അധ്യാപനം ത്യാഗങ്ങളും വെല്ലുവിളികളും
അധ്യാപനം ത്യാഗങ്ങളും വെല്ലുവിളികളും
“അധ്യാപകരിൽനിന്നു വളരെയധികം പ്രതീക്ഷിക്കപ്പെടുന്നു, എന്നാൽ ഒട്ടുമിക്കപ്പോഴും . . . നമ്മുടെ സ്കൂളുകളിലെ അർപ്പണ മനോഭാവമുള്ള അധ്യാപകർ ചെയ്യുന്ന ജോലിക്ക് പരസ്യ പ്രശംസ ലഭിക്കാറില്ല.”—കെൻ എൽട്ടിസ്, സിഡ്നി യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ.
“അതന്താപേക്ഷിതമായ ഒരു തൊഴിൽ” എന്നു വിശേഷിപ്പിച്ചിരിക്കുന്ന അധ്യാപകവൃത്തി വെല്ലുവിളികൾ നിറഞ്ഞ ഒന്നാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. തുച്ഛമായ ശമ്പളം, സൗകര്യങ്ങളില്ലാത്ത ക്ലാസ്സുമുറികൾ, വളരെയധികം പേപ്പർ ജോലി, വളരെ കൂടുതൽ വിദ്യാർഥികളുള്ള ക്ലാസ്സുകൾ, മാതാപിതാക്കളുടെ നിസ്സംഗത, കുട്ടികളുടെ ആദരവില്ലായ്മ, അവരുടെ അക്രമ സ്വഭാവം എന്നിങ്ങനെ വെല്ലുവിളികളുടെ പട്ടിക നീണ്ടുപോകുന്നു. ഈ വെല്ലുവിളികളെ ചില അധ്യാപകർ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്?
അനാദരവ്
ന്യൂയോർക്ക് നഗരത്തിലെ നാല് അധ്യാപകരോട് മുഖ്യ പ്രശ്നങ്ങളായി അവർക്കു തോന്നുന്നത് എന്താണെന്നു ഞങ്ങൾ ചോദിച്ചു. ഏകസ്വരത്തിൽ അവർ പറഞ്ഞു: “അനാദരവ്.”
കെനിയയിലെ വില്ല്യം പറയുന്നതനുസരിച്ച് ആഫ്രിക്കയിലും കാര്യങ്ങൾക്കു മാറ്റം വന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞു: “കുട്ടികൾക്ക് ഇടയിൽ അച്ചടക്കം കുറഞ്ഞുവരികയാണ്. എന്റെ ചെറുപ്പകാലത്ത് [അദ്ദേഹം ഇപ്പോൾ 40-കളിലാണ്] ആഫ്രിക്കൻ സമൂഹത്തിൽ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്നവരുടെ കൂട്ടത്തിൽ അധ്യാപകരും ഉണ്ടായിരുന്നു. അവരെ മാതൃകാവ്യക്തികളായാണ് മുതിർന്നവരും ചെറുപ്പക്കാരും കണ്ടിരുന്നത്. എന്നാൽ ഈ ആദരവ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിൽ പോലും യുവജനങ്ങളെ പാശ്ചാത്യ സംസ്കാരം മെല്ലെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അധികാരത്തോടുള്ള അനാദരവിനെ ഏതോ വീരകൃത്യമായാണ് സിനിമകളും വീഡിയോകളും സാഹിത്യങ്ങളും ചിത്രീകരിക്കുന്നത്.”
ഇറ്റലിയിൽ നിന്നുള്ള ജൂല്യാനോ വിലപിക്കുന്നു: “മുഴു സമൂഹത്തെയും പിടികൂടിയിരിക്കുന്ന മത്സരത്തിന്റെയും ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും ആത്മാവ് കുട്ടികളെയും ബാധിച്ചിരിക്കുന്നു.”
മയക്കുമരുന്നും അക്രമവും
സങ്കടകരമെന്നു പറയട്ടെ, സ്കൂളുകളിൽ മയക്കുമരുന്ന് വളരെ വലിയ പ്രശ്നം ആയിത്തീർന്നിരിക്കുകയാണ്. യു.എസ്.-ലെ ഒരു അധ്യാപിക കൂടെയായ ലൂവാൻ ജോൺസൺ എന്ന ലേഖിക എഴുതുന്നു: “മയക്കുമരുന്നിന്റെ ഉപയോഗം തടയുക എന്നത് എല്ലാ സ്കൂളുകളിലുംതന്നെ കിന്റർഗാർട്ടൻ മുതലുള്ള ക്ലാസ്സുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാണ്. [ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.] മയക്കുമരുന്നിനെ കുറിച്ചു . . . മുതിർന്ന മിക്ക ആളുകൾക്കും അറിയാവുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ കുട്ടികൾക്കറിയാം.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിസ്സഹായരും സ്നേഹിക്കപ്പെടാത്തവരും ഏകാന്തരും മടുപ്പും അരക്ഷിതത്വവും അനുഭവിക്കുന്നവരുമായ വിദ്യാർഥികൾ മയക്കുമരുന്നുകൾ പരീക്ഷിച്ചുനോക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.”—രണ്ടു ഭാഗങ്ങളുള്ള പാഠപുസ്തകം, ഒരു ഭാഗം സ്നേഹം (ഇംഗ്ലീഷ്).
