ആ സാഹചര്യത്തെയും അതുമായി ബന്ധപ്പെട്ട്‌ ഞങ്ങൾക്കുണ്ടായ വൈകാരിക വിഷമതകളെയും തരണം ചെയ്യാൻ അവൻ ഞങ്ങളെ സഹായിച്ചു. അവന്റെ സഹായമില്ലായിരുന്നെങ്കിൽ ഞങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.” ദൈവത്തോടു സംസാരിക്കുമ്പോൾ, ജ്ഞാനത്തിന്റെ ഉറവിടത്തെയാണ്‌ നിങ്ങൾ സമീപിക്കുന്നത്‌. അതിലും മെച്ചമായി എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കാവില്ല!

നീതിയുടെയും സ്‌നേഹത്തിന്റെയും ദൈവം

എന്നാൽ നിങ്ങളെ സഹായിക്കാൻ ദൈവത്തിന്‌ ആഗ്രഹമുണ്ട്‌ എന്ന്‌ എങ്ങനെ അറിയാം? ദൈവം തന്നെത്തന്നെ തിരിച്ചറിയിക്കുന്നത്‌ തന്റെ ബൃഹത്തായ ശക്തിയാലോ ആഴമായ ജ്ഞാനത്താലോ അചഞ്ചലമായ നീതിയാലോ അല്ല, പിന്നെയോ തന്റെ പ്രമുഖ ഗുണമായ സ്‌നേഹത്താലാണ്‌ എന്നതിനാൽ. ‘ദൈവം സ്‌നേഹം ആകുന്നു’ എന്ന്‌ 1 യോഹന്നാൻ 4:8 പറയുന്നു. ആ മഹത്തായ സ്‌നേഹമാണ്‌ നമ്മുടെ പ്രാർഥനയ്‌ക്ക്‌ ആധാരം. നാം നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ തന്റെ പുത്രനെ മറുവിലയാഗമായി നൽകിയതാണ്‌ അവന്റെ സ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം.—യോഹന്നാൻ 3:16; 1 യോഹന്നാൻ 4:9, 10.

ദൈവം സ്‌നേഹമായതുകൊണ്ട്‌ അവൻ എപ്പോഴെങ്കിലും നിങ്ങളെ അവഗണിക്കുമെന്നോ നിങ്ങളോട്‌ അനീതിയായി പെരുമാറുമെന്നോ ഭയക്കേണ്ടതില്ല. “അവന്റെ വഴികൾ ഒക്കെയും ന്യായം” എന്ന്‌ ആവർത്തനപുസ്‌തകം 32:4 പറയുന്നു. നിങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹം അവൻ നിങ്ങളുടെ പ്രാർഥനകൾ ശ്രദ്ധിക്കുമെന്ന ഉറപ്പു നൽകുന്നു. അത്‌ നമ്മുടെ ഏറ്റവും സ്വകാര്യമായ വികാരവിചാരങ്ങൾ പോലും അവനുമായി പങ്കിടാൻ സാധിക്കത്തക്കവിധം ഒരു സുരക്ഷിതത്വബോധം നമുക്കു നൽകുന്നു.—ഫിലിപ്പിയർ 4:6, 7.

ദൈവവുമായുള്ള സൗഹൃദം

തന്നോടു സംസാരിക്കാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. നാം അവനെ ഒരു അപരിചിതനായി കണക്കാക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. മറിച്ച്‌, മാനവചരിത്രത്തിലുടനീളം, തന്റെ സ്‌നേഹിതരായിരിക്കാനുള്ള ക്ഷണം യഹോവ ആളുകൾക്കു വെച്ചുനീട്ടിയിട്ടുണ്ട്‌. സ്‌ത്രീകളും പുരുഷന്മാരും പ്രായമായവരും ചെറുപ്പക്കാരുമെല്ലാം ദൈവവുമായുള്ള സുഹൃദ്‌ബന്ധം ആസ്വദിച്ചിട്ടുണ്ട്‌, അവന്റെ ഹൃദയത്തിനു ബോധിച്ച വ്യക്തികൾ ആയിരിക്കുകയും ചെയ്‌തിട്ടുണ്ട്‌. അബ്രാഹാം, ദാവീദ്‌ രാജാവ്‌, യേശുവിന്റെ അമ്മയായ മറിയ എന്നിവരൊക്കെ അവരിൽ പെടുന്നു.—യെശയ്യാവു 41:8; ലൂക്കൊസ്‌ 1:26-38; പ്രവൃത്തികൾ 13:22.

