വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ശ്രവണപ്രാപ്‌തി കാത്തുസംരക്ഷിക്കുക!

നിങ്ങളുടെ ശ്രവണപ്രാപ്‌തി കാത്തുസംരക്ഷിക്കുക!

നിങ്ങളുടെ ശ്രവണപ്രാപ്‌തി കാത്തുസംരക്ഷിക്കുക!

“ലോകത്തിൽ 12 കോടിയിലധികം ആളുകൾക്കു സാരമായ കേൾവിത്തകരാറ്‌ ഉണ്ട്‌.”

—ലോകാരോഗ്യ സംഘടന.

ശ്രവണപ്രാപ്‌തി വിലതീരാത്ത ഒരു ദാനമാണ്‌. എന്നാൽ പ്രായം ചെല്ലുന്നതോടെ നമ്മുടെ കേൾവിശക്തി കുറഞ്ഞുവരുന്നു. ആധുനിക സമൂഹം അതിന്റെ വിവിധ ശബ്ദകോലാഹലങ്ങളാൽ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതായി കാണപ്പെടുന്നു. യു.എസ്‌.എ.-യിലെ മിസൗറിയിലുള്ള സെന്റ്‌ ലൂയിസിലെ ബധിരർക്കായുള്ള കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സീനിയർ ശാസ്‌ത്രജ്ഞൻ ഇപ്രകാരം പറഞ്ഞു: “ഒരു സാധാരണ അമേരിക്കക്കാരനിൽ ഉണ്ടാകുന്ന കേൾവിത്തകരാറിൽ ഏകദേശം 75 ശതമാനത്തിനും കാരണം വാർധക്യ പ്രക്രിയ മാത്രമല്ല, മറിച്ച്‌ ജീവിതകാലത്ത്‌ ഉടനീളം ചെവി എന്തെല്ലാം ശബ്ദങ്ങൾക്കു വിധേയമാകുന്നു എന്നതും കൂടിയാണ്‌.”

അത്യുച്ചത്തിലുള്ള ശബ്ദം അൽപ്പനേരം ശ്രവിച്ചാൽ മതി ആന്തരകർണത്തിലെ ലോലമായ ഭാഗങ്ങൾക്കു കേടുവരാൻ. എന്നാൽ പലപ്പോഴും “ശബ്ദായമാനമായ തൊഴിൽ അന്തരീക്ഷവും ഉച്ചത്തിലുള്ള ശബ്ദം ഉൾപ്പെട്ടിരിക്കുന്ന ഹോബികളും വിനോദപരിപാടികളുമൊക്കെ കൂടിച്ചേർന്നാണ്‌” കേൾവിത്തകരാറ്‌ ഉണ്ടാക്കുന്നത്‌ എന്നു കർണരോഗ വിദഗ്‌ധയായ ഡോ. മാർഗരറ്റ്‌ ചീസ്സ്‌മൻ പറഞ്ഞു. ശ്രവണപ്രാപ്‌തി സംരക്ഷിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? നിങ്ങൾ ശബ്ദം കേൾക്കുന്നത്‌ എങ്ങനെയാണ്‌ എന്നതിനെ കുറിച്ച്‌ അൽപ്പം മനസ്സിലാക്കുന്നത്‌ അതിന്‌ ഉത്തരം കണ്ടെത്താൻ സഹായിക്കും.

നാം കേൾക്കുന്ന ശബ്ദങ്ങൾ

നാം ജീവിക്കുന്ന അന്തരീക്ഷം ഒന്നിനൊന്നു ശബ്ദമുഖരിതമായിക്കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നു. ദിവസേന വ്യത്യസ്‌ത തീവ്രതയിലുള്ള ശബ്ദങ്ങൾ സഹിച്ച്‌ കഴിഞ്ഞുകൂടുന്നവരാണ്‌ അനേകരും. റോഡിലൂടെ ചീറിപ്പായുന്ന കാറുകളും ബസ്സുകളും ലോറികളും മറ്റും ഉണ്ടാക്കുന്ന ശബ്ദം മുതൽ ജോലിസ്ഥലത്തെ വൈദ്യുത ഉപകരണങ്ങൾ മൂലമുള്ള ശബ്ദകോലാഹലം വരെ അതിൽ ഉൾപ്പെടുന്നു.

