അടിമക്കച്ചവടം ദൈവം അനുവദിച്ചതോ?
ബൈബിളിന്റെ വീക്ഷണം
അടിമക്കച്ചവടം ദൈവം അനുവദിച്ചതോ?
കൂറ്റൻ പഞ്ഞിക്കെട്ടുകളുടെ ഞെരിഞ്ഞമരുന്ന ഭാരത്താൽ കൂനിപ്പോയ, വിയർപ്പിൽ കുളിച്ച ആ കറുത്ത മനുഷ്യർ കപ്പലിൽനിന്ന് ഇറങ്ങാനുള്ള പലകപ്പാലത്തിലൂടെ ഏന്തിവലിഞ്ഞ് മുന്നോട്ടു നീങ്ങുന്നു. ഊറയ്ക്കിടാത്ത തോലുകൊണ്ട് ഉണ്ടാക്കിയ ചാട്ടവാറുകൾ ഉപയോഗിച്ച് നിർദയരായ യജമാനന്മാർ അവരെ പ്രഹരിക്കുന്നു. ഹൃദയംപൊട്ടി കരയുന്ന അമ്മമാരുടെ കൈകളിൽനിന്ന് ഉറക്കെ നിലവിളിക്കുന്ന കുട്ടികളെ ബലമായി പിടിച്ചുമാറ്റി ഏറ്റവുമധികം തുകയ്ക്കു ലേലം വിളിച്ച ആൾക്കു വിൽക്കുന്നു. അടിമത്തത്തെ കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്ന ഘോരമായ, കറുത്ത ചിത്രങ്ങൾ ഇതൊക്കെയാകാം.
വിരോധാഭാസമെന്നു പറയട്ടെ, പല അടിമക്കച്ചവടക്കാരും അടിമകളുടെ ഉടമസ്ഥരും അങ്ങേയറ്റം മതഭക്തിയുള്ള വ്യക്തികളായിരുന്നെന്നു പറയപ്പെടുന്നു. ചരിത്രകാരനായ ജയിംസ് വോൾവിൻ ഇപ്രകാരം എഴുതി: “തങ്ങളുടെ അടിമക്കപ്പലുകൾ പാശ്ചാത്യ ദേശത്തേക്കു തിരിച്ചുവിടവേ, തങ്ങളെ അനുഗ്രഹിച്ചതിന്, ആഫ്രിക്കയിലെ കച്ചവടത്തിൽ ധനനഷ്ടമൊന്നുമില്ലാതെ വൻ ലാഭം നേടിത്തന്നതിന് യൂറോപ്പുകാരും അമേരിക്കക്കാരുമായ അത്തരം നൂറുകണക്കിന് ആളുകൾ കർത്താവിനെ സ്തുതിച്ചിരുന്നു.”
അടിമക്കച്ചവടത്തിനു ദൈവത്തിന്റെ അനുമതി ഉണ്ടെന്നു പോലും ചിലർ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, അടിമത്ത സംവിധാനം “ദൈവംതന്നെ ഏർപ്പെടുത്തിയതാണ്” എന്ന് 1842-ൽ മെഥഡിസ്റ്റ് സഭയുടെ പൊതു സമ്മേളനത്തിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അലക്സാണ്ടർ മക്കെയ്ൻ പ്രസ്താവിച്ചു. മക്കെയ്ന്റെ അഭിപ്രായം ശരിയായിരുന്നോ? അടിമക്കച്ചവടത്തിന്റെ ഭാഗമായി മക്കെയ്ന്റെ നാളുകളിൽ സർവസാധാരണമായി നടന്നിരുന്ന സംഗതികൾ, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നതും കുടുംബാംഗങ്ങളെ ഹൃദയഭേദകമായ വിധത്തിൽ വേർപിരിക്കുന്നതും അടിമകളെ ക്രൂരമായി പ്രഹരിക്കുന്നതുമൊക്കെ ദൈവം അംഗീകരിച്ചിരുന്നുവോ? ഇന്നു മൃഗീയമായ അവസ്ഥകളിൽ അടിമകളെ പോലെ ജീവിക്കാനും വേല ചെയ്യാനും നിർബന്ധിതരായ ദശലക്ഷങ്ങളുടെ കാര്യമോ? നീചമായ അത്തരം പെരുമാറ്റത്തെ ദൈവം അനുവദിക്കുന്നുവോ?
