വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹരം തേടുന്നവർ—ജീവന്മരണ കളികളോടുള്ള ആസക്തി എന്തുകൊണ്ട്‌?

ഹരം തേടുന്നവർ—ജീവന്മരണ കളികളോടുള്ള ആസക്തി എന്തുകൊണ്ട്‌?

ഹരം തേടുന്നവർ—ജീവന്മരണ കളികളോടുള്ള ആസക്തി എന്തുകൊണ്ട്‌?

രംഗം ഒരു പുരാതന റോമൻ ഗോദ. മത്സരം തുടങ്ങുന്നതും കാത്ത്‌ അതീവ ഉത്സാഹത്തോടെ ഇരിക്കുന്ന അരലക്ഷത്തോളം വരുന്ന കാണികൾ. ദിവസങ്ങളായി അവരുടെ ആകാംക്ഷ ഏറിവരികയായിരുന്നു. “ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഹരം പകരുന്ന രംഗങ്ങൾ” നിറഞ്ഞതായിരിക്കും അരങ്ങേറുന്ന മത്സരം എന്ന്‌ വിപുലമായ പ്രചാരണം നടന്നിരുന്നു.

ഇന്ദ്രജാല പ്രകടനങ്ങൾ, ആംഗ്യനാടകങ്ങൾ, കോമാളിക്കൂത്തുകൾ, ഹാസ്യനാടകങ്ങൾ തുടങ്ങിയവ സ്ഥലത്തെ പ്രദർശന ശാലകളിലേക്ക്‌ ആൾക്കൂട്ടങ്ങളെ ആകർഷിക്കാറുണ്ടെങ്കിലും ഗോദയിലെ പ്രകടനങ്ങൾ ‘ഒന്നു വേറെ തന്നെയായിരിക്കും.’ പരുക്കൻ ഇരിപ്പിടത്തിൽ ഇരിക്കുന്നതിന്റെ അസ്വസ്ഥതയും അന്നേദിവസത്തെ ആകുലതകളുമെല്ലാം അരങ്ങേറാനിരിക്കുന്ന, ഹരം കൊള്ളിക്കുന്ന പ്രകടനങ്ങൾക്കു മുന്നിൽ വിസ്‌മരിക്കപ്പെടും.

അതാ ഗായകർ എത്തിക്കഴിഞ്ഞു, പിന്നാലെ വിശേഷവസ്‌ത്രം ധരിച്ച പുരോഹിതനും. തുടർന്ന്‌ ധൂപം കാട്ടുന്നവർ ദേവീദേവ വിഗ്രഹങ്ങളുടെ ഒരു നീണ്ട നിര തന്നെ എഴുന്നള്ളിച്ചുകൊണ്ടുവന്നു. ഇത്‌ മത്സരത്തിനു ദിവ്യാംഗീകാരം ഉണ്ടെന്ന പ്രതീതി ജനിപ്പിച്ചു.

മൃഗങ്ങളുടെ കശാപ്പ്‌

അടുത്തതായി ഗംഭീരമായ വിനോദപരിപാടികളാണ്‌. ആദ്യം, കാണികളിൽ അധികമാരും കണ്ടിട്ടില്ലാത്ത ഒട്ടകപ്പക്ഷികളെയും ജിറാഫുകളെയും ഗോദയിലേക്ക്‌ അഴിച്ചുവിട്ടു, അവയ്‌ക്കു രക്ഷപ്പെടാനാവില്ല. തുടർന്ന്‌ കുറെ വില്ലാളിവീരന്മാർ കാണികൾക്കു ഹരം പകർന്നുകൊണ്ട്‌ ആ മിണ്ടാപ്രാണികളെ ഒന്നൊഴിയാതെ അമ്പെയ്‌തു കൊന്നു.

കൊമ്പുകളിൽ കൂർത്ത ഇരുമ്പുമുനകൾ പിടിപ്പിച്ച രണ്ടു ഗജവീരന്മാർ തമ്മിലുള്ള ജീവന്മരണ പോരാട്ടമാണ്‌ ഉന്മത്തരായ കാണികൾക്കുള്ള അടുത്ത വിഭവം. മാരകമായി മുറിവേറ്റ്‌ അതിലൊരെണ്ണം ചോരയിൽ കുതിർന്ന മണലിൽ ചെരിഞ്ഞപ്പോൾ കാണികൾ മതിമറന്നു ഹർഷാരവം മുഴക്കി. ഈ രംഗം കാഴ്‌ചക്കാരുടെ തൃഷ്‌ണയെ ഒന്നുകൂടെ വർധിപ്പിച്ചതേയുള്ളൂ. മുഖ്യ പ്രകടനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരാനിരിക്കുകയാണ്‌.

