വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അസഹിഷ്‌ണുതയുടെ കാലത്ത്‌ സഹിഷ്‌ണുത പ്രകടമാക്കിയ ഒരു രാജ്യം

അസഹിഷ്‌ണുതയുടെ കാലത്ത്‌ സഹിഷ്‌ണുത പ്രകടമാക്കിയ ഒരു രാജ്യം

അസഹിഷ്‌ണുതയുടെ കാലത്ത്‌ സഹിഷ്‌ണുത പ്രകടമാക്കിയ ഒരു രാജ്യം

“സകലർക്കും സ്വമനസ്സാലെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വന്തം മതപ്രസംഗകരെ പിന്തുണയ്‌ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌.”

ആ വാക്കുകൾ എപ്പോൾ എഴുതപ്പെട്ടു എന്ന്‌ ഊഹിക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തു പറയും? അത്‌ ആധുനിക കാലത്തെ ഏതെങ്കിലും അവകാശപത്രികയുടെ ഭാഗമാണെന്നായിരിക്കും അനേകരും അനുമാനിക്കുക.

എന്നാൽ ഈ പ്രഖ്യാപനം നടന്നത്‌ 400-ലധികം വർഷം മുമ്പാണ്‌ എന്ന്‌ അറിയുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം. അസഹിഷ്‌ണുതയുടെ സമുദ്രത്തിൽ സഹിഷ്‌ണുതയുടെ ഒരു ദ്വീപു പോലെ നിലകൊണ്ട ഒരു ദേശത്തായിരുന്നു അത്‌. ഏതായിരുന്നു ആ ദേശം? ആദ്യം, അൽപ്പം പശ്ചാത്തല വിവരങ്ങൾ പരിചിന്തിക്കുക.

അസഹിഷ്‌ണുത പ്രബലം

മധ്യയുഗങ്ങളിൽ ഉടനീളം മതപരമായ അസഹിഷ്‌ണുത സാധാരണമായിരുന്നു. എന്നാൽ 16-ാം നൂറ്റാണ്ടിൽ അത്‌ ആളിക്കത്തി. ഇംഗ്ലണ്ട്‌, ജർമനി, നെതർലൻഡ്‌സ്‌, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽ രക്തപ്പുഴ ഒഴുകുന്നതിന്‌ ഇടയാക്കിയ ബീഭത്സമായ യുദ്ധങ്ങൾക്കു മതം പിന്തുണ നൽകി. പാശ്ചാത്യ ക്രൈസ്‌തവ രാജ്യങ്ങളിൽ 1520-നും ഏതാണ്ട്‌ 1565-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ 3,000-ത്തോളം ആളുകളെ പാഷണ്ഡികളെന്നു മുദ്രകുത്തി വധിച്ചു. പ്രമാണങ്ങളെയും ആശയങ്ങളെയും ചോദ്യം ചെയ്യുന്നത്‌ പൊതുവേ സ്വീകാര്യമായിരുന്നില്ല, മതത്തിന്റെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമായിരുന്നു.

