വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

തേനീച്ചക്കൂട്ടിൽ ജീവപര്യന്തം തടവ്‌

“നുഴഞ്ഞുകയറ്റക്കാരെ നിലയ്‌ക്കുനിറുത്തുന്നതിന്‌ ആഫ്രിക്കൻ തേനീച്ചകൾ വിചിത്രമെങ്കിലും വളരെ ഫലപ്രദമായ ഒരു തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നു” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. “തേനീച്ചകൾ തങ്ങളുടെ കൂട്ടിലെ തടവറകളിൽ അവയെ പൂട്ടിയിടുന്നു. ഈ ശിക്ഷ പരാദങ്ങളുടെ പ്രവർത്തനത്തെ തടയുക മാത്രമല്ല ആവശ്യമെങ്കിൽ തേനീച്ച കൂട്ടത്തിനു രക്ഷപ്പെടാൻ സമയവും നൽകുന്നു.” ഗവേഷകർ, “ദക്ഷിണാഫ്രിക്കയിലെ തേനീച്ചകൾ അവയുടെ കൂട്ടിൽ അതിക്രമിച്ചു കയറുന്ന, അവയുടെ പകുതിയോളം വലിപ്പം വരുന്ന അയ്‌തിന ടൂമിഡ വണ്ടിൽനിന്നു സ്വയം സംരക്ഷിക്കുന്നത്‌ എങ്ങനെയാണെന്നു പഠിച്ചു.” ഈ വണ്ടിന്റെ “ശരീരപ്രകൃതി ഒരു ടാങ്കിനു സമാനമാണ്‌” എന്ന്‌ ഗവേഷകരിൽ ഒരാളായ പീറ്റർ നോയ്‌മാൻ പറയുന്നു. അതുകൊണ്ട്‌ തേനീച്ചകൾക്കു തങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഏക മാർഗം അവയെ തടവിലാക്കുക എന്നതാണ്‌. “ചില തേനീച്ചകൾ ഈ തടവറകളുടെ നിർമാണത്തിൽ പങ്കെടുക്കുമ്പോൾ മറ്റു ചിലത്‌ വണ്ടുകൾ രക്ഷപ്പെടാതിരിക്കാനായി അവയ്‌ക്കു തുടർച്ചയായി കാവൽനിൽക്കുന്നു” എന്ന്‌ നോയ്‌മാൻ വിശദീകരിക്കുന്നു. നിർമാണത്തിനായി തേനീച്ചകൾ മരക്കറ ശേഖരിച്ചു കൊണ്ടുവരുന്നു. ഏകദേശം നാല്‌ ദിവസം പിടിക്കും നിർമാണം പൂർത്തിയാകാൻ. എന്നാൽ വടക്കേ അമേരിക്കയിലെ തേനീച്ചകൾ ഉൾപ്പെടെ യൂറോപ്യൻ ഉത്ഭവം ഉള്ള തേനീച്ചകൾക്ക്‌ ഈ തന്ത്രം അറിയില്ല. അതുകൊണ്ട്‌ അഞ്ചു വർഷം മുമ്പ്‌ അബദ്ധത്തിൽ ഐക്യനാടുകളിൽ എത്തിപ്പെടാൻ ഇടയായ വണ്ടുകൾ അവിടെയുള്ള ഒരു തേനീച്ചക്കൂട്‌ ആക്രമിക്കുമ്പോൾ അത്‌ ‘ആ കൂടിന്റെ അവസാനമാണ്‌.’ (g02 2/22)

