വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അടിമത്തം അവസാനിക്കുമ്പോൾ!

അടിമത്തം അവസാനിക്കുമ്പോൾ!

അടിമത്തം അവസാനിക്കുമ്പോൾ!

സ്വാതന്ത്ര്യം! ഇതിനെക്കാൾ ഹൃദ്യമായ വാക്കുകൾ ചുരുക്കമാണ്‌. ആളുകൾ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടുണ്ട്‌, യാതനകൾ സഹിച്ചിട്ടുണ്ട്‌. അതിനായി അവർ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുണ്ട്‌, മരണം വരിച്ചിട്ടുണ്ട്‌. എന്നാൽ ഇതൊക്കെ ചെയ്‌തിട്ടും പലർക്കും തങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നതു സങ്കടകരമാണ്‌. അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യം ലഭിക്കുമെന്നു നമുക്കു പ്രത്യാശിക്കാൻ കഴിയുമോ, ആ പ്രത്യാശ നിരാശയിലും ഇച്ഛാഭംഗത്തിലും അവസാനിക്കുകയില്ലെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ? തീർച്ചയായും.

ദൈവത്തിന്റെ പിൻവരുന്ന വാഗ്‌ദാനം രേഖപ്പെടുത്താൻ അപ്പൊസ്‌തലനായ പൗലൊസ്‌ നിശ്വസ്‌തനാക്കപ്പെട്ടു: ‘സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.’ (റോമർ 8:19-21, NW) എന്നാൽ ദൈവം യഥാർഥത്തിൽ ഈ “മഹത്തായ സ്വാതന്ത്ര്യം” സാധ്യമാക്കുമെന്നു നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? ചരിത്രത്തിലുടനീളം ദൈവം മനുഷ്യവർഗത്തോട്‌ ഇടപെട്ടിട്ടുള്ള വിധത്തെ കുറിച്ചു പരിചിന്തിക്കുന്നതാണ്‌ ഒരു മാർഗം.

“കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ട്‌” എന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 3:17) അതേ, ദൈവത്തിന്റെ ആത്മാവ്‌ അഥവാ പ്രവർത്തന നിരതമായ ശക്തി അതിശക്തമാണ്‌. കാലങ്ങളായി അത്‌ ഉപയോഗിച്ച്‌ അവൻ പല വിധങ്ങളിൽ സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. അതെങ്ങനെയാണ്‌? വ്യത്യസ്‌ത തരത്തിലുള്ള അടിമത്തം ഉണ്ടെന്ന കാര്യം നാം ആദ്യംതന്നെ മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. അതിൽ വളരെ നീചമായ ഒന്നിനെ കുറിച്ച്‌, ബലവാന്മാർ ബലഹീനരെ ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും കീഴ്‌പെടുത്തുന്നതിനെ കുറിച്ചു നാം ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ മറ്റുതരത്തിലുള്ള ചില അടിമത്തങ്ങളെ കുറിച്ചു ചിന്തിക്കുക.

ഉപേക്ഷിക്കാൻ പ്രയാസമുള്ള പലവിധ ആസക്തികൾക്ക്‌ ആളുകൾ തങ്ങളെത്തന്നെ അടിമകളാക്കിയേക്കാം. ചിലർ വ്യാജപഠിപ്പിക്കലുകൾക്ക്‌ അധീനമായ ഒരു ജീവിതം നയിക്കുംവിധം ഭോഷ്‌കിനാലും വഞ്ചനയാലും അടിമകളാക്കപ്പെട്ടേക്കാം. ഇനി ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരുതരം അടിമത്തം ഉണ്ട്‌. നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അതു നമ്മെ ഓരോരുത്തരെയും ബാധിക്കുന്നു. അതിന്റെ ഫലങ്ങൾ മാരകമാണ്‌. ഈ ചർച്ചയിൽ നമ്മൾ വ്യത്യസ്‌ത തരം അടിമത്തങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു പ്രകാരത്തിലും അവയെല്ലാം തുല്യമാണെന്നു സമർഥിക്കുന്നില്ല. അവയെല്ലാം വളരെ വ്യത്യസ്‌തമാണ്‌. എന്നാൽ ഇവയ്‌ക്കെല്ലാം പൊതുവായ ഒന്നുണ്ട്‌. ഒടുവിൽ, എല്ലാത്തരം അടിമനുകവും മനുഷ്യവർഗത്തിന്മേൽനിന്നു നീക്കപ്പെടുന്നുവെന്ന്‌ സ്വാതന്ത്ര്യത്തിന്റെ ദൈവം ഉറപ്പു വരുത്തും.

