വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഗ്നിയുടെ ഇരട്ട ഭാവങ്ങൾ

അഗ്നിയുടെ ഇരട്ട ഭാവങ്ങൾ

അഗ്നിയുടെ ഇരട്ട ഭാവങ്ങൾ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

അഗ്നി—അതിന്‌ ഒരു മിത്രമോ ശത്രുവോ ആയിരിക്കാനാകും. ഒരു പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കാനോ അതിനെ ചുട്ടു ചാമ്പലാക്കാനോ അതിനു കഴിയും. ആളിക്കത്തുന്ന തീ അത്യന്തം വിനാശകവും നിയന്ത്രണാതീതവും ആയിത്തീർന്നേക്കാം.

തീയുടെ അങ്ങേയറ്റത്തെ സംഹാരശക്തിയുടെ പ്രകടനമാണ്‌ 1997-ൽ ഇന്തൊനീഷ്യയിൽ ദൃശ്യമായത്‌. ആ വർഷം രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ ഉണ്ടായ തീപിടുത്തങ്ങൾ ഭൂമിക്കും മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്‌ക്കും വളരെ ഹാനി വരുത്തി. ഈ തീപിടുത്തങ്ങളുടെ ഫലമായി ഉണ്ടായ ഹാനികരമായ പുക എട്ട്‌ അയൽരാജ്യങ്ങളിലേക്കു പടരുകയും ഏതാണ്ട്‌ 7.5 കോടി ജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തുവെന്നു കണക്കാക്കപ്പെടുന്നു. രണ്ടു കോടി ജനങ്ങൾക്ക്‌ ആസ്‌ത്‌മ, എംഫൈസിമ, ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങൾ, നേത്ര സംബന്ധമായ പ്രശ്‌നങ്ങൾ, ത്വഗ്രോഗങ്ങൾ എന്നിവയ്‌ക്കായി ചികിത്സാവിധേയരാകേണ്ടി വന്നെന്ന്‌ റിപ്പോർട്ടുകൾ കാണിക്കുന്നു.

സിംഗപ്പൂരിൽ മലിനീകരണ നിരക്ക്‌ ഉയർന്ന്‌ അപകടകരമായ അളവിലെത്തി. ഒരു കരിമ്പടം കണക്കെ പുക നഗരത്തെ മൂടി. “ഞങ്ങൾ വീട്ടുതടങ്കലിലാണ്‌,” എയർകണ്ടീഷൻ ചെയ്‌ത തന്റെ വീടിനു വെളിയിൽ കടക്കാൻ ഭയന്ന ഒരു സ്‌ത്രീ വിലപിച്ചു. പുക നിമിത്തം സൂര്യനെ കാണാൻ പോലും കഴിയാതിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.

പിറ്റേ വർഷം, അതായത്‌ 1998-ൽ, അതിശീഘ്രം വ്യാപിച്ചുകൊണ്ടിരുന്ന തീയെ ഭയന്ന്‌ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയിലുള്ള 8,000 ആളുകൾക്ക്‌ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. കാനഡയിൽ ഉടനീളം നാശം വിതച്ച ആയിരത്തോളം തീപിടുത്തങ്ങളിൽ ഒന്നു മാത്രമായിരുന്നു അത്‌—കണക്കനുസരിച്ച്‌, അവയിൽ 115 എണ്ണം ഏതെങ്കിലും ഒരവസരത്തിൽ നിയന്ത്രണാതീതം ആയിരുന്നു. കാനഡയിലെ വടക്കൻ ആൽബർട്ടയിൽ ഉണ്ടായ ഒരു അഗ്നിബാധയിൽ 90,000 ഏക്കർ വനമാണു കത്തിനശിച്ചത്‌. തദ്ദേശവാസികളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒരു അണുബോംബ്‌ വിസ്‌ഫോടനം നടന്നതു പോലെയായിരുന്നു അത്‌. കറുത്ത ഒരു ഭീമാകാരൻ മേഘം പ്രദേശത്തെ മൂടിയിരുന്നു.”

