ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പത്രാധിപരുടെ കുറിപ്പ്: “ജീവിച്ചിരിക്കുന്നത് മൂല്യവത്താണ്” (നവംബർ 8, 2001) എന്ന ആമുഖ ലേഖന പരമ്പര വളരെയധികം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതു സംതൃപ്തിദായകമാണ്. കാരണം, ഇന്നത്തെ പ്രശ്നങ്ങൾ വിജയകരമായി തരണം ചെയ്യാൻ എല്ലാ ദേശീയ, വംശീയ, മത പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരെ സഹായിക്കുന്ന പ്രായോഗികവും ബൈബിളധിഷ്ഠിതവുമായ വിവരങ്ങൾ പ്രദാനം ചെയ്യാനാണ് “ഉണരുക!” ശ്രമിക്കുന്നത്.
ഞാൻ ഉണരുക! വായിക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്നാൽ “ജീവിച്ചിരിക്കുന്നത് മൂല്യവത്താണ്” എന്ന ലേഖന പരമ്പര പോലെ മറ്റൊരു ലേഖനവും എന്റെ ഹൃദയത്തെ സ്പർശിച്ചിട്ടില്ല. ഒരു വർഷം മുമ്പ് അങ്ങേയറ്റത്തെ നിരാശ അനുഭവപ്പെട്ടതിനെ തുടർന്നു ഞാൻ മരിക്കാൻ ആഗ്രഹിച്ചു. ദൈവം നമ്മുടെ ബലഹീനതകൾ മനസ്സിലാക്കുന്നുവെന്ന് ഈ ലേഖനങ്ങൾ എനിക്ക് ഉറപ്പു നൽകി.
എസ്. എച്ച്., ജപ്പാൻ (g02 6/8)
ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങൾക്കു നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് എനിക്കു വല്ലാത്ത വിഷാദം അനുഭവപ്പെട്ടു. ചിലപ്പോഴൊക്കെ ആത്മഹത്യയെ കുറിച്ചുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാൻ ഞാൻ കൂട്ടാക്കിയില്ല. ആവശ്യമായ സഹായം തേടാനും ലേഖനത്തിൽ നൽകിയിരുന്ന നിർദേശങ്ങൾ ബാധകമാക്കാനും ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നു.
എം. എം., ഐക്യനാടുകൾ (g02 6/8)
എന്റെ മോശമായ ആരോഗ്യസ്ഥിതി നിമിത്തം ഞാൻ പലപ്പോഴും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രതികരണം അറിയാൻ ചിലപ്പോഴൊക്കെ തമാശയായി ഞാൻ അതേക്കുറിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. നമുക്കു പറയാനുള്ളത് കേൾക്കാൻ ദൈവം സദാ സന്നദ്ധനാണെന്നും അവൻ നമുക്കായി കരുതുന്നുണ്ടെന്നും വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. ഈ മാസിക ജീവിതത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടിനു പാടേ മാറ്റം വരുത്തിയിരിക്കുന്നു.
ടി.ഇ.ജെ., കാനഡ (g02 6/8)
വർഷങ്ങളായി ഞാൻ വിഷാദത്തോടു മല്ലിട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തു ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ഞാൻ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരുന്നു. അതു ചെയ്യാൻ ഒരുമ്പെട്ട് ഇറങ്ങിയപ്പോൾ പരമ്പരയിലെ അവസാന ലേഖനത്തിൽ നൽകിയിരുന്ന ആരോടെങ്കിലും സംസാരിക്കുക എന്ന നിർദേശത്തെ കുറിച്ചു ഞാൻ ഓർത്തു. അതുകൊണ്ടു ഞാൻ ഭർത്താവിനോട് എന്റെ തീരുമാനത്തെ കുറിച്ചു പറഞ്ഞു. അതു നിമിത്തം നേരിട്ട താമസം എന്റെ തീരുമാനം നടപ്പാക്കുന്നതിൽനിന്ന് എന്നെ തടഞ്ഞു. ഈ ലേഖന പരമ്പര എന്റെ ജീവൻ രക്ഷിച്ചു!
എം. ബി., ഐക്യനാടുകൾ (g02 6/8)
ഈ മാസിക കിട്ടുന്നതിന് ഏതാനും ആഴ്ച മുമ്പ് അതിൽ വിവരിച്ചിരിക്കുന്ന അതേ പ്രതിസന്ധി എനിക്കും ഉണ്ടായി. ഉറക്ക ഗുളികകൾ കലർത്തിയ ഒരു കപ്പ് പാനീയം നോക്കി “ഇതു കുടിക്കണോ വേണ്ടയോ?” എന്നു ഞാൻ സ്വയം ചോദിച്ചു. ജീവിക്കാൻ ആവശ്യമായ നിശ്ചയദാർഢ്യം ഈ മാസിക എനിക്കു തന്നിരിക്കുന്നു. ചില രോഗങ്ങൾ ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കുന്ന അളവോളം നമ്മുടെ മനസ്സിനെ ബാധിക്കുന്നു. ജീവൻ എന്ന ദാനത്തോടുള്ള വിലമതിപ്പു നഷ്ടപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്ന ആളുകളിൽ പോലും ദൈവം താത്പര്യം എടുക്കുന്നതു കാണുന്നതു ഹൃദയത്തെ വളരെയധികം സ്പർശിക്കുന്നു.
ഇ. എസ്., ഇറ്റലി (g02 6/8)
ഈ ലേഖനത്തിലെ വിവരങ്ങൾ എന്റെ ഡോക്ടറുമായി പങ്കുവെക്കാൻ എനിക്കു കഴിഞ്ഞു. അവ എന്നെ എത്രമാത്രം സഹായിച്ചെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ദൈവ മുമ്പാകെ എനിക്കു വിലയുണ്ടെന്ന ഉറപ്പുതന്നെ തുടർന്നു ജീവിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നു. ഇങ്ങനെയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതു നിങ്ങൾ നിറുത്തിക്കളയരുതേ എന്നു ഞാൻ നിരന്തരം പ്രാർഥിക്കുന്നു!
ജെ. എസ്., ഐക്യനാടുകൾ (g02 6/8)
ആരും എന്നെ മനസ്സിലാക്കുന്നില്ല എന്ന് എനിക്കു തോന്നി. മരിച്ചാൽ കാര്യങ്ങൾ എത്ര എളുപ്പമായേനെ എന്നു ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഈ ലേഖനങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്താണെന്ന് എന്നെ ഓർമിപ്പിച്ചു. മരിക്കുന്നതിനെ കുറിച്ച് ഇനി ഒരിക്കലും ഞാൻ ചിന്തിക്കില്ല!
എം. എം., ജപ്പാൻ (g02 6/8)
മർദനത്തിന് ഇരയാകുന്ന സ്ത്രീകൾ “മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം” (ഡിസംബർ 8, 2001) എന്ന ലേഖന പരമ്പരയ്ക്കു നന്ദി. ദിവസേന അച്ഛൻ അമ്മയെ മർദിക്കുന്നതു കണ്ടാണു ഞാൻ വളർന്നത്. പിന്നെ, അച്ഛൻ എന്നെയും അനുജത്തിമാരെയും ഉപദ്രവിക്കാൻ തുടങ്ങി. പുരുഷ വർഗത്തോട് എനിക്കു കടുത്ത വെറുപ്പായിരുന്നു. എന്നാൽ പിന്നീട്, ഞങ്ങൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അച്ഛനെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾ വരുത്തുക എളുപ്പമായിരുന്നില്ല. എന്നാൽ ദൈവത്തിന്റെ മനോഹര സൃഷ്ടികളെ ഇങ്ങനെ ഉപദ്രവിക്കുകയാണെങ്കിൽ അവനെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്ന് യഹോവയുടെ സഹായത്താൽ അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ക്രമേണ മാറ്റങ്ങൾ വരുത്തി. ഇപ്പോൾ എന്റെ അച്ഛൻ ഒരു ചെമ്മരിയാടിനെ പോലെ സൗമ്യനായിത്തീർന്നിരിക്കുന്നു. അദ്ദേഹത്തെ ഹൃദയപൂർവം സ്നേഹിക്കാൻ ഇപ്പോൾ എനിക്കു കഴിയുന്നു.
ജി. ബി., ഐക്യനാടുകൾ (g02 6/8)