വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോട്ടോർ വാഹനങ്ങൾ, ഇന്നലെയും ഇന്നും

മോട്ടോർ വാഹനങ്ങൾ, ഇന്നലെയും ഇന്നും

മോട്ടോർ വാഹനങ്ങൾ, ഇന്നലെയും ഇന്നും

പുരാതന കാലം മുതലേ ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ മനുഷ്യൻ താത്‌പര്യം കാണിച്ചിട്ടുണ്ട്‌. ആദ്യമൊക്കെ മൃഗങ്ങളുടെ പുറത്തായിരുന്നു അവന്റെ സവാരി. എന്നാൽ കൂടുതൽ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ കണ്ടെത്തേണ്ടത്‌ അനിവാര്യമായിരുന്നു. സഞ്ചാരം കൂടുതൽ സുഗമമാക്കുന്നതിൽ ചക്രങ്ങൾ വളരെ സഹായകമാണെന്നു കണ്ടെത്തപ്പെട്ടു. അങ്ങനെ, കുതിരകളെ പൂട്ടിയ വണ്ടികളും രഥങ്ങളും നിലവിൽ വന്നു. എന്നിരുന്നാലും, 19-ാം നൂറ്റാണ്ടിലെ ചില കണ്ടുപിടിത്തങ്ങൾ മുമ്പു സങ്കൽപ്പിക്കാൻപോലും സാധ്യമല്ലാഞ്ഞ വിപ്ലവകരമായ മുന്നേറ്റങ്ങളാണ്‌ ഗതാഗത രംഗത്ത്‌ ഉണ്ടാക്കിയത്‌.

പരിഷ്‌കരിച്ച എഞ്ചിനുകൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ നിക്കോളാസ്‌ ഓഗസ്റ്റ്‌ ഓട്ടോ എന്ന ജർമൻകാരൻ, വാതകം ഉപയോഗിച്ച്‌ ഓടിക്കുന്ന ഒരു ചതുർസ്‌ട്രോക്ക്‌ എഞ്ചിൻ വികസിപ്പിച്ചെടുത്തു. കാലക്രമേണ, ആവി എഞ്ചിനുകളും വൈദ്യുത എഞ്ചിനുകളും പിന്തള്ളപ്പെട്ടു. ജർമനിയിലെ കാൾ ബെൻസ്‌, ഗോട്ട്‌ലീബ്‌ ഡെയിംലർ എന്നിവരായിരുന്നു യൂറോപ്യൻ മോട്ടോർ വാഹന നിർമാണ രംഗത്തെ അഗ്രഗാമികൾ. ബെൻസ്‌ 1885-ൽ മൂന്നു ചക്രമുള്ള ഒരു കാർ ഉണ്ടാക്കി ഓടിച്ചു. ഒരു ശക്തിസ്‌ട്രോക്കു ലഭിക്കാൻ പിസ്റ്റണിന്റെ രണ്ടു പ്രവർത്തനചക്രം വേണ്ടിയിരുന്ന ഒരു ഏകസിലിണ്ടർ എഞ്ചിനായിരുന്നു അതിൽ ഉപയോഗിച്ചത്‌. മിനിട്ടിൽ 250 പരിക്രമണം വരെ ആ എഞ്ചിനു സാധ്യമായി. ഒരിടത്ത്‌ ഉറപ്പിച്ച നിലയിൽ നിന്നു പ്രവർത്തിക്കുന്ന വാതക എഞ്ചിനുകൾ 1872 മുതൽ ഡെയിംലർ നിർമിച്ചുവന്നിരുന്നു. ഒരു പതിറ്റാണ്ടിലധികം കാലത്തിനു ശേഷം വിൽഹം മൈബാക്കുമായി ചേർന്ന്‌ ഒരു അതിവേഗ ആന്തര-ദഹന എഞ്ചിൻ അദ്ദേഹം നിർമിച്ചു. അതിന്‌ ഒരു കാർബറേറ്റർ കൂടെ ഉണ്ടായിരുന്നതിനാൽ ഗാസൊലിൻ ഇന്ധനമായി ഉപയോഗിക്കുക സാധ്യമായിരുന്നു.