ചിലപ്പോൾ, ഉപകരണങ്ങളുടെ ശബ്ദം വർധിപ്പിച്ചുകൊണ്ട്‌ നാം തന്നെ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുന്നു. ഹെഡ്‌ഫോൺ ഘടിപ്പിച്ച കൊണ്ടുനടക്കാവുന്ന ഒരു സിഡി/കാസെറ്റ്‌ പ്ലെയർ ഉപയോഗിച്ച്‌ സംഗീതം ശ്രദ്ധിക്കുന്ന രീതി ഇപ്പോൾ വളരെ സാധാരണമാണ്‌. കാനഡയിലെയും ഐക്യനാടുകളിലെയും യുവജനങ്ങൾക്കിടയിൽ, ഹെഡ്‌ഫോണുകളിലൂടെ സംഗീതം ശ്രദ്ധിക്കുമ്പോൾ ശബ്ദം വളരെ കൂട്ടി വെക്കുന്നതിനാലുണ്ടാകുന്ന കേൾവിത്തകരാറുകൾ വളരെ വ്യാപകം ആയിത്തീർന്നുകൊണ്ടിരിക്കുന്നതായി ആ രാജ്യങ്ങളിൽ നടത്തിയ സർവേകൾ കാണിക്കുന്നുവെന്ന്‌ ‘മ്യുസിഷൻസ്‌ ക്ലിനിക്‌സ്‌ ഓഫ്‌ കാനഡ’യുടെ സഹസ്ഥാപകനായ മാർഷൽ ചേസിൻ പറയുന്നു.

എന്നാൽ എപ്പോഴാണു ശബ്ദം വളരെ കൂടുതലാണെന്നു പറയാൻ കഴിയുക? ദൈർഘ്യം, ആവൃത്തി, ഉച്ചത എന്നിവയുടെ അടിസ്ഥാനത്തിൽ ശബ്ദത്തെ മൂന്നു വിധങ്ങളിൽ തരംതിരിച്ചിട്ടുണ്ട്‌. ശബ്ദം എത്ര നേരത്തേക്കു നീണ്ടുനിൽക്കുന്നുവോ അതാണു ദൈർഘ്യം. ശബ്ദത്തിന്റെ ആവൃത്തി (ഒരു സെക്കൻഡിലെ ശബ്ദതരംഗത്തിന്റെ ആവർത്തനം) അല്ലെങ്കിൽ സ്ഥായി ഹെർട്‌സിൽ ആണു പറയാറുള്ളത്‌. സാധാരണഗതിയിലുള്ള ആരോഗ്യകരമായ ശ്രവണത്തിന്‌ ആവശ്യമായ ശബ്ദ ആവൃത്തിയുടെ വ്യാപ്‌തി സെക്കൻഡിൽ 20 മുതൽ 20,000 ഹെർട്‌സാണ്‌.

