മധുരിക്കുന്ന ബാല്യം
മധുരിക്കുന്ന ബാല്യം
ആഹ്ലാദഭരിതമായ ഒരു കുട്ടിക്കാലം ഏറിയ പങ്കും മാതാപിതാക്കളുടെ സ്നേഹമസൃണമായ പരിപാലനത്തെ ആശ്രയിച്ചിരിക്കുന്നു. മാതാപിതാക്കളുടെ പരിപാലനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ഇക്കാര്യത്തിൽ പല ഉപദേശങ്ങളും നിങ്ങൾ കേട്ടിരിക്കാനിടയുണ്ട്. നിങ്ങളുടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക. അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുക. അവർക്കു നേരായ മാർഗനിർദേശം നൽകുക. ആ കുഞ്ഞുമനസ്സിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരുക. മാതാവ് അല്ലെങ്കിൽ പിതാവ് എന്ന നിലയിലുള്ള നിങ്ങളുടെ അധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ അവർക്ക് ഒരു യഥാർഥ സുഹൃത്ത് ആയിരിക്കുക എന്നിങ്ങനെ പലതും. പലപ്പോഴും കേട്ടു സുപരിചിതമായ ഈ തത്ത്വങ്ങൾ തങ്ങളുടെ കടമ നിർവഹിക്കാൻ മാതാപിതാക്കളെ സഹായിക്കും എന്നതിനു സംശയമില്ല. എന്നാൽ, മുൻപന്തിയിൽ വരേണ്ട അടിസ്ഥാനവും സുപ്രധാനവുമായ മറ്റു ചില കാര്യങ്ങളുണ്ട്.
ലോകവ്യാപകമായി ദശലക്ഷക്കണക്കിനു മാതാപിതാക്കൾ തങ്ങളുടെ കടമ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ കണ്ടെത്തിയിരിക്കുന്ന ഒരു മാർഗം ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുക എന്നുള്ളതാണ്. എന്തുകൊണ്ട്? കാരണം, കുടുംബക്രമീകരണത്തിന്റെ കാരണഭൂതൻ ബൈബിളിന്റെ ജ്ഞാനിയായ രചയിതാവായ യഹോവയാം ദൈവമാണ്. (ഉല്പത്തി 1:27, 28; 2:18-24; എഫെസ്യർ 3:14, 15) അതുകൊണ്ട് കുട്ടികളെ വളർത്തേണ്ട വിധം സംബന്ധിച്ച് മാർഗനിർദേശം ആരായാൻ ഏറ്റവും പറ്റിയ ഇടം ദൈവത്തിന്റെ നിശ്വസ്ത വചനമാണ്. അങ്ങനെയെങ്കിൽ, കുട്ടികളെ അവരുടെ ബാല്യത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തിക്കുന്ന ആധുനിക പ്രവണത സംബന്ധിച്ച്, ബൈബിളിനെ പോലെ ഏറെ പഴക്കമുള്ള ഒരു പുസ്തകത്തിന് എന്തു മാർഗനിർദേശമാണു നൽകാനുള്ളത്? അതിനോടുള്ള ബന്ധത്തിൽ ചില തിരുവെഴുത്തു തത്ത്വങ്ങൾ നമുക്കു പരിശോധിക്കാം.
‘കുഞ്ഞുങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം’
യിസ്ഹാക്കിന്റെ മകനായ യാക്കോബിന് പന്ത്രണ്ടിൽ അധികം മക്കളുണ്ടായിരുന്നു. അവനും കുടുംബവും ഉൾപ്പെട്ട ഒരു യാത്രയെ കുറിച്ചു ബൈബിൾ വിവരിക്കുന്നു. ആ സന്ദർഭത്തിൽ അവൻ നടത്തിയ ജ്ഞാനപൂർവമായ ഒരു അഭ്യർഥന ശ്രദ്ധിക്കുക: ‘കുട്ടികൾ നന്നാ ഇളയവർ ആണ്. യജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കുഞ്ഞുങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം ഞാൻ സാവധാനത്തിൽ വന്നുകൊള്ളാം.’—ഉല്പത്തി 33:13, 14.
