തത്രപ്പെടേണ്ടിവരുന്ന ബാല്യം
തത്രപ്പെടേണ്ടിവരുന്ന ബാല്യം
മൂടിക്കെട്ടിയ ആകാശം. റൺവേയിലൂടെ ഓടിത്തുടങ്ങിയ, ഒറ്റ എഞ്ചിനുള്ള ആ കൊച്ചുവിമാനം ക്രമേണ വേഗം കൈവരിച്ച് ഇരമ്പിക്കൊണ്ടു പറന്നുയർന്നു. വാർത്തകളിൽ നിറഞ്ഞുനിന്ന, മാധ്യമങ്ങൾ കൊട്ടിഘോഷിച്ച ഒരു സംഭവമായിരുന്നു അത്. ചുറ്റും മിന്നുന്ന ക്യാമറകൾ, വാർത്താ റിപ്പോർട്ടർമാരുടെ വിസ്മയം പൂണ്ട ചോദ്യങ്ങൾ, അഭിനന്ദനങ്ങളുടെ അനുസ്യൂത പ്രവാഹം—ഇത്രയും ശ്രദ്ധ പിടിച്ചുപറ്റിയത് ആരായിരുന്നു? വിമാനം പറപ്പിക്കാൻ ലൈസൻസുണ്ടായിരുന്ന ആ കൊച്ചുവിമാനത്തിലെ പൈലറ്റാണോ? അല്ല. അതിലെ ഏക യാത്രക്കാരനാണോ? അതുമല്ല. പിന്നെ ആരാണ്? അത് ആ യാത്രക്കാരന്റെ മകളായിരുന്നു. അതേ, വെറും ഏഴു വയസ്സുള്ള ഒരു പെൺകുട്ടി.
വിമാനം പറപ്പിക്കേണ്ടത് ഈ കൊച്ചു പെൺകുട്ടിയായിരുന്നു. ഐക്യനാടുകൾക്കു കുറുകെ വിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിത്തീരുക എന്നതായിരുന്നു ഈ കൊച്ചുമിടുക്കിയുടെ വലിയ മോഹം. അതിനു വളരെ കർശനമായ ചിട്ടകൾ പിൻപറ്റേണ്ടിയിരുന്നു. മാധ്യമ പ്രവർത്തകർ കാത്തുനിൽക്കും എന്നതിനാൽ മോശമായ കാലാവസ്ഥ വകവെക്കാതെ മൂന്നുപേരും വിമാനത്തിൽ കയറി. നിയന്ത്രണോപകരണങ്ങൾ എല്ലാം വ്യക്തമായി കാണുന്നതിന് കുട്ടിയെ ഒരു കുഷ്യനു മുകളിൽ ഇരുത്തി, അതുപോലെ താഴെയുള്ള പെഡലുകൾ നിയന്ത്രിക്കുന്നതിനായി കാലിൽ എക്സ്റ്റൻഡർ ഘടിപ്പിച്ചു.
പറന്നുപൊങ്ങി അൽപ്പനേരം കഴിഞ്ഞതേയുള്ളൂ. ഒരു കൊടുങ്കാറ്റിൽപ്പെട്ട് വിമാനത്തിന്റെ ഗതി മാറിപ്പോയി. വിമാനത്തിനു തുടർന്നു പറക്കാൻ കഴിഞ്ഞില്ല. അതു തകർന്നുവീണു മൂന്നുപേരും മരിച്ചു. വിവരമറിഞ്ഞ മാധ്യമങ്ങൾ അഭിനന്ദനങ്ങൾക്കു പകരം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ ദുരന്തത്തിൽ മാധ്യമങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നുപോലും ചില റിപ്പോർട്ടർമാരും പത്രാധിപന്മാരും സംശയിച്ചു. മേലാൽ ഒരു കുട്ടിക്കും വിമാനം പറപ്പിക്കാൻ അനുമതി നൽകരുതെന്ന് അനേകർ നിർദേശിച്ചു. ഐക്യനാടുകളിൽ ഇതിന് അനുകൂലമായി നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതൊരു ഞെട്ടിക്കുന്ന വാർത്തയായി അവതരിപ്പിക്കപ്പെട്ടു എന്നതും ഇത്തരം പ്രവണതയ്ക്കെതിരെ ഉപരിപ്ലവമായ ചില പോംവഴികൾ നിർദേശിക്കപ്പെടുകയുണ്ടായി എന്നതും ശരിയാണ്. എന്നാൽ കൂടുതൽ ഗൗരവതരമായ ചില സംഗതികൾ മറഞ്ഞിരിപ്പുണ്ടായിരുന്നു.