ഓസ്ട്രേലിയയിലെ ഒരു അധ്യാപകനായ കെൻ ഇങ്ങനെ ചോദിക്കുന്നു: “മാതാപിതാക്കൾതന്നെ മയക്കുമരുന്നുകൾ പരിചയപ്പെടുത്തിക്കൊടുത്ത്, ഇപ്പോൾ അതിന് അടിമപ്പെട്ടിരിക്കുന്ന ഒരു ഒമ്പതു വയസ്സുകാരന്റെ വിദ്യാഭ്യാസവുമായി നമ്മുടെ അധ്യാപകർ എങ്ങനെയാണു മുന്നോട്ടു പോകേണ്ടത്?” മുപ്പതുകളിൽ ആയിരിക്കുന്ന മിഖായേൽ ജർമനിയിലെ ഒരു വലിയ സ്കൂളിലെ അധ്യാപകനാണ്. അദ്ദേഹം എഴുതുന്നു: സ്കൂളുകളിൽ “മയക്കുമരുന്നു വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം നമുക്കെല്ലാം നന്നായി അറിയാം; വളരെ വിരളമായേ അതു പിടിക്കപ്പെടുന്നുള്ളു എന്നു മാത്രം.” കുട്ടികളുടെ ഇടയിലെ “പൊതു നശീകരണ പ്രവണതയാൽ പ്രകടമാകുന്ന” അച്ചടക്കത്തിന്റെ അഭാവത്തെ കുറിച്ചും അദ്ദേഹം പറയുന്നു. അവർ “ഡെസ്കുകളിലും ചുവരുകളിലുമെല്ലാം കുത്തിവരയ്ക്കുകയും ഫർണിച്ചർ നശിപ്പിക്കുകയും ചെയ്യുന്നു. കടകളിൽനിന്നു സാധനങ്ങൾ മോഷ്ടിച്ചതിനും മറ്റും എന്റെ വിദ്യാർഥികളിൽ ചിലർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പിന്നെ, സ്കൂളിൽ മോഷണം സാധാരണമായിരിക്കുന്നതിൽ എന്തെങ്കിലും അതിശയമുണ്ടോ?” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സിക്കോയിലെ ഗ്വാനെവാട്ടോ സംസ്ഥാനത്തെ ഒരു അധ്യാപികയാണ് അമിരാ. അവർ ഇങ്ങനെ പറയുന്നു: “കുടുംബത്തിലെ അക്രമം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെ കുട്ടികളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളെ ഞങ്ങൾ അഭിമുഖീകരിക്കുന്നു. അസഭ്യ സംസാരവും മറ്റു മോശമായ ശീലങ്ങളും പഠിച്ചെടുക്കുന്ന തരം അന്തരീക്ഷത്തിലാണ് അവർ വളർന്നുവരുന്നത്. മറ്റൊരു വലിയ പ്രശ്നം ദാരിദ്ര്യമാണ്. ഇവിടെ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും നോട്ടുപുസ്തകങ്ങൾ, പേനകൾ തുടങ്ങിയ സാധനങ്ങൾ മാതാപിതാക്കൾതന്നെ വാങ്ങിക്കൊടുക്കണം. എന്നാൽ ഭക്ഷണത്തിനാണല്ലോ ഒന്നാം സ്ഥാനം.”
സ്കൂളിൽ തോക്കുകളോ?
ഐക്യനാടുകളിലെ സ്കൂളുകളിൽ അടുത്തകാലത്ത് നടന്നിട്ടുള്ള വെടിവെപ്പുകൾ തോക്കുകളുമായി ബന്ധപ്പെട്ട അക്രമം ആ രാജ്യത്ത് ഒരു വലിയ പ്രശ്നമാണെന്നു കാണിക്കുന്നു. ഒരു റിപ്പോർട്ടു പറയുന്നു: “രാജ്യത്തെ 87,125 ഗവൺമെന്റ് സ്കൂളുകളിൽ കുട്ടികൾ ദിവസവും 1,35,000 തോക്കുകൾ കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്നു. മെറ്റൽ ഡിറ്റക്റ്ററുകൾ, നിരീക്ഷണ ക്യാമറകൾ, തോക്കുകളുടെ മണം പിടിക്കാൻ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട നായ്ക്കൾ, കുട്ടികളുടെ സാധനങ്ങൾ വെക്കുന്ന സ്ഥലങ്ങളുടെ പരിശോധന, തിരിച്ചറിയിക്കൽ കാർഡുകൾ, സ്കൂളിൽ പുസ്തക സഞ്ചികൾ നിരോധിക്കൽ എന്നിവയിലൂടെയെല്ലാം ഈ എണ്ണം കുറയ്ക്കാൻ അധികൃതർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” (അമേരിക്കയിലെ അധ്യാപനം) ഈ സുരക്ഷാ നടപടികളെ കുറിച്ചൊക്കെ കേൾക്കുമ്പോൾ നാം സ്കൂളുകളെ കുറിച്ചാണോ അതോ ജയിലുകളെ കുറിച്ചാണോ സംസാരിക്കുന്നത് എന്നു ചിന്തിച്ചു പോയേക്കാം. തോക്കുകളുമായി സ്കൂളിൽ ചെന്നതിന് 6,000-ത്തിലേറെ കുട്ടികൾ പുറത്താക്കപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു!