കാലങ്ങളായി തർക്കവിധേയമായിരുന്ന ഒരു കത്തോലിക്ക പഠിപ്പിക്കലായിരുന്നു ത്രിത്വം—ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെന്ന വിശ്വാസം. വാസ്‌തവത്തിൽ “മധ്യയുഗങ്ങളിൽ പാപ്പാമാർ ഉൾപ്പെടെയുള്ള കത്തോലിക്ക ദൈവശാസ്‌ത്രജ്ഞരുടെ ഇടയിൽ വളരെയധികം വാദപ്രതിവാദങ്ങൾക്ക്‌ ഇടയാക്കിയ ഒരു വിഷയം” ആയിരുന്നു അതെന്ന്‌ ചരിത്രകാരനായ ഏൾ മോഴ്‌സ്‌ വിൽബർ പറയുന്നു. എന്നാൽ പൊതുജനം സാധാരണഗതിയിൽ അത്തരം തർക്കങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. കാരണം അത്തരം പഠിപ്പിക്കലുകളെ അവർ “ദിവ്യ മർമങ്ങൾ” ആയി സ്വീകരിക്കാൻ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ ഈ മർമങ്ങൾക്കു വിശദീകരണം നേടാനുള്ള ശ്രമത്തിൽ 16-ാം നൂറ്റാണ്ടിലെ ചിലർ മാമൂലുകളെ ലംഘിച്ചുകൊണ്ട്‌ തിരുവെഴുത്തുകൾ പരിശോധിക്കാൻ തുടങ്ങി. സോളേ സ്‌ക്രിപ്‌ച്ചൂറാ (തിരുവെഴുത്തുകൾ മാത്രം) എന്നതായിരുന്നു അവരുടെ ആപ്‌തവാക്യം. ത്രിത്വോപദേശത്തെ തള്ളിക്കളഞ്ഞവർക്ക്‌—ത്രിത്വദൈവ വിശ്വാസികളിൽനിന്നു വേർതിരിച്ചുകാണിക്കാനായി ഇവരിൽ ചിലരെ ഏകദൈവ വിശ്വാസികൾ എന്നർഥമുള്ള യൂണിറ്റേറിയൻകാർ എന്നു പിൽക്കാലത്തു വിളിച്ചിരുന്നു—പലപ്പോഴും കത്തോലിക്കരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും ഉഗ്ര പീഡനത്തിന്‌ ഇരകളാകേണ്ടിവന്നു. പീഡനം ഒഴിവാക്കാനായി അവർ ഒളിവിലാണു കഴിഞ്ഞിരുന്നത്‌. അതുപോലെ തൂലികാനാമങ്ങൾ ഉപയോഗിച്ചായിരുന്നു അവർ പുസ്‌തകങ്ങൾ എഴുതിയിരുന്നത്‌. ഇവർ രചിച്ച പുസ്‌തകങ്ങൾ വളരെ പ്രചാരം നേടുകയും ചെയ്‌തിരുന്നു. മതസഹിഷ്‌ണുതയ്‌ക്കായുള്ള പോരാട്ടത്തിലും ത്രിത്വവിരുദ്ധർ മുൻപന്തിയിൽ ഉണ്ടായിരുന്നു. സ്‌പാനിഷ്‌ ദൈവശാസ്‌ത്രജ്ഞനായ മിഗെൽ സെർവേറ്റോയെ പോലുള്ള ചിലർക്ക്‌ തങ്ങളുടെ വിശ്വാസങ്ങൾക്കായി ജീവൻ ബലികഴിക്കേണ്ടതായി പോലും വന്നു. a

സഹിഷ്‌ണുതയാൽ ഏകീകൃതർ

എന്നാൽ മതയുദ്ധങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും മതവിമതരെ പീഡിപ്പിക്കുന്നതിൽനിന്നും വിട്ടുനിന്നുകൊണ്ട്‌ ഒരു രാജ്യം തീർത്തും വ്യത്യസ്‌തമായ ഒരു സമീപനം കൈക്കൊണ്ടു. ട്രാൻസിൽവേനിയ ആയിരുന്നു ആ രാജ്യം. ഇപ്പോൾ കിഴക്കൻ യൂറോപ്പിലെ റൊമേനിയയുടെ ഭാഗമായ അത്‌ സ്വയംഭരണാവകാശമുള്ള ഒരു രാജാധികാര മണ്ഡലം ആയിരുന്നു. ഭർത്താവിന്റെ മരണത്തോടെ രാജ്യഭരണാധികാരം ലഭിച്ച ട്രാൻസിൽവേനിയയുടെ ഇസബെല്ല രാജ്ഞി “എല്ലാ വിഭാഗങ്ങളുടെയും സംരക്ഷക ആയിത്തീർന്നുകൊണ്ട്‌ മതസംഘട്ടനങ്ങളിൽനിന്നു വിട്ടുനിൽക്കാൻ ശ്രമിച്ചതായി” ഹംഗേറിയൻ ചരിത്രകാരൻ കറ്റാലിൻ പേറ്റർ പറയുന്നു. 1544-നും 1574-നും ഇടയ്‌ക്ക്‌ ട്രാൻസിൽവേനിയൻ പാർലമെന്റ്‌ അഥവാ നിയമനിർമാണസഭ, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 22 നിയമങ്ങൾ പാസാക്കുകയുണ്ടായി.

