വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹിമപുള്ളിപ്പുലി ഈ നിഗൂഢ ജീവിയെ പരിചയപ്പെടുക

ഹിമപുള്ളിപ്പുലി ഈ നിഗൂഢ ജീവിയെ പരിചയപ്പെടുക

ഹിമപുള്ളിപ്പുലി ഈ നിഗൂഢ ജീവിയെ പരിചയപ്പെടുക

ഫിൻലൻഡിലെ ഉണരുക! ലേഖകൻ

ഹിമപുള്ളിപ്പുലിയെ പോലെ നിഗൂഢമായ മൃഗങ്ങൾ നന്നേ കുറവാണ്‌. വളരെ ചുരുക്കം ചില ആളുകളേ അവയുടെ പ്രകൃതിദത്ത വാസസ്ഥലത്തുവെച്ച്‌ അവയെ കണ്ടിട്ടുള്ളൂ. ഈ മൃഗങ്ങളുടെ ജീവിതരീതിയെപ്പറ്റി ഇതുവരെ കാര്യമായൊന്നും അറിയാനായിട്ടില്ല.

ഫിൻലൻഡിലെ ഹെൽസിങ്കി മൃഗശാലയിലെ ഒരു മുഖ്യ ആകർഷണമാണു ഹിമപുള്ളിപ്പുലി. പൂച്ചവർഗത്തിൽപ്പെട്ട വലിയ ജീവികളിൽ ഏറ്റവും അഴകുള്ളതായി പലരും കണക്കാക്കുന്ന ഈ പുലിയുടെ പ്രത്യേക സ്വഭാവങ്ങൾ അതിനെ വശ്യതയാർന്ന ഒരു ജീവിയാക്കുന്നു.

ലോകത്തിന്റെ നെറുകയിലെ പുലി

ഭൂട്ടാൻ മുതൽ റഷ്യ വരെ, ചുരുങ്ങിയത്‌ 12 രാജ്യങ്ങളിലെങ്കിലും ഹിമപുള്ളിപ്പുലികൾ ഉണ്ടെങ്കിലും, സാധാരണമായി ഹിമാലയൻ പർവത നിരകളിലാണ്‌ ഇവ കൂടുതലായി ഉള്ളത്‌. ലോകത്തിലേക്കും ഏറ്റവും ഉയരം കൂടിയ അതിമനോഹരമായ ഈ പർവതപ്രദേശം മനുഷ്യവാസത്തിനു യോജിച്ചതല്ല. ലോകത്തിൽ ഏറ്റവും തണുപ്പേറിയതും നിമ്‌നോന്നതവുമായ പർവതനിരകളാണ്‌ മധ്യേഷ്യയിലെ ഈ പർവതനിരകൾ.

എന്നാൽ, 3,000 മുതൽ 4,500 വരെ മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ സുഖമായി കഴിയാൻ ഹിമപുള്ളിപ്പുലിക്കു കഴിയുന്നു. അതിന്റെ കട്ടികൂടിയ രോമക്കുപ്പായം തണുപ്പിൽനിന്നു സംരക്ഷണമേകുന്നു, വലിയ നാസാരന്ധ്രങ്ങളാകട്ടെ ഓക്‌സിജൻ കുറഞ്ഞ അന്തരീക്ഷത്തിൽനിന്നു വേണ്ടത്ര പ്രാണവായു വലിച്ചെടുക്കാനും സഹായിക്കുന്നു. ഹിമപുള്ളിപ്പുലിയുടെ വീതിയുള്ള, രോമാവൃതമായ പാദങ്ങൾ ആഴമുള്ള ഹിമത്തിലൂടെ വിദഗ്‌ധമായി വേഗത്തിൽ നടക്കാൻ അവയെ സഹായിക്കുന്നു. എന്നാൽ, പരുക്കൻ പർവതപ്രദേശങ്ങളുടെ കാര്യമോ? അത്‌ അവയ്‌ക്ക്‌ ഒരു പ്രശ്‌നമല്ല. നീളമുള്ള രോമാവൃതമായ വാൽ ഒരു ഗതിനിയന്ത്രണ ഉപകരണം പോലെ ഉപയോഗിച്ച്‌ ഹിമപുള്ളിപ്പുലിക്ക്‌ പൊക്കമുള്ള ഒരു പാറയിൽനിന്ന്‌ 15 മീറ്റർ ദൂരെയുള്ള മറ്റൊരു പാറയിലേക്കു ചാടാൻ സാധിക്കും. അങ്ങനെ ഇതു ചാട്ടത്തിൽ ചാരനിറമുള്ള കങ്കാരുവിനെ പോലും കടത്തിവെട്ടുന്നു.

