ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
മർദനത്തിന് ഇരയാകുന്ന സ്ത്രീകൾ “മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം” (ഡിസംബർ 8, 2001) എന്ന ലേഖന പരമ്പരയ്ക്കു നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. വീട്ടിൽ അക്രമത്തിന് ഇരയാകുന്ന ഒരു വ്യക്തിയാണു ഞാൻ. ഈ കാര്യം ഞാൻ അധികാരികളോടു റിപ്പോർട്ടു ചെയ്തു. അപ്പോഴും, ഒരുതരത്തിലും ശമിപ്പിക്കാനാവാത്ത എന്റെ കഠിന ദുഃഖവും വേദനയും മനസ്സിലാക്കാൻ ആർക്കും കഴിയില്ല എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. ഈ ലേഖനങ്ങൾ എന്റെ വികാരങ്ങളെ അതേപടി പകർത്തിയിരിക്കുന്നു.
എൻ. എൽ., ഇറ്റലി (g02 6/22)
മാസികയുടെ മുൻപേജ് കണ്ടതും എന്റെ കണ്ണു നിറഞ്ഞു. ഒരിക്കലും സംഭവിച്ചിട്ടില്ലെന്നു കരുതി സമാധാനിക്കാൻ ആഗ്രഹിക്കുന്ന ചില ഭൂതകാല സംഭവങ്ങൾ അത് ഓർമയിലേക്കു കൊണ്ടുവരുമെന്ന ഭയത്താൽ ഞാൻ മുൻപേജ് കാണാത്തവിധം മാസിക മടക്കിപ്പിടിച്ചു. ആ മാസിക വായിക്കാനുള്ള ശക്തിക്കായി ഞാൻ പ്രാർഥിച്ചു. അങ്ങനെ ചെയ്തത് എത്ര നന്നായെന്നോ! എന്റെ കഷ്ടപ്പാടിൽ ഞാൻ ഒറ്റയ്ക്കല്ല എന്നു മനസ്സിലാക്കാൻ ഈ ലേഖന പരമ്പര എന്നെ സഹായിച്ചിരിക്കുന്നു. “ഒരുവന്റെ ഇണയെ ഉപദ്രവിക്കുന്നത് ദൈവദൃഷ്ടിയിൽ കൊടിയ പാപമാണ്” എന്ന വാക്കുകൾ ഒരു മുറിവിൽ കുളിർമയേകുന്ന തൈലം പകരുന്നതുപോലെ ആശ്വാസദായകമായിരുന്നു. യഥാർഥ ജീവിത സാഹചര്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്ന ഇത്തരം സാന്ത്വനദായകമായ ലേഖനങ്ങൾക്കു നന്ദി.
ഡി.ജി.എം., ഐക്യനാടുകൾ (g02 6/22)
ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന സ്ത്രീകളുടെ അതേ അനുഭവമാണ് എനിക്കുമുള്ളത്. മദ്യവും വളർന്നുവന്ന സാഹചര്യവുമാണ് ആ വിധത്തിൽ പ്രവർത്തിക്കാൻ എന്റെ ഭർത്താവിനെ പ്രേരിപ്പിക്കുന്നതെന്ന് ഞാൻ എന്നോടുതന്നെ പറയുമായിരുന്നു. കാര്യങ്ങൾക്ക് ഒരു വിശദീകരണം നൽകാൻ ആ ഘടകങ്ങൾക്കാകുമെങ്കിലും അവയൊന്നും അക്രമത്തിന് ഒരു ന്യായീകരണമല്ലെന്ന അറിവ് എന്നെ വളരെ ആശ്വസിപ്പിച്ചു. എന്റെ ഭർത്താവു ബൈബിൾ വായിക്കുകയും യഹോവയുടെ സ്നേഹം തിരിച്ചറിയുകയും ചെയ്യണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.
