ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഏഴു കോടി തൊണ്ണൂറു ലക്ഷം സ്ത്രീകളെ “കാണാതായിരിക്കുന്നു”
ഐക്യരാഷ്ട്രങ്ങളുടെ സാമ്പത്തിക പിന്തുണയോടെ “ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽ” നടത്തിയ ഒരു സർവേ, “ജനനത്തിനു മുമ്പും ജനനശേഷവും സ്ത്രീകൾക്കു നേരെയുള്ള വിവേചനത്തിന്റെ ഫലമായി 7 കോടി 90 ലക്ഷം സ്ത്രീകളെ ‘ദക്ഷിണേഷ്യയിൽ കാണാതായിരിക്കുന്നു’ എന്ന് പറഞ്ഞു” എന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഗർഭച്ഛിദ്രങ്ങളും അതുപോലെ “ശിശുഹത്യയും ഈ പ്രദേശത്ത് ഭക്ഷണ കാര്യത്തിൽ ആൺകുട്ടികൾക്കു നൽകുന്ന മുൻഗണനയും” നിമിത്തമാണ് ഈ സ്ത്രീകളെ ‘കാണാതാകുന്നത്.’ സ്ത്രീകളിൽ പോഷകാഹാരത്തിന്റെ കുറവു നിമിത്തമുള്ള സാരമായ പ്രശ്നങ്ങൾക്ക് ഇടയാക്കിക്കൊണ്ട് പ്രായപൂർത്തിയായ ശേഷവും ഈ പെരുമാറ്റം തുടരുന്നുവെന്ന് പറയപ്പെടുന്നു. “ഗർഭധാരണ വർഷങ്ങളിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിലെ മരണനിരക്ക് വളരെ ഉയർന്നതാണ്” എന്നും ആ റിപ്പോർട്ടു പറയുന്നു. ആഗോള അനുപാതം 100 പുരുഷന്മാർക്ക് 106 സ്ത്രീകൾ ആയിരിക്കെ, ഈ മേഖലയിൽ 100 പുരുഷന്മാർക്ക് 94 സ്ത്രീകളേ ഉള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് 7 കോടി 90 ലക്ഷം എന്ന സംഖ്യ കണക്കാക്കിയിരിക്കുന്നത്.(g01 7/8)
ഏറ്റവും നീളമുള്ള റോഡ് ടണൽ ഗതാഗതത്തിനു തുറന്നിരിക്കുന്നു
ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ് ടണൽ നോർവേയിൽ ഗതാഗതത്തിനായി തുറന്നിരിക്കുന്നുവെന്ന് ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന റ്റ്സൈറ്റുങ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ലാർഡാൽ ടണൽ എന്നറിയപ്പെടുന്ന അതിന് 24.5 കിലോമീറ്റർ നീളമുണ്ട്. അതു നോർവേയിലെ ഏറ്റവും വലിയ നഗരങ്ങളായ ഓസ്ലോയ്ക്കും ബെർജനും ഇടയ്ക്കുള്ള യാത്രാസമയം വളരെയധികം കുറയ്ക്കുന്നു. മുമ്പ് ഡ്രൈവർമാർക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒന്നുകിൽ വളഞ്ഞുപുളഞ്ഞ ഒരു ചുരത്തിലൂടെയോ അല്ലെങ്കിൽ പാറക്കെട്ടുകൾക്കിടയിൽ നീണ്ടുകിടക്കുന്ന ഒരു ഉൾക്കടലിനു കുറുകെയുള്ള, യാത്രയ്ക്കു വളരെ സമയം എടുക്കുന്ന ഒരു കടത്തു കടന്നോ പോകേണ്ടിയിരുന്നു. ഈ പുതിയ ടണലിൽ സുരക്ഷിതത്വത്തിനു വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഓരോ അര കിലോമീറ്റർ കൂടുമ്പോഴും വാഹനങ്ങൾക്കു മറുദിശയിലേക്കു തിരിഞ്ഞുപോകുന്നതിനുള്ള സൗകര്യവും അഗ്നിബാധയിൽനിന്നു സംരക്ഷണം നൽകാൻ പുകയും വിഷവാതകങ്ങളും പുറത്തു കളയുന്ന വെന്റിലേഷൻ ഷാഫ്റ്റുകളോടു കൂടിയ വലിയ ഫാനുകളും കൂടാതെ മികച്ച വീഡിയോ മോണിറ്ററിങ് സംവിധാനവും അടിയന്തിര സേവന സംവിധാനങ്ങളും അതിലുണ്ട്. ദീർഘമായ ടണലുകൾ പലർക്കും ഭയമായതിനാൽ വലിയ പ്ലാസകൾ ലാർഡാൽ ടണലിനെ നാലായി ഭാഗിച്ചിരിക്കുന്നു. പകൽ വെളിച്ചത്തിന്റെയും ശുദ്ധവായുവിന്റെയും പ്രതീതി ഉളവാക്കാൻ ഈ പ്ലാസകളുടെ ചുവരുകൾ നീല വെളിച്ചത്താൽ ശോഭനമാക്കിയിരിക്കുന്നു. എന്നിട്ടും, അപകടങ്ങളെയോ അഗ്നിബാധയെയോ ഭയന്ന് 25 ശതമാനം നോർവേക്കാരും ആ ടണൽ ഒഴിവാക്കുമെന്നാണ് ഒരു സർവേ സൂചിപ്പിക്കുന്നത്.(g01 7/8)
നിഗൂഢമായ അതിജീവനം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് ഡിസംബറിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ഫ്രാൻസിലെ വനങ്ങൾക്കു വൻകെടുതി സംഭവിച്ചെങ്കിലും, വലിയ മൃഗങ്ങൾക്ക് പ്രതീക്ഷിച്ച അത്ര നാശം സംഭവിച്ചില്ലെന്ന് അടുത്ത കാലത്തെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നതായി പാരീസിലെ ല മോൺട് വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. കിഴക്കൻ ഫ്രാൻസിൽ നാശനഷ്ടങ്ങൾ ഉണ്ടായ വനങ്ങളിലെ 25,000 ഏക്കർ പ്രദേശത്ത് ചത്തുപോയ 20 മൃഗങ്ങളേയേ—10 കലമാനുകൾ, 5 റോ മാനുകൾ, 5 കാട്ടുപന്നികൾ—കണ്ടെത്തിയുള്ളൂ. “ഇപ്പോഴും നിഗൂഢമായിരിക്കുന്ന ഏതോ മാർഗങ്ങൾ” ഉപയോഗിച്ച് ഈ മൃഗങ്ങൾ രക്ഷപ്പെട്ടു, ഒരുപക്ഷേ വീണുകിടന്ന മരങ്ങളുടെ അടിയിൽ ഒളിച്ചുകൊണ്ടോ തുറസ്സായ സ്ഥലത്തു കൂട്ടംകൂടി നിന്നുകൊണ്ടോ ആയിരിക്കാം അങ്ങനെ ചെയ്തത്. ഫ്രഞ്ച് നാഷണൽ ഫോറസ്റ്റ് ഓഫീസിലെ ഷാൻ-പോൾ വിഡ്മെർ ഇങ്ങനെ പ്രസ്താവിക്കുന്നു: “സിംഹങ്ങളെയും വിദൂരത്തിൽ കഴിയുന്ന മറ്റു ജീവികളെയും അപേക്ഷിച്ച് കലമാനുകളെയും കാട്ടുപന്നികളെയും കുറിച്ച് നമുക്കു കാര്യമായൊന്നും അറിയില്ല.”(g01 7/22)
ഇരയെ വലിച്ചെടുക്കുന്ന നാക്ക്
