വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രേസി ഹോഴ്‌സിന്റെ സ്‌മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു

ക്രേസി ഹോഴ്‌സിന്റെ സ്‌മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു

ക്രേസി ഹോഴ്‌സിന്റെ സ്‌മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു

ആദരണീയനായ ഒരു അമരിന്ത്യൻ (അഥവാ അമേരിക്കൻ ഇന്ത്യൻ) ധീരയോദ്ധാവിന്റെ ശിലാരൂപം കൊത്തിയുണ്ടാക്കാൻ സമർഥനായ ഒരു യുവ ശിൽപ്പി പ്രേരിതനായി. അതിനായി ഒരു പർവതംതന്നെ രൂപാന്തരപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. അത്തരമൊരു ബൃഹത്തായ സംരംഭം എറ്റെടുക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്‌ എന്തായിരുന്നു? അത്‌ പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നില്ല. കോർച്ചോക്ക്‌ ഷോൽകോവ്‌സ്‌കി എന്ന ആ ശിൽപ്പിക്ക്‌ അങ്ങനെയൊരു തീരുമാനമെടുക്കാൻ ഏഴു വർഷം വേണ്ടിവന്നു.

കോർച്ചോക്കിന്‌ 1939-ൽ ഹെന്‌റി സ്റ്റാൻഡിങ്‌ ബെയറിന്റെ ഒരു കത്തുകിട്ടി. അമരിന്ത്യർക്കായി സംവരണം ചെയ്‌തിരിക്കുന്ന ദക്ഷിണ ഡക്കോട്ടയിലെ പൈൻ റിഡ്‌ജിൽ താമസിക്കുന്ന ഒരു മുൻ ലക്കോട്ട ഇൻഡ്യൻ മുഖ്യനാണ്‌ സ്റ്റാൻഡിങ്‌ ബെയർ. വിഖ്യാതനായ ഒരു സേനാപതിക്കായി ദക്ഷിണ ഡക്കോട്ടയിലെ ബ്ലാക്ക്‌ ഹിൽസിൽ ഒരു സ്‌മാരകം പണിയാൻ കോർച്ചോക്കിനെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്‌

. ലക്കോട്ടയിലെ അമരിന്ത്യർ ബ്ലാക്ക്‌ ഹിൽസിനെ ഒരു പുണ്യസ്ഥലമായാണു കണക്കാക്കുന്നത്‌. ഗട്‌സോൺ ബോർഗ്ലം എന്ന ശിൽപ്പി തങ്ങളുടെ പുണ്യഭൂമിയിലെ റഷ്‌മോർ മലമുകളിൽ നാലു യു.എസ്‌. പ്രസിഡന്റുമാരുടെ ഭീമാകാര ശിലാരൂപങ്ങൾ കൊത്തിവെച്ചത്‌ അവർക്കത്ര രസിച്ചിരുന്നില്ല. കോർച്ചോക്കിനുള്ള കത്തിൽ മുഖ്യൻ ഇങ്ങനെ എഴുതിയിരുന്നു: “അമരിന്ത്യരുടെ ഇടയിലും വീരനായകന്മാർ ഉണ്ടെന്നു വെള്ളക്കാരെ അറിയിക്കാൻ ഞാനും എന്റെ സഹ മുഖ്യന്മാരും ആഗ്രഹിക്കുന്നു.”

എന്തുകൊണ്ട്‌ ക്രേസി ഹോഴ്‌സ്‌?

അവർ ക്രേസി ഹോഴ്‌സിനെത്തന്നെ (Crazy Horse) തെരഞ്ഞെടുത്തത്‌ എന്തുകൊണ്ടായിരുന്നു? a റാബ്‌ ഡീവോൾ ഇങ്ങനെ പറയുന്നു: “അമരിന്ത്യർ ആണ്‌ ക്രേസി ഹോഴ്‌സിന്റെ സ്‌മാരകം പണിയാൻ തീരുമാനിച്ചത്‌. ആദർശധീരനായ ഒരു അമരിന്ത്യനായിരുന്നു ക്രേസി ഹോഴ്‌സ്‌. മാത്രമല്ല, അസാമാന്യ ധൈര്യമുള്ള പടയാളിയും നിപുണനായ സൈനിക നയതന്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം. ശത്രുക്കളെ ചതിപ്രയോഗത്താൽ കുടുക്കിലാക്കുന്ന രീതി ഉപയോഗിച്ച ആദ്യത്തെ അമരിന്ത്യൻ എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്‌. അദ്ദേഹം . . . ആരുമായും സമാധാനക്കരാർ ഒപ്പുവെച്ചിരുന്നില്ല, ഒരിക്കലും സംവരണമേഖലയിൽ താമസിച്ചതുമില്ല.”

