വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഫ്രിക്കയിൽ എയ്‌ഡ്‌സിന്റെ തേർവാഴ്‌ച

ആഫ്രിക്കയിൽ എയ്‌ഡ്‌സിന്റെ തേർവാഴ്‌ച

ആഫ്രിക്കയിൽ എയ്‌ഡ്‌സിന്റെ തേർവാഴ്‌ച

“അതിവിപത്‌കരമായ ഒരു സ്ഥിതിവിശേഷത്തെയാണ്‌ നാം ഇന്നു നേരിടുന്നത്‌.”

ആഫ്രിക്കയിലെ എച്ച്‌ഐവി/എയ്‌ഡ്‌സുമായി ബന്ധപ്പെട്ട്‌ യുഎൻ നിയോഗിച്ച പ്രത്യേക പ്രതിനിധി സ്റ്റീവെൻ ലൂയിസിന്റെ ഈ വാക്കുകൾ സഹാറയ്‌ക്കു തെക്കുള്ള ആഫ്രിക്കൻ നാടുകളിലെ അവസ്ഥ സംബന്ധിച്ച്‌ അനേകർക്കുള്ള ഉത്‌കണ്‌ഠ പ്രതിഫലിപ്പിക്കുന്നു.

എച്ച്‌ഐവി-യുടെ വ്യാപനത്തിന്‌ ഇടയാക്കുന്ന പല ഘടകങ്ങളുണ്ട്‌. അതേസമയം, എയ്‌ഡ്‌സിന്റെ ഫലമായി രൂക്ഷമാകുന്ന പ്രശ്‌നങ്ങളും ഉണ്ട്‌. എയ്‌ഡ്‌സ്‌ വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ചില ആഫ്രിക്കൻ രാജ്യങ്ങളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നിലവിലിരിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴും പിൻവരുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ടവ ആണ്‌.

ധാർമികത. എച്ച്‌ഐവി പകരുന്നത്‌ മുഖ്യമായും ലൈംഗിക ബന്ധത്തിലൂടെ ആയതിനാൽ വ്യക്തമായ ധാർമിക നിലവാരങ്ങളുടെ അഭാവം തീർച്ചയായും രോഗം വ്യാപിക്കുന്നതിന്‌ ഇടയാക്കുന്നു. അവിവാഹിതരെ ലൈംഗികതയിൽനിന്നു വിട്ടുനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടു കാര്യമില്ലെന്നു പലരും വിചാരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗിൽനിന്നു പ്രസിദ്ധീകരിക്കുന്ന ദ സ്റ്റാർ എന്ന പത്രത്തിൽ ഫ്രാൻസ്വോ ഡുയെഫൂർ ഇങ്ങനെ എഴുതുന്നു: “ലൈംഗികതയിൽനിന്നു വിട്ടുനിൽക്കാൻ കൗമാരപ്രായക്കാർക്കു വെറുതെ മുന്നറിയിപ്പു നൽകിയതുകൊണ്ടു കാര്യമില്ല. തങ്ങൾ എങ്ങനെ കാണപ്പെടണം, എങ്ങനെ പെരുമാറണം എന്നതിനും മറ്റും ഉള്ള മാതൃകയായി കാമോദ്ദീപകമായ ധാരാളം ചിത്രീകരണങ്ങൾ ദിവസവും അവരുടെ മുന്നിൽ എത്തുന്നു.”

