വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

മാതൃത്വം അസാധാരണവും ആവേശകരവുമായ ഒരു അനുഭവമാണ്‌. ലോകം മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലും വെച്ചുമാറാൻ അമ്മമാർ തയ്യാറാവുകയില്ലാത്ത അമൂല്യ നിമിഷങ്ങൾ അവർ ആസ്വദിക്കുന്നു. എന്നാൽ തങ്ങൾ തളർന്നുവീഴാൻ പോകുന്നതുപോലെ ചില സമയങ്ങളിൽ അവർക്കു തോന്നിയേക്കാം. അമ്മയെന്ന നിലയിലുള്ള തന്റെ ജീവിതത്തെ കടമ്പകൾ താണ്ടിയുള്ള ഒരു ഓട്ടത്തോട്‌ ഹെലൻ ഉപമിക്കുന്നു. സമയം കടന്നുപോകുന്നതനുസരിച്ച്‌ ഈ കടമ്പകളുടെ എണ്ണവും ഉയരവും ഏറി വരുന്നതായി കാണപ്പെടുന്നു.

മക്കളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നതിനായി അമ്മമാർ ഒഴിവു സമയവും സുഹൃത്തുക്കളും പരിചയക്കാരുമായി സമയം ചെലവഴിക്കുന്നതും മറ്റും വേണ്ടെന്നു വെച്ചേക്കാം. അഞ്ചു കുട്ടികളുടെ അമ്മയായ എസ്റ്റർ പറയുന്നു: “മക്കൾക്ക്‌ എന്നെ ആവശ്യമുള്ളപ്പോൾ ഞാൻ അവിടെ ഉണ്ടായിരിക്കേണ്ടതുണ്ട്‌. വിസ്‌തരിച്ചൊന്നു കുളിക്കാനോ ഭക്ഷണം മെല്ലെ ആസ്വദിച്ചു കഴിക്കാനോ ഒന്നും എനിക്കിപ്പോൾ നേരമില്ല. മൈക്രോവേവിൽ ഉണ്ടാക്കാവുന്ന ഭക്ഷണം ഉണ്ടാക്കി കഴിക്കും, അത്രതന്നെ. ഇഷ്ടമുള്ള സ്ഥലങ്ങളെല്ലാം പോയി കാണാനോ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യാനോ ഇഷ്ടംപോലെ യാത്ര ചെയ്യാനോ ഒന്നും എനിക്കു സാധിച്ചിട്ടില്ല. പക്ഷേ വസ്‌ത്രങ്ങൾ അലക്കി മടക്കി വെക്കുന്നത്‌ ഉൾപ്പെടെയുള്ള വീട്ടുജോലികളിൽ ഞാൻ യാതൊരു വീഴ്‌ചയും വരുത്താറില്ല!”

കുട്ടികളെ വളർത്തുന്നതിൽ തങ്ങൾക്ക്‌ ആസ്വദിക്കാനാകുന്ന സന്തോഷത്തിന്റെ അതുല്യ നിമിഷങ്ങളെ കുറിച്ചും മിക്ക അമ്മമാർക്കും പറയാനുണ്ടാകും എന്നതിൽ സംശയമില്ല. എസ്റ്റർ പറയുന്നു: “അവരുടെ പുഞ്ചിരി, അവർ ‘താങ്ക്‌യു മമ്മി’ എന്നു പറയുമ്പോഴത്തെ സന്തോഷം, അവരുടെ ഊഷ്‌മളമായ ആലിംഗനങ്ങൾ—മുമ്പോട്ടു പോകാൻ നിങ്ങളെ സഹായിക്കുന്ന ഇന്ധനമാണ്‌ ഇതെല്ലാം.” a