അഗ്നിയുടെ ഭീകര ഭാവം

കരുത്തുറ്റ ഒരു പ്രകൃതി ശക്തിയാണു തീ. ആളിക്കത്തുന്ന ഒരു കാട്ടുതീയ്‌ക്ക്‌ ഭൂപ്രകൃതി മാറ്റിമറിക്കാനും സസ്യവർഗങ്ങളുടെ താളം തെറ്റിക്കാനും വന്യജീവി സമൂഹത്തിനു മാറ്റം വരുത്താനും ജീവനും വസ്‌തുവകകൾക്കും ഭീഷണി ഉയർത്താനും സാധിക്കും.

ഉഗ്രമായ തീപിടുത്തത്തിന്‌ മണ്ണൊലിപ്പിനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും. മിക്കപ്പോഴും കടുത്ത വേനലിനു ശേഷം, തരിശ്ശായി കിടക്കുന്ന ഭൂമിയിൽ മഴവെള്ളം ശക്തിയായി പതിക്കുമ്പോൾ മേൽമണ്ണ്‌ ഒഴുകിപ്പോകുന്നു. ഇതു സസ്യജാലങ്ങളെ ബാധിക്കുന്നു. താരതമ്യേന ദുർബലമായ വർഗങ്ങൾ നശിക്കുന്നു, മറ്റു ചിലവ പുതിയ സാഹചര്യവുമായി നന്നായി പൊരുത്തപ്പെടുന്നു. അതിജീവിക്കുന്നതു മിക്കപ്പോഴും ഉപദ്രവകാരികളായ പാഴ്‌ച്ചെടികളാണ്‌ എന്നതാണു ദുഃഖകരമായ സംഗതി. ഉപയോഗപ്രദമായ തദ്ദേശ സസ്യങ്ങളുടെ സ്ഥാനം കയ്യടക്കിക്കൊണ്ട്‌ അവ പ്രദേശം മുഴുവനും വ്യാപിക്കുന്നു.

അപ്പോൾ ചില തദ്ദേശ സസ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന മൃഗങ്ങളും അപകടത്തിലാകുന്നു. ഓസ്‌ട്രേലിയൻ സസ്‌തനികളായ കൊയാലകളും പോസമുകളും—ഇതിന്റെ വാൽ ബ്രഷ്‌ പോലിരിക്കും—വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണ്‌. അവയുടെ സ്വാഭാവിക ആവാസത്തിൽ വലിയൊരു ഭാഗം തീയാൽ നശിപ്പിക്കപ്പെടുകയാണെങ്കിൽ അവയ്‌ക്കു വളരെ പെട്ടെന്ന്‌ വംശനാശം സംഭവിക്കാം. കഴിഞ്ഞ 200 വർഷത്തിനിടയ്‌ക്ക്‌ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്‌ അതിന്റെ 75 ശതമാനം മഴക്കാടുകൾ, 66 ശതമാനം വനം, 19 സസ്‌തനി വർഗങ്ങൾ, 68 തദ്ദേശ സസ്യവർഗങ്ങൾ എന്നിവ നഷ്ടമായിരിക്കുന്നു. ഇവയിൽ മിക്കവയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്തവയാണ്‌.

മനുഷ്യൻ കാടു വെട്ടിത്തെളിച്ച്‌ നഗരങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ അവരെ കാട്ടുതീ ബാധിക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുന്നു. 1997 ഡിസംബറിൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയുടെ പ്രാന്തപ്രദേശങ്ങളിലും ബ്ലൂ മൗണ്ടൻസ്‌ പീഠഭൂമിക്കു ചുറ്റുമുള്ള ഏതാനും ചെറിയ പട്ടണങ്ങളിലുമായി 6,00,000-ത്തിലധികം ഏക്കർ സ്ഥലത്ത്‌ തീപിടുത്തമുണ്ടായി. ഇതിൽ പകുതിയോളവും നിയന്ത്രണാതീതമായിത്തീർന്നു. 30 വർഷത്തിനുള്ളിൽ താൻ കണ്ട ഏറ്റവും വലിയ തീപിടുത്തമായിരുന്നു ഇതെന്ന്‌ അഗ്നിശമന വിഭാഗത്തിന്റെ കമ്മീഷണർ പറഞ്ഞു. നൂറുകണക്കിന്‌ ആളുകൾ വീടു വിട്ടു പോകാൻ നിർബന്ധിതരായി. ചിലരുടെ ഭവനങ്ങൾ കത്തിച്ചാമ്പലായി. രണ്ടു പേരുടെ ജീവഹാനിക്കും അതു കാരണമായി. കൊള്ളിവെപ്പുകാർ തുടങ്ങിവെച്ചതെന്നു കരുതപ്പെടുന്ന കാട്ടുതീ 2001 ഡിസംബർ അവസാനം മുതൽ 19 ലക്ഷം ഏക്കർ കാട്‌ നശിപ്പിച്ചിരിക്കുന്നു.