ഈ വാക്കുകൾ സത്യമാണെന്നു സ്ഥിരീകരിക്കുന്ന തരത്തിലുള്ളതാണ്‌ ഇന്നത്തെ യുവജനങ്ങളുടെ പ്രവൃത്തികൾ. ഉദാഹരണത്തിന്‌, ഒരു രാജ്യത്ത്‌ നടത്തിയ സർവേ 12-നും 17-നും ഇടയ്‌ക്കു പ്രായമുള്ള യുവജനങ്ങളുടെ ഏതാണ്ട്‌ മൂന്നിലൊന്ന്‌ ലൈംഗിക വേഴ്‌ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നു സൂചിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിൽ ബലാത്സംഗത്തെ ഒരു ദേശീയ പ്രതിസന്ധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ജോഹാനസ്‌ബർഗിൽ നിന്നുള്ള വർത്തമാനപ്പത്രമായ സിറ്റിസണിലെ ഒരു വാർത്താ റിപ്പോർട്ട്‌ “രാജ്യത്തെ സ്‌ത്രീകളും വർധിതമായ അളവിൽ കുട്ടികളും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണി എന്നു വിശേഷിപ്പിക്കാവുന്ന അളവിൽ” ബലാത്സംഗം “അത്രയ്‌ക്ക്‌ വ്യാപകമായിത്തീർന്നിരി”ക്കുകയാണ്‌ എന്നു പ്രസ്‌താവിച്ചു. അതേ ലേഖനം ഇങ്ങനെയും പ്രസ്‌താവിച്ചു: “ബലാത്സംഗത്തിന്‌ ഇരയാകുന്ന കുട്ടികളുടെ എണ്ണം അടുത്തകാലത്ത്‌ ഇരട്ടി ആയിരിക്കുകയാണ്‌ . . . ഒരു കന്യകയെ ബലാത്സംഗം ചെയ്‌താൽ എച്ച്‌ഐവി ബാധിതനായ വ്യക്തി സുഖം പ്രാപിക്കുമെന്ന അന്ധവിശ്വാസം ഇവയ്‌ക്കു പിന്നിൽ ഉള്ളതായി കാണപ്പെടുന്നു.”

ലൈംഗികമായി പകരുന്ന രോഗങ്ങൾ. ഈ പ്രദേശത്ത്‌ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ നിരക്ക്‌ വളരെ ഉയർന്നതാണ്‌. സൗത്ത്‌ ആഫ്രിക്കൻ മെഡിക്കൽ ജേർണൽ പ്രസ്‌താവിച്ചു: “ഒരു ലൈംഗിക രോഗം ഉണ്ടെങ്കിൽ എച്ച്‌ഐവി-1 പകരാനുള്ള സാധ്യത 2 മുതൽ 5 വരെ മടങ്ങ്‌ വർധിക്കുന്നു.”

ദാരിദ്ര്യം. ആഫ്രിക്കയിലെ പല രാജ്യങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്‌. ഇത്‌ എയ്‌ഡ്‌സിന്റെ വ്യാപനത്തിന്‌ അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു. വികസിത രാഷ്‌ട്രങ്ങളിൽ അടിസ്ഥാന ആവശ്യങ്ങളായി കരുതിപ്പോരുന്ന പലതും മിക്ക വികസ്വര രാഷ്‌ട്രങ്ങളിലും ലഭ്യമല്ല. വളരെയേറെ ജനങ്ങൾക്ക്‌ വൈദ്യുതി സൗകര്യമോ ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള മാർഗങ്ങളോ ഇല്ല. ഉൾനാടൻ പ്രദേശങ്ങളിൽ റോഡുകളില്ല. ഉണ്ടെങ്കിൽത്തന്നെ ആവശ്യത്തിനു കാണില്ല. അവിടങ്ങളിൽ താമസിക്കുന്നവരിൽ പലരും വികലപോഷിതരാണ്‌. ആവശ്യത്തിനു ചികിത്സാ സൗകര്യങ്ങളും ഇല്ല.

വ്യാപാരത്തെയും വ്യവസായത്തെയും എയ്‌ഡ്‌സ്‌ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ കൂടുതൽ തൊഴിലാളികൾ എച്ച്‌ഐവി ബാധിതർ ആയിത്തീരുന്നതിനാൽ ഖനന കമ്പനികളുടെ ഉത്‌പാദനക്ഷമത കുറഞ്ഞിരിക്കുകയാണ്‌. ചില കമ്പനികൾ ഈ നഷ്ടം നികത്താനായി തങ്ങളുടെ ചില പ്രവർത്തനങ്ങൾ യന്ത്രവത്‌കരിക്കാനുള്ള വഴികളെ കുറിച്ച്‌ ആലോചിച്ചുവരുന്നു. 2000-ാം ആണ്ടിൽ ഒരു പ്ലാറ്റിനം ഖനിയിൽ എയ്‌ഡ്‌സ്‌ ബാധിതരായ തൊഴിലാളികളുടെ എണ്ണം ഏകദേശം ഇരട്ടിച്ചതായി കണക്കാക്കപ്പെട്ടു. അവിടത്തെ തൊഴിലാളികളിൽ ഏതാണ്ട്‌ 26 ശതമാനം രോഗബാധിതരായി.