ഈ ദുരന്തം നമ്മുടെ കാലത്തെ ഒരു പ്രവണതയെ പറ്റി ഗൗരവപൂർവം ചിന്തിക്കാൻ ചിലരെ പ്രേരിപ്പിച്ചു. ഇന്ന് കുട്ടികളെ അവരുടെ ബാല്യകാലത്തിലൂടെ വെറുതെയൊരു ഓട്ടപ്രദക്ഷിണം നടത്തിക്കുകയാണ്. മുതിർന്നവർ ചെയ്യുന്ന ചുമതലപ്പെട്ട ജോലികൾ കുരുന്നുപ്രായത്തിൽത്തന്നെ ഏറ്റെടുക്കാൻ കുട്ടികളെ ബദ്ധപ്പെടുത്തുന്നു. എല്ലായ്പോഴും ഒരു മഹാ ദുരന്തമോ തീർത്തും അശുഭകരമായ പരിണതികളോ
ഉണ്ടാകില്ല എന്നത് ശരിതന്നെ. എന്നാൽ ഗൗരവാവഹവും നിലനിൽക്കുന്നതുമായ ഫലങ്ങൾ ഉളവാക്കാൻ അതിനു കഴിയും. ബാല്യത്തിന്റെ പടവുകൾ ഓടിക്കയറാൻ കുട്ടികളെ ബദ്ധപ്പെടുത്തുന്ന ചില വിധങ്ങളെ കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം.തിരക്കിട്ട വിദ്യാഭ്യാസം
തങ്ങളുടെ കുട്ടികൾ വിജയത്തിന്റെ പടവുകൾ താണ്ടുന്നതു കാണാൻ മാതാപിതാക്കൾ ആകാംക്ഷയുള്ളവരാണ്. എന്നാൽ ആകാംക്ഷ ആശങ്കയ്ക്കു വഴിമാറുമ്പോൾ മാതാപിതാക്കൾ കുട്ടികളുടെ തോളിൽ ചുമക്കാനാവാത്ത ഉത്തരവാദിത്വങ്ങൾ കെട്ടിവെക്കുന്നു. വിഷമംപിടിച്ച കാര്യങ്ങൾ പെട്ടെന്നു ചെയ്യാൻ അവർ കുട്ടികളുടെ മേൽ സമ്മർദം ചെലുത്തുന്നു. പലപ്പോഴും ഇതിന്റെ തുടക്കം സദുദ്ദേശ്യത്തോടെ ആയിരിക്കാം. ഉദാഹരണത്തിന്, തങ്ങളുടെ കുട്ടികൾ സ്പോർട്സിലും സംഗീതം, നൃത്തം തുടങ്ങിയ കലകളിലും പ്രാവീണ്യം നേടണമെന്നു ചിന്തിക്കുന്ന മാതാപിതാക്കൾ സ്കൂൾ സമയം കഴിഞ്ഞുള്ള പ്രവർത്തനങ്ങളിലേക്കു കുട്ടികളെ വലിച്ചിഴയ്ക്കുന്നു. മിക്കപ്പോഴും സ്വകാര്യ ട്യൂഷനുകളും ഏർപ്പെടുത്താറുണ്ട്. ഈ പ്രവണതകൾ വർധിച്ചു വരുന്നതായി കാണുന്നു.