മലിനീകരണം അളക്കാൻ ജീവികൾ

വായുവിലെയും മണ്ണിലെയും മലിനീകരണത്തിന്റെ തോത്‌ അളക്കാൻ പറ്റിയ ജീവികളാണ്‌ മണ്ണിരകൾ എന്ന്‌ ജന്തുശാസ്‌ത്രജ്ഞനായ സ്റ്റീവ്‌ ഹോപ്‌കിൻ പറയുന്നു. വലിയ ചെലവൊന്നും ഇല്ലാതെ ഇഷ്ടംപോലെ ലഭിക്കുന്ന ഈ നിസ്സാര ജീവികൾ സങ്കീർണമായ കൃത്രിമ ഉപകരണങ്ങളെക്കാൾ നന്നായി തങ്ങളുടെ ജോലി ചെയ്യുന്നു. ജലത്തിന്റെ ഗുണം അളക്കാൻ കക്കയെ ഉപയോഗിക്കുന്നു. റൈൻ, ഡാന്യൂബ്‌ നദികളിലെ മലീനകരണ നിരക്ക്‌ അളക്കുന്നതിൽ കക്കമോണിറ്റർ എന്നറിയപ്പെടുന്ന ഉപകരണം—ജീവനുള്ള എട്ടു കക്കകൾ അടങ്ങുന്ന ബക്കറ്റിന്റെ വലിപ്പമുള്ള ഒരു ഉപകരണം—ഫലപ്രദം ആണെന്ന്‌ ഇതിനോടകംതന്നെ തെളിഞ്ഞിട്ടുണ്ട്‌. “ഒരു മലിനീകാരിയുടെ അളവിൽ പെട്ടെന്നു വർധനയുണ്ടായാൽ കക്കകൾ അതു മനസ്സിലാക്കുന്നു” എന്ന്‌ ഈ ഉപകരണത്തിന്റെ ഉപജ്ഞാതാവ്‌ കീസ്‌ ക്രേമർ പറഞ്ഞു. തോട്‌ പൂട്ടിക്കൊണ്ടാണ്‌ ആയിരക്കണക്കിനു വ്യത്യസ്‌ത മലിനീകാരികളോട്‌ ഈ കക്കകൾ പ്രതികരിക്കുന്നത്‌. ഇത്‌ മോണിറ്ററിലെ ഒരു അലാറം ശബ്ദിക്കാൻ ഇടയാക്കുന്നു. ഈ മോണിറ്ററുകളുടെ ഏറ്റവും വലിയ പ്രയോജനം അവ ജീവജാലങ്ങളുടെ മേൽ മലിനീകരണത്തിനുള്ള ഫലം അളക്കുന്നു എന്നതാണെന്ന്‌ സ്‌പെയിനിലെ എൽ പായിസ്‌ റിപ്പോർട്ടു ചെയ്യുന്നു. (g02 2/22)

യുവജന മദ്യപാനം

സ്യൂറ്റ്‌ഡോയിച്ച്‌ റ്റ്‌സൈറ്റുങ്‌ എന്ന ജർമൻ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌ “യൂറോപ്പിൽ തീരെ പ്രായം കുറഞ്ഞ യുവജനങ്ങൾ പോലും കൂടെക്കൂടെ, മദ്യപിച്ചു ലക്കുകെടുന്നു.” ആശങ്കാജനകമായ ഈ പ്രവണത അടുത്തകാലത്ത്‌ യൂറോപ്യൻ യൂണിയനിലെ ആരോഗ്യ മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരപ്പെട്ടു. ഈ പ്രശ്‌നം എത്ര ഗുരുതരമാണ്‌? ഉദാഹരണമെന്ന നിലയിൽ 1998-ൽ നടത്തിയ ഒരു പഠനം പരിചിന്തിക്കുക: ചില രാജ്യങ്ങളിൽ 15 വയസ്സുള്ള ആൺകുട്ടികളിൽ 40 ശതമാനത്തിനും 50 ശതമാനത്തിനും ഇടയ്‌ക്ക്‌ ആളുകൾ സ്ഥിരമായി ബിയർ കുടിക്കുന്നുവെന്നും ഇംഗ്ലണ്ട്‌, സ്‌കോട്ട്‌ലൻഡ്‌, വെയിൽസ്‌ എന്നിവിടങ്ങളിൽ ആ പ്രായത്തിലുള്ള പെൺകുട്ടികൾ വീഞ്ഞും മദ്യവും കുടിക്കുന്ന കാര്യത്തിൽ ആൺകുട്ടികളെ കടത്തിവെട്ടുന്നുവെന്നും അതു കാണിച്ചു. ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ബ്രിട്ടൻ എന്നിവിടങ്ങളിൽ 15 വയസ്സുകാരിൽ പകുതിയിലധികം പേരും ഒന്നിൽ കൂടുതൽ തവണ കുടിച്ചു ലക്കുകെട്ടിട്ടുണ്ട്‌. ഓരോ വർഷവും യൂറോപ്യൻ യൂണിയനിൽ ഉടനീളം 15-നും 29-നും ഇടയ്‌ക്ക്‌ പ്രായമുള്ള ആയിരക്കണക്കിനു പേരുടെ മരണത്തിനു കാരണമായിരിക്കുന്നത്‌ മദ്യമാണെന്നു കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ പരിണതഫലങ്ങളെ കുറിച്ചു യുവജനങ്ങളെ ബോധവത്‌കരിക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടിക്കു തുടക്കമിടാൻ മന്ത്രിമാരുടെ സമിതി ശുപാർശ ചെയ്‌തിരിക്കുകയാണ്‌. (g02 2/8)

