വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൈവിട്ടുപോകുന്ന ബാല്യം

കൈവിട്ടുപോകുന്ന ബാല്യം

കൈവിട്ടുപോകുന്ന ബാല്യം

“ബാല്യകാലം ആസ്വദിക്കുക എന്നത്‌ കുട്ടികളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ്‌.”—“ബദ്ധപ്പെടുന്ന കുട്ടി” (ഇംഗ്ലീഷ്‌).

അല്ലലില്ലാത്ത, കളങ്കമറ്റ ബാല്യത്തിന്റെ മധുരം നുകരാൻ എല്ലാ കുട്ടികൾക്കും കഴിയേണ്ടതാണ്‌ എന്ന അഭിപ്രായത്തോടു നിങ്ങളും യോജിക്കും. എന്നാൽ ഒട്ടനവധി ബാലികാബാലന്മാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു കുട്ടിക്കാലം കയ്യെത്താദൂരത്താണ്‌ എന്നതാണു യാഥാർഥ്യം. കുട്ടികൾ യുദ്ധത്തിന്റെ കെടുതികൾക്ക്‌ ഇരയാകുമ്പോൾ വീണുടയുന്ന ഒരുപാടൊരുപാട്‌ കുരുന്നു മോഹങ്ങളെ കുറിച്ചു ചിന്തിക്കുക. അടിമത്തത്തിനും ശാരീരിക ദ്രോഹത്തിനും ഇരകളായി, ജീവിതം മുളയിലേ വാടിക്കരിയുന്നവർ വേറെ.

തെരുവിനെ വീടിനെക്കാൾ സുരക്ഷിതമായ ഒരിടമായി കരുതി, അവിടെ ജീവിക്കാൻ നിർബന്ധിതനാകുന്ന ഒരു കുട്ടിയുടെ വികാരം എന്തായിരിക്കുമെന്നു സങ്കൽപ്പിക്കാൻ നമ്മിൽ മിക്കവർക്കും ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിൽ, വാത്സല്യവും സംരക്ഷണവും ഏറ്റവുമധികം ആവശ്യമായിരിക്കുന്ന ഘട്ടത്തിൽ ഈ കുട്ടികൾക്ക്‌, തങ്ങളെ ചൂഷണം ചെയ്യാൻ പതിയിരിക്കുന്ന ഇരപിടിയന്മാരെപ്പോലെയുള്ള ആളുകളിൽനിന്നു രക്ഷപ്പെടാൻ തെരുവിലെ അഭ്യാസങ്ങൾ പഠിക്കേണ്ടതായി വരുന്നു. ദുഃഖകരമെന്നു പറയട്ടെ, പ്രക്ഷുബ്ധമായ നമ്മുടെ നാളുകളിൽ ബാല്യകാലം മിക്കപ്പോഴും ദുരന്തങ്ങൾക്കിരയാകുന്നു.

എനിക്കെന്റെ ബാല്യം തിരിച്ചുകിട്ടിയെങ്കിൽ . . .”

കാർമെൻ എന്ന ഇരുപത്തിരണ്ടുകാരിയുടെ ബാല്യകാല വർഷങ്ങൾ കയ്‌പേറിയതായിരുന്നു. a അച്ഛന്റെ ഉപദ്രവവും അമ്മയുടെ അവഗണനയും സഹിക്കവയ്യാതെ അവളും ചേച്ചിയും തെരുവിലേക്ക്‌ ഇറങ്ങിത്തിരിച്ചു. തെരുവു ജീവിതം അപകടം നിറഞ്ഞതായിരുന്നെങ്കിലും വീടുവിട്ടു പോകുന്ന യുവജനങ്ങളിൽ പലരും ചെന്നുചാടാറുള്ള ചില ചതിക്കുഴികളെ തെറ്റിയൊഴിയാൻ ഈ പെൺകുട്ടികൾക്ക്‌ കഴിഞ്ഞു.

എന്നിരുന്നാലും, കൈവിട്ടുപോയ തന്റെ ബാല്യകാലത്തെ കുറിച്ച്‌ ഓർക്കുമ്പോൾ കാർമെന്‌ വളരെ ദുഃഖമുണ്ട്‌. വാസ്‌തവത്തിൽ ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ഒരു ബാല്യം അവൾക്കില്ലായിരുന്നു. “കുഞ്ഞായിരുന്ന ഞാൻ നേരെ ഒരു ഇരുപത്തിരണ്ടുകാരിയായി മാറുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം,” അവൾ സങ്കടത്തോടെ പറയുന്നു. “ഞാനിപ്പോൾ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്‌. എങ്കിലും കൊച്ചു പെൺകുട്ടികളെപ്പോലെ പാവകൾകൊണ്ട്‌ കളിക്കാനും മറ്റും എനിക്ക്‌ ഇന്നും എന്ത്‌ കൊതിയാണെന്നോ! മാതാപിതാക്കളുടെ വാത്സല്യത്തിനും ആശ്ലേഷത്തിനുമായി എന്റെ ഹൃദയം തുടിക്കുകയാണ്‌. എനിക്കെന്റെ ബാല്യം തിരിച്ചുകിട്ടിയെങ്കിൽ . . . ”