ഉദാഹരണത്തിന്‌, 1557-ൽ ടോർഡോ നഗരത്തിൽ നടന്ന നിയമനിർമാണസഭാ യോഗത്തെ തുടർന്ന്‌ രാജ്ഞിയും പുത്രനും ചേർന്ന്‌ പിൻവരുന്ന ശാസനം പുറപ്പെടുവിച്ചു: “ഓരോരുത്തർക്കും ഇഷ്ടമുള്ള മതവിശ്വാസം വെച്ചുപുലർത്തുകയും പഴയതും പുതിയതുമായ ആചാരങ്ങൾ അനുഷ്‌ഠിക്കുകയും ചെയ്യാവുന്നതാണ്‌. മറ്റാർക്കും ദോഷം വരുത്താത്തിടത്തോളം കാലം വിശ്വാസത്തിന്റെ കാര്യത്തിൽ സ്വന്തം അഭിപ്രായപ്രകാരം പ്രവർത്തിക്കാൻ നാം ഏവരെയും അനുവദിക്കുന്നു.” ഇതിനെ “സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി പുറപ്പെടുവിക്കപ്പെട്ട ആദ്യത്തെ നിയമം” എന്നു വിളിച്ചിരിക്കുന്നു. 1559-ൽ പൂർണ ഭരണാധികാരം ലഭിച്ച ഇസബെല്ലയുടെ മകൻ യാനോഷ്‌ രണ്ടാമൻ ഷിഗിസ്‌മുണ്ടിന്റെ കാലത്ത്‌ ട്രാൻസിൽവേനിയയിൽ മതസഹിഷ്‌ണുത അതിന്റെ ഉച്ചകോടിയിൽ എത്തി.

പൊതു സംവാദം

ട്രാൻസിൽവേനിയയിലെ ത്രിത്വവിരുദ്ധ പ്രസ്ഥാനത്തിൽ മുഖ്യ പങ്കുവഹിച്ച മറ്റൊരു വ്യക്തി ജോർജോ ബ്യാൻഡ്രാറ്റാ എന്ന ഒരു ഇറ്റാലിയൻ വൈദ്യനായിരുന്നു. ഒട്ടനവധി ത്രിത്വവിരുദ്ധ അഭയാർഥികൾ അഭയം തേടിയിരുന്ന ഇറ്റലിയിലും സ്വിറ്റ്‌സർലൻഡിലും സമയം ചെലവഴിച്ചപ്പോൾ ത്രിത്വം സംബന്ധിച്ച അദ്ദേഹത്തിന്റെ സംശയങ്ങൾ കൂടുതൽ ശക്തമായിത്തീർന്നിരിക്കാം. പോളണ്ടിലേക്കു പോയശേഷം, പിന്നീട്‌ പോളിഷ്‌ ബ്രദറുകാർ എന്ന്‌ അറിയപ്പെടാനിടയായ ‘മൈനർ സഭ’യുടെ വളർച്ചയ്‌ക്കായി ബ്യാൻഡ്രാറ്റാ വളരെയധികം പ്രവർത്തിച്ചു. b 1563-ൽ ഷിഗിസ്‌മുണ്ടിന്റെ കൊട്ടാര വൈദ്യനും ഉപദേശകനുമെന്ന നിലയിൽ നിയമനം ലഭിച്ച അദ്ദേഹം ട്രാൻസിൽവേനിയയിലേക്കു മാറി.

ട്രാൻസിൽവേനിയയിലെ അഭ്യസ്‌തവിദ്യരിൽ ത്രിത്വത്തെ ചോദ്യം ചെയ്‌ത മറ്റൊരാൾ നവീകൃത സഭയുടെ സൂപ്രണ്ടും കൊട്ടാര മതപ്രസംഗകനും ആയിരുന്ന ഫ്രാൻസിസ്‌ ഡാവിഡ്‌ ആയിരുന്നു. ത്രിത്വവുമായി ബന്ധപ്പെട്ട സങ്കീർണ പഠിപ്പിക്കലുകളെ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ഈ കാര്യങ്ങൾ രക്ഷയ്‌ക്ക്‌ ആവശ്യമാണെങ്കിൽ, പാവപ്പെട്ട ഒരു ക്രിസ്‌തീയ കർഷകനും രക്ഷപ്രാപിക്കില്ല എന്നതു സുനിശ്ചിതമാണ്‌. കാരണം ആയുഷ്‌കാലം മുഴുവൻ ശ്രമിച്ചാലും അയാൾക്ക്‌ അവ മനസ്സിലാക്കാൻ കഴിയില്ല.” ഡാവിഡും ബ്യാൻഡ്രാറ്റായും ചേർന്ന്‌ സെർവേറ്റോയുടെ ചില എഴുത്തുകൾ അടങ്ങുന്ന ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചു. അവർ ആ പുസ്‌തകം ഷിഗിസ്‌മുണ്ടിന്‌ സമർപ്പിച്ചു.

