സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാലോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാലോ?
“തിങ്കളാഴ്ച സ്കൂളിൽ പോകുന്നത് എനിക്കെന്നും ഒരു പേടിസ്വപ്നമായിരുന്നു. കൂട്ടുകാർ ആരെങ്കിലും എന്നെ കണ്ടിരുന്നെങ്കിൽ, അവരോടു പറയാൻ ഞാൻ വളരെ ആലോചിച്ച് ഓരോരോ കഥകൾ കെട്ടിച്ചമയ്ക്കുമായിരുന്നു. ലേബർ പാർട്ടിക്കു വേണ്ടി പണപ്പിരിവിന് ഇറങ്ങിയതാണെന്നോ മറ്റോ ഞാൻ പറഞ്ഞുപിടിപ്പിക്കും.”
—ജെയിംസ്, ഇംഗ്ലണ്ട്.
“സ്കൂളിലുള്ള ആരെങ്കിലും എന്നെ കണ്ടു പോയാൽ പിന്നെ തീർന്നു കഥ. അവരുടെ കളിയാക്കൽ സഹിക്കാൻ പറ്റില്ലായിരുന്നു.”
—ഡിബോറ, ബ്രസീൽ.
കൂട്ടുകാർ തങ്ങളെ കാണുന്നതിനെ ഈ യുവജനങ്ങൾ ഇത്രയധികം ഭയപ്പെട്ടിരുന്നത് എന്തുകൊണ്ടായിരുന്നു? അവർ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നോ? അല്ല, മറിച്ച് അവർ ഇന്ന് ഭൂമിയിൽ ചെയ്യപ്പെടുന്ന ഏറ്റവും ആദരണീയവും സുപ്രധാനവുമായ വേലയിൽ പങ്കെടുക്കുകയായിരുന്നു. “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു അവർ.—മത്തായി 28:19, 20.
ഐക്യനാടുകളിൽ നടത്തിയ ഒരു ‘ഗാലപ്പ് സർവേ’ അനുസരിച്ച് കൗമാരപ്രായക്കാരിൽ 90 ശതമാനത്തിലധികം ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. പകുതിയോളം പേർ എല്ലാ ആഴ്ചയും പള്ളിയിൽ പോകുന്നു. പല യുവജനങ്ങളും പള്ളിയിലെ ഗായകസംഘത്തിൽ ചേരുന്നതു പോലെയുള്ള പള്ളിവക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും തങ്ങളുടെ സഹപാഠികളോടു ദൈവത്തെ കുറിച്ചു സംസാരിക്കുന്നവർ ചുരുക്കമാണ്. എന്നാൽ യഹോവയുടെ സാക്ഷികൾ അങ്ങനെയല്ല. വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിന് അവർ ലോകമെങ്ങും പ്രസിദ്ധരാണ്. ആയിരക്കണക്കിനു യുവപ്രായക്കാരും ഈ വേലയിൽ പങ്കുപറ്റുന്നു.
നിങ്ങൾ ഒരു യുവ സാക്ഷിയാണെങ്കിൽ നിശ്ചയമായും നിങ്ങൾ ഇപ്പോൾത്തന്നെ ഈ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. എന്നാൽ അതു ചെയ്യുന്നത് ഒരുപക്ഷേ നിങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കില്ല. തുടക്കത്തിൽ ഉദ്ധരിച്ച യുവജനങ്ങളെ പോലെ, വീടുതോറുമുള്ള വേലയിൽ ഏർപ്പെടവേ സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടുന്നത് നിങ്ങൾക്ക് ഒരു പേടിസ്വപ്നം ആയിരിക്കാം. ബ്രിട്ടനിലുള്ള ജെന്നി എന്ന യുവപ്രായക്കാരി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “സ്കൂളിൽ പോകുമ്പോഴത്തേതിനെക്കാൾ ടിപ്പ് ടോപ്പിൽ വസ്ത്രവും ധരിച്ച് കൈയിൽ ഒരു ബാഗുമൊക്കെയായി ഞാൻ പോകുന്നത് സ്കൂളിലുള്ള ആരെങ്കിലും കാണുന്നതിനെക്കാൾ വലിയ നാണക്കേട് വേറെ ഇല്ലായിരുന്നു.”