മുഖ്യ പ്രകടനം

വലിയ കൊട്ടുംകുരവയുമായി മല്ലന്മാർ പോർക്കളത്തിലേക്കു കടന്നുവരവേ, ആവേശത്താൽ മത്തുപിടിച്ച ജനം ചാടി എഴുന്നേറ്റു. ചിലർ ലോഹംകൊണ്ടുള്ള ശിരസ്‌ത്രം അണിഞ്ഞ്‌ വാളും പരിചയും കുന്തവും ഒക്കെ പിടിച്ചുകൊണ്ടാണു വരുന്നത്‌; മറ്റുചിലർക്കാകട്ടെ ആയുധങ്ങൾ കുറവാണ്‌, പടച്ചട്ടകളൊന്നുമില്ലതാനും. കാണികൾ ആർപ്പിടവേ ഒരാളോ രണ്ടുപേരുമോ മരിക്കും വരെ ആ ദ്വന്ദ്വയുദ്ധം തുടരുന്നു. നൂറു ദിവസത്തെ അത്തരം ഒരു പ്രദർശനത്തിൽ അയ്യായിരം മൃഗങ്ങളെ അതിക്രൂരമായി കൊന്നുവെന്ന്‌ രേഖകൾ കാണിക്കുന്നു. മറ്റൊന്നിൽ പതിനായിരം മല്ലന്മാരാണ്‌ മരിച്ചുവീണത്‌. അതുകൊണ്ടൊന്നും തൃപ്‌തി വരാഞ്ഞ കാണികൾ അപ്പോഴും കൂടുതൽ രക്തച്ചൊരിച്ചിലുകൾക്കായി മുറവിളികൂട്ടുകയായിരുന്നു.

കുറ്റവാളികളെയും യുദ്ധത്തടവുകാരെയുമാണ്‌ ദ്വന്ദ്വയുദ്ധത്തിനുള്ള പോരാളികളായി ഉപയോഗിച്ചിരുന്നത്‌. എന്നിരുന്നാലും, ഒരു ഉറവു പറയുന്നപ്രകാരം, “ഇവരെ കൂടാതെ, ആയുധങ്ങൾ ഉപയോഗിച്ച്‌ അങ്കം വെട്ടിയിരുന്ന പരിശീലനം സിദ്ധിച്ച മല്ലന്മാരും ഉണ്ടായിരുന്നു. അത്തരക്കാർ ജീവപര്യന്തം ദ്വന്ദ്വയുദ്ധക്കാരായി കഴിയാൻ ശിക്ഷിക്കപ്പെട്ടവർ ആയിരുന്നില്ല, മാത്രമല്ല അവർ കണക്കറ്റ സമ്പത്ത്‌ വാരിക്കൂട്ടുകയും ചെയ്‌തിരുന്നു.” ചില സ്ഥലങ്ങളിൽ ദ്വന്ദ്വയുദ്ധം പഠിപ്പിച്ചിരുന്ന പ്രത്യേക കളരികളിൽ മല്ലന്മാർ പരിശീലനം നേടിയിരുന്നു. ഈ കായികമത്സരത്തിന്റെ ആവേശത്തിമിർപ്പും മരണകരമായ വശ്യതയും അവരെ കീഴടക്കി. വീണ്ടും വീണ്ടും അങ്കം കുറിക്കാനുള്ള അങ്ങേയറ്റത്തെ ഒരു ആസക്തി അവർക്ക്‌ അനുഭവപ്പെട്ടിരുന്നു. “വിരമിക്കും മുമ്പ്‌ അമ്പത്‌ അങ്കങ്ങൾ തികയ്‌ക്കുന്ന മല്ലന്‌ വലിയ പേരായിരുന്നു” എന്ന്‌ ഒരു ഗ്രന്ഥം പറയുന്നു.

കാളപ്പോര്‌

ലോകം ഇന്ന്‌ ഒരു പുതിയ സഹസ്രാബ്ദത്തിലേക്കു കാലെടുത്തുവെച്ചിരിക്കുന്നു. എങ്കിലും ജീവൻ പണയംവെച്ചുള്ള സാഹസിക കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള ആസക്തി ആളുകളിൽ അന്നത്തെ പോലെതന്നെ ഇന്നും ശക്തമാണ്‌. ദൃഷ്ടാന്തത്തിന്‌, കാളപ്പോര്‌ തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലും നൂറ്റാണ്ടുകളായി ജനപ്രീതിയാർജിച്ച വിനോദമാണ്‌. ലാറ്റിൻ അമേരിക്ക, പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിൽ ഇന്ന്‌ അതു വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌.

ഗോദകളുടെ എണ്ണം മെക്‌സിക്കോയിൽ ഏതാണ്ട്‌ ഇരുന്നൂറും സ്‌പെയിനിൽ നാനൂറിൽ അധികവും ആണെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. മെക്‌സിക്കോയിലെ ഒരു ഗോദയിൽ അരലക്ഷം കാണികൾക്ക്‌ ഇരിക്കാം. ചീറിയടുക്കുന്ന കാളക്കൂറ്റന്മാരുമായി പുരുഷന്മാർ തങ്ങളുടെ പൗരുഷത്തിന്റെ മാറ്റുരയ്‌ക്കുന്നതു നേരിൽ കാണാനെത്തുന്നവരെക്കൊണ്ട്‌ ഈ ഗോദകളിൽ പലതും തിങ്ങിനിറഞ്ഞിരിക്കും. കാളപ്പോരുകാരന്റെ പക്ഷത്തുനിന്ന്‌ ഭീരുത്വത്തിന്റെ ചെറിയൊരു പ്രകടനമുണ്ടായാൽ മതി കാണികളിൽനിന്ന്‌ കൂക്കുവിളി ഉയരാൻ.