ന്യൂയോർക്ക് നഗരത്തിലെ അധ്യാപികയായ ഐറിസ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “വിദ്യാർഥികൾ സ്കൂളിലേക്ക് ആയുധങ്ങൾ ഒളിച്ചുകടത്തുന്നുണ്ട്. പരിശോധനാ ഉപകരണങ്ങൾക്കൊന്നും ഇതിനെ പൂർണമായി തടയാൻ കഴിയുന്നില്ല. സ്കൂൾകുട്ടികളുടെ നശീകരണസ്വഭാവം ആണ് മറ്റൊരു വലിയ പ്രശ്നം.”
കലുഷിതമായ ഈ അവസ്ഥയിൽ മനസ്സാക്ഷിബോധമുള്ള അധ്യാപകർ വിദ്യയും മൂല്യങ്ങളും കുട്ടികൾക്കു പകർന്നു കൊടുക്കാൻ പാടുപെടുന്നു. അപ്പോൾ പല അധ്യാപകർക്കും വിഷാദം അനുഭവപ്പെടുന്നതിലും ഇനി ജോലിയിൽ തുടരാനുള്ള ശക്തിയില്ല എന്നു തോന്നുന്നതിലും അതിശയമില്ല. ജർമനിയിലെ തുറിഞ്ചിയയിലുള്ള അധ്യാപക സംഘടനയുടെ പ്രസിഡന്റ് റോൾഫ് ബുഷ് പറഞ്ഞു: “ജർമനിയിലെ പത്തു ലക്ഷം അധ്യാപകരിൽ ഏകദേശം മൂന്നിലൊന്നു പേർക്കും സമ്മർദം നിമിത്തമാണ് അസുഖങ്ങൾ ഉണ്ടാകുന്നത്. ജോലി തുടരാനുള്ള ശക്തി തങ്ങൾക്കില്ല എന്ന് അവർക്കു തോന്നുന്നു.”
കുട്ടികൾക്കു കുട്ടികൾ ഉണ്ടാകുമ്പോൾ
കൗമാര ലൈംഗികതയാണ് മറ്റൊരു പ്രധാന പ്രശ്നം. അമേരിക്കയിലെ അധ്യാപനത്തിന്റെ ഗ്രന്ഥകർത്താവ് ജോർജ് എസ്. മോറിസൺ ആ രാജ്യത്തെ അവസ്ഥയെ കുറിച്ചു പറയുന്നു: “ഓരോ വർഷവും കൗമാരപ്രായക്കാരായ ഏകദേശം പത്തു ലക്ഷം പെൺകുട്ടികൾ (15-നും 19-നും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെ 11 ശതമാനം) ഗർഭിണികളാകുന്നു.” എല്ലാ വികസിത രാജ്യങ്ങളിലും വെച്ച് ഏറ്റവും കൂടുതൽ കൗമാര ഗർഭധാരണങ്ങൾ നടക്കുന്ന രാജ്യം ഐക്യനാടുകളാണ്.
ഐറിസിന്റെ വാക്കുകൾ ഈ അവസ്ഥയ്ക്ക് അടിവരയിടുന്നു: “കൗമാരപ്രായക്കാർക്ക് ലൈംഗികതയെയും പാർട്ടികളെയും കുറിച്ച് അല്ലാതെ വേറൊന്നും സംസാരിക്കാനില്ല. അവരുടെ മനസ്സു നിറയെ ഇത്തരം കാര്യങ്ങളാണ്. പോരാത്തതിന് ഇപ്പോൾ സ്കൂൾ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റുണ്ട്! അതിന്റെ അർഥം കമ്പ്യൂട്ടർ സല്ലാപങ്ങളും അശ്ലീലവുമൊക്കെ അവരുടെ എത്തുപാടിലാണെന്നാണ്.” സ്പെയിനിലെ മാഡ്രിഡിൽനിന്നുള്ള ആൻഹാൽ ഇങ്ങനെ പറഞ്ഞു: “വിദ്യാർഥികൾക്കിടയിലെ അഴിഞ്ഞ ലൈംഗിക നടത്ത അനിഷേധ്യമായ ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ തീരെ പ്രായം കുറഞ്ഞ കുട്ടികൾ ഗർഭിണികളായിട്ടുണ്ട്.”