അടിമത്തവും ഇസ്രായേല്യരും
‘മനുഷ്യൻ മനുഷ്യന്റെ മേൽ ദോഷത്തിന്നായി അധികാരം’ നടത്തിയിരിക്കുന്നു എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (സഭാപ്രസംഗി 8:9) മനുഷ്യൻ വികസിപ്പിച്ചെടുത്ത അടിമത്തത്തിന്റെ മർദക രൂപങ്ങളിൽ ആയിരിക്കാം ഈ വാക്യത്തിന്റെ സത്യത ഏറ്റവുമധികം പ്രതിഫലിച്ചു കാണുന്നത്. അടിമത്തം മൂലമുള്ള യാതനകൾക്കു നേരെ യഹോവയാം ദൈവം കണ്ണടയ്ക്കുന്നില്ല.
ഉദാഹരണത്തിന്, ഇസ്രായേല്യരുടെ കാര്യത്തിൽ ഉളവായ ഒരു സാഹചര്യം കണക്കിലെടുക്കുക. “കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിന പ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും [മിസ്രയീമ്യർ] അവരുടെ ജീവനെ കൈപ്പാക്കി” എന്നു ബൈബിൾ പറയുന്നു. ഇസ്രായേല്യർ “അടിമവേലനിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.” അവരുടെ ദുഃസ്ഥിതി സംബന്ധിച്ച് യഹോവ നിസ്സംഗനായിരുന്നോ? ഒരിക്കലുമില്ല. മറിച്ച്, “ദൈവം അവരുടെ നിലവിളി പുറപ്പാടു 1:14; 2:23, 24; 6:6-8.
കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.” കൂടാതെ, യഹോവ തന്റെ ജനത്തോട് ഇങ്ങനെ പറയുകയും ചെയ്തു: “ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും.”—മർദകമായ അടിമത്തത്തിലൂടെ ‘മനുഷ്യൻ മനുഷ്യന്റെമേൽ ഭരണം നടത്തുന്നതി’നെ യഹോവ അംഗീകരിച്ചില്ലെന്നു വ്യക്തമാണ്. എന്നാൽ ദൈവം പിൽക്കാലത്ത് തന്റെ ജനത്തിന്റെ ഇടയിൽ അടിമത്തം അനുവദിച്ചില്ലേ? ഉവ്വ്, അവൻ അങ്ങനെ ചെയ്തു. പക്ഷേ ഇസ്രായേലിൽ നിലവിലിരുന്ന അടിമത്തം, ചരിത്രത്തിലുടനീളം നിലനിന്നിട്ടുള്ള മർദക അടിമത്തത്തിൽനിന്നു തികച്ചും ഭിന്നമായിരുന്നു.
ആളുകളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്നത് മരണകരമായ ഒരു കുറ്റമാണെന്ന് ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പറഞ്ഞിരുന്നു. കൂടാതെ, അടിമകളെ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദേശം യഹോവ പ്രദാനം ചെയ്തു. ഉദാഹരണത്തിന്, ഒരു യജമാനൻ തന്റെ അടിമയ്ക്ക് അംഗഭംഗം വരുത്തിയാൽ അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണമായിരുന്നു. യജമാനൻ പ്രഹരിച്ചതു നിമിത്തം ഒരു അടിമ മരിച്ചുപോയാൽ, യജമാനനെയും കൊല്ലണമായിരുന്നു. സ്ത്രീകളായ ബന്ദികളെയും അടിമകൾ ആക്കാമായിരുന്നു, അല്ലെങ്കിൽ അവരെ ഭാര്യമാരായി എടുക്കാമായിരുന്നു. എന്നാൽ കേവലം ലൈംഗിക സംതൃപ്തിക്കായി അവരെ ഉപയോഗിക്കാൻ പാടില്ലായിരുന്നു. കൂലിക്കെടുത്ത പണിക്കാരോടെന്ന പോലെ ആദരവോടും ദയയോടും കൂടെ അടിമകളോടു പെരുമാറാൻ ന്യായപ്രമാണത്തിന്റെ അടിസ്ഥാന തത്ത്വം നീതിഹൃദയരായ ഇസ്രായേല്യരെ പ്രേരിപ്പിച്ചിരുന്നിരിക്കണം.—പുറപ്പാടു 20:10; 21:12, 16, 26, 27; ലേവ്യപുസ്തകം 22:10, 11; ആവർത്തനപുസ്തകം 21:10-14.
തങ്ങളുടെ കടങ്ങൾ കൊടുത്തു തീർക്കാൻ ചില യഹൂദർ സ്വമേധയാ മറ്റു യഹൂദരുടെ അടിമകളായി. ആ സമ്പ്രദായം പട്ടിണിയിൽനിന്നുള്ള സംരക്ഷണം മാത്രമായിരുന്നില്ല, മറിച്ച് അതിൽനിന്നു കരകയറാനും അവരെ സഹായിച്ചു. കൂടാതെ, അടിമകൾ ആഗ്രഹിക്കുന്നപക്ഷം യഹൂദ കലണ്ടർ പ്രകാരമുള്ള പ്രത്യേക അവസരങ്ങളിൽ അവരെ സ്വതന്ത്രരായി വിടണമായിരുന്നു. a (പുറപ്പാടു 21:2; ലേവ്യപുസ്തകം 25:10; ആവർത്തനപുസ്തകം 15:12) ഒരു “അടിമ എപ്പോഴും ഒരു മനുഷ്യൻ ആയി, ചില സ്വാഭാവിക മനുഷ്യാവകാശങ്ങൾ ഉള്ള ഒരു വ്യക്തി ആയി വീക്ഷിക്കപ്പെട്ടിരുന്നു; ആ അവകാശങ്ങളെ ലംഘിക്കാൻ അവന്റെ യജമാനനു പോലും അധികാരമില്ലായിരുന്നു” എന്ന് അടിമകളെ കുറിച്ചുള്ള ന്യായപ്രമാണ നിയമങ്ങളെ കുറിച്ചു പ്രതിപാദിക്കവേ, യഹൂദ പണ്ഡിതനായ മോസസ് മെൽസിനെർ പ്രസ്താവിച്ചു. ചരിത്രത്താളുകളെ പങ്കിലമാക്കിയിരിക്കുന്ന മർദകമായ അടിമത്ത വ്യവസ്ഥിതിയിൽനിന്ന് എത്ര വിഭിന്നം!
അടിമത്തവും ക്രിസ്ത്യാനികളും
അടിമത്തം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ജീവിച്ചിരുന്ന റോമാ സാമ്രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു. അതിനാൽ ചില ക്രിസ്ത്യാനികൾ അടിമകളായിരുന്നു, മറ്റു ചിലർക്ക് അടിമകൾ ഉണ്ടായിരുന്നു. (1 കൊരിന്ത്യർ 7:21, 22, ഓശാന ബൈബിൾ) അതിനർഥം യേശുവിന്റെ ശിഷ്യന്മാർ അടിമകളുടെമേൽ മർദകമായ അധീശത്വം പുലർത്തിയിരുന്നു എന്നാണോ? തീർച്ചയായും അല്ല! റോമൻ നിയമം എന്ത് അനുവദിച്ചിരുന്നാലും, തങ്ങളുടെ അധികാരത്തിനു കീഴിലുള്ളവരോടു ക്രിസ്ത്യാനികൾ മോശമായി പെരുമാറിയില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ക്രിസ്ത്യാനി ആയിത്തീർന്നിരുന്ന തന്റെ അടിമ ആയിരുന്ന ഒനേസിമൊസിനെ “സഹോദരൻ” ആയി കാണാൻ പൗലൊസ് അപ്പൊസ്തലൻ ഫിലേമോനോടു പറഞ്ഞു. b—ഫിലേമോൻ 10-17.