ജോലിക്കാരിയായ അമ്മ

അമ്മമാരുടെ റോളിനെ കൂടുതൽ സങ്കീർണമാക്കിത്തീർക്കുന്ന ഒരു പ്രധാന സംഗതി, പരമ്പരാഗത കുടുംബ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതോടൊപ്പം കുടുംബത്തിനു സാമ്പത്തിക പിന്തുണ നൽകാനായി പലപ്പോഴും അവർക്ക്‌ ഒരു തൊഴിലിന്റെ ഉത്തരവാദിത്വങ്ങൾക്കൂടെ ഏറ്റെടുക്കേണ്ടി വരുന്നു എന്നതാണ്‌. ഈ അമ്മമാരിൽ പലരും വീടിനു പുറത്തു ജോലിക്കു പോകുന്നത്‌ അവർക്ക്‌ അത്‌ ഇഷ്ടമായതുകൊണ്ടല്ല, മറിച്ച്‌ വേറെ നിർവാഹം ഇല്ലാത്തതുകൊണ്ടാണ്‌. തങ്ങൾ വീട്ടിലിരുന്നാൽ കുടുംബത്തിന്റെ, പ്രത്യേകിച്ചും കുട്ടികളുടെ പല ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുകയില്ലെന്ന്‌ അവർക്കറിയാം. അവരുടെ വരുമാനം—പലപ്പോഴും അത്‌ സമാനമായ തൊഴിൽ ചെയ്യുന്ന പുരുഷന്മാരുടേതിലും കുറവായിരിക്കുമെങ്കിലും—വളരെ പ്രാധാന്യമുള്ളതുതന്നെയാണ്‌.

ഉദാഹരണത്തിന്‌, ബ്രസീലിലെ സാവൊ പൗലൊയിലുള്ള ജോലിക്കാരിൽ 42 ശതമാനം സ്‌ത്രീകളാണ്‌. മുഴു സമയവും വീട്ടിലിരുന്നു കുട്ടികളെ നോക്കുന്ന അമ്മമാരെ അവിടത്തെ ഒരു പത്രം “വംശനാശം നേരിടുന്ന ജീവിവർഗം” എന്നു വിശേഷിപ്പിച്ചു. പുറത്ത്‌ കുഞ്ഞിനെയും കെട്ടിവെച്ച്‌ തലയിൽ ഒരു കെട്ട്‌ വിറകുമായി നടന്നുപോകുന്ന അമ്മമാർ ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിൽ സർവസാധാരണമായ കാഴ്‌ചയാണ്‌.

ജോലിസ്ഥലത്തെ വെല്ലുവിളികൾ

തൊഴിൽ സ്ഥലത്ത്‌ വളരെ സമയം ചെലവഴിക്കേണ്ടി വരുന്നതും അമ്മമാർക്കു നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ്‌. എന്നാൽ അത്‌ അവിടംകൊണ്ട്‌ അവസാനിക്കണമെന്നില്ല. ഉദാഹരണത്തിന്‌ ഗ്രീസിൽ താമസിക്കുന്ന മാരീയാ ജോലിക്കു ചേർന്നപ്പോൾ മൂന്നു വർഷത്തേക്ക്‌ താൻ ഗർഭിണി ആകില്ല എന്നു പറയുന്ന ഒരു കരാറിൽ ഒപ്പുവെക്കാൻ അവരുടെ ബോസ്‌ ആവശ്യപ്പെട്ടു. അതിനു മുമ്പ്‌ ഗർഭിണി ആയാൽ അവർ നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു. മാരീയാ അതിൽ ഒപ്പുവെച്ചു. എന്നാൽ ഏകദേശം ഒന്നര വർഷം കഴിഞ്ഞപ്പോൾ അവർ ഗർഭിണിയായി. ബോസ്‌ മാരീയായെ അവർ ഒപ്പിട്ട കടലാസ്സു കാണിച്ചു. കമ്പനിയുടെ ഈ നയത്തെ ചോദ്യംചെയ്‌തുകൊണ്ട്‌ മാരീയാ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

എല്ലാ തൊഴിലുടമകളും അത്രത്തോളം പോകുന്നില്ലെങ്കിലും പ്രസവം കഴിഞ്ഞ്‌ എത്രയും പെട്ടെന്നു ജോലിക്കു ചേരാൻ അവർ അമ്മമാരുടെമേൽ വലിയ സമ്മർദം ചെലുത്തിയേക്കാം. തിരിച്ചു ജോലിയിൽ പ്രവേശിച്ചുകഴിയുമ്പോൾ സാധാരണഗതിയിൽ അവർക്ക്‌ ജോലി സമയത്തിൽ ഇളവു ലഭിക്കാറുമില്ല. അവർക്കിപ്പോൾ ഒരു കൊച്ച്‌ കുഞ്ഞിന്റെ ഉത്തരവാദിത്വവും കൂടെ ഉണ്ട്‌ എന്ന കാര്യം കണക്കിലെടുക്കപ്പെടുന്നില്ല. സാമ്പത്തിക നഷ്ടം കൂടാതെ അധികം അവധി എടുക്കാൻ അവർക്കു സാധിക്കുകയില്ല. നല്ല നിലവാരം പുലർത്തുന്ന ശിശുപരിപാലന കേന്ദ്രങ്ങൾ വേണ്ടത്ര ഇല്ലാത്തതും ആവശ്യത്തിന്‌ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമെല്ലാം അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകളിൽ പെടുന്നു.