ഹിമപുള്ളിപ്പുലിക്കു സാധാരണഗതിയിൽ 27 കിലോഗ്രാമിനും 45 കിലോഗ്രാമിനും ഇടയ്‌ക്കു തൂക്കമുണ്ട്‌. ഏകദേശം 60 സെന്റിമീറ്റർ പൊക്കമുള്ള അതിനു മൂക്കു മുതൽ വാൽ വരെ 2 മീറ്റർ നീളവും കാണും. എന്നാൽ അതിന്റെ പ്രകൃതമാണ്‌ അതിനെ വളരെ സവിശേഷതയുള്ള ഒരു മൃഗമാക്കുന്നത്‌. “അതു വളരെ മൃദുസ്വഭാവം ഉള്ളതാണ്‌,” ഹെൽസിങ്കി മൃഗശാലയുടെ മേൽനോട്ടക്കാരനായ ലേവ്‌ ബ്ലോംക്വിസ്റ്റ്‌ പറയുന്നു. “ഹിമപുള്ളിപ്പുലി മനുഷ്യരുമായി എളുപ്പം അടുക്കും. മൃഗശാലയിൽ രാവിലെ അത്‌ അതിന്റെ പരിപാലകയെ വരവേൽക്കാനെത്തും.” കുഞ്ഞുങ്ങളിൽ പോലും ഈ സൗമ്യപ്രകൃതം കാണാൻ കഴിയുമെന്നു ബ്ലോംക്വിസ്റ്റ്‌ കൂട്ടിച്ചേർക്കുന്നു. “മൃഗശാലയിലെ ജീവനക്കാർ അവയുടെ ഭാരം നോക്കുകയോ അവയ്‌ക്കു മരുന്നു കുത്തിവെക്കുകയോ ചെയ്യുമ്പോൾ അവ അടങ്ങിയൊതുങ്ങി നിന്നുകൊടുക്കും,” അദ്ദേഹം പറയുന്നു. എന്നാൽ ആ സ്ഥാനത്ത്‌ അതേ പ്രായത്തിലുള്ള മറ്റേതെങ്കിലും പുള്ളിപ്പുലിയാണെങ്കിലോ? “അതൊക്കെ ചെയ്യുക ഏറെക്കുറെ അസാധ്യമാണ്‌,” ബ്ലോംക്വിസ്റ്റ്‌ പറയുന്നു. “അവ ഉഗ്രമായി ആക്രമിക്കുമെന്നതിനാൽ നിങ്ങൾക്കു സംരക്ഷക വസ്‌ത്രവും കയ്യുറകളും മറ്റും ആവശ്യമാണ്‌.”

അപൂർവമായി മാത്രം കാണുന്നത്‌ എന്തുകൊണ്ട്‌?