സ്കൂളിലുള്ള ആരെങ്കിലും തന്നെ കാണുമെന്ന അങ്ങേയറ്റത്തെ ഭയം നിമിത്തം ചില യുവ ക്രിസ്ത്യാനികൾ അവരുടെ കണ്ണിൽപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുന്നു. ലിയോൺ എന്ന യുവാവു പറയുന്നു: “വയൽസേവനത്തിനു പോകുമ്പോൾ തലയുടെ
മുകളിലൂടെ വലിച്ചിടാവുന്ന ഒരുതരം ജാക്കറ്റ് ധരിക്കുന്ന ഒരു കുട്ടിയെ എനിക്ക് അറിയാം. സ്കൂളിലെ കൂട്ടുകാരെ ആരെയെങ്കിലും കണ്ടാലുടനെ അവൻ അതുകൊണ്ട് തന്റെ മുഖം മറയ്ക്കും.” മറ്റു ചില യുവജനങ്ങൾ ചില സ്ഥലങ്ങളിൽ സാക്ഷീകരിക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നു. സൈമൺ എന്ന യുവാവ് ഇപ്രകാരം പറയുന്നു: “ഒരു പ്രത്യേക പ്രദേശത്തു പ്രവർത്തിക്കേണ്ടി വരരുതേ എന്നു പ്രാർഥിച്ചിട്ടുള്ളത് ഞാൻ ഓർക്കുന്നു. കാരണം അവിടെ എന്റെ സ്കൂളിലുള്ള പലരും താമസിക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.”പ്രസംഗ പ്രവർത്തനത്തിലായിരിക്കെ, പരിചയക്കാരെ ആരെയെങ്കിലും കണ്ടാൽ സ്വാഭാവികമായും അൽപ്പം ചമ്മൽ തോന്നിയേക്കാം. എന്നാൽ ആ ഭയം നിങ്ങളെ കീഴടക്കാൻ അനുവദിക്കുന്നെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും. ജർമൻ യുവതിയായ ആലിസ പറയുന്നു: “പ്രസംഗ പ്രവർത്തനത്തെ കുറിച്ച് വളരെ മോശമായ ഒരു മനോഭാവമാണ് എനിക്ക് ഉണ്ടായിരുന്നത്. അത് എന്റെ ആത്മീയതയെ പ്രതികൂലമായി ബാധിച്ചു.”
എന്നാൽ നിങ്ങൾ പ്രസംഗിക്കേണ്ടത് എന്തുകൊണ്ടാണ്—പ്രത്യേകിച്ചും, അതു നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയും ബുദ്ധിമുട്ടായിരിക്കുന്ന സ്ഥിതിക്ക്? ഉത്തരമെന്ന നിലയിൽ, ദൈവം നിങ്ങളുടെമേൽ ഈ കടമ വെച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു നമുക്കു പരിശോധിക്കാം. പിന്നെ, ശ്രമവും നിശ്ചയദാർഢ്യവും ഭയത്തെ തരണം ചെയ്യാൻ നിങ്ങളെ എങ്ങനെ സഹായിക്കുമെന്നും.
പ്രസംഗിക്കാനുള്ള കടമ
ഒന്നാമതായി, നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ പുതിയതോ അസാധാരണമോ ആയ ഒന്നുമില്ലെന്ന വസ്തുത മനസ്സിലാക്കുന്നതു സഹായകമായിരുന്നേക്കും. പുരാതന കാലം മുതൽ ദൈവഭയമുള്ള സ്ത്രീപുരുഷന്മാർ അങ്ങനെ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു കൂറ്റൻ പെട്ടകം നിർമിച്ച വ്യക്തി എന്ന നിലയിലാണ് നോഹ പരക്കെ അറിയപ്പെടുന്നത്. (ഉല്പത്തി 6:14-16) എന്നാൽ 2 പത്രൊസ് 2:5 അനുസരിച്ച്, അവൻ ഒരു ‘നീതിപ്രസംഗിയും’ കൂടെ ആയിരുന്നു. ആസന്നമായ നാശത്തെ കുറിച്ചു മറ്റുള്ളവർക്കു മുന്നറിയിപ്പു നൽകാനുള്ള കടമ തനിക്ക് ഉണ്ടെന്നു നോഹയ്ക്കു തോന്നി.—മത്തായി 24:37-39.
പിന്നീട്, യഹൂദേതരരോടു പ്രസംഗിക്കാനുള്ള പ്രത്യേക കൽപ്പനയൊന്നും ഇല്ലാഞ്ഞിട്ടും യഹൂദന്മാരിൽ പലരും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെച്ചതായി കാണാം. വിജാതീയ സ്ത്രീയായ രൂത്ത് യഹോവയെ കുറിച്ച് അറിയാനിടയായത് അങ്ങനെയാണ്. അവൾ യഹൂദസ്ത്രീയായ തന്റെ അമ്മായിയമ്മ നൊവൊമിയോടുള്ള നന്ദി നിമിത്തം ഇപ്രകാരം പറഞ്ഞു: “നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത് 1:16) പല വിജാതീയരും യഹോവയുടെ “മഹത്വമുള്ള നാമത്തെ” കുറിച്ചു കേൾക്കാൻ ഇടയാകുകയും അവനെ ആരാധിക്കാൻ അവന്റെ ആലയത്തിലേക്കു വരികയും ചെയ്യുമെന്ന് പിന്നീട് ശലോമോൻ രാജാവ് സൂചിപ്പിക്കുകയുണ്ടായി.—1 രാജാക്കന്മാർ 8:41, 42.