എന്നാൽ ചില അമ്മമാർ ജോലിക്കു പോകുന്നത്‌ പണത്തിന്‌ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച്‌ ആത്മസംതൃപ്‌തിക്കു വേണ്ടിയാണ്‌. ഉദാഹരണത്തിന്‌, സാൻഡ്ര തന്റെ രണ്ടു കുട്ടികളുടെ ജനനശേഷവും തിരിച്ചു ജോലിയിൽ പ്രവേശിച്ചു. താനും കുഞ്ഞും വീട്ടിൽ തനിച്ചായപ്പോൾ ആകെ ഒറ്റപ്പെട്ടതു പോലെ അവർക്കു തോന്നി. “ജനാലയിലൂടെ പുറത്തേക്കു കണ്ണുംനട്ട്‌ ബാക്കിയുള്ളവരെല്ലാം എന്തെടുക്കുകയായിരിക്കുമെന്ന്‌ ചിന്തിക്കുമായിരുന്നു” എന്ന്‌ അവർ പറയുന്നു. ഇനി, കുടുംബ ജീവിതത്തിന്റെ സമ്മർദത്തിൽനിന്നു രക്ഷപ്പെടാൻ ജോലിക്കു പോകുന്ന അമ്മമാരും ഉണ്ട്‌. ബ്രിട്ടന്റെ ഡെയ്‌ലി ടെലഗ്രാഫ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “താരതമ്യേന ശാന്തമായ ജോലിസ്ഥലത്ത്‌ കൂടുതൽ സമയം ചെലവഴിക്കാൻ ചില മാതാപിതാക്കൾ ശ്രമിക്കുന്നു. എന്നാൽ ഈ ഒളിച്ചോട്ടം പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയാണു ചെയ്യുന്നത്‌. കുട്ടികളുമായി ചെലവഴിക്കുന്ന സമയം കുറയ്‌ക്കുന്നതനുസരിച്ച്‌ അവർ കൂടുതൽ നിസ്സംഗരും അക്രമവാസനയുള്ളവരും വഴിപിഴച്ചവരും ആയിത്തീരും.”

ഒരേ സമയം പല ഉത്തരവാദിത്വങ്ങൾ

ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഒരുമിച്ചുകൊണ്ടുപോകുക എളുപ്പമല്ല. നെതർലൻഡ്‌സിലെ ഈ അമ്മയുടെ വാക്കുകളിൽ അനേകം അമ്മമാരുടെയും വികാരങ്ങൾ പ്രതിഫലിക്കുന്നുണ്ട്‌: “എപ്പോഴും ക്ഷീണംതന്നെ, ക്ഷീണം. രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ എനിക്കു ക്ഷീണമാണ്‌. ജോലി കഴിഞ്ഞ്‌ വീട്ടിൽ വരുമ്പോഴത്തെ അവസ്ഥയാണെങ്കിൽ പറയുകയും വേണ്ട. ‘ഈ അമ്മയ്‌ക്ക്‌ എപ്പോൾ നോക്കിയാലും ക്ഷീണമാണ്‌’ എന്ന്‌ കുട്ടികൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതു കേൾക്കുമ്പോൾ എനിക്കു വല്ലാത്ത കുറ്റബോധം തോന്നുന്നു. ജോലിക്കു പോകാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഒരേസമയം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന പ്രസന്നവതിയായ അമ്മയായിരിക്കാനാണ്‌ എനിക്കിഷ്ടം. എന്നാൽ എന്റെ സങ്കൽപ്പത്തിലെ ഉത്തമ മാതാവല്ല ഞാൻ.”

കുട്ടികളുമൊത്ത്‌ ഏറെ സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉള്ള സമയം നന്നായി വിനിയോഗിച്ചാൽ ഒരളവോളം ആ കുറവു നികത്താനാകുമെന്നു വിചാരിച്ചിരുന്ന, എന്നാൽ പിന്നീട്‌ ആ ധാരണ ശരിയല്ലെന്നു മനസ്സിലാക്കിയ ദശലക്ഷക്കണക്കിന്‌ അമ്മമാരിൽ ഒരാളാണ്‌ അവർ. ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഒരുമിച്ചുകൊണ്ടുപോകാനുള്ള തങ്ങളുടെ ശ്രമം അമിത അധ്വാനത്തിനും അമിത പിരിമുറുക്കത്തിനും ഇടയാക്കുന്നതിനു പുറമേ ലഭിക്കുന്ന വരുമാനത്തെയും കൂടെ ബാധിക്കുന്നുവെന്ന്‌ ഇന്നു പല അമ്മമാരും പറയുന്നു.

