സകലർക്കും നല്ല ആരോഗ്യം—ഉടൻ!
സകലർക്കും നല്ല ആരോഗ്യം—ഉടൻ!
“വീണ്ടുമൊരിക്കലും രോഗിയാകാതിരിക്കുക എന്ന ആശയം . . . ഇന്ന് വളരെയധികം പ്രചാരം സിദ്ധിച്ചിരിക്കുന്നു” എന്ന് ജർമൻ വാർത്താമാസികയായ ഫോക്കസ് പറയുന്നു. എന്നാൽ ഇത് പുതിയ ഒരു ആശയമല്ല. മനുഷ്യവർഗത്തെ സൃഷ്ടിച്ചപ്പോൾ അവർ രോഗികളായിരിക്കാൻ സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നില്ല. എന്നിരുന്നാലും, അവന്റെ ഉദ്ദേശ്യം “ലോകത്തിലെ സകലർക്കും” കേവലം “മികച്ച ആരോഗ്യം” നേടിക്കൊടുക്കുക എന്നതായിരുന്നില്ല. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) മറിച്ച്, എല്ലാവർക്കും പൂർണ ആരോഗ്യം ഉണ്ടായിരിക്കുക എന്നതായിരുന്നു!
അങ്ങനെയെങ്കിൽ നമുക്കെല്ലാം രോഗം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? മുഴു മനുഷ്യവർഗത്തിന്റെയും മാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും ദൈവം പൂർണരായാണു സൃഷ്ടിച്ചത് എന്നു ബൈബിൾ പറയുന്നു. തന്റെ സൃഷ്ടിക്രിയ പൂർത്തിയായപ്പോൾ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” രോഗവും മരണവും മനുഷ്യജീവനെ കാർന്നുതിന്നാൻ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ആദാമും ഹവ്വായും തങ്ങൾക്കു മുമ്പാകെ വെക്കപ്പെട്ട ജീവിതഗതിയിൽനിന്നു പിന്മാറാൻ തീരുമാനിച്ചപ്പോൾ പാപത്തിലേക്കു വഴുതിവീണു. ആദാമ്യ പാപത്തിന്റെ ഫലം മരണമായിരുന്നു. അത് സകല മനുഷ്യരിലേക്കും കൈമാറപ്പെട്ടു.—ഉല്പത്തി 1:31; റോമർ 5:12.
അങ്ങനെ സംഭവിച്ചെങ്കിലും, ദൈവം മനുഷ്യവർഗത്തെ തള്ളിക്കളഞ്ഞില്ല. അതുപോലെ, അവരെയും ഭൂമിയെയും സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യവും അവൻ ഉപേക്ഷിച്ചില്ല. അനുസരണമുള്ള മനുഷ്യരെ തുടക്കത്തിൽ ഉണ്ടായിരുന്നതു പോലുള്ള നല്ല ആരോഗ്യകരമായ സ്ഥിതിയിലേക്കു പുനഃസ്ഥിതീകരിക്കാനുള്ള തന്റെ ഉദ്ദേശ്യം ബൈബിളിൽ ഉടനീളം അവൻ വെളിപ്പെടുത്തിയിരിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, രോഗങ്ങൾ സുഖപ്പെടുത്താനുള്ള ദൈവത്തിന്റെ ശക്തി പ്രകടിപ്പിച്ചു കാണിച്ചു. ഉദാഹരണത്തിന് അവൻ കുരുടന്മാരെയും കുഷ്ഠരോഗികളെയും ബധിരരെയും മഹോദരമുള്ളവരെയും ചന്ദ്രരോഗികളെയും (അപസ്മാരരോഗികൾ) പക്ഷപാതം പിടിപെട്ടവരെയുമൊക്കെ സുഖപ്പെടുത്തി.—മത്തായി 4:23, 24; ലൂക്കൊസ് 5:12, 13; 7:22; 14:1-4; യോഹന്നാൻ 9:1-7.
ബൈബിൾ പ്രവചനങ്ങൾ പറയുന്നതനുസരിച്ച്, മനുഷ്യവർഗത്തിന്റെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കാൻ മിശിഹൈക രാജാവായ യേശുക്രിസ്തുവിനു ദൈവം പെട്ടെന്നുതന്നെ നിർദേശം നൽകും. അവന്റെ ഭരണത്തിൻ കീഴിൽ പിൻവരുന്ന പ്രവചനം നിവൃത്തിയേറും: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.” (യെശയ്യാവു 33:24) അത് എങ്ങനെയായിരിക്കും സംഭവിക്കുക?
