“കംഗാരു മാതൃപരിചരണം” ജീവനു ഭീഷണി ഉയർത്തുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരമോ?
“കംഗാരു മാതൃപരിചരണം” ജീവനു ഭീഷണി ഉയർത്തുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരമോ?
വർഷം 1979. സ്ഥലം, കൊളംബിയയിലെ ബോഗൊട്ടൊയിലുള്ള ഒരു ആശുപത്രി. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് ആശങ്ക ഉളവാക്കുംവിധം കുറവായിരുന്നതിനാൽ ഒരു കൊളംബിയൻ ഡോക്ടർ പുതിയൊരു നിർദേശം മുന്നോട്ടു വെച്ചു—“കംഗാരു മാതൃപരിചരണം.”
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നത് ഡോക്ടർമാർക്ക് ഒരു വെല്ലുവിളിയാണ്. ജനിക്കുമ്പോൾ തൂക്കം വളരെ കുറവുള്ള കുഞ്ഞുങ്ങളെ വേണ്ടത്ര തൂക്കം വെക്കുന്നതുവരെ ഇൻകുബേറ്ററിലെ ഇളംചൂടുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുകയാണു പതിവ്. എന്നാൽ വികസ്വര രാജ്യങ്ങളിൽ ആശുപത്രികളിലെ തിരക്കും ശുചിത്വമില്ലായ്മയും ആശുപത്രി ജീവനക്കാരുടെയും ഉപകരണങ്ങളുടെയും കുറവും പലപ്പോഴും കുഞ്ഞുങ്ങൾക്ക് അപകടകരമായ അണുബാധ ഉണ്ടാകാൻ ഇടയാക്കുന്നു.
കൊളംബിയയിലെ ഒരു ഡോക്ടർ ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദേശിച്ചു. എന്താണത്? ഒരു കുഞ്ഞു മാസം തികയാതെ ജനിക്കുമ്പോൾ പ്രാരംഭ അപകടാവസ്ഥ തരണം ചെയ്യുന്നതു വരെ അതിനെ സാധാരണരീതിയിൽ പരിപാലിക്കുന്നു. ആ സമയത്ത് അമ്മയ്‌ക്ക് ശിശു പരിപാലനത്തിൽ ആവശ്യമായ പരിശീലനം നൽകുന്നു. കുഞ്ഞ് ഒരുവിധം ആരോഗ്യം പ്രാപിക്കുമ്പോൾ അമ്മ ജീവനുള്ള ഇൻകുബേറ്റർ ആയിത്തീരുന്നു. എങ്ങനെ? അമ്മയുടെ ശരീരത്തോടു ചേർത്ത്, സ്തനങ്ങൾക്കിടയിലായി കുഞ്ഞിനെ നേരേവെച്ചു ചുറ്റുന്നു. കംഗാരുവിന്റേതിനോടു സമാനമായ സഞ്ചിയിൽ കുഞ്ഞ് സുരക്ഷിതമായി അമ്മയുടെ ചൂടുംപറ്റി സുഖമായിട്ടു കിടക്കും. കുഞ്ഞിനെ മുലയൂട്ടാനും എളുപ്പമാണ്. അതുകൊണ്ട് ഈ രീതി പലപ്പോഴും കംഗാരു മാതൃപരിചരണം എന്ന പേരിൽ അറിയപ്പെടുന്നു.
ഇതിന് വിലകൂടിയ ഉപകരണങ്ങളുടെ ആവശ്യമില്ല. അമ്മ അനുയോജ്യമായ ഒരു ബ്ലൗസോ അരയിൽ കെട്ടുള്ള വസ്ത്രമോ ധരിക്കുന്നു. കുഞ്ഞിനു വേണ്ടത്ര തൂക്കം വെച്ചു കഴിഞ്ഞാൽ അമ്മയ്‌ക്കും കുഞ്ഞിനും വീട്ടിൽ പോകാം. എന്നാൽ പതിവു പരിശോധനയ്ക്കായി ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകേണ്ടതുണ്ടെന്നു മാത്രം.
‘കംഗാരു മാതൃപരിചരണം’ ഫലപ്രദവും സുരക്ഷിതവും ആണെന്നാണ് പ്രാരംഭ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ അത് അമ്മയ്‌ക്കും കുഞ്ഞിനും ഇടയിൽ കൂടുതൽ അടുത്ത ഒരു ബന്ധം വളർന്നുവരാൻ സഹായിക്കുന്നതായി കാണുന്നു. ഈ രീതി പല രാജ്യങ്ങളും അവലംബിച്ചിരിക്കുന്നതിൽ അതിശയമില്ല. ഇടയ്‌ക്ക് അമ്മയ്‌ക്ക് അൽപ്പം വിശ്രമം നൽകുന്നതിന്, മെക്സിക്കോയിൽ ബന്ധുക്കൾക്ക് ‘കംഗാരു പിതാക്കന്മാരും’ ‘കംഗാരു മുത്തശ്ശിമാരും’ ‘കംഗാരു സഹോദരിമാർ’ പോലും ആകാൻ ആവശ്യമായ പരിശീലനം നൽകുന്നു. മെക്സിക്കോയിൽ ഒരു ‘കംഗാരു മാതൃപരിചരണ’ പരിപാടിക്കു മേൽനോട്ടം വഹിക്കുന്ന ഡോ. ഗ്വാഡാലൂപ് സാൻറ്റോസ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “1992 മുതൽ ഞങ്ങൾ ഈ മാർഗം ഉപയോഗിച്ചു വരുന്നു. അതു വളരെ ഫലപ്രദമാണെന്നു ഞങ്ങൾ കണ്ടിരിക്കുന്നു. ഇതുവഴി ഇൻകുബേറ്ററുകളുടെ എണ്ണവും ആശുപത്രിയിൽ ചെലവഴിക്കുന്ന സമയവും കുറയ്‌ക്കാം.”(g02 6/8)