മനുഷ്യർ സഹമനുഷ്യരെ അടിമകളാക്കുന്നത് ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നതായി ബൈബിളിൽ യാതൊരു സൂചനയും ഇല്ല. മാത്രമല്ല, ദൈവത്തിന്റെ പുതിയ ലോകത്തിൽ അടിമത്ത സമ്പ്രദായത്തിലൂടെ മനുഷ്യർ മറ്റു മനുഷ്യരുടെമേൽ ഉടമസ്ഥത നേടുന്നതു സംബന്ധിച്ചുള്ള യാതൊരു പ്രവചനങ്ങളും ബൈബിളിൽ ഇല്ല. പകരം, വരാനിരിക്കുന്ന ആ പറുദീസയിൽ, നീതിമാന്മാർ ‘ഓരോരുത്തനും താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.’—മീഖാ 4:4.
വ്യക്തമായും, ഏതെങ്കിലും വിധത്തിൽ മറ്റുള്ളവരെ ദ്രോഹിക്കുന്നതിനു ബൈബിൾ അനുമതി നൽകുന്നില്ല. മറിച്ച്, മനുഷ്യരുടെ ഇടയിലെ ആദരവിനെയും സമത്വത്തെയും അതു പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃത്തികൾ 10:34, 35) മറ്റുള്ളവർ തങ്ങളോട് ഇടപെടാൻ ആഗ്രഹിക്കുന്നതു പോലെ മറ്റുള്ളവരോടും ഇടപെടാൻ അതു മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു. (ലൂക്കൊസ് 6:31) മാത്രമല്ല, ആളുകളെ അവരുടെ സാമൂഹിക നില ഗണ്യമാക്കാതെ ശ്രേഷ്ഠരായി വീക്ഷിക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (ഫിലിപ്പിയർ 2:3) ഈ തത്ത്വങ്ങൾ പല ജനതകളിലും, പ്രത്യേകിച്ചും സമീപ നൂറ്റാണ്ടുകളിൽ, നിലനിന്നുപോന്നിട്ടുള്ള അടിമത്ത സമ്പ്രദായവുമായി ഒട്ടും നിരക്കുന്നില്ല. (g01 9/8)
[അടിക്കുറിപ്പുകൾ]
a അടിമകൾക്കു തങ്ങളുടെ യജമാനനോടൊപ്പം തുടരാനുള്ള ക്രമീകരണം ഉണ്ടായിരുന്നുവെന്ന വസ്തുത, ഇസ്രായേല്യരുടെ ഇടയിലെ അടിമത്തം മർദകമായിരുന്നില്ല എന്നു കാണിക്കുന്നു.
b സമാനമായി ഇന്നു ചില ക്രിസ്ത്യാനികൾ തൊഴിൽ ഉടമകളും മറ്റു ചിലർ തൊഴിലാളികളുമാണ്. ഒരു ക്രിസ്തീയ തൊഴിലുടമ തന്റെ കീഴിൽ ജോലി ചെയ്യുന്നവരെ ദ്രോഹിക്കുകയില്ലാത്തതു പോലെ, ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ ശിഷ്യന്മാർ ക്രിസ്തീയ തത്ത്വങ്ങൾ അനുസരിച്ചാണ് ദാസന്മാരോട് ഇടപെട്ടിരുന്നത്.—മത്തായി 7:12.