വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മയായിരിക്കുന്നതിന്റെ വെല്ലുവിളികളെ നേരിടൽ

അമ്മയായിരിക്കുന്നതിന്റെ വെല്ലുവിളികളെ നേരിടൽ

അമ്മയായിരിക്കുന്നതിന്റെ വെല്ലുവിളികളെ നേരിടൽ

കുട്ടികൾ ഭാവി തലമുറയെ പ്രതിനിധീകരിക്കുന്നതിനാൽ അവരുടെ വ്യക്തിത്വങ്ങൾ വാർത്തെടുക്കുന്ന സ്‌ത്രീകൾ, അതായത്‌ അവരുടെ അമ്മമാർ തീർച്ചയായും ആദരവും ബഹുമാനവും പിന്തുണയും അർഹിക്കുന്നു. ആധുനിക ലോകം മാതൃത്വത്തെ കുറിച്ചു വ്യത്യസ്‌ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നെങ്കിലും മക്കൾ ദൈവത്തിന്റെ ഒരു ദാനവും മാതാപിതാക്കൾക്കു സന്തോഷം നൽകാൻ കഴിയുന്ന ഒരു ഉറവും ആണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 127:3-5, പി.ഒ.സി. ബൈ.) എന്നാൽ ഒരു അമ്മ ആയിരിക്കുക എന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്കു നേരെ ബൈബിൾ കണ്ണടയ്‌ക്കുന്നില്ല. അതിന്റെ വ്യത്യസ്‌ത വെല്ലുവിളികൾ ബൈബിൾ രേഖപ്പെടുത്തുന്നു.

കുട്ടികളുടെ പരിപാലനത്തെയും അതിൽ അമ്മയ്‌ക്കുള്ള പങ്കിനെയും കുറിച്ച്‌ മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾക്ക്‌ അവരുടെ മക്കളുടെ ജീവിതത്തിന്മേലും വ്യക്തിത്വത്തിന്മേലും ആഴമായ, നിലനിൽക്കുന്ന പ്രഭാവം ചെലുത്താൻ കഴിയും. ഈ തീരുമാനങ്ങൾ മാതാപിതാക്കളുടെ ജീവിതശൈലിയിൽ വലിയ വ്യത്യാസം വരുത്തിയേക്കുമെന്നതിനാൽ അവ വളരെ ശ്രദ്ധാപൂർവം എടുക്കേണ്ടതാണ്‌. പിൻവരുന്നതു പോലെയുള്ള ചോദ്യങ്ങൾ പരിചിന്തിക്കുന്നതു നന്നായിരിക്കും: മാതാവ്‌ ജോലിക്കു പോകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര സമയം? അമ്മ ജോലിക്കു പോകുമ്പോൾ കുട്ടികളെ ആർ നോക്കും? ഒടുവിൽ, തങ്ങളുടെ കുട്ടികൾക്ക്‌ ഏറ്റവും നല്ലതെന്ന്‌ തോന്നുന്നതും ദൈവമുമ്പാകെ ശരിയായിരിക്കുന്നതും എന്താണോ അതായിരിക്കണം മാതാപിതാക്കൾ ചെയ്യേണ്ടത്‌.

എന്നിരുന്നാലും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാനുള്ള ഈ പോരാട്ടത്തിൽ തങ്ങൾ ഒറ്റയ്‌ക്കാണെന്ന്‌ അമ്മമാർക്കു തോന്നേണ്ടതില്ല. യെശയ്യാവു 40:11-ലെ വാക്കുകളിൽനിന്ന്‌ അവർക്കു വളരെ ആശ്വാസം കണ്ടെത്താൻ കഴിയും. കൊച്ചു കുട്ടികൾ ഉള്ള അമ്മമാരിൽ ദൈവം പ്രത്യേക ശ്രദ്ധ എടുക്കുന്നുവെന്നും അവരെ അവൻ “പതുക്കെ നടത്തുമെന്നും” ആ വാക്യം സൂചിപ്പിക്കുന്നു. അമ്മയുടെ ധർമങ്ങൾ വിജയകരമായി നിർവഹിക്കാനും അവ ആസ്വദിക്കാനും സഹായിക്കുന്ന അനേകം മാർഗനിർദേശങ്ങൾ ബൈബിളിൽ പ്രദാനം ചെയ്‌തുകൊണ്ട്‌ ദൈവം അത്തരം ആഴമായ താത്‌പര്യം പ്രകടമാക്കുന്നു.