അമ്മമാർ കുട്ടികളിൽനിന്ന്‌ അകന്ന്‌ വളരെ സമയം ചെലവഴിക്കുമ്പോൾ കുട്ടികൾക്ക്‌ ഏറ്റവും ആവശ്യമുള്ള സംഗതി—തങ്ങളുടെ അമ്മയുടെ സമയവും ശ്രദ്ധയും—അവർക്കു കിട്ടാതെ പോകുന്നു. ബ്രസീലിൽനിന്നുള്ള കുട്ടികളുടെ മനശ്ശാസ്‌ത്രജ്ഞയായ ഫെർണാൻഡ എ. ലിമ പറയുന്നതനുസരിച്ച്‌ അമ്മയുടെ ധർമം ഒരു അമ്മയെ പോലെ ഭംഗിയായി നിർവഹിക്കാൻ കഴിയുന്ന മറ്റാരുമില്ല. “ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ രണ്ടു വർഷങ്ങളാണ്‌ ഏറ്റവും നിർണായകം” എന്ന്‌ അവർ പറയുന്നു. “തന്റെ അമ്മ അടുത്ത്‌ ഇല്ലാത്തത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാനുള്ള പ്രായം അപ്പോൾ കുഞ്ഞിനായിട്ടില്ല.” അമ്മ കുഞ്ഞിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം ഒരളവോളം ചെയ്‌തുകൊടുക്കാൻ മറ്റൊരു വ്യക്തിക്കു സാധിച്ചേക്കാം, എന്നാൽ അമ്മയുടെ സ്ഥാനം ഏറ്റെടുക്കാൻ ആ വ്യക്തിക്ക്‌ ഒരിക്കലും കഴിയില്ല. “തനിക്ക്‌ അമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ ലഭിക്കുന്നില്ലെന്ന്‌ കുഞ്ഞ്‌ തിരിച്ചറിയും,” ലിമ പറയുന്നു.

ഒരു പെൺകുഞ്ഞിന്റെ അമ്മയും മുഴുസമയ ജോലിക്കാരിയുമായ കാത്തി പറഞ്ഞു: ‘ഞാൻ കുറ്റബോധത്താൽ നീറുകയായിരുന്നു, എന്തോ അവളെ [നഴ്‌സറിയിൽ] ഉപേക്ഷിച്ചുപോകുന്നതു പോലെ. നിങ്ങളുടെ കുഞ്ഞ്‌ വളരുന്നതു കാണാനുള്ള അവസരം നഷ്ടപ്പെടുകയാണ്‌ എന്ന അറിവ്‌ വളരെ വേദനാജനകമാണ്‌. അവൾക്ക്‌ എന്നെക്കാൾ അടുപ്പം നഴ്‌സറിയോടാണെന്ന ചിന്ത വളരെ വിചിത്രമായി തോന്നി.’ മെക്‌സിക്കോയിലെ ഒരു എയർഹോസ്റ്റസ്‌ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “കുറച്ചു കഴിയുമ്പോൾ കുഞ്ഞ്‌ നിങ്ങളെ ഗൗനിക്കുന്നില്ല, നിങ്ങളല്ല അവനെ നോക്കുന്നത്‌ എന്ന കാരണത്താൽത്തന്നെ അവൻ നിങ്ങളെ ബഹുമാനിക്കുന്നില്ല. നിങ്ങൾ അവരുടെ അമ്മയാണെന്ന്‌ അവർക്ക്‌ അറിയാം. എന്നാൽ നിങ്ങളുടെ കൂടെയായിരിക്കുന്നതിനെക്കാൾ ആയയോടൊപ്പം ആയിരിക്കാനാവും അവർ ഇഷ്ടപ്പെടുക.”