കുട്ടികളുടെ അഭിരുചികളും കലാവാസനകളും പ്രോത്സാഹിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ അത് അതിരുവിടാൻ ഇടയുണ്ടോ? തീർച്ചയായും. കാരണം, ചില കുട്ടികൾ മുതിർന്നവരെ പോലെതന്നെ സമ്മർദത്തിൻ കീഴിൽ നട്ടംതിരിയുന്നത് അതിനു തെളിവാണ്. ടൈം മാസിക ഇപ്രകാരം പറയുന്നു: “മുമ്പൊക്കെ കുട്ടികൾ ബാല്യകാലം ആസ്വദിക്കാറുണ്ടായിരുന്നു. ഇന്നാകട്ടെ അവരുടെ ബാല്യകാലം നിറയെ പഠനകാര്യങ്ങളെ പറ്റിയുള്ള വ്യാകുലതകളാണ്. ചെറുപ്പത്തിന്റെ പ്രസരിപ്പോടെ കുട്ടിക്കാലത്തിന്റെ സഹജമായ കുസൃതികൾ കാണിച്ച് ഓടിനടക്കേണ്ട കുട്ടികൾ ഇന്ന്, കഠിനാധ്വാനികളായ തേനീച്ചകളെ പോലെ പണിയെടുക്കുകയാണ്.”
തങ്ങളുടെ കുട്ടികൾ തീരെ ചെറുപ്പത്തിൽത്തന്നെ കായികരംഗത്തും സംഗീതത്തിലും അഭിനയത്തിലും മറ്റും അസാധാരണ പാടവം കാണിച്ചുതുടങ്ങണം എന്നു ചില മാതാപിതാക്കൾ ആഗ്രഹിക്കുന്നു. എന്തിന്, കുട്ടികൾ ജനിക്കുന്നതിനു മുമ്പു പോലും ബാലവാടിയിൽ അവരുടെ പേർ ചാർത്തുന്നു. വിജയ പ്രതീക്ഷകൾക്കു കരുത്തേകാനാണ് ഇതു ചെയ്യുന്നത്. കൂടാതെ ചില അമ്മമാർ, ഗർഭസ്ഥ ശിശുവിനെ സംഗീതം അഭ്യസിപ്പിക്കുന്ന പ്രീനാറ്റൽ യൂണിവേഴ്സിറ്റികളിൽ ചേരാറുണ്ട്, കുഞ്ഞിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിനെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇതു ചെയ്യുന്നത്.
ചില രാജ്യങ്ങളിൽ ആറു വയസ്സിനു മുമ്പുതന്നെ കുട്ടിയുടെ വായനാപ്രാപ്തിയും ഗണിതത്തിലുള്ള പ്രാവീണ്യവും വിലയിരുത്തുന്നു. ഇത്തരം ചെയ്തികൾ കുട്ടിയുടെ വൈകാരിക ക്ഷതത്തിനു കാരണമാകുന്നുണ്ട്. ഉദാഹരണത്തിന്, കുട്ടിക്കു നഴ്സറിസ്കൂളിൽത്തന്നെ തോൽവി നേരിടേണ്ടിവരുമ്പോഴോ? ബദ്ധപ്പെടുന്ന കുട്ടി എന്ന പുസ്തകത്തിന്റെ എഴുത്തുകാരനായ ഡേവിഡ് എൽകിൻഡ് അഭിപ്രായപ്പെടുന്നതനുസരിച്ച്, സ്കൂളുകൾ കുട്ടികളെ തീരെ ചെറിയ പ്രായത്തിൽത്തന്നെ തരം തിരിക്കുന്നു. അതും വളരെ തിടുക്കത്തിൽ. അവർ ഇതു ചെയ്യുന്നത് അവരുടെ സൗകര്യത്തിനു വേണ്ടിയാണ്, ഫലപ്രദമായ വിദ്യാഭ്യാസം നൽകുന്നതിനല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കാലത്തിനുമുമ്പെ ‘കൊച്ചു കാരണവന്മാർ’ ആകാൻ കുട്ടികളിൽ സമ്മർദം ചെലുത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? വലിയ ഉത്തരവാദിത്വങ്ങൾ തോളിലേറ്റാൻ തക്ക കാര്യക്ഷമത കുട്ടികൾക്കു വേണം എന്ന സമൂഹത്തിന്റെ ധാരണ എൽകിൻഡിനെ അസഹ്യപ്പെടുത്തുന്നു. അദ്ദേഹം ഇപ്രകാരം പറയുന്നു: “ഇന്നത്തെ യുവജനങ്ങളുടെമേൽ കുന്നുകൂടുന്ന ഇടതടവില്ലാത്ത സമ്മർദത്തെ ‘തികച്ചും സാധാരണമായ ഒരു സംഗതി’ ആയി കാണാനുള്ള നമ്മുടെ ചായ്വിനെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.” കുട്ടികൾക്ക്
അനുയോജ്യമായത് എന്താണ് എന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.വിജയം നേടാനുള്ള ബദ്ധപ്പാട്
വിജയമാണ് സർവവും—പ്രത്യേകിച്ച് കായികരംഗത്തെ—എന്നത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട ഉചിതമായ ഒരു സംഗതിയാണെന്നു മിക്ക മാതാപിതാക്കളും ചിന്തിക്കുന്നു. ഒളിമ്പിക് മെഡലുകളാണ് ഇന്നു പല കുട്ടികളെയും എരികേറ്റുന്ന ഘടകം. ഏതാനും നിമിഷത്തെ വിജയലഹരി നുണയുന്നതിനും ഭാവിയിൽ ഭേദപ്പെട്ട സമ്പാദ്യം നേടിത്തരുന്ന ഒരു ഉപജീവനമാർഗം കണ്ടെത്തുന്നതിനുമായി ബാല്യം കൈവിട്ടുകളയാനോ അതു വേഗം ഓടിത്തീർക്കാനോ പല കുട്ടികളും തയ്യാറാകുന്നു.
കായികാഭ്യാസികളായ പെൺകുട്ടികളെ കുറിച്ചു ചിന്തിക്കുക. ഇളം പ്രായത്തിൽത്തന്നെ കർശനമായ ചിട്ടകൾക്കു വിധേയമാകുന്ന അവരുടെ പിഞ്ചു ശരീരങ്ങൾ അത്യധികം സമ്മർദത്തിലാകുന്നു. ഒളിമ്പിക് മത്സരങ്ങൾക്കായി വർഷങ്ങൾക്കു മുമ്പേ അവർ ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്നു. എന്നാൽ അവസാനം അവർ പരാജയപ്പെട്ടാൽ, തങ്ങളുടെ ബാല്യത്തിന്റെ ഏറിയ പങ്കും ബലിനൽകിയതിനു തക്ക മൂല്യം ഇതിനുണ്ടെന്ന് അവർക്കു തോന്നുമോ? എന്തിന്, വിജയികൾക്കു പോലും—വിരലിലെണ്ണാവുന്നവരേ വിജയിക്കുന്നുള്ളു—കാലാന്തരത്തിൽ അതു സംബന്ധിച്ച് സംശയം തോന്നിയേക്കാം.