തീ അപകടകരമാകുന്നത്‌ എപ്പോൾ?

നിയന്ത്രണാതീതമായ തീപിടുത്തങ്ങൾക്ക്‌ ഇടയാക്കുന്ന പല ഘടകങ്ങളുണ്ട്‌. ഒരു സ്വാഭാവിക ഘടകം എൽ നിന്യോയുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ്‌. ലോകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇടയ്‌ക്കിടെ ചൂടുള്ള വരണ്ട കാലാവസ്ഥ അനുഭവപ്പെടാൻ ഇടയാക്കുന്ന ഒരു പ്രതിഭാസമാണ്‌ ഇത്‌. അസാധാരണമായി ഉണ്ടാകുന്ന ഈ വരണ്ട കാലാവസ്ഥ തീപിടുത്തത്തിന്‌ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

എന്നാൽ ഒട്ടുമിക്കപ്പോഴും നാശകരമായ തീപിടുത്തങ്ങൾക്കു കാരണമാകുന്നത്‌ മനുഷ്യന്റെ സ്വാർഥപരമായ പ്രവൃത്തികളാണ്‌. മനഃപൂർവം ഏതെങ്കിലുമൊരു പ്രദേശത്തിനു തീകൊടുക്കുന്നതിനെ ഒരു ക്രിമിനൽ കുറ്റമായി പല രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്‌ വെയിൽസിലെ ഗവൺമെന്റ്‌ വക വനങ്ങളിൽ ഉണ്ടായിട്ടുള്ള തീപിടുത്തങ്ങളിൽ പകുതിയിലധികത്തിനും കാരണം മനഃപൂർവമോ അല്ലാതെയോ ഉള്ള മനുഷ്യന്റെതന്നെ പ്രവർത്തനങ്ങളാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

വലിയ തീപിടുത്തങ്ങൾക്കു കാരണമായ മറ്റൊരു ഘടകം നിരുത്തരവാദിത്വപരമായ ഒരു വിധത്തിൽ പരിസ്ഥിതിയെ കൈകാര്യം ചെയ്യുന്നതാണ്‌. വനനശീകരണവും മരം മുറിക്കലും വനങ്ങൾ എളുപ്പം തീപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. മരം മുറിക്കുന്നതിനെ തുടർന്ന്‌ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങൾ തീ ആളിപ്പടരാൻ ആവശ്യമായ ഇന്ധനമായി വർത്തിക്കുന്നു. കൂടാതെ ഇലകൾകൊണ്ടുള്ള മേലാപ്പ്‌ വെട്ടി നീക്കുന്നതോടെ നിലത്തുകിടക്കുന്ന ഈ ഇന്ധനത്തിൽ സൂര്യപ്രകാശം നേരിട്ടു പതിച്ച്‌ അവ ശരിക്കും ഉണങ്ങാൻ ഇടയാകുന്നു. ഇങ്ങനെ ഉണങ്ങി കിടക്കുന്ന ചപ്പുചവറിൽ ഒരു തീപ്പൊരി വീണാൽ മതി അത്‌ അനിയന്ത്രിതമായി ആളിപ്പടരാൻ.

