നിങ്ങൾക്കു ദർശിക്കാൻ കഴിയുന്ന പ്രകൃതിയിലെ രൂപകൽപ്പന
നിങ്ങൾക്കു ദർശിക്കാൻ കഴിയുന്ന പ്രകൃതിയിലെ രൂപകൽപ്പന
നാട്ടിൻപുറത്തുകൂടെ ഉലാത്താനിറങ്ങുമ്പോൾ നമ്മിൽ മിക്കവരും പ്രകൃതിയുടെ വശ്യചാരുത നിർന്നിമേഷരായി നോക്കിനിൽക്കാറുണ്ട്. അതൊരു പൂങ്കുലയാകാം, വർണപ്പകിട്ടേറിയ പക്ഷിയാകാം, പ്രൗഢമനോജ്ഞമായ ഒരു വൃക്ഷമോ കമനീയമായ പ്രകൃതിദൃശ്യമോ ആകാം. ഈ രമണീയതയെല്ലാം നിപുണനായ ഒരു രൂപസംവിധായകന്റെ അഥവാ ഒരു സ്രഷ്ടാവിന്റെ കരവിരുതാണെന്ന് അനേകരും സമ്മതിക്കുന്നു.
എന്നാൽ, പ്രകൃതിയിലെ രൂപകൽപ്പനയുടെ സങ്കീർണത ശാസ്ത്രജ്ഞന്മാർക്കല്ലേ മനസ്സിലാക്കാൻ കഴിയൂ എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. പ്രകൃതിയിലെ രചനാവൈദഗ്ധ്യം നിരീക്ഷിച്ചു മനസ്സിലാക്കാൻ സങ്കീർണമായ ശാസ്ത്ര ഉപകരണങ്ങളുടെ ആവശ്യമില്ല. അതിന് സൂക്ഷ്മമായ നിരീക്ഷണപാടവം, ഒരൽപ്പം ഭാവന, രൂപഭംഗിയും സൗന്ദര്യവും സംബന്ധിച്ചൊരു ധാരണ, ഇത്ര മാത്രമേ വേണ്ടൂ. നിങ്ങൾ അധികം ശ്രദ്ധിക്കാനിടയില്ലാത്ത, എന്നാൽ പരിചിതങ്ങളായ വസ്തുക്കളെ ഒന്ന് അടുത്തു നിരീക്ഷിക്കേണ്ടതായും വന്നേക്കാം.
പ്രകൃതിയിൽ കാണപ്പെടുന്ന വളരെ ലളിതമായ ഒരു രൂപമാണ് സർപ്പിളാകൃതി. നമുക്ക് ഏറെ പരിചയമുള്ള കയർചുരുളുകൾ, കോർക്കടപ്പ് ഊരിയെടുക്കാനുള്ള ഉപകരണം എന്നീ മനുഷ്യനിർമിത വസ്തുക്കൾക്കും ഇതേ ആകൃതിയാണ്. പൈൻമരത്തിന്റെ രേണുശങ്കുക്കൾ, കടൽക്കക്കയുടെ തോട് എന്നിങ്ങനെ സർപ്പിളാകാരത്തിന്റെ അഴകാർന്ന രൂപങ്ങൾ നിങ്ങൾക്കു പ്രകൃതിയിൽ കാണാം. സൂര്യകാന്തിപ്പൂവിന്റെ പുഷ്പശീർഷം ഒന്നു ശ്രദ്ധിച്ചുനോക്കൂ. അതിനും സർപ്പിളാകാരം തന്നെ. വളരെ സൂക്ഷിച്ചുനോക്കിയാൽ ചിലന്തിവലയുടെ മധ്യത്തിലും പനിനീർപ്പൂവിന്റെ പുഷ്പശീർഷത്തിലും സർപ്പിളാകൃതി ദർശിക്കാൻ കഴിയും.
ചിലന്തിവല ഒന്ന് അടുത്തു നിരീക്ഷിക്കൂ. ആദ്യം തന്നെ ചിലന്തി അതിന്റെ വലയുടെ മൊത്തം ഭാരം താങ്ങാനുള്ള മുഖ്യ താങ്ങ് നെയ്യുന്നു. ചക്രത്തിന്റെ ആരക്കാലുകൾ പോലെയാണിത്. പിന്നീട് ഈ താങ്ങുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, ഒട്ടുന്ന ഒരുതരം പട്ടുനൂൽ ഉപയോഗിച്ച് വലയുടെ കേന്ദ്രത്തിൽനിന്ന് വൃത്താകാരമായി നെയ്ത്തു തുടങ്ങുന്നു. വല നെയ്ത്ത് പൂർത്തിയാകുന്നതുവരെ അതു തന്റെ പണി തുടരുന്നു. കേന്ദ്രത്തിൽ നിന്ന് അകന്നുപോകുന്തോറും നൂൽ വലയങ്ങൾക്കു വ്യാസം വർധിക്കുന്നതിനാൽ ചിലന്തിവലയ്ക്കു സർപ്പിളാകൃതി തോന്നുന്നു.