തന്റെ കുട്ടികൾക്കു മുതിർന്നവരോടൊപ്പം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല എന്ന് യാക്കോബിനു നന്നായി അറിയാമായിരുന്നു. അവർ “ഇളപ്പമാണ്”—ദുർബലരും മുതിർന്നവരെക്കാൾ സഹായം ആവശ്യമുള്ളവരുമാണ്. തന്റെ ഗതിവേഗത്തിനൊപ്പം കുട്ടികൾ നടക്കണമെന്നു വാശിപിടിക്കാതെ അവർ ക്ഷീണിച്ചു തളരാതിരിക്കാൻ യാക്കോബ് അവരോടൊപ്പം സാവധാനം യാത്ര തുടർന്നു. ദൈവം തന്റെ മനുഷ്യ മക്കളോട് ഇടപെടുന്ന ജ്ഞാനപൂർവമായ വിധത്തെ ഇതു പ്രതിഫലിപ്പിക്കുന്നു. നമ്മുടെ സ്വർഗീയ പിതാവ് നമ്മുടെ പരിമിതികൾ അറിയുന്നു. ന്യായമായതിൽ കവിഞ്ഞ് ഒന്നും അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല.—സങ്കീർത്തനം 103:13, 14.
ദൈവത്തിന്റെ കരവേലയായ ചില മൃഗങ്ങളും ഇത്തരം ജ്ഞാനം പ്രതിഫലിപ്പിക്കുന്നു. കാരണം ദൈവം അവയെ ‘സഹജജ്ഞാനം’ ഉള്ളവയായിട്ടാണു സൃഷ്ടിച്ചിരിക്കുന്നത്. (സദൃശവാക്യങ്ങൾ 30:24, NW) ഉദാഹരണത്തിന്, ആനക്കൂട്ടത്തിനു നടുവിലൂടെ സാവധാനം നീങ്ങുന്ന കുട്ടിയാനയുടെ വേഗത്തിന് അനുസരിച്ചാണു മുഴു ആനക്കൂട്ടവും നീങ്ങുന്നതെന്ന് പ്രകൃതിശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചിട്ടുണ്ട്.
ആധുനിക സമൂഹത്തിലെ ഒരു വിഭാഗം ദൈവിക ജ്ഞാനത്തെ അവഗണിക്കുന്നു. എന്നാൽ നിങ്ങൾ അവരുടെ ഗതി പിന്തുടരേണ്ടതില്ല. നിങ്ങളുടെ കുട്ടി “ഇളപ്പമാണ്,” മുതിർന്നവർ വഹിക്കേണ്ട ഭാരങ്ങളും ഉത്തരവാദിത്വങ്ങളും തോളിലേറ്റാൻ അവനു കെൽപ്പില്ല എന്ന കാര്യം മനസ്സിൽ പിടിക്കുക. ഉദാഹരണത്തിന്, നിങ്ങൾ ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആണെന്നിരിക്കട്ടെ, വളരെ ദുഷ്കരമായ ചില പ്രശ്നങ്ങളുണ്ടാകുമ്പോൾ ഭാരം കുട്ടിയുടെമേൽ ഇറക്കി വെക്കാനുള്ള ഒരു പ്രേരണ നിങ്ങൾക്കു തോന്നും. അത്തരം പ്രേരണകളെ ചെറുക്കുക. മറിച്ച്, പക്വതയുള്ള ഒരു മുതിർന്ന സുഹൃത്തിനെ—വിശേഷിച്ച് ബൈബിളിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം പ്രാവർത്തികമാക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ—സമീപിക്കുക.—അതുപോലെ, നിങ്ങളുടെ കുട്ടിയുടെ ജീവിതം തിരക്കിലാക്കിക്കൊണ്ട് ബാല്യത്തിന്റെ പടവുകൾ ഓടിക്കയറാൻ അവനെ ബദ്ധപ്പെടുത്തരുത്. തിരക്കേറിയ പട്ടികയും പട്ടാളച്ചിട്ടയും കുട്ടിക്കാലത്തിനു മാത്രം സ്വന്തമായ കുസൃതികൾ അവന്റെ ജീവിതത്തിൽനിന്ന് കവർന്നുകളയാനേ ഇടയാക്കൂ. ഇന്നത്തെ ലോകത്തിന്റെ ഗതിവേഗത്തെ അന്ധമായി അനുകരിക്കാതെ നിങ്ങളുടെ കുട്ടിക്കു യോജിച്ച, അവനെ ക്ഷീണിപ്പിക്കാത്ത ഒരു ഗതിവേഗം പിൻപറ്റുക. ബൈബിൾ പിൻവരുന്നപ്രകാരം ജ്ഞാനപൂർവം ബുദ്ധിയുപദേശിക്കുന്നു: “ചുറ്റുമുള്ള ലോകം നിങ്ങളെ അതിന്റെ മൂശയിലേക്കു തള്ളിക്കയറ്റാൻ അനുവദിക്കാതിരിക്കുക.”—റോമർ 12:2, ഫിലിപ്സ്.