സ്‌മാരകത്തിന്റെ രൂപകൽപ്പനയ്‌ക്കുള്ള ആശയം കോർച്ചോക്കിന്‌ എങ്ങനെയാണു കിട്ടിയത്‌? ഒരിക്കൽ തന്നെ കളിയാക്കിയ വെള്ളക്കാരനായ ഒരു വ്യാപാരിക്ക്‌ ക്രേസി ഹോഴ്‌സ്‌ നൽകിയ മറുപടിയെ കുറിച്ച്‌ അദ്ദേഹം കേട്ടിരുന്നു. അമരിന്ത്യന്മാർക്കുള്ള സംവരണമേഖലയിൽ താമസിക്കാൻ കൂട്ടാക്കാഞ്ഞ ക്രേസി ഹോഴ്‌സിനെ പരിഹസിച്ചുകൊണ്ട്‌ ആ വ്യാപാരി ചോദിച്ചുവത്രേ: “നിന്റെ ദേശം ഇപ്പോൾ എവിടെയാണ്‌?” “കുതിരപ്പുറത്ത്‌ ഇരിക്കുകയായിരുന്ന” ക്രേസി ഹോഴ്‌സ്‌ “കുതിരയുടെ തലയ്‌ക്കുമീതേ കൂടി ചക്രവാളത്തിലേക്കു ചൂണ്ടി അഭിമാനത്തോടെ പറഞ്ഞു, ‘എന്റെ മരിച്ചവരെ അടക്കിയിരിക്കുന്ന ദേശമാണ്‌ എന്റെ ദേശം.’”

ഈ സ്‌മാരകം എവിടെ പണിയും?

ലോകത്തിലെ ഏറ്റവും വലിയ—തൊട്ടു സമീപത്തുള്ള റഷ്‌മോർ മലമുകളിലെ സ്‌മാരക ശിൽപ്പങ്ങളെപോലും കടത്തിവെട്ടുന്ന—ഒരു ശിൽപ്പം പണിയുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട്‌ അതിനു പറ്റിയ ഒരു പർവതം തിരഞ്ഞെടുക്കുകയായിരുന്നു ആദ്യ നടപടി. 1947-ൽ കോർച്ചോക്കും ലക്കോട്ട മുഖ്യൻ സ്റ്റാൻഡിങ്‌ ബെയറും അനുയോജ്യമായ ഒരു പർവതം കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്നു 2,050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതത്തിന്റെ 200 മീറ്റർ പൊക്കമുള്ള കൊടുമുടിയായിരുന്നു അത്‌. അതിനു മീതെ അസാധാരണമായി മേഘങ്ങൾ രൂപംകൊള്ളുന്നതിനാൽ, കോർച്ചോക്ക്‌ അതിനെ ‘ഇടിമുഴക്ക ഗിരിശൃംഗം’ എന്നു വിളിച്ചു. ഒരു അമരിന്ത്യന്റെ അതികായ പ്രതിമ ഉണ്ടാക്കാൻ പർവതം രൂപപ്പെടുത്തുന്നതിനുള്ള അനുമതി അവർക്ക്‌ എങ്ങനെ ലഭിക്കുമായിരുന്നു?

കോർച്ചോക്ക്‌—കല്ലുകളിൽ കഥ രചിക്കുന്നവൻ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഡീവോൾ ഇപ്രകാരം പറയുന്നു: “പലരും ലോഹങ്ങൾ ഖനനം ചെയ്‌തെടുക്കാനായി ബ്ലാക്ക്‌ ഹിൽസിൽ സ്ഥലങ്ങൾ ‘സ്വന്ത’മാക്കാറുണ്ട്‌. വർഷം തോറും 100 യു.എസ്‌. ഡോളറിനു തുല്യമായ തുക അധികാരികൾക്കു നൽകണം എന്നുമാത്രം. കോർച്ചോക്കിന്റെ അഭിപ്രായത്തിൽ, കുതിരപ്പുറത്തിരിക്കുന്ന ഒരു ഇന്ത്യന്റെ രൂപത്തിൽ പർവതം പരിണമിച്ചാലും ഗവൺമെന്റിന്‌ അതൊരു പ്രശ്‌നമേയല്ല, അവർക്കു പണം കിട്ടണം, അത്രമാത്രം.”