രോഗികളായ മാതാപിതാക്കൾ മരണത്തിനു കീഴടങ്ങുമ്പോൾ വളരെയേറെ കുട്ടികൾ അനാഥരായിത്തീരുന്നു. ഇത്‌ എയ്‌ഡ്‌സിന്റെ ദുഃഖകരമായ ഒരു ഫലമാണ്‌. മാതാപിതാക്കളെ നഷ്ടപ്പെടുകയും സാമ്പത്തിക ഭദ്രത താറുമാറാകുകയും ചെയ്യുന്നതിനു പുറമേ ഈ കുട്ടികൾക്ക്‌ എയ്‌ഡ്‌സുമായി ബന്ധപ്പെട്ട നാണക്കേടും സഹിക്കേണ്ടതായി വരുന്നു. പലപ്പോഴും ബന്ധുക്കൾക്കും സമൂഹത്തിനും ഇവരെ സഹായിക്കാനുള്ള സാമ്പത്തിക ശേഷിയില്ല, ഉണ്ടെങ്കിൽ തന്നെ അവർ അതിന്‌ ഒരുക്കവുമല്ല. അനാഥരാകുന്ന കുട്ടികളിൽ പലരും പഠിപ്പു നിറുത്തുന്നു. ചിലർ വേശ്യാവൃത്തിയിലേക്കു തിരിഞ്ഞുകൊണ്ട്‌ ഈ രോഗത്തിന്റെ കൂടുതലായ വ്യാപനത്തിന്‌ ഇടയാക്കുന്നു. ഈ അനാഥർക്ക്‌ സഹായം നൽകാനുള്ള ഗവൺമെന്റ്‌ പരിപാടികളോ സ്വകാര്യ പരിപാടികളോ പല രാജ്യങ്ങളും രൂപീകരിച്ചിട്ടുണ്ട്‌.

അജ്ഞത. എച്ച്‌ഐവി ബാധിതരായ അനേകം ആളുകളും അതിനെ കുറിച്ചു ബോധവാന്മാരല്ല. ഈ രോഗവുമായി ബന്ധപ്പെട്ട നാണക്കേട്‌ ഓർത്ത്‌ പലരും പരിശോധനയ്‌ക്കു വിധേയരാകാൻ മടിക്കുന്നു. “പലപ്പോഴും എച്ച്‌ഐവി ഉള്ള, അല്ലെങ്കിൽ ഉള്ളതായി സംശയിക്കുന്ന വ്യക്തികളെ ചികിത്സിക്കാൻ ആരോഗ്യപരിപാലന കേന്ദ്രങ്ങൾ തയ്യാറാകുന്നില്ല, അവർക്കു താമസസൗകര്യങ്ങളും ജോലിയും നിഷേധിക്കപ്പെടുന്നു, സുഹൃത്തുക്കളും സഹജോലിക്കാരും അവരെ ഒറ്റപ്പെടുത്തുന്നു. അവർക്ക്‌ ഇൻഷ്വറൻസ്‌ ആനുകൂല്യങ്ങളും വിദേശ രാജ്യങ്ങളിലേക്കുള്ള പ്രവേശനവും നിഷേധിക്കപ്പെട്ടേക്കാം” എന്ന്‌ എച്ച്‌ഐവി/എയ്‌ഡ്‌സ്‌ സംയുക്ത ഐക്യരാഷ്‌ട്ര പരിപാടിയുടെ (യുഎൻഎയ്‌ഡ്‌സ്‌) ഒരു വാർത്താ റിപ്പോർട്ടു പ്രസ്‌താവിച്ചു. എച്ച്‌ഐവി ഉണ്ടെന്ന്‌ വെളിവായതിനെ തുടർന്ന്‌ വ്യക്തികൾ കൊല ചെയ്യപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്‌.