ഓന്തിനു പല്ലിവർഗത്തിൽ പെട്ട മറ്റു ജീവികളെയും അതിനെക്കാൾ പത്തു ശതമാനം ഭാരക്കൂടുതലുള്ള പക്ഷികളെ പോലും എങ്ങനെയാണു പിടിക്കാൻ കഴിയുന്നത്? ഓന്തിന്റെ പരുപരുത്തതും പശിമയുള്ളതുമായ നാക്കിൽ ഇരകൾ ഒട്ടിപ്പിടിക്കുന്നു എന്നായിരുന്നു ഇതുവരെ കരുതിപ്പോന്നിരുന്നത്. എന്നാൽ താരതമ്യേന ഭാരക്കൂടുതലുള്ള ജീവികളെ അതിന് എങ്ങനെ പിടിക്കാനാകും എന്നത് അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. അതു കണ്ടുപിടിക്കാൻ ബെൽജിയത്തിലെ ആന്റ്വെർപ്പിലുള്ള ശാസ്ത്രജ്ഞർ അതിവേഗത്തിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് ഓന്തിന്റെ മിന്നൽവേഗമുള്ള നാക്ക് പ്രവർത്തിക്കുന്നതു വീഡിയോയിൽ പകർത്തി എന്ന് ജർമൻ സയൻസ് ന്യൂസ് സർവീസ് ആയ ബിൽറ്റ് ദേർ വിസെൻഷാഫ്റ്റ്-ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു. പുറത്തേക്കു നീട്ടുമ്പോൾ ഓന്തിന്റെ നാക്കിന്റെ അഗ്രം ഒരു പന്തിന്റെ ആകൃതി കൈവരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇരയെ സ്പർശിക്കുന്നതിനു തൊട്ടുമുമ്പ് നാക്കിലെ രണ്ടു പേശികൾ സങ്കോചിക്കുന്നു. അപ്പോൾ നാക്കിന്റെ അഗ്രം വലിച്ചെടുക്കുന്ന ഒരു കപ്പുപോലെ ആയിത്തീരുകയും ഇര അതിനുള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.(g01 7/22)
ആമസോണിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തി
ഇരുപത്തിരണ്ട് പേർ അടങ്ങിയ ഒരു പര്യവേക്ഷക സംഘം, “ലോകത്തിലെ ഏറ്റവും വലിയ നദിയുടെ ഉത്ഭവസ്ഥാനം” സ്ഥിരീകരിച്ചിരിക്കുന്നുവെന്നും അങ്ങനെ “ഊഹാപോഹത്തിന്റെയും വിരുദ്ധമായ കണ്ടെത്തലുകളുടെയും പതിറ്റാണ്ടുകൾ അവസാനിച്ചു” എന്നും ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ദക്ഷിണ പെറുവിലെ ആൻഡീസ് പർവതത്തിലെ 5,000 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയായ നെവാദോ മിസ്മിയിൽനിന്നു ചെറിയൊരു നീരൊഴുക്കായാണ് ആമസോൺ തുടങ്ങുന്നത്. അവിടെനിന്ന് അതു പുല്ലും പായലും നിറഞ്ഞ താഴ്വരയിലൂടെ വളഞ്ഞുപുളഞ്ഞ് ഒഴുകി, മറ്റ് അരുവികളിലും നദികളിലും നിന്നുള്ള വെള്ളവും സ്വീകരിച്ച് 6,000 കിലോമീറ്റർ താണ്ടി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു. അതിന്റെ ഉത്ഭവസ്ഥാനത്തെ കുറിച്ച് ആ സംഘത്തിന്റെ തലവനായ ആൻഡ്രൂ പിയെറ്റോസ്കി ഇങ്ങനെ പറഞ്ഞു: “അതു മനോഹരമായ ഒരു സ്ഥലമാണ്. ഏകദേശം 40 മീറ്റർ ഉയരമുള്ള ഗംഭീരമായ, ഏറെക്കുറെ കറുത്ത, കിഴുക്കാം തൂക്കായ ഒരു പാറയുടെ ചുവട്ടിലുള്ള ഒരു പച്ചത്താഴ്വരയാണ് അത്. അവിടം നിശ്ശബ്ദവും ശാന്തവുമാണ്.” (g01 7/22)