ആസക്തികൾക്ക്‌ അടിമപ്പെടുമ്പോൾ

ഭാഗ്യം കൈവെടിയുമ്പോൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ചൂതാട്ട ആസക്തിയെ വർണിക്കുന്നത്‌ എങ്ങനെയെന്നു കാണുക: “ഈ തകരാറ്‌ ഉള്ള വ്യക്തിക്ക്‌ ചൂതാട്ടത്തിൽ ഏർപ്പെടാനുള്ള അതിശക്തവും അനിയന്ത്രിതവുമായ അഭിനിവേശം തോന്നുന്നു. ആ അഭിനിവേശത്തിന്റെ തീവ്രതയും അടിയന്തിരതയും വർധിച്ച്‌ . . . ഒടുവിൽ അയാളുടെ ജീവിതത്തിലെ വിലപ്പെട്ടതിനെയെല്ലാം അതു കീഴടക്കുകയും ദുർബലമാക്കുകയും പലപ്പോഴും നശിപ്പിക്കുകയും ചെയ്യുന്നു.” ചൂതാട്ടത്തിന്റെ അടിമകളായിത്തീർന്നിട്ടുള്ള എത്ര പേരുണ്ടെന്ന്‌ ആർക്കും അറിയില്ല. ഒറ്റയൊരു രാജ്യത്ത്‌, അതായത്‌ ഐക്യനാടുകളിൽ മാത്രം ഏകദേശം 60 ലക്ഷം പേർ ഉള്ളതായി കണക്കാക്കപ്പെടുന്നു.

മദ്യാസക്തിക്ക്‌ അത്രയുംതന്നെയോ അതിലധികമോ വിനാശകമായിരിക്കാൻ കഴിയും. മിക്ക സ്ഥലങ്ങളിലും അതു വളരെ വ്യാപകവുമാണ്‌. ഒരു വലിയ രാജ്യത്തെ കാര്യം നോക്കുന്നെങ്കിൽ അവിടത്തെ മുതിർന്ന പുരുഷന്മാരിൽ പകുതിയോളവും മദ്യത്തിന്‌ ഒരളവു വരെയെങ്കിലും അടിമപ്പെട്ടിട്ടുള്ളവരാണ്‌. 20 വർഷം മുമ്പ്‌ മദ്യത്തിന്‌ അടിമയായിത്തീർന്ന റിക്കാർഡോ മദ്യാസക്തി എന്നാൽ എന്താണെന്നു വിശദീകരിക്കുന്നു: “നിങ്ങൾ ഉണരുന്ന സമയം മുതൽ നിങ്ങളുടെ ശരീരം മദ്യത്തിനായി വെമ്പുകയാണ്‌—മനസ്സിനെ ശാന്തമാക്കുന്നതിന്‌, പ്രശ്‌നങ്ങൾ മറക്കുന്നതിന്‌, ജീവിതത്തെ നേരിടാൻ ആവശ്യമായ ആത്മധൈര്യത്തിന്‌ എല്ലാം അതു കൂടിയേ തീരൂ എന്നു നിങ്ങൾ കരുതുന്നു. മദ്യം കഴിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ നിങ്ങൾക്കു കഴിയാതാകുന്നു. എന്നാൽ അപ്പോഴും നിങ്ങളുടെ പെരുമാറ്റത്തിൽ യാതൊരു അപാകതയുമില്ല എന്നു നിങ്ങളെത്തന്നെയും ചുറ്റുമുള്ളവരെയും ധരിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നു.”