ന്യായബോധം ഉള്ളവരായിരിക്കുക: ക്രിസ്‌ത്യാനികൾ ന്യായബോധമുള്ളവരായി അറിയപ്പെടണം. (ഫിലിപ്പിയർ 4:5, NW) ഒരു അമ്മ കൂടെയായ ജാനെറ്റ്‌ പെൻലി എന്ന ലേഖിക ഈ തത്ത്വത്തിന്റെ മൂല്യം മനസ്സിലാക്കി. അവർ ഇങ്ങനെ പറയുന്നു: “അമ്മയായപ്പോൾ എനിക്ക്‌ അങ്ങേയറ്റത്തെ പ്രതീക്ഷകളായിരുന്നു. ഇതുവരെ ഉണ്ടായിരുന്നിട്ടുള്ളതിൽവെച്ച്‌ ഏറ്റവും നല്ല അമ്മയായിരിക്കാൻ ഞാൻ തീരുമാനിച്ചു. അതിനുവേണ്ടി വളരെയധികം പുസ്‌തകങ്ങൾ വായിച്ചു, എണ്ണമറ്റ ഉപദേശകരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു. എന്നാൽ അമ്മയെന്ന നിലയിൽ വിജയിക്കാൻ കഴിഞ്ഞു എന്ന തോന്നലിനു പകരം അപര്യാപ്‌തതാബോധവും സമ്മർദവുമാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌.” അവർ വിശദീകരിക്കുന്നത്‌ അനുസരിച്ച്‌ “മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത്‌ ഉയരാനും അവർ ‘ഉത്തമം’ എന്നു കൽപ്പിക്കുന്ന നിലവാരങ്ങളിൽ എത്തിച്ചേരാനും പാടുപെടുന്നത്‌ നിങ്ങളുടെ ഉത്സാഹത്തെയും ഊർജത്തെയും ചോർത്തിക്കളയുകയും വിഷമവും കുറ്റബോധവും തോന്നാൻ ഇടയാക്കുകയും ചെയ്യും.”

ജീവിതം കൂടുതൽ ലളിതമാക്കുക: “ഭ്രാന്തമായ ഈ ഓട്ടത്തിനിടയിൽ കുടുംബങ്ങൾക്കു കുട്ടികളുടെ ബാല്യകാല ജീവിതം കണ്ടാസ്വദിക്കാനുള്ള അവസരവും കുടുംബജീവിതത്തിലെ സന്തുഷ്ടിയും നഷ്ടമാകുന്നു” എന്നു ന്യൂസ്‌വീക്ക്‌ മാസിക എഴുതി. അതുകൊണ്ട്‌ അനേകം അമ്മമാരും തങ്ങളുടെ ജീവിതം കൂടുതൽ ലളിതം ആയിരുന്നെങ്കിൽ എന്ന്‌ ആശിക്കുന്നു. നിങ്ങൾക്ക്‌ ഇതെങ്ങനെ സാധ്യമാക്കാനാവും? ഒന്നാമതായി, മുൻഗണനകൾ വെക്കുക. നിങ്ങളുടെ കുട്ടികൾക്ക്‌ സമയവും വ്യക്തിപരമായ ശ്രദ്ധയും നൽകുന്നത്‌ ഉൾപ്പെടെയുള്ള ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കുക. (ഫിലിപ്പിയർ 1:10, 11, NW) രണ്ടാമതായി, നിങ്ങളുടെ ജീവിതശൈലി വിലയിരുത്തുക. അത്യാവശ്യമല്ലാത്ത ചില പ്രവർത്തനങ്ങളോ വസ്‌തുവകകളോ വേണ്ടെന്നു വെക്കേണ്ടത്‌ ഉണ്ടായിരിക്കാം.

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം എന്താണ്‌? എല്ലാ കാര്യങ്ങളും ഒരുമിച്ചു നേടേണ്ടതുണ്ടോ, അതോ ചില ലക്ഷ്യങ്ങൾ മാറ്റി വെക്കാൻ കഴിയുമോ? പരിമിതമായ ഭൗതിക ആസ്‌തികളുള്ള ഒരു മാതാവായ കാരളിൻ തന്റെ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു പറയുന്നു: “കാര്യങ്ങൾ ലളിതമാക്കി വെക്കാനും ചെലവു ചുരുക്കാനും ഞാൻ ശ്രദ്ധിക്കുന്നു.” മൂന്നു കുട്ടികളുടെ അമ്മയായ ഗ്ലോറിയ പറയുന്നു: “വിലകൂടിയ റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങൾ വാങ്ങാനുള്ള പണം ഞങ്ങൾക്ക്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ കുട്ടികൾക്കുള്ള വസ്‌ത്രങ്ങൾ ഞാൻതന്നെയാണ്‌ തുന്നിയിരുന്നത്‌. ആ വസ്‌ത്രങ്ങൾ മറ്റാർക്കും ഇല്ലാത്തവയാണെന്നും അതുകൊണ്ട്‌ അവ വിശേഷപ്പെട്ടതാണെന്നും ഞാൻ അവരോടു പറയുമായിരുന്നു.”