കായിക രംഗത്ത് ഉജ്ജ്വലതാരങ്ങളായി തിളങ്ങാനുള്ള അദമ്യമായ ആഗ്രഹം നിമിത്തം ആയിരിക്കാം ഈ കൊച്ചുപെൺകുട്ടികൾ തങ്ങളുടെ ബാല്യം വേണ്ടെന്നു വെക്കുന്നത്. പക്ഷേ, കഠിനമായ പരിശീലനമുറകൾ അവരുടെ സ്വാഭാവിക ശാരീരിക വളർച്ചയെ തടസ്സപ്പെടുത്തുന്നു. ചിലരിൽ അസ്ഥി വളർച്ചയ്ക്കു വിഘാതമുണ്ടാകുന്നു. ഇത്തരക്കാരിൽ ഭക്ഷണ ക്രമക്കേടുകൾ സാധാരണമാണ്. പലരുടെയും കാര്യത്തിൽ ആർത്തവാരംഭം വളരെ വൈകിയായിരിക്കും. എന്നാൽ ഇന്ന് മിക്ക പെൺകുട്ടികളും ഇതിനു നേരെ വിപരീതമായ പ്രശ്നത്തെ നേരിടുന്നു. അവർ പതിവിലും നേരത്തേ ഋതുമതികളാകുന്നു.—മുകളിൽ കൊടുത്തിരിക്കുന്ന ചതുരം കാണുക.
എല്ലാമുണ്ട്, കുട്ടിക്കാലമൊഴികെ
സകല ആർഭാടങ്ങളും ആസ്വദിക്കുക എന്നതാണ് എല്ലാം തികഞ്ഞ ബാല്യം—ആളുകളെ അങ്ങനെ വിശ്വസിപ്പിക്കാനാണ് ഇന്ന് വിനോദ മാധ്യമങ്ങളുടെ ശ്രമം. സകലവിധ സുഖസൗകര്യങ്ങളോടും കൂടിയ ഭവനങ്ങൾ, നിസ്സീമമായ വിനോദ ഉപാധികൾ, വിലകൂടിയ വസ്ത്രങ്ങൾ, അങ്ങനെ സാധ്യമാകുന്ന എല്ലാ ഭൗതിക സുഖങ്ങളും തങ്ങളുടെ മക്കൾക്ക് നൽകാനായി ചില മാതാപിതാക്കൾ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യുന്നു.
എന്നാൽ, ഇത്തരം സുഖലോലുപതയിൽ വളർന്നുവന്ന കുട്ടികളിൽ പലരും മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിഷണ്ണരും മത്സരമനോഭാവം ഉള്ളവരുമാണ്. എന്തുകൊണ്ട്? തങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നതിനാൽ അവരുടെ ഉള്ളിൽ നിറയെ അമർഷമാണ്. തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ട് തങ്ങളോടൊപ്പമായിരിക്കുന്ന മാതാപിതാക്കളെയാണ് കുട്ടികൾക്ക് ആവശ്യം. ഇതിനൊന്നും സമയമില്ലാതെ ജോലിത്തിരക്കിലായിരിക്കുന്ന മാതാപിതാക്കൾ ഒരുപക്ഷേ ചിന്തിച്ചേക്കാം, കുട്ടികളുടെ സന്തോഷം ഉറപ്പുവരുത്താനല്ലേ തങ്ങൾ ഇതൊക്കെ ചെയ്യുന്നതെന്ന്. പക്ഷേ, ഫലം നേരെ വിപരീതമായിരിക്കും.