എന്നാൽ ആളുകളിൽ ആസക്തി ഉളവാക്കിക്കൊണ്ട്‌ അവരെ അടിമപ്പെടുത്തുന്ന ഏക പദാർഥമല്ല മദ്യം. ലോകവ്യാപകമായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന്‌ ആളുകൾ ഉണ്ട്‌. ഏതാണ്ട്‌ 110 കോടി ആളുകൾ ഏറ്റവുമധികം ആസക്തിയുളവാക്കുന്ന ഒരു മയക്കുമരുന്ന്‌ അടങ്ങിയിരിക്കുന്ന പുകയില ഉപയോഗിക്കുന്നവരാണ്‌. പലരും ഈ ശീലം ഉപേക്ഷിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്നാൽ തങ്ങൾ അതിന്‌ അടിമപ്പെട്ടിരിക്കുന്നതായി അവർ കണ്ടെത്തുന്നു. അടിമത്തത്തിന്റെ ഇത്തരം ശക്തമായ രൂപങ്ങളിൽനിന്ന്‌ ആളുകളെ വിടുവിക്കുന്നതിൽ യഹോവ വിജയിച്ചിട്ടുണ്ടോ? a

റിക്കാർഡോയുടെ ദൃഷ്ടാന്തം എടുക്കുക. “ഏകദേശം പത്തു വർഷം മുമ്പ്‌, മദ്യം എന്റെ ജീവിതത്തെ നിയന്ത്രിക്കുകയാണെന്ന്‌ എനിക്കു മനസ്സിലായി” എന്ന്‌ റിക്കാർഡോ പറയുന്നു. “എന്റെ ദാമ്പത്യം, ജോലി, കുടുംബം എന്നിവയെല്ലാം അതിനാൽ നശിക്കുകയായിരുന്നു. അതിന്റെ പിടിയിൽനിന്നു രക്ഷപ്പെടാതെ ഒരിക്കലും എന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. ബൈബിൾ പഠനത്തിലൂടെ, ദാരിദ്ര്യം—അക്ഷരീയവും ആത്മീയവുമായ അർഥത്തിൽ—അമിത മദ്യപാനിയുടെ സന്തതസഹചാരിയായിരിക്കുമെന്നു ഞാൻ മനസ്സിലാക്കി. (സദൃശവാക്യങ്ങൾ 23:20, 21) ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. ദിവ്യസഹായത്തിനായുള്ള എന്റെ ആത്മാർഥ പ്രാർഥനകൾ എന്നോടുതന്നെ സത്യസന്ധനായിരിക്കാൻ എന്നെ സഹായിച്ചു. ഒരു വ്യക്തി എന്നെ ബൈബിൾ പഠിപ്പിച്ചു. അദ്ദേഹം ഒരു അമൂല്യ സുഹൃത്തായിരുന്നു. ഇടയ്‌ക്കൊക്കെ ഞാൻ വീണ്ടും എന്റെ പഴയ ശീലത്തിലേക്കു വീണുപോയപ്പോഴും അദ്ദേഹം എന്നെ എഴുതിത്തള്ളിയില്ല. മറിച്ച്‌, ക്ഷമയോടും ദൃഢതയോടും കൂടെ അദ്ദേഹം സത്യക്രിസ്‌ത്യാനികൾ പിൻപറ്റാൻ ദൈവം പ്രതീക്ഷിക്കുന്ന ഗതി എനിക്കു കാണിച്ചു തന്നു.”