നേരിട്ടുള്ള കൽപ്പനയൊന്നും ഇല്ലാഞ്ഞിട്ടു കൂടി ഈ പുരാതന ദൈവദാസർ മറ്റുള്ളവരോടു തങ്ങളുടെ വിശ്വാസത്തെ കുറിച്ചു സംസാരിച്ചെങ്കിൽ ഇന്ന് ക്രിസ്ത്യാനികൾക്കു പ്രസംഗിക്കാൻ എത്ര വലിയ കടപ്പാടു തോന്നേണ്ടതാണ്! കാരണം, “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കാനുള്ള കൽപ്പന നമുക്കു ലഭിച്ചിരിക്കുന്നു. (മത്തായി 24:14) അപ്പൊസ്തലനായ പൗലൊസിനെ പോലെ സുവാർത്ത പ്രസംഗിക്കാനുള്ള നിർബന്ധം നമ്മുടെ മേലുണ്ട്. (1 കൊരിന്ത്യർ 9:16) നമ്മുടെ രക്ഷ അതിനെ ആശ്രയിച്ചാണിരിക്കുന്നത്. റോമർ 10:9, 10 പറയുന്നു: ‘യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏററുപറഞ്ഞാൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏററുപറകയും ചെയ്യുന്നു.’
ഈ ‘ഏറ്റുപറച്ചിൽ’ നിങ്ങൾക്ക് എങ്ങനെയാണു ചെയ്യാൻ കഴിയുക? അനൗപചാരിക സാക്ഷീകരണത്തിന് അതിന്റെ സ്ഥാനം ഉണ്ടെങ്കിലും വീടുതോറുമുള്ള വേല ഇപ്പോഴും മറ്റുള്ളവരുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ്. (പ്രവൃത്തികൾ 5:42; 20:20) പ്രായം കുറവാണെന്ന കാരണത്താൽ ഈ വേലയിൽ പങ്കുപറ്റുന്നതിൽനിന്നു നിങ്ങൾ ഒഴിവുള്ളവരാണോ? അല്ല. സങ്കീർത്തനം 148:12, 13-ൽ ബൈബിൾ ഇങ്ങനെ കൽപ്പിക്കുന്നു: “യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.”
സഹപാഠികളോടു സാക്ഷീകരിക്കുക എന്ന വെല്ലുവിളി
ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടുന്നത് ചമ്മലും അസ്വസ്ഥതയും ഉളവാക്കിയേക്കാം എന്നതു ശരിയാണ്. സ്വാഭാവികമായും നാമെല്ലാം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു. തന്നെ ആരെങ്കിലും കളിയാക്കാനോ അവഹേളിക്കാനോ ആക്ഷേപിക്കാനോ ഒന്നും ആരും ആഗ്രഹിക്കുകയില്ല. ടാന്യ എന്ന പെൺകുട്ടി പറയുന്നു: “സ്കൂളിലെ കുട്ടികൾക്ക് എത്ര ക്രൂരമായി പെരുമാറാൻ ആകുമെന്നോ!” അതുകൊണ്ട്, നല്ല വസ്ത്രമൊക്കെയിട്ട് കൈയിൽ ബൈബിളും പിടിച്ചുകൊണ്ട് നിങ്ങളെ കണ്ടാൽ സ്കൂളിലെ കുട്ടികൾ എന്തു വിചാരിക്കും എന്നു നിങ്ങൾ സ്വാഭാവികമായും ചിന്തിച്ചേക്കാം. ദുഃഖകരമെന്നു പറയട്ടെ, അവർ നിങ്ങളെ കളിയാക്കാനുള്ള സകല സാധ്യതയും ഉണ്ട്. ബ്രസീലിലെ ഫിലിപ്പി എന്നു പേരുള്ള ഒരു യുവാവ് തന്റെ അനുഭവം അനുസ്മരിക്കുന്നു: “ഞങ്ങളുടെ അതേ കെട്ടിടത്തിൽ എന്റെ ക്ലാസ്സിലെ ഒരു കുട്ടി താമസിച്ചിരുന്നു. അവൻ പറയുമായിരുന്നു, ‘എത്തിയല്ലോ, ബൈബിളും തൂക്കിക്കൊണ്ട്! ആ പെട്ടിക്കകത്ത് എന്താണാവോ?’”