സംസ്‌കാരം. പല ആഫ്രിക്കൻ സംസ്‌കാരങ്ങളിലും സ്‌ത്രീകൾക്ക്‌, പുരുഷന്മാരുടെ വിവാഹബാഹ്യ ബന്ധങ്ങളെക്കുറിച്ച്‌ അവരെ ചോദ്യം ചെയ്യാനോ, ലൈംഗിക ബന്ധത്തിനു വിസമ്മതിക്കാനോ, കൂടുതൽ സുരക്ഷിതമായ ലൈംഗിക നടപടികൾ നിർദേശിക്കാനോ ഉള്ള അവകാശമില്ല. മിക്കപ്പോഴും സാംസ്‌കാരിക വിശ്വാസങ്ങളിൽ എയ്‌ഡ്‌സിനെ കുറിച്ചുള്ള അജ്ഞതയും അതു സംബന്ധിച്ച യാഥാർഥ്യത്തെ അംഗീകരിക്കാനുള്ള മടിയും നിഴലിക്കുന്നു. ഉദാഹരണത്തിന്‌ രോഗം കൂടോത്രത്തിന്റെ ഫലമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ ആളുകൾ മന്ത്രവാദികളുടെ സഹായം തേടിയേക്കാം.

അപര്യാപ്‌തമായ ചികിത്സാ സൗകര്യങ്ങൾ. അല്ലെങ്കിൽത്തന്നെ ആവശ്യത്തിന്‌ സൗകര്യങ്ങൾ ഇല്ലാതെ വലയുന്ന ചികിത്സാ കേന്ദ്രങ്ങൾ എയ്‌ഡ്‌സ്‌ രോഗികൾ നിമിത്തം വളരെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്‌. ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്ന രോഗികളിൽ പകുതിയിലധികം പേരും എച്ച്‌ഐവി പോസിറ്റീവ്‌ ആണെന്ന്‌ രണ്ട്‌ വലിയ ആശുപ്രതികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ക്വാസൂലൂ-നറ്റാലിലെ ഒരു ആശുപത്രിയിലെ പ്രധാന മെഡിക്കൽ ഓഫീസർ പറഞ്ഞത്‌ തന്റെ വാർഡുകളിൽ, അവിടെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന രോഗികളുടെ പരമാവധി എണ്ണത്തെക്കാൾ 40 ശതമാനം കൂടുതൽ രോഗികൾ ഉണ്ടെന്നാണ്‌. ചില സമയങ്ങളിൽ ഒരു കിടക്കയിൽത്തന്നെ രണ്ടു രോഗികളും അതിനടിയിൽ തറയിൽ മറ്റൊരു രോഗിയും ഉണ്ടാകും!—സൗത്ത്‌ ആഫ്രിക്കൻ മെഡിക്കൽ ജേർണൽ.

ആഫ്രിക്കയിലെ സ്ഥിതി തീർച്ചയായും പരിതാപകരമാണ്‌. എന്നാൽ അവസ്ഥകൾ ഇനിയും വഷളായേക്കാമെന്നാണ്‌ സ്ഥിതിഗതികളുടെ പോക്ക്‌ സൂചിപ്പിക്കുന്നത്‌. “നാം ഇപ്പോഴും ഈ പകർച്ചവ്യാധിയുടെ ആദ്യ ഘട്ടങ്ങളിലാണ്‌” എന്ന്‌ യുഎൻഎയ്‌ഡ്‌സ്‌ പ്രവർത്തകനായ പീറ്റർ പ്യോ പറഞ്ഞു.

ചില രാജ്യങ്ങളിൽ ഈ രോഗത്തിനു കടിഞ്ഞാണിടാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്‌. 2001 ജൂണിൽ ഐക്യരാഷ്‌ട്ര പൊതുസഭ ആദ്യമായി എച്ച്‌ഐവി/എയ്‌ഡ്‌സിനെ കുറിച്ച്‌ ചർച്ച ചെയ്യാനായി ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി. എന്നാൽ മാനുഷ ശ്രമങ്ങൾ വിജയിക്കുമോ? എയ്‌ഡ്‌സിന്റെ മരണക്കൊയ്‌ത്ത്‌ എപ്പോൾ അവസാനിക്കും? (g02 11/08)