ഇന്ന്‌ റിക്കാർഡോയ്‌ക്ക്‌ തന്റെ മുൻ അടിമത്തത്തിൽനിന്നു മോചനം ലഭിച്ചിരിക്കുന്നതായി—മുമ്പത്തെ അവസ്ഥയോടുള്ള താരതമ്യത്തിലെങ്കിലും—തോന്നുന്നു. ആദ്യമൊക്കെ താൻ ആ പഴയ ശീലത്തിലേക്ക്‌ ഇടയ്‌ക്കിടെ വീണുപോയിരുന്നതായി അദ്ദേഹം സമ്മതിച്ചു പറയുന്നു. “എന്നാൽ അത്തരം തിരിച്ചടികൾ ഉണ്ടായപ്പോൾ പോലും യഹോവയെ വിശ്വസ്‌തമായി സേവിക്കാനുള്ള ആഗ്രഹവും ഭാര്യയുടെയും സഹക്രിസ്‌ത്യാനികളുടെയും പിന്തുണയും സാഹചര്യത്തെ വീണ്ടും നിയന്ത്രണാധീനമാക്കാൻ എന്നെ സഹായിച്ചു” എന്ന്‌ അദ്ദേഹം പറയുന്നു. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്തതും മദ്യാസക്തി ഒരു പഴങ്കഥ ആയിത്തീരുന്നതുമായ ദൈവത്തിന്റെ വാഗ്‌ദത്ത സമയത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്‌. അതുവരെ, എന്റെ ശരീരത്തെ “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പി”ക്കാനുള്ള എന്റെ ദൈനംദിന പോരാട്ടം ഞാൻ തുടരും.”—യെശയ്യാവു 33:24; റോമർ 12:1.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ ആളുകൾ വ്യത്യസ്‌തതരം ആസക്തികളിൽനിന്നു തങ്ങളെത്തന്നെ വിടുവിക്കുന്നതിൽ ദൈവത്തിന്റെ സഹായം നേരിട്ട്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. ഒരുപക്ഷേ വിവിധ സമ്മർദങ്ങൾക്കും പ്രലോഭനങ്ങൾക്കും വശംവദരായിക്കൊണ്ട്‌, തങ്ങളെത്തന്നെ അടിമകളാക്കുന്നതിൽ അവർ തന്നെയാണ്‌ മുഖ്യ പങ്കു വഹിച്ചതെന്നുള്ളതു സത്യമാണ്‌. എങ്കിൽപ്പോലും യഹോവ വളരെ ക്ഷമയുള്ള ഒരു വിമോചകനാണെന്ന്‌ അവർ കണ്ടെത്തിയിരിക്കുന്നു. തന്നെ സേവിക്കാൻ യഥാർഥ താത്‌പര്യമുള്ളവരെ സഹായിക്കാനും ശക്തീകരിക്കാനും അവൻ മനസ്സുള്ളവനാണ്‌.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും’

ഭോഷ്‌കിനും വഞ്ചനയ്‌ക്കും അടിമപ്പെടുന്നതു സംബന്ധിച്ചെന്ത്‌? അവയിൽ നിന്നുള്ള സ്വാതന്ത്ര്യവും സാധ്യമാണെന്ന്‌ യേശുക്രിസ്‌തു ഉറപ്പു നൽകുന്നു. അവൻ പറഞ്ഞു: “എന്റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:31, 32) അവൻ ഇതു പറഞ്ഞ സമയത്ത്‌ അവന്റെ ശ്രോതാക്കളിൽ പലരും പരീശ പാരമ്പര്യത്തിന്റെ വഴക്കമില്ലാത്ത ഒരു നിയമസംഹിതയ്‌ക്ക്‌ അടിമപ്പെട്ടിരുന്നു. വാസ്‌തവത്തിൽ, യേശു തന്റെ കാലത്തെ മതനേതാക്കന്മാരെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.” (മത്തായി 23:4) യേശുവിന്റെ പഠിപ്പിക്കലുകൾ ജനങ്ങളെ അത്തരം അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. അവൻ മതപരമായ ഭോഷ്‌കുകളെ തുറന്നുകാട്ടുകയും അവയുടെ ഉറവിടത്തെ തിരിച്ചറിയിക്കുകയും ചെയ്‌തു. (യോഹന്നാൻ 8:44) ഭോഷ്‌കിന്റെ സ്ഥാനത്ത്‌ സത്യങ്ങൾ പഠിപ്പിച്ചുകൊണ്ട്‌ മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ന്യായമായ പ്രതീക്ഷകൾ എന്തൊക്കെയാണെന്ന്‌ അവൻ ആളുകൾക്കു വെളിപ്പെടുത്തിക്കൊടുത്തു.—മത്തായി 11:28-30.