ഒരു ശബ്ദത്തിന്റെ ഉച്ചത അല്ലെങ്കിൽ തീവ്രത അളക്കുന്നതു ഡെസിബെല്ലിൽ ആണ്‌. സാധാരണ സംഭാഷണത്തിൽ ശബ്ദത്തിന്റെ അളവ്‌ ഏകദേശം 60 ഡെസിബെല്ലാണ്‌. 85 ഡെസിബെല്ലിൽ കൂടിയ ശബ്ദം നിങ്ങൾ എത്ര സമയം കേൾക്കുന്നുവോ അതിനനുസരിച്ച്‌ കേൾവിത്തകരാറും അത്ര ഗുരുതരമായിരിക്കും എന്ന്‌ കർണരോഗ വിദഗ്‌ധർ പറയുന്നു. ശബ്ദം വർധിക്കുന്തോറും കേൾവിക്ക്‌ അത്രയും പെട്ടെന്ന്‌ തകരാറു സംഭവിക്കും. ന്യൂസ്‌വീക്ക്‌ മാസികയിലെ ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “ഒരു വൈദ്യുത ഡ്രില്ലിന്റെ [തുരക്കാൻ ഉപയോഗിക്കുന്ന ഉപകരണം] ശബ്ദം (100 ഡെസിബെൽ) രണ്ടു മണിക്കൂർ കേട്ടാലും ചെവിക്കു വലിയ കുഴപ്പമൊന്നും സംഭവിക്കില്ല. എന്നാൽ വീഡിയോ ഗെയിമുകളും മറ്റും ഉള്ള ശബ്ദമുഖരിതമായ ഒരു വിനോദകേന്ദ്രത്തിലെ ഒച്ച (110 ഡെസിബെൽ) 30 മിനിട്ടിൽ കൂടുതൽ അതിനു താങ്ങാനാവില്ല. ശബ്ദത്തിലെ ഓരോ 10 ഡെസിബെൽ വർധനയും ചെവിക്കു ഹാനികരമായ ശബ്ദത്തിന്റെ 10 ഇരട്ടി വർധനയെ സൂചിപ്പിക്കുന്നു.” ശബ്ദം ഏകദേശം 120 ഡെസിബെൽ ആകുമ്പോൾ ചെവി വേദനിക്കാൻ തുടങ്ങുമെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. എന്നാൽ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും, വീടുകളിൽ കാണുന്ന ചില സ്റ്റീരിയോകൾക്ക്‌ 140 ഡെസിബെല്ലിൽ കൂടുതൽ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കാനാകും!—ചുവടെ ചേർത്തിരിക്കുന്ന ചതുരം കാണുക.

ഉച്ചത്തിലുള്ള ശബ്ദം നിങ്ങളുടെ ചെവിക്കു ദോഷം ചെയ്യുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ ശബ്ദതരംഗങ്ങൾ ചെവിയിൽ എത്തുമ്പോൾ എന്തു സംഭവിക്കുന്നു എന്നു നോക്കാം.

ശബ്ദം കേൾക്കുന്ന വിധം

ചെവിക്കുട അല്ലെങ്കിൽ പുറംചെവി എന്നറിയപ്പെടുന്ന ബാഹ്യകർണത്തിന്റെ മാംസ ഭാഗത്തിന്റെ ആകൃതി ശബ്ദതരംഗങ്ങൾ സ്വീകരിച്ച്‌ കർണനാളത്തിലേക്ക്‌ അയയ്‌ക്കാൻ പറ്റിയ രീതിയിൽ ഉള്ളതാണ്‌. അങ്ങനെ ആ ശബ്ദതരംഗങ്ങൾ കർണപടത്തിൽ എത്തുന്നു. ഈ തരംഗങ്ങൾ കർണപടത്തിൽ ചെന്നു മുട്ടുമ്പോൾ അതു ചലിക്കുന്നു. കർണപടത്തിന്റെ കമ്പനം മധ്യകർണത്തിലെ മൂന്ന്‌ അസ്ഥികളുടെ കമ്പനത്തിന്‌ ഇടയാക്കുന്നു. അടുത്തതായി ഈ കമ്പനങ്ങൾ ആന്തരകർണത്തിലേക്ക്‌ അതായത്‌ ഒരു അസ്ഥിക്കുള്ളിലെ ദ്രാവകപൂരിത സഞ്ചിക്കുള്ളിലേക്കു കടക്കുന്നു. ഒച്ചിന്റെ ആകൃതിയുള്ളതും രോമകോശങ്ങൾ അടങ്ങിയിട്ടുള്ളതുമായ ആന്തരകർണത്തിന്റെ കോക്ലിയ എന്ന ഭാഗത്തെ ദ്രാവകത്തിലൂടെ സഞ്ചരിക്കുമ്പോൾ രോമകോശങ്ങളുടെ അഗ്രങ്ങൾ ഈ കമ്പനങ്ങളെ നാഡീയ ആവേഗങ്ങളാക്കി മാറ്റുന്നു. ഈ ആവേഗങ്ങൾ പിന്നീട്‌ മസ്‌തിഷ്‌കത്തിലെത്തും. മസ്‌തിഷ്‌കം അവയെ വായിച്ച്‌ ശബ്ദമായി ഗ്രഹിക്കുന്നു.