പുകവലി മരണങ്ങൾ സമ്പദ്‌വ്യവസ്ഥയ്‌ക്കു ഗുണകരമോ?

“പുകവലിക്കുന്നവരുടെ അകാല മരണങ്ങൾ ചികിത്സാ ചെലവുകൾ ലാഭിക്കാൻ സഹായിക്കുന്നു . . . എന്നു നിഗമനം ചെയ്യുന്ന ഒരു സാമ്പത്തിക അപഗ്രഥന റിപ്പോർട്ട്‌ ചെക്ക്‌ റിപ്പബ്ലിക്കിലെ ഫിലിപ്‌ മോറിസ്‌ കമ്പനി അധികൃതർ വിതരണം ചെയ്‌ത”തായി ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ പറഞ്ഞു. “സിഗരറ്റ്‌ കമ്പനിയുടെ നിർദേശപ്രകാരം . . . തയ്യാറാക്കിയ റിപ്പോർട്ട്‌ സിഗരറ്റിന്മേൽ ലഭിക്കുന്ന നികുതിയും ‘അകാല മരണങ്ങൾ നിമിത്തമുള്ള ആരോഗ്യ-പരിപാലന ചെലവുകളിലെ ലാഭവും’ ഉൾപ്പെടെ പുകവലി നിമിത്തം ദേശീയ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉണ്ടാകുന്ന ‘പ്രയോജനങ്ങൾ’ നിരത്തുന്നു.” ലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഗുണവും ദോഷവും തൂക്കിനോക്കിയ ശേഷം, പുകവലി 1999-ൽ ഗവൺമെന്റിന്‌ 5.82 ശതകോടി ക്രൗൺ (1,471 ലക്ഷം ഡോളർ) അറ്റാദായം ഉണ്ടാക്കിക്കൊടുത്തതായി റിപ്പോർട്ടു നിഗമനം ചെയ്‌തു.” എന്നാൽ അധികം കഴിയേണ്ടി വന്നില്ല, റിപ്പോർട്ടിനെതിരെ മുറവിളികൾ ഉയർന്നു. ഒരു കോളമെഴുത്തുകാരി എഴുതി: “സിഗരറ്റു വലി ആളുകളുടെ മരണത്തിന്‌ ഇടയാക്കുന്നുവെന്ന കാര്യം പുകയില കമ്പനികൾ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അവർ അതിനെ കുറിച്ചു വീമ്പടിക്കുകയാണ്‌.” സാമ്പത്തിക ശാസ്‌ത്രജ്ഞനായ കെന്നത്ത്‌ വാർണർ പറഞ്ഞു: “ഉപഭോക്താക്കളെ കൊന്നുകൊണ്ട്‌ ദേശീയ ഖജനാവിനു പണം ഉണ്ടാക്കിക്കൊടുക്കുന്നതിനെ കുറിച്ചു വീമ്പടിക്കുന്ന മറ്റേതെങ്കിലും കമ്പനി ഉണ്ടായിരിക്കുമോ? ഉണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല.” പിറ്റേ ആഴ്‌ച ഫിലിപ്‌ മോറിസ്‌ ഒരു ക്ഷമാപണം പ്രസിദ്ധീകരിച്ചു. “അത്‌ വളരെ വലിയ ഒരു തെറ്റു മാത്രമല്ല, സദാചാരവിരുദ്ധമായ ഒരു പ്രസ്‌താവന തന്നെ ആയിരുന്നുവെന്ന്‌ ഞങ്ങൾ തിരിച്ചറിയുന്നു” എന്ന്‌ സീനിയർ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീവൻ സി. പാരിഷ്‌ പറഞ്ഞു. “അത്‌ അങ്ങേയറ്റം അനുചിതം ആയിരുന്നു എന്നു പറഞ്ഞാലും മതിയാവില്ല.”(g02 2/8)

