വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യാപകർ അവർ നമുക്കു വേണ്ടപ്പെട്ടവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അധ്യാപകർ അവർ നമുക്കു വേണ്ടപ്പെട്ടവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അധ്യാപകർ അവർ നമുക്കു വേണ്ടപ്പെട്ടവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“ഒരു നല്ല അധ്യാപകനോടൊത്തു ചെലവഴിക്കുന്ന ഒരൊറ്റ ദിവസം ആയിരം ദിവസത്തെ ഉത്സുകമായ പഠനത്തെക്കാൾ ഗുണം ചെയ്യും.”—ഒരു ജാപ്പനീസ്‌ പഴമൊഴി.

സ്‌കൂളിൽ നിങ്ങളെ വളരെയധികം സ്വാധീനിച്ച ഒരു അധ്യാപകനെയോ അധ്യാപികയെയോ നിങ്ങൾക്ക്‌ ഓർമയുണ്ടോ? നിങ്ങൾ ഇപ്പോഴും ഒരു വിദ്യാർഥിയാണെങ്കിൽ നിങ്ങളെ പഠിപ്പിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കു വളരെ ഇഷ്ടമാണോ? ആണെങ്കിൽ, അങ്ങനെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണ്‌?

ഒരു നല്ല അധ്യാപകൻ വിദ്യാർഥികളിൽ ആത്മവിശ്വാസം ഉൾനടുകയും പഠനത്തെ രസകരമാക്കിത്തീർക്കുകയും ചെയ്യും. ഇന്ത്യയിൽനിന്നുള്ള മധ്യവയസ്‌കനായ ഒരു ബിസിനസ്സുകാരൻ തന്റെ അനുഭവം പങ്കുവെക്കുന്നു. കൊൽക്കൊത്തയിലെ സ്‌കൂളിൽവെച്ച്‌ തന്നെ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്ന അധ്യാപകനെ സ്‌നേഹപൂർവം അനുസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹം പറയുന്നു: “നല്ല പഠിപ്പിക്കൽ രീതികളായിരുന്നു സാസ്സൂൻ സാറിന്റേത്‌. അവ എന്നിൽ ഭാഷയോടുള്ള താത്‌പര്യം മാത്രമല്ല ആത്മാഭിമാനവും വളർത്തി. പലപ്പോഴും അദ്ദേഹം എന്റെ ഏറ്റവും നല്ല രചനകൾ തിരഞ്ഞെടുത്ത്‌ അൽപ്പം ‘മിനുക്കുപണികൾ’ ഒക്കെ നടത്തി അവ വിവിധ പത്രങ്ങൾക്കും മാസികകൾക്കും അയച്ചുകൊടുക്കുമായിരുന്നു. ആ പ്രബന്ധങ്ങളിൽ ചിലതു തിരസ്‌കരിക്കപ്പെട്ടെങ്കിലും പലതും അവർ സ്വീകരിച്ചു. പത്രങ്ങൾ പ്രതിഫലമായി നൽകിയ പണത്തെക്കാൾ പ്രധാനമായി, എന്റെ കൃതികൾ അച്ചടിച്ചുവരുന്നതു കാണുന്നതിലുള്ള സന്തോഷം എഴുതാനുള്ള എന്റെ പ്രാപ്‌തിയിൽ വിശ്വാസം നട്ടുവളർത്താൻ സഹായിച്ചു.”

ജർമനിയിലെ മ്യൂണിക്കിൽനിന്നുള്ള 50 കഴിഞ്ഞ പ്രസന്നവതിയായ ഒരു സ്‌ത്രീയാണു മാർഗിറ്റ്‌. അവർ പറയുന്നു: “എനിക്കു വളരെ ഇഷ്ടമുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. കടുകട്ടിയായിട്ടുള്ള വിഷയങ്ങൾ പോലും എത്ര ലളിതമായിട്ടാണെന്നോ ടീച്ചർ വിശദീകരിച്ചിരുന്നത്‌. എന്തെങ്കിലും മനസ്സിലായില്ലെങ്കിൽ ചോദിക്കാൻ അവർ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. വളരെ സൗഹാർദത്തോടെയാണ്‌ ടീച്ചർ ഞങ്ങളോട്‌ ഇടപെട്ടിരുന്നത്‌. അതുകൊണ്ട്‌ അവരുടെ ക്ലാസ്സുകൾ ഞാൻ വളരെ ആസ്വദിച്ചിരുന്നു.”