നിങ്ങൾക്കും യഹോവയുടെ സ്‌നേഹിതരിൽ ഒരാളായിത്തീരാൻ സാധിക്കും. എന്നാൽ, അത്തരം സുഹൃദ്‌ബന്ധം ഏത്‌ അഭീഷ്ടവും സാധിച്ചുതരാൻ വിളിപ്പുറത്തെത്തുന്ന ഒരു കുട്ടിച്ചാത്തനെ പോലെ ദൈവത്തെ വീക്ഷിക്കണമെന്ന്‌ അർഥമാക്കുന്നില്ല. നമ്മുടെ ആവശ്യങ്ങളെ ചുറ്റിപ്പറ്റി മാത്രമായിരിക്കരുത്‌ നമ്മുടെ പ്രാർഥനകൾ. ദൈവവുമായുള്ള സുഹൃദ്‌ബന്ധം ആഗ്രഹിക്കുന്നപക്ഷം നാം അവന്റെ ഇഷ്ടത്തിൽ—നമ്മുടേതിൽ മാത്രമല്ല—താത്‌പര്യമെടുക്കണം. കൂടാതെ, നാം അവന്റെ ഇഷ്ടം ചെയ്യുകയും വേണം. (മത്തായി 7:21) അതുകൊണ്ട്‌, പ്രാർഥിക്കുമ്പോൾ ദൈവദൃഷ്ടിയിൽ സുപ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്റെ അനുഗാമികളെ യേശു പഠിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) കൂടാതെ, നമ്മുടെ പ്രാർഥന ദൈവത്തിനുള്ള സ്‌തുതിയും കൃതജ്ഞതയും നിറഞ്ഞതായിരിക്കണം.—സങ്കീർത്തനം 56:12, NW; 150:6.

എന്നിരുന്നാലും, നമ്മുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളുമെല്ലാം പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ടതില്ലാത്ത വിധം അത്ര നിസ്സാരമാണെന്നു നാം ഒരിക്കലും വിചാരിക്കരുത്‌. “ദൈവത്തോടു തുറന്നു സംസാരിക്കാൻ ഞാൻ ശ്രമിക്കാറുണ്ടെങ്കിലും, ചില ദൈനംദിന കാര്യങ്ങൾ പറഞ്ഞ്‌ ദൈവത്തെ അസഹ്യപ്പെടുത്തരുതെന്ന്‌ ചിലപ്പോൾ എനിക്കു തോന്നാറുണ്ട്‌.” അത്തരം തോന്നലുകൾ ഉണ്ടാകുമ്പോൾ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച ഈ വസ്‌തുതയെ കുറിച്ച്‌ ഓർക്കുക: “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. . . . ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ” ആണ്‌. (ലൂക്കൊസ്‌ 12:6, 7) അത്‌ സാന്ത്വനദായകമല്ലേ?

യഹോവയെ എത്രയധികം അടുത്തറിയുന്നുവോ പ്രാർഥനയിൽ അവനെ സമീപിക്കാൻ നിങ്ങൾ അത്രയധികം പ്രേരിതനായിത്തീരും, യഹോവയ്‌ക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയുമെന്നും അവൻ നിങ്ങളെ സഹായിക്കുമെന്നുമുള്ള നിങ്ങളുടെ ഉറപ്പും വർധിക്കും. അതുകൊണ്ട്‌, പ്രാർഥനയിൽ ദൈവത്തെ സമീപിക്കുമ്പോൾ നിങ്ങളുടെ മാനസിക ഭാവം എന്തായിരിക്കണം? നിങ്ങൾ ആദരവും താഴ്‌മയും നിസ്വാർഥതയും ഉള്ളവനായിരിക്കണം. അഹങ്കാരത്തോടെയും അനാദരവോടെയും നിങ്ങൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഭൂമിയിലെ, ഉന്നത പദവിയിലിരിക്കുന്ന ഏതെങ്കിലും ഒരു വ്യക്തി അത്‌ സാധിച്ചുതരുമെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ? അതുകൊണ്ട്‌, പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകുന്നതിനു മുമ്പ്‌ യഹോവയെയും അവന്റെ നിലവാരങ്ങളെയും നിങ്ങൾ ആദരിക്കാൻ അവൻ പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.—സദൃശവാക്യങ്ങൾ 15:29.