[5-ാം പേജിലെ ചതുരം/ചിത്രം]

എയ്‌ഡ്‌സ്‌ ഔഷധമായ നെവൈറപിൻ—ദക്ഷിണാഫ്രിക്കയുടെ പ്രതിസന്ധി

എന്താണ്‌ നെവൈറപിൻ? ജേർണലിസ്റ്റ്‌ നിക്കോൾ ഇറ്റാനൊ പറയുന്നതനുസരിച്ച്‌ അത്‌ “റെട്രോവൈറസിനെ പ്രതിരോധിക്കാനുള്ള ഒരു മരുന്നാണ്‌. എയ്‌ഡ്‌സ്‌ [അമ്മയിൽനിന്ന്‌] കുഞ്ഞിലേക്കു പകരാനുള്ള സാധ്യതയെ അത്‌ പകുതിയായി കുറയ്‌ക്കുന്നുവെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു.” അടുത്ത അഞ്ചു വർഷത്തേക്ക്‌ ഈ മരുന്ന്‌ വില ഈടാക്കാതെ ദക്ഷിണാഫ്രിക്കയ്‌ക്കു നൽകാമെന്ന്‌ ഒരു ജർമൻ ഔഷധ കമ്പനി വാഗ്‌ദാനം ചെയ്‌തു. എന്നാൽ 2001 ആഗസ്റ്റായിട്ടും ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ്‌ ആ സഹായം സ്വീകരിച്ചിരുന്നില്ല. എന്തായിരുന്നു പ്രശ്‌നം?

ദക്ഷിണാഫ്രിക്കയിൽ എച്ച്‌ഐവി പോസിറ്റീവ്‌ ആയ 47 ലക്ഷം ജനങ്ങളുണ്ട്‌, ലോകത്തിലെ മറ്റേതൊരു രാഷ്‌ട്രത്തിലേതിനെക്കാളും അധികമാണ്‌ അത്‌. ദക്ഷിണാഫ്രിക്കൻ രാഷ്‌ട്രപതി താബോ മ്പീക്കിക്ക്‌ “എച്ച്‌ഐവിയാണ്‌ എയ്‌ഡ്‌സിനു കാരണം എന്ന പൊതു അഭിപ്രായത്തോടു പൂർണമായും യോജിപ്പില്ലെന്നും എയ്‌ഡ്‌സ്‌ ഔഷധങ്ങളുടെ വിലയും സുരക്ഷയും പ്രയോജനവും സംബന്ധിച്ച്‌ സന്ദേഹം ഉണ്ടെന്നും” 2002 ഫെബ്രുവരിയിൽ ലണ്ടനിലെ ദി ഇക്കോണമിസ്റ്റ്‌ റിപ്പോർട്ടു ചെയ്‌തു. “അദ്ദേഹം അവ നിരോധിച്ചിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയിൽ അവ ഉപയോഗിക്കുന്നതിൽനിന്ന്‌ ഡോക്ടർമാരെ നിരുത്സാഹപ്പെടുത്തിയിരിക്കുകയാണ്‌.” ഇതു വലിയ ഉത്‌കണ്‌ഠയ്‌ക്കു കാരണം ആയിത്തീർന്നിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, ദക്ഷിണാഫ്രിക്കയിൽ ഓരോ വർഷവും എച്ച്‌ഐവി ഉള്ള ആയിരക്കണക്കിനു കുഞ്ഞുങ്ങളാണു ജനിക്കുന്നത്‌. ഗർഭിണികളിൽ 25 ശതമാനവും ഈ വൈറസിന്റെ വാഹകരാണ്‌.