ഡോ. ജൂഡിത്ത് പാപാസെ ഇപ്രകാരം വിവരിക്കുന്നു: “സാമൂഹികവും സാമ്പത്തികവുമായി ഉന്നത നിലവാരം പുലർത്തുന്ന കുടുംബങ്ങളിലെ ജോലിക്കാരായ മാതാപിതാക്കൾ പറയുന്നത്, അവർ തങ്ങളുടെ കുട്ടികൾക്കു വേണ്ടതിലധികം സ്വാതന്ത്ര്യം നൽകി സംതൃപ്തിയടയുന്നു എന്നാണ്. കാരണം തങ്ങൾ ഭൗതികതയ്ക്കു പിന്നാലെ പോകുമ്പോൾ
ക്ഷതമേൽക്കുന്നതു കുടുംബത്തിനാണെന്ന് ഉള്ളിന്റെ ഉള്ളിൽ അവർക്കു ബോധമുണ്ട്.” എന്നാൽ ജൂഡിത്തിന്റെ അഭിപ്രായം, അത്തരത്തിലുള്ള മാതാപിതാക്കൾ “മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ കടമയിൽനിന്നും തലയൂരി നടക്കുകയാണ് എന്നാണ്.”കുട്ടികളും വലിയ വിലയൊടുക്കേണ്ടതായി വരുന്നു. ഭൗതിക സുഖസമൃദ്ധി ഉണ്ടായിരുന്നേക്കാം എങ്കിലും കുട്ടികൾക്കു നഷ്ടപ്പെടുന്നത് ഹൃദ്യമായ ഒരു ബാല്യത്തിന് ഏറ്റവും അനിവാര്യമായ ഘടകങ്ങളാണ്. അതേ, മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്ന സമയവും അവരുടെ സ്നേഹവും. മാതാപിതാക്കളിൽനിന്നുള്ള മാർഗനിർദേശങ്ങൾ ലഭിക്കാതെ, യാതൊരു അച്ചടക്കവും ഇല്ലാതെ കയറൂരിവിട്ട നിലയിൽ വളർന്നുവരുന്ന ഇത്തരം കുട്ടികൾ ചെറുപ്രായത്തിൽത്തന്നെ മുതിർന്നവരുടെ ലോകത്തെത്താൻ വെമ്പുന്നു. ഞാൻ മയക്കുമരുന്ന് ഉപയോഗിക്കണമോ? ലൈംഗികതയിൽ ഏർപ്പെടണമോ? ദേഷ്യംവരുമ്പോൾ പൊട്ടിത്തെറിക്കണമോ? എന്നിങ്ങനെ ‘കുട്ടിത്തമില്ലാത്ത’ ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് അവർക്ക് യാതൊരു ഊഹവും ഉണ്ടായിരിക്കില്ല. എങ്കിലും കൂട്ടുകാരോടു ചോദിച്ചും ടിവി-യിലെയും സിനിമയിലെയും കഥാപാത്രങ്ങളിൽ നിന്നു കണ്ടറിഞ്ഞും അവർ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നു. ഫലമോ? അവരുടെ ബാല്യം പൊടുന്നനെ ഒരു ദുരന്തമായി കൊഴിഞ്ഞുവീഴുന്നു.
കുരുന്നിലേതന്നെ “കാരണവന്മാർ”
ഇണയുടെ മരണം, വേർപിരിയൽ, വിവാഹമോചനം എന്നീ കാരണത്താൽ മാതാപിതാക്കളിൽ ഒരാൾ ഇല്ലാതാകുമ്പോൾ പലപ്പോഴും കുട്ടികൾക്കു വൈകാരിക സമ്മർദങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ചില കുടുംബങ്ങൾ ഇത്തരം സാഹചര്യത്തെ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. എങ്കിലും ഇതുമൂലം അല്ലലില്ലാത്ത ബാല്യം ചില കുട്ടികൾക്കു നഷ്ടമാകുന്നു.
ഒറ്റയ്ക്കുള്ള മാതാവിനോ പിതാവിനോ ചിലപ്പോഴൊക്കെ ഏകാന്തത തോന്നും എന്നതു സത്യമാണ്. തത്ഫലമായി, ചിലർ വീട്ടിലെ ഒരു കുട്ടിയെ—പലപ്പോഴും മൂത്തകുട്ടിയെ—മറ്റേ ഇണയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അനുവദിക്കുന്നു. മാനസികമായി വ്യഥ അനുഭവിക്കുന്ന മാതാവോ പിതാവോ പിന്നെ ആശ്രയം വെക്കുന്നത് ഈ കുരുന്നിലാണ്. ആ കൊച്ചു ചുമലിൽ താങ്ങാനാവാത്തത്ര ഉത്തരവാദിത്വങ്ങൾ നൽകി കുട്ടിയെ ഭാരപ്പെടുത്തുന്നു. ഒറ്റയ്ക്കുള്ള ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ വൈകാരികമായി വളരെയധികം ആശ്രയിക്കുന്നു.