യേശുവിന്റെ ശിഷ്യന്മാരെ പോലെ ഇന്ന്‌ ആയിരക്കണക്കിനാളുകൾ ദൈവത്തിന്റെ സഹായത്തോടെ മതപരമായ ഭോഷ്‌കിന്റെയും വ്യാജ സമ്പ്രദായങ്ങളുടെയും അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ബൈബിളിലെ നവോന്മേഷദായകമായ സത്യങ്ങൾ പഠിച്ചുകഴിയുമ്പോൾ അവർ മരിച്ചവരെ സംബന്ധിച്ച ഞെരുക്കുന്ന ഭയത്തിൽനിന്നും ഒരു തീനരകത്തിലെ നിത്യ ദണ്ഡനം സംബന്ധിച്ച ഭീതിയിൽനിന്നും മോചിതരാകുന്നു. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” എന്നു പറഞ്ഞ ക്രിസ്‌തുവിനെ പ്രതിനിധീകരിക്കുന്നവർ എന്ന്‌ അവകാശപ്പെടുന്നവരായ വൈദികർ നിർവഹിക്കുന്ന മതകർമങ്ങൾക്കു കൊടുക്കേണ്ടിവരുന്നതിന്റെ സമ്മർദത്തിൽനിന്ന്‌ അവർ വിമുക്തരാക്കപ്പെടുന്നു. (മത്തായി 10:8) എന്നാൽ ഇതിനെക്കാൾ വലിയ ഒരു സ്വാതന്ത്ര്യം പെട്ടെന്നുതന്നെ വരാനിരിക്കുകയാണ്‌.

ഒട്ടും തിരിച്ചറിയപ്പെടാതെ പോകുന്ന അടിമത്തം

മുമ്പ്‌ പരാമർശിച്ച, ഭൂമുഖത്തുള്ള ഓരോ പുരുഷനെയും സ്‌ത്രീയെയും കുട്ടിയെയും ബാധിക്കുന്ന അടിമത്തത്തിന്റെ ഒരു രൂപത്തെ കുറിച്ചു യേശു പറഞ്ഞതു ശ്രദ്ധിക്കുക: “പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.” (യോഹന്നാൻ 8:34) താൻ പാപം ചെയ്‌തിട്ടില്ലെന്ന്‌ ആർക്കാണ്‌ അവകാശപ്പെടാൻ കഴിയുക? അപ്പൊസ്‌തലനായ പൗലൊസ്‌ പോലും ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.” (റോമർ 7:19) പാപത്തിന്റെ ചങ്ങല സ്വയം പൊട്ടിച്ചെറിയാൻ ആർക്കും കഴിയില്ലെങ്കിലും നമ്മുടെ അവസ്ഥ പ്രത്യാശയില്ലാത്തതല്ല.

യേശു തന്റെ ശിഷ്യന്മാർക്ക്‌ പിൻവരുന്ന ഉറപ്പു നൽകി: “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.” (യോഹന്നാൻ 8:36) ഈ വാഗ്‌ദാനം നിവൃത്തിയേറുമ്പോൾ അടിമത്തത്തിന്റെ ഏറ്റവും ഹാനികരമായ രൂപത്തിൽനിന്ന്‌ നമുക്കു സ്വാതന്ത്ര്യം ലഭിക്കും. അതിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന്നു മനസ്സിലാക്കാൻ ആദ്യംതന്നെ നാം അതിന്‌ അടിമകളായിത്തീർന്നത്‌ എങ്ങനെയെന്ന്‌ അറിയേണ്ടതുണ്ട്‌.