‘ശിശുപാലകരെക്കാൾ ഒരു പടി ഉയർന്നവർ’
ചില അധ്യാപകർക്കുള്ള മറ്റൊരു പരാതി അനേകം മാതാപിതാക്കളും കുട്ടികളെ വീട്ടിൽവെച്ചു പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നില്ല എന്നതാണ്. അധ്യാപകരുടെ അഭിപ്രായത്തിൽ മാതാപിതാക്കൾ ആയിരിക്കണം കുട്ടികളുടെ ആദ്യ പരിശീലകർ. മര്യാദയും നല്ല പെരുമാറ്റ ശീലങ്ങളും സംബന്ധിച്ച ആദ്യ പാഠങ്ങൾ അവർ പഠിക്കേണ്ടതു വീട്ടിൽനിന്നാണ്. “മറ്റ് ഉദ്യോഗസ്ഥരോട് എന്നപോലെ തന്നെയാണ് അധ്യാപകരോടു പെരുമാറേണ്ടത്, അല്ലാതെ ശിശുപാലകരെക്കാൾ ഒരു പടി ഉയർന്നവരോട് എന്നപോലെയല്ല” എന്ന് അമേരിക്കൻ അധ്യാപക സമിതിയുടെ പ്രസിഡന്റ് സാൻഡ്ര ഫെൽഡ്മൻ പറയുന്നതിൽ അതിശയമില്ല.
പലപ്പോഴും, സ്കൂളിൽ കുട്ടികൾക്കു നൽകുന്ന ശിക്ഷണത്തെ പിന്തുണയ്ക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നു. മുൻ ലേഖനത്തിൽ ഉദ്ധരിച്ച ലീമാരിസ് ഉണരുക!യോടു പറഞ്ഞു: “കുറ്റക്കാരായ കുട്ടികളെ കുറിച്ച് പ്രിൻസിപ്പാളിന്റെ അടുത്തെങ്ങാനും പരാതിപ്പെട്ടാൽ തീർന്നു കഥ, മാതാപിതാക്കൾ ഞങ്ങളെ കടിച്ചുകീറാൻ വരും!” നേരത്തേ ഉദ്ധരിച്ച ബുഷ് പ്രശ്നക്കാരായ വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് പറഞ്ഞു: “കുടുംബ പരിശീലനം എന്നൊന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നല്ല കുടുംബങ്ങളിൽനിന്നു വരുന്നവരാണു മിക്ക കുട്ടികളും എന്നു മേലാൽ കരുതാനാവില്ല.” അർജന്റീനയിലെ മെൻഡോസയിൽനിന്നുള്ള എസ്റ്റേല്ലാ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ അധ്യാപകർക്ക് വിദ്യാർഥികളെ പേടിയാണ്. മാർക്കെങ്ങാനും കുറച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യും. കാറുണ്ടെങ്കിൽ അവർ അതു നശിപ്പിക്കും.”
അപ്പോൾ പല രാജ്യങ്ങളും അധ്യാപക ക്ഷാമത്തെ
നേരിടുന്നതിൽ എന്തെങ്കിലും അതിശയമുണ്ടോ? ന്യൂയോർക്കിലെ കാർണിജി കോർപ്പറേഷൻ പ്രസിഡന്റ് വാർട്ടൻ ഗ്രിഗോറിയൻ ഈ മുന്നറിയിപ്പു നൽകി: “അടുത്ത ദശകത്തിൽ നമ്മുടെ [യു.എസ്.] സ്കൂളുകളിൽ 25 ലക്ഷം പുതിയ അധ്യാപകരുടെ ആവശ്യം ഉണ്ടായിരിക്കും.” വൻ നഗരങ്ങൾ ഇപ്പോൾ “ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, യൂറോപ്പ് തുടങ്ങി നല്ല അധ്യാപകരെ കണ്ടെത്താൻ കഴിയുന്ന എല്ലായിടത്തുനിന്നും തന്നെ അധ്യാപകരെ തേടിക്കൊണ്ടിരിക്കുകയാണ്.” തത്ഫലമായി, ആ പ്രദേശങ്ങളിലും അധ്യാപക ക്ഷാമം ഉണ്ടായേക്കാം എന്നാണ് ഇത് അർഥമാക്കുന്നത്.അധ്യാപക ക്ഷാമം എന്തുകൊണ്ട്?
ഈ തൊഴിലിൽ 32 വർഷത്തെ അനുഭവപരിചയമുള്ള യോഷിനോരി എന്ന ജാപ്പനീസ് അധ്യാപകൻ ഇങ്ങനെ പറഞ്ഞു: “അധ്യാപനം നല്ല ഉദ്ദേശ്യത്തോടെയുള്ള ശ്രേഷ്ഠമായ ഒരു തൊഴിലാണ്. ജാപ്പനീസ് സമൂഹത്തിൽ അതു വളരെ ആദരിക്കപ്പെടുന്നു.” സങ്കടകരമെന്നു പറയട്ടെ, എല്ലാ സംസ്കാരങ്ങളെയും കുറിച്ച് ഇതു പറയാനാവില്ല. അധ്യാപകർക്ക് “അവരുടെ തൊഴിലിന് അർഹമായ ആദരവും അംഗീകാരവും വേതനവും ലഭിക്കുന്നില്ല. . . . മിക്ക [യു.എസ്.] സംസ്ഥാനങ്ങളിലും ഒരു ബാച്ചലേഴ്സ് ഡിഗ്രിയോ മാസ്റ്റേഴ്സ് ഡിഗ്രിയോ ആവശ്യമായിരിക്കുന്ന മറ്റേതൊരു തൊഴിലിനും നൽകുന്ന ശമ്പളത്തെക്കാൾ കുറവാണ് അധ്യാപകർക്കു ലഭിക്കുന്നത്” എന്ന് നേരത്തേ ഉദ്ധരിച്ച ഗ്രിഗോറിയൻ പറയുന്നു.