സാമ്പത്തിക ഉത്‌കണ്‌ഠകൾ ഈ പ്രശ്‌നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. ഇന്തൊനീഷ്യയിൽ നൂറ്റാണ്ടുകളായി കർഷകർ തുടർന്നുപോരുന്ന ഒരു രീതിയാണ്‌ മരം വെട്ടിമാറ്റി കത്തിച്ച ശേഷമുള്ള കൃഷി. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ യാതൊരു വിധത്തിലും ബാധിക്കാത്ത വിധത്തിലാണ്‌ ഇതു ചെയ്‌തു പോന്നിരുന്നത്‌. കർഷകർ നിയന്ത്രിതമായ ഒരു വിധത്തിൽ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുമ്പോൾ ഇവയ്‌ക്ക്‌ പരിസ്ഥിതിയുടെ മേൽ സ്വാഭാവിക തീപിടുത്തങ്ങളുടെ അതേ ഫലമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ അടുത്ത കാലങ്ങളിലായി പരമ്പരാഗതമായ ഈ കൃഷിസംവിധാനം വ്യവസായവത്‌കരിക്കപ്പെടുകയും വൻ തോതിൽ നടത്തപ്പെടാൻ തുടങ്ങുകയും ചെയ്‌തിരിക്കുന്നു. പാമോയിൽ പോലുള്ള ഉത്‌പന്നങ്ങൾക്കുള്ള ലോകവ്യാപക ഡിമാൻഡ്‌ വനങ്ങൾ വെട്ടിത്തെളിച്ച്‌ അവയുടെ സ്ഥാനത്ത്‌ വേഗം വളരുന്ന വളരെ ലാഭകരമായ വിളകൾ വെച്ചു പിടിപ്പിക്കുന്നതിലേക്കു നയിച്ചിരിക്കുന്നു. ഒരു പ്രദേശം തെളിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ളതും ചെലവു കുറഞ്ഞതുമായ മാർഗം അവിടെ സ്വാഭാവികമായി വളരുന്ന സസ്യങ്ങളെ തീയിട്ടു നശിപ്പിക്കുക എന്നതാണ്‌. അങ്ങനെ, വനം പരിരക്ഷിക്കുന്നതിന്റെ ദീർഘകാല പ്രയോജനങ്ങൾക്കു തെല്ലും വില കൽപ്പിക്കാതെ ആളുകൾ ആയിരക്കണക്കിന്‌ ഏക്കർ വനഭൂമി തീവെച്ചു നശിപ്പിക്കുന്നു.

തീയുടെ സൗഹൃദ ഭാവം

തീയ്‌ക്ക്‌, നാശം വിതയ്‌ക്കാനാകുമെങ്കിലും സസ്യജന്തുവർഗങ്ങൾക്ക്‌ വളരെ പ്രയോജനം കൈവരുത്താനും അതിനാകും. വാസ്‌തവത്തിൽ പ്രകൃതിയുടെ താളം തെറ്റാതെ പരിരക്ഷിക്കുന്നതിൽ അത്‌ ഒരു പ്രധാന പങ്കുവഹിക്കുന്നു. എങ്ങനെ?

മനുഷ്യന്റെ അതിപുരാതന സുഹൃത്തുക്കളിൽ ഒന്നാണു തീ. അത്‌ അവനു ചൂടും വെളിച്ചവും പകർന്നിരിക്കുന്നു. അത്‌ ഉപയോഗിച്ച്‌ അവൻ ഭക്ഷണം പാകം ചെയ്‌തിരിക്കുന്നു. നൂറ്റാണ്ടുകളായി ഓസ്‌ട്രേലിയൻ ആദിവാസികളുടെ ദൈനംദിന ജീവിതത്തിൽ തീ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. തദ്ദേശ യാൻയൂവാക്കാർക്ക്‌ തീ അങ്ങേയറ്റം പ്രധാനമായതിനാൽ വ്യത്യസ്‌ത തരം തീയെയും അവയുടെ ഫലങ്ങളെയും കുറിക്കാൻ അവർക്ക്‌ ഒരു ഡസനിലധികം പദങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ കാട്ടുതീയെ കുറിക്കാൻ അവർ ഗംബാംബാരാ എന്ന വാക്ക്‌ ഉപയോഗിച്ചേക്കാം. എന്നാൽ നായാട്ടിനു പറ്റിയ വിധത്തിൽ നന്നായി തീയിട്ടു പാകപ്പെടുത്തിയ നാട്ടിൻപുറങ്ങളെ വർണിക്കാൻ അവർ ഉപയോഗിക്കുന്നത്‌ വോർമാൻ എന്ന പദമാണ്‌. മുകളിലോട്ട്‌ ഉയർന്ന്‌ മേഘങ്ങളായി രൂപംകൊള്ളുന്ന പുകയെ അവർ വിളിക്കുന്നത്‌ റൂമാരി എന്നാണ്‌.