ദൈവഭയമുള്ള ആയിരക്കണക്കിന്‌ യുവപ്രായക്കാർ തങ്ങളുടെ ഹൃദയങ്ങൾ ദൈവസന്നിധിയിൽ പകരാൻ പഠിച്ചിരിക്കുന്നു. (സങ്കീർത്തനം 62:8) “യഹോവ എന്റെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുമ്പോൾ അവൻ ഇപ്പോഴും എന്റെ സുഹൃത്താണെന്ന്‌ ഞാൻ മനസ്സിലാക്കുന്നു, അത്‌ എനിക്കു പ്രോത്സാഹനം നൽകുകയും ചെയ്യുന്നു” എന്നു ബ്രെറ്റ്‌ പറയുന്നു. നിങ്ങളുടെ കാര്യമോ? ദൈവവുമായി അത്തരമൊരു സുഹൃദ്‌ബന്ധം ആസ്വദിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും? ക്രിസ്‌ത്യാനികളായ രണ്ടു പെൺകുട്ടികൾ ഇപ്രകാരം അഭിപ്രായപ്പെട്ടു:

റെയ്‌ച്ചൽ: “യഹോവയോട്‌ കൂടുതൽ അടുക്കണമെങ്കിൽ ഞാൻ അവന്റെ വചനം കൂടുതൽ ആഴമായി പഠിക്കേണ്ടതുണ്ട്‌ എന്ന്‌ എനിക്കു തോന്നുന്നു. അത്തരമൊരു പഠനത്തിനായുള്ള തീവ്രമായ ആഗ്രഹം വളർത്തിയെടുക്കാൻ ഞാൻ ശ്രമിക്കുകയാണ്‌.”—1 പത്രൊസ്‌ 2:2.

ജെന്നി: “നിങ്ങൾ അവന്റെ സേവനത്തിൽ എത്രയധികം മുഴുകുന്നുവോ, നിങ്ങൾക്ക്‌ അവനോട്‌ അത്രയധികം അടുപ്പം തോന്നും.”—യാക്കോബ്‌ 4.8.

പ്രാർഥിക്കുന്നത്‌ എത്രമാത്രം ഗുണം ചെയ്യുമെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്രിസ്‌ത്യാനിയായ ഒരു പെൺകുട്ടി ഇങ്ങനെ പറയുന്നു: “ദൈവം എന്നോടു സംസാരിക്കുകയോ എനിക്ക്‌ ഒരു സന്ദേശം അയയ്‌ക്കുകയോ ചെയ്‌തിരുന്നെങ്കിൽ എനിക്ക്‌ അവനോട്‌ കൂടുതൽ അടുപ്പം തോന്നിയേനെ.” നാം പ്രാർഥിക്കുമ്പോൾ നമുക്കു കേൾക്കാവുന്ന വിധത്തിൽ യഹോവ ഉത്തരം നൽകുന്നില്ലാത്തതിനാൽ പ്രാർഥന യഥാർഥത്തിൽ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? ഇത്‌ ഇനിയൊരു ലക്കത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.(g01 6/22)

[13-ാം പേജിലെ ചതുരം]

11-ാം പേജിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

1. യഹോവ. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌ അതിന്റെ അർഥം.

2. സ്‌നേഹം, ശക്തി, നീതി, ജ്ഞാനം.

3. നമുക്കു വേണ്ടി മരിക്കാൻ തന്റെ ഏകജാത പുത്രനായ യേശുവിനെ അവൻ അയച്ചു.

4. നമ്മുടെ സ്വന്തം ആവശ്യങ്ങളെ കുറിച്ചു മാത്രം ചിന്തിക്കാതെ, ദൈവഹിതത്തിൽ താത്‌പര്യം പ്രകടമാക്കുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യുക.

5. നാം ആദരവും താഴ്‌മയും നിസ്വാർഥതയും ഉള്ളവരായിരിക്കണം.

[12-ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ പഠിക്കുന്നതും ദൈവത്തിന്റെ സൃഷ്ടികളെ നിരീക്ഷിച്ചു മനസ്സിലാക്കുന്നതും ദൈവത്തെ മെച്ചമായി അറിയാൻ നിങ്ങളെ സഹായിക്കും