ഓസ്‌ട്രേലിയക്കാരനായ പീറ്റർ തന്റെ കണക്ക്‌ അധ്യാപകനെ ഓർക്കുന്നു: “പഠിക്കുന്ന കാര്യങ്ങളുടെ പ്രയുക്തത മനസ്സിലാക്കാൻ അദ്ദേഹം ഉദാഹരണങ്ങൾ നൽകി ഞങ്ങളെ സഹായിച്ചിരുന്നു. ത്രികോണമിതി പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, അതിന്റെ തത്ത്വങ്ങൾ ഉപയോഗിച്ചു മാത്രം ഒരു കെട്ടിടത്തെ തൊടുക പോലും ചെയ്യാതെ, അതിന്റെ ഉയരം എങ്ങനെ അളക്കാനാകുമെന്ന്‌ അദ്ദേഹം ഞങ്ങൾക്കു കാണിച്ചുതന്നു. ‘ഹൊ, ഇത്‌ അതിശയമായിരിക്കുന്നല്ലോ’ എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞത്‌ ഞാൻ ഇന്നും ഓർക്കുന്നു.”

വടക്കേ ഇംഗ്ലണ്ടിൽനിന്നുള്ള പോളിൻ തന്റെ അധ്യാപകനോട്‌ “എനിക്കു കണക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌” എന്നു തുറന്നു പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു: “കുട്ടിക്കു മെച്ചപ്പെടണമെന്നുണ്ടോ? എങ്കിൽ ഞാൻ സഹായിക്കാം.” അവർ പറയുന്നു: “അടുത്ത ഏതാനും മാസം അദ്ദേഹം എനിക്കു കൂടുതലായ ശ്രദ്ധ നൽകി. ക്ലാസ്‌ കഴിഞ്ഞു പോലും അദ്ദേഹം എന്നെ സഹായിച്ചിരുന്നു. ഞാൻ വിജയിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന്‌, എന്നെക്കുറിച്ച്‌ അദ്ദേഹം കരുതിയിരുന്നുവെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. ഇത്‌ കൂടുതൽ ബുദ്ധിമുട്ടി പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ ഞാൻ മെച്ചപ്പെട്ടു.”

ഇപ്പോൾ തന്റെ 30-കളിൽ ആയിരിക്കുന്ന സ്‌കോട്ട്‌ലൻഡുകാരിയായ ആഞ്ചി തന്നെ ചരിത്രം പഠിപ്പിച്ചിരുന്ന ഗ്രഹാം സാറിനെ ഓർക്കുന്നു. “അദ്ദേഹത്തിന്റെ ചരിത്ര ക്ലാസ്സുകൾ എത്ര രസകരമായിരുന്നെന്നോ! കഥ പറയുന്നതു പോലെയാണ്‌ അദ്ദേഹം സംഭവങ്ങൾ വിവരിച്ചിരുന്നത്‌. ഓരോ വിഷയത്തെ കുറിച്ചു സംസാരിക്കുമ്പോഴും അദ്ദേഹം വലിയ ഉത്സാഹം പ്രകടമാക്കി. സംഭവങ്ങളെല്ലാം അപ്പപ്പോൾ മുമ്പിൽ നടക്കുന്നതുപോലെ തോന്നിയിരുന്നു.” ഒന്നാം ക്ലാസ്സിൽ തന്നെ പഠിപ്പിച്ചിരുന്ന പ്രായമുള്ള ഹ്യൂവെറ്റ്‌ ടീച്ചറെയും അവർ സ്‌നേഹത്തോടെ അനുസ്‌മരിക്കുന്നു. “ടീച്ചർ കുട്ടികളോടു ദയയും കരുതലും പ്രകടമാക്കിയിരുന്നു. ഒരു ദിവസം ഞാൻ എന്തോ ചോദിക്കാൻ ചെന്നപ്പോൾ ടീച്ചർ എന്നെ വാരിയെടുത്തു. ടീച്ചർക്ക്‌ എന്നിൽ യഥാർഥ താത്‌പര്യം ഉണ്ടെന്ന്‌ എനിക്കു തോന്നിയിരുന്നു.”

തെക്കൻ ഗ്രീസിൽനിന്നുള്ള തിമൊഥി തന്റെ വിലമതിപ്പു പ്രകടിപ്പിക്കുന്നു: “എന്റെ ശാസ്‌ത്ര അധ്യാപകനെ ഞാൻ ഇന്നും ഓർക്കുന്നു. എനിക്കു ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും സംബന്ധിച്ച എന്റെ വീക്ഷണത്തിന്‌ അദ്ദേഹം എന്നേക്കുമായി മാറ്റം വരുത്തി. ക്ലാസ്സ്‌മുറിയിൽ അതിശയത്തിന്റെയും വിസ്‌മയത്തിന്റെയും ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചിരുന്നു. വിജ്ഞാനത്തിനും ഗ്രാഹ്യത്തിനുമായുള്ള ആഗ്രഹം അദ്ദേഹം ഞങ്ങളിൽ ഉൾനട്ടു.”