അധികം വൈകാതെതന്നെ മിനിട്ടിൽ 900 തവണ കറങ്ങുന്ന ഒരു എഞ്ചിൻ ഡെയിംലറും മൈബാക്കും കൂടി വികസിപ്പിച്ചെടുത്തു. പിന്നീട്‌, അവർ മറ്റൊരു എഞ്ചിൻ നിർമിച്ചു. 1885 നവംബർ 10-ന്‌ അവർ അത്‌ ഒരു സൈക്കിളിൽ ഘടിപ്പിച്ച്‌ ഓടിക്കുകയുണ്ടായി. 1926-ൽ ഡെയിംലറും ബെൻസും തങ്ങളുടെ സ്ഥാപനങ്ങൾ ഒരേകുടക്കീഴിൽ ആക്കിക്കൊണ്ട്‌ ഉത്‌പന്നത്തിന്‌ മെഴ്‌സിഡസ്‌-ബെൻസ്‌ എന്നു പേരിട്ടു. a എന്നിരുന്നാലും ഈ രണ്ടു വ്യക്തികളും ഒരിക്കലും പരസ്‌പരം കണ്ടതേയില്ല എന്നുള്ളതാണ്‌ വിചിത്രം.

ഫ്രഞ്ചുകാരായ ഏമിൽ ലെവാസോറും റെനേ പാനറും ചേർന്ന്‌ 1890-ൽ ചേസിസിന്റെ മധ്യത്തിൽ മോട്ടോർ ഘടിപ്പിച്ച ഒരു ചതുർചക്ര വാഹനം നിർമിച്ചു. തുടർന്നുവന്ന വർഷം വാഹനത്തിന്റെ മുൻഭാഗത്ത്‌ മോട്ടോർ ഘടിപ്പിച്ചുകൊണ്ട്‌ അവർ അതു പരിഷ്‌കരിച്ചു. മൺപാതകളിലെ പൊടിയിൽനിന്നും ചെളിയിൽനിന്നും ഇതു മോട്ടോറിനു കൂടുതൽ സംരക്ഷണം നൽകുമായിരുന്നു.

മോട്ടോർ വാഹനങ്ങൾ സുലഭമാകുന്നു

ആദ്യകാല മോട്ടോർ വാഹനങ്ങൾക്കു വലിയ വിലയായിരുന്നു. അതുകൊണ്ടുതന്നെ ധനികർക്കു മാത്രമേ അതു വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ 1908-ൽ, ഹെൻറി ഫോർഡ്‌ അസംബ്ലി-ലൈൻ സമ്പ്രദായം ഉപയോഗിച്ച്‌ ടി-മോഡൽ കാറുകളുടെ നിർമാണം തുടങ്ങിയതോടെ ആ സ്ഥിതി മാറി. ‘ടിൻ ലിസി’ എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ തുടങ്ങിയ ഈ കാർ മോട്ടോർ വാഹന നിർമാണ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. ഇതിനു വില തീരെ കുറവായിരുന്നു. ബഹുവിധ ഉപയോഗങ്ങൾ സാധ്യമായിരുന്നു എന്നു മാത്രമല്ല കേടുപോക്കി പരിപാലിക്കാനും എളുപ്പമായിരുന്നു. അങ്ങനെ സാധാരണക്കാരനുപോലും കാറു വാങ്ങാം എന്ന നിലയായി. b ഇരുപതാം നൂറ്റാണ്ടിലെ കെങ്കേമൻ കാറുകൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നത്‌ “അമേരിക്കയ്‌ക്കും, ഒടുവിൽ ലോകത്തിനുതന്നെയും ‘ചക്രം പിടിപ്പിച്ചത്‌’” ടി-മോഡൽ കാറുകളായിരുന്നു എന്നാണ്‌.

ഇന്ന്‌, ഏതാണ്ട്‌ ഒരു നൂറ്റാണ്ടിനു ശേഷം കാർ ഒരു ആഡംബര വസ്‌തു എന്നതിനെക്കാളേറെ ഒരാവശ്യമായി മാറിയിരിക്കുന്നു. എന്തിന്‌, അരമൈൽപോലും പോകാനില്ലാത്തിടത്തും ആളുകൾ ഇന്ന്‌ കാറിനെ ആശ്രയിക്കുന്നു എന്ന്‌ ലണ്ടൻ ദിനപ്പത്രമായ ഇൻഡിപ്പെൻഡന്റ്‌ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിച്ചു.

സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ ഉയർന്ന വേഗം മാത്രമല്ല കൂടുതൽ സുരക്ഷയും സാധ്യമാക്കിയിരിക്കുന്നു. നിരവധി രാജ്യങ്ങളിൽ മരണകരമായ കാറപകടങ്ങൾതന്നെ വാസ്‌തവത്തിൽ കുറഞ്ഞിട്ടുണ്ട്‌. കാറു വാങ്ങുമ്പോൾ ഭംഗിയേക്കാളേറെ സുരക്ഷയ്‌ക്കാണ്‌ മുൻതൂക്കം നൽകേണ്ടത്‌ എന്ന്‌ ആളുകൾക്കു ബോധ്യമായി തുടങ്ങിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്‌, കൂട്ടിയിടി ഉണ്ടാകുമ്പോൾ, പരിഷ്‌കരിച്ച ‘ക്രമ്പിൾ സോണുകൾ’ മുഖാന്തരം ആഘാതം വിഴുങ്ങിക്കളയാൻ ചേസിസിന്റെ ചില ഭാഗങ്ങൾക്കു സാധിക്കുന്നു. അതേസമയം ഡ്രൈവർക്കും യാത്രക്കാർക്കും ചുറ്റുമുള്ള കൂടുതൽ ബലവത്തായ ചട്ടക്കൂട്‌ ഒരു സുരക്ഷാകവചം പോലെ പ്രവർത്തിക്കുന്നു. തെന്നലുള്ള വഴികളിൽ വാഹനം നിയന്ത്രിക്കുന്നതിന്‌ ‘ആന്റിലോക്ക്‌ ബ്രേക്ക്‌’ സംവിധാനം സഹായിക്കുന്നു. ത്രിബന്ധ സീറ്റ്‌ ബെൽറ്റുകൾ നെഞ്ചിനും ഇടുപ്പിനും സുരക്ഷ പ്രദാനം ചെയ്യുന്നു. വാഹനം ഇടിക്കുന്ന നിമിഷത്തിൽത്തന്നെ മുഖത്തിനുനേരെ വീർത്തുവരുന്ന എയർബാഗുകൾ തല ചെന്ന്‌ സ്റ്റിയറിങ്ങിലോ ഡാഷ്‌ബോർഡിലോ ഇടിക്കുന്നത്‌ തടയുന്നു. c

തീർച്ചയായും, ശ്രദ്ധയോടെ വാഹനമോടിക്കുക എന്നതിനു പകരം വെക്കാവുന്ന മറ്റൊന്നുമില്ല. “അലക്ഷ്യമായാണ്‌ കാറോടിക്കുന്നതെങ്കിൽ ഏതു സുരക്ഷാസംവിധാനമുണ്ടായിട്ടും പ്രയോജനമില്ല; ഭൗതിക നിയമങ്ങൾ ലംഘിച്ചാൽ യാതൊരു അത്യാധുനിക സാങ്കേതികവിദ്യക്കും നമ്മുടെ ജീവൻ രക്ഷിക്കാനാവില്ല,” മെക്‌സിക്കോ സിറ്റിയിലെ എൽ ഇക്കൊണോമിസ്റ്റാ എന്ന പത്രം പറയുന്നു.

ഇന്നത്തെ ചില വാഹനങ്ങൾ ചലിക്കുന്ന വീടുകളാണ്‌. സിഡി പ്ലെയർ, ടിവി, ടെലിഫോൺ, മുന്നിലും പിന്നിലും വെവ്വേറെ ശബ്ദ-താപ നിയന്ത്രണങ്ങൾ എന്നുവേണ്ട എല്ലാ സുഖസൗകര്യങ്ങളും ചില വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാനനിർണയ സംവിധാനം ഉള്ള കാറുകളുമുണ്ട്‌. ലക്ഷ്യസ്ഥാനത്ത്‌ എത്താനുള്ള ഏറ്റവും സുഗമമായ വഴി ഇതു മുഖാന്തരം ഡ്രൈവർക്കു കണ്ടുപിടിക്കാൻ കഴിയും. ചില സംവിധാനങ്ങൾ നിരത്തുകളിലെ തടസ്സങ്ങളെ കുറിച്ച്‌ ഏറ്റവും പുതിയ വിവരങ്ങൾ വരെ നൽകും. അത്യാധുനിക സംവിധാനങ്ങളും ഏറ്റവും പുതിയ മോഡലും അനേകർക്കും ഒരു അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു. നിർമാതാക്കാളും പരസ്യക്കമ്പനികളും ഇതിനെ നന്നായി മുതലെടുക്കുന്നുമുണ്ട്‌.