കാളപ്പോരിന്‌ പെൺപോരാളികളും ഇറങ്ങിത്തുടങ്ങിയിരിക്കുന്നു, കാളകളെ വീഴ്‌ത്തുന്നതിന്‌ ദശലക്ഷക്കണക്കിനു ഡോളറാണ്‌ പ്രതിഫലമായി അവർക്കു ലഭിക്കുക. മരണത്തെ സദാ മുഖാമുഖം കാണേണ്ടി വരുമെങ്കിലും, പോർക്കളത്തിൽ കൊമ്പുകുലുക്കി മുക്കുറയിടുന്ന കാളക്കൂറ്റനോടൊപ്പം ആയിരിക്കുന്നതു പോലെ തന്റെ സാഹസിക വാഞ്‌ഛയെ തൃപ്‌തിപ്പെടുത്താനാകുന്ന മറ്റൊന്നും ഇല്ല എന്ന്‌ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഒരു കാളപ്പോരുകാരി പറയുകയുണ്ടായി.

കാളയോട്ടം

ഒരു റിപ്പോർട്ട്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “പാംപ്ലോനാസ്‌ കായെ എസ്റ്റാഫേറ്റാ തെരുവിൽ സിക്‌സ്റ്റോസ്‌ റസ്റ്ററന്റിനു സമീപം നാലുനിരയായി തടിച്ചുകൂടിയ പുരുഷാരം. ആരവമുഖരിതമാണ്‌ അവിടമെങ്ങും. ബാസ്‌ക്‌, കാസ്റ്റിലിയൻ, കാറ്റലൻ, ഇംഗ്ലീഷ്‌ തുടങ്ങി നിരവധി ഭാഷകളിലുള്ള സംസാരം കേൾക്കാം.” മേള കാണാൻ ആളുകൾ നേരത്തേതന്നെ വന്നെത്തും. ഗോദയിൽനിന്ന്‌ വെറും അരമൈൽ ദൂരെയുള്ള തൊഴുത്തുകളിലാണ്‌ കാളപ്പോരിനുള്ള കാളകളെ നിറുത്തിയിരിക്കുന്നത്‌.

അങ്കം കുറിക്കുന്ന ദിവസങ്ങളിൽ രാവിലെ, ആറു കാളകളെ തൊഴുത്തു തുറന്ന്‌ അഴിച്ചുവിടുന്നു. തെരുവിന്‌ ഇരുവശവും കെട്ടിടങ്ങളാണ്‌. കാളകൾ ഇടപ്പാതകളിലേക്കു കടക്കാതിരിക്കാൻ തടകൾ പിടിപ്പിച്ചിട്ടുണ്ട്‌. ഇത്‌ അവയ്‌ക്കു ഗോദയിലെത്താൻ സുഗമമായ ഒരു വഴി പ്രദാനം ചെയ്യുന്നു. എല്ലാം നന്നായി നീങ്ങിയാൽ ഏതാണ്ട്‌ രണ്ടു മിനിട്ടുമതി അവയ്‌ക്ക്‌ അവിടെ എത്തിച്ചേരാൻ.

ജീവൻ പണയം വെച്ചായാലും കാളകളെ ഓടിത്തോൽപ്പിച്ച്‌ തങ്ങളുടെ കഴിവുകൾ പരീക്ഷിക്കാൻ പണ്ടേ ചിലർ ശ്രമിച്ചിട്ടുണ്ട്‌. ഇന്നും ചിലർ വർഷം തോറും അതിനു ശ്രമിച്ചുവരുന്നു. വാസ്‌തവത്തിൽ ഇന്ന്‌ ഇതൊരു അന്താരാഷ്‌ട്രമത്സരമായി പരിണമിച്ചിരിക്കുകയാണ്‌. പലർക്കും മാരകമായി മുറിവേറ്റിട്ടുണ്ട്‌; മറ്റുചിലരാകട്ടെ പോർക്കാളകളുടെ കുത്തേറ്റു മരിച്ചിരിക്കുന്നു. “അവയെ ഓടിത്തോൽപ്പിക്കാം എന്നു നിങ്ങൾ കരുതുന്നെങ്കിൽ അതു ശുദ്ധ മണ്ടത്തരമാണ്‌” എന്നാണ്‌ ഒരു പന്തയക്കാരന്റെ അഭിപ്രായം. സ്‌പാനിഷ്‌ റെഡ്‌ ക്രോസ്‌ നൽകുന്ന കണക്കനുസരിച്ച്‌, ഇരുപതു വർഷത്തിനിടയിൽ “ദിനമ്പ്രതി ശരാശരി ഒരാൾ വീതം” കുത്തേറ്റുവീണിട്ടുണ്ട്‌. ഇതിനു പുറമേ വേറെ 20-25 പേരെ കൂടെ ദിവസവും പരുക്കുകൾക്കായി ചികിത്സിച്ചിട്ടുണ്ട്‌.