ദൈവം മനുഷ്യനെ സ്വന്തം ഗതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ്‌ സൃഷ്ടിച്ചതെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. അവനു പാപത്തിലേക്കുള്ള ചായ്‌വ്‌ ഇല്ലായിരുന്നു. എന്നാൽ സ്വാർഥനായ ഒരു അദൃശ്യ ദൈവപുത്രൻ മനുഷ്യവർഗത്തിന്മേൽ അധികാരം പ്രയോഗിക്കാൻ ആഗ്രഹിച്ചു, മനുഷ്യവർഗത്തിന്മേൽ അതു യാതനകൾ വരുത്തിവെക്കുമെന്ന്‌ അറിയാമായിരുന്നിട്ടും. ആ ലക്ഷ്യം പ്രാപിക്കാനായി പിശാചായ സാത്താൻ എന്ന്‌ പിന്നീട്‌ അറിയപ്പെടാനിടയായ മത്സരിയായ ആ ദൂതൻ നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും ദൈവത്തിൽനിന്നു തിരിച്ചുകളഞ്ഞു. ആദാം ദൈവത്തിന്റെ കൃത്യമായ നിർദേശങ്ങളെ ധിക്കരിച്ചപ്പോൾ അവൻ സ്വയം ഒരു പാപിയായിത്തീർന്നു. കൂടാതെ അവൻ തന്റെ സന്താനങ്ങളിലേക്ക്‌ അപൂർണതയും മരണവും കൈമാറി. (റോമർ 5:12) അങ്ങനെ സാത്താൻ “ഈ ലോകത്തിന്റെ ഭരണാധികാരി” ആയിത്തീർന്നു. മാത്രമല്ല മനുഷ്യവർഗത്തിന്മേൽ ‘പാപം മരണത്തിലൂടെ ആധിപത്യം പുലർത്താൻ’ തുടങ്ങുകയും ചെയ്‌തു.—യോഹന്നാൻ 12:31; റോമർ 5:21, പി.ഒ.സി. ബൈബിൾ; വെളിപ്പാടു 12:9.

നമുക്കെങ്ങനെ അതിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കാൻ കഴിയും? യേശുവിന്റെ ശിഷ്യന്മാരായിത്തീരുന്നതിലൂടെ നമുക്ക്‌ “മരണത്തിന്റെ അധികാരിയായ പിശാചിനെ . . . നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവി”ക്കാൻ ശക്തിയുള്ള ക്രിസ്‌തുവിന്റെ ബലിമരണത്തിന്റെ പ്രയോജനം അനുഭവിക്കാൻ കഴിയും. (എബ്രായർ 2:14, 15) അതിനെക്കുറിച്ചു ചിന്തിക്കുക—പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുള്ള മോചനം! അത്തരം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്ത ആകർഷകമല്ലേ?

എന്നാൽ തുടക്കത്തിൽ നാം ചർച്ച ചെയ്‌തതരം അടിമത്തത്തെ കുറിച്ച്‌ എന്ത്‌? സ്വന്ത ഇഷ്ടത്തിന്‌ എതിരായി ആളുകളെ ബലംപ്രയോഗിച്ച്‌ അടിമകളാക്കുന്ന രീതിക്ക്‌ എന്നെങ്കിലും ഒരു അവസാനം വരുമോ?