ശ്രദ്ധ നൽകേണ്ടതും അല്ലാത്തതുമായ ശബ്ദങ്ങൾ വേർതിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന്റെ ലിമ്പിക്‌ വ്യൂഹം നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്‌ ഒരു കുഞ്ഞ്‌ കളിക്കുമ്പോൾ ഉണ്ടാക്കുന്ന എല്ലാ ശബ്ദങ്ങളും അമ്മ ബോധപൂർവം കേൾക്കുന്നില്ല. എന്നാൽ കുഞ്ഞ്‌ പെട്ടെന്ന്‌ പേടിച്ച്‌ കരഞ്ഞാൽ അമ്മ ഉടനെ പ്രതികരിക്കും. രണ്ടു ചെവികളും കൂടി ചേർന്നാണ്‌ സ്റ്റീരിയോഫോണിക്‌ ശ്രവണത്തിനു സഹായിക്കുന്നത്‌. ഇതു വളരെ പ്രയോജനപ്രദമാണ്‌. ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിയാൻ അതു നമ്മെ സഹായിക്കുന്നു. എന്നാൽ ശബ്ദം സംഭാഷണ രൂപത്തിലായിരിക്കുമ്പോൾ മസ്‌തിഷ്‌കത്തിന്‌ ഒരു സമയത്ത്‌ ഒരു സന്ദേശം മാത്രമേ ഗ്രഹിക്കാൻ സാധിക്കൂ. “അതുകൊണ്ടാണ്‌ ഒരു ടെലിഫോൺ സംഭാഷണത്തിനിടയ്‌ക്ക്‌ അടുത്തിരിക്കുന്നയാൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നമുക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌” എന്ന്‌ ഇന്ദ്രിയപ്രാപ്‌തികൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾവിക്കു ദോഷം ചെയ്യുന്ന വിധം

ഉച്ചത്തിലുള്ള ശബ്ദം കേൾവിയെ പ്രതികൂലമായി ബാധിക്കുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കാൻ പിൻവരുന്ന ദൃഷ്ടാന്തം പരിചിന്തിക്കുക. തൊഴിൽ സുരക്ഷ സംബന്ധിച്ച ഒരു റിപ്പോർട്ട്‌, ആന്തരകർണത്തിലെ രോമ സ്‌തരങ്ങളെ ഒരു ഗോതമ്പു വയലിൽ വളർന്നുനിൽക്കുന്ന ചെടികളോടും ചെവിയിലേക്കു കടക്കുന്ന ശബ്ദത്തെ കാറ്റിനോടും ഉപമിച്ചിരിക്കുന്നു. ഒരു ഇളങ്കാറ്റ്‌ (നേരിയ ശബ്ദം അതുപോലെയാണ്‌) വീശിയാൽ ചെടിയുടെ മുകൾ ഭാഗം മെല്ലെ ഇളകുകയേ ഉള്ളൂ, അല്ലാതെ അതിനു ദോഷമൊന്നും സംഭവിക്കുകയില്ല. എന്നാൽ കാറ്റിന്റെ ശക്തി കൂടുന്നതനുസരിച്ച്‌ ചെടിയുടെ മേലുള്ള സമ്മർദവും കൂടും. പെട്ടെന്ന്‌ വളരെ ശക്തമായ ഒരു കാറ്റ്‌ വീശുകയോ ശക്തി കുറഞ്ഞ കാറ്റുതന്നെയും ദീർഘസമയത്തേക്കു വീശുകയോ ചെയ്‌താൽ ചെടിക്കു പൂർണ നാശം സംഭവിച്ചേക്കാം.