തുടക്കത്തിൽ ഉദ്ധരിച്ച കെൻ എൽട്ടിസ് എഴുതി: “തങ്ങളുടേതിനെക്കാൾ കുറവു യോഗ്യതകൾ മാത്രം ആവശ്യമായിരിക്കുന്ന പല തൊഴിലുകൾക്കും ലഭിക്കുന്ന ശമ്പളം തങ്ങളുടേതിനെക്കാൾ ഉയർന്നതാണെന്ന് അധ്യാപകർ മനസ്സിലാക്കുമ്പോൾ എന്തു സംഭവിക്കും? അല്ലെങ്കിൽ, വെറും പന്ത്രണ്ടു മാസം മുമ്പ് തങ്ങൾ പഠിപ്പിച്ചുവിട്ട വിദ്യാർഥികൾ . . . തങ്ങളുടേതിനെക്കാൾ അധികം ശമ്പളം വാങ്ങുന്നുണ്ടെന്നോ അഞ്ചു വർഷത്തിനുള്ളിൽ വാങ്ങിയേക്കാമെന്നോ മനസ്സിലാക്കുമ്പോഴോ? അത് അധ്യാപകരുടെ ആത്മാഭിമാനത്തിനു ഭീഷണി ഉയർത്തിയേക്കാം.”
വില്ല്യം ഏയെഴ്സ് എഴുതി: “അർഹിക്കുന്ന ശമ്പളം അധ്യാപകർക്കു ലഭിക്കുന്നില്ല . . . ശരാശരി എടുത്താൽ അഭിഭാഷകർക്കു ലഭിക്കുന്നതിന്റെ നാലിലൊന്നും അക്കൗണ്ടന്റുമാർ ഉണ്ടാക്കുന്നതിന്റെ പകുതിയും ലോറി ഡ്രൈവർമാരുടെയും കപ്പൽനിർമാണ തൊഴിലാളികളുടെയും വരുമാനത്തെക്കാൾ
കുറവുമാണ് ഞങ്ങൾക്കു ലഭിക്കുന്ന ശമ്പളം. . . . തൊഴിലാളികളിൽനിന്ന് ഇത്രയധികം ആവശ്യപ്പെടുകയും അതേസമയം ഇത്ര തുച്ഛമായ ശമ്പളം നൽകുകയും ചെയ്യുന്ന മറ്റൊരു തൊഴിലുമില്ല.” (അധ്യാപനം—ഒരു അധ്യാപകന്റെ യാത്ര) ഇതിനെക്കുറിച്ച് മുൻ യു.എസ്. അറ്റോർണി ജനറൽ ജാനെറ്റ് റിനോ 2000 നവംബറിൽ പറഞ്ഞു: “നാം ആളുകളെ ചന്ദ്രനിലേക്ക് അയയ്ക്കുന്നു. . . . കായികതാരങ്ങൾക്കു നാം വൻതുകകൾ ശമ്പളമായി നൽകുന്നു. നമ്മുടെ അധ്യാപകർക്ക് എന്തുകൊണ്ട് കൂടുതൽ ശമ്പളം നൽകിക്കൂടാ?”“പൊതുവേ പറഞ്ഞാൽ അധ്യാപകർക്കു കുറഞ്ഞ ശമ്പളമാണു ലഭിക്കുന്നത്,” ലീമാരിസ് പറഞ്ഞു. “ഇത്രയും കൊല്ലത്തെ പഠനത്തിനു ശേഷം ഇപ്പോൾ ഈ ന്യൂയോർക്കു നഗരത്തിൽ ജോലി ചെയ്യുന്ന എനിക്ക് ലഭിക്കുന്ന വാർഷിക വരുമാനം വളരെ തുച്ഛമാണ്. ഒരു വലിയ നഗരത്തിൽ ജീവിക്കുന്നതിന്റെ സമ്മർദവും പ്രശ്നങ്ങളും വേറെയും.” റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ ഒരു അധ്യാപികയായ വാലെന്റിന ഇങ്ങനെ പറഞ്ഞു: “ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ അധ്യാപക ജോലി അധികം വില കൽപ്പിക്കപ്പെടാത്ത ഒന്നാണ്. എല്ലായ്പോഴും, അധ്യാപകരുടെ ശമ്പള സ്കെയിലിലെ ഏറ്റവും കുറഞ്ഞ വേതനനിരക്കിലും കുറവാണ് ഞങ്ങൾക്കു ലഭിക്കുന്ന ശമ്പളം.” അർജന്റീനയിലെ ചുബൂട്ടിൽനിന്നുള്ള മാർളിനും അതുതന്നെയാണു പറയാനുള്ളത്: “കിട്ടുന്ന ശമ്പളം തീരെ കുറവായതിനാൽ ഞങ്ങൾക്ക് ഒരേസമയം രണ്ടുമൂന്നിടത്തു ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ഓടിനടന്ന് ജോലി ചെയ്യേണ്ടിവരുമ്പോൾ അത് പഠിപ്പിക്കലിന്റെ ഗുണനിലവാരത്തെ ശരിക്കും ബാധിക്കും.” കെനിയയിലെ നയ്റോബിയിൽനിന്നുള്ള ഒരു അധ്യാപകനായ ആർഥർ ഉണരുക!യോടു പറഞ്ഞു: “സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലഘട്ടത്തിൽ അധ്യാപകനെന്ന നിലയിലുള്ള എന്റെ ജീവിതം എളുപ്പമായിരുന്നിട്ടില്ല. കുറഞ്ഞ വേതനം എല്ലായ്പോഴും ഈ തൊഴിൽ ഏറ്റെടുക്കുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിച്ചിട്ടുണ്ട് എന്നതിനോട് എന്റെ സഹപ്രവർത്തകരിൽ അനേകരും യോജിക്കും.”
