കേട്ടു പഠിക്കുക
കേട്ടു പഠിക്കുക
“നമ്മുടെ അറിവിന്റെ 85 ശതമാനം നാം നേടിയിരിക്കുന്നത് കേൾവിയിലൂടെയാണ്” എന്ന് ടൊറന്റോ സ്റ്റാർ വർത്തമാനപ്പത്രത്തിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. മറ്റുള്ളവരുടെ സംസാരം കേട്ടുകൊണ്ട് നാം വളരെയധികം സമയം ചെലവഴിക്കുന്നെങ്കിലും കേൾക്കുന്ന കാര്യത്തിലായിരിക്കില്ല പലപ്പോഴും നമ്മുടെ ശ്രദ്ധ, മറ്റെന്തെങ്കിലും ചെയ്യുന്നതിലോ ചിന്തിക്കുന്നതിലോ നാം വ്യാപൃതരായിരിക്കും. കേൾക്കുന്ന കാര്യങ്ങളിൽ 75 ശതമാനം നാം മറന്നു പോകുന്നു. ശ്രദ്ധേയമായ ഈ കണക്കുകൾ നമ്മുടെ കേൾവി പ്രാപ്തി വികസിപ്പിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകുന്നു.
റിപ്പോർട്ട് പറയുന്നതനുസരിച്ച് “പല സാമൂഹിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ശ്രദ്ധിച്ചു കേൾക്കുന്നതിലുള്ള പരാജയമാണ്.” ആത്മഹത്യകൾ, സ്കൂളിലെ അക്രമം, കുടുംബ തകർച്ച, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയിൽ പലപ്പോഴും ഇതിനു പങ്കുള്ളതായി ആശയവിനിമയ, സംസാരരോഗ വിദഗ്ധയായ റിബെക്ക ഷാഫിർ വിശ്വസിക്കുന്നു.
പലതരം ശ്രോതാക്കൾ ഉണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു. ചിലർ മറ്റാളുകളെ കുറിച്ചു കേൾക്കാൻ താത്പര്യമുള്ളവരാണ്. ഒരു സംഭവത്തോട് അനുബന്ധിച്ച രസകരമായ എല്ലാ വിശദാംശങ്ങളും കേൾക്കാൻ അവർ ആഗ്രഹിക്കുന്നു. മറ്റുചിലർക്ക് നടന്ന സംഭവത്തിൽ മാത്രമായിരിക്കാം താത്പര്യം. സംസാരിക്കുന്ന വ്യക്തി പെട്ടെന്നു കാര്യത്തിലേക്കു കടക്കാൻ അവർ ആഗ്രഹിക്കുന്നു. “അതുകൊണ്ട്, സംഭവത്തോട് അനുബന്ധിച്ച വിശദാംശങ്ങൾ കേൾക്കാൻ താത്പര്യമുള്ള വ്യക്തിയും നടന്ന സംഭവത്തെ കുറിച്ചു മാത്രം കേൾക്കാൻ താത്പര്യമുള്ള വ്യക്തിയും തമ്മിൽ സംഭാഷണം നടത്തുമ്പോൾ അവർക്ക് വേണ്ടവിധം പരസ്പരം ആശയങ്ങൾ കൈമാറാൻ കഴിയാതെ വന്നേക്കാം” എന്ന് സ്റ്റാർ പറയുന്നു.
അപ്പോൾ, “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന് യേശു പറഞ്ഞത് വെറുതെയല്ല. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ) (ലൂക്കൊസ് 8:18) ശ്രദ്ധിച്ചു കേൾക്കുന്നത് നല്ല മര്യാദശീലത്തെ പ്രകടമാക്കുന്നു. ഫലപ്രദമായ സംഭാഷണത്തിനുള്ള ഒരു പ്രധാന ഘടകമാണ് അത്. ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുന്നതും അൽപ്പം മുന്നോട്ടാഞ്ഞിരുന്ന്, സംസാരിക്കുന്ന വ്യക്തിയുടെ കണ്ണിലേക്കു നോക്കുകയും തല കുലുക്കുകയും ചെയ്തുകൊണ്ടു പ്രതികരിക്കുന്നതും ശ്രദ്ധിച്ചു കേൾക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രായോഗിക കാര്യങ്ങളാണ്. നമ്മുടെ പഠനത്തിലേറെയും നന്നായി കേൾക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നതിനാൽ അതിൽ മെച്ചപ്പെടാൻ ശ്രമിക്കുന്നതിൽ നാമെല്ലാം തുടരേണ്ടതാണ്. (g02 4/8)