ഹിമപുള്ളിപ്പുലിയുമായി ഒളിച്ചുകളിക്കാൻ ഒരുമ്പെട്ടാൽ അത്‌ അങ്ങേയറ്റം നിരാശാജനകമായ അനുഭവമായിരിക്കും. കാരണം, വെളുപ്പും ചാരനിറവുമുള്ള ഈ പുലി ഒരു ഓന്തിനെപ്പോലെ തന്റെ വാസകേന്ദ്രമായ ഹിമ പർവതപ്രദേശവുമായി തിരിച്ചറിയാനാവാത്ത വിധം പറ്റിച്ചേരുന്നതായി കാണപ്പെടുന്നു. അതിനെ അതിന്റെ സ്വാഭാവിക ചുറ്റുപാടിൽ കണ്ടിട്ടുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്‌. എന്തു പറയേണ്ടു, ഈ നിഗൂഢ പുലിയെ കുറിച്ചു പഠിക്കാൻ പരുക്കൻ പർവതപ്രദേശത്തു ചെന്നിട്ടുള്ള ചില ഗവേഷകർക്ക്‌ ആ മൃഗത്തെ ഒന്നു കാണുകപോലും ചെയ്യാതെ നിരാശരായി മടങ്ങേണ്ടിവന്നിട്ടുണ്ട്‌!

ഹിമപുള്ളിപ്പുലികളെ കാണാൻ വളരെ പ്രയാസമായിരിക്കുന്നതിനു മറ്റൊരു കാരണം, അവ ഏകാന്തമായി കഴിയാൻ ഇഷ്ടപ്പെടുന്നു എന്നതാണ്‌. മാത്രമല്ല, സാധാരണ ഗതിയിൽ അവയുടെ ഇരയായ കാട്ടാടുകൾ പർവതനിരകളിൽ അപൂർവമായതിനാൽ അവയുടെ വിഹാരസ്ഥലം വളരെ വിശാലമാണ്‌. ദുഃഖകരമെന്നു പറയട്ടെ, ഹിമപുള്ളിപ്പുലിയുടെ രോമചർമത്തോട്‌ ആർത്തിപൂണ്ട അനധികൃത വേട്ടക്കാർ നിമിത്തം അവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നതിനാൽ, ഈ പുലിയെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ പെടുത്തിയിരിക്കുകയാണ്‌. a ഈ അസാധാരണ മൃഗത്തെ പരിരക്ഷിക്കാൻ മൃഗശാലകൾ വളരെ ശ്രമിക്കുന്നുണ്ട്‌.

ഹെൽസിങ്കിയിലെ ഹിമപുള്ളിപ്പുലി

ഹിമപുള്ളിപ്പുലികളെ പ്രജനനം ചെയ്യിക്കുന്നതിൽ ഹെൽസിങ്കിയിലെ മൃഗശാല കാര്യമായി വിജയിച്ചിട്ടുണ്ട്‌. വാസ്‌തവത്തിൽ, ഹിമപുള്ളിപ്പുലികളുടെ വംശപരമ്പരാ വിവരങ്ങൾ അടങ്ങിയ അന്താരാഷ്‌ട്ര രേഖ സൂക്ഷിക്കാനുള്ള നിയമനം ഈ മൃഗശാലയ്‌ക്ക്‌ 1976-ൽ ലഭിച്ചു. മൃഗശാലയിലോ മൃഗപാർക്കുകളിലോ വളർത്തുന്ന ഹിമപുള്ളിപ്പുലികളുടെ പരിരക്ഷണത്തിൽ ഈ രേഖ ഉപയോഗപ്രദമായിരുന്നിട്ടുണ്ട്‌.

മൃഗശാലകളിൽ കഴിയുന്ന പല ജീവിവർഗങ്ങളുടെയും—വിശേഷിച്ചും വംശനാശഭീഷണിയെ നേരിടുന്നവയുടെ—കാര്യത്തിൽ ഇത്തരം വംശപരമ്പരാ രേഖകൾ സൂക്ഷിക്കാറുണ്ട്‌. മൃഗശാലയിൽ വളർത്തുന്ന ഒരു പ്രത്യേക വർഗത്തിൽപ്പെട്ട എല്ലാ മൃഗങ്ങളുടെയും വിശദാംശങ്ങൾ അതിൽ അടങ്ങിയിരിക്കും. കുഞ്ഞുങ്ങൾ ജനിക്കുകയോ മൃഗങ്ങളെ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റുകയോ അവ ചത്തുപോകുകയോ ചെയ്‌താൽ, വംശപരമ്പരാ രേഖയുടെ മേൽനോട്ടം വഹിക്കുന്ന മൃഗശാലയെ അക്കാര്യം അറിയിക്കാനുള്ള ബാധ്യത മറ്റു മൃഗശാലകൾക്ക്‌ ഉണ്ട്‌. മൃഗശാലയിൽ വളർത്തുന്ന മൃഗങ്ങളെ പ്രജനനം ചെയ്യിക്കാൻ യോജിച്ച പങ്കാളി മൃഗങ്ങളെ കണ്ടെത്താൻ ഈ വംശപരമ്പരാ രേഖകൾ ഉപയോഗിക്കുന്നു. “ഇത്തരം മൃഗങ്ങളുടെ എണ്ണം താരതമ്യേന കുറവായതിനാൽ, സ്വാഭാവിക ഗുണങ്ങളുടെ അഭാവവും അന്തഃപ്രജനനവും സംഭവിക്കാം,” ബ്ലോംക്വിസ്റ്റ്‌ വിശദീകരിക്കുന്നു.