മറ്റു ചിലരാകട്ടെ, മാതാപിതാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ പാടേ വിട്ടുകളഞ്ഞിട്ട് കുടുംബത്തിലെ മുതിർന്ന വ്യക്തിയുടെ സ്ഥാനം ഏറ്റെടുക്കാൻ കുട്ടിയെ നിർബന്ധിക്കുന്നു. മുമ്പു പരാമർശിച്ച, വീടുവിട്ടിറങ്ങി തെരുവിൽ താമസമാക്കിയ കാർമെന്റെയും സഹോദരിയുടെയും കാര്യത്തിൽ അതാണു സംഭവിച്ചത്. വീട്ടിലെ ഇളയകുട്ടികളെ പരിപാലിക്കേണ്ട ചുമതല കിട്ടിയ അവർക്ക് തീരെ ചെറുപ്പത്തിൽത്തന്നെ അച്ഛനമ്മമാരുടെ റോൾ ഏറ്റെടുക്കേണ്ടിവന്നു. ഈ ഭാരമെല്ലാം അവർക്കു താങ്ങാവുന്നതിൽ അധികമായിരുന്നു.
കുട്ടിക്കാലം ആസ്വദിക്കാൻ കുട്ടികൾക്ക് അവസരം നൽകാതിരിക്കുന്നത് അപടകരമായ ഒരു സംഗതിയാണ് എന്നതിന് രണ്ടു പക്ഷമില്ല. തികച്ചും ഒഴിവാക്കേണ്ട ഒന്നുതന്നെ. പക്ഷേ പ്രതീക്ഷയ്ക്കു വകയുണ്ട്: തങ്ങളുടെ കുട്ടികൾ ബാല്യത്തിന്റെ ആനന്ദം ആസ്വദിക്കുന്നു എന്ന് ഉറപ്പുവരുത്താനായി മുതിർന്നവർക്ക് ചില നടപടികൾ സ്വീകരിക്കാൻ കഴിയും. എന്താണവ? വിജയകരമെന്നു കാലം തെളിയിച്ച ചില നടപടികളെ കുറിച്ച് നമുക്കു പരിചിന്തിക്കാം. (g03 4/22)
[6-ാം പേജിലെ ചതുരം]
കാലത്തിനു മുമ്പേ എത്തുന്ന താരുണ്യം—ഒരു വെല്ലുവിളി
ഇന്നത്തെ പെൺകുട്ടികൾ സമയത്തിനു മുമ്പേ വളർച്ച പ്രാപിക്കുന്നുണ്ടോ? ഈ ചോദ്യത്തിന് ശാസ്ത്രജ്ഞന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. 19-ാം നൂറ്റാണ്ടിന്റെ പകുതിയിൽ, പെൺകുട്ടികളിൽ താരുണ്യാരംഭം 17-ാം വയസ്സിലായിരുന്നു എന്നു ചിലർ പറയുന്നു. എന്നാൽ ഇന്ന് അത് 13 വയസ്സിനു മുമ്പുതന്നെ സംഭവിക്കുന്നു. ഐക്യനാടുകളിലെ, വെള്ളക്കാരായ പെൺകുട്ടികളുടെ 15 ശതമാനവും നീഗ്രോ വർഗക്കാരായ പെൺകുട്ടികളുടെ 50 ശതമാനവും താരുണ്യാരംഭത്തിന്റെ ആദ്യ ലക്ഷണങ്ങൾ എട്ടാം വയസ്സിൽ കാണിച്ചുതുടങ്ങി എന്ന് 17,000 പെൺകുട്ടികളെ ഉൾപ്പെടുത്തി 1997-ൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ചില ഡോക്ടർമാർ ഈ കണ്ടെത്തലുകളോടു യോജിക്കുന്നില്ല. മാത്രമല്ല, തീരെ ഇളം പ്രായത്തിൽ വരുന്ന ഇത്തരം മാറ്റങ്ങളെ “സാധാരണം” എന്ന മട്ടിൽ ലാഘവത്തോടെ കാണരുതെന്ന് അവർ മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.
എന്തായിരുന്നാലും, മാതാപിതാക്കൾക്കും കുട്ടികൾക്കും വെല്ലുവിളി ഉയർത്തുന്ന ഒരു പ്രശ്നമാണിത്. ടൈം മാസിക ഇപ്രകാരം പറയുന്നു: “കുട്ടികളിലുണ്ടാകുന്ന അപക്വമായ ലൈംഗിക വികാസങ്ങൾ, ശാരീരിക മാറ്റങ്ങൾക്കിടയാക്കുന്നു എന്നതിലുപരി മാനസികമായി അവരെ വിഷമത്തിലാക്കുന്നു. കാരണം അവർ വായിക്കേണ്ടത് മുത്തശ്ശിക്കഥകളാണ്, അല്ലാതെ ചതിയന്മാരായ പുരുഷന്മാരെ തെറ്റിയൊഴിയേണ്ടത് എങ്ങനെയെന്നല്ല. . . . ബാല്യകാലം തികച്ചും ക്ഷണികമാണ്.” ലേഖനം അലട്ടുന്ന ഒരു ചോദ്യം ഉന്നയിക്കുന്നു: “ഹൃദയത്തിലും മനസ്സിലും ബാല്യം നിറഞ്ഞു നിൽക്കുന്ന കൊച്ചു പെൺകുട്ടികൾക്ക്, അവരുടെ ശാരീരിക മാറ്റങ്ങൾ മുതിർന്നവരുടെ മട്ടും ഭാവവും നൽകുമ്പോൾ എന്നേക്കുമായി നഷ്ടമാകുന്നതെന്താണ്?”
ഇവർക്കു നഷ്ടമാകുന്നത് ബാല്യത്തിന്റെ നിഷ്കളങ്കതയാണ്. ലൈംഗിക ചൂഷണത്തിന്റെ കഴുകൻ കണ്ണുകൾ ഇവരെ തുറിച്ചുനോക്കുന്നു. ഒരു അമ്മ ഇപ്രകാരം വെട്ടിത്തുറന്നു പറയുന്നു: “പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള പെൺകുട്ടികൾ തേനീച്ചകളെ ആകർഷിക്കുന്ന തേൻപോലെയാണ്. അവർ മുതിർന്ന ആൺകുട്ടികളെ ആകർഷിക്കുന്നു.” തീരെ ഇളം പ്രായത്തിൽത്തന്നെ ലൈംഗികതയിൽ ഏർപ്പെടാനുള്ള സമ്മർദത്തിനു വഴങ്ങുമ്പോൾ ഒരു കൊച്ചുപെൺകുട്ടിക്ക് ഒടുക്കേണ്ടിവരുന്നത് കനത്ത വിലയാണ്, അവളുടെ ആത്മാഭിമാനവും ശുദ്ധമനസ്സാക്ഷിയും ശാരീരികവും വൈകാരികവുമായ ആരോഗ്യവുംതന്നെ.
[5-ാം പേജിലെ ചിത്രം]
തിരക്കേറിയ ഒരു പട്ടിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
[7-ാം പേജിലെ ചിത്രം]
അങ്ങേയറ്റത്തെ മത്സരബോധം കുട്ടികളിൽ കുത്തിവെക്കുന്നെങ്കിൽ അതു സ്പോർട്സിലെയും മറ്റു കളികളിലെയും ആസ്വാദനം കവർന്നുകളയും
[7-ാം പേജിലെ ചിത്രം]
ഭൗതിക ആസ്തികൾ മാതാപിതാക്കളുടെ പരിപാലനത്തിനു പകരമാകുന്നില്ല