ജീവന്മരണ കളികളോടുള്ള ഈ ആസക്തി എന്തുകൊണ്ടാണ്‌? “മൂരിക്കുട്ടന്മാരുടെ ഗന്ധമറിഞ്ഞുകൊണ്ട്‌ അവയോടൊപ്പം ചെലവിടുന്ന ആ നിമിഷങ്ങൾ ഒന്നുവേറെതന്നെയാണ്‌. അവയുടെ കൂട്ടത്തിൽ ഓടുക, അവയുടെ കുളമ്പടിനാദം കേൾക്കുക, വെറും ഇഞ്ചുകൾ ദൂരെ അവയുടെ കൊമ്പുകൾ ചാഞ്ചാടുന്നതു നിരീക്ഷിക്കുക ഇതൊക്കെയാണ്‌ ഈ പന്തയത്തിന്റെ ഒരു ത്രിൽ” എന്നാണ്‌ ഒരു ഓട്ടക്കാരന്റെ മറുപടി. കയ്യടിച്ചും അട്ടഹാസം മുഴക്കിയും കാണികൾ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നു. 700 കിലോഗ്രാം തൂക്കംവരുന്ന, വിറളിപിടിച്ചോടുന്ന കാളക്കൂറ്റൻ ഓട്ടക്കാരനെ കൊമ്പിൽ തൂക്കി മുകളിലേക്ക്‌ എറിയുന്നതോ അതുമല്ലെങ്കിൽ അതിന്റെ കൂർത്ത കൊമ്പുകൾകൊണ്ട്‌ കുത്തിക്കൊല്ലുന്നതോ കാണാൻ പറ്റാതെ വന്നാൽ കൂടിനിൽക്കുന്നവരിൽ ചിലർ നിരാശിതരാകുമോ? റോമൻ ഗോദയിലെ ജനസഞ്ചയങ്ങളെപ്പോലെ രക്തച്ചൊരിച്ചിൽ അവരിൽ ചിലരെ ഉന്മത്തരാക്കുന്നുണ്ടോ?

ജീവൻ പന്താടൽ

മറ്റുവിധങ്ങളിൽ ജീവൻ പന്താടുന്നതിൽ രസം കണ്ടെത്തുന്നവരുമുണ്ട്‌. ഗുരുതരമായി പരിക്കേൽക്കുന്നതിനെയോ മരണത്തെയോ വകവെക്കാതെ, അടുത്തടുത്തു നിറുത്തിയിട്ടിരിക്കുന്ന അമ്പതിലേറെ കാറുകൾക്കോ, അനേകം വലിയ യാത്രാ ബസ്സുകൾക്കോ അതുമല്ലെങ്കിൽ ഒരു മലയിടുക്കിനോ മീതേകൂടി ചാടിക്കടക്കുന്ന മോട്ടോർസൈക്കിൾ അഭ്യാസികൾ ഉണ്ട്‌. മുപ്പത്തിയേഴ്‌ എല്ലുകൾ ഒടിഞ്ഞു മുപ്പതു ദിവസം താൻ ബോധരഹിതനായി കിടന്നു എന്ന്‌ അത്തരമൊരു അഭ്യാസി പറയുകയുണ്ടായി. അയാൾ തുടരുന്നു: “കയ്യും കാലും ഒടിയുന്നതൊന്നും എനിക്കു പുത്തരിയല്ല. ഒടിഞ്ഞു സ്ഥാനംതെറ്റിയ എല്ലുകൾ നേരെയാക്കാനായി പന്ത്രണ്ടു തവണ ഞാൻ വലിയ ശസ്‌ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട്‌. ഇങ്ങനെയുള്ള ശസ്‌ത്രക്രിയകളിലാണ്‌ അവർ ശരീരം കീറി പ്ലേറ്റിടുകയും സ്‌ക്രൂ പിടിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്‌. എല്ലുകളെ തമ്മിൽ ബന്ധിപ്പിച്ചു നിറുത്തുന്ന മുപ്പത്തഞ്ചോ നാൽപ്പതോ സ്‌ക്രൂ എങ്കിലും എന്റെ ദേഹത്തു കാണും. ആശുപത്രി കയറിയിറങ്ങാനേ എനിക്കു നേരമുള്ളൂ.” ഒരിക്കൽ പരിശീലന സമയത്ത്‌ പരിക്കു പറ്റിയതു നിമിത്തം ഇദ്ദേഹത്തിന്‌ കാറുകൾക്കു മീതെ കൂടി ചാടിക്കടക്കാൻ സാധിക്കാതെ വന്നപ്പോൾ കാഴ്‌ചക്കാർ കൂക്കുവിളിച്ചുകൊണ്ട്‌ തങ്ങളുടെ ഇച്ഛാഭംഗം അറിയിച്ചു.

ഹരം തേടുന്ന അനേകർ അങ്ങേയറ്റം അപകടം പിടിച്ച സ്‌പോർട്‌സുകളിൽ പങ്കെടുക്കുന്നു. സുരക്ഷാസാമഗ്രികൾ കൂടാതെ അംബരചുംബികളായ കെട്ടിടങ്ങളിൽ അള്ളിപ്പിടിച്ചു കയറുക, കുത്തനെ 20,000 അടി താഴേയ്‌ക്ക്‌ മഞ്ഞിൽ തെന്നിയിറങ്ങുക, ബഞ്ചീ എന്നു വിളിക്കുന്ന ഇലാസ്റ്റിക്‌ വള്ളി അരയിൽ കെട്ടിക്കൊണ്ട്‌ ഉയർന്ന ഗോപുരങ്ങളിൽ നിന്നോ പാലങ്ങളിൽ നിന്നോ ചാടുക, മറ്റൊരാളുടെ മുതുകത്തിരുന്നു കൊണ്ട്‌ വിമാനത്തിൽ നിന്നും പാരച്യൂട്ടിൽ ചാടുക, കൈയിൽ ഒരു പിക്കാസു മാത്രം പിടിച്ചു ചെങ്കുത്തായ മഞ്ഞുമലകൾ കയറുക എന്നിങ്ങനെ മരണത്തെ വെല്ലുവിളിക്കുന്ന തരം അഭ്യാസപ്രകടനങ്ങൾ അവയിൽ ഉൾപ്പെടുന്നു. “വർഷംതോറും എന്റെ മൂന്നോ നാലോ കൂട്ടുകാർ നഷ്ടപ്പെടുമെന്നത്‌ ഉറപ്പാണ്‌” എന്ന്‌ ഒരു മഞ്ഞുമലകയറ്റക്കാരി പരിതപിക്കുന്നു. കായിക ലോകത്തു ജനപ്രീതിയാർജിച്ച ജീവന്മരണ പ്രകടനങ്ങളിൽ ഏതാനും ചിലതു മാത്രമാണ്‌ ഇവ. ഒരു എഴുത്തുകാരൻ അഭിപ്രായപ്പെടുന്ന പ്രകാരം “ദുരന്തങ്ങൾക്കുള്ള സാധ്യതയാണ്‌ ഇത്തരം സ്‌പോർട്‌സുകൾക്ക്‌ വശ്യത പകരുന്നത്‌.”