മറുവശം ചിന്തിക്കുമ്പോൾ കുട്ടികളെ നോക്കാനായി വീട്ടിൽനിൽക്കുന്ന അമ്മമാർ പറയുന്നത്‌, ഉദ്യോഗഭ്രാന്ത്‌ പിടിപെട്ട ഇന്നത്തെ സമൂഹം തങ്ങളെ പുച്ഛത്തോടെയാണു വീക്ഷിക്കുന്നതെന്നാണ്‌. ചില സമൂഹങ്ങളിൽ വീട്ടമ്മ ആയിരിക്കുക എന്നത്‌ മേലാൽ ബഹുമാനാർഹമായ ഒരു സ്ഥാനമല്ല. അതുകൊണ്ട്‌ കൂടുതൽ വരുമാനത്തിന്റെ ആവശ്യമൊന്നും ഇല്ലെങ്കിൽപ്പോലും സ്വന്തമായി ഒരു തൊഴിൽ ഉണ്ടായിരിക്കാനുള്ള സമ്മർദം സ്‌ത്രീകൾക്ക്‌ അനുഭവപ്പെടുന്നു.

ഒറ്റയ്‌ക്കുള്ള പോരാട്ടം

അമ്മമാരുടെ മുമ്പിലുള്ള മറ്റൊരു വെല്ലുവിളി ഇതാണ്‌: ഒരു ദിവസത്തെ ജോലി കഴിഞ്ഞ്‌ അവശയായി വീട്ടിൽ എത്തുന്ന അമ്മയ്‌ക്ക്‌ ഒന്നു നടുനിവർക്കാൻ പോലും സമയം കിട്ടിയെന്നു വരില്ല. കാരണം അവർക്കു പതിവു വീട്ടുജോലികൾ ചെയ്‌തുതീർക്കാനുണ്ടായിരിക്കും. അമ്മമാർ ഉദ്യോഗസ്ഥരാണെങ്കിലും അല്ലെങ്കിലും വീടിന്റെയും കുട്ടികളുടെയും പരിപാലനത്തിന്റെ മുഖ്യ ഉത്തരവാദിത്വം ഇന്നും അവരുടെ ചുമലിൽത്തന്നെയാണ്‌.

കൂടുതൽ കൂടുതൽ അമ്മമാർ തൊഴിലിൽ വളരെയധികം സമയം ചെലവഴിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും വീട്ടിൽ അവരുടെ അഭാവം അനുഭവപ്പെടാതിരിക്കാൻ തക്കവണ്ണം അച്ഛന്മാർ പലപ്പോഴും ഒന്നും ചെയ്യുന്നില്ല. ലണ്ടനിലെ ദ സൺഡേ ടൈംസ്‌ എഴുതി: “വീട്ടിൽ കാണപ്പെടാത്ത അച്ഛന്മാരുടെ നാടാണ്‌ ബ്രിട്ടൻ. പുതിയ പഠനങ്ങൾ കാണിക്കുന്നത്‌ പുരുഷന്മാർ ഒരു ദിവസം 15 മിനിട്ടോളം മാത്രമേ തങ്ങളുടെ കുട്ടികളുമായി ചെലവഴിക്കുന്നുള്ളൂ എന്നാണ്‌. . . . പുരുഷന്മാരിൽ അനേകരും കുടുംബത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നില്ല. . . . എന്നാൽ അതിനോടുള്ള താരതമ്യത്തിൽ ബ്രിട്ടനിൽ ജോലിക്കാരിയായ ഒരു മാതാവ്‌ ഓരോ ദിവസവും കുട്ടികളുമായി 90 മിനിട്ടു ചെലവഴിക്കുന്നു.”

എല്ലാം താൻ ചെയ്യുന്നതു പോലെതന്നെ ചെയ്യണം എന്ന പിടിവാശി ഉള്ളതിനാൽ ഭാര്യക്ക്‌ ജോലി പങ്കിടാൻ കഴിയുന്നില്ലെന്ന്‌ ചില ഭർത്താക്കന്മാർ പരാതിപ്പെടുന്നു. ഇല്ലെങ്കിൽപ്പിന്നെ “നമ്മൾ ചെയ്‌തത്‌ ഒക്കാതെവരും” എന്നാണ്‌ ഈ ഭർത്താക്കന്മാർ പറയുന്നത്‌. ഭർത്താവിന്റെ സഹകരണത്തിൽനിന്ന്‌ പ്രയോജനം അനുഭവിക്കണമെങ്കിൽ, ജോലികൾ ചെയ്യപ്പെടുന്ന രീതിയിൽ ചില വിട്ടുവീഴ്‌ചകളൊക്കെ വരുത്താൻ ക്ഷീണിതയായ വീട്ടമ്മ തയ്യാറാകണം. അതേസമയം ഇതിനെ യാതൊരു സഹായവും ചെയ്‌തുകൊടുക്കാതിരിക്കാനുള്ള ഒരു ഒഴികഴിവായി ഭർത്താക്കന്മാർ ഉപയോഗിക്കയുമരുത്‌.