ന്യൂയോർക്ക് നഗരത്തിലെ ഒരു അധ്യാപികയായ ഡയാനാ ഒരു ടീച്ചറുടെ സമയത്തിലേറെയും കവർന്നെടുക്കുന്ന പേപ്പർ ജോലിയെ കുറിച്ചു പരാതിപ്പെട്ടു. മറ്റൊരു വ്യക്തി എഴുതി: “ആചാരങ്ങൾക്കും ആവർത്തനത്തിനും നടപടിക്രമങ്ങൾക്കുമായി പോകും ദിവസത്തിലേറെയും.” “എപ്പോൾ നോക്കിയാലും ഫാറങ്ങൾ പൂരിപ്പിക്കാനേ നേരമുള്ളു” എന്നത് പൊതുവേ കേൾക്കാൻ കഴിഞ്ഞ ഒരു പരാതി ആയിരുന്നു.
ആവശ്യത്തിന് അധ്യാപകരില്ല, വളരെ കൂടുതൽ വിദ്യാർഥികളും
ജർമനിയിലെ ഡൂറെനിൽനിന്നുള്ള ബെർട്ടോൾട്ട്, മറ്റൊരു പതിവു പരാതി ഉയർത്തുന്നു: “ക്ലാസ്സിൽ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടെ ചിലരുടെ ക്ലാസ്സുകളിൽ 34 കുട്ടികൾ വരെ ഉണ്ട്. അങ്ങനെയാകുമ്പോൾ പ്രശ്നങ്ങൾ ഉള്ള വിദ്യാർഥികൾ ആരാണെന്നു മനസ്സിലാക്കാനോ അവർക്കു പ്രത്യേകം ശ്രദ്ധ കൊടുക്കാനോ കഴിയില്ല. വ്യക്തിപരമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു.”
നേരത്തേ ഉദ്ധരിച്ച ലീമാരിസ് വിശദീകരിച്ചു: “മാതാപിതാക്കളുടെ നിസ്സംഗതയ്ക്കു പുറമേ കഴിഞ്ഞ വർഷം ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്റെ ക്ലാസ്സിൽ 35 കുട്ടികൾ ഉണ്ടായിരുന്നു എന്നതായിരുന്നു. ആറു വയസ്സുകാരായ 35 കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചൊന്ന് ഓർത്തു നോക്കൂ!”
ഐറിസ് പറഞ്ഞു: “ഇവിടെ ന്യൂയോർക്കിൽ അധ്യാപകരെ കിട്ടാനില്ല, പ്രത്യേകിച്ചും കണക്കും ശാസ്ത്രവും പഠിപ്പിക്കുന്നവരെ. അവർക്കു മറ്റെവിടെയെങ്കിലും നല്ല ജോലി കിട്ടും. അതുകൊണ്ട് ഇവിടെ മറ്റു രാജ്യങ്ങളിൽനിന്ന് അനേകം അധ്യാപകരെ എടുത്തിട്ടുണ്ട്.”
തീർച്ചയായും അധ്യാപനം വളരെ ശ്രമകരമായ ഒരു തൊഴിലാണ്. അങ്ങനെയെങ്കിൽ അധ്യാപകരെ എന്താണു പ്രചോദിപ്പിക്കുന്നത്? അവർ തങ്ങളുടെ ജോലിയിൽ പിടിച്ചുനിൽക്കുകയും തുടരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? അവസാന ലേഖനം ഈ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നു. (g02 3/8)
[9-ാം പേജിലെ ആകർഷക വാക്യം]
യു.എസ്. സ്കൂളുകളിൽ കുട്ടികൾ ദിവസവും 1,35,000 തോക്കുകൾ കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്നു
[10-ാം പേജിലെ ചതുരം/ചിത്രം]
അധ്യാപകനെന്ന നിലയിൽ വിജയിക്കാൻ എന്താണ് ആവശ്യം?