ഒച്ചയുടെയും ആന്തരകർണത്തിലെ ചെറിയ ലോലമായ രോമകോശങ്ങളുടെയും കാര്യത്തിലും ഇതു ശരിയാണ്‌. പെട്ടെന്ന്‌ അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഉണ്ടായാൽ അത്‌ ആന്തരകർണത്തിലെ കലകൾക്കു ക്ഷതമേൽപ്പിക്കുകയും സ്ഥിരമായ കേൾവിത്തകരാറിന്‌ ഇടയാക്കുകയും ചെയ്‌തേക്കാം. അതുപോലെ ദീർഘ നേരത്തേക്ക്‌ സുരക്ഷിതമല്ലാത്ത അളവിലുള്ള ശബ്ദങ്ങൾ കേൾക്കുകയാണെങ്കിലും ലോലമായ രോമകോശങ്ങൾക്കു സ്ഥിരമായ കേടു സംഭവിച്ചേക്കാം. ഒരിക്കൽ കേടു സംഭവിച്ചാൽ പിന്നെ അവ പുതുക്കപ്പെടുകയില്ല. ഇത്‌ ടിന്നിറ്റസിന്‌—ചെവിയുടെയും തലയുടെയും അകത്ത്‌ മുഴക്കമോ ഇരമ്പലോ ആരവമോ അനുഭവപ്പെടുന്ന അവസ്ഥ—ഇടയാക്കിയേക്കാം.

നിങ്ങളുടെ കേൾവിശക്തി ദീർഘകാലത്തേക്കു കാത്തുസംരക്ഷിക്കുക

പാരമ്പര്യ ഘടകങ്ങളോ ഒരു അപകടമോ കേൾവിത്തകരാറിന്‌ ഇടയാക്കിയേക്കാമെങ്കിലും, അമൂല്യമായ ഈ പ്രാപ്‌തി സംരക്ഷിക്കുന്നതിനും ദീർഘിപ്പിക്കുന്നതിനും നമ്മാലാവുന്ന മുൻകരുതലുകൾ നമുക്ക്‌ എടുക്കാൻ കഴിയും. ശ്രവണത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംഗതികളെ കുറിച്ച്‌ മുന്നമേതന്നെ മനസ്സിലാക്കിയിരിക്കുന്നതു ബുദ്ധിയാണ്‌. ഒരു കർണരോഗ വിദഗ്‌ധ ഇങ്ങനെ പറഞ്ഞു: “എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോൾ അത്‌ കൈകാര്യം ചെയ്യാം എന്നു വിചാരിക്കുന്നത്‌, സൂര്യാഘാതം ഏറ്റശേഷം അതു തടയാനുള്ള ക്രീം പുരട്ടുന്നതു പോലെയാണ്‌.”

പലപ്പോഴും നാം എന്തു കേൾക്കുന്നു എന്നതിനെക്കാൾ എങ്ങനെ കേൾക്കുന്നു എന്നതാണു പ്രാധാന്യം അർഹിക്കുന്നത്‌. ഉദാഹരണത്തിന്‌ നിങ്ങൾ സ്റ്റീരിയോ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്കു ചുറ്റുമുള്ള ശബ്ദങ്ങൾ കേൾക്കാൻ പാകത്തിന്‌ അതിന്റെ ശബ്ദം കുറച്ചു വെക്കുക. നിങ്ങളുടെ കാറിലെയോ വീട്ടിലെയോ സ്റ്റീരിയോയുടെ ശബ്ദം കാരണം മറ്റു ശബ്ദങ്ങളൊന്നും കേൾക്കാൻ കഴിയാതെ പോകുന്നെങ്കിൽ അതു നിങ്ങളുടെ ശ്രവണപ്രാപ്‌തിക്കു ഹാനികരമാണ്‌ എന്നതിന്റെ ശക്തമായ സൂചനയായിരിക്കാം. 90 ഡെസിബെലുള്ള ശബ്ദം രണ്ട്‌ മൂന്നു മണിക്കൂർ നേരത്തേക്കു കേട്ടുകൊണ്ടിരിക്കുന്നതു ചെവിക്കു ദോഷം ചെയ്‌തേക്കാം എന്നു വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ എപ്പോഴും ഇയർപ്ലഗുകളോ ശ്രവണപ്രാപ്‌തി സംരക്ഷിക്കാൻ രൂപസംവിധാനം ചെയ്‌തിട്ടുള്ള മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു.