‘എല്ലാററിന്നും ഒരു സമയമുണ്ട്’
ജ്ഞാനപൂർവമായ മറ്റൊരു ബൈബിൾ തത്ത്വം ഇതാണ്: ‘എല്ലാററിന്നും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്.’ തീർച്ചയായും, ജോലി ചെയ്യാൻ ഒരു സമയമുണ്ട്. കുട്ടികൾക്കാണെങ്കിൽ ഗൃഹപാഠം, വീട്ടിലെ കൊച്ചുകൊച്ചു ജോലികൾ, ആത്മീയ പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി ജോലികൾ ചെയ്തു തീർക്കാനുണ്ട്. എന്നിരുന്നാലും, മേലുദ്ധരിച്ച ബൈബിൾ വാക്യം തുടർന്നു പറയുന്ന പ്രകാരം ‘ചിരിപ്പാനും നൃത്തംചെയ്വാനും ഒരു കാലമുണ്ട്.’—സഭാപ്രസംഗി 3:1, 4.
കുട്ടികൾ ഓടിച്ചാടി കളിക്കണം, പൊട്ടിച്ചിരിക്കണം, എങ്കിൽ മാത്രമേ അവരുടെ പ്രസരിപ്പും ഊർജവും യാതൊരു പിരിമുറുക്കവും കൂടാതെ വേണ്ടവിധം വിനിയോഗിക്കാൻ കഴിയൂ. അവർ ഉണർന്നിരിക്കുന്ന സമയമെല്ലാം പഠനകാര്യങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മറ്റു വലിയ ഉത്തരവാദിത്വങ്ങളും കുത്തിത്തിരുകിയ തിരക്കേറിയ പട്ടിക പിൻപറ്റേണ്ടിവരുമ്പോൾ, കളിക്കുക എന്ന അനിഷേധ്യമായ ആവശ്യം നടക്കാതെ പോകുന്നു. ഫലമോ? അവർ കോപാക്രാന്തരോ ഹതാശരോ ആയി മാറുന്നു.—കൊലൊസ്സ്യർ 3:21.
ഇതേ ബൈബിൾ തത്ത്വം മറ്റുചില വിധങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയുന്നത് എങ്ങനെയെന്നു കാണുക. ഉദാഹരണത്തിന്, എല്ലാറ്റിനും ഒരു സമയമുണ്ട് എന്നു പറയുമ്പോൾ കുട്ടിക്കാലം കുട്ടിയായിരിക്കാനുള്ള സമയമാണ് എന്നല്ലേ അത് അർഥമാക്കുന്നത്? നിങ്ങൾ ഇതിനോടു യോജിക്കും. പക്ഷേ നിങ്ങളുടെ കുട്ടികൾ
എല്ലായ്പോഴും യോജിച്ചെന്നു വരില്ല. കാരണം കൊച്ചുകുട്ടികൾ മിക്കപ്പോഴും മുതിർന്നവർ ചെയ്യുന്നതുപോലെയൊക്കെ ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, മുതിർന്ന സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യാൻ കൊച്ചുപെൺകുട്ടികൾ ആഗ്രഹിച്ചേക്കാം. നേരത്തേ താരുണ്യമെത്തുമ്പോൾ മുതിർന്ന വ്യക്തിയായി കാണപ്പെടാനുള്ള സമ്മർദം പിന്നെയും വർധിക്കുന്നു.വിവേകികളായ മാതാപിതാക്കൾ ഇത്തരം ചായ്വുകളിലെ അപകടം മനസ്സിലാക്കുന്നു. കുത്തഴിഞ്ഞ ഈ ലോകത്തിലെ ചില പരസ്യങ്ങളും വിനോദങ്ങളും കുട്ടികളെ, വളരെ ഇളം പ്രായത്തിൽത്തന്നെ ലൈംഗികബോധവും പ്രായത്തിൽ കവിഞ്ഞ പക്വതയും ഉള്ളവരായി അവതരിപ്പിക്കുന്നു. ചമയങ്ങൾ, ആഭരണങ്ങൾ, വികാരോദ്ദീപകമായ വസ്ത്രധാരണം എന്നിവ കുട്ടികൾക്കിടയിലും വർധിച്ചുവരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ തക്കംപാർത്തിരിക്കുന്ന സ്വഭാവവൈകൃതമുള്ളവരെ പ്രലോഭിപ്പിക്കുന്ന തരത്തിൽ കുട്ടികളെ എന്തിന് അവതരിപ്പിക്കണം? കുട്ടികളെ അവരുടെ പ്രായത്തിനു പറ്റിയ വസ്ത്രം ധരിപ്പിക്കുമ്പോൾ മാതാപിതാക്കൾ പിൻവരുന്ന ബൈബിൾ തത്ത്വം അനുസരിക്കുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 27:12.
മറ്റൊരു ഉദാഹരണം ഇതാണ്: സ്പോർട്സിന് ഏറ്റവും മുന്തിയ സ്ഥാനം നൽകാൻ കുട്ടികളെ അനുവദിക്കുന്നെങ്കിൽ അവരുടെ ജീവിതം താളം തെറ്റുന്നു. പിന്നെ ഒന്നിനും സമയമില്ലാതാകുന്നു. ബൈബിൾ ജ്ഞാനപൂർവകമായ ഈ ഉപദേശം നൽകുന്നു: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.”—1 തിമൊഥെയൊസ് 4:8.
“വിജയമാണ് സർവവും” എന്ന മനോഭാവം സ്വീകരിക്കാൻ നിങ്ങളുടെ കുട്ടികളെ അനുവദിക്കരുത്. എന്തു വിലകൊടുക്കേണ്ടിവന്നാലും സകല മത്സരങ്ങളിലും തങ്ങളുടെ മക്കൾ വിജയിക്കണം എന്ന ലക്ഷ്യത്തിൽ ചില മാതാപിതാക്കൾ കുട്ടികളിൽ അങ്ങേയറ്റത്തെ മത്സരബോധം കുത്തിവെക്കുന്നു. അത് സ്പോർട്സിന്റെയും കളികളുടെയും സ്വാഭാവിക ആസ്വാദനം കവർന്നുകളയാൻ ഇടയാക്കുന്നു. വിജയം കരസ്ഥമാക്കുന്നതിനു വേണ്ടി മറ്റു കളിക്കാരെ ചതിക്കാനും മുറിവേൽപ്പിക്കാനും പോലും ചില കുട്ടികൾ മുതിരുന്നു. ഇത്തരം ചെയ്തികളിലൂടെ നേടേണ്ട ഒന്നല്ല വിജയം!
ആത്മനിയന്ത്രണം പഠിക്കൽ
എല്ലാറ്റിനും ഒരു സമയം ഉണ്ട് എന്ന കാര്യം ഉൾക്കൊള്ളാൻ കുട്ടികൾക്കു മിക്കപ്പോഴും ബുദ്ധിമുട്ടാണ്. അവർക്ക് ആവശ്യമായ എന്തിനെങ്കിലും വേണ്ടി ക്ഷമയോടെ കാത്തിരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ആഗ്രഹങ്ങളെല്ലാം സത്വരം തൃപ്തിപ്പെടുത്താൻ വെമ്പുന്ന ഇന്നത്തെ സമൂഹം കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. വിനോദ മാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതാണ്, “നിങ്ങൾക്കു വേണ്ടതെല്ലാം നേടുക, അതും ഇപ്പോൾത്തന്നെ!”
നിങ്ങളുടെ കുട്ടികളെ ലാളിച്ചു വഷളാക്കിക്കൊണ്ട് അത്തരം സ്വാധീന വലയത്തിൽ കുരുങ്ങാൻ ഇടയാക്കരുത്. “പ്രതിഫലം നേടാൻ സമയവും തുടർച്ചയായ ശ്രമവും ആവശ്യമാണ് എന്നു തിരിച്ചറിയാനുള്ള പ്രാപ്തിയാണ് വൈകാരിക ബുദ്ധിപരതയുടെ ഒരു സുപ്രധാന ഘടകം,” എന്ന് കുട്ടിയും യന്ത്രവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “ആത്മശിക്ഷണവും സാമൂഹിക ഐക്യവും, സ്കൂളിന് അകത്തും പുറത്തും കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന അക്രമത്തിനുള്ള ഫലപ്രദമായ മറുമരുന്നാണ്.” പിൻവരുന്ന ബൈബിൾ തത്ത്വം സഹായകമാണ്: “ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.” (സദൃശവാക്യങ്ങൾ 29:21) ഈ വാക്യം നേരിട്ടു ബാധകമാകുന്നത് യുവ ദാസന്മാരെ കൈകാര്യം ചെയ്യേണ്ടതിനോടുള്ള ബന്ധത്തിലാണെങ്കിലും ഇതിലെ തത്ത്വം തങ്ങളുടെ കുട്ടികൾക്കു പ്രയോജനം കൈവരുത്തിയിരിക്കുന്നതായി നിരവധി മാതാപിതാക്കൾ കണ്ടെത്തിയിരിക്കുന്നു.
കുട്ടികളെ, ബൈബിൾ പറയുന്ന പ്രകാരം യഹോവയുടെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും വളർത്തിക്കൊണ്ടുവരേണ്ടതു വളരെ പ്രധാനമാണ്. (എഫെസ്യർ 6:4) കുട്ടികൾക്കു നൽകുന്ന സ്നേഹപൂർവകമായ ശിക്ഷണം, ആത്മനിയന്ത്രണവും ക്ഷമയും പോലെയുള്ള ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ അവരെ സഹായിക്കും. ഈ സവിശേഷ ഗുണങ്ങൾ ജീവിതത്തിലുടനീളം സന്തോഷവും സാഫല്യവും പ്രദാനംചെയ്യും.
ബാല്യത്തിനുനേർക്കുള്ള സകല ഭീഷണികൾക്കും ഉടൻ അന്ത്യം!
‘മേൽപ്പറഞ്ഞ ഉദാത്തമായ തത്ത്വങ്ങളുടെ കാരണഭൂതനും ജ്ഞാനിയും സ്നേഹവാനുമായ ദൈവം നമ്മുടെ ലോകം ഇത്തരത്തിൽ ആയിത്തീരാൻ ആഗ്രഹിച്ചിരുന്നോ?’ എന്നു ചിലപ്പോൾ നിങ്ങൾ അതിശയിച്ചേക്കാം. ‘പരിപാലനത്തിനു പകരം ചുറ്റും അപകടം പതിയിരിക്കുന്ന ഒരു ലോകത്തിൽ കുട്ടികൾ വളർന്നു വരണമെന്നാണോ അവൻ ഉദ്ദേശിച്ചത്?’ യഹോവയാം ദൈവത്തിനും അവന്റെ പുത്രനായ യേശുക്രിസ്തുവിനും എല്ലാപ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെട്ട മുഴു മനുഷ്യ വർഗത്തോടും ആർദ്രസ്നേഹമുണ്ട് എന്നറിയുമ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നിയേക്കാം. അവർ പെട്ടെന്നുതന്നെ ഈ ഭൂമിയെ സകല ദുഷ്ടതകളിൽനിന്നും വിമുക്തമാക്കും.—സങ്കീർത്തനം 37:10, 11.
പിൻവരുന്ന ബൈബിൾ വിവരണത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന, സമാധാനവും സന്തോഷവും നിറഞ്ഞ ആ കാലത്തിന്റെ വാങ്മയ ചിത്രം ഒന്നു മനസ്സിൽ കാണുക: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും.” (യെശയ്യാവു 11:6) പലപ്പോഴും അതിക്രൂരമായി ബാല്യത്തെ പിച്ചിച്ചീന്തുന്ന, അല്ലെങ്കിൽ ബാല്യത്തിന്റെ രസം നുകരാൻ അനുവദിക്കാതെ നിർദാക്ഷിണ്യം കുട്ടികളെ ബദ്ധപ്പെടുത്തുന്ന ഒരു ലോകത്തിൽ, ദൈവം മനുഷ്യവർഗത്തിനായി ഈ ഭൂമിയിൽ ഇത്തരമൊരു ശോഭനഭാവി വാഗ്ദാനം ചെയ്യുന്നു എന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്! അതേ, നമ്മുടെ സ്രഷ്ടാവ് ആഗ്രഹിച്ചത് കുട്ടികൾക്ക് അവരുടെ ബാല്യം കൈമോശം വരാനല്ല. മറിച്ച്, മനസ്സിന്റെ മണിച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കാൻ കഴിയുന്ന, ആനന്ദം തുളുമ്പുന്ന ഒരു ബാല്യം ഉണ്ടായിരിക്കാനാണ്. (g03 4/22)
[8-ാം പേജിലെ ചിത്രം]
നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾകൊണ്ട് കുട്ടിയെ ഭാരപ്പെടുത്താതെ, മുതിർന്ന ഒരു വ്യക്തിയെ ആശ്രയിക്കുക
[8, 9 പേജുകളിലെ ചിത്രം]
കുട്ടികൾ കളിച്ചു വളരണം