തങ്ങൾ ജീവിക്കുന്ന പ്രദേശത്ത്‌ ഈ ആദിവാസികൾ തീക്കൊള്ളി കൃഷി എന്നറിയപ്പെടുന്ന ഒന്നു നടത്തിവരുന്നു. കാട്ടുതീ ആളിപ്പടരുന്നതിനുള്ള മുഖ്യ ഇന്ധനമായി വർത്തിക്കുന്ന ഉണങ്ങിയ സസ്യാവശിഷ്ടം കുറയ്‌ക്കുന്നതിന്‌ ചെറുതും നിയന്ത്രിതവുമായ തീ ഉപയോഗിക്കുന്നത്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇപ്രകാരം സസ്യജന്തുജാലങ്ങളുടെ ആവാസത്തിനു കോട്ടംതട്ടാത്ത വിധത്തിൽ ഭൂമിയിൽനിന്ന്‌ ഉപജീവനം കഴിക്കാൻ അവർക്കു സാധിച്ചിരിക്കുന്നു. ആളുകൾ അപകടകരമായ കാട്ടുതീയിൽ പെട്ടുപോകാനുള്ള സാധ്യതയെ അതു കുറച്ചിരിക്കുന്നു.

നിയന്ത്രിത തീയിടലിന്റെ മൂല്യം

ഇരുനൂറു വർഷങ്ങൾക്ക്‌ അൽപ്പം മുമ്പായി യൂറോപ്യൻ കുടിയേറ്റക്കാർ ഓസ്‌ട്രേലിയയിൽ എത്തിയതോടെ മനുഷ്യനും പ്രകൃതിക്കും തീയ്‌ക്കും ഇടയിൽ നിലനിന്നിരുന്ന ലോലമായ സന്തുലിതാവസ്ഥയ്‌ക്കു കോട്ടം തട്ടാൻ തുടങ്ങി. യൂറോപ്യന്മാരുടെ ദൃഷ്ടിയിൽ തീ എന്നത്‌ അടിച്ചമർത്തപ്പെടേണ്ട ഒന്നായിരുന്നു. കാട്ടുതീയുടെ എണ്ണം കുറഞ്ഞു. അതോടെ തീപിടുത്തത്തിന്‌ ആവശ്യമായ ഇന്ധനം അടിഞ്ഞുകൂടാൻ തുടങ്ങി. അതുകൊണ്ട്‌ പിന്നീട്‌ ഉണ്ടായ തീപിടുത്തങ്ങൾ, കൂടുതൽ ഉഗ്രവും നിയന്ത്രിക്കാൻ പ്രയാസമുള്ളവയും ആയിത്തീർന്നു. എന്നിരുന്നാലും സമീപകാലങ്ങളിൽ ആദിവാസികളെ അനുകരിച്ചുകൊണ്ട്‌ ഗവൺമെന്റ്‌ നിയന്ത്രിത കത്തിക്കൽ എന്ന ഒരു പരിപാടിക്കു തുടക്കമിട്ടിരിക്കുന്നു. വിനാശം വിതയ്‌ക്കുന്ന വലിയ അഗ്നിബാധകൾ ഒഴിവാക്കാൻ തക്കവണ്ണം ചെറുതും നിയന്ത്രിതവുമായ തോതിലുള്ള തീപിടുത്തങ്ങളുണ്ടാകാൻ അനുവദിക്കുന്ന ഒരു പരിപാടിയാണ്‌ ഇത്‌. സാധാരണമായി കാട്ടുതീ ഉണ്ടാകാത്ത സമയങ്ങളിൽ ചെറിയ തീ കത്താൻ അനുവദിക്കുന്നു. ഈ തീ ആളിപ്പടരാതെ മെല്ലെ മുന്നോട്ടു നീങ്ങുകയും വൃക്ഷങ്ങൾക്ക്‌ യാതൊരു കേടും വരുത്താതെ അടിഞ്ഞുകിടക്കുന്ന ചപ്പുചവറുകൾ നീക്കുകയും ചെയ്യുന്നു. സാധാരണഗതിയിൽ സായാഹ്നത്തിലെ മഞ്ഞിൽ ഈ തീ താനേ കെട്ടുപോകും.