ഭൗതികത്വ ചിന്താഗതി കുറയ്‌ക്കാൻ കുട്ടികളെ സഹായിക്കൽ

കാനഡയുടെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌ “ഒരു വിൽപ്പനക്കാരന്റെ സ്വപ്‌നത്തിലെ ഉപഭോക്താക്കൾ” ആണ്‌ കുട്ടികൾ. കാരണം തീരെ കൊച്ചു കുട്ടികളെ പോലും “സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ജ്വരം” പിടികൂടിക്കൊണ്ടിരിക്കുകയാണ്‌. “ഈ പ്രവണതയ്‌ക്കു കടിഞ്ഞാണിടാൻ യാതൊന്നിനും കഴിഞ്ഞിട്ടില്ല.” എന്നാൽ സ്റ്റാൻഫോർഡ്‌ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ മെഡിസിനിലെ ഒരു സംഘം പ്രൊഫസർമാർ തങ്ങൾ ഇതിനുള്ള ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നതായി കരുതുന്നു. ടിവി വീക്ഷണം കുറയ്‌ക്കാനും പരിപാടികൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തിലുള്ള ആറു മാസത്തെ ഒരു പഠനപരിപാടിയാണ്‌ അത്‌. അധ്യയന വർഷത്തിന്റെ ഒടുവിൽ ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാൻ മാതാപിതാക്കളോട്‌ ആവശ്യപ്പെടാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞിരുന്നു. ഗ്ലോബ്‌ പറയുന്നതനുസരിച്ച്‌ “1970-കളിൽ സാധാരണഗതിയിൽ ഒരു കുട്ടി ഒരു വർഷം 20,000 പരസ്യങ്ങൾ കണ്ടിരുന്ന സ്ഥാനത്ത്‌ ഇപ്പോൾ 40,000 പരസ്യങ്ങൾ കാണുന്നു.” (g02 2/8)

ബൈബിൾ പരിഭാഷയിലെ പുതിയ റെക്കോർഡ്‌

“പൂർണമായോ ഭാഗികമായോ ബൈബിൾ ഇപ്പോൾ മൊത്തം 2,261 ഭാഷകളിൽ ലഭ്യമാണ്‌, 12 മാസം മുമ്പുണ്ടായിരുന്നതിനെക്കാൾ 28 ഭാഷ കൂടുതലാണ്‌ അത്‌” എന്ന്‌ ബ്രിട്ടനിലെ ബൈബിൾ സൊസൈറ്റി റിപ്പോർട്ടു ചെയ്യുന്നു. “പൂർണ രൂപത്തിൽ [ബൈബിൾ] ഇപ്പോൾ 383 ഭാഷകളിൽ ലഭ്യമാണ്‌, അതായത്‌, ഒരു വർഷം മുമ്പത്തേതിനെക്കാൾ 13 ഭാഷകളിൽ കൂടെ.” എബ്രായ തിരുവെഴുത്തുകളുടെയോ ഗ്രീക്കു തിരുവെഴുത്തുകളുടെയോ—പഴയനിയമമെന്നും പുതിയനിയമമെന്നും കൂടെ അറിയപ്പെടുന്നു—പൂർണ വാല്യങ്ങൾ ഇപ്പോൾ 987 ഭാഷകളിൽ ലഭ്യമാണ്‌. (g02 2/22)