“വിവേകം കാത്തുസൂക്ഷിക്കുന്നവന്‌ ഐശ്വര്യമുണ്ടാകും” എന്നു ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 19:8, പി.ഒ.സി. ബൈ.) അമ്മമാരുടെയും കുട്ടികളുടെയും മുമ്പിലുള്ള എണ്ണമറ്റ വിനോദാവസരങ്ങളെയും ഉപകരണങ്ങളെയും പ്രവണതകളെയും വിശകലനം ചെയ്യാൻ വിവേകം ആവശ്യമാണ്‌. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ജൂഡിത്ത്‌ എന്ന അമ്മ പറയുന്നു: “പുതിയ ഉത്‌പന്നങ്ങൾ, മികച്ച സാങ്കേതികവിദ്യകൾ, കൂടുതൽ സേവനങ്ങൾ ഇവയെല്ലാം നിരന്തരം നമ്മുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നു!” നാലു കുട്ടികളുടെ മാതാവായ ജർമനിയിൽനിന്നുള്ള ആംഗേലാ ഈ വെല്ലുവിളിയെ നേരിടുന്നത്‌ ഇങ്ങനെയാണ്‌: “നിങ്ങൾക്ക്‌ അനിവാര്യവും പ്രയോജനകരവുമായത്‌ എന്താണെന്നു നിങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്‌, അതുതന്നെ ചെയ്യാൻ കുട്ടികളെയും സഹായിക്കുക.”

സാധ്യമായ മാറ്റങ്ങൾ വരുത്തുക: “സാമാന്യബോധവും വിവേചനാശേഷിയും ഉപയോഗിക്കുക” എന്നു ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 3:21, സമകാലീന ഇംഗ്ലീഷ്‌ ഭാഷാന്തരം) നിങ്ങൾ ഇപ്പോൾ ജോലിക്കു പോകുന്നുണ്ടെങ്കിൽ ഇതു പരിചിന്തിക്കുക: ഭർത്താവിന്റെ വരുമാനംകൊണ്ടു മാത്രം നിങ്ങളുടെ കുടുംബത്തിനു ജീവിക്കാൻ സാധിക്കുമോ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ സഹായിക്കുന്നതിന്‌ നികുതി, ശിശുപരിപാലനം, യാത്ര, വസ്‌ത്രങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവയ്‌ക്കും മറ്റ്‌ അല്ലറചില്ലറ കാര്യങ്ങൾക്കും വരുന്ന ചെലവ്‌ കിഴിച്ച ശേഷം നിങ്ങൾക്കു കിട്ടുന്ന അറ്റാദായം കണക്കുകൂട്ടുക. കൂടാതെ ഭർത്താവിന്റെയും നിങ്ങളുടെയും മൊത്തം വരുമാനം നിങ്ങളെ ഉയർന്ന വരുമാനക്കാരുടെ പട്ടികയിൽ പെടുത്തുന്നെങ്കിൽ അതിന്റെ ഫലമായി ഭർത്താവിന്റെ വരുമാനത്തിന്മേലുള്ള നികുതി കൂടുതലായിരിക്കാം. ഇതെല്ലാം കഴിഞ്ഞിട്ട്‌ മിച്ചം വരുന്നത്‌ എത്ര തുച്ഛമാണെന്നത്‌ നിങ്ങളെ ഒരുപക്ഷേ അതിശയിപ്പിച്ചേക്കാം.