യു.എസ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ എന്ന മാസിക ഇപ്രകാരം പ്രസ്‌താവിച്ചു: “അങ്ങേയറ്റം അപകടം നിറഞ്ഞ സ്‌പോർട്‌സുകൾക്കു പോലും ജനപ്രീതി വർധിച്ചുവരികയാണ്‌. സ്‌കൈ സർഫിങ്‌ എന്ന സ്‌പോർട്‌സ്‌—4,000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നും ചാടുന്ന വിദഗ്‌ധരായ പാരച്യൂട്ട്‌ അഭ്യാസികൾ, കാലിലോ ശരീരത്തിലോ ഘടിപ്പിച്ചിരിക്കുന്ന ഗ്രാഫൈറ്റ്‌ സർഫ്‌ബോർഡിന്റെ സഹായത്താൽ താഴേക്കു വെട്ടിയും തിരിഞ്ഞും തെന്നി നീങ്ങി അഭ്യാസപ്രകടനങ്ങൾ കാഴ്‌ചവെക്കുന്ന വിനോദം—1990-ൽ നിലവിൽ ഇല്ലായിരുന്നു. എന്നാൽ ഇന്നത്‌ ആയിരക്കണക്കിന്‌ ആരാധകരെ ആകർഷിച്ചിരിക്കുന്നു. 1980-ൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ബേസ്‌ ജമ്പിങ്‌ എന്നറിയപ്പെടുന്ന അഭ്യാസം നൂറുകണക്കിന്‌ ആളുകൾക്ക്‌ ഒരു പ്രലോഭനമായി മാറിയിരിക്കുകയാണ്‌. ഇക്കൂട്ടർ റേഡിയോ ടവറുകളുടെയോ പാലങ്ങളുടെയോ മുകളിൽനിന്ന്‌ രാത്രികാലങ്ങളിൽ, അതും മിക്കപ്പോഴും നിയമവിരുദ്ധമായി, പാരച്യൂട്ടിൽ ചാടാൻ ശ്രമിക്കുന്നു.” ഈ അഭ്യാസം ഇപ്പോൾത്തന്നെ അനേകരുടെ ജീവനൊടുക്കിയിട്ടുണ്ട്‌. “ബേസ്‌ ജമ്പിങ്ങിൽ പരിക്കുപറ്റുക എന്നൊന്നില്ല, ഒന്നുകിൽ മരിക്കാം അല്ലെങ്കിൽ ജീവിക്കാം.” തഴക്കം വന്ന ഒരു ചാട്ടക്കാരൻ പറഞ്ഞതാണ്‌ അത്‌.

പിടിച്ചുകയറാൻ സഹായിക്കുന്ന ചെറിയ കൊളുത്തുകൾ കൈവിരലുകളിലും കാൽവിരലുകളിലും ഘടിപ്പിച്ചുകൊണ്ടു മാത്രം ചെങ്കുത്തായ മലകൾ കയറുന്ന വിനോദം ആയിരങ്ങളെ ആകർഷിച്ചുവരുന്നു. കിഴുക്കാംതൂക്കായ മലകളിൽ നൂറുകണക്കിന്‌ അടി മുകളിലായി വെറുമൊരു ചരടിന്റെ ബലത്തിൽ പർവതാരോഹകർ തൂങ്ങിക്കിടക്കുന്നത്‌, വണ്ടിയുടെ മുതൽ വേദനസംഹാരികളുടെ വരെ പരസ്യത്തിൽ ടെലിവിഷനും മാസികകളും അവതരിപ്പിക്കുന്നു. 1989-ൽ ഐക്യനാടുകളിൽ അരലക്ഷത്തോളം ആളുകൾ ഈ സ്‌പോർട്‌സ്‌ ഇനത്തിൽ പങ്കെടുക്കാൻ ധൈര്യപ്പെട്ടുവെന്ന്‌ ഒരു റിപ്പോർട്ടു പറയുന്നു. ഈ അടുത്ത കാലത്താകട്ടെ, അഞ്ചു ലക്ഷത്തോളം ആളുകളാണത്രേ അതിനു തുനിഞ്ഞത്‌. ലോകവ്യാപകമായി എണ്ണം പിന്നെയും വർധിക്കുകയാണ്‌.