രക്തപ്പർച്ചയുടെ അപകടങ്ങൾ

“[ന്യൂ സൗത്ത്‌ വെയിൽസിന്റെ] ആരോഗ്യപരിപാലന നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ്‌ മൂന്നു രക്തപ്പകർച്ചകളിൽ ഒന്നു വീതം നടത്തപ്പെട്ടത്‌” എന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്യുന്നു. “ആരോഗ്യപരിപാലന നിർദേശങ്ങൾ അനുസരിച്ച്‌ രോഗിയുടെ ഹീമോഗ്ലോബിൻ അളവ്‌ ഏഴോ അതിൽ കുറവോ ആണെങ്കിൽ മാത്രമേ രക്തപ്പകർച്ച നടത്താവൂ.” രക്തത്തിന്റെ ഉപയോഗത്തെ കുറിച്ചു പഠനം നടത്തിയ ഡോ. റോസ്‌ വിൽസൺ വിശദീകരിച്ചതനുസരിച്ച്‌ “ആവശ്യമില്ലാതെ രക്തപ്പകർച്ച നടത്തുന്നത്‌ ഹൃദയാഘാതം ഉണ്ടാകുന്നതിനും രോഗി മരിക്കുന്നതിനും ഇടയാക്കിയേക്കാം.” ആറുവർഷം മുമ്പ്‌ ഡോ. വിൽസൺ നടത്തിയ ഒരു പഠനം അനുസരിച്ച്‌ “പ്രതിവർഷം ഏകദേശം 18,000 [ഓസ്‌ട്രേലിയക്കാർ] അവർക്കു ലഭിക്കുന്ന വൈദ്യചികിത്സയുമായി നേരിട്ടു ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ഫലമായി മരിക്കുന്നു.” രക്തപ്പകർച്ച നടത്താൻ ഡോക്ടർമാർ ആവശ്യപ്പെടുന്ന ഓരോ തവണയും ആരോഗ്യപരിപാലന നിർദേശങ്ങളെ കുറിച്ച്‌ അവരെ ഓർമപ്പെടുത്താനും ഡോക്ടറോടു നേരിട്ടു കാര്യങ്ങൾ ചോദിക്കാനും കഴിയേണ്ടതിന്‌ രോഗികളെ അതു സംബന്ധിച്ച്‌ അറിയിക്കാനും ഡോ. വിൽസൺ ശുപാർശ ചെയ്യുന്നു. (g02 2/22)

മാരിഹ്വാനയും ഹൃദയവും

“മാരിഹ്വാന ഉപയോഗിക്കുന്ന മധ്യവയസ്‌കർക്ക്‌ അവർ അതു വലിച്ച്‌ ഒരു മണിക്കൂറിനുള്ളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ചു മടങ്ങാണ്‌,” ഒരു പുതിയ പഠനത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ കാനഡയുടെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പറഞ്ഞു. “മാരിഹ്വാന വലിക്കുന്നത്‌ ഹൃദയമിടിപ്പിന്റെ വേഗം വർധിപ്പിക്കുകയും—മിക്കപ്പോഴും അത്‌ ഇരട്ടിയാകുന്നു—രക്ത സമ്മർദത്തിൽ വ്യത്യാസം വരുത്തുകയും ചെയ്യും . . . രക്തം കട്ടപിടിക്കുന്നതിനും അങ്ങനെ ഹൃദയ പേശിയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക്‌ തടസ്സപ്പെടുന്നതിനും ഇടയാക്കിക്കൊണ്ട്‌ അത്‌ ഹൃദയാഘാതത്തിലേക്കും നയിച്ചേക്കാം.” ടൊറന്റോ സർവകലാശാലയിലെ ഡോ. ഹാറൾഡ്‌ കലാന്റ്‌ പറഞ്ഞു: “പ്രായം കൂടിയവരെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്റെ ജോലിഭാരം കൂടുന്നത്‌ ഹൃദയാഘാതത്തിലേക്കു നയിച്ചേക്കാവുന്ന ഒരു ഘടകമാണ്‌.” എന്നാൽ റിപ്പോർട്ട്‌ അനുസരിച്ച്‌ കൊക്കെയ്‌ൻ അതിലും അപകടകാരിയാണ്‌. കാരണം, അത്‌ ഉപയോഗിച്ച ശേഷമുള്ള ആദ്യ മണിക്കൂറിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 25 മടങ്ങ്‌ കൂടുതലാണ്‌. (g02 2/22)