ക്രിസ്തീയ ഐക്യം എല്ലാ കാര്യത്തിലുമുള്ള സമാനതയെ അർഥമാക്കുന്നുണ്ടോ?
ബൈബിളിന്റെ വീക്ഷണം
ക്രിസ്തീയ ഐക്യം എല്ലാ കാര്യത്തിലുമുള്ള സമാനതയെ അർഥമാക്കുന്നുണ്ടോ?
അനൈക്യം ഇന്നത്തെ മതത്തിന്റെ വിശേഷതയാണെന്നു തോന്നുന്നു. ഒരേ പള്ളിയിൽ കൂടിവരുന്ന ആളുകൾതന്നെ ഉപദേശത്തിന്റെയും നടത്തയുടെയും കാര്യത്തിൽ തികച്ചും വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ വെച്ചുപുലർത്തിയേക്കാം. ഒരു എഴുത്തുകാരി അതിനെ കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “ഒരേ ദൈവത്തിൽ വിശ്വസിക്കുന്ന രണ്ടു വ്യക്തികളെ പോലും കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇക്കാലത്ത്, ഓരോ മനുഷ്യനും അവന്റേതായ സ്വന്തം ദൈവശാസ്ത്രം ഉള്ളതായി തോന്നുന്നു.”
ഇതിനു നേർ വിപരീതമായി, “ഒന്നു തന്നേ സംസാരിക്കയും” “ഏകമനസ്സിലും ഏകാഭിപ്രായത്തിലും [“ഒരേ ചിന്താഗതിയിലും,” NW] യോജിച്ചിരിക്കയും” വേണം എന്ന് അപ്പൊസ്തലനായ പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (1 കൊരിന്ത്യർ 1:10) ഇന്നു ചിലർ പൗലൊസിന്റെ ആ ബുദ്ധിയുപദേശത്തെ വിമർശിക്കുന്നു. ‘ആളുകൾ വ്യത്യസ്തരാണ്. ക്രിസ്ത്യാനികളെല്ലാം ഒരുപോലെ ചിന്തിക്കണം അല്ലെങ്കിൽ പ്രവർത്തിക്കണം എന്നു ശഠിക്കുന്നത് തെറ്റാണ്’ എന്നൊക്കെയാണ് അവരുടെ വാദം. എന്നാൽ അനുസരണത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനികൾ യന്ത്രമനുഷ്യനെപ്പോലെ ആയിരിക്കണമെന്നാണോ പൗലൊസ് ഉദ്ദേശിച്ചത്? ബൈബിൾ വ്യക്തിപരമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടോ?
ഐക്യം, സർവസമാനത അല്ല
“ന്യായവിചാര പ്രാപ്തി” ഉപയോഗിച്ചുകൊണ്ട് ദൈവത്തെ സേവിക്കാൻ തന്റെ മറ്റൊരു ലേഖനത്തിൽ പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (റോമർ 12:1, NW) ആ സ്ഥിതിക്ക് അവൻ ഒരിക്കലും കൊരിന്ത്യ സഭയിലെ അംഗങ്ങളെ ചിന്താപ്രാപ്തിയില്ലാതെ യാന്ത്രികമായി പ്രവർത്തിക്കുന്നവരായിരിക്കാൻ ഉദ്ബോധിപ്പിക്കുമായിരുന്നില്ല. എന്നാൽ ‘ഏകമനസ്സിലും ഒരേ ചിന്താഗതിയിലും യോജിച്ചിരിക്കണമെന്ന്’ അവൻ അവരോടു പറഞ്ഞത് എന്തുകൊണ്ടാണ്? കൊരിന്തിലെ സഭ ഗുരുതരമായ ഒരു പ്രശ്നത്തെ നേരിടുകയായിരുന്നു. അതുകൊണ്ടാണ് പൗലൊസ് അവർക്ക് ഈ ബുദ്ധിയുപദേശം നൽകിയത്. കക്ഷിപിരിവുകൾ രൂപംകൊണ്ടിരുന്നു. ചിലർ അപ്പൊല്ലോസിനെ തങ്ങളുടെ നേതാവായി വീക്ഷിച്ചപ്പോൾ മറ്റുചിലർ പൗലൊസിനെയും വേറെ ചിലർ പത്രൊസിനെയും തങ്ങളുടെ നേതാവായി കണ്ടു. ക്രിസ്തുവിനെ മാത്രം സ്വീകരിച്ചിരുന്നവരും ഉണ്ടായിരുന്നു. അത്തരം അനൈക്യം ഒരു നിസ്സാര സംഗതി ആയിരുന്നില്ല. കാരണം അത് സഭയുടെ സമാധാനത്തിനു ഭീഷണി ഉയർത്തി.