കുടുംബ വൃത്തം (ഇംഗ്ലീഷ്‌) എന്ന മാസിക റിപ്പോർട്ടു ചെയ്‌ത പ്രകാരം, അമേരിക്കൻ ഐക്യനാടുകളിൽ “അപകടങ്ങൾ നിറഞ്ഞ പുതിയ പുതിയ വിചിത്ര കളികളിൽ ഏർപ്പെടുന്നതു മൂലം കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന ‘സാധാരണക്കാരായ’ ബാലികാബാലകന്മാരുടെ എണ്ണം വർധിച്ചുവരികയാണ്‌.” “കാർ സർഫിങ്‌”—ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ജനാല വഴി മുകളിൽ കയറി എഴുന്നേറ്റു നിൽക്കൽ—ചലിക്കുന്ന എലിവേറ്ററിന്റെ അല്ലെങ്കിൽ പായുന്ന തീവണ്ടിയുടെ മുകളിൽ കയറി നിൽക്കൽ എന്നിങ്ങനെയുള്ള സാഹസങ്ങൾ അനേകം കുരുന്നു ജീവൻ അപഹരിച്ചിട്ടുണ്ട്‌.

എവറസ്റ്റ്‌ കൊടുമുടി കയറാനും മുമ്പെന്നത്തേതിലും ആളുകൾ എത്തുന്നുണ്ട്‌. വേണ്ടത്ര പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ആരോഹകർ കയറാനും ഇറങ്ങാനുമുള്ള സഹായത്തിനായി 65,000 യു.എസ്‌. ഡോളർ വരെ പോലും കൊടുക്കാൻ തയ്യാറാണ്‌. 1953 മുതൽ ഇങ്ങോട്ട്‌ 700-ൽ അധികം ആരോഹകർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട്‌. പലർക്കും തിരിച്ച്‌ ഇറങ്ങി വരാൻ കഴിഞ്ഞില്ലെന്നു മാത്രം. അനേകം മൃതദേഹങ്ങൾ ഇപ്പോഴും അവിടെ കിടപ്പുണ്ട്‌. “എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ, പ്രായംകൂടിയ, വേഗതയേറിയ വ്യക്തി എന്നിങ്ങനെയുള്ള ഖ്യാതി നേടാൻ ആരോഹകർ മത്സരിക്കുകയാണ്‌,” ഒരു പത്രപ്രവർത്തകൻ എഴുതി. മറ്റൊരു ലേഖകൻ ഇങ്ങനെ എഴുതി: “മറ്റു സ്‌പോർട്‌സുകളിൽ നിന്നും വ്യത്യസ്‌തമായി പർവതാരോഹകർ മരിക്കാൻ സന്നദ്ധരായിരിക്കണം.” ധീരത തെളിയിക്കാൻ ഒരു വിപത്തിനെ അറിഞ്ഞുകൊണ്ട്‌ എതിരിടണമെന്നുണ്ടോ? “ധീരത തെളിയിക്കുകയെന്നാൽ മടയത്തരങ്ങൾ കാട്ടിക്കൂട്ടുക എന്നല്ല അർഥം,” അനുഭവസമ്പന്നനായ ഒരു പർവതാരോഹകൻ മുന്നറിയിപ്പു നൽകുന്നു. “അത്തരം മടയത്തരങ്ങളിൽ ഒന്നാണ്‌ വിദഗ്‌ധരല്ലാത്ത പർവതാരോഹകരുടെ എവറസ്റ്റിലേക്കുള്ള ‘സാഹസിക യാത്രകൾ’” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അങ്ങനെയാണ്‌ കാര്യങ്ങളുടെ പോക്ക്‌. ഇത്തരം സാഹസിക ഉദ്യമങ്ങൾ ആവിഷ്‌കരിക്കുന്നവരുടെ ഭാവനയ്‌ക്കൊത്ത്‌, ലോകത്തിലെങ്ങും സാധാരണമായിക്കൊണ്ടിരിക്കുന്ന ഈ വിനോദങ്ങളുടെ എണ്ണവും തരവും വർധിച്ചുകൊണ്ടേയിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ ജീവനും മരണത്തിനും ഇടയിൽ ആടിക്കളിക്കുന്ന അതിസാഹസിക സ്‌പോർട്‌സ്‌, “ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും അധികം കാണികളെ ആകർഷിക്കുന്ന, ഏറ്റവുമധികം കളിക്കാർ പങ്കെടുക്കുന്ന ഇനമായി മാറും” എന്ന്‌ ഒരു മനശ്ശാസ്‌ത്രജ്ഞൻ പ്രവചിക്കുന്നു.

അവർ അത്തരം കളികളിൽ പങ്കെടുക്കുന്നത്‌ എന്തുകൊണ്ട്‌?