എസ്. ഐ., ജപ്പാൻ (g02 6/22)
മർദനം സഹിക്കുന്ന ഒരു ഭാര്യയാണു ഞാൻ. അതുകൊണ്ട് ഈ ലേഖന പരമ്പരയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ടായിരുന്നു. ഞാൻ റോക്സാനായാണെന്ന് എനിക്കു തോന്നിപ്പോയി. ഉപദ്രവിക്കപ്പെടുന്ന ഒരു ഭാര്യയുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന മറ്റാളുകൾ ഉണ്ടെന്ന് അറിയുന്നതു വളരെ സഹായകമായിരുന്നു. എന്റെ ഭർത്താവിന്റെ മനോഭാവത്തിനു ഞാൻ കുറ്റക്കാരിയല്ലെന്ന് ഈ ലേഖനങ്ങളിലൂടെ ഞാൻ മനസ്സിലാക്കി. കൂടാതെ, ഒന്നിനും കൊള്ളാത്തവളായാണ് എന്റെ ഭർത്താവ് എന്നെ വീക്ഷിക്കുന്നതെങ്കിലും ദൈവത്തിനു ഞാൻ വിലപ്പെട്ടവളാണെന്നു തിരിച്ചറിയാനും അവ എന്നെ സഹായിച്ചു. ഇത്ര സഹായകമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു നന്ദി. ഭൗതിക സമ്പത്തിനെക്കാൾ എത്രയോ മൂല്യവത്താണ് അത്!
ബി. എൽ., ഫിലിപ്പീൻസ് (g02 6/22)
പറഞ്ഞു ഫലിപ്പിക്കാനാവാതെ എന്റെയുള്ളിൽ ഉറഞ്ഞുകൂടി കിടന്നിരുന്ന വേദനയും നിരാശയും എത്ര നന്നായി നിങ്ങൾ ലേഖനത്തിൽ പകർത്തിയിരിക്കുന്നു. ഈ പ്രശ്നത്തിന്റെ ഫലമായുണ്ടാകുന്ന മാനസികവും വൈകാരികവുമായ വേദന യഹോവ മനസ്സിലാക്കുന്നുവെന്നു കാണാൻ ഈ ലേഖന പരമ്പര എന്നെ സഹായിച്ചു. ദയവായി ഇതുപോലുള്ള ലേഖനങ്ങൾ തുടർന്നും എഴുതുക. കാരണം ഇത് ആളുകൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു പ്രശ്നമാണ്. എനിക്ക് ഈ ലേഖനങ്ങളിൽനിന്നു ലഭിച്ചതുപോലുള്ള ആശ്വാസം മറ്റുള്ളവർക്കും അതിൽനിന്നു ലഭിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.
കെ. ഇ., ഓസ്ട്രേലിയ (g02 6/22)
പെട്ടെന്നു ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായ ഒരു അച്ഛന്റെ മകളായി വളർത്തപ്പെട്ട ഞാൻ മിക്കപ്പോഴും എന്റെ ഭർത്താവിനോടു ദേഷ്യപ്പെടാറുണ്ട്. ചിലപ്പോൾ—അല്ല, പലപ്പോഴും—ഞാൻ അദ്ദേഹത്തെ തല്ലുകപോലും ചെയ്യാറുണ്ട്. എന്നെക്കാൾ കരുത്തുള്ള ആളായതുകൊണ്ട് അദ്ദേഹത്തിനു വലിയ വേദനയൊന്നും എടുക്കുന്നില്ലെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ ലേഖനത്തിൽ പറഞ്ഞ കാര്യം—ഒരുവന്റെ ഇണയെ ഉപദ്രവിക്കുന്നതു ദൈവദൃഷ്ടിയിൽ കൊടിയ പാപമാണ് എന്നത്—വായിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ ഭർത്താവ് സൗമ്യനായ ഒരു ദൈവദാസനാണ്. അദ്ദേഹത്തോട് എനിക്ക് എങ്ങനെയും മാപ്പു ചോദിച്ചേ മതിയാകൂ. ഈ ശിക്ഷണത്തിനു ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്.
ടി. ഐ., ജപ്പാൻ (g02 6/22)
ഈ മാസിക കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് എന്റെ സ്വന്തം അനുഭവം വായിക്കുന്നതു പോലെയായിരുന്നു. എന്നാൽ അടുത്തകാലത്ത് എന്റെ ഭർത്താവ് ബൈബിളിനെ കുറിച്ചു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. അദ്ദേഹം രാജ്യഹാളിൽ ഏതാനും യോഗങ്ങൾക്കു ഹാജരാകുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. 11-ാം പേജിൽ ലുർഡെസ് പറഞ്ഞിരിക്കുന്നതുപോലെതന്നെ എനിക്കും ‘ചിലപ്പോൾ തോന്നും ഞാൻ സ്വപ്നം കാണുകയാണെന്ന്.’
ഇ. ആർ., ഐക്യനാടുകൾ (g02 6/22)