പ്രത്യാശയ്‌ക്കുള്ള ഉറച്ച അടിസ്ഥാനം

വെറുപ്പുളവാക്കുന്ന അത്തരം അടിമത്തം തുടച്ചുനീക്കപ്പെടുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്തുകൊണ്ട്‌? ഇതിനെ കുറിച്ചു ചിന്തിക്കുക: മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ ലബ്ധിക്കു പിന്നിൽ പ്രവർത്തിച്ചത്‌ യഹോവയാം ദൈവം ആയിരുന്നു. ആ ചരിത്ര രേഖ ഒരുപക്ഷേ നിങ്ങൾക്കു സുപരിചിതം ആയിരിക്കും.

ഇസ്രായേൽ ജനത ഈജിപ്‌തിൽ അടിമകളായിരുന്നു. അവിടെ അവർ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരായി, ഒപ്പം ക്രൂര പെരുമാറ്റവും അവർക്കു സഹിക്കേണ്ടിവന്നു. അവർ ദൈവത്തോടു സഹായത്തിനായി നിലവിളിച്ചു. അത്യന്തം കാരുണ്യവാനായ അവൻ ആ പ്രാർഥന കേട്ട്‌ അതിന്‌ ഉത്തരമരുളി. മോശെയെയും അഹരോനെയും തന്റെ വക്താക്കളായി ഉപയോഗിച്ചുകൊണ്ട്‌ യഹോവ, ഇസ്രായേല്യരെ സ്വതന്ത്രരായി വിട്ടയയ്‌ക്കാൻ ഈജിപ്‌തിന്റെ ഭരണാധികാരിയായ ഫറവോനോടു കൽപ്പിച്ചു. യഹോവ ആ ദേശത്തിന്മേൽ ഒന്നൊന്നായി വിനാശകമായ ബാധകൾ വരുത്തിയിട്ടും അഹങ്കാരിയായ ചക്രവർത്തി അതിനു കൂട്ടാക്കിയില്ല. ഒടുവിൽ, ദൈവം ഫറവോനെ മുട്ടുകുത്തിച്ചു. ഇസ്രായേല്യർ സ്വതന്ത്രരാക്കപ്പെട്ടു!—പുറപ്പാടു 12:29-32.

എത്ര പുളകപ്രദമായ ഒരു വിവരണം, അല്ലേ? എന്നാൽ ഈ ആധുനിക കാലത്തു ദൈവം സമാനമായ വിധത്തിൽ പ്രവർത്തിക്കാത്തത്‌ എന്തുകൊണ്ടെന്നു നിങ്ങൾ ചിന്തിച്ചേക്കാം. അവൻ എന്തുകൊണ്ടാണ്‌ മനുഷ്യ കാര്യാദികളിൽ ഇടപെട്ടുകൊണ്ട്‌ അടിമത്തത്തിന്‌ അവസാനം വരുത്താത്തത്‌? ഓർക്കുക, യഹോവയല്ല, സാത്താനാണ്‌ ‘ഈ ലോകത്തിന്റെ ഭരണാധികാരി.’ ഏദെനിൽ ഉന്നയിക്കപ്പെട്ട വെല്ലുവിളികൾ കാരണം യഹോവ ഒരു പരിമിത സമയത്തേക്കു ഭരണം ദുഷ്ടനായ ഈ എതിരാളിക്കു വിട്ടുകൊടുത്തിരിക്കുകയാണ്‌. അടിമത്തവും മർദനവും ക്രൂരതയും സാത്താന്റെ ഭരണാധിപത്യത്തിന്റെ മുഖമുദ്രകളാണ്‌. അത്തരം സ്വാധീനത്തിൻകീഴിൽ മനുഷ്യ ഭരണാധിപത്യം ഒരു വൻ പരാജയമാണെന്നു തെളിഞ്ഞിരിക്കുന്നു. ബൈബിൾ അതിനെ കൃത്യമായി ഇങ്ങനെ സംക്ഷേപിക്കുന്നു: ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തിയിരിക്കുന്നു.—സഭാപ്രസംഗി 8:9.