അങ്ങനെ, നൂറിലധികം വർഷം മുമ്പ്‌ നിരത്തിലിറങ്ങിയ മോട്ടോർവാഹനം കാതങ്ങൾതന്നെ പിന്നിട്ടിരിക്കുന്നു. ശ്രദ്ധയോടെ, സുരക്ഷിതമായി കൈകാര്യം ചെയ്‌താൽ മോട്ടോർ വാഹനങ്ങൾ വാണിജ്യപരമായ കാര്യങ്ങൾക്കും ഉല്ലാസയാത്രകൾക്കുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന സുഖപ്രദമായ ഒരു ഗതാഗത മാർഗം ആയിരിക്കും. (g03 1/8)

[അടിക്കുറിപ്പുകൾ]

a ഡെയിംലർ പദ്ധതിക്കുവേണ്ടി മുതൽമുടക്കിയവരിൽ പ്രമുഖനായിരുന്ന എമിൽ യെല്ലിനെക്‌ എന്നയാൾ പുതിയ കാറിന്‌ തന്റെ പുത്രി മെഴ്‌സിഡസിന്റെ പേരു നൽകണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. മെഴ്‌സിഡസ്‌ കാറുകൾക്ക്‌ ആ പേരു ലഭിച്ചത്‌ അങ്ങനെയാണ്‌. ഡെയിംലർ എന്നത്‌ ഒരു ജർമൻ ചുവയുള്ള പേരായതിനാൽ കാറിന്‌ ഫ്രാൻസിൽ വിൽപ്പന കുറഞ്ഞുപോയേക്കുമെന്ന്‌ അദ്ദേഹം ഭയപ്പെട്ടു.

b ടി-മോഡൽ കാറിന്‌ തുടക്കത്തിൽ 850 ഡോളർ ആയിരുന്നു വില. എന്നാൽ 1924 ആയപ്പോഴേക്കും വെറും 260 ഡോളർ കൊടുത്താൽ ഒരു പുതുപുത്തൻ ഫോർഡ്‌ വാങ്ങാമെന്നായി. ടി-മോഡലിന്റെ നിർമാണം 19 വർഷം തുടർന്നു. അത്തരം ഒന്നരക്കോടിയിലധികം കാറുകളാണ്‌ രണ്ടു പതിറ്റാണ്ടുകൊണ്ടു നിരത്തിലിറങ്ങിയത്‌.

c സുരക്ഷാ സംവിധാനമായി എയർബാഗുകൾ മാത്രമാണ്‌ ഉപയോഗിക്കുന്നതെങ്കിൽ അത്‌ അപകടകരം ആയിരുന്നേക്കാം, വിശേഷിച്ചും കുട്ടികൾക്കും ചെറുപ്പക്കാർക്കും.

[24-27 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

സൂചിപ്പിച്ചിരിക്കുന്ന വർഷങ്ങൾ നിർമാണ കാലഘട്ടത്തെ കുറിക്കുന്നു

1885 ബെൻസ്‌ മോട്ടോർ കാർ

ലോകത്തിലെ ആദ്യത്തെ സൗകര്യപ്രദമായ മോട്ടോർ വാഹനം

1907-25 റോൾസ്‌-റോയ്‌സ്‌ സിൽവർ ഗോസ്റ്റ്‌

വേഗത്തിലും ശക്തിയിലും മുന്നിട്ടുനിന്നു; ഇരമ്പൽ കുറഞ്ഞതും വിശ്വസിച്ച്‌ യാത്രചെയ്യാവുന്നതുമായിരുന്നു ഈ ആഡംബര വാഹനം

1908-27 ടി-മോഡൽ ഫോർഡ്‌

വൻതോതിലുള്ള ഉത്‌പാദന രീതിക്ക്‌ ഇന്ധനമേകി; 1,50,00,000-ത്തിലധികം കാറുകൾ വിറ്റഴിക്കപ്പെട്ടു

പശ്ചാത്തലം: ഫോർഡിന്റെ പ്രൊഡക്ഷൻ ലൈൻ സംവിധാനം

1930-7 കാഡില്ലാക്‌ വി16 7.4-എൽ

ലോകത്തിലെ ആദ്യത്തേതും ഏറ്റവും വിജയപ്രദമായി നിർമിക്കപ്പെട്ടതുമായ 16 സിലിണ്ടർ എഞ്ചിൻ