ഈ അഭിപ്രായ ഭിന്നതകളുടെ ഫലമായി നെവൈറപിൻ വിതരണം ചെയ്യാൻ ഗവൺമെന്റിനെ നിർബന്ധിക്കുക എന്ന ലക്ഷ്യത്തിൽ കോടതിയിൽ കേസ്‌ ഫയൽ ചെയ്യപ്പെട്ടു. 2002 ഏപ്രിലിൽ ദക്ഷിണാഫ്രിക്കയിലെ ഭരണഘടനാ കോടതി അതിന്റെ വിധി പ്രസ്‌താവിച്ചു. ദ വാഷിങ്‌ടൺ പോസ്റ്റിൽ രാവി നെസ്‌മൻ എഴുതിയപ്രകാരം “ഈ മരുന്ന്‌ ഉപയോഗിച്ച്‌ ചികിത്സ നടത്താൻ സൗകര്യമുള്ള എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ഗവൺമെന്റ്‌ അതു ലഭ്യമാക്കേണ്ടതാണ്‌” എന്ന്‌ കോടതി വിധിച്ചു. ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ്‌ പരീക്ഷണാർഥം രാജ്യത്തൊട്ടാകെ 18 ഇടങ്ങളിൽ ഈ മരുന്ന്‌ വിതരണം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഈ പുതിയ വിധി രാജ്യത്തുടനീളമുള്ള എച്ച്‌ഐവി ബാധിതരായ ഗർഭിണികൾക്കു പ്രത്യാശ പകർന്നിരിക്കുന്നതായി പറയപ്പെടുന്നു.

[6-ാം പേജിലെ ചതുരം/ചിത്രം]

സൂത്രശാലിയായ ഒരു വൈറസ്‌ കോശത്തെ കബളിപ്പിക്കുന്നു

ഒരു നിമിഷം ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസിന്റെ (എച്ച്‌ഐവി) അതിസൂക്ഷ്‌മ ലോകത്തിലേക്ക്‌ എത്തിനോക്കുക. ഒരു ശാസ്‌ത്രജ്ഞ ഇങ്ങനെ പറഞ്ഞു: “വർഷങ്ങളോളം ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെ വൈറസുകളെ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും ചെറിയ കണികകളുടെ രൂപകൽപ്പനയിൽ പ്രകടമായിരിക്കുന്ന കൃത്യതയും സങ്കീർണതയും എന്നിൽ ഇന്നും അതിശയവും ആവേശവും ജനിപ്പിക്കുന്നു.”

വൈറസിന്‌ ബാക്ടീരിയത്തിന്റെ അത്രയും പോലും വലിപ്പമില്ല. ബാക്ടീരിയതന്നെ ഒരു സാധാരണ മനുഷ്യ കോശത്തെക്കാൾ എത്രയോ ചെറുതാണ്‌. ഒരു ഉറവിടം പറയുന്നതനുസരിച്ച്‌ “ഈ വാചകത്തിന്റെ അവസാനമുള്ള പൂർണവിരാമ ചിഹ്നത്തിൽ 23 കോടി [എച്ച്‌ഐവി കണികകളെ] ഉൾക്കൊള്ളിക്കാൻ കഴിയും.” അത്രയ്‌ക്കു ചെറുതാണ്‌ അവ. എന്നാൽ ഒരു ആതിഥേയ കോശത്തിൽ കടന്ന്‌ അതിന്റെ മുഴു നിയന്ത്രണവും ഏറ്റെടുക്കാത്തപക്ഷം ഒരു വൈറസിന്‌ പെരുകാൻ സാധിക്കില്ല.

എച്ച്‌ഐവി മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനു വളരെ ശക്തമായ പ്രതിരോധവ്യവസ്ഥയെ നേരിടേണ്ടി വരുന്നു. a ശരീരത്തിലെ അസ്ഥിമജ്ജ ശ്വേതരക്താണുക്കൾ ഉൾപ്പെട്ട ഒരു പ്രതിരോധ സംവിധാനത്തിനു രൂപം നൽകുന്നു. റ്റി കോശങ്ങളെന്നും ബി കോശങ്ങളെന്നും അറിയപ്പെടുന്ന രണ്ടു പ്രധാന തരം ലിംഫോസൈറ്റുകൾ ശ്വേതരക്താണുക്കളിൽ പെടുന്നു. കൂടാതെ, ഫാഗോസൈറ്റുകൾ അഥവാ “കോശം തീനികൾ” എന്നു വിളിക്കപ്പെടുന്ന ശ്വേതരക്താണുക്കളുമുണ്ട്‌.