അതിസാഹസികരായ അനേകരും തങ്ങളുടെ അഭ്യാസപ്രകടനങ്ങളെ വിരസതയിൽ നിന്നുള്ള ഒരു രക്ഷപ്പെടലായാണ്‌ ന്യായീകരിക്കുന്നത്‌. ആവർത്തനവിരസത മൂലം ചിലയാളുകൾ തങ്ങളുടെ ജോലി ഉപേക്ഷിച്ച്‌ അതിസാഹസിക സ്‌പോർട്‌സ്‌ രംഗത്തേക്കു കടന്നിരിക്കുന്നു. “എന്റെ പ്രശ്‌നങ്ങൾ എല്ലാം മറക്കാൻ പറ്റിയ ഒരു മയക്കുമരുന്നായി ഞാൻ ബഞ്ചീ ജമ്പിങ്ങിനെ കാണാൻ തുടങ്ങി” എന്ന്‌ ഒരാൾ പറയുകയുണ്ടായി. “ചാട്ടത്തിൽ ആമഗ്നനായിക്കഴിഞ്ഞാൽ പിന്നെ, ‘പ്രശ്‌നങ്ങളോ, എന്തു പ്രശ്‌നങ്ങൾ’ എന്ന മട്ടാണെനിക്ക്‌.” “യോസെമൈറ്റ്‌സ്‌ എൽ കാപ്പിറ്റാൻ ചെങ്കുത്ത്‌, സാൻ ഫ്രാൻസിസ്‌കോ കടൽപ്പാലം, ലോകത്തിൽ ഏറ്റവും ഉയരത്തിൽ മലകൾക്കിടയിലൂടെ തൂങ്ങിയോടുന്ന ഫ്രാൻസിലെ ട്രാം വണ്ടി എന്നിവിടങ്ങളിൽനിന്ന്‌ ഉൾപ്പെടെ 456 ബഞ്ചീ ജമ്പിങ്‌ നടത്തിയിട്ടുള്ള ഒരു വീരസാഹസികനാണ്‌ അദ്ദേഹം” എന്ന്‌ ഒരു മാസിക റിപ്പോർട്ടുചെയ്‌തു.

“സമയം നിശ്ചലമായി നിൽക്കുന്ന പ്രതീതിയായിരിക്കും നിങ്ങൾക്ക്‌, ലോകത്തിൽ നടക്കുന്നതൊന്നും നിങ്ങൾക്കൊരു പ്രശ്‌നമേ ആയിരിക്കില്ല,” മറ്റൊരു സാഹസികാഭ്യാസി പറഞ്ഞു. വേറൊരാൾ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “തോക്കു കാട്ടി ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടാൽ പോലും ആളുകൾ ചെയ്യാൻ മടിക്കുന്ന തരം കാര്യങ്ങളാണ്‌ വെറും രസത്തിനായി [പലരുടെയും കാര്യത്തിൽ അതിൽ പാരിതോഷികവും ഉൾപ്പെടുന്നു] ഞങ്ങൾ ചെയ്യുന്നത്‌.” ന്യൂസ്‌വീക്ക്‌ മാഗസിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അവരെല്ലാം തന്നെ ഈ ആവേശാനുഭൂതി നുകരാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരാണ്‌.”

ഹരാന്വേഷണ ത്വരയെക്കുറിച്ച്‌ ചില മനശ്ശാസ്‌ത്രജ്ഞന്മാർ വിപുലമായ ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്‌. ഹരം തേടുന്നവർ അത്തരമൊരു വ്യക്തിത്വം ഉണ്ടായിരിക്കാൻ ജനിതകപരമായി പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്ന്‌ (ഇവർ ടൈപ്‌-ടി വ്യക്തിത്വമുള്ളവരായി അറിയപ്പെടുന്നു) മനശ്ശാസ്‌ത്രജ്ഞന്മാരിൽ ഒരാൾ അവകാശപ്പെടുന്നു. ‘സാഹസിക ഉദ്യമങ്ങൾ, ഉത്തേജനം തേടൽ, ലഹരി അന്വേഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അവർ ആനന്ദം കണ്ടെത്തുന്നു.’ അദ്ദേഹം ഇങ്ങനെ തുടരുന്നു: “ജീവിതത്തിൽ ചട്ടങ്ങളും മാമൂലുകളും മുറുകെ പിടിക്കുന്ന ചിലരുണ്ട്‌. ടൈപ്‌-ടി വ്യക്തിത്വമുള്ളവർ ഈ കീഴ്‌വഴക്കങ്ങളൊക്കെ തെറ്റിക്കുന്നു. അവർ തങ്ങളുടേതായ ഒരു ജീവിതം സൃഷ്ടിക്കുന്നു.” മറ്റുള്ളവർക്ക്‌ ഉണ്ടാകുന്നതിനെക്കാൾ ഇരട്ടി റോഡപകടങ്ങൾ ഇക്കൂട്ടർക്ക്‌ ഉണ്ടാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുന്നു. “അപകടങ്ങളാണ്‌ കൗമാരപ്രായക്കാരുടെ മുഖ്യ മരണഹേതു. ഹരം തേടി അവർ ഏതെങ്കിലും അപകടത്തിൽ ചെന്നുചാടാറാണു പതിവ്‌.”

ആളുകൾ അങ്ങേയറ്റം അപകടസാധ്യതയുള്ള സ്‌പോർട്‌സ്‌ അന്വേഷിച്ചു പോകുന്നതിൽ ഒരു അസ്വാഭാവികത ഉള്ളതായി ശാസ്‌ത്രകാരന്മാരും മനശ്ശാസ്‌ത്രജ്ഞരും സമ്മതിക്കുന്നു. അതിഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രികളിലും ചികിത്സാകേന്ദ്രങ്ങളിലും ദിവസങ്ങളോളം കിടക്കേണ്ടിവന്നിട്ടുള്ള പലരും സുഖംപ്രാപിച്ചാലുടൻ വീണ്ടും പഴയ പല്ലവി തന്നെ ആവർത്തിക്കുന്നതിന്റെ അർഥം അവരുടെ ചിന്താപ്രാപ്‌തിക്കു സാരമായ എന്തോ തകരാറുണ്ടെന്നാണ്‌. എങ്കിലും, ഇക്കൂട്ടർ മിക്കപ്പോഴും ഉയർന്ന ബുദ്ധിശക്തിയുള്ളവർ ആയിരുന്നേക്കാമെന്നതു ശ്രദ്ധേയമാണ്‌.