ത്രിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ വർധിച്ചു. അതോടെ ഈ വിഷയത്തെ കുറിച്ചുള്ള ഒരു പൊതു സംവാദത്തിന്റെ ആവശ്യം ഉയർന്നുവന്നു. സോളേ സ്‌ക്രിപ്‌ച്ചൂറാ എന്ന തത്ത്വത്തിനു ചേർച്ചയിൽ അത്തരം സംവാദങ്ങളിൽ തത്ത്വജ്ഞാനത്തെ ആധാരമാക്കിയല്ല തിരുവെഴുത്തുകളെ ആധാരമാക്കി മാത്രമേ സംസാരിക്കാവൂ എന്ന്‌ ബ്യാൻഡ്രാറ്റാ അഭ്യർഥിച്ചു. 1566-ൽ നടത്തിയ വാദപ്രതിവാദം പ്രത്യേകിച്ചൊരു നിഗമനത്തിൽ എത്താൻ സഹായിച്ചില്ലെങ്കിലും അതേത്തുടർന്ന്‌ ഷിഗിസ്‌മുണ്ട്‌ ത്രിത്വവിരുദ്ധർക്ക്‌ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിയേണ്ടതിന്‌ ഒരു അച്ചടിശാല നൽകി.

ബ്യാൻഡ്രാറ്റായും ഡാവിഡും ഉത്സാഹപൂർവം തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ഡെ ഫാൽസാ എറ്റ്‌ വേറാ യൂന്യുസ്‌ ഡെയീ പാറ്റ്രിസ്‌ ഫിൽയി എറ്റ്‌ സ്‌പീരിറ്റുസ്‌ സാങ്ങ്‌റ്റി കോഗ്നിറ്റ്യോനി (പിതാവായ ദൈവത്തിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഏകത സംബന്ധിച്ച സത്യവും വ്യാജവുമായ അറിവ്‌) എന്ന ഒരു പുസ്‌തകം അവർ തയ്യാറാക്കി. ത്രിത്വത്തിൽ വിശ്വസിക്കാൻ വിസമ്മതിച്ച വ്യക്തികളെ കുറിച്ചുള്ള ഒരു ചരിത്രാവലോകനം ആ പുസ്‌തകത്തിൽ അടങ്ങിയിരുന്നു. വ്യത്യസ്‌ത സഭകളുടെ ത്രിത്വ ചിത്രീകരണങ്ങളെ ആക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിൽ തയ്യാറാക്കിയ ചിത്രങ്ങൾ അടങ്ങിയ ഒരു അധ്യായവും അതിൽ ഉണ്ടായിരുന്നു. ഇത്‌ എതിരാളികളെ ഞെട്ടിച്ചു. ആ ചിത്രീകരണങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നവയാണെന്ന്‌ പറഞ്ഞ്‌ അവർ പുസ്‌തകത്തിന്റെ എല്ലാ പ്രതികളും നശിപ്പിക്കാൻ ശ്രമിച്ചു. വിവാദപരമായ ഈ പ്രസിദ്ധീകരണത്തിന്റെ ഫലമായി ത്രിത്വോപദേശത്തെ കുറിച്ചുള്ള ചർച്ചകളും പെരുകി. അതിനോടുള്ള പ്രതികരണമെന്ന നിലയിൽ ഷിഗിസ്‌മുണ്ട്‌ രണ്ടാമതൊരു സംവാദത്തിന്‌ ഉത്തരവിട്ടു.