ആളുകളുടെ “അകൃത്യം മോചിക്കപ്പെട്ടിരിക്കും” എന്ന പ്രവാചകന്റെ വാക്കുകൾ ശ്രദ്ധിക്കുക. രോഗത്തിന്റെ മൂല കാരണം, അതായത് മനുഷ്യവർഗത്തിനു കൈമാറിക്കിട്ടിയ പാപം, നീക്കം ചെയ്യപ്പെടും എന്നാണ് അതിന്റെ അർഥം. എങ്ങനെ? യേശുവിന്റെ മറുവില യാഗത്തിന്റെ മൂല്യം അനുസരണമുള്ള മനുഷ്യവർഗത്തിനു ലഭ്യമാക്കപ്പെടും, അങ്ങനെ രോഗത്തിന്റെയും വെളിപ്പാടു 21:3-5; മത്തായി 24-ാം അധ്യായം; 2 തിമൊഥെയൊസ് 3:1-5.
മരണത്തിന്റെയും അടിസ്ഥാന കാരണം നീക്കം ചെയ്യപ്പെടും. മുഴു ഭൂമിയും ഒരു പറുദീസയായി മാറും. ക്രിസ്തീയ അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” അത് പെട്ടെന്നുതന്നെ യാഥാർഥ്യമാകും!—സമനില പാലിക്കുക
മേൽപ്പറഞ്ഞ പ്രവചനം നിവൃത്തിയേറുന്നതുവരെ രോഗങ്ങളും വ്യാധികളും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി തുടരും. അതുകൊണ്ട് തങ്ങളുടെയും തങ്ങളുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെ കുറിച്ച് ആളുകൾക്ക് ഉത്കണ്ഠ തോന്നുന്നതു സ്വാഭാവികമാണ്.
ക്രിസ്ത്യാനികൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായിട്ടുള്ള ശ്രമങ്ങളെ വളരെ വിലമതിപ്പോടെ വീക്ഷിക്കുന്നു. ആരോഗ്യം കൈവരിക്കാൻ അല്ലെങ്കിൽ പരിപാലിക്കാൻ അവർ ന്യായമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ, രോഗങ്ങളിൽനിന്നു മുക്തമായ ഒരു ഭാവിയെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഇക്കാര്യത്തിൽ സമനിലയോടു കൂടിയ ഒരു വീക്ഷണം പുലർത്താൻ നമ്മെ സഹായിക്കുന്നു. മിശിഹൈക രാജാവ് മനുഷ്യകാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പൂർണമായ ആരോഗ്യം കൈവരിക്കുക സാധ്യമല്ല. നാം കണ്ടുകഴിഞ്ഞതുപോലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങൾ പോലും മാവിന്റെ തുഞ്ചത്തുള്ള ഏറ്റവും നല്ല മാമ്പഴം പറിച്ചെടുക്കാൻ—സകലർക്കും നല്ല ആരോഗ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ—വൈദ്യശാസ്ത്രത്തെ പ്രാപ്തമാക്കിയിട്ടില്ല.
“ലോകത്തിലെ സകലർക്കും മികച്ച ആരോഗ്യം” നേടിക്കൊടുക്കുക എന്ന ലക്ഷ്യം ഉടൻ സാക്ഷാത്കരിക്കപ്പെടും. എന്നാൽ അത് ഐക്യരാഷ്ട്രങ്ങളുടെയോ ലോകാരോഗ്യ സംഘടനയുടെയോ പാരിസ്ഥിതിക ആസൂത്രകരുടെയോ സാമൂഹിക പരിഷ്കർത്താക്കളുടെയോ ചികിത്സകരുടെയോ ഒന്നും ശ്രമം കൊണ്ടായിരിക്കില്ല. ആ ലക്ഷ്യം കൈവരിക്കുന്നത് യേശുക്രിസ്തുവായിരിക്കും. മനുഷ്യവർഗം ഒടുവിൽ ‘ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നത്’ എത്ര ആനന്ദദായകമായ ഒരു അനുഭവമായിരിക്കും!—റോമർ 8:21, NW.(g01 6/8)
[10-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ പുതിയ ലോകത്തിൽ സകലർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കും