വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാണി ലോകത്തിലെ മാലിന്യ നിർമാർജന വിദഗ്‌ധർ

പ്രാണി ലോകത്തിലെ മാലിന്യ നിർമാർജന വിദഗ്‌ധർ

പ്രാണി ലോകത്തിലെ മാലിന്യ നിർമാർജന വിദഗ്‌ധർ

ഏകദേശം 150 വർഷങ്ങൾക്കു മുമ്പ്‌ മനുഷ്യൻ സങ്കീർണമായ അഴുക്കുചാൽ, മാലിന്യ നിർമാർജന സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ തുടങ്ങി. എന്നാൽ അതിനുമുമ്പുതന്നെ ഈ രംഗത്ത്‌ ഒരു വിദഗ്‌ധൻ ഉണ്ടായിരുന്നു—അമേരിക്കൻ ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കുഞ്ഞുറുമ്പ്‌.

സാധാരണഗതിയിൽ പത്തു ലക്ഷത്തോളം വരുന്ന ഇലമുറിയൻ ഉറുമ്പുകളുടെ ഒരു സമൂഹം ഭൂമിക്കടിയിലെ തങ്ങളുടെ വലിയ കൂട്ടിലാണു താമസിക്കുന്നത്‌. ഉറുമ്പുകൾക്കിടയിലെ ജോലിക്കാർക്കു വ്യത്യസ്‌ത നിയമനങ്ങളാണ്‌ ഉള്ളത്‌. ചിലർ ഇലകളുടെ ചെറിയ കഷണങ്ങൾ ശേഖരിച്ചു കൊണ്ടുവരും, മറ്റൊരു കൂട്ടം അവ ചവച്ചരച്ച്‌ കുഴമ്പു പരുവത്തിലാക്കും. തോട്ടക്കാരായ ഉറുമ്പുകൾ കൂട്ടിനുള്ളിലെ അറകളിൽ ഭക്ഷ്യയോഗ്യമായ ഫംഗസുകളെ കൃഷിചെയ്യാൻ ഇത്‌ ഉപയോഗിക്കുന്നു. അതുപോലെ ഹാനികരമായ ഫംഗസുകൾ, ചത്തതോ ചാകാറായതോ ആയ ഉറുമ്പുകൾ, അഴുകിക്കൊണ്ടിരിക്കുന്ന പദാർഥങ്ങൾ, എന്നിങ്ങനെ അണുബാധയ്‌ക്ക്‌ ഇടയാക്കിയേക്കാവുന്ന എല്ലാം അവ നീക്കം ചെയ്യുന്നു. എന്നാൽ ഉറുമ്പുകൾ മാലിന്യം നിർമാർജനം ചെയ്യുന്നത്‌ എങ്ങനെയാണ്‌?

അതിനുള്ള ഉത്തരം ബ്രിട്ടനിലെ ഷെഫീൽഡ്‌ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നതായി ദി ഇൻഡിപെൻഡന്റ്‌ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. തോട്ടക്കാരായ ഉറുമ്പുകൾ പണിയെടുക്കുന്ന

അറകൾക്കു സമീപം മാലിന്യം ശേഖരിച്ചുവെക്കുന്ന കുറെക്കൂടെ വലിയ

അറകളുണ്ട്‌. മാലിന്യ നിർമാർജന പ്രവർത്തകരായ ഉറുമ്പുകൾ മാലിന്യം തിരിച്ചും മറിച്ചും ഇട്ടുകൊണ്ട്‌ തങ്ങളുടെ ആയുഷ്‌കാലം മുഴുവനും ആ അറകൾക്കുള്ളിൽ ചെലവഴിക്കുന്നു. ഇത്‌ അഴുകൽ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും രോഗകാരികളായ ബാക്ടീരിയ നശിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. തോട്ടക്കാരൻ ഉറുമ്പ്‌ ഒരിക്കലും മാലിന്യ അറകളിൽ പ്രവേശിക്കില്ല. അവ മാലിന്യം ഒരു തുരങ്കത്തിനുള്ളിലേക്ക്‌ കൊണ്ടുവന്ന്‌ ഇട്ടിട്ടു പോകും. മാലിന്യ പ്രവർത്തകർ വന്ന്‌ അത്‌ അവിടെനിന്നു ശേഖരിക്കും. ഫലപ്രദമായ ഈ മാലിന്യ നിർമാർജന സംവിധാനം മലിനീകരണ സാധ്യത തടയുകയും ഉറുമ്പുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രാണികളെ സഹജജ്ഞാനത്തോടെ സൃഷ്ടിച്ച യഹോവയാം ദൈവം 3,500 വർഷം മുമ്പ്‌ ഇസ്രായേല്യർക്ക്‌ പ്രായോഗികമായ ആരോഗ്യ പരിപാലന നിർദേശങ്ങൾ നൽകി. ആ നിയമങ്ങൾ അനുസരിക്കുന്നത്‌ ഭക്ഷ്യ-ജല സ്രോതസ്സുകളുടെ മലിനീകരണം ഒഴിവാക്കുകയും പകർച്ചവ്യാധികൾ തടയുകയും മലിനജലം സുരക്ഷിതമായി നിർമാർജനം ചെയ്യുന്നുവെന്ന്‌ ഉറപ്പു വരുത്താൻ സഹായിക്കുകയും ചെയ്യുമായിരുന്നു. അത്തരം തത്ത്വങ്ങൾ ബാധകമാക്കുക വഴി എത്രയധികം കഷ്ടപ്പാടും മരണങ്ങളും ഒഴിവാക്കാനാകുമായിരുന്നു!—ലേവ്യപുസ്‌തകം 11:32-38; സംഖ്യാപുസ്‌തകം 19:11, 12; ആവർത്തനപുസ്‌തകം 23:9-14. (g02 5/22)