ഒരു നല്ല അധ്യാപകനെ നിങ്ങൾ എങ്ങനെ നിർവചിക്കും? കാര്യങ്ങൾ ഓർത്തിരിക്കാനും പരീക്ഷകൾ ജയിക്കാനും കഴിയത്തക്കവണ്ണം കുട്ടിയുടെ ഓർമശക്തി വികസിപ്പിക്കാൻ കഴിയുന്ന വ്യക്തിയോ അതോ ചോദ്യങ്ങൾ ചോദിക്കാനും ചിന്തിക്കാനും ന്യായവാദം ചെയ്യാനും പഠിപ്പിക്കുന്ന ആളോ? ആരാണ് മെച്ചപ്പെട്ട പൗരനാകാൻ കുട്ടിയെ സഹായിക്കുന്നത്?
“സങ്കീർണവും സുദീർഘവുമായ ജീവിതയാത്രയിൽ അധ്യാപകരായ നാം നമ്മുടെ വിദ്യാർഥികളുടെ സഹയാത്രികരാണെന്നു തിരിച്ചറിയുമ്പോൾ, മനുഷ്യരെന്ന നിലയിൽ അവർ അർഹിക്കുന്ന ബഹുമാനം നാം അവർക്കു നൽകുമ്പോൾ നാം നല്ല അധ്യാപകരാകാനുള്ള പാതയിലാണ്. അതു തികച്ചും ലളിതമായിരിക്കുമ്പോൾത്തന്നെ അങ്ങേയറ്റം പ്രയാസകരവുമാണ്.”—അധ്യാപനം—ഒരു അധ്യാപകന്റെ യാത്ര.
ഒരു നല്ല അധ്യാപകൻ ഓരോ വിദ്യാർഥിയുടെയും കഴിവുകൾ തിരിച്ചറിയുന്നു. അതിനെ എങ്ങനെയാണു വളർത്തിയെടുക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. വില്ല്യം ഏയെഴ്സ് പറഞ്ഞു: “ഇപ്പോഴത്തേതിനെക്കാൾ മെച്ചപ്പെട്ട ഒരു മാർഗം, ഉള്ള കഴിവുകളെയും വൈദഗ്ധ്യങ്ങളെയും അനുഭവങ്ങളെയും വളർത്തുന്ന ഒന്ന് നാം കണ്ടുപിടിക്കേണ്ടതുണ്ട് . . . പഠനത്തിനു പുറകോട്ടെന്നു മുദ്രകുത്തപ്പെട്ടിരുന്ന ഒരു അഞ്ചു വയസ്സുകാരന്റെ മാതാവ്—അമേരിക്കൻ ഇന്ത്യൻ വംശജ—നടത്തിയ അപേക്ഷ ഞാൻ ഓർക്കുന്നു: ‘വിൻഡ്-വുൾഫിന് നാൽപ്പതിലധികം പക്ഷികളുടെ പേരുകളും അവയുടെ ദേശാടന രീതികളും അറിയാം. തികഞ്ഞ സമനിലയോടെ പറക്കുന്ന ഒരു കഴുകന്റെ വാലിൽ പതിമൂന്ന് തൂവലുകൾ ഉണ്ടെന്ന് അവന് അറിയാം. അവന്റെ കഴിവു മനസ്സിലാക്കുന്ന ഒരു അധ്യാപകനെയാണ് അവന് ആവശ്യം.’”
ഓരോ കുട്ടിയിലെയും ഏറ്റവും നല്ലതിനെ പുറത്തു കൊണ്ടുവരുന്നതിന്, അവന് അല്ലെങ്കിൽ അവൾക്ക് താത്പര്യം ഉള്ളതും പ്രചോദനം ഏകുന്നതുമായ കാര്യങ്ങൾ എന്താണെന്ന് അധ്യാപകൻ മനസ്സിലാക്കേണ്ടതുണ്ട്. ഒരു പ്രത്യേക രീതിയിൽ ചിന്തിക്കാനും പെരുമാറാനും കുട്ടിയെ പ്രേരിപ്പിക്കുന്നത് എന്താണെന്നു തിരിച്ചറിയുന്നതും പ്രധാനമാണ്. കുട്ടികളെ സ്നേഹിക്കുന്ന ഒരു അധ്യാപകനേ പൂർണ അർപ്പണബോധം ഉണ്ടായിരിക്കാൻ കഴിയൂ.
[കടപ്പാട്]
United Nations/Photo by Saw Lwin
[11-ാം പേജിലെ ചതുരം]
പഠനം എപ്പോഴും തമാശ ആയിരിക്കേണ്ടതുണ്ടോ?