റ്റി കോശങ്ങളിൽത്തന്നെ വ്യത്യസ്‌ത വിഭാഗങ്ങളുണ്ട്‌. ഇവയിൽ ഓരോന്നിനും വിഭിന്ന ധർമങ്ങളാണ്‌ ഉള്ളത്‌. സഹായി റ്റി കോശങ്ങൾ എന്ന്‌ അറിയപ്പെടുന്നവ യുദ്ധ തന്ത്രങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നു. ഈ സഹായി റ്റി കോശങ്ങൾ അന്യ ആക്രമണകാരികളെ തിരിച്ചറിയുന്നതിൽ സഹായിക്കുകയും ശത്രുവിനെ ആക്രമിച്ചു നശിപ്പിക്കുന്ന കോശങ്ങളുടെ ഉത്‌പാദനത്തിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. എച്ച്‌ഐവി, ആക്രമണത്തിനായി പ്രത്യേകം ലക്ഷ്യമിടുന്നത്‌ ഈ സഹായി റ്റി കോശങ്ങളെയാണ്‌. വൈറസ്‌ ബാധിതമായ ശരീര കോശങ്ങളെ കൊലയാളി റ്റി കോശങ്ങൾ നശിപ്പിക്കുന്നു. അണുബാധകൾക്ക്‌ എതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്ന ആന്റിബോഡികൾ ഉത്‌പാദിപ്പിക്കുന്നത്‌ ബി കോശങ്ങളാണ്‌.

ഒരു കുടില തന്ത്രം

എച്ച്‌ഐവി റെട്രോവൈറസുകളുടെ ഗണത്തിലാണ്‌ പെടുന്നത്‌. എച്ച്‌ഐവി-യുടെ ജനിതക വിവരങ്ങൾ അടങ്ങിയിരിക്കുന്നത്‌ ഡിഎൻഎ-യിലല്ല (ഡി ഓക്‌സി റൈബോ ന്യൂക്ലിക്‌ അമ്ലം), മറിച്ച്‌ ആർഎൻഎ-യിലാണ്‌ (റൈബോ ന്യൂക്ലിക്‌ അമ്ലം). ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന്‌ ഇടയാക്കാതെ വളരെക്കാലം ശരീരത്തിൽ നിഷ്‌ക്രിയാവസ്ഥയിൽ തുടരാൻ എച്ച്‌ഐവി-ക്കു കഴിയുന്നതിനാൽ അതിനെ റെട്രോവൈറസുകളുടെ ഒരു പ്രത്യേക ഉപവിഭാഗമായ ലെന്റിവൈറസുകളുടെ ഗണത്തിൽ പെടുത്തുന്നു.

ഒരു ആതിഥേയ കോശത്തിനുള്ളിലേക്കു കടക്കുന്ന എച്ച്‌ഐവി സ്വന്തം കാര്യസാധ്യത്തിന്‌ കോശത്തിന്റെ തന്നെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തുന്നു. എച്ച്‌ഐവി-യുടെ പല പകർപ്പുകൾ ഉണ്ടാക്കാൻ തക്കവണ്ണം അത്‌ കോശത്തിന്റെ ഡിഎൻഎ-യെ ‘പ്രോഗ്രാം’ ചെയ്യുന്നു. എന്നാൽ ഇതിനു കഴിയണമെങ്കിൽ എച്ച്‌ഐവി ഒരു വ്യത്യസ്‌ത “ഭാഷ” ഉപയോഗിച്ചേ തീരൂ. സ്വന്തം ആർഎൻഎ അത്‌ ഡിഎൻഎ ആക്കി മാറ്റണം. എങ്കിൽ മാത്രമേ ആതിഥേയ കോശത്തിലെ ഭാഗങ്ങൾക്ക്‌ അതിലെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ സാധിക്കൂ. ഒരു വൈറസ്‌ എൻസൈമായ റിവേഴ്‌സ്‌ ട്രാൻസ്‌ക്രിപ്‌റ്റേസിന്റെ സഹായത്തോടെയാണ്‌ എച്ച്‌ഐവി ഇതു നിർവഹിക്കുന്നത്‌. ആയിരക്കണക്കിനു പുതിയ എച്ച്‌ഐവി കണികകളെ ഉത്‌പാദിപ്പിച്ചശേഷം ഒടുവിൽ കോശം നശിക്കുന്നു. പുതുതായി ഉത്‌പാദിപ്പിക്കപ്പെട്ട ഈ കണികകൾ മറ്റു കോശങ്ങളെ ആക്രമിക്കുന്നു.