മുതിർന്നവരെക്കാൾ പെട്ടെന്നു കുട്ടികളുടെ കേൾവിക്കു തകരാറു സംഭവിക്കുന്നുവെന്ന സംഗതി മാതാപിതാക്കൾ മനസ്സിൽ പിടിക്കുന്നതു നല്ലതാണ്‌. വളരെ ശബ്ദം ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ അപകടകരമായിരുന്നേക്കാം എന്ന്‌ ഓർക്കുക. കുലുക്കുമ്പോൾ ഒച്ച കേൾപ്പിക്കുന്ന ഒരു കളിപ്പാട്ടത്തിന്‌ 110 ഡെസിബെൽ വരെ ശബ്ദം ഉളവാക്കാൻ കഴിയും!

ചെവി ചെറുതും ലോലവും വിസ്‌മയകരവുമായ ഒരു അവയവമാണ്‌. അവ ഉപയോഗിച്ച്‌ ചുറ്റുമുള്ള ലോകത്തിലെ വ്യത്യസ്‌തവും മനോഹരവുമായ എല്ലാ ശബ്ദങ്ങളും നമുക്കു കേൾക്കാൻ കഴിയുന്നു. തീർച്ചയായും ശ്രവണപ്രാപ്‌തിയെന്ന അമൂല്യ ദാനം സംരക്ഷിക്കപ്പെടേണ്ട ഒന്നു തന്നെയാണ്‌. (g02 5/22)

[20-ാം പേജിലെ ചതുരം]

ചില സാധാരണ ശബ്ദങ്ങളുടെ ഏകദേശ ഡെസിബെൽ അളവ്‌

• ശ്വസനം—10 ഡെസിബെൽ

• അമർത്തിയുള്ള സംസാരം—20 ഡെസിബെൽ

• സാധാരണ സംഭാഷണം—60 ഡെസിബെൽ

• തിരക്കേറിയ ഗതാഗതം—80 ഡെസിബെൽ

• മിക്‌സി—90 ഡെസിബെൽ

• കടന്നു പോകുന്ന ട്രെയിൻ—100 ഡെസിബെൽ

• വൈദ്യുത അറപ്പുവാൾ—110 ഡെസിബെൽ

• കടന്നു പോകുന്ന ജെറ്റ്‌ വിമാനം—120 ഡെസിബെൽ

• വെടിപൊട്ടുന്ന ശബ്ദം—140 ഡെസിബെൽ

[21-ാം പേജിലെ ചതുരം]

പിൻവരുന്നവ നിങ്ങളുടെ ശ്രവണപ്രാപ്‌തി കുറയുകയാണ്‌ എന്നതിന്റെ സൂചന ആയിരിക്കാം

• നിങ്ങൾ റേഡിയോയുടെയോ ടിവി-യുടെയോ ശബ്ദം കൂട്ടുന്നു, എന്നാൽ മറ്റുള്ളവർക്ക്‌ അത്‌ അസഹനീയമായി തോന്നുന്നു

• പറഞ്ഞത്‌ ആവർത്തിക്കാൻ നിങ്ങൾ എല്ലായ്‌പോഴും മറ്റുള്ളവരോട്‌ ആവശ്യപ്പെടുന്നു

• ആരെങ്കിലും നിങ്ങളോടു സംസാരിക്കുമ്പോൾ പലപ്പോഴും അതു കേൾക്കാനായി നിങ്ങൾക്ക്‌ നെറ്റിചുളിച്ചുകൊണ്ട്‌ മുന്നോട്ട്‌ ആയുകയോ തല തിരിക്കുകയോ ചെയ്യേണ്ടിവരുന്നു

• ഒരു സാമൂഹിക കൂടിവരവോ തിരക്കേറിയ കടയോ പോലെ വളരെയാളുകൾ കൂടി വരുന്നിടങ്ങളിലും പശ്ചാത്തല ശബ്ദങ്ങൾ ഉള്ള സ്ഥലങ്ങളിലും കേൾക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു

• സംസാരം എന്തിനെ കുറിച്ചായിരുന്നുവെന്ന്‌ പലപ്പോഴും മറ്റാരെങ്കിലും നിങ്ങൾക്കു പറഞ്ഞുതരേണ്ടി വരുന്നു

[20-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ചെവിക്കുട

മധ്യകർണത്തിലെ മൂന്ന്‌ അസ്ഥികൾ

കർണപടം

കോക്ലിയ

മസ്‌തിഷ്‌കത്തിലേക്കുള്ള നാഡികൾ