അധ്യാപകനായ വില്ല്യം ഏയെഴ്സ് പഠനത്തെ കുറിച്ചുള്ള പത്ത് തെറ്റിദ്ധാരണകൾ രേഖപ്പെടുത്തി. അവയിൽ ഒന്ന് ഇതാണ്: “നല്ല അധ്യാപകർ തമാശയിലൂടെ പഠിപ്പിക്കുന്നു.” അദ്ദേഹം പറയുന്നു: “തമാശ ശ്രദ്ധ പതറിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്നു. കോമാളികൾ തമാശ കാണിക്കുന്നു. ഫലിതങ്ങൾ തമാശയാണ്. എന്നാൽ പഠനത്തിന് വളരെയധികം ശ്രദ്ധ ആവശ്യമാക്കിത്തീർക്കാനും വിസ്മയം കൊള്ളിക്കാനും കുഴപ്പിക്കാനും സന്തോഷം നൽകാനും സാധിക്കും. തമാശയിലൂടെ പഠിപ്പിക്കാമെങ്കിൽ വളരെ നല്ലത്. എന്നാൽ പഠനം എല്ലായ്പോഴും തമാശ ആയിരിക്കണമെന്നു നിർബന്ധമില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പഠിപ്പിക്കുന്നതിന് വലിയ അളവിലുള്ള അറിവ്, കഴിവ്, വൈദഗ്ധ്യം, വിവേചന, ഗ്രാഹ്യം എന്നിവ ആവശ്യമാണ്—ഏറ്റവും പ്രധാനമായി കരുതലും പരിഗണനയും ഉള്ള ഒരു വ്യക്തിയെ ആവശ്യമാണ്.”—അധ്യാപനം—ഒരു അധ്യാപകന്റെ യാത്ര.
ജപ്പാനിലെ നഗോയാ നഗരത്തിലെ സൂമിയോ തന്റെ വിദ്യാർഥികളുടെ ഇടയിൽ ഈ പ്രശ്നം നിരീക്ഷിച്ചിരിക്കുന്നു: “പല ഹൈസ്കൂൾ വിദ്യാർഥികൾക്കും തമാശയിലും പരിശ്രമം ആവശ്യമില്ലാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിലും മാത്രമേ താത്പര്യമുള്ളൂ.”
ന്യൂയോർക്കിലെ ബ്രുക്ലിനിൽനിന്നുള്ള ഒരു വിദ്യാർഥി ഉപദേശകയായ റോസ പറഞ്ഞു: “പഠനം ബോറാണ്, അധ്യാപകർ ബോറാണ് എന്നൊക്കെയാണു വിദ്യാർഥികൾക്കു പൊതുവേയുള്ള മനോഭാവം. അവർക്ക് എല്ലാം തമാശയായിരിക്കണം. പഠനത്തിൽനിന്ന് എന്തു ലഭിക്കുന്നു എന്നത് അതിനായി എത്ര ശ്രമം ചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന സംഗതി അവർ തിരിച്ചറിയുന്നില്ല.”
തമാശ സംബന്ധിച്ച് യുവജനങ്ങൾക്ക് ഉള്ള സമനിലയില്ലാത്ത ഈ ചിന്താഗതി എന്തിനെങ്കിലുമായി ശ്രമവും ത്യാഗവും ചെയ്യുക എന്നത് വളരെ പ്രയാസകരം ആക്കിത്തീർക്കുന്നു. നേരത്തേ ഉദ്ധരിച്ച സുമിയോ പറഞ്ഞു: “കാര്യങ്ങളെ ദീർഘകാല അടിസ്ഥാനത്തിൽ കാണാൻ അവർക്കു കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്നം. ഇപ്പോൾ ബുദ്ധിമുട്ടി പഠിച്ചാൽ അതു ഭാവിയിൽ പ്രയോജനം ചെയ്യുമെന്നു ചിന്തിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾ വളരെ കുറവാണ്.”
[7-ാം പേജിലെ ചിത്രം]
ഡയാനാ, യു.എസ്.എ.
[8-ാം പേജിലെ ചിത്രം]
‘മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്, വളരെ വിരളമായേ അതു പിടിക്കപ്പെടുന്നുള്ളു എന്നു മാത്രം.’—മിഖായേൽ, ജർമനി
[8, 9 പേജുകളിലെ ചിത്രം]
‘കുടുംബത്തിലെ അക്രമം, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഞങ്ങൾ അഭിമുഖീകരിക്കുന്നു.’—അമിരാ, മെക്സിക്കോ
[9-ാം പേജിലെ ചിത്രം]
“മറ്റ് ഉദ്യോഗസ്ഥരോട് എന്നപോലെ തന്നെയാണ് അധ്യാപകരോടു പെരുമാറേണ്ടത്, അല്ലാതെ ശിശുപാലകരെക്കാൾ ഒരു പടി ഉയർന്നവരോട് എന്നപോലെയല്ല.”—സാൻഡ്ര ഫെൽഡ്മൻ, അമേരിക്കൻ അധ്യാപക സമിതിയുടെ പ്രസിഡന്റ്