എഫെസൊസിലെ ക്രിസ്ത്യാനികളെ താൻ പിന്നീട് ഉദ്ബോധിപ്പിച്ചതുപോലെ എഫെസ്യർ 4:3) ഛിദ്രിച്ച കൂട്ടങ്ങളോ വിഭാഗങ്ങളോ ആയി വിഭജിതരായിരിക്കാതെ യേശുക്രിസ്തുവിനെ ഐക്യത്തിൽ അനുഗമിക്കാൻ അവൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ വിധത്തിൽ അവർ ഉദ്ദേശ്യത്തിൽ സമാധാനപരമായി ഏകീകൃതരായിരിക്കുമായിരുന്നു. (യോഹന്നാൻ 17:23) അതുകൊണ്ട് കൊരിന്ത്യർക്കുള്ള പൗലൊസിന്റെ ബുദ്ധിയുപദേശം അവരുടെ ചിന്താഗതിയെ യഥാസ്ഥാനപ്പെടുത്താനും ഐക്യം—സർവസമാനത അല്ല—ഉന്നമിപ്പിക്കാനും ഉതകി.—2 കൊരിന്ത്യർ 13:9, 11.
കൊരിന്ത്യരും “ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ” പൗലൊസ് ആഗ്രഹിച്ചു. (ഉപദേശപരമായ കാര്യങ്ങളിലും ഐക്യം പ്രധാനമാണ്. “ദൈവവും പിതാവുമായവൻ ഒരുവൻ” മാത്രം ഉള്ളതുപോലെ യഥാർഥത്തിൽ ‘വിശ്വാസവും ഒന്നേ’ ഉള്ളു എന്ന് യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നവർ തിരിച്ചറിയുന്നു. (എഫെസ്യർ 4:1-6) അതുകൊണ്ട് ദൈവം, തന്നെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിനു ചേർച്ചയിലാണ് തങ്ങളുടെ വിശ്വാസം എന്ന് ക്രിസ്ത്യാനികൾ ഉറപ്പുവരുത്തുന്നു. ദൈവം ആരാണ്, അവൻ എന്ത് ആവശ്യപ്പെടുന്നു എന്നീ കാര്യങ്ങൾ സംബന്ധിച്ച തങ്ങളുടെ വിശ്വാസത്തിൽ അവർ ഏകീകൃതരാണ്. കൂടാതെ, ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന വ്യക്തമായ ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ അവർ ജീവിതം നയിക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 6:9-11) ഈ വിധത്തിൽ ക്രിസ്ത്യാനികൾ ഉപദേശത്തിന്റെയും ധാർമികനിലവാരങ്ങളുടെയും കാര്യത്തിൽ ഏകീകൃതരായി നിലകൊള്ളുന്നു.
വീക്ഷണങ്ങളിലെ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യൽ
എന്നാൽ അതിന്റെ അർഥം, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ ചിന്തിക്കണം, എന്തു ചെയ്യണം എന്ന് ഓരോ ക്രിസ്ത്യാനിയോടും കൃത്യമായി പറയുന്നു എന്നല്ല. മിക്ക കാര്യങ്ങളിലും വ്യക്തിപരമായ തിരഞ്ഞെടുപ്പ് ഉൾപ്പെടുന്നു. ഒരു ഉദാഹരണം പരിചിന്തിക്കുക. ഒരു ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്നിരിക്കാൻ സാധ്യതയുള്ള മാംസം തിന്നുന്നതിനെ കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ ക്രിസ്ത്യാനികളിൽ പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. ഈ മാംസത്തിന്റെ ഓഹരി ഭക്ഷിക്കുന്നത് വ്യാജാരാധനയുടേതായ ഒരു ക്രിയയിൽ ഏർപ്പെടുന്നതിനു തുല്യമാകുമെന്ന് ചിലർ ഉറച്ചു വിശ്വസിച്ചു. അതേസമയം, മാംസം എവിടെനിന്നുള്ളതാണ് എന്നതിന് പ്രസക്തിയില്ല എന്നായിരുന്നു വേറെ ചിലരുടെ പക്ഷം. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ പ്രശ്നത്തോടുള്ള ബന്ധത്തിൽ, എന്തു ചെയ്യണം എന്ന് ക്രിസ്ത്യാനികളോടു പറയുന്ന ഒരു നിയമം പൗലൊസ് ഉണ്ടാക്കിയില്ല. പകരം, ഇക്കാര്യത്തിൽ ആളുകൾ വ്യത്യസ്ത തീരുമാനങ്ങൾ എടുക്കാൻ ഇടയുണ്ട് എന്ന് അവൻ സമ്മതിച്ചു. a—1 കൊരിന്ത്യർ 8:4-13.