പർവതത്തിൽ നിന്ന്‌ എത്രമാത്രം പാറ നീക്കേണ്ടതുണ്ട്‌?

ബൃഹത്തായ വേലയ്‌ക്കായി കോർച്ചോക്കിന്റെ പക്കൽ വേണ്ടത്ര പണം ഇല്ലായിരുന്നു. ജോലി തുടങ്ങുമ്പോൾ അദ്ദേഹം തനിച്ചായിരുന്നു. 1948 ജൂൺ 3-ന്‌ പാറ പൊട്ടിക്കാനുള്ള ആദ്യ സംരംഭം നടന്നു. അന്ന്‌ പത്തു ടൺ പാറയേ നീക്കാനായുള്ളൂ. അന്നുമുതൽ 1994 വരെ 84 ലക്ഷം ടൺ പാറ പർവതത്തിൽ നിന്നു പൊട്ടിച്ചു മാറ്റുകയുണ്ടായി. പണിയുടെ തുടക്കത്തിനു സാക്ഷ്യം വഹിക്കാൻ, ലിറ്റിൽ ബിഗ്‌ഹൊൺ യുദ്ധത്തെ (ജൂൺ 25, 1876) അതിജീവിച്ച ഒമ്പതു പേരടക്കം നൂറുകണക്കിന്‌ അമരിന്ത്യർ എത്തിയിരുന്നു. b

അർപ്പണബോധമുള്ള ഒരു പരിശ്രമശാലി ആയിരുന്നു കോർച്ചോക്ക്‌. ഹോഴ്‌സിന്റെ ശിരസ്സ്‌ കൊത്തിയുണ്ടാക്കാൻ പദ്ധതിയിട്ട മലമുകളിൽ എത്തുന്നതിനായി അദ്ദേഹം ചുറ്റുപാടുനിന്നും തടികൾ ശേഖരിച്ച്‌ 741 നടകൾ ഉണ്ടാക്കി. പാറ തുരക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കാൻ ഊർജം ആവശ്യമായിരുന്നു. അതിന്‌ അദ്ദേഹം പെട്രോൾകൊണ്ട്‌ പ്രവർത്തിക്കുന്ന ഒരു പഴയ കമ്പ്രസ്സർ ഉപയോഗിച്ചു. താഴെനിന്നു മലമുകളിലേക്കും പിന്നെ മലയുടെ കുറുകെയുമായി 620 മീറ്റർ നീളത്തിൽ 8 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പുകൾ അദ്ദേഹത്തിന്‌ ഇടേണ്ടിവന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കമ്പ്രസ്സർ ചിലപ്പോൾ നിന്നുപോകും. മോട്ടോർ വീണ്ടും പ്രവർത്തിപ്പിക്കണമെങ്കിൽ 741 നടകൾ ഇറങ്ങി താഴെ വരുകയേ മാർഗമുണ്ടായിരുന്നുള്ളൂ. ഒരിക്കൽ ഒമ്പതു തവണ അദ്ദേഹത്തിന്‌ ഇങ്ങനെ കയറിയിറങ്ങേണ്ടി വന്നത്രേ! കമ്പ്രസ്സർ പ്രവർത്തിപ്പിക്കുന്നതിന്‌ ആരെയെങ്കിലും കൂലികൊടുത്തു നിറുത്താനുള്ള സാമ്പത്തികശേഷി അദ്ദേഹത്തിന്‌ ഇല്ലായിരുന്നു. എങ്കിലും അദ്ദേഹം തന്റെ ജോലിയുമായി മുന്നോട്ടു നീങ്ങി. അത്ര നിശ്ചയദാർഢ്യവും ഓജസ്സും അദ്ദേഹത്തിനുണ്ടായിരുന്നു.