എന്നാൽ എത്ര കാലത്തേക്ക്‌ ഇതു തുടരും? നാം “അന്ത്യകാല”ത്താണ്‌ ജീവിക്കുന്നതെന്നും ആ സമയത്തു സ്വാർഥതയും അത്യാഗ്രഹവും കൊടികുത്തി വാഴുമെന്നും ബൈബിൾ വിശദീകരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1, 2) ഇതിന്റെ അർഥം പെട്ടെന്നുതന്നെ ദൈവത്തിന്റെ രാജ്യം—അതിനുവേണ്ടി പ്രാർഥിക്കാനാണ്‌ യേശു നമ്മെ പഠിപ്പിച്ചത്‌—അടിമത്തത്തെ പൂർണമായും നിർമാർജനം ചെയ്‌തുകൊണ്ട്‌ നീതിയുള്ള ഒരു സമുദായം സ്ഥാപിക്കുമെന്നാണ്‌. (മത്തായി 6:9, 10) ദൈവത്തിന്റെ നിയമിത രാജാവായ യേശുക്രിസ്‌തു അടിമത്തത്തിന്റെ എല്ലാ കണികയും തുടച്ചുനീക്കപ്പെടുന്നുവെന്ന്‌ ഉറപ്പു വരുത്തും. ഒടുക്കത്തെ ശത്രുവായ മരണത്തെയും അവൻ നീക്കിക്കളയും.—1 കൊരിന്ത്യർ 15:25, 26.

ആ ദിവസം വന്നെത്തുമ്പോൾ, ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നുള്ള ദൈവജനതയുടെ വിടുവിക്കൽ വരാനിരുന്ന വൻ വിമോചനത്തിന്റെ ഒരു ചെറിയ മുൻനിഴൽ മാത്രമായിരുന്നുവെന്ന്‌ വിശ്വസ്‌ത മനുഷ്യവർഗം തിരിച്ചറിയും. അതേ, കാലാന്തരത്തിൽ, ‘സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടും.’ ഒടുവിൽ, സകലർക്കും “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പൂർണമായി ആസ്വദിക്കാൻ കഴിയും.—റോമർ 8:21, NW. (g02 6/22)

[അടിക്കുറിപ്പ്‌]

a ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരുടെ വിരുന്നു സത്‌കാര വേളകളിൽ അതിഭക്ഷണം വളരെ സാധാരണമായിരുന്നു. അതുകൊണ്ട്‌ ഭക്ഷണമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ തങ്ങളെ അടിമകളാക്കുന്നതിനെതിരെ സൂക്ഷിക്കാൻ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു.—റോമർ 6:16; 1 കൊരിന്ത്യർ 6:12, 13; തീത്തൊസ്‌ 2:3.

[7-ാം പേജിലെ ചിത്രം]

ഐക്യനാടു കളിൽ മാത്രം, ചൂതാട്ടത്തിന്റെ അടിമകളായ 60 ലക്ഷത്തോളം ആളുകളുണ്ട്‌

[7-ാം പേജിലെ ചിത്രങ്ങൾ]

കോടിക്കണക്കിന്‌ ആളുകൾ മയക്കുമരുന്നിനും മദ്യത്തിനും പുകയിലയ്‌ക്കും അടിമപ്പെട്ടിരിക്കുന്നു

[8, 9 പേജുകളിലെ ചിത്രങ്ങൾ]

റിക്കാർഡോയെ പോലെ ആയിരക്കണക്കിന്‌ ആളുകൾ ആസക്തികളിൽനിന്നു മോചനം നേടുന്നതിൽ ദൈവത്തിന്റെ സഹായം അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌

[10-ാം പേജിലെ ചിത്രങ്ങൾ]

പുരാതന ഇസ്രായേൽ ജനത അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടതു പോലെ പെട്ടെന്നുതന്നെ ദൈവത്തിന്റെ സത്യാരാധകർ ഏറെ ബൃഹത്തായ ഒരു വിമോചനം ആസ്വദിക്കും