ഇന്ന് തൊഴിൽ, ആരോഗ്യം, വിനോദം തുടങ്ങിയ വ്യക്തിപരമായ തിരഞ്ഞെടുപ്പ് ഉൾപ്പെടുന്ന സംഗതികളിൽ ക്രിസ്ത്യാനികൾ സഹവിശ്വാസികളുടേതിൽനിന്ന് വ്യത്യസ്തമായ തീരുമാനങ്ങൾ എടുത്തേക്കാം. അത് ചിലരെ അസ്വസ്ഥരാക്കിയേക്കാം. വീക്ഷണങ്ങളിലെ വ്യത്യാസങ്ങൾ സഭയിൽ കലഹമോ ഭിന്നിപ്പോ ഉണ്ടാകുന്നതിന് ഇടയാക്കുമോ എന്നായിരിക്കാം അവർ ചിന്തിക്കുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കേണ്ട കാര്യമില്ല. ഈ ദൃഷ്ടാന്തം പരിചിന്തിക്കുക: സംഗീതജ്ഞർക്ക് സംഗീതം രചിക്കുന്നതിന് ലഭ്യമായിരിക്കുന്ന സ്വരങ്ങളുടെ എണ്ണം പരിമിതമാണ്. എങ്കിലും പരിമിതമായ ആ സ്വരങ്ങൾ കൊണ്ട് ശ്രുതിമധുരമായ എത്ര സംഗീതങ്ങൾ വേണമെങ്കിലും രചിക്കാൻ കഴിയും. സമാനമായി, ക്രിസ്ത്യാനികൾ ദൈവിക തത്ത്വങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾത്തന്നെ, അത്തരത്തിലുള്ള ചില തീരുമാനങ്ങളുടെ കാര്യത്തിൽ അവർക്ക് ഒരു അളവോളം തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉണ്ട്.
വ്യക്തിപരമായ തീരുമാനങ്ങളെ മാനിക്കവേതന്നെ ക്രിസ്തീയ ഐക്യം കാത്തുസൂക്ഷിക്കാൻ എങ്ങനെ സാധിക്കും? ഇതിനുള്ള താക്കോൽ സ്നേഹമാണ്. ദൈവത്തോടുള്ള സ്നേഹം അവന്റെ കൽപ്പനകൾക്ക് മനസ്സോടെ കീഴ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാൻ 5:3) സഹമനുഷ്യനോടുള്ള സ്നേഹം വ്യക്തിപരമായ കാര്യങ്ങളിൽ മനസ്സാക്ഷിപൂർവകമായ തീരുമാനങ്ങൾ എടുക്കാനുള്ള മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. (റോമർ 14:3, 4; ഗലാത്യർ 5:13) ഉപദേശപരമായ ഒരു കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന്റെ അധികാരത്തിനു കീഴ്പെട്ടപ്പോൾ പൗലൊസ് ഇക്കാര്യത്തിൽ ഒരു നല്ല മാതൃക വെച്ചു. (മത്തായി 24:45-47; പ്രവൃത്തികൾ 15:1, 2) ഒപ്പംതന്നെ, വ്യക്തിപരമായ തീരുമാനത്തിനു വിട്ടുതന്നിരിക്കുന്ന കാര്യങ്ങളിൽ സഹക്രിസ്ത്യാനികളുടെ മനസ്സാക്ഷിയെ ആദരിക്കാൻ അവൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.—1 കൊരിന്ത്യർ 10:25-33.
ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമല്ലാത്തിടത്തോളം, മനസ്സാക്ഷിപൂർവകമായ ഒരു തീരുമാനം എടുക്കുന്നതിന്റെ പേരിൽ ആരെയും കുറ്റംവിധിക്കാൻ പാടില്ല എന്നു വ്യക്തം. (യാക്കോബ് 4:12) അതേസമയംതന്നെ, വിശ്വസ്ത ക്രിസ്ത്യാനികൾ മറ്റുള്ളവരുടെ മനസ്സാക്ഷിക്ക് ഹാനി സംഭവിക്കാനോ സഭയുടെ ഐക്യം നശിക്കാനോ ഇടയാക്കിക്കൊണ്ട് തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളിൽ കടിച്ചുതൂങ്ങുകയില്ല. ദൈവവചനം വ്യക്തമായി വിലക്കുന്ന ഒരു കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്ന് അവർ അവകാശപ്പെടുകയും ചെയ്യില്ല. (റോമർ 15:1; 2 പത്രൊസ് 2:1, 19) ദൈവത്തോടുള്ള സ്നേഹം നമ്മുടെ മനസ്സാക്ഷിയെ ദൈവത്തിന്റെ ചിന്താഗതിക്കു ചേർച്ചയിൽ കൊണ്ടുവരാൻ നമ്മെ പ്രേരിപ്പിക്കണം. ഇത്, സഹവിശ്വാസികളുമായി ഐക്യത്തിൽ നിലനിൽക്കാൻ നമ്മെ സഹായിക്കും.—എബ്രായർ 5:14. (g03 5/08)
[അടിക്കുറിപ്പ്]
a ഉദാഹരണത്തിന്, ക്രിസ്ത്യാനികൾ ആയിത്തീരുന്നതിനു മുമ്പ് വിഗ്രഹാരാധനയിൽ ഏർപ്പെട്ടിരുന്ന ചിലർ, ആ മാംസം തിന്നുന്നതിനെ ഒരു ആരാധനാ ക്രിയയിൽ ഏർപ്പെടുന്നതായിത്തന്നെ കണക്കാക്കാൻ സാധ്യതയുണ്ടായിരുന്നു. ഇനിയും, ആത്മീയമായി അത്ര ശക്തരല്ലാത്ത ക്രിസ്ത്യാനികൾക്ക് തെറ്റായ ധാരണ ലഭിക്കാനും അവർ ഇടറാനും ഇടയുണ്ടായിരുന്നു എന്നതായിരുന്നു മറ്റൊരു ഉത്കണ്ഠ.