ഏകതയ്‌ക്കു വിജയം

സംവാദം 1568 മാർച്ച്‌ 3-ന്‌ പുലർച്ചെ അഞ്ചു മണിക്ക്‌ ആരംഭിച്ചു. ലത്തീനിൽ നടത്തപ്പെട്ട അത്‌ പത്തു ദിവസം നീണ്ടുനിന്നു. ട്രാൻസിൽവേനിയൻ നവീകൃത സഭാ നേതാവ്‌ പീറ്റർ മേല്യുസാണ്‌ ത്രിത്വവാദികളുടെ പക്ഷത്തെ നയിച്ചത്‌. അദ്ദേഹവും ത്രിത്വത്തെ അനുകൂലിച്ച മറ്റുള്ളവരും വിശ്വാസപ്രമാണങ്ങളെയും സഭാപിതാക്കന്മാരുടെ എഴുത്തുകളെയും ഓർത്തഡോക്‌സ്‌ ദൈവശാസ്‌ത്രത്തെയും ബൈബിളിനെയും ആസ്‌പദമാക്കിയാണ്‌ വാദമുഖങ്ങൾ നിരത്തിയത്‌. അതേസമയം, ഡാവിഡ്‌ ബൈബിൾ മാത്രമാണ്‌ ഉപയോഗിച്ചത്‌. ഡാവിഡ്‌ പിതാവിനെ ദൈവമായും പുത്രനെ പിതാവിനു കീഴ്‌പെട്ടിരിക്കുന്നവനായും പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ ശക്തിയായും തിരിച്ചറിയിച്ചു. മതപരമായ വിഷയങ്ങളിൽ അതീവ തത്‌പരൻ ആയിരുന്ന ഷിഗിസ്‌മുണ്ട്‌, സത്യം പുറത്തുകൊണ്ടുവരാൻ ഏറ്റവും പറ്റിയ മാർഗമാണ്‌ ആ ചർച്ച എന്നു വിശ്വസിച്ചുകൊണ്ട്‌ അതിൽ പങ്കുപറ്റി. അദ്ദേഹത്തിന്റെ സാന്നിധ്യം, ചൂടുപിടിച്ചതെങ്കിലും തുറന്നതും സ്വതന്ത്രവുമായ ഒരു ചർച്ചയ്‌ക്കു വഴിയൊരുക്കി.

സംവാദത്തിൽ ത്രിത്വവിരുദ്ധർ വിജയിച്ചതായി കണക്കാക്കപ്പെട്ടു. ഡാവിഡിന്‌ തന്റെ ജന്മനാടായ കോളോഴ്വാർ പട്ടണത്തിൽ (ഇപ്പോൾ റൊമേനിയയിലെ ക്ലൂഴ്‌ നാപോക്ക) ഒരു വീരപുരുഷനു ലഭിക്കുന്ന സ്വീകരണമാണ്‌ കിട്ടിയത്‌. തിരിച്ചെത്തിയ ഡാവിഡ്‌ ഒരു തെരുവുകോണിൽ ഒരു വലിയ കല്ലിന്മേൽ കയറിനിന്ന്‌ തന്റെ വിശ്വാസങ്ങളെ കുറിച്ച്‌ അത്യന്തം ബോധ്യംവരുത്തുന്ന വിധത്തിൽ സംസാരിച്ചതിന്റെ ഫലമായി എല്ലാവരും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ചതായി പറയപ്പെടുന്നു.

മതംമാറ്റവും മരണവും

ഇതുവരെ സംവാദങ്ങളെല്ലാം നടത്തപ്പെട്ടത്‌ വിദ്യാസമ്പന്നർക്കു മാത്രം മനസ്സിലാകുന്ന ലത്തീൻ ഭാഷയിൽ ആയിരുന്നു. എന്നാൽ തന്റെ സന്ദേശം സാധാരണ ജനങ്ങളുടെ അടുക്കൽ എത്തിക്കാൻ ഡാവിഡ്‌ ആഗ്രഹിച്ചു. അതുകൊണ്ട്‌ ഷിഗിസ്‌മുണ്ടിന്റെ അനുമതിയോടെ 1569 ഒക്ടോബർ 20-ന്‌ നോജ്വാറോഡിൽ (ഇപ്പോൾ റൊമേനിയയിലെ ഒറാഡിയ) നടത്തപ്പെട്ട അടുത്ത സംവാദം ഹംഗേറിയൻ ഭാഷയിൽ ആയിരുന്നു. വീണ്ടും ഷിഗിസ്‌മുണ്ട്‌ ഇരു പക്ഷങ്ങൾക്കും ഇടയിൽ മധ്യസ്ഥനായി വർത്തിച്ചു.