നിയന്ത്രിത കത്തിക്കൽ മാർഗത്തിലൂടെ കാട്ടുതീ ഇല്ലാതാക്കുന്നത്‌ ജീവനും വസ്‌തുവകകളും സംരക്ഷിക്കുന്നതിനും തദ്ദേശ സസ്യജന്തുജാലങ്ങളുടെ വൈവിധ്യം നിലനിറുത്തുന്നതിനും വേണ്ടിയാണ്‌. അതുപോലെ നിയന്ത്രിതമായ തീയിടൽ പുതുതായി വളർന്നുവരുന്ന കളകൾ പെട്ടെന്നു വ്യാപിക്കുന്നതു തടയാൻ സഹായിക്കുന്നു. കൂടാതെ, തദ്ദേശ ജീവികളുടെ പരിരക്ഷണത്തിന്‌ ആവശ്യമായ വാസസ്ഥാനങ്ങളുടെ വൈവിധ്യം നിലനിറുത്താനും ഇതു സഹായിക്കുന്നു.

ചില സസ്യവർഗങ്ങളുടെ വിത്തുകൾ മുളയ്‌ക്കുന്നതിന്‌ തീയുടെ സഹായം വേണം. ചിലതിന്റെ പുറംതോട്‌ അങ്ങേയറ്റം കട്ടിയുള്ളതായതിനാൽ തീയുടെ സഹായത്തോടെ അവ പൊട്ടിത്തുറന്നാൽ മാത്രമേ വെള്ളം ഉള്ളിലേക്കു കടക്കുകയുള്ളൂ. തീയുടെ ഫലമായുള്ള പുകയും വിത്തു മുളപ്പിക്കുന്നതിൽ സഹായിക്കുന്നതായി ഗവേഷണം കാണിക്കുന്നു. വിത്തു മുളയ്‌ക്കുന്നതിനു സഹായകമായ ഏതാണ്ട്‌ 70 ഘടകങ്ങൾ പുകയിൽ അടങ്ങിയിട്ടുള്ളതായി കരുതപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ട ഒന്നാണ്‌ നൈട്രജൻ ഡൈ ഓക്‌സൈഡ്‌.

ഒരു പ്രദേശം കത്തിക്കഴിഞ്ഞാൽ അവിടത്തെ മണ്ണ്‌ നൈട്രജൻ, ഫോസ്‌ഫറസ്‌ എന്നിങ്ങനെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാക്കപ്പെടും. അടിഞ്ഞുകൂടിയിരിക്കുന്ന ഇലകളിലെ പോഷകങ്ങൾ സ്വതന്ത്രമാക്കപ്പെടുന്നതിനും സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിനും പുതിയ സസ്യങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തമമായ ഒരു വിളനിലം സൃഷ്ടിക്കപ്പെടുന്നതിനും തീ ഇടയാക്കുന്നു. ഉദാഹരണത്തിന്‌ അക്കേഷ്യകൾ ഒരു തീയ്‌ക്ക്‌ ശേഷം പുതുതായി നാമ്പെടുക്കുകയും തീപിടുത്തത്തെ തുടർന്നുള്ള അവസ്ഥകളിൽ തഴച്ചുവളരുകയും ചെയ്യും.

പല മൃഗങ്ങളും തീയ്‌ക്കു ശേഷമുള്ള അവസ്ഥകളിൽനിന്നു പ്രയോജനം നേടുന്നതായി കാണുന്നു, പ്രത്യേകിച്ചും പുതുതായി തളിർക്കുന്ന സസ്യങ്ങൾ കിളുന്തും കൂടുതൽ നീരുള്ളവയും ആയിരിക്കുന്നതിനാൽ. ചിലയിനം കംഗാരുക്കളും വാളബിയും ഇടയ്‌ക്കിടെ കത്തിക്കപ്പെടുന്ന വനമാണ്‌ ഇഷ്ടപ്പെടുന്നത്‌. അവ അഗ്നിയുടെ ആശ്രിതരാണെന്നു പറയപ്പെടുന്നു. അവയ്‌ക്കു ഭക്ഷണവും അഭയവും നൽകുന്ന സസ്യങ്ങൾ പുനരുജ്ജീവനത്തിനും നിലനിൽപ്പിനുമായി അഗ്നിയെ ആശ്രയിക്കുന്നു എന്നതാണ്‌ ഇതിനു കാരണം.

