ഇന്നും ജീവിക്കുന്ന കെട്ടുകഥ
ഇന്നും ജീവിക്കുന്ന കെട്ടുകഥ
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ലോകമെമ്പാടുമുള്ള കുട്ടികളുടെ ആരാധ്യപുരുഷനാണ് അദ്ദേഹം. അടുത്തകാലത്ത്, ഫ്രഞ്ച് തപാൽവകുപ്പിന് അദ്ദേഹത്തിന്റെ പേരിലുള്ള 8 ലക്ഷത്തോളം കത്തുകൾ കിട്ടി. അവയിൽ അധികവും മൂന്നിനും എട്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടേത് ആയിരുന്നു. ആരാണ് ഇദ്ദേഹം? പഞ്ഞിക്കെട്ടുപോലുള്ള വെളുത്ത താടിയുള്ള, വെള്ളരോമംകൊണ്ടു തൊങ്ങൽതീർത്ത ചുവന്ന കുപ്പായം അണിഞ്ഞ പ്രസന്നവദനനായ ക്രിസ്തുമസ്സ് അപ്പൂപ്പൻ (സാന്റാക്ലോസ്). ആഘോഷങ്ങളുടെ ആകർഷണീയതകളിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഒരു കഥാപാത്രം. ആകട്ടെ, ഇങ്ങനെയൊരാളുടെ കോലം കത്തിക്കുന്നതിനെ പറ്റി നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? എന്നാൽ 50-ലധികം വർഷം മുമ്പ് ഫ്രാൻസിലെ ഡിഷോണിൽ അതുതന്നെയാണു സംഭവിച്ചത്. 1951, ഡിസംബർ 23-ന് ഏതാണ്ട് 250 കുട്ടികളുടെ കൺമുന്നിൽവെച്ച് ക്രിസ്തുമസ്സ് അപ്പൂപ്പനെ “വധിച്ചു.”
“പുരോഹിതന്മാരുടെ സമ്മതത്തോടെയാണ് അതു ചെയ്തത്” എന്ന് വർത്തമാനപത്രമായ ഫ്രാൻസ്-സ്വർ റിപ്പോർട്ടു ചെയ്തു. എന്തായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം? “അവർ ക്രിസ്തുമസ്സ് അപ്പൂപ്പനെ, അതിക്രമിച്ചു സ്ഥാനം കൈയടക്കുന്നവനും പാഷണ്ഡിയും” ആയി കുറ്റം വിധിച്ചു. മാത്രമല്ല, അദ്ദേഹം “ക്രിസ്തുമസ്സിന് പുറജാതീയ പരിവേഷം നൽകി” എന്നും അവർ ആരോപിച്ചു. ഈ വധനിർവഹണം ഒരു “പ്രതീകാത്മക നടപടി” ആയിരുന്നു എന്ന് ഒരു അറിയിപ്പിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. “കുട്ടികളിൽ മതവികാരങ്ങൾ ഉണർത്താൻ കള്ളക്കഥകൾക്കാവില്ല. പ്രബോധനം നൽകാനുള്ള മാർഗവും അതല്ല.”
ക്രിസ്തുമസ്സ് അപ്പൂപ്പനുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ക്രിസ്തുവിന്റെ ജനനത്തിന്റെ “യഥാർഥ ക്രിസ്തീയ അർഥ”ത്തിൽനിന്ന് ആളുകളെ അകറ്റിക്കളയുന്നതായി ചില പുരോഹിതന്മാർക്കു തോന്നി. ലെറ്റെൻ മോഡേണിന്റെ (മോഡേൺ ടൈംസ്), 1952 മാർച്ച് ലക്കത്തിൽ, നരവംശശാസ്ത്രജ്ഞനായ ക്ലോഡ് ലെവി സ്ട്രോസ്സ് ക്രിസ്തുമസ്സ് അപ്പൂപ്പനിലുള്ള വിശ്വാസത്തെ, “ആധുനിക ജനതകൾക്കിടയിൽ പുറജാതീയത ഊട്ടിവളർത്തുന്നതിനുള്ള ഫലഭൂയിഷ്ഠമായ ഒരു വിളനിലം” എന്നു വിളിച്ചു. ഈ വിശ്വാസത്തെ കുറ്റം വിധിച്ചതു നിമിത്തം സഭ നീതീകരിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു. ക്രിസ്തുമസ്സ് അപ്പൂപ്പന്റെ ഉത്ഭവം തേടി പുറകോട്ടു ചെന്നാൽ സാറ്റർനേലിയ രാജാവിൽ എത്തുമെന്നും ലെവി സ്ട്രോസ്സ് അഭിപ്രായപ്പെട്ടു. ഡിസംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ പുരാതന റോമിൽ കൊണ്ടാടിയിരുന്ന ഒരു മഹോത്സവമായിരുന്നു സാറ്റർനേലിയ. ഉത്സവവാരത്തിൽ കെട്ടിടങ്ങൾ എല്ലാം പച്ചച്ചാർത്തുകൊണ്ട് അലങ്കരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നു. ക്രിസ്തുമസ്സിന്റേതുപോലെ സാറ്റർനേലിയയുടെയും സവിശേഷതയായിരുന്നു ആഘോഷത്തിമിർപ്പ്.
ക്രിസ്തുമസ്സ് അപ്പൂപ്പൻ എരിഞ്ഞടങ്ങിയിട്ട് 50 വർഷങ്ങൾ പിന്നിട്ടിരിക്കെ, ഫ്രാൻസിലെ കത്തോലിക്കർ ക്രിസ്തുമസ്സ് അപ്പൂപ്പനെ എങ്ങനെയാണു വീക്ഷിക്കുന്നത്? പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെപ്പോലെതന്നെ റോമൻ സാറ്റർനേലിയയുടെ പേരു നിലനിറുത്തിപ്പോരുന്ന ക്രിസ്തുമസ്സ് അപ്പൂപ്പനും ക്രിസ്തുമസ്സിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ക്രിസ്തുമസ്സിൽ നിന്നു ക്രിസ്തുവിനെ പുറന്തള്ളുന്ന വാണിജ്യരംഗത്തിന്റെ പ്രതീകമാണ് സാന്റാക്ലോസ് എന്ന് വല്ലപ്പോഴുമെങ്ങാനും ഏതെങ്കിലും പുരോഹിതൻ അഭിപ്രായപ്പെട്ടേക്കാം. എന്നാൽ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ പുറജാതീയ ഉത്ഭവം സംബന്ധിച്ച് ഉളവാകുന്ന അസ്വാസ്ഥ്യങ്ങൾ മിക്കപ്പോഴും ജനസമ്മിതിയുടെ മുമ്പിൽ അലിഞ്ഞ് ഇല്ലാതാകുന്നു. (g03 5/08)
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
DR/© Cliché Bibliothèque nationale de France, Paris