തലേന്ന്‌ രാത്രി ഒരു ദർശനത്തിൽ കർത്താവ്‌ തന്റെ യഥാർഥ സ്വരൂപം തനിക്കു വെളിപ്പെടുത്തിയെന്ന്‌ ത്രിത്വവാദി പീറ്റർ മേല്യുസ്‌ പ്രഖ്യാപിച്ചു. രാജാവ്‌ ഇങ്ങനെ പ്രതിവചിച്ചു: “പീറ്റർ പാസ്റ്റർ, കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രമാണ്‌ ദൈവപുത്രൻ ആരാണെന്ന അറിവു താങ്കൾക്കു ലഭിച്ചതെങ്കിൽ ഇതിനു മുമ്പ്‌ താങ്കൾ പ്രസംഗിച്ചുകൊണ്ടിരുന്നത്‌ എന്തായിരുന്നു? തീർച്ചയായും, ഈ നിമിഷം വരെ താങ്കൾ ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു!” മേല്യുസ്‌ വാക്കുകൾകൊണ്ട്‌ ഡാവിഡിനെ ആക്രമിച്ചപ്പോൾ ഷിഗിസ്‌മുണ്ട്‌ അദ്ദേഹത്തെ ശാസിച്ചു. “വിശ്വാസം ദൈവത്തിന്റെ ദാനം” ആണെന്നും ആരുടെയും “മനസ്സാക്ഷിയുടെമേൽ നിർബന്ധം ചെലുത്താനാവില്ല” എന്നും അദ്ദേഹം ആ ത്രിത്വവാദിയെ ഓർമിപ്പിച്ചു. സംവാദത്തിന്റെ ഒടുവിൽ നടത്തിയ പ്രസംഗത്തിൽ രാജാവു പറഞ്ഞു: “നമ്മുടെ ഭരണപ്രദേശത്ത്‌ മനസ്സാക്ഷി സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നു നാം കൽപ്പിക്കുന്നു.”

സംവാദത്തെ തുടർന്ന്‌ ഷിഗിസ്‌മുണ്ടും രാജസദസ്സിൽ ഭൂരിപക്ഷവും യൂണിറ്റേറിയൻ പക്ഷത്തു ചേർന്നു. 1571-ൽ യൂണിറ്റേറിയൻ സഭയ്‌ക്ക്‌ നിയമാംഗീകാരം നൽകുന്ന ഒരു രാജശാസനം പുറപ്പെടുവിക്കപ്പെട്ടു. യൂണിറ്റേറിയൻകാർക്ക്‌ കത്തോലിക്കരുടെയും ലൂഥറൻകാരുടെയും കാൽവിനിസ്റ്റുകളുടെയും അതേ സ്ഥാനം ഉണ്ടായിരുന്ന ഏക രാജ്യം ട്രാൻസിൽവേനിയ ആയിരുന്നു. ത്രിത്വവിരുദ്ധ വിശ്വാസം സ്വീകരിച്ചതായി അറിയപ്പെടുന്ന ഏക രാജാവ്‌ ആയിരുന്നു ഷിഗിസ്‌മുണ്ട്‌. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, അതുകഴിഞ്ഞ്‌ അധികം താമസിയാതെ ഡാവിഡിനോടും ബ്യാൻഡ്രാറ്റയോടുമൊപ്പം നായാട്ടിനു പോയപ്പോൾ മുപ്പതുകാരനായ രാജാവിനു പരിക്കേൽക്കുകയും ഏതാനും മാസത്തിനകം അദ്ദേഹം മരണമടയുകയും ചെയ്‌തു.

അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന കത്തോലിക്കനായ സ്റ്റിഫാൻ ബാട്ടോരി, അംഗീകൃത മതങ്ങളെ സംരക്ഷിക്കുന്ന നിയമത്തിനു മാറ്റമൊന്നും ഇല്ലെന്നു പ്രഖ്യാപിച്ചെങ്കിലും കൂടുതലായ മാറ്റങ്ങളൊന്നും താൻ അനുവദിക്കുകയില്ലെന്നു സൂചിപ്പിച്ചു. താൻ ജനങ്ങളുടെ ഭരണാധിപനാണ്‌, അല്ലാതെ അവരുടെ മനസ്സാക്ഷിയുടേതല്ല എന്ന്‌ തുടക്കത്തിൽ സ്റ്റിഫാൻ പ്രഖ്യാപിച്ചു. എന്നാൽ താമസിയാതെ, വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതിനുള്ള മുഖ്യ ഉപാധിയായ പുസ്‌തകങ്ങളുടെ അച്ചടിയിന്മേൽ അദ്ദേഹം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡാവിഡിനു തന്റെ സ്ഥാനം നഷ്ടപ്പെട്ടു. മറ്റു യൂണിറ്റേറിയൻകാർക്കും കൊട്ടാരത്തിലെ സ്ഥാനമാനങ്ങളും മറ്റ്‌ ഔദ്യോഗിക പദവികളും നഷ്ടമായി.

ക്രിസ്‌തുവിനെ ആരാധിക്കരുതെന്ന്‌ ഡാവിഡ്‌ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തെ പ്രസംഗിക്കുന്നതിൽനിന്നു നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവു പുറപ്പെടുവിക്കപ്പെട്ടു. എന്നാൽ നിരോധനത്തെ വകവെക്കാതെ തുടർന്നുള്ള ഞായറാഴ്‌ച ഡാവിഡ്‌ രണ്ടുവട്ടം പ്രസംഗിച്ചു. അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും മത “നവീകരണം” നടത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്‌തു. 1579-ൽ കൊട്ടാര തടവറയിൽ കിടന്ന്‌ അദ്ദേഹം മരിച്ചു. മരിക്കുന്നതിനു മുമ്പ്‌ ഡാവിഡ്‌ തടവറ ഭിത്തിയിൽ ഇങ്ങനെ എഴുതി: “പാപ്പാമാരുടെ വാളിനോ . . . മരണഭീഷണിക്കോ സത്യത്തിന്റെ പുരോഗതിയെ തടയാൻ കഴിയില്ല. . . . എന്റെ മരണശേഷം വ്യാജപ്രവാചകന്മാരുടെ പഠിപ്പിക്കലുകൾ നിലംപരിചാക്കപ്പെടും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

രാജകീയ പാഠങ്ങൾ

യാനോഷ്‌ ഷിഗിസ്‌മുണ്ട്‌ രാജാവ്‌ വിദ്യാഭ്യാസം, സംഗീതം, കല എന്നിവയെ പ്രോത്സാഹിപ്പിച്ചു. എന്നാൽ അദ്ദേഹം കുറച്ചുകാലം മാത്രമേ ജീവിച്ചുള്ളൂ. കൂടാതെ പലപ്പോഴും അദ്ദേഹം രോഗബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിനു രാജ്യത്തിനകത്തുനിന്നും—അദ്ദേഹത്തിനെതിരെ ഒമ്പതു വധശ്രമങ്ങൾ എങ്കിലും ഉണ്ടായിട്ടുണ്ട്‌—മത്സരത്തെ പ്രോത്സാഹിപ്പിച്ച വിദേശ ശക്തികളിൽനിന്നും വളരെയധികം ഭീഷണി ഉണ്ടായിരുന്നു. സഹിഷ്‌ണു ആയിരുന്ന ഈ രാജാവിനു പലപ്പോഴും അദ്ദേഹത്തിന്റെ മതപരമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിശിതമായ വിമർശനത്തിനു പാത്രമാകേണ്ടി വന്നിട്ടുണ്ട്‌. രാജാവ്‌ “നരകത്തിൽ പോയെന്നതിനു സംശയമില്ല” എന്ന്‌ ഒരു എതിരാളി പിന്നീടൊരിക്കൽ പറഞ്ഞു.