യു.എസ്‌.എ-യിലെ കാലിഫോർണിയയിൽനിന്നുള്ള റാമോണയാണ്‌ മറ്റൊരു ഉദാഹരണം. അവർ എഴുതുന്നു: “എന്റെ ഹൈസ്‌കൂൾ അധ്യാപികയ്‌ക്ക്‌ ഇംഗ്ലീഷ്‌ എന്നു പറഞ്ഞാൽ ജീവനായിരുന്നു. ആ ഉത്സാഹം ഞങ്ങളിലേക്കും വ്യാപിച്ചു. എത്ര ബുദ്ധിമുട്ടു പിടിച്ച ഭാഗം പോലും വളരെ എളുപ്പമാണെന്നു തോന്നിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു ടീച്ചർക്ക്‌.”

കാനഡയിൽനിന്നുള്ള ജെയ്‌ൻ തന്റെ കായികാഭ്യാസ അധ്യാപകനെ കുറിച്ച്‌ ഉത്സാഹപൂർവം പറയുന്നു: “സാറിന്‌ പഠനവും വിനോദവും സംബന്ധിച്ച്‌ വ്യത്യസ്‌തങ്ങളായ എത്ര ആശയങ്ങളാണ്‌ ഉണ്ടായിരുന്നതെന്നോ! അദ്ദേഹം ഞങ്ങളെ വെളിയിൽ കൊണ്ടുപോയി സ്‌കീയിങ്‌, ഐസിലെ മീൻപിടിത്തം എന്നിങ്ങനെയുള്ള വിനോദങ്ങൾ പരിചയപ്പെടുത്തി. ഞങ്ങൾ സ്വയം തീകൂട്ടി അതിൽ അമേരിക്കൻ ഇന്ത്യക്കാരുടെ ഒരു അപ്പമായ ബാനൊക്ക്‌ ഉണ്ടാക്കുക പോലും ചെയ്‌തു. സാധാരണഗതിയിൽ പുസ്‌തകത്തിൽ മുഖവും പൂഴ്‌ത്തി വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ അനുഭവങ്ങളായിരുന്നു ഇവയെല്ലാം!”

ഷാങ്‌ഹായിൽ ജനിച്ച്‌ ഹോങ്കോംഗിലെ ഒരു സ്‌കൂളിൽ വിദ്യാഭ്യാസം നേടിയ ലജ്ജാശീലയായ ഒരു സ്‌ത്രീയാണ്‌ ഹെലൻ. അവർ അനുസ്‌മരിക്കുന്നു: “അഞ്ചാം ക്ലാസ്സിൽ ഞങ്ങൾക്ക്‌ കായികാഭ്യാസ ക്ലാസ്സുകളും പെയിന്റിംഗ്‌ ക്ലാസ്സുകളും എടുത്തിരുന്ന അധ്യാപകന്റെ പേര്‌ ചൻ എന്നായിരുന്നു. എനിക്കു വലിപ്പം കുറവായിരുന്നതിനാൽ വോളിബോൾ, ബാസ്‌കറ്റ്‌ബോൾ എന്നീ കളികളിലെല്ലാം ഞാൻ വളരെ പിന്നിലായിരുന്നു. എന്നാൽ അദ്ദേഹം എന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ല. എനിക്കു കൂടുതൽ അനുയോജ്യമായ ബാഡ്‌മിന്റൺ പോലുള്ള കളികളിൽ ഏർപ്പെടാൻ സാർ എന്നെ അനുവദിച്ചു. അദ്ദേഹം വളരെ പരിഗണനയും ദയയും പ്രകടമാക്കി.