ചിലർ ജോലി സമയം കുറയ്‌ക്കുകയോ വീടിനടുത്തു ജോലിക്കു പോകുകയോ ചെയ്യുന്നു. അതിന്റെ ഫലമായി വരുമാനം കുറഞ്ഞേക്കാമെങ്കിലും കുട്ടികളോടൊത്തു കൂടുതൽ സമയം ചെലവഴിക്കാൻ അവർക്കു സാധിക്കുന്നു. ഇനി ജോലിക്കു പോകേണ്ട എന്നു നിങ്ങൾ തീരുമാനിക്കുന്നുവെന്നിരിക്കട്ടെ. ആ ജോലി നിങ്ങളുടെ ആത്മാഭിമാനത്തിനും ആത്മസംതൃപ്‌തിക്കും സംഭാവന ചെയ്‌തിരുന്നെങ്കിൽ വീട്ടിൽ നിൽക്കുമ്പോഴും ഈ പ്രധാന ഘടകങ്ങൾ നിലനിറുത്താനുള്ള മാർഗങ്ങളെ കുറിച്ചു ചിന്തിക്കുക.

സഹായം തേടുക: സഹായത്തിനായുള്ള ഒരു ‘നിലവിളിക്ക്‌’ നല്ല ഫലങ്ങൾ നേടിത്തരാനാകുമെന്നു ദൈവവചനം ആവർത്തിച്ചു വ്യക്തമാക്കുന്നു. (പുറപ്പാടു 2:23, 24; സങ്കീർത്തനം 34:15) സഹായത്തിനായുള്ള ഒരു അമ്മയുടെ നിലവിളി ഭർത്താവിൽനിന്നുള്ള സഹായം ലഭിക്കാൻ ഇടയാക്കിയേക്കാം. അദ്ദേഹത്തിന്റെ സഹകരണത്തോടെ വീട്ടുജോലികൾ നിങ്ങൾക്കു രണ്ടുപേർക്കുമായി പങ്കുവെക്കാനാകും. അങ്ങനെ, കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്നതുൾപ്പെടെ നിങ്ങൾ ഒരുമിച്ചു വെച്ച ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾക്കു കഴിയും. സാധ്യമെങ്കിൽ ഒരു മാതാവ്‌ ബന്ധുക്കൾ, ആത്മസുഹൃത്തുക്കൾ എന്നിങ്ങനെ തന്റെ താത്‌പര്യങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കുന്ന വ്യക്തികളുടെ സഹായം തേടേണ്ടതാണ്‌.

അനേകം അമ്മമാർക്കും പ്രാദേശിക ക്രിസ്‌തീയ സഭയിലെ സഹവിശ്വാസികളിൽനിന്ന്‌ വിലപ്പെട്ട പിന്തുണ ലഭിക്കുന്നു. “സഭയുമായുള്ള അടുപ്പമാണ്‌ ദൈവം നമ്മോടു സ്‌നേഹവും ദയയും താത്‌പര്യവും കാണിക്കുന്ന” ഒരു വിധമെന്ന്‌ മൂന്നു കുട്ടികളുടെ മാതാവായ മാരീയാ തിരിച്ചറിഞ്ഞു.

വിശ്രമത്തിനു സമയം കണ്ടെത്തുക: തികഞ്ഞ ആരോഗ്യവും കരുത്തും ഉണ്ടായിരുന്ന പൂർണ മനുഷ്യനായ യേശു പോലും “ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്‌പം ആശ്വസിച്ചുകൊൾവിൻ” എന്നു തന്റെ ശിഷ്യന്മാരോടു പറയുകയുണ്ടായി. (മർക്കൊസ്‌ 6:30-32) സമ്മർദപൂരിതമായ സമയങ്ങളിലും സമനിലയോടെ പ്രവർത്തിക്കാനുള്ള കഴിവിലാണ്‌ അമ്മയെന്ന നിലയിലുള്ള നിങ്ങളുടെ വിജയം ആശ്രയിച്ചിരിക്കുന്നത്‌. നിങ്ങളുടെ കുട്ടികൾക്ക്‌ നിങ്ങളെ ആവശ്യമുണ്ട്‌ എന്നതു ശരിയാണ്‌. അതോടൊപ്പം സന്തോഷവതിയും സംതൃപ്‌തയുമായി നിങ്ങളെ കാണുക എന്നതും അവരുടെ ആവശ്യമാണ്‌. അതിന്‌ നിങ്ങൾ ആവശ്യത്തിനു വിശ്രമം എടുക്കേണ്ടതുണ്ട്‌.