1939-ഇന്നുവരെ ഫോൽക്‌സ്‌വാഗൻ ബീറ്റ്‌ൽ

2,00,00,000-യിലധികം കാറുകളാണ്‌ പുറത്തിറങ്ങിയത്‌. പുതിയ ബീറ്റ്‌ൽ (താഴെ ഇടത്ത്‌) 1998-ൽ നിരത്തിലിറങ്ങി

1941-ഇന്നുവരെ ജീപ്പ്‌

കണ്ടാൽ ഏറ്റവും വേഗം തിരിച്ചറിയാവുന്ന വാഹനം

1948-65  പോർഷ്‌ 356

ഫോൽക്‌സ്‌വാഗൻ ബീറ്റ്‌ലിന്റെ ചുവടുപിടിച്ച്‌; പോർഷിന്റെ ജൈത്രയാത്രയുടെ തുടക്കം

1952-7 മെഴ്‌സിഡസ്‌-ബെൻസ്‌ 300എസ്‌എൽ

ഗൾവിങ്‌ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട ഇത്‌ സ്‌പേസ്‌ ഫ്രേമും ഫ്യുവൽ-ഇഞ്ചക്ഷൻ എഞ്ചിനും ഉള്ള ആദ്യത്തെ കാറായിരുന്നു

1955-68 സീട്രോയെൻ ഡിഎസ്‌ 19

സ്റ്റിയറിംഗിലും ബ്രെയ്‌ക്കുകളിലും 4-സ്‌പീഡ്‌ ഗിയർ ഷിഫ്‌റ്റിലും സെൽഫ്‌-ലെവലിങ്‌ സസ്‌പെൻഷനിലും ഹൈഡ്രോളിക്‌ ശക്തി ഉപയോഗപ്പെടുത്തി

1959-ഇന്നുവരെ മിനി

ഒട്ടേറെ പുതുമകൾ നിറഞ്ഞ, ജനപ്രീതി നേടിയ ഈ കാർ കാറോട്ടമത്സരങ്ങളും റാലികളും അടക്കിവാണു

1962-4 ഫെറാറി 250 ജിടിഒ

300-കുതിരശക്തിയിൽ കുതിച്ചുപായുന്ന ഒരു വി-12 സ്‌പോർട്‌സ്‌ കാർ

1970-3 ഡാറ്റ്‌സുൻ 240ഇസഡ്‌

ചെലവുകുറഞ്ഞ വിശ്വസ്‌തനായ സ്‌പോർട്‌സ്‌ കാർ

1970-ഇന്നുവരെ റെയ്‌ഞ്ച്‌ റോവർ

ദുർഘട പാതകൾ താണ്ടാൻ ലോകത്തിലെ ഏറ്റവും മികച്ച ഫോർ-വീൽ ഡ്രൈവ്‌ വാഹനം

1984-ഇന്നുവരെ ക്രിസ്‌ലർ മിനിവാൻ

മിനിവാൻ ഭ്രമത്തിന്‌ തിരികൊളുത്തിയ വാഹനം

ത്രസ്റ്റ്‌ എസ്‌എസ്‌സി

ഔദ്യോഗിക രേഖകൾ അനുസരിച്ച്‌ മണിക്കൂറിൽ 1,228 കിലോമീറ്റർ വേഗത്തിൽ 1997 ഒക്ടോബർ 15-ന്‌ യു.എസ്‌.എ.-യിലെ നിവാഡാ ബ്ലാക്‌ റോക്‌ മരുഭൂമി കുറുകെ കടന്നു

[കടപ്പാട്‌]

ബെൻസ്‌ മോട്ടോർ കാർ: DaimlerChrysler Classic; പശ്ചാത്തലം: Brown Brothers; മോഡൽ ടി: Courtesy of VIP Classics; റോൾസ്‌-റോയ്‌സ്‌: Photo courtesy of Rolls-Royce & Bentley Motor Cars

ജീപ്പ്‌: Courtesy of DaimlerChrysler Corporation; ബ്ലാക്ക്‌ ബീറ്റ്‌ൽ: Courtesy Vintage Motors of Sarasota; യെലോ ബീറ്റ്‌ൽ: VW Volkswagen AG

സീട്രോയെൻ: © CITROËN COMMUNICATION; മെഴ്‌സിഡസ്‌ ബെൻസ്‌: PRNewsFoto

ക്രിസ്‌ലർ മിനിവാൻ: Courtesy of DaimlerChrysler Corporation; ഡാറ്റ്‌സുൻ: Nissan North America; ത്രസ്റ്റ്‌ എസ്‌എസ്‌സി: AP Photo/Dusan Vranic