ജീവൻ പണയംവെക്കാൻ മാത്രം ഹരാന്വേഷകരെ ഇത്രകണ്ട്‌ ആകർഷിക്കുന്നത്‌ എന്താണെന്നതു സംബന്ധിച്ചു വിദഗ്‌ധർക്കു തീർച്ചയില്ല. മസ്‌തിഷ്‌ക സംബന്ധമായ കാരണങ്ങളായിരിക്കാം അവയെന്ന്‌ അവർ അഭിപ്രായപ്പെടുന്നു. “നിങ്ങൾക്ക്‌ അവരുടെ ആ വാഞ്‌ഛയ്‌ക്കു കടഞ്ഞാണിടാനാകുമെന്നു തോന്നുന്നില്ല. എന്നാൽ അപായം നിറഞ്ഞ സാഹസങ്ങൾക്കു മുതിരുന്നതിൽനിന്ന്‌ അവരെ തടയാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്‌. കുറഞ്ഞപക്ഷം, മറ്റുള്ളവരുടെ ജീവനെങ്കിലും അപകടപ്പെടുത്താതിരിക്കാൻ നിങ്ങൾക്ക്‌ അവരോട്‌ ആവശ്യപ്പെടാം” എന്ന്‌ അവർ പറയുന്നു.

ക്രിസ്‌തീയ വീക്ഷണം

യഹോവയാം ദൈവത്തിൽ നിന്നുള്ള ഒരു അമൂല്യ ദാനമായിട്ടാണ്‌ ക്രിസ്‌ത്യാനികൾ ജീവനെ കാണുന്നത്‌. തന്റെ പുരുഷത്വം—വീരശൂരപരാക്രമം—കാട്ടുന്നതിനോ കാണികളെ ആവേശം കൊള്ളിക്കുന്നതിനോ അതുമല്ലെങ്കിൽ സ്വയം ഉന്മത്തനാകുന്നതിനോ വേണ്ടി ഒരുവൻ മനപ്പൂർവം അനാവശ്യ പരീക്ഷണങ്ങൾ നടത്തി ജീവൻ അപായപ്പെടുത്തുന്നത്‌, ദൈവം നമുക്കു തന്നിരിക്കുന്ന ജീവൻ എന്ന മഹത്തായ ദാനത്തോടുള്ള കടുത്ത അനാദരവാണ്‌. യേശു തന്റെ ജീവനോട്‌ ആഴമായ ആദരവു പ്രകടമാക്കി, ഒരിക്കലും അനാവശ്യമായി അതിനെ അപകടപ്പെടുത്താൻ അവൻ തുനിഞ്ഞില്ല. ദൈവത്തെ പരീക്ഷിക്കാൻ അവൻ വിസമ്മതിച്ചു.—മത്തായി 4:5-7.

സമാനമായി, ക്രിസ്‌ത്യാനികൾക്കും ജീവനോട്‌ ആദരവു പ്രകടമാക്കാനുള്ള കടപ്പാടുണ്ട്‌. ഒരു ക്രിസ്‌ത്യാനി ഇപ്രകാരം എഴുതി: “ഒരിക്കൽ ഞാൻ ചെങ്കുത്തായ ഒരു വലിയ പാറയിൽ കയറാൻ ശ്രമിച്ചു. ഇടയ്‌ക്കുവെച്ച്‌ കയറാനും ഇറങ്ങാനും വയ്യാത്ത സ്ഥിതിയിലായി. അന്നു ഞാൻ മരണത്തെ മുഖാമുഖം കണ്ടതോർത്ത്‌ ഇന്നുമെന്റെ ഉള്ളുകാളുന്നു. എത്ര അവിവേകമായിപ്പോയേനെ അത്‌!”

ഒരു ക്രിസ്‌തീയ പെൺകുട്ടി ഇപ്രകാരം എഴുതി: ‘ഞങ്ങളുടെ നാട്ടിൽ, കുട്ടികൾ ഹരംപിടിപ്പിക്കുന്ന ഇത്തരം അനേകം സ്‌പോർട്‌സുകളിൽ പങ്കെടുക്കാറുണ്ട്‌. അവരോടൊപ്പം കൂടാൻ അവരെന്നെ എല്ലായ്‌പോഴും നിർബന്ധിക്കുന്നു. എന്നിരുന്നാലും, കൂട്ടുകാർ പറയാറുള്ള അതേ കായികവിനോദങ്ങളിൽ ഏർപ്പെടവേ മാരകമായി പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്നവരെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കൂടെക്കൂടെ വാർത്തകളിൽ കാണാറുണ്ട്‌. വെറും നൈമിഷികമായ ഉല്ലാസത്തിനായി യഹോവയാം ദൈവം എനിക്കു നൽകിയിരിക്കുന്ന ജീവനെ അപകടപ്പെടുത്തുന്നതു ഭോഷത്തമായിരിക്കുമെന്നു ഞാൻ തിരിച്ചറിയുന്നു.’ നിങ്ങളും അതേ സുബോധവും ന്യായബോധവും ഉള്ളവരായിരിക്കുമാറാകട്ടെ. (g02 10/8)

[13-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Reuters NewMedia Inc./CORBIS

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Steve Vidler/SuperStock