അത്തരം കളിയാക്കലിനു പാത്രമാകുക എന്നതു തീർച്ചയായും തമാശയല്ല. അബ്രാഹാമിന്റെ പുത്രനായ ഇസ്ഹാക്കിന് തന്റെ അർധ സഹോദരനായ ഇശ്മായേലിൽ നിന്നുള്ള ക്രൂരമായ പരിഹാസം സഹിക്കേണ്ടി വന്നതായി ബൈബിൾ പറയുന്നു. (ഉല്പത്തി 21:9) ഈ ദുഷ്പെരുമാറ്റത്തെ ഒരു നിസ്സാര സംഗതിയായിട്ടല്ല അപ്പൊസ്തലനായ പൗലൊസ് കണ്ടത്. ഗലാത്യർ 4:29-ൽ അപ്പൊസ്തലൻ ഉചിതമായിത്തന്നെ അതിനെ ‘ഉപദ്രവം’ എന്നു വിളിച്ചു.
സമാനമായി, ചിലർ തന്റെ അനുഗാമികളോടു ശത്രുത മനോഭാവം പ്രകടമാക്കുമെന്ന മുന്നറിയിപ്പ് യേശു നൽകി. അവൻ പറഞ്ഞു: “ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.”—യോഹന്നാൻ 15:18, 19.
അതുകൊണ്ട്, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഉപദ്രവം സഹിക്കാൻ നിങ്ങൾ ഒരുക്കമുള്ളവർ ആയിരിക്കണം. (2 തിമൊഥെയൊസ് 3:12) ബൈബിളിനെ കുറിച്ചു സഹപാഠികളോട് ഒരിക്കലും സംസാരിക്കുന്നില്ലെങ്കിലും നിങ്ങൾ പെരുമാറ്റം സംബന്ധിച്ച ഉയർന്ന നിലവാരങ്ങൾ പാലിക്കുന്നതിനാലും വികൃതികൾ കാണിക്കാൻ അവരോടൊപ്പം ചേരാത്തതിനാലും അവരിൽ ചിലർ നിങ്ങളെ ഉപദ്രവിച്ചേക്കാം. (1 പത്രൊസ് 4:4) എന്നിരുന്നാലും യേശുവിന്റെ പിൻവരുന്ന വാക്കുകൾ ആശ്വാസദായകമാണ്. അവൻ പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:11) കളിയാക്കലിനും അവഹേളനത്തിനുമൊക്കെ നിങ്ങളെ സന്തുഷ്ടരാക്കാൻ കഴിയുന്നത് എങ്ങനെയാണ്? എന്തുകൊണ്ടെന്നാൽ നിങ്ങൾ യഹോവയാം ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണെന്നു നിങ്ങൾക്ക് അറിയാം! (സദൃശവാക്യങ്ങൾ 27:11) ദൈവത്തെ സന്തോഷിപ്പിക്കുമ്പോൾ നിങ്ങൾ നിത്യജീവനാകുന്ന സമ്മാനം നേടാനുള്ളവരുടെ നിരയിലേക്കു വരികയാണ്!—ലൂക്കൊസ് 10:25-28.
സന്തോഷകരമെന്നു പറയട്ടെ, ശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടുന്ന നിങ്ങളുടെ സ്കൂളിലെ എല്ലാവരുമൊന്നും—ബഹുഭൂരിപക്ഷവും—നിങ്ങളോടു ശത്രുതയോടെ പെരുമാറാൻ ഇടയില്ല. ബ്രിട്ടനിൽ നിന്നുള്ള ആഞ്ചെല നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “സ്കൂളിലെ കുട്ടികളെ വീടുതോറുമുള്ള സാക്ഷീകരണത്തിനിടയിൽ കണ്ടുമുട്ടുമ്പോൾ പലപ്പോഴും നിങ്ങളെക്കാൾ അസ്വസ്ഥത അനുഭവപ്പെടുന്നത് അവർക്കാണ്!” ചിലർക്കാണെങ്കിൽ നിങ്ങൾ എന്താണു പറയുന്നത് എന്നറിയാൻ ജിജ്ഞാസ ഉണ്ടായിരിക്കും. എന്തായിരുന്നാലും പല യുവ ക്രിസ്ത്യാനികൾക്കും തങ്ങളുടെ സഹപാഠികളോടു സാക്ഷീകരിക്കുന്നതിൽ വലിയ വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നിങ്ങൾക്കും അതിനു കഴിയുന്ന ചില വിധങ്ങൾ ഈ പരമ്പരയിലെ അടുത്ത ലേഖനം ചർച്ച ചെയ്യും. (g02 2/22)
[23-ാം പേജിലെ ചിത്രം]
ശുശ്രൂഷയിൽ ആയിരിക്കെ ഏതെങ്കിലും സഹപാഠിയെ കണ്ടുമുട്ടിയേക്കുമോ എന്നു പല യുവജനങ്ങളും ഭയപ്പെടുന്നു
[25-ാം പേജിലെ ചിത്രം]
നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു ലജ്ജ തോന്നാൻ കളിയാക്കലിനെ ഒരിക്കലും അനുവദിക്കരുത്