പിന്നീട്‌ 1951-ൽ 660 ലിറ്റർ വെള്ള പെയിന്റ്‌ ഉപയോഗിച്ച്‌ അദ്ദേഹം പർവതപാർശ്വത്തിൽ ശിൽപ്പത്തിന്റെ രൂപരേഖ വരച്ചു. പണി പൂർത്തിയാകുമ്പോൾ ശിൽപ്പം എങ്ങനെയിരിക്കും എന്നതിന്റെ ഒരു ഏകദേശ ധാരണ കിട്ടാൻ ഇതു സന്ദർശകരെ സഹായിച്ചു.

ഒരു ദുരന്തവും തുടർന്നുള്ള പ്രതിസന്ധിയും

ആദ്യംതന്നെ കുതിരയുടെ തല കൊത്തിയുണ്ടാക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്‌. അതിനായി അദ്ദേഹം 1970-കളിലും 80-കളുടെ തുടക്കത്തിലും പാറ പൊട്ടിച്ചു നീക്കുകയും ചെയ്‌തു. മുമ്പ്‌ രണ്ടു പ്രാവശ്യം (1968-ലും 1970-ലും) ഹൃദയാഘാതം ഉണ്ടായിട്ടുള്ള അദ്ദേഹം 1982-ലെ വേനൽക്കാലത്ത്‌ നാലു ഘട്ടങ്ങളുള്ള ഒരു ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. അതു വിജയകരമായിരുന്നു. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അതേ വർഷം ഒക്ടോബറിൽ 74-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇനി ബൃഹത്തായ ക്രേസി ഹോഴ്‌സ്‌ പദ്ധതിക്ക്‌ എന്തു സംഭവിക്കും? ശിൽപ്പിയോടൊപ്പം അതും മൺമറയുമോ?

ഒരു മനുഷ്യായുസ്സിലധികം സമയം ആവശ്യമായ ബൃഹത്തായ ഈ പദ്ധതി തനിയെ ചെയ്‌തു തീർക്കാനാവില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ഇതിന്റെ വിശദമായ ഒരു രേഖയുണ്ടാക്കി. ഭാര്യ രൂത്തും പത്തു മക്കളും അദ്ദേഹത്തെപ്പോലെ തന്നെ ഈ സ്‌മാരകത്തിന്റെ പൂർത്തീകരണത്തിനായി ആത്മാർഥമായി പ്രവർത്തിച്ചിരുന്നു. ചെലവു കണക്കുകൂട്ടുന്നതിലും നിർമാണ പ്രവർത്തനത്തിലും എന്നുവേണ്ട പദ്ധതിയുടെ ഓരോ ഘട്ടത്തിലും രൂത്ത്‌ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കുതിരയുടെ തല എങ്ങനെയും പൂർത്തിയാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ മരണത്തിനു മുമ്പ്‌ അതു ചെയ്‌തുതീർക്കാൻ അദ്ദേഹത്തിനായില്ല. എന്നാൽ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഡയറക്ടർമാരോടൊപ്പം അദ്ദേഹത്തിന്റെ വിധവ 1987-ൽ, ക്രേസി ഹോഴ്‌സിന്റെ മുഖം രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിർമാണ പദ്ധതിയിൽ ഇങ്ങനെയൊരു മാറ്റം വരുത്താൻ എന്തായിരുന്നു കാരണം? ക്രേസി ഹോഴ്‌സിന്റെ മുഖം കുതിരയുടെ തലയെക്കാൾ ചെറുതായിരിക്കും എന്നതിനാൽ കുറഞ്ഞ ചെലവിൽ അതു വേഗം പൂർത്തിയാക്കാൻ കഴിയുമായിരുന്നു. മാത്രമല്ല തങ്ങളുടെ വീരനായകന്റെ മുഖം ആളുകളെ കുറേക്കൂടെ ആകർഷിക്കും എന്നതുകൊണ്ട്‌, ശേഷിക്കുന്ന പണി പൂർത്തിയാക്കാൻ അവർ ആവേശത്തോടെ പിന്തുണ നൽകുകയും ചെയ്യുമായിരുന്നു.