കൂടുതൽ വെല്ലുവിളികൾ

ആഴത്തിൽ വേരൂന്നിയ പാരമ്പര്യ ചിന്താഗതികളും വെല്ലുവിളി ഉയർത്തിയേക്കാം. ഉദാഹരണത്തിന്‌, ജപ്പാനിൽ അമ്മമാർ തങ്ങളുടെ കുട്ടികളെ സമപ്രായക്കാരായ മറ്റു കുട്ടികളെ പോലെ വളർത്താനാണ്‌ എല്ലാവരും പ്രതീക്ഷിക്കുന്നത്‌. മറ്റു കുട്ടികൾ പിയാനോ ക്ലാസ്സുകൾക്കോ ചിത്രരചനാ ക്ലാസ്സുകൾക്കോ പോകുന്നെങ്കിൽ തന്റെ കുട്ടികളെയും അതിനൊക്കെ വിടാൻ അമ്മമാർ നിർബന്ധിതരാകുന്നു. മറ്റു കുട്ടികൾ പങ്കുപറ്റുന്ന പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മക്കളെ അനുവദിക്കുന്നതിന്‌ സ്‌കൂളുകൾ മാതാപിതാക്കളുടെമേൽ സമ്മർദം ചെലുത്തുന്നു. വ്യത്യസ്‌തരായിരുന്നാൽ മറ്റു കുട്ടികളിൽനിന്നും മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള ഉപദ്രവം സഹിക്കേണ്ടി വന്നേക്കാം. മറ്റു ദേശങ്ങളിലെ സ്ഥിതിയും സമാനമാണ്‌.

പരസ്യങ്ങളാലും ഉപഭോക്തൃ സംസ്‌കാരത്താലും സ്വാധീനിക്കപ്പെട്ട്‌ കുട്ടികൾ മാതാപിതാക്കളോടു കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. കുട്ടികൾ ആവശ്യപ്പെടുന്നതെന്തും അവർക്കു വാങ്ങിച്ചുകൊടുക്കേണ്ടതാണെന്ന്‌ വികസിത രാജ്യങ്ങളിലെ അമ്മമാർ വിചാരിച്ചേക്കാം. കാരണം, മറ്റ്‌ അമ്മമാർ അവരുടെ മക്കൾക്ക്‌ അവ വാങ്ങിക്കൊടുക്കുന്നത്‌ അവർ കാണുന്നു. അതു സാധിച്ചില്ലെങ്കിൽ തങ്ങൾ ഒരു പരാജയമാണെന്ന്‌ അവർക്കു തോന്നിയേക്കാം.

ആധുനിക മാതൃത്വത്തെ കുറിച്ചുള്ള ഈ ചർച്ചയ്‌ക്കിടയിൽ കഠിനാധ്വാനികളും ത്യാഗമനസ്‌കരുമായ ദശലക്ഷക്കണക്കിന്‌ അമ്മമാരുടെ നേട്ടത്തെ നാം വിസ്‌മരിച്ചു കളയുന്നില്ല. ഏറ്റവും ശ്രേഷ്‌ഠമായ ഒരു കർമം—മനുഷ്യ കുടുംബത്തിലെ ഭാവി തലമുറകളെ വളർത്തിക്കൊണ്ടുവരിക എന്ന ജോലി—ഏറ്റവും നല്ല രീതിയിൽ നിർവഹിക്കാൻ ഈ അമ്മമാർ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ഇത്‌ ഒരു പദവിയാണ്‌. ബൈബിൾ പറയുന്നു: “കർത്താവിന്റെ ദാനമാണ്‌ മക്കൾ, ഉദരഫലം ഒരു സമ്മാനവും.” (സങ്കീർത്തനം 127:3, പി.ഒ.സി. ബൈബിൾ) രണ്ടു കുട്ടികളുടെ മാതാവായ മിറിയം അത്തരം അമ്മമാരെ പ്രതിനിധീകരിച്ചുകൊണ്ടു പറയുന്നു: “വെല്ലുവിളികൾ ഉണ്ടെന്നതു ശരിയാണ്‌. എന്നാൽ അമ്മമാർ ആസ്വദിക്കുന്ന സന്തോഷങ്ങളെ മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവില്ല. ഞങ്ങൾ നൽകുന്ന പരിശീലനത്തിന്റെയും ശിക്ഷണത്തിന്റെയും ഫലമായി കുട്ടികൾ സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആയിത്തീരുന്നതു കാണുമ്പോൾ ഞങ്ങൾ അമ്മമാർക്ക്‌ അങ്ങേയറ്റം സംതൃപ്‌തി ലഭിക്കുന്നു.”