പഠിക്കാൻ ഇനിയും ഏറെ

മനുഷ്യൻ ഇപ്പോൾ തീയുടെ രണ്ട്‌ മുഖങ്ങൾ കൂടുതൽ മെച്ചമായി മനസ്സിലാക്കിയിട്ടുണ്ട്‌. എന്നാൽ പരിസ്ഥിതിയുടെമേലുള്ള തീയുടെ പ്രഭാവം വളരെ സങ്കീർണമായതിനാൽ മനസ്സിലാക്കാൻ ഇനിയും ഏറെയുണ്ട്‌. പ്രത്യേക വർഗങ്ങളിൽപ്പെട്ട സസ്യങ്ങളെയും ജന്തുക്കളെയും തീ എങ്ങനെ ബാധിക്കുന്നു എന്നത്‌ കൂടുതൽ പഠനം അർഹിക്കുന്നു. കൂടുതൽ വ്യാപകമായ ഒരു തലത്തിൽ തീ എങ്ങനെയാണ്‌ ആവാസ വ്യവസ്ഥയെ സ്വാധീനിക്കുന്നത്‌ എന്നതും കൂടുതൽ ഗവേഷണം ആവശ്യമുള്ള ഒരു വിഷയമാണ്‌. തീ ഹരിതഗൃഹ പ്രഭാവത്തിന്‌ ഇടയാക്കുന്ന ഒരു ഘടകമാണോ? കാലാവസ്ഥയെ പുക എങ്ങനെയാണു ബാധിക്കുന്നത്‌? ചില പ്രത്യേക അവസ്ഥകളോട്‌ തീ എങ്ങനെയാണു പ്രതികരിക്കുന്നത്‌? എന്നീ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കേണ്ടതുണ്ട്‌.

തീയുടെ സ്വഭാവം പ്രവചിക്കുന്നതിനു രൂപസംവിധാനം ചെയ്യപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇന്നുണ്ട്‌. മോഡലുകൾ എന്നാണ്‌ അവ അറിയപ്പെടുന്നത്‌. ഇന്ധനം, താപം, കാറ്റിന്റെ വേഗം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു സംഗതികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യാനാണ്‌ അവ ഉപയോഗിക്കുന്നത്‌. ദുഃഖകരമെന്നു പറയട്ടെ, ഈ മോഡലുകൾ എല്ലായ്‌പോഴും കൃത്യത പുലർത്തുന്നില്ല. തീയുടെ പെട്ടെന്നുള്ള ആളിക്കത്തൽ പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ മുൻകൂട്ടി കാണാൻ അവയ്‌ക്കു കഴിയാറില്ല. 1997-ൽ സിഡ്‌നിയിൽ ഉണ്ടായ ഇത്തരമൊരു ആളിക്കത്തലിൽ പരിചയസമ്പന്നരായ രണ്ട്‌ അഗ്നിശമന പ്രവർത്തകർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. തീയുടെ പെട്ടെന്നുള്ള ഈ ആളിക്കത്തലുകളെ “മരണത്തിന്റെ വിരലുകൾ” എന്നു വിശേഷിപ്പിക്കുന്നത്‌ ഉചിതം തന്നെ.

വലിയ തോതിലുള്ള തീപിടുത്തങ്ങൾക്ക്‌ സ്വന്തം കാലാവസ്ഥ—ശക്തമായ കാറ്റുകൾ, മേഘങ്ങൾ, ഇടിമഴ പോലും—സൃഷ്ടിക്കാൻ ആകുമെന്നതിനാൽ അവയെ മുൻകൂട്ടി കാണുക പ്രത്യേകിച്ചും ബുദ്ധിമുട്ടാണ്‌. അവ സൃഷ്ടിക്കുന്ന കാറ്റുകൾക്കു പെട്ടെന്ന്‌ ദിശയും വേഗവും മാറാൻ കഴിയും എന്നത്‌ തീയെ അസ്ഥിരത ഉള്ളതാക്കുന്നു. പ്രദേശം ഏതു തരത്തിലുള്ളതാണ്‌, അതിന്റെ ചെരിവ്‌, അവിടെ തീയ്‌ക്ക്‌ ഇന്ധനമായി ഉതകാവുന്ന വസ്‌തുക്കൾ എത്രയുണ്ട്‌ എന്നിങ്ങനെയുള്ള മറ്റു വിവരങ്ങളോടൊപ്പം ഈ ഘടകങ്ങളും ചേർത്തുകൊണ്ട്‌ ഇപ്പോഴത്തെ ‘മോഡലുകൾ’ മെച്ചപ്പെടുത്താൻ കഴിയുമെന്ന്‌ ഗവേഷകർ പ്രത്യാശിക്കുന്നു.