അമ്പരപ്പിക്കുന്ന വലിപ്പം

ക്രേസി ഹോഴ്‌സിന്റെ ശിരസ്സിന്‌ 26.7 മീറ്റർ ഉയരവും 18 മീറ്റർ വീതിയും ഉണ്ട്‌. റഷ്‌മോർ മലമുകളിലെ 20 മീറ്റർ ഉയരമുള്ള നാലു ശിരസ്സുകളും ക്രേസി ഹോഴ്‌സിന്റെ ശിരസ്സിനുള്ളിൽ ചേർത്തുവെച്ചാൽ പോലും പിന്നെയും സ്ഥലം ബാക്കിയുണ്ടാകുമത്രേ! കുതിരപ്പുറത്തിരിക്കുന്ന ക്രേസി ഹോഴ്‌സും അദ്ദേഹത്തിന്റെ നീട്ടിപ്പിടിച്ചിരിക്കുന്ന ഇടതുകൈയും ചേർന്നാൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ശിലാ ശിൽപ്പം ആയിരിക്കുമെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇതിന്‌ 172 മീറ്റർ ഉയരവും, നീട്ടിപ്പിടിച്ചിരിക്കുന്ന ഇടതുകൈ ഉൾപ്പെടെ 195 മീറ്റർ നീളവും ഉണ്ടായിരിക്കും. ഈ കൈയുടെ മാത്രം നീളം 69 മീറ്ററായിരിക്കും. ചൂണ്ടിയിരിക്കുന്ന വിരലിനു 11.4 മീറ്റർ നീളവും മൂന്നു മീറ്റർ കനവുമുണ്ടായിരിക്കും.

ഗവൺമെന്റിൽ നിന്നും സഹായമൊന്നും സ്വീകരിക്കാതെയാണു കോർച്ചോക്ക്‌ തന്റെ പദ്ധതി മുന്നോട്ടു കൊണ്ടുപോയത്‌. സർക്കാർ രണ്ടു തവണ ഏകദേശം 50 കോടി രൂപ സഹായ നിധിയായി വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം അതു നിരസിക്കുകയാണുണ്ടായത്‌. “പ്രതിഫലം പറ്റാതെ തന്നെ തന്റെ ഉദ്യമവുമായി മുന്നോട്ടു പോകും എന്നുള്ള തീരുമാനത്തോടു [കോർച്ചോക്ക്‌] പറ്റിനിന്നു” എന്ന്‌ ഡീവോൾ പറയുന്നു. “തന്റെ ജീവിതകാലത്ത്‌ അദ്ദേഹം ഒറ്റയ്‌ക്ക്‌ അഞ്ചു ദശലക്ഷം ഡോളർ ശേഖരിച്ച്‌ [ക്രേസി ഹോഴ്‌സ്‌ ശിൽപ്പനിർമാണ സംരംഭത്തിനു] ചെലവാക്കി.” ഈ ഉദ്യമത്തിനായി അദ്ദേഹം വേതനം സ്വീകരിക്കുകയോ അതുമായി ബന്ധപ്പെട്ടു വന്ന വ്യക്തിപരമായ ചെലവുകൾക്കായി പണം ആവശ്യപ്പെടുകയോ ചെയ്‌തില്ല.

ഇന്ന്‌ ഇവിടെ സന്ദർശകരിൽനിന്നു പ്രവേശനഫീസ്‌ ഈടാക്കുന്നുണ്ട്‌. കാറിൽ വരുന്നവരെ അപേക്ഷിച്ച്‌ ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കും കാൽനടക്കാർക്കും ഫീസ്‌ കുറവാണ്‌. ഇപ്പോൾ വർഷം തോറും പത്തു ലക്ഷത്തിലധികം സന്ദർശകർ അവിടെ എത്തുന്നുണ്ട്‌. സംഭാവനയായി കിട്ടുന്ന പണവും ഉപകരണങ്ങളും മറ്റും പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നു.