നേരത്തേ പരാമർശിച്ച ആംഗേലാ വിശ്രമത്തിനു ചില വഴികൾ കണ്ടെത്തിയിട്ടുണ്ട്‌: “രാവിലെ ഞാൻ അര മണിക്കൂറെങ്കിലും എനിക്കായി മാറ്റി വെക്കുന്നു. കൂടാതെ, ആഴ്‌ചയിൽ ഒന്നോ രണ്ടോ വൈകുന്നേരങ്ങൾ ഞാനും ഭർത്താവും മാത്രമായി ചെലവഴിക്കുന്നു. ആ സമയത്ത്‌ വീട്ടിൽ മറ്റെവിടെയെങ്കിലും പോയി ഒച്ചയുണ്ടാക്കാതെ എന്തെങ്കിലും ചെയ്യണമെന്ന്‌ ഞങ്ങൾ കുട്ടികളോടു പറഞ്ഞിട്ടുണ്ട്‌. അങ്ങനെ ഞങ്ങൾക്കു മാത്രമായി ഒരു മണിക്കൂർ കിട്ടുന്നു.”

ആത്മീയതയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക: ഉദ്ദേശ്യത്തിൽനിന്നുള്ള വ്യതിചലനവും മുൻഗണനകളുടെ അഭാവവും അമ്മമാർക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികൾ വർധിപ്പിച്ചേക്കാം. ദൈവേഷ്ടത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ ഒരു ക്രിസ്‌തീയ കുടുംബത്തിലെ അംഗങ്ങളെല്ലാം സഹകരിച്ചു പ്രവർത്തിക്കുമ്പോൾ അവർ സന്തോഷം അനുഭവിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: ‘ദൈവഭക്തി ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാകുന്നു.’ (1 തിമൊഥെയൊസ്‌ 4:8) ദൈവഭക്തിയോടെ ജീവിക്കുകയും ബൈബിളിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ മാർഗനിർദേശങ്ങൾ പിൻപറ്റുകയും ചെയ്യുന്ന ഒരു കുടുംബം സന്തുഷ്ടി കണ്ടെത്തും. കുടുംബത്തിലെ ഒരംഗം മാത്രമേ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നുള്ളുവെങ്കിൽ പോലും ആരും അങ്ങനെ ചെയ്യാത്തപ്പോഴത്തേതിനെക്കാൾ മെച്ചമായിരിക്കും അവസ്ഥകൾ.

മുഴു സമയം ജോലി ചെയ്യുന്ന ആഡെൽ എന്ന ക്രിസ്‌തീയ മാതാവ്‌ ആത്മീയ മനസ്‌കയായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. അവർ പറയുന്നു: “നമ്മുടെ കുട്ടികൾ എന്താണു നേരിടുന്നത്‌ എന്നതിനെ കുറിച്ചും അവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ചുമുള്ള വളരെയേറെ വിവരങ്ങളും മാർഗനിർദേശങ്ങളും നമ്മുടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ അടങ്ങിയിട്ടുണ്ട്‌. നൽകുന്ന ആത്മീയ പ്രബോധനത്തോടു കുട്ടികൾ നന്നായി പ്രതികരിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ ശ്രമങ്ങൾക്കു ഫലം ലഭിച്ചതിന്റെ സന്തോഷം നിങ്ങൾക്ക്‌ അനുഭവിക്കാനാകും. അവരുടെ പെരുമാറ്റത്തിലും കാര്യങ്ങൾ വിലയിരുത്തുന്ന രീതിയിലും ചെറിയ ചെറിയ പുരോഗതി കാണുമ്പോൾ അവർ നിങ്ങളുടെ പ്രബോധനം സ്വീകരിക്കുന്നുണ്ടെന്നും നിങ്ങളുടെ ശ്രമങ്ങൾ ഫലവത്താകുന്നുവെന്നും നിങ്ങൾ മനസ്സിലാക്കും.” a

അതേ, മാതൃത്വം ഉയർത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുക സാധ്യമാണ്‌. തന്നിൽ ആശ്രയിച്ചുകൊണ്ട്‌ ഉത്സാഹത്തോടും ത്യാഗമനോഭാവത്തോടും കൂടെ പ്രവർത്തിക്കുന്ന അമ്മമാരുടെ ശ്രമങ്ങൾ വൃഥാവാകില്ല എന്ന ആശ്വാസകരമായ ഉറപ്പ്‌ ദൈവം പ്രദാനം ചെയ്യുന്നു. ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം നട്ടുവളർത്തുന്ന അമ്മമാർക്ക്‌ “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു” എന്ന വാഗ്‌ദാനത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്താൻ കഴിയും.—യെശയ്യാവു 40:29. (g02 4/8)

[അടിക്കുറിപ്പ്‌]

a കുട്ടികളുടെ പരിശീലനത്തിൽ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ വിവിധ പുസ്‌തകങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്റെ ബൈബിൾ കഥാ പുസ്‌തകം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നീ പ്രസിദ്ധീകരണങ്ങൾ അവയിൽ ചിലതാണ്‌.