സഹായി റ്റി കോശങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കഴിഞ്ഞാൽ പിന്നെ മറ്റു ശക്തികൾക്ക്‌ യാതൊരു ആക്രമണഭീഷണിയും കൂടാതെ ശരീരത്തെ ആക്രമിക്കാം. ശരീരം എല്ലാത്തരം രോഗങ്ങൾക്കും അണുബാധകൾക്കും കീഴ്‌പെടുന്നു. ഈ അവസ്ഥയിൽ എച്ച്‌ഐവി ബാധിതനായ വ്യക്തി പൂർണമായി വികസിച്ച എയ്‌ഡ്‌സ്‌ രോഗത്തിന്‌ അടിമ ആയിരിക്കുകയാണെന്ന്‌ പറയാം. മുഴു പ്രതിരോധ വ്യവസ്ഥയെയും താറുമാറാക്കുന്നതിൽ എച്ച്‌ഐവി വിജയിച്ചിരിക്കുന്നു.

ഇത്‌ ലളിതമായ ഒരു വിശദീകരണമാണ്‌. പ്രതിരോധ വ്യവസ്ഥയെ കുറിച്ചും എച്ച്‌ഐവിയുടെ പ്രവർത്തനത്തെ കുറിച്ചും ഗവേഷകർക്ക്‌ അറിയാത്ത പല കാര്യങ്ങൾ ഇനിയും ഉണ്ടെന്ന കാര്യം മനസ്സിൽ പിടിക്കേണ്ടതാണ്‌.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളുടെ ഏറിയ പങ്കും ലോകമെമ്പാടുമുള്ള പ്രമുഖ വൈദ്യശാസ്‌ത്ര ഗവേഷകർ തങ്ങളുടെ മാനസികവും ശാരീരികവുമായ പ്രാപ്‌തികൾ ഈ കൊച്ചു വൈറസിനെ കുറിച്ചുള്ള ഗവേഷണത്തിനായി ഉഴിഞ്ഞുവെച്ചിട്ടുണ്ട്‌. ഇതിനു വളരെ വലിയ തുക ചെലവഴിച്ചിരിക്കുന്നു. അതിന്റെ ഫലമായി എച്ച്‌ഐവി-യെ കുറിച്ചു വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഒരു ശസ്‌ത്രക്രിയാ വിദഗ്‌ധനായ ഡോ. ഷെർവിൻ ബി. ന്യൂലൻഡ്‌ ഏതാനും വർഷം മുമ്പ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ഹ്യൂമൻ ഇമ്യൂണോഡെഫിഷ്യൻസി വൈറസിനെ കുറിച്ചു നേടാൻ കഴിഞ്ഞിട്ടുള്ള വിവരങ്ങളും അതിന്റെ ആക്രമണത്തെ ചെറുക്കാനുള്ള ഒരു മാർഗം കെട്ടിപ്പടുക്കുന്നതിൽ നേടിയിരിക്കുന്ന പുരോഗതിയും വിസ്‌മയാവഹമാണ്‌.”

എന്നിരുന്നാലും എയ്‌ഡ്‌സിന്റെ മരണക്കൊയ്‌ത്ത്‌ അമ്പരിപ്പിക്കുന്ന വേഗത്തിൽ തുടരുകയാണ്‌.

[അടിക്കുറിപ്പുകൾ]

[ചിത്രം]

എച്ച്‌ഐവി രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ ലിംഫോസൈറ്റുകളിൽ കടന്ന്‌ എച്ച്‌ഐവി ഉത്‌പാദിപ്പിക്കുന്നതിനായി അവയെ പുനഃപ്രോഗ്രാം ചെയ്യുന്നു

[കടപ്പാട്‌]

CDC, Atlanta, Ga.

[7-ാം പേജിലെ ചിത്രം]

ആയിരക്കണക്കിന്‌ യുവജനങ്ങൾ ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നു