അവിടെയുള്ള ഇൻഡ്യൻ മ്യൂസിയം

വടക്കേ അമേരിക്കയിൽ, ക്രേസി ഹോഴ്‌സിന്റെ സ്‌മാരകം പണിയുന്ന സ്ഥലത്ത്‌ തടികൊണ്ട്‌ നിർമിച്ച ആകർഷകമായ ഒരു ഇൻഡ്യൻ മ്യൂസിയം ഉണ്ട്‌. വടക്കേ അമേരിക്കയിലെ 500-ലധികം വരുന്ന ഗോത്രവർഗങ്ങളെ പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിനു കരകൗശല വസ്‌തുക്കൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മാത്രമല്ല, സ്വദേശികളായ അമേരിക്കക്കാരെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ വിശാലമായ ഒരു ലൈബ്രറിയും അവിടെയുണ്ട്‌. വിദ്യാർഥികളുടെയും പണ്ഡിതന്മാരുടെയും പ്രയോജനത്തിനാണിത്‌.

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കരകൗശല വസ്‌തുക്കളെ കുറിച്ചു വിശദീകരിച്ചു തരുന്നതിന്‌ സ്വദേശികളായ ചില അമേരിക്കക്കാർ അവിടെയുണ്ട്‌. ഒഗ്ലാല ലക്കോട്ട ഗോത്രത്തിൽപ്പെട്ട പ്രിസ്സില്ല എൻജൻ, ഫ്രീഡ ഗുഡ്‌സെൽ എന്നിവരാണ്‌ ചിലർ. സർവകലാശാല അധ്യാപകനും മിനിക്കോൻജു എന്ന ലക്കോട്ട ഗോത്രത്തിലെ ഒരംഗവുമായ ഡോണോവിൻ സ്‌പ്രേഗിനോട്‌ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള ക്രമീകരണവും സന്ദർശകർക്കായി ചെയ്‌തിട്ടുണ്ട്‌. 1876-ലെ ലിറ്റിൽ ബിഗ്‌ഹൊൺ യുദ്ധത്തിൽ പങ്കെടുത്ത ഹംപ്‌ എന്ന മുഖ്യന്റെ പൗത്രന്റെ പൗത്രനാണ്‌ അദ്ദേഹം.

ക്രേസി ഹോഴ്‌സ്‌ സ്‌മാരകത്തിന്റെ ഭാവി എന്ത്‌?

മ്യൂസിയത്തിനായി ഒരു പുതിയ കെട്ടിടം പണിയാൻ പദ്ധതിയിട്ടിട്ടുണ്ട്‌. നാവഹോ ഹോഗൻ (തടിയും മണ്ണും കൊണ്ട്‌ ഉണ്ടാക്കിയ വീട്‌) മാതൃകയിലുള്ള ഒരു മ്യൂസിയം, സ്‌മാരകത്തിന്‌ അടുത്തുതന്നെ വേണം എന്നായിരുന്നു കോർച്ചോക്കിന്റെ ആഗ്രഹം. ഇത്‌ 110 മീറ്റർ വ്യാസമുള്ള ഒരു ബഹുനില കെട്ടിടം ആയിരിക്കും. വടക്കേ അമേരിക്കൻ ഇൻഡ്യക്കാർക്കായുള്ള സർവകലാശാലയും ചികിത്സാ പരിശീലന കേന്ദ്രവും തുടങ്ങാനുള്ള ആലോചനയും ഉണ്ട്‌. എന്നിരുന്നാലും, ഈ ഗംഭീര പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനു മുമ്പ്‌, ക്രേസി ഹോഴ്‌സിന്റെ ശില്‌പം പൂർത്തിയാക്കേണ്ടതുണ്ട്‌. അതിന്‌ എത്ര കാലം വേണ്ടിവരും? കോർച്ചോക്കിന്റെ ഭാര്യ രൂത്ത്‌ പറയുന്നു: “കാലാവസ്ഥ, അതിശൈത്യം, പണം തുടങ്ങിയ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, പണി എപ്പോൾ പൂർത്തിയാകും എന്നു കൃത്യമായി പറയാൻ പറ്റില്ല. ആത്യന്തിക ലക്ഷ്യത്തിലേക്കു മുന്നേറിക്കൊണ്ടിരിക്കുക എന്നതാണു പ്രധാനമായിരിക്കുന്നത്‌.”