ദൈവം നൽകിയിരിക്കുന്ന ദാനം നന്നായി ആസ്വദിക്കാൻ അമ്മമാരെ എന്തു സഹായിക്കും? അടുത്ത ലേഖനം ചില പ്രായോഗിക നിർദേശങ്ങൾ പ്രദാനം ചെയ്യും. (g02 4/8)

[അടിക്കുറിപ്പ്‌]

a ഭർത്താക്കന്മാരോടൊപ്പം താമസിക്കുന്ന അമ്മമാരെ കുറിച്ചാണ്‌ ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നത്‌. ഭാവിയിൽ ഉണരുക! ഒറ്റക്കാരും അവിവാഹിതരുമായ അമ്മമാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചു ചർച്ച ചെയ്യുന്നതായിരിക്കും.

[6-ാം പേജിലെ ചതുരം]

““മാതൃദിനം”

കൊടും ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്‌മ, ഉത്തരവാദിത്വബോധമില്ലാത്ത ഇണകൾ, നിരന്തര പീഡനം, എയ്‌ഡ്‌സ്‌ മഹാവ്യാധി ഇവയെല്ലാം തെക്കേ ആഫ്രിക്കയിലെ അമ്മമാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്‌. അടുത്തകാലത്ത്‌ ഒരു ദക്ഷിണാഫ്രിക്കൻ വർത്തമാനപ്പത്രമായ ദ സിറ്റിസൺ മാതൃദിനത്തിന്റെയന്ന്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മാതൃദിനത്തിൽ ആയിരക്കണക്കിനു സ്‌ത്രീകൾ തങ്ങളുടെ ഇണകളാൽ പീഡിപ്പിക്കപ്പെടുകയും ചിലർക്കു ജീവൻ നഷ്ടപ്പെടുകയും ചെയ്യും.” ഇത്തരം പ്രശ്‌നങ്ങളുടെ ഫലമായി ദക്ഷിണാഫ്രിക്കയിൽ ഓരോ വർഷവും ആയിരക്കണക്കിന്‌ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു. ഈയടുത്ത രണ്ടു വർഷത്തിനിടയിൽ, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണത്തിൽ 25 ശതമാനം വർധന ഉണ്ടായി. അതിലും ഞെട്ടിക്കുന്നതാണ്‌ ആത്മഹത്യ ചെയ്യുന്ന സ്‌ത്രീകളുടെ എണ്ണത്തിലെ വർധന. ഈയിടെ, ദാരിദ്ര്യത്താൽ പൊറുതിമുട്ടിയ ഒരു സ്‌ത്രീ തന്റെ മൂന്നു കുട്ടികളെ മാറോടു ചേർത്തുപിടിച്ച്‌ തീവണ്ടിയുടെ മുമ്പിൽച്ചാടി. അവർ എല്ലാവരും കൊല്ലപ്പെട്ടു. ചെലവുകൾ നടത്തിക്കൊണ്ടുപോകുന്നതിന്‌ ചില അമ്മമാർ വേശ്യാവൃത്തിയിലേക്കും മയക്കുമരുന്നു വിൽപ്പനയിലേക്കും തിരിയുന്നു. അല്ലെങ്കിൽ, അതു ചെയ്യാൻ സ്വന്തം പെൺമക്കളെ അവർ പ്രോത്സാഹിപ്പിക്കുന്നു.

ഹോങ്കോംഗിലെ ഒരു റിപ്പോർട്ടനുസരിച്ച്‌ “ചെറുപ്പക്കാരികളായ ചില അമ്മമാർ സമ്മർദം താങ്ങാനാവാത്തതിനാൽ പ്രസവിച്ച ഉടനെ തങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലുകയോ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നു.” സൗത്ത്‌ ചൈന മോർണിംഗ്‌ പോസ്റ്റ്‌ പറയുന്നതനുസരിച്ച്‌ ഹോങ്കോംഗിലെ വിവാഹിതരായ യുവതികളിൽ ചിലർ “അങ്ങേയറ്റത്തെ സമ്മർദം അനുഭവിക്കുന്നു, സ്വയം ജീവനൊടുക്കുന്ന ഘട്ടത്തോളം അവരുടെ മാനസികനില തകരാറിലാകാൻ അത്‌ ഇടയാക്കിയേക്കാം.”

