കാര്യങ്ങൾ എന്നെങ്കിലും മെച്ചപ്പെടുമോ?
കാര്യങ്ങൾ എന്നെങ്കിലും മെച്ചപ്പെടുമോ?
ലോകാരോഗ്യ സംഘടനയും ബന്ധപ്പെട്ട മറ്റു സംഘടനകളും ഇന്ന് രോഗ നിരീക്ഷണ-നിയന്ത്രണ പരിപാടികൾ നടത്തിവരുന്നു. കീടങ്ങൾ മൂലമുള്ള രോഗസംക്രമണത്തെ ചെറുക്കുന്നതിനു പല സംഘടനകളും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും പുതിയ മരുന്നുകളെ കുറിച്ചും രോഗ നിയന്ത്രണത്തിനുള്ള പുതിയ മാർഗങ്ങളെ കുറിച്ചും ഉള്ള ഗവേഷണത്തെ ഉന്നമിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ സ്വയം ബോധവത്കരണം നടത്താനും സംരക്ഷിക്കാനും വ്യക്തികൾക്കും സമൂഹത്തിനും വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും. എങ്കിലും, വ്യക്തികളെ സംരക്ഷിക്കുക എന്നതും ലോകത്തെമ്പാടും രോഗ നിയന്ത്രണം സാധ്യമാക്കുക എന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്.
രോഗ നിയന്ത്രണം വിജയപ്രദമാക്കുന്നതിന് ആഗോളതലത്തിൽ സഹകരണവും പരസ്പരാശ്രയവും ഒഴിച്ചുകൂടാനാവാത്തതാണെന്നു പല വിദഗ്ധരും വിശ്വസിക്കുന്നു. “ദ്രുതഗതിയിലുള്ള ആഗോളവത്കരണം, മനുഷ്യർ തമ്മിലുള്ള അകലം കുറച്ചിരിക്കുന്നതിനാൽ ഭൂമിയിലെങ്ങുമുള്ള മനുഷ്യർ തങ്ങളുടെ അയൽപക്കം, പ്രവിശ്യ, രാജ്യം, ഭൗമാർധഗോളം എന്നിവയെ മാത്രം തങ്ങളുടെ പരിസ്ഥിതിമണ്ഡലമായി കരുതുന