(g02 11/08)

[അടിക്കുറിപ്പുകൾ]

a യുവാവായിരിക്കെ, ക്രേസി ഹോഴ്‌സ്‌ (ഏകദേശം 1840-77) ‘അവന്റെ കുതിര കൺമുമ്പിൽ’ എന്ന അർഥമുള്ള ഹിസ്‌ ഹോഴ്‌സ്‌ സ്റ്റാൻഡ്‌സ്‌ ഇൻ സൈറ്റ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. “സാധ്യതയനുസരിച്ച്‌, ഇരുപതാം പിറന്നാളിനു മുമ്പാണ്‌ അദ്ദേഹത്തിന്‌ ക്രേസി ഹോഴ്‌സ്‌ [ലക്കോട്ട ഭാഷയിൽ, റ്റാഷുങ്കാ വിറ്റ്‌കോ] എന്ന പേരു ലഭിച്ചത്‌. കുടുംബത്തിൽ ഈ പേരിൽ അറിയപ്പെടുന്ന മൂന്നാമത്തെയും അവസാനത്തെയും ആളായിരുന്നു അദ്ദേഹം.” അദ്ദേഹത്തിന്റെ പിതാവും മുത്തശ്ശനും ഇതേ പേരുകാരായിരുന്നു.—എൻസൈക്ലോപീഡിയ ഓഫ്‌ നോർത്ത്‌ അമേരിക്കൻ ഇൻഡ്യൻസ്‌.

b ചരിത്ര പ്രധാനമായ ആ യുദ്ധത്തിൽ, റ്റെറ്റൻ സൂവിന്റെയും (ലക്കോട്ട) ശായിൻസിന്റെയും 2,000 പേർ അടങ്ങുന്ന ഒരു സംയുക്തസൈന്യം, ലഫ്‌റ്റനന്റ്‌ കേണൽ ജോർജ്‌ ആംസ്‌ട്രോങ്‌ കസ്റ്ററെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 215 കുതിരപ്പടയാളികളെയും നിർമൂലമാക്കി. മേജർ മാർക്കസ്‌ റീനോ, ക്യാപ്‌റ്റൻ ഫ്രെഡ്‌റിക്‌ ബെൻറ്റീൻ എന്നിവർ നയിച്ച കുതിരപ്പടയാളികളെയും അവർ പരാജയപ്പെടുത്തി. അന്നു യുദ്ധം നയിച്ച അമരിന്ത്യൻ നേതാക്കളിൽ ഒരാൾ ക്രേസി ഹോഴ്‌സ്‌ ആയിരുന്നു.

[14, 15 പേജുകളിലെ ചിത്രം]

ക്രേസി ഹോഴ്‌സ്‌ ശിൽപ്പത്തിന്റെ മാതൃക, കുതിരയുടെ തല പർവത പാർശ്വത്തിൽ പെയിന്റു ചെയ്‌തിരിക്കുന്നു

[കടപ്പാട്‌]

2, 15 പേജുകൾ: Korczak, Sculptor © Crazy Horse Memorial Fnd.

[15-ാം പേജിലെ ചിത്രം]

കോർച്ചോക്കും മുഖ്യൻ ഹെന്‌റി സ്റ്റാൻഡിങ്‌ ബെയറും, 1948 ജൂൺ 3. അവർക്കു പുറകിൽ, ശില്‌പത്തിന്റെ മാർബിൾ മാതൃകയും പൊട്ടിക്കുന്നതിനു മുമ്പുള്ള പർവതവും

[കടപ്പാട്‌]

ഫോട്ടോ: Crazy Horse Memorial archives

[16-ാം പേജിലെ ചിത്രം]

ഷോൽകോവ്‌സ്‌കി കുടുംബം. വലതു നിന്നു നാലാമത്‌ കോർച്ചോക്കിന്റെ വിധവ രൂത്ത്‌

[കടപ്പാട്‌]

Crazy Horse photo

[17-ാം പേജിലെ ചിത്രം]

ഇൻഡ്യൻ മ്യൂസിയത്തിന്റെ അകത്തളം

[16, 17 പേജുകളിലെ ചിത്രം]

ക്രേസി ഹോഴ്‌സിന്റെ ശിൽപ്പം പണിയുന്നിടത്തേക്കുള്ള വാർഷിക ജാഥ

[കടപ്പാട്‌]

Photo by Robb DeWall, courtesy Crazy Horse Memorial Foundation (nonprofit)

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Photos by Robb DeWall, courtesy Crazy Horse Memorial Foundation (nonprofit)