യു.എസ്‌.എ.-യിലെ കോളറാഡോയിലുള്ള ‘നാഷണൽ സെന്റർ ഫോർ ആറ്റ്‌മൊസ്‌ഫെറിക്‌ റിസർച്ച്‌’ (എൻസിഎആർ) ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു പദ്ധതി ഏറ്റെടുത്തിരിക്കുന്നു. ഒരു സി-130 യാത്രാവിമാനം എൻസിഎആർ ഏറ്റവും നൂതനമായ ശാസ്‌ത്രീയ ഉപകരണങ്ങളും ഏഴ്‌ കമ്പ്യൂട്ടറുകളും കൊണ്ട്‌ സജ്ജീകരിച്ചിരിക്കുന്നു. ഇതെല്ലാം കട്ടിയുള്ള ഇൻസുലേഷൻ കൊണ്ട്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആളിക്കത്തുന്ന തീയ്‌ക്കു മുകളിലൂടെ പറക്കാൻ തക്കവണ്ണം ആണ്‌ ഈ വിമാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. വിവരങ്ങൾ ശേഖരിക്കാൻ പറ്റുന്ന സംവേദിനികൾ വിമാനത്തിന്റെ ചിറകുകളിൽ ക്രമീകരിച്ചിട്ടുണ്ട്‌. ശേഖരിക്കപ്പെടുന്ന വിവരങ്ങൾ വിശകലനത്തിനായി കമ്പ്യൂട്ടറുകളിലേക്ക്‌ അയയ്‌ക്കുന്നു. തീയുടെ ഓരോ ഭാഗത്തെയും ആപേക്ഷിക തീവ്രത കാണിക്കാൻ കഴിയുന്ന തെർമകാം എന്നു വിളിക്കപ്പെടുന്ന ഒരു ഇൻഫ്രാറെഡ്‌ കാമറയും വിമാനത്തിനുണ്ട്‌. ഈ വിധങ്ങളിൽ നിലവിലുള്ള മോഡലുകൾ മെച്ചപ്പെടുത്താൻ എൻസിഎആർ ശാസ്‌ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണ്‌.

മെച്ചപ്പെടുത്തിയ ഈ മോഡലുകൾ കൂടുതൽ സുരക്ഷിതമായി തീപിടുത്തങ്ങൾ നിയന്ത്രിക്കാൻ വിദഗ്‌ധരെ സഹായിക്കുമെന്നു കരുതപ്പെടുന്നു. തീയുടെ ഗതി കൃത്യമായി മുൻകൂട്ടി കാണാനുള്ള പ്രാപ്‌തി സമൂഹത്തെ സംരക്ഷിക്കുന്നതിൽ അഗ്നിശമന പ്രവർത്തകർ നേരിടുന്ന അപകടങ്ങൾ കുറയ്‌ക്കുന്നതിനും സഹായിക്കും.

അതേ, നിയന്ത്രണാതീതമായാൽ തീ വിനാശകമായ ഒരു ശത്രു ആണെങ്കിലും അതിന്‌ നല്ല ഒരു മിത്രം ആയിരിക്കാനും കഴിയും. ഭൂമിയെ പുതുക്കാനും ജീവജാലങ്ങളുടെ വൈവിധ്യം സന്തുലിതമായി നിലനിറുത്താനും സ്രഷ്ടാവ്‌ സ്ഥാപിച്ചിട്ടുള്ള സ്വാഭാവിക ചക്രങ്ങളിൽ അത്‌ ഒരു പ്രധാന പങ്കു വഹിക്കുന്നു. (g02 9/22)

[23-ാം പേജിലെ ചിത്രം]

മോൺടാനയുടെ ബിറ്റെറൂട്ട്‌ നദീ താഴ്‌വരയിലൂടെ ആളിപ്പടരുന്ന തീയിൽ പെടാതെ മാറി നിൽക്കുന്ന എൽക്കുകൾ

[കടപ്പാട്‌]

John McColgan, BLM, Alaska Fire Service

[24-ാം പേജിലെ ചിത്രം]

ഓസ്‌ട്രേലിയയിലെ ഒരു പ്രദേശം നിയന്ത്രിതമായ വിധത്തിൽ കത്തിക്കുന്നു

[കടപ്പാട്‌]

Photo provided courtesy of Queensland Rural Fire Service