[7-ാം പേജിലെ ചതുരം]

അമ്മമാർ വിവിധ ദേശങ്ങളിൽ

സമയക്കുറവ്‌

❖ ജോലിക്കാരായ അമ്മമാരിൽ 60 ശതമാനം തങ്ങൾ കുട്ടികളോടൊപ്പം ആവശ്യത്തിനു സമയം ചെലവഴിക്കുന്നില്ലെന്നു വിചാരിച്ചതായി ഹോങ്കോംഗിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ മൂന്നു വയസ്സുവരെയുള്ള കുട്ടികളിൽ 20 ശതമാനവും മാതാപിതാക്കൾക്ക്‌ ജോലിയുള്ള ദിവസങ്ങളിൽ മറ്റെവിടെയെങ്കിലും, സാധാരണഗതിയിൽ മുത്തശ്ശീമുത്തശ്ശന്മാരോടൊപ്പം ആണു താമസിക്കുന്നത്‌.

മെക്‌സിക്കോയിലെ സ്‌ത്രീകൾ ജീവിതത്തിൽ ഏകദേശം 13 വർഷം അഞ്ചു വയസ്സിനു താഴെയുള്ള ഒരു കുഞ്ഞിനെയെങ്കിലും പരിപാലിച്ചുകൊണ്ടു ചെലവഴിക്കുന്നു.

അമ്മമാരും തൊഴിലും

അയർലൻഡിലെ സ്‌ത്രീകളിൽ 60 ശതമാനം കുട്ടികളെ നോക്കാനായി വീട്ടിലിരിക്കുന്നു. ഗ്രീസ്‌, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ 40 ശതമാനവും.

വീട്ടുജോലികളിൽ സഹായം

ജപ്പാനിലെ വീട്ടമ്മമാരിൽ 80 ശതമാനം കുടുംബാംഗങ്ങളിൽ ആരെങ്കിലും തങ്ങളെ വീട്ടുജോലികളിൽ സഹായിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു, പ്രത്യേകിച്ചും തങ്ങൾക്കു സുഖമില്ലാത്തപ്പോൾ.

നെതർലൻഡ്‌സിൽ പുരുഷന്മാർ ദിവസത്തിൽ, ഏകദേശം 2 മണിക്കൂർ കുട്ടികളോടൊപ്പവും 0.7 മണിക്കൂർ വീട്ടുജോലികൾ ചെയ്യാനും ചെലവഴിക്കുന്നു. സ്‌ത്രീകൾ ഏകദേശം 3 മണിക്കൂർ കുട്ടികളോടൊപ്പം ചെലവഴിക്കുന്നു, 1.7 മണിക്കൂർ വീട്ടുജോലിചെയ്യാനും.

സമ്മർദം അനുഭവിക്കുന്ന അമ്മമാർ

ജർമനിയിലെ അമ്മമാരിൽ 70 ശതമാനത്തിലധികം സമ്മർദം അനുഭവിക്കുന്നവരാണ്‌. 51 ശതമാനത്തോളം പേർ നട്ടെല്ല്‌, കശേരുകൾക്കിടയിലെ ഡിസ്‌കുകൾ എന്നിവയോട്‌ അനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരാണ്‌. മൂന്നിലൊന്നിൽ അധികം പേർ നിരന്തരം ക്ഷീണിതരും നിരാശിതരുമാണ്‌. ഏകദേശം 30 ശതമാനം തലവേദനയും കൊടിഞ്ഞിയും നിമിത്തം വിഷമിക്കുന്നു.

പീഡിതരായ അമ്മമാർ

ഹോങ്കോംഗിൽ സർവേയിൽ പങ്കെടുത്ത സ്‌ത്രീകളിൽ 4 ശതമാനം ഗർഭകാലത്ത്‌ തങ്ങൾ മർദിക്കപ്പെട്ടിട്ടുള്ളതായി പറഞ്ഞു.

ജർമനിയിലെ ഫോക്കസ്‌ മാസിക നടത്തിയ ഒരു സർവേയിൽ, 6 അമ്മമാരിൽ ഒരാൾ വീതം തന്റെ കുട്ടി ഒരിക്കലെങ്കിലും തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നു സമ്മതിച്ചു.

[7-ാം പേജിലെ ചിത്രങ്ങൾ]

തൊഴിലും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകേണ്ടതുള്ളതിനാൽ അനേകം സ്‌ത്രീകളെയും സംബന്ധിച്ചിടത്തോളം അമ്മയുടെ റോൾ സമ്മർദം നിറഞ്ഞ ഒന്നാണ്‌