കാർമെന്റെയും സഹോദരിയുടെയും കാര്യത്തിലെന്നപോലെ ഒട്ടനവധി കുട്ടികൾ ഇന്ന്‌ ദുരിതം അനുഭവിക്കുന്നുണ്ട്‌. അവരുടെ ബാല്യകാലം തെരുവീഥികൾ കവർന്നെടുക്കുന്നു. അഷ്ടിക്കു വക കണ്ടെത്താനായി അവരിൽ മിക്കവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. വാർത്താ റിപ്പോർട്ടുകളും സ്ഥിതിവിവര കണക്കുകളും കാണിക്കുന്ന പ്രകാരം, ഇളംപ്രായത്തിൽത്തന്നെ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു എന്നറിയുമ്പോൾ നാം ഞെട്ടിപ്പോയേക്കാം. കൗമാര പ്രായത്തിലുള്ള നിരവധി പെൺകുട്ടികൾക്ക്‌—അവർതന്നെ കുട്ടികളായിരിക്കെ—കുട്ടികളുണ്ടാകുന്നു എന്നതാണ്‌ എറെ ഗുരുതരമായ പ്രശ്‌നം.

മറഞ്ഞിരിക്കുന്ന ഒരു സാമൂഹിക പ്രതിസന്ധി

വളർത്തു മാതാപിതാക്കളുടെ (foster parents) സംരക്ഷണത്തിൽ ചെന്നെത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിൽ അതിശയിക്കാനില്ല. വീക്കെൻഡ്‌ ഓസ്‌ട്രേലിയൻ എന്ന വർത്തമാനപത്രത്തിന്റെ മുഖപ്രസംഗം ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “വളർത്തു മാതാപിതാക്കളുടെ സംരക്ഷണം ആവശ്യമായിരിക്കുന്ന ഒരു പ്രതിസന്ധി നാം അറിയാതെ വികാസം പ്രാപിച്ചിരിക്കുന്നു. തകർന്ന കുടുംബ ബന്ധത്തിന്റെ വിള്ളലുകളിലൂടെ നിരവധി കുട്ടികൾ അനാഥത്വത്തിലേക്കു നിപതിക്കുന്നു.” പ്രസ്‌തുത വർത്തമാനപത്രം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചില കുട്ടികൾ, അവരുടെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തകരുമായി മാസങ്ങളോ വർഷങ്ങളോപോലും യാതൊരു സമ്പർക്കവും ഇല്ലാതെ കഴിയുന്നു. മറ്റുചിലർക്കാകട്ടെ, സ്ഥിരമായ ഒരു ഭവനം കണ്ടെത്താനാകാതെ ഒരാളുടെ സംരക്ഷണത്തിൽനിന്നു മറ്റൊരാളുടെ സംരക്ഷണത്തിലേക്കു പോകേണ്ടതായി വരുന്നു.”

ഒരു റിപ്പോർട്ടനുസരിച്ച്‌, 13 വയസ്സുള്ള ഒരു പെൺകുട്ടിയെ മൂന്നു വർഷത്തിനിടയ്‌ക്ക്‌ 97 സംരക്ഷക സദനങ്ങളിൽ മാറ്റിമാറ്റി പാർപ്പിക്കുകയുണ്ടായി, ചിലയിടത്തെ താമസം ഒരു രാത്രി മാത്രമായിരുന്നു. അവഗണനയും അരക്ഷിതത്വവും നിമിത്തം അനുഭവിക്കേണ്ടിവന്ന തീവ്ര നൊമ്പരങ്ങളെ കുറിച്ച്‌ അവൾ ഇപ്പോൾ ഓർക്കുന്നു. അവളെപ്പോലെ അന്യരുടെ സംരക്ഷണയിൽ കഴിയേണ്ടിവരുന്ന കുട്ടികൾക്ക്‌ തങ്ങളുടെ ബാല്യം കൈമോശം വന്നിരിക്കുന്നു.

കുട്ടിക്കാലം നഷ്ടപ്പെടുന്നത്‌ വർധിച്ചുവരുന്ന ഒരു ദുരന്തമാണെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നതിൽ തെല്ലും അതിശയമില്ല. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ മേൽപ്പറഞ്ഞ ദാരുണ യാഥാർഥ്യങ്ങൾ വെച്ചുനോക്കുമ്പോൾ നിങ്ങളുടെ കുട്ടികൾക്കു ഭവനവും ജീവിതാവശ്യങ്ങളും പ്രദാനം ചെയ്യാൻ കഴിയുന്നത്‌ വലിയൊരു നേട്ടമായി നിങ്ങൾ കരുതിയേക്കാം. എന്നാൽ മറ്റൊരു അപകടമുണ്ട്‌. ഇന്നത്തെ ലോകത്തിൽ കുട്ടികൾക്കു ബാല്യകാലം അശേഷം നഷ്ടപ്പെടുന്നില്ലെങ്കിലും മിക്കപ്പോഴും അവർക്ക്‌ അതിന്റെ പടവുകൾ ഓടിക്കയറേണ്ടതായി വരുന്നു. എങ്ങനെ? എന്താണ്‌ അതിന്റെ ഭവിഷ്യത്തുകൾ? (g03 4/22)

[അടിക്കുറിപ്പ്‌]

a പേരിന്‌ മാറ്റം വരുത്തിയിരിക്കുന്നു.