എന്നാൽ കാര്യങ്ങളെ കുറിച്ചു വസ്‌തുനിഷ്‌ഠമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ ചരിത്രകാരനായ വിൽബർ സഹായിക്കുന്നു: “സെർവേറ്റോയെ ജീവനോടെ ചുട്ടെരിച്ചതിന്‌ പ്രൊട്ടസ്റ്റന്റ്‌ ദൈവശാസ്‌ത്രജ്ഞർ കാൽവിനെ പുകഴ്‌ത്തിക്കൊണ്ടിരുന്നതും പ്രൊട്ടസ്റ്റന്റ്‌ രക്തം ചിന്തിക്കൊണ്ട്‌ നെതർലൻഡ്‌സിൽ മതവിചാരണ തുടർന്നുപോന്നതുമായ ഒരു സമയത്ത്‌, . . . തെറ്റായ മത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നവരെ സ്‌തംഭത്തിലേറ്റി ചുട്ടെരിക്കുന്നത്‌ ഇംഗ്ലണ്ടിൽ നിറുത്തലാക്കുന്നതിന്‌ 40-ലേറെ വർഷങ്ങൾക്കു മുമ്പ്‌ ആയിരുന്നു അങ്ങേയറ്റം എതിർപ്പിന്‌ ഇരയായിരുന്ന നവീകൃത വിഭാഗങ്ങൾക്കു പോലും പൂർണ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അവസാന ശാസനം യാനോഷ്‌ [ഷിഗിസ്‌മുണ്ട്‌] രാജാവു പുറപ്പെടുവിച്ചത്‌.”

ഒരു ഭാഷ്യകാരൻ പറഞ്ഞതുപോലെ “ഏതു നിലവാരങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴും—അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ നിലവാരങ്ങളുമായാണെങ്കിൽ തീർച്ചയായും—യാനോഷ്‌ ഷിഗിസ്‌മുണ്ട്‌ രാജാവ്‌ ശ്രദ്ധേയനായ ഒരു ഭരണാധികാരി ആയിരുന്നു. . . . സഹിഷ്‌ണുത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്ര ആയിരുന്നു.” മതപരമായ സമാധാനം രാജ്യത്തിന്റെ ക്ഷേമത്തിന്‌ അനിവാര്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം മതസ്വാതന്ത്ര്യത്തിന്റെയും മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെയും തീക്ഷ്‌ണതയുള്ള സംരക്ഷകൻ ആയിത്തീർന്നു.

മതപരമായ അസഹിഷ്‌ണുത വിരൂപമായ അതിന്റെ മുഖം ഇപ്പോഴും പ്രദർശിപ്പിക്കുന്ന നമ്മുടെ നാളുകളിൽ, ഈ കൊച്ചു രാജ്യത്ത്‌ പണ്ടു സംഭവിച്ച സംഗതികളെ കുറിച്ചു ചിന്തിക്കുന്നതു പ്രയോജനപ്രദമായിരുന്നേക്കാം. അസഹിഷ്‌ണുതയുടെ കാലഘട്ടത്തിൽ സഹിഷ്‌ണുത പ്രകടമാക്കിയ ഒരു രാജ്യമായി ട്രാൻസിൽവേനിയ കുറച്ചു കാലത്തേക്കെങ്കിലും നിലകൊണ്ടു. (g02 6/22)

[അടിക്കുറിപ്പുകൾ]

a 1988 നവംബർ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 19-22 പേജുകൾ കാണുക.

[14-ാം പേജിലെ ആകർഷക വാക്യം]

“മനസ്സാക്ഷിയുടെമേൽ നിർബന്ധം ചെലുത്താനാവില്ല . . . നമ്മുടെ ഭരണപ്രദേശത്ത്‌ മനസ്സാക്ഷി സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നു നാം കൽപ്പിക്കുന്നു.”—യാനോഷ്‌ രണ്ടാമൻ ഷിഗിസ്‌മുണ്ട്‌ രാജാവ്‌

[12, 13 പേജുകളിലെ ചിത്രങ്ങൾ]

ജോർജോ ബ്യാൻഡ്രാറ്റാ

ബ്യാൻഡ്രാറ്റായും ഡാവിഡും പ്രസിദ്ധീകരിച്ച പുസ്‌തകത്തിലെ ഏതാനും താളുകൾ, ത്രിത്വവാദികളെ ഞെട്ടിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ

ഫ്രാൻസിസ്‌ ഡാവിഡ്‌ ടോർഡോയിലെ നിയമനിർമാണസഭയ്‌ക്കു മുമ്പാകെ

[കടപ്പാട്‌]

ത്രിത്വത്തിന്റെ രണ്ട്‌ ചിത്രീകരണങ്ങൾ: © Cliché Bibliothèque nationale de France, Paris; മറ്റെല്ലാ ഫോട്ടോകളും: Országos Széchényi Könyvtár

[14-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

2, 14 പേജുകൾ: Országos Széchényi Könyvtár