ചില ജീവികളിൽ കണ്ണുകൾ പോലെ തോന്നിക്കുന്ന പുള്ളിയോ പൊട്ടോ കാണാം. പ്രകൃതിയിലെ ചേതോഹരമായ മറ്റൊരു രൂപമാണിത്. പക്ഷിയുടെ തൂവലുകളിലും, ചിത്രശലഭത്തിന്റെ ചിറകുകളിലും മത്സ്യത്തിന്റെ ചെതുമ്പലിലുമൊക്കെ ഇത്തരം ‘കണ്ണുകൾ’ കാണപ്പെടുന്നത് വളരെ വിചിത്രമായി തോന്നിയേക്കാം. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഈ ‘കണ്ണുകൾ’ വിവിധ ഉദ്ദേശ്യത്തിന് ഉപകരിക്കുന്നു. ഇണയെ ആകർഷിക്കാനോ, ശത്രുവിനെ കബളിപ്പിക്കാനോ അല്ലെങ്കിൽ അവയുടെ ശ്രദ്ധ അകറ്റാനോ ഒക്കെയാണിത്. ഈ ‘കണ്ണുകളുടെ’ നയനമനോഹരമായ പ്രദർശനം കാഴ്ചവെക്കുന്നതിൽ ആൺമയിലിനോളം കേമൻ മറ്റാരുമില്ലെന്നു തോന്നുന്നു. ഇണയെ ആകർഷിക്കാനുള്ള ശ്രമത്തിൽ പച്ചയും നീലയും നിറമുള്ള ‘പീലിക്കണ്ണുകൾ’ വിടർത്തി നൃത്തമാടുന്ന മയിൽ പ്രകൃതിയിലെ ഒരു മോഹനദൃശ്യമാണ്. മയിലിന്റെ മനോഹാരിതയിൽ മതിമറന്ന മഹാനായ അലക്സാണ്ടർ ചക്രവർത്തി, തന്റെ സാമ്രാജ്യത്തിൽ ഉടനീളം ഈ പക്ഷികളെ സംരക്ഷിക്കണമെന്ന് നിഷ്കർഷിക്കുകയുണ്ടായി.
വൃത്താകാരവും ഗോളാകൃതിയും നമുക്കു പരിചയമുള്ള രൂപങ്ങളാണ്. സ്വർണത്തളികയോടൊക്കുന്ന അസ്തമനസൂര്യനും രാത്രിനഭസിൽ വെള്ളിത്താലംപോലെ കാണപ്പെടുന്ന പൂർണചന്ദ്രനും നിത്യവിസ്മയങ്ങളാണ്. ഡെയിസിക്കുടുംബത്തിലെ മിക്ക പുഷ്പങ്ങൾക്കും സൂര്യന്റെ ഛായയാണ്. മഞ്ഞനിറമുള്ള പുഷ്പശീർഷവും സൂര്യകിരണങ്ങൾ പോലെ തോന്നിക്കുന്ന വർണവൈവിധ്യമാർന്ന ഇതളുകളുമുള്ള ഡെയിസിപ്പൂക്കൾ ഉദ്യാനങ്ങളിൽ ഉദിച്ചു നിൽക്കുന്ന കാഴ്ച ഹൃദയാവർജകമാണ്. സ്വർണമണൽ വിരിച്ച കടലോരങ്ങളിലേക്കു വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നതുപോലെ, ഡെയിസിപ്പൂക്കളുടെ സുവർണ‘നേത്രങ്ങൾ’ ഒരുക്കുന്ന മധുവൂറുന്ന വിരുന്നിൽ ആകൃഷ്ടരായി ചിത്രശലഭങ്ങൾ എത്താറുണ്ട്.
ഭംഗിയായും സൗകര്യപ്രദമായും അടുക്കിവെക്കാൻ കഴിയുന്നതിനാലാവണം പ്രകൃതിയിൽ കാണപ്പെടുന്ന, വ്യത്യസ്ത വലിപ്പത്തിലും നിറത്തിലുമുള്ള കായ്കൾക്കും പഴങ്ങൾക്കും ഗോളാകൃതിയുള്ളത്. അവയുടെ ഉജ്ജ്വല വർണങ്ങൾ പക്ഷികളെ ആകർഷിക്കുന്നു. രുചിയേറിയ ഫലങ്ങൾ ഭക്ഷിച്ചശേഷം അവ വിത്തുകൾ നാലുപാടും വിതറുന്നു. അങ്ങനെ പക്ഷികൾ തങ്ങൾക്കു ലഭിച്ച മൃഷ്ടാന്ന ഭോജനത്തിനുള്ള പ്രത്യുപകാരമായി വിത്തുവിതരണത്തിൽ സഹായിക്കുന്നു.
സർപ്പിളാകൃതിയും കണ്ണുകൾപോലുള്ള പൊട്ടുകളും വൃത്തവും ഗോളാകാരവുമൊക്കെ പ്രകൃതിയിൽ കാണപ്പെടുന്ന രൂപകൽപ്പനകളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. ഇവയിൽ ചിലതിനു വ്യക്തമായ ഉദ്ദേശ്യമുണ്ട്. എന്നാൽ മറ്റു ചിലത് പ്രകൃതിയിലെ ചിത്രവേലകളോ ശത്രുവിനെ കബളിപ്പിക്കാനുള്ള പ്രച്ഛന്നവേഷങ്ങളോ ആണ്. എന്തായിരുന്നാലും, പ്രകൃതിയിലെ ഇത്തരം രൂപകൽപ്പനകൾ കണ്ടുപിടിക്കൂ, അവയിലെ സൗന്ദര്യം ആസ്വദിക്കൂ. (g02 12/08)
[22-ാം പേജിലെ ചിത്രം]