“പെയിന്റിംഗിന്റെ കാര്യത്തിലും അങ്ങനെതന്നെയായിരുന്നു—വസ്‌തുക്കളെയും ആളുകളെയും വരയ്‌ക്കുന്ന കാര്യത്തിൽ ഞാൻ വട്ടപൂജ്യമായിരുന്നു. അതുകൊണ്ട്‌ എനിക്കു കൂടുതൽ എളുപ്പമായ ഡിസൈനുകളും പാറ്റേണുകളും വരയ്‌ക്കാൻ അദ്ദേഹം എന്നെ അനുവദിച്ചു. മറ്റുള്ള വിദ്യാർഥികളെക്കാൾ എനിക്കു പ്രായം കുറവായിരുന്നതിനാൽ ആ ക്ലാസ്സിൽ ഒരു വർഷം കൂടി ഇരിക്കുന്നതാണു നല്ലതെന്ന്‌ അദ്ദേഹം എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. ഇത്‌ എന്റെ സ്‌കൂൾ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌ ആയിരുന്നു. ഞാൻ ആത്മവിശ്വാസം കൈവരിച്ച്‌ പുരോഗമിച്ചു. ഇതിനു ഞാൻ എന്നും അദ്ദേഹത്തോടു കടപ്പെട്ടിരിക്കും.”

ഏത്‌ അധ്യാപകരാണ്‌ വിദ്യാർഥികളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത്‌? അധ്യാപനം—ഒരു അധ്യാപകന്റെ യാത്ര (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ വില്ല്യം ഏയെഴ്‌സ്‌ ഉത്തരം നൽകുന്നു: “നല്ല അധ്യാപനം കാഴ്‌ചവെക്കണമെങ്കിൽ ഏറ്റവും പ്രധാനമായി ഒരു അധ്യാപകൻ കരുതലും ചിന്തയും ഉള്ളവനും വിദ്യാർഥികൾക്കായി തന്നെത്തന്നെ ഉഴിഞ്ഞുവെച്ചവനും ആയിരിക്കണം. . . . പഠിപ്പിക്കലിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്‌ സ്‌നേഹമാണ്‌. . . . അല്ലാതെ ഏതെങ്കിലും പ്രത്യേക രീതികളോ ശൈലികളോ പദ്ധതികളോ ഒക്കെ ബാധകമാക്കുന്നതല്ല.” അപ്പോൾ വിജയപ്രദനായ അധ്യാപകൻ ആരാണ്‌? അദ്ദേഹം പറയുന്നു: “നിങ്ങളുടെ ഹൃദയത്തെ സ്‌പർശിച്ച, നിങ്ങളെ മനസ്സിലാക്കുകയും ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കായി കരുതുകയും ചെയ്‌ത, എന്തിനോടെങ്കിലുമുള്ള—സംഗീതം, കണക്ക്‌, ലാറ്റിൻ, പട്ടം പറത്തൽ അങ്ങനെ എന്തിനോടെങ്കിലുമുള്ള—സ്‌നേഹം നിങ്ങളിലേക്കു പകർത്തിയ, നിങ്ങളെ പ്രവർത്തനത്തിനു പ്രചോദിപ്പിച്ച അധ്യാപകൻ.”

തീർച്ചയായും പല അധ്യാപകർക്കും തങ്ങളുടെ വിദ്യാർഥികളിൽനിന്നും അവരുടെ മാതാപിതാക്കളിൽനിന്നും പോലും നന്ദിപ്രകടനങ്ങൾ കേൾക്കാൻ സാധിച്ചിട്ടുണ്ട്‌. തിരിച്ചടികൾ ഉണ്ടാകുമ്പോഴും പഠിപ്പിക്കലിൽ തുടരാൻ ഇത്‌ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം വിലമതിപ്പിൻ പ്രകടനങ്ങളിൽ മിക്കപ്പോഴും കാണുന്ന പൊതു ഘടകം അധ്യാപകൻ വിദ്യാർഥിയോടു കാണിച്ച യഥാർഥ താത്‌പര്യവും ദയയും ആണ്‌.

എല്ലാ അധ്യാപകരും ഇത്തരം ഗുണങ്ങൾ പ്രകടിപ്പിക്കാറില്ല എന്നതു ശരിയാണ്‌. എങ്കിൽപ്പോലും വിദ്യാർഥികൾക്കായി തങ്ങൾക്കു ചെയ്യാൻ കഴിയുന്നതിനെ പരിമിതപ്പെടുത്തുന്ന പല സമ്മർദങ്ങളെയും അധ്യാപകർ പലപ്പോഴും നേരിടുന്നുണ്ട്‌ എന്നു നാം ഓർക്കേണ്ടതാണ്‌. ഇത്‌ ഒരു ചോദ്യം ഉയർത്തുന്നു, ഇത്രയും പ്രയാസകരമായ ഒരു തൊഴിൽ ആളുകൾ തിരഞ്ഞെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌? (g02 3/8)

[4-ാം പേജിലെ ചിത്രം]

“പഠിപ്പിക്കലിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്‌ സ്‌നേഹമാണ്‌”