[10-ാം പേജിലെ ചതുരം]

ഒരു അമ്മയുടെ സ്വാധീനം

ഒരു അമ്മയെന്ന നിലയിൽ കുട്ടിയുടെ ജീവിതത്തിൽ നിങ്ങൾക്ക്‌ എത്രമാത്രം സ്വാധീനമുണ്ടെന്ന്‌ നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചില സമയങ്ങളിൽ സമപ്രായക്കാർ, അധ്യാപകർ എന്നിവരുടെയും വിനോദമാധ്യമങ്ങൾ, വീഡിയോ ഗെയിമുകൾ, സംഗീതം എന്നിവയുടെയും സ്വാധീനം നിങ്ങളുടേതിനെക്കാൾ കവിഞ്ഞുപോകുന്നതായി തോന്നിയേക്കാം.

മോശെയുടെ അമ്മയായ യോഖേബെദിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ്‌ അവൾ ജീവിച്ചത്‌. തന്റെ മകന്റെ ജീവിതത്തിന്മേൽ അവൾക്കുള്ള അധികാരം പരിമിതമായിരുന്നു. എങ്കിലും അവന്റെ വ്യക്തിത്വത്തെ വാർത്തെടുക്കാൻ ലഭിച്ച അവസരങ്ങൾ അവൾ നന്നായി ഉപയോഗിച്ചു. ഒന്നാമത്‌, മോശെയെ മരണത്തിന്റെ വായിൽനിന്നു രക്ഷിക്കാനുള്ള പടികൾ സ്വീകരിച്ചുകൊണ്ട്‌ അവൾ ധീരമായ വിശ്വാസം പ്രകടമാക്കി. ദൈവം അവളുടെ വിശ്വാസത്തിനു പ്രതിഫലം നൽകി. കുഞ്ഞിന്റെ ജീവൻ പരിരക്ഷിക്കുക മാത്രമല്ല, യോഖേബെദിന്‌ അവന്റെ ആയയും അമ്മയുമായി സേവിക്കാൻ കഴിയത്തക്കവണ്ണം അവൻ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്‌തു.—പുറപ്പാടു 1:15, 16; 2:1-10.

യോഖേബെദിന്‌ തന്റെ മകന്റെ വ്യക്തിത്വം വാർത്തെടുക്കുന്നതിൽ പങ്കുണ്ടായിരുന്നു എന്നതു വ്യക്തമാണ്‌. ഈജിപ്‌തിലെ രാജകൊട്ടാരവുമായി ബന്ധം ഉണ്ടായിരുന്നിട്ടും മുതിർന്നുകഴിഞ്ഞപ്പോൾ അവന്‌ എബ്രായരോടും അവരുടെ ദൈവത്തോടും അഗാധ സ്‌നേഹം തോന്നി എന്നത്‌ വളരുന്ന പ്രായത്തിൽ അവന്റെ മാതാപിതാക്കൾ അവന്റെമേൽ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ്‌.—എബ്രായർ 11:24-26.

ഒരു അമ്മയെന്ന നിലയിൽ നിങ്ങളുടെ കുട്ടിയെ സ്വാധീനിക്കാൻ സാധ്യതയനുസരിച്ച്‌ യോഖേബെദിന്‌ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ അവസരങ്ങൾ നിങ്ങൾക്കുണ്ട്‌. നിലനിൽക്കുന്ന ദൈവിക പ്രബോധനം നിങ്ങളുടെ കുട്ടിക്കു പകർന്നു കൊടുക്കാൻ അവന്റെ അല്ലെങ്കിൽ അവളുടെ ഹ്രസ്വമായ ബാല്യകാലം നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ? അതോ നിലവിലുള്ള സംസ്‌കാരം കുട്ടിയുടെ വ്യക്തിത്വവികാസത്തെ സ്വാധീനിക്കാൻ നിങ്ങൾ അനുവദിക്കുകയാണോ?

[10-ാം പേജിലെ ചിത്രങ്ങൾ]

വീട്ടുജോലികളിൽ മറ്റുള്ളവരെയും പങ്കെടുപ്പിക്കുക, നിങ്ങൾക്കായി കുറച്ചു സമയം മാറ്റിവെക്കുക, ആത്മീയതയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക