വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അതാ നോക്കൂ കരുത്തനായ നീർക്കുതിര!

അതാ നോക്കൂ കരുത്തനായ നീർക്കുതിര!

അതാ നോക്കൂ കരുത്തനായ നീർക്കുതിര!

കെനിയയിലെ ഉണരുക! ലേഖകൻ

കെനിയയിലെ വിസ്‌തൃതമായ മാസൈ മാറ വന്യജീവി സങ്കേതത്തിലെ വലിയ കുളം പോക്കുവെയിലിൽ കുളിച്ചു നിൽക്കുകയാണ്‌. പകലോൻ ചക്രവാളത്തിലേക്കു മറയവേ വെള്ളത്തിൽ തങ്കത്തവിട്ടുനിറം പ്രതിഫലിച്ചു കാണാം. അതാ, ഏതാനും അടി അപ്പുറത്തായി, വരയൻകുതിരകളുടെയും കുതിരമാനുകളുടെയും പറ്റങ്ങൾ കുളത്തിനടുത്തേക്ക്‌ സാവകാശം നടന്നു വരുന്നു. പെട്ടെന്ന്‌ എന്തോ കണ്ട്‌ ഭയന്നിട്ടെന്നപോലെ അവ നിശ്ചലരാകുന്നു. കുളത്തിന്റെ ഓരം ചേർന്ന്‌ വലിയ ഉരുളൻപാറ കണക്കെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു സാധനത്തിൽ അവയുടെ കണ്ണുകൾ ഉടക്കി നിൽക്കുകയാണ്‌. ബഹളംവെച്ച്‌ വെള്ളം അടിച്ചു കലക്കിയശേഷം ആ “ഉരുളൻകല്ല്‌” വെള്ളത്തിനടിയിലേക്കു മറയുന്നു. ആ മൃഗങ്ങൾ നോക്കിനിന്നത്‌ ഘോരനായ ഒരു ജലജന്തുവിനെയാണ്‌. അത്‌ ഏതാണെന്നല്ലേ? സാക്ഷാൽ നീർക്കുതിര.

കിഴക്കൻ ആഫ്രിക്കയിലെ കുളങ്ങളിലും നദികളിലും തടാകങ്ങളിലും കണ്ടുവരുന്ന നീർക്കുതിരയ്‌ക്ക്‌ വലുപ്പത്തിൽ ആന കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌. പൂർണ വളർച്ചയെത്തിയ നീർക്കുതിരയ്‌ക്ക്‌ 4 മീറ്ററിലേറെ നീളവും 4 ടണ്ണോളം ഭാരവും തോൾ വരെ 1.5 മീറ്റർ ഉയരവും കണ്ടേക്കാം. ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്ന ‘നദീഹയം’ നീർക്കുതിരയെ ആണ്‌ പരാമർശിക്കുന്നത്‌ എന്ന്‌ പൊതുവേ കരുതിപ്പോരുന്നു. ഈ കൂറ്റൻ മൃഗത്തിന്‌ “ചെമ്പുകുഴൽപോലെയും” “ഇരുമ്പഴിപോലെയും” ഉള്ള അസ്ഥികൾ ഉള്ളതായി ബൈബിൾ വർണിക്കുന്നതിൽ അതിശയിക്കാനില്ല.—ഇയ്യോബ്‌ 40:15-18.

വീപ്പക്കുറ്റി പോലുള്ള ശരീരവും രോമമില്ലാത്ത കട്ടികൂടിയ ചർമവും ഉള്ള വികൃതരൂപിയായ ഈ മൃഗം ഏതെങ്കിലും സൗന്ദര്യ മത്സരത്തിനു പോയാൽ വിജയിക്കാൻ ഒരു സാധ്യതയുമില്ല. കുറിയ കാലുകളാണ്‌ നീർക്കുതിരയുടേത്‌. ഇത്രയും വലിയ ഒരു ശരീരത്തെ താങ്ങിനിറുത്താൻ അവയ്‌ക്ക്‌ എങ്ങനെ കഴിയുന്നു എന്ന്‌ ആരും അതിശയിച്ചുപോകും. എന്നാൽ തടിച്ചു കുറുകിയ ആ കാലുകൾക്കു ശക്തിയില്ലെന്നു കരുതരുത്‌. കരയിലൂടെ നീർക്കുതിരയ്‌ക്ക്‌ മനുഷ്യനെക്കാൾ വേഗത്തിൽ ഓടാൻ കഴിയും. വെള്ളത്തിലാണെങ്കിൽ ഒരു ചെറിയ തുഴവള്ളത്തെയോ മോട്ടോർബോട്ടിനെ പോലുമോ കടത്തിവെട്ടാൻ അതിനു കഴിയുമത്രേ.

ജലജീവിതം

നീർക്കുതിരകൾ സാമൂഹ്യജീവികളാണ്‌. സാധാരണഗതിയിൽ, പ്രബലനായ ഒരു ആൺ നീർക്കുതിരയുടെ നേതൃത്വത്തിൽ 10 മുതൽ 15 വരെ അംഗങ്ങൾ അടങ്ങുന്ന പറ്റങ്ങളായാണ്‌ അവ കഴിയുന്നത്‌. എന്നാൽ 150-ഓളം അംഗങ്ങളുള്ള നീർക്കുതിര പറ്റങ്ങളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്‌. കരയിലും വെള്ളത്തിലും ഒരുപോലെ വസിക്കാൻ കഴിയുന്ന ജീവികളാണ്‌ നീർക്കുതിരകൾ. ജലാശയങ്ങളുടെ തീരത്ത്‌ തഴച്ചു വളർന്നു നിൽക്കുന്ന സസ്യങ്ങൾ തിന്നാൻ അവ കരയിലേക്കു വരും. ഏറെയും രാത്രിയിൽ ആയിരിക്കും ഈ വരവ്‌. സാധാരണഗതിയിൽ അവ ജലാശയം വിട്ട്‌ അധികം ദൂരേക്ക്‌ പോകാറില്ല. എങ്കിലും, വരൾച്ചയുള്ള സമയത്ത്‌ ചില നീർക്കുതിരകൾ തീറ്റ തേടി പത്തു കിലോമീറ്റർ വരെ ദൂരം നടന്നുപോയിട്ടുണ്ടത്രേ.

നീർക്കുതിരകൾ അവയുടെ ആവാസമേഖലകൾ അടയാളപ്പെടുത്തുന്നത്‌ എങ്ങനെയാണെന്ന്‌ വ്യക്തമല്ല. വാൽ ഉപയോഗിച്ച്‌ ചാണകം ചിതറിച്ചിടുന്ന വിചിത്രമായ ശീലം പെൺ നീർക്കുതിരകളെ ആകർഷിക്കാനോ പ്രതിയോഗിയെ വിരട്ടാനോ ഉള്ള വിദ്യയാണെന്ന്‌ ചിലർ കരുതുന്നു. ആക്രമിക്കപ്പെടുമ്പോൾ കുതിരയെ പോലെ ചിനയ്‌ക്കുന്ന നീർക്കുതിര പോരടിക്കുമ്പോൾ മുക്കുറയിടുകയോ ഗർജിക്കുകയോ ചെയ്യുന്നു. നീർക്കുതിരകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ പോലും അവയുടെ ഉച്ചത്തിലുള്ള മുക്കുറ ശബ്ദം കേൾക്കാൻ കഴിയും. പറ്റത്തിന്റെ മേധാവിത്വം വഹിക്കുന്ന നീർക്കുതിര മൂ-മൂ-മൂ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ്‌ സ്വയം തിരിച്ചറിയിക്കുന്നത്‌.

നീർക്കുതിര പകൽ മുഴുവനും വെള്ളത്തിൽ കഴിച്ചുകൂട്ടുന്നു. ആ സമയത്ത്‌ അതിന്റെ ശരീരം ഭാഗികമായോ പൂർണമായോ വെള്ളത്തിൽ മുങ്ങിക്കിടക്കും. ഈ കിടപ്പിനു പറ്റിയതാണ്‌ ഈ തടിമാടന്റെ ശരീരം. നീർക്കുതിര, വെള്ളത്തിലും കരയിലും ജീവിക്കുന്ന മറ്റുചില ജീവികളെ പോലെ നീന്തൽ വിദഗ്‌ധനൊന്നുമല്ലെങ്കിലും 15 മിനിട്ടു വരെ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ അതിനു കഴിയും! അതിന്റെ നാസാരന്ധ്രങ്ങളും കണ്ണുകളും ചെവികളും ഒരേ നിരപ്പിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതുമൂലം ശരീരത്തിന്റെ ബാക്കി ഭാഗം മുഴുവനും വെള്ളത്തിനടിയിലാക്കി കിടക്കാൻ അതിനു കഴിയുന്നു. വെള്ളത്തിനടിയിൽ വെച്ചാണ്‌ നീർക്കുതിരയുടെ പല പ്രവർത്തനങ്ങളും അരങ്ങേറുന്നത്‌—പ്രണയസല്ലാപങ്ങളും ഇണചേരലും പോലും.

നീർക്കുതിരയുടെ ഗർഭകാലം ഏതാണ്ട്‌ എട്ടു മാസമാണ്‌. ഒരു പ്രസവത്തിൽ ഒരു കുഞ്ഞാണ്‌ പിറക്കുന്നത്‌. ജലാശയത്തിലെ ആഴംകുറഞ്ഞ ഭാഗത്തുവെച്ചാണ്‌ അത്‌ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌. കരയിലോ കാൽവണ്ണയ്‌ക്കൊപ്പം വെള്ളമുള്ള ജലാശയഭാഗത്തോ വെച്ച്‌ തള്ള കുഞ്ഞിനെ പാലൂട്ടുന്നു. നല്ല കരുത്തൊക്കെ ഉണ്ടെങ്കിലും കണ്ടുനിൽക്കുന്നവർക്ക്‌ അതിശയം തോന്നുമാറ്‌ അത്ര ആർദ്രതയോടെയാണ്‌ അത്‌ കുഞ്ഞിനോട്‌ ഇടപെടുന്നത്‌. അതേ, നീർക്കുതിര ശിശുപരിപാലനം ഗൗരവമായിത്തന്നെ എടുക്കുന്നു. മുതുകത്ത്‌ കുട്ടിയെയും വെച്ചുകൊണ്ട്‌ തള്ളനീർക്കുതിര ജലപ്പരപ്പിലൂടെ സഞ്ചരിക്കുന്ന കാഴ്‌ച ഒന്നു കാണേണ്ടതുതന്നെയാണ്‌. കുഞ്ഞിനെ തള്ളയുടെ മുതുകത്തുനിന്നെങ്ങാനും മാറ്റാൻ ശ്രമിച്ചാലുണ്ടല്ലോ, അപ്പോൾ കാണാം ശാന്തപ്രകൃതമുള്ളതായി കാണപ്പെടുന്ന ഈ ജന്തുവിന്റെ തനിനിറം.

നീർക്കുതിരയുടെ ത്വക്ക്‌ ജലജീവിതത്തിന്‌ വളരെ യോജിച്ചതാണ്‌. അത്‌ കരയിൽ വരുമ്പോൾ ത്വക്കിൽ കാര്യമായ ചില മാറ്റങ്ങൾ പ്രകടമാകുന്നു. ത്വക്കിനടിയിലെ ഗ്രന്ഥികൾ ലവണാംശം വളരെയധികം ഉള്ള ചെമപ്പു കലർന്ന തവിട്ടുനിറത്തിലുള്ള നേർത്ത ശ്ലേഷ്‌മം പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രത്യേക നിറം കാരണം, അകലെനിന്നു നോക്കുമ്പോൾ നീർക്കുതിര രക്തം വിയർക്കുകയാണെന്നു തോന്നും. എന്നിരുന്നാലും ഈ ശ്ലേഷ്‌മ സ്രവം നീർക്കുതിരയുടെ ത്വക്കിനെ അത്‌ വെള്ളത്തിലായിരിക്കുമ്പോഴും കരയിലായിരിക്കുമ്പോഴും സംരക്ഷിക്കുന്നു. പുരാതന ആഫ്രിക്കൻ സമുദായക്കാർ നീർക്കുതിരയുടെ ചർമം നീളത്തിൽ കീറിയെടുത്ത്‌ എണ്ണയിൽ കുതിർത്തു വെച്ചിട്ട്‌ അവ കൂട്ടിപ്പിരിച്ചെടുത്ത്‌ ഉണക്കി ചാട്ട ഉണ്ടാക്കുമായിരുന്നു. ആരിലും ഭയം ജനിപ്പിച്ചിരുന്ന ഈ ചാട്ട, ഭൂമിയെ ചൊല്ലിയുള്ള കലഹങ്ങൾ ഉണ്ടാകുമ്പോഴാണ്‌ ആളുകൾ ഉപയോഗിച്ചിരുന്നത്‌. a ഗ്‌ഷിമെക്കിന്റെ ജന്തു വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നതനുസരിച്ച്‌ ഊറയ്‌ക്കിട്ടു കഴിയുമ്പോൾ—ഈ പ്രക്രിയയ്‌ക്ക്‌ ആറു വർഷമെങ്കിലും എടുക്കും—നീർക്കുതിരയുടെ ചർമം “പാറപോലെ കട്ടിയുള്ളതായിത്തീരും. മാത്രമല്ല അതിന്‌ നാലര സെന്റിമീറ്ററോളം കനവും ഉണ്ടാകും.”

ഹോ! അതിന്റെ കോട്ടുവായ്‌ കണ്ടില്ലേ?

നീർക്കുതിരയുടെ ഏറ്റവും ശ്രദ്ധേയമായ ശരീരഭാഗം അതിന്റെ വായ്‌തന്നെയാണ്‌. അതിന്റെ ചുണ്ടുകൾക്ക്‌ അര മീറ്റർ വീതിയുണ്ട്‌. കരയിലായിരിക്കുമ്പോൾ പുല്ലു തിന്നാനായി നീർക്കുതിര ഈ ചുണ്ടുകൾ ഉപയോഗിക്കുന്നു. എന്നാൽ, അത്‌ തീറ്റ തിന്നാൻ വേണ്ടി മാത്രമല്ല വായ്‌ ഉപയോഗിക്കുന്നത്‌. വായ്‌ മലർക്കെ തുറക്കുന്നത്‌ അതിന്റെ അക്രമസ്വഭാവത്തിന്റെ ഭയപ്പെടുത്തുന്ന ഒരു പ്രകടനമാണ്‌. അതുകൊണ്ട്‌ നീർക്കുതിര അതിന്റെ താടിയെല്ലുകൾ 150 ഡിഗ്രി തുറക്കുമ്പോൾ അത്‌ വെറുമൊരു കോട്ടുവാ ആണെന്ന്‌ ആരും തെറ്റിദ്ധരിച്ചേക്കരുത്‌. വിസ്‌തൃതി ഒന്നിനൊന്നു കുറഞ്ഞുവരുന്ന ആവാസമേഖല സംരക്ഷിക്കാനുള്ള ശ്രമത്തിൽ എതിരാളികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടങ്ങൾ നടത്താറുണ്ട്‌. മലർക്കെ തുറന്നിരിക്കുന്ന അതിന്റെ വായിലേക്കു നോക്കിയാൽ താഴത്തെ നിരയിലുള്ള കൂറ്റൻ കോമ്പല്ലുകൾ കാണാം. മോണയ്‌ക്കു വെളിയിൽ കാണുന്ന ദന്തഭാഗത്തിനു മാത്രം 30 വരെ സെന്റിമീറ്റർ നീളം കണ്ടേക്കാം. സ്വയം സംരക്ഷിക്കാനുള്ള ആയുധങ്ങളായി നീർക്കുതിര ഇവ ഉപയോഗിക്കുന്നു.

നീർക്കുതിരയുടെ വായ്‌ മറ്റു നീർക്കുതിരകൾക്കു മാത്രമല്ല, മനുഷ്യർക്കും അപകടം വരുത്തിയേക്കാം. നീർക്കുതിരയുമായി സമാധാനത്തിൽ കഴിയാനുള്ള മനുഷ്യന്റെ ശ്രമങ്ങളെല്ലാം നിഷ്‌ഫലമായിരിക്കുന്നു. അതിന്റെ ആവാസമേഖലയോട്‌ കൂടുതൽ അടുത്തുചെല്ലാൻ തുനിയുന്നവരെ യാതൊരു പ്രകോപനവും കൂടാതെതന്നെ ഈ ജന്തു ആക്രമിക്കും. ഇനിയും, മുറിവേറ്റ നീർക്കുതിരയ്‌ക്ക്‌ ശുണ്‌ഠി കൂടുതലായിരിക്കും. അങ്ങനെയുള്ളപ്പോൾ അത്‌ നുഴഞ്ഞുകയറ്റക്കാരുടെമേൽ കൂടുതൽ ക്ഷതമേൽപ്പിച്ചേക്കാം. കുപിതനായ നീർക്കുതിര കൂറ്റൻ താടിയെല്ലുകൾ കൊണ്ട്‌ ബോട്ടുകൾ തലകീഴായി മറിച്ചിടുകപോലും ചെയ്‌തിട്ടുണ്ട്‌.

നീർക്കുതിര വെള്ളത്തിലെന്ന പോലെതന്നെ കരയിലും അക്രമാസക്തനാണ്‌. ഉദാഹരണത്തിന്‌, മേയുന്ന ഒരു നീർക്കുതിരയ്‌ക്കും ജലാശയത്തിനും ഇടയിലായിരിക്കുന്നത്‌ അങ്ങേയറ്റം അപകടകരമാണ്‌. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ നീർക്കുതിരകൾ ഗ്രാമവാസികളെ ആക്രമിച്ചിട്ടുണ്ട്‌. ജലാശയത്തിലേക്കുള്ള അവയുടെ വഴി അവർ മുഖാന്തരം തടസ്സപ്പെട്ടതാണു കാരണം. മനുഷ്യരിലും മറ്റു മൃഗങ്ങളിലും ഭയം ജനിപ്പിക്കുന്ന നീർക്കുതിരയോട്‌ അങ്ങേയറ്റം സൂക്ഷിച്ച്‌ വേണം ഇടപെടാൻ.

നീർക്കുതിര അതിജീവിക്കുമോ?

കരയിൽ ഒറ്റയ്‌ക്കു മേയുന്ന ഒരു നീർക്കുതിര സിംഹങ്ങളുടെ ആക്രമണത്തിന്‌ ഇരയായേക്കാം. എന്നിരുന്നാലും, നീർക്കുതിരയുടെ നിലനിൽപ്പിന്‌ ഏറ്റവും ഭീഷണി ഉയർത്തുന്ന ശത്രു മനുഷ്യനാണ്‌. “നീർക്കുതിരകളുടെ എണ്ണവും അവ വസിക്കുന്ന പ്രദേശത്തിന്റെ വിസ്‌തൃതിയും വളരെയധികം കുറഞ്ഞുപോകാൻ മനുഷ്യർ ഇടയാക്കിയിരിക്കുന്നു” എന്ന്‌ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു. “നായാട്ടുകാർ ഒട്ടേറെ നീർക്കുതിരകളെ കൊന്നൊടുക്കിയിരിക്കുന്നു. കൃഷിക്കാർ നീർക്കുതിരകളുടെ വാസസ്ഥാനങ്ങളായിരുന്ന പല പ്രദേശങ്ങളും കൃഷിയിടങ്ങളാക്കി മാറ്റിയിരിക്കുന്നു.”

അതേ, നീർക്കുതിരയുടെ ആവാസ മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം ഒരു ചെറിയ പ്രദേശത്ത്‌ ഒതുങ്ങിക്കൂടാൻ അതിനെ നിർബന്ധിതമാക്കിയിരിക്കുന്നു. ഇത്‌ അതിന്റെ സ്വതന്ത്ര വിഹാരത്തിനും പ്രജനന രീതികൾക്കും തടസ്സം സൃഷ്ടിച്ചിരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, ദൈവരാജ്യ ഭരണത്തിൻ കീഴിൽ മനുഷ്യനും മൃഗത്തിനും ഇടയിൽ ഉണ്ടായിരിക്കേണ്ടതായ ശരിയായ സന്തുലനം പുനഃസ്ഥാപിക്കുമെന്ന്‌ സ്രഷ്ടാവ്‌ വാഗ്‌ദാനം ചെയ്യുന്നു. ഫലമോ? പുനഃസ്ഥിതീകരിക്കപ്പെട്ട ഭൗമിക പറുദീസയിൽ “ഒരു ദോഷമോ നാശമോ ആരും” ചെയ്യുകയില്ല.—യെശയ്യാവു 11:9. (g03 5/08)

[അടിക്കുറിപ്പ്‌]

a നീർക്കുതിരയ്‌ക്ക്‌ സ്വാഹിലി ഭാഷയിൽ കിബോക്കോ എന്നാണ്‌ പറയുന്നത്‌. “ചാട്ട” എന്നാണ്‌ ആ വാക്കിന്റെ അർഥം.

[25-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Elizabeth DeLaney/Index Stock Photography