ഹെൽസിങ്കി മൃഗശാലയിൽത്തന്നെ നൂറിലധികം ഹിമപുള്ളിപ്പുലികൾ പിറന്നിട്ടുണ്ട്‌. അവയിൽ മിക്കതിനെയും മറ്റു രാജ്യങ്ങളിലുള്ള മൃഗശാലകളിലേക്ക്‌ അയയ്‌ക്കുകയാണു ചെയ്‌തിട്ടുള്ളത്‌. ഇവയുടെ വൈവിധ്യം ഉറപ്പുവരുത്താൻ, മൃഗശാലയിൽ വളർത്തുന്ന ഹിമപുള്ളിപ്പുലികളെ മൃഗശാലകൾ കൂടെക്കൂടെ പരസ്‌പരം കൈമാറാറുണ്ട്‌. മൃഗശാലയിൽ വളർത്തുന്ന ഹിമപുള്ളിപ്പുലികൾക്ക്‌ ഇപ്പോൾത്തന്നെ നല്ല വൈവിധ്യം ഉള്ളതിനാൽ, സ്വതന്ത്രമായ പുലികളെ ഇനിയും കെണിവെച്ചു പിടിക്കേണ്ട ആവശ്യമില്ല.

ഹെൽസിങ്കി മൃഗശാല ഉൾപ്പെടെയുള്ള പല മൃഗശാലകളും, ജനിതകപരമായി ആരോഗ്യമുള്ള മൃഗങ്ങളെ നിലനിറുത്താൻ ശ്രമിക്കുന്നതിലൂടെ വന്യജീവികളുടെ പരിരക്ഷണത്തിൽ സഹായിക്കുന്നു. കൂടാതെ, ഈ അപൂർവ ജീവികൾ സന്ദർശകർക്ക്‌ ആനന്ദം പകരുകയും ചെയ്യുന്നു. തീർച്ചയായും, മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു ചിത്രം അവശേഷിപ്പിക്കുന്ന ഹിമപുള്ളിപ്പുലി ‘സകലവും ഭംഗിയായി ചെയ്‌ത’ സ്രഷ്ടാവിനു മഹത്ത്വം കരേറ്റുകതന്നെ ചെയ്യുന്നു.—സഭാപ്രസംഗി 3:11. (g02 5/8)

[അടിക്കുറിപ്പ്‌]

a എത്ര ഹിമപുള്ളിപ്പുലികൾ ശേഷിച്ചിട്ടുണ്ട്‌ എന്നു കൃത്യമായി പറയുക ദുഷ്‌കരമാണ്‌. എന്നാൽ 3,500 മുതൽ 7,000 വരെ ഉണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്‌.

[17-ാം പേജിലെ തലവാചകം]

പേജ്‌ 16: മധ്യത്തിൽ: ©Aaron Ferster, Photo Researchers; പേജ്‌ 17: മുകളിൽ വലത്ത്‌: © Korkeasaaren Eläintarha/Markku Bussman; താഴെ: ©T. Kitchin/V. Hurst, Photo Researchers

[18-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Chuck Dresner/Saint Louis Zoo