വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദത്തെടുക്കപ്പെടൽ—വെല്ലുവിളികളുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

ദത്തെടുക്കപ്പെടൽ—വെല്ലുവിളികളുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

യുവജനങ്ങൾ ചോദിക്കുന്നു . . .

ദത്തെടുക്കപ്പെടൽ—വെല്ലുവിളികളുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

“എനിക്കു ജന്മം നൽകിയ മാതാപിതാക്കളെ കുറിച്ച്‌ എനിക്ക്‌ ഒന്നും അറിയില്ല, അത്‌ എന്നെ ഒരുപാടു വിഷമിപ്പിക്കുന്നു.”—പതിനാറു വയസ്സുള്ള ബാർബറ.

“ഞാൻ ജനിച്ചത്‌ എവിടെയാണെന്നോ എന്റെ യഥാർഥ മാതാപിതാക്കൾ ആരാണെന്നോ ഒന്നും എനിക്ക്‌ അറിയില്ല. ചിലപ്പോഴൊക്കെ രാത്രികാലങ്ങളിൽ ഞാൻ ഇതേ കുറിച്ചു ചിന്തിക്കാറുണ്ട്‌.”—ഒമ്പതു വയസ്സുള്ള മാത്ത്‌.

എന്റെ വളർത്തുമാതാപിതാക്കളുമായി വഴക്കിടുമ്പോൾ ഞാൻ വിചാരിക്കും, എന്റെ ‘യഥാർഥ’ മാതാപിതാക്കൾ ആയിരുന്നെങ്കിൽ എന്നെ കുറേക്കൂടെ മനസ്സിലാക്കിയേനെ എന്ന്‌. അങ്ങനെയൊക്കെ ചിന്തിക്കുന്നതു നന്ദികേടാണെന്ന്‌ എനിക്കറിയാം, ഇതിനെ കുറിച്ചൊന്നും എന്റെ വളർത്തുമാതാപിതാക്കളോട്‌ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.”—പതിനാറു വയസ്സുള്ള കെന്റാന.

ദത്തെടുക്കപ്പെട്ട ഒരു കുട്ടിയുടെ ജീവിതത്തിന്‌ അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരിക്കും എന്നതു സത്യമാണ്‌. മുകളിൽ വിവരിച്ചതുപോലുള്ള വികാരങ്ങളുമായി മല്ലിടുന്ന ഒട്ടനവധി യുവജനങ്ങളുണ്ട്‌. തങ്ങൾക്കു ജന്മം നൽകിയ മാതാപിതാക്കളെ കണ്ടെത്തേണ്ടതുണ്ടോ, അവരോടൊപ്പമുള്ള ജീവിതം കൂടുതൽ സന്തോഷകരമായിരിക്കുമോ എന്നൊക്കെ ഈ കുട്ടികൾ ചിന്തിക്കുന്നു. എന്നാൽ ഇവ മാത്രമല്ല വെല്ലുവിളികൾ.

ഈ ലേഖന പരമ്പരയിലെ ഒരു മുൻ ലേഖനത്തിൽ, ദത്തെടുക്കപ്പെട്ട കുട്ടികളുടെ മനസ്സിൽ വരാനിടയുള്ള ചില നിഷേധാത്മക ചിന്തകളെ കുറിച്ചു ഞങ്ങൾ ചർച്ച ചെയ്‌തിരുന്നു. a ദത്തെടുക്കപ്പെട്ട ഒരു കുട്ടിക്കു ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിന്‌ അത്തരം മനംമടുപ്പിക്കുന്ന ചിന്തകളെ തടുക്കേണ്ടതുണ്ട്‌. ഉയർന്നു വന്നേക്കാവുന്ന മറ്റുചില വെല്ലുവിളികൾ എന്തൊക്കെയാണ്‌? അവയുമായി പൊരുത്തപ്പെടാൻ എന്തു പ്രായോഗിക നടപടികളാണു കൈക്കൊള്ളാൻ കഴിയുക?

അവർ എന്റെ “യഥാർഥ“ മാതാപിതാക്കൾ ആണോ?

തനിക്കു ജന്മം നൽകിയ അമ്മയെ കുറിച്ചു താൻ വളരെ നേരം ചിന്തിച്ചിരിക്കുമായിരുന്നു എന്ന്‌ 13 വയസ്സുള്ള ജാക്ക്‌ പറയുന്നു. അത്‌ അവന്റെ വളർത്തുമാതാപിതാക്കളുമായി ചില പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കി. അവൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: “എനിക്കു ദേഷ്യം വരുമ്പോഴെല്ലാം ഞാൻ പറയും, ‘നിങ്ങൾ എന്റെ യഥാർഥ അമ്മയല്ലല്ലോ, എന്നെ ശിക്ഷിക്കാൻ നിങ്ങൾക്ക്‌ എന്ത്‌ അധികാരമാണുള്ളത്‌!’”

നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, ജാക്കിന്‌ ഗൗരവമേറിയ ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു: ആരാണ്‌ അവന്റെ “യഥാർഥ” അമ്മ? നിങ്ങൾ ദത്തെടുക്കപ്പെട്ട ഒരു കുട്ടിയാണെങ്കിൽ നിങ്ങളും ഇതേ ചോദ്യവുമായി മല്ലിടുന്നുണ്ടായിരിക്കാം. പ്രത്യേകിച്ച്‌, ജന്മം നൽകിയ മാതാപിതാക്കൾ നിങ്ങളുടെ വളർത്തുമാതാപിതാക്കളെക്കാൾ നന്നായി നിങ്ങളെ പരിപാലിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നെങ്കിൽ. ജന്മം നൽകുക എന്ന ഒരേയൊരു നടപടികൊണ്ട്‌ രണ്ടുപേർ നിങ്ങളുടെ “യഥാർഥ” മാതാപിതാക്കൾ ആയിത്തീരുമോ?

ജാക്കിന്റെ വളർത്തമ്മ അങ്ങനെ ചിന്തിച്ചില്ല. ജാക്ക്‌ ഇങ്ങനെ പറയുന്നു: “അമ്മ പറയും, ‘ഞാൻതന്നെയാണ്‌ നിന്റെ യഥാർഥ അമ്മ. നിനക്ക്‌ ഒരു പെറ്റമ്മ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നിന്റെ യഥാർഥ അമ്മ ഞാനാണ്‌.’” മുതിർന്നവർ ഒരു കുട്ടിയെ ദത്തെടുക്കുമ്പോൾ അവനു പാർപ്പിടവും ഭക്ഷണവും പ്രദാനം ചെയ്യാനും അവനെ വളർത്താനും അവന്റെ ആവശ്യങ്ങൾക്കായി കരുതാനും ഉള്ള ഉത്തരവാദിത്വം അവർ ഏറ്റെടുക്കുന്നു. ഇത്തരത്തിൽ അവർ തീർച്ചയായും “യഥാർഥ” മാതാപിതാക്കൾ ആയിത്തീരുന്നു. (1 തിമൊഥെയൊസ്‌ 5:8) നിങ്ങൾ ജീവിക്കുന്ന പ്രദേശത്തെ അധികാരികളുടെ മുമ്പാകെ അവർ നിങ്ങളുടെ യഥാർഥ മാതാപിതാക്കളാണ്‌. ദൈവത്തിന്റെ ദൃഷ്ടിയിലോ?

ചരിത്രത്തിൽ, ദത്തെടുക്കലിന്റെ ഏറ്റവും കീർത്തികേട്ട ഒരു ഉദാഹരണമാണ്‌ യേശുക്രിസ്‌തുവിന്റേത്‌. തച്ചനായ യോസേഫിന്റെ പുത്രനല്ലായിരുന്നു യേശു. എന്നിട്ടും യോസേഫ്‌ അവനെ തന്റെ സ്വന്തം പുത്രനായി സ്വീകരിച്ചു. (മത്തായി 1:24, 25) യേശു വളർന്നപ്പോൾ അവൻ യോസേഫിന്റെ അധികാരത്തോടു മത്സരിച്ചോ? ഇല്ല. മറിച്ച്‌, തന്റെ വളർത്തുപിതാവിനെ അനുസരിക്കേണ്ടതു ദൈവേഷ്ടമാണെന്ന്‌ അവൻ തിരിച്ചറിഞ്ഞു. ഇസ്രായേലിലെ കുട്ടികൾക്കു ദൈവം കൊടുത്ത നിയമം യേശുവിനു സുപരിചിതമായിരുന്നു. എന്തായിരുന്നു ആ നിയമം?

നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക

യുവജനങ്ങളോടു തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (ആവർത്തനപുസ്‌തകം 5:16) “ബഹുമാനിക്കുക” എന്ന പദം ബൈബിളിൽ മിക്കപ്പോഴും, ആദരവിനെയും വിലമതിപ്പിനെയും പരിഗണനയെയും കുറിക്കുന്നു. നിങ്ങളുടെ വളർത്തുമാതാപിതാക്കളോടു ദയകാണിച്ചുകൊണ്ടും അവരുടെ സ്ഥാനത്തെ ബഹുമാനിച്ചുകൊണ്ടും അവരുടെ വീക്ഷണങ്ങൾക്കു ശ്രദ്ധ നൽകിക്കൊണ്ടും അവർ നിങ്ങളോട്‌ ആവശ്യപ്പെടുന്ന ന്യായമായ ഏതു കാര്യവും ചെയ്യാനുള്ള മനസ്സൊരുക്കം കാണിച്ചുകൊണ്ടും നിങ്ങൾക്ക്‌ അവരെ ബഹുമാനിക്കാൻ കഴിയും.

നിങ്ങളുടെ വളർത്തുമാതാപിതാക്കൾ ചിലപ്പോഴൊക്കെ ന്യായബോധമില്ലാതെ പെരുമാറുന്നെങ്കിലോ? അങ്ങനെ സംഭവിക്കും എന്നതു തീർച്ചയാണ്‌. ജന്മം നൽകിയവരായാലും എടുത്തുവളർത്തുന്നവർ ആയാലും എല്ലാ മാതാപിതാക്കളും അപൂർണരാണ്‌. അവരിലെ കുറവുകൾ നിമിത്തം അവരോട്‌ അനുസരണം പ്രകടമാക്കുക എന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌. ഇത്തരം സന്ദർഭങ്ങളിൽ, നിങ്ങൾ ഒരു ദത്തുപുത്രൻ ആയിരിക്കുന്നതിനാൽ അവരെ അനുസരിക്കാൻ നിങ്ങൾക്ക്‌ അത്ര കടപ്പാടില്ലെന്നു ചിന്തിക്കാൻ നിങ്ങൾ പ്രവണത കാണിച്ചേക്കാം. എന്നാൽ വാസ്‌തവത്തിൽ അവരെ അനുസരിക്കാനുള്ള കടപ്പാട്‌ നിങ്ങൾക്കില്ലേ?

യേശുവിന്റെ സാഹചര്യം പരിചിന്തിക്കുന്നത്‌ ഈ അവസരത്തിൽ സഹായകമാണ്‌. യേശു പൂർണനായിരുന്നു എന്ന കാര്യം ഓർക്കുക. (എബ്രായർ 4:15; 1 പത്രൊസ്‌ 2:22) എന്നാൽ അവന്റെ വളർത്തുപിതാവും അവനെ പ്രസവിച്ച അമ്മയും പൂർണരായിരുന്നില്ല. അതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌, തന്റെ മാതാപിതാക്കൾക്കു തെറ്റുപറ്റി എന്ന്‌ യേശുവിനു മനസ്സിലായ സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, യോസേഫിന്റെ ശിരഃസ്ഥാന പ്രയോഗത്തിൽ അപൂർണതകൾ ദൃശ്യമായപ്പോഴോ അമ്മയായ മറിയ നൽകിയ മാർഗനിർദേശങ്ങളിൽ കുറവുകൾ ഉള്ളതായി തെളിഞ്ഞപ്പോഴോ യേശു മത്സരിച്ചോ? ഒരിക്കലുമില്ല. യേശു മുതിർന്നുവരവേ, തന്റെ മാതാപിതാക്കൾക്കു “കീഴടങ്ങിയിരുന്നു” എന്നാണു ബൈബിൾ നമ്മോടു പറയുന്നത്‌.—ലൂക്കൊസ്‌ 2:51.

നിങ്ങളുടെയും നിങ്ങളുടെ വളർത്തുമാതാപിതാക്കളുടെയും വീക്ഷണങ്ങളിൽ പൊരുത്തമില്ലായ്‌മ ഉടലെടുക്കുമ്പോൾ, അവരുടെ പക്ഷത്തു തെറ്റുണ്ടെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു ബോധ്യമുണ്ടായിരിക്കാം. എന്നാൽ, നിങ്ങളും അപൂർണരാണെന്ന കാര്യം നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്‌. മിക്കപ്പോഴും തെറ്റുപറ്റുന്നത്‌ നിങ്ങൾക്ക്‌ ആയിരിക്കും. അത്‌ എന്തുമായിക്കൊള്ളട്ടെ, യേശുവിന്റെ ഉദാഹരണം പിൻപറ്റുന്നതല്ലേ ശരിയായ മാർഗം? (1 പത്രൊസ്‌ 2:21) അങ്ങനെ ചെയ്യുന്നത്‌ അനുസരണം പ്രകടമാക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കേണ്ടതിനു മറ്റുചില പ്രധാന കാരണങ്ങളുണ്ട്‌.

ബൈബിൾ ഇപ്രകാരം പറയുന്നു: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.” (കൊലൊസ്സ്യർ 3:20) അതേ, നിങ്ങളുടെ അനുസരണം നിങ്ങളുടെ സ്വർഗീയപിതാവിനെ സന്തുഷ്ടനാക്കും. (സദൃശവാക്യങ്ങൾ 27:11) കൂടാതെ, നിങ്ങളും സന്തുഷ്ടൻ ആയിരിക്കണമെന്നാണ്‌ അവന്റെ ആഗ്രഹം. അതിനായി നിങ്ങൾ അനുസരണം പഠിക്കാൻ അവൻ ആഗ്രഹിക്കുന്നു. ‘നന്മ ഉണ്ടാകുവാനും ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും’ അനുസരണമുള്ളവർ ആയിരിക്കാൻ അവന്റെ വചനം യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—എഫെസ്യർ 6:2, 3.

വളർത്തുമാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാക്കുക

നിങ്ങളുടെ വളർത്തുമാതാപിതാക്കളുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുക എന്നതിൽ അവരെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിനെക്കാൾ അധികം ഉൾപ്പെടുന്നു. ഊഷ്‌മളതയും സ്‌നേഹവും നിറഞ്ഞ ഒരു ഭവനാന്തരീക്ഷം നിങ്ങൾക്ക്‌ ആവശ്യമാണ്‌ എന്നതിനു സംശയമില്ല. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങളുടെ വളർത്തുമാതാപിതാക്കൾക്കുണ്ട്‌. എന്നാൽ നിങ്ങൾക്കും അതിൽ ഒരു സുപ്രധാന പങ്കുവഹിക്കാൻ കഴിയും. എങ്ങനെ?

ആദ്യംതന്നെ അവരുമായി കൂടുതൽ അടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക. അവരുടെ പശ്ചാത്തലം, ജീവിതം, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ സംബന്ധിച്ച്‌ അവരോടുതന്നെ ചോദിക്കുക. നിങ്ങളെ ഭാരപ്പെടുത്തുന്ന ചില പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കാണാൻ അവരെ സമീപിക്കുക. അവർ സ്വസ്ഥമായിരിക്കുമ്പോൾ, നിങ്ങൾ പറയുന്നതു ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കുമ്പോൾ വേണം അങ്ങനെ ചെയ്യാൻ. (സദൃശവാക്യങ്ങൾ 20:5) രണ്ടാമതായി, വീട്ടുകാര്യങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ അവരെ സഹായിക്കുക, നിങ്ങളെ നിർബന്ധിക്കാതെതന്നെ വീട്ടുജോലികളും മറ്റും ചെയ്‌തുകൊടുക്കുക.

എന്നാൽ നിങ്ങൾക്കു ജന്മം നൽകിയ മാതാപിതാക്കളെ സംബന്ധിച്ചോ? നിങ്ങൾ അവരെ അന്വേഷിച്ചുപോയാലും അവർ നിങ്ങളെ അന്വേഷിച്ചു വന്നാലും വളർത്തുമാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിന്‌ അതൊരു ഭീഷണി ആയിരിക്കേണ്ടതുണ്ടോ? മുമ്പൊക്കെ, തങ്ങൾ ദത്തുനൽകിയ കുട്ടിയെ കണ്ടെത്തുന്നതിനു സഹായകമായ വിവരങ്ങൾ, ദത്തുനൽകൽ ഏജൻസികൾ യഥാർഥ മാതാപിതാക്കൾക്കു നൽകുമായിരുന്നില്ല. ഇന്ന്‌, അത്തരം നയങ്ങൾക്കു മാറ്റം വന്നിട്ടുണ്ട്‌. ദത്തെടുക്കപ്പെട്ട നിരവധി കുട്ടികൾ തങ്ങൾ ഓർക്കുന്നില്ലാത്ത, തങ്ങൾക്കു ജന്മം നൽകിയ മാതാപിതാക്കളെ മുഖാമുഖം കണ്ടിരിക്കുന്നു. നിങ്ങൾ ജീവിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്‌ ദത്തെടുക്കൽ നിയമങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം.

നിങ്ങളുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തണോ വേണ്ടയോ എന്നുള്ളതു വ്യക്തിപരമായ തീരുമാനമാണ്‌. പക്ഷേ അത്‌ എളുപ്പമുള്ള ഒന്നല്ല. ദത്തെടുക്കപ്പെട്ട യുവജനങ്ങൾക്ക്‌ ഇതു സംബന്ധിച്ചു സമ്മിശ്രവികാരങ്ങൾ അനുഭവപ്പെടാറുണ്ട്‌. തനിക്കു ജന്മം നൽകിയ മാതാപിതാക്കളെ കാണാൻ ചിലർ അതിയായി വാഞ്‌ഛിച്ചേക്കാം. എന്നാൽ മറ്റു ചിലർ അതു വേണ്ടെന്നു തീരുമാനിക്കുന്നു. എന്നിരുന്നാലും, ഒട്ടനവധി യുവജനങ്ങൾക്ക്‌, തങ്ങൾക്കു ജന്മം നൽകിയ മാതാപിതാക്കളുമായി സമ്പർക്കത്തിൽ വരാൻ അവസരം ലഭിച്ചിട്ടുണ്ട്‌, അതും വളർത്തുമാതാപിതാക്കളുമായുള്ള ബന്ധത്തിനു തെല്ലും ഉലച്ചിൽ തട്ടാതെതന്നെ.

ഇക്കാര്യത്തിൽ നിങ്ങളുടെ വളർത്തുമാതാപിതാക്കളിൽനിന്നും ക്രിസ്‌തീയ സഭയിലെ പക്വതയുള്ള ക്രിസ്‌ത്യാനികളിൽനിന്നും മാർഗനിർദേശങ്ങൾ തേടുക. (സദൃശവാക്യങ്ങൾ 15:22) ഇതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ്‌ സമയമെടുത്തു ഗൗരവമായി ആലോചിക്കുക. സദൃശവാക്യങ്ങൾ 14:15 പറയുന്നു, “സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”

നിങ്ങൾക്കു ജന്മം നൽകിയവരുമായി സമ്പർക്കത്തിൽ വരാനുള്ള ശ്രമത്തിനിടയിൽ, നിങ്ങളെ ദത്തെടുത്തു പോറ്റിവളർത്തിയ മാതാപിതാക്കളെ തുടർന്നും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ മറക്കരുത്‌. അങ്ങനെ ചെയ്യുന്നെങ്കിൽ, വർഷങ്ങൾക്കുമുമ്പ്‌ നിങ്ങളെ ദത്തുനൽകിയ, നിങ്ങൾക്കു ജന്മം നൽകിയവരെ കുറിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കവേതന്നെ, നിങ്ങളെ പോറ്റിവളർത്തിയ, നിങ്ങൾക്കു പരിശീലനം നൽകിയ നിങ്ങളുടെ വളർത്തച്ഛനോടും വളർത്തമ്മയോടുമുള്ള ബന്ധം ദൃഢമായിത്തന്നെ നിലനിറുത്താൻ നിങ്ങൾക്കു കഴിയും.

നിങ്ങളുടെ സ്വർഗീയ പിതാവുമായുള്ള ബന്ധം ശക്തിപ്പെടുത്തുക

തങ്ങൾ അനാഥരാകുമോ എന്ന ഭീതി ദത്തെടുക്കപ്പെട്ട പല യുവജനങ്ങൾക്കും ഉണ്ട്‌. തങ്ങളുടെ രക്തബന്ധങ്ങളെ നഷ്ടപ്പെട്ടതുപോലെ ഒരിക്കൽ ദത്തുകുടുംബത്തെയും തങ്ങൾക്കു നഷ്ടപ്പെടാം എന്ന്‌ അവർ ഭയക്കുന്നു. അത്തരം ഭീതിദമായ ചിന്തകളുടെ ആഴം മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നിരുന്നാലും, പിൻവരുന്ന ജ്ഞാനമൊഴി ശ്രദ്ധിക്കുക: “സ്‌നേഹത്തിൽ ഭയമില്ല; . . . തികഞ്ഞ സ്‌നേഹം, ഭയത്തെ പുറത്താക്കിക്കളയുന്നു.” (1 യോഹന്നാൻ 4:18) പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള സ്വസ്ഥത കെടുത്തുന്ന ചിന്തകൾ നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്‌. പകരം, നിങ്ങളുടെ വീട്ടിലുള്ള എല്ലാവരെയും, മറ്റുള്ളവരെയും അകമഴിഞ്ഞു സ്‌നേഹിക്കുക. എല്ലാറ്റിനും ഉപരിയായി, സ്വർഗീയപിതാവായ യഹോവയാം ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹബന്ധം ശക്തിപ്പെടുത്തുക. അവൻ പൂർണമായി ആശ്രയിക്കാൻ കൊള്ളാവുന്നവനാണ്‌. തന്റെ വിശ്വസ്‌തരായ മക്കളെ അവൻ ഒരിക്കലും ഉപേക്ഷിക്കില്ല. ഭയാശങ്കകൾ നീക്കി നിങ്ങളെ ആശ്വസിപ്പിക്കാൻ അവനു കഴിയും.—ഫിലിപ്പിയർ 4:6, 7.

ഒരു ദത്തുപുത്രിയായ കത്രീന പറയുന്നത്‌, ബൈബിൾ വായനയിലൂടെ അവൾക്ക്‌ യഹോവയോട്‌ കൂടുതൽ അടുക്കുന്നതിനും സന്തോഷകരമായ, ഫലപ്രദമായ ഒരു ജീവിതം നയിക്കുന്നതിനും കഴിയുന്നു എന്നാണ്‌. “നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ വികാരങ്ങളെ അറിയുന്നതിനാൽ” യഹോവയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കേണ്ടത്‌ പ്രധാനമാണെന്ന്‌ അവൾ പറയുന്നു. കത്രീനയുടെ പ്രിയപ്പെട്ട തിരുവെഴുത്താണ്‌ സങ്കീർത്തനം 27:10, അത്‌ ഇങ്ങനെ പറയുന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (g03 5/22)

[അടിക്കുറിപ്പ്‌]

[16-ാം പേജിലെ ചിത്രം]

നിങ്ങളുടെ വളർത്തുമാതാപിതാക്കളുമായി കൂടുതൽ അടുക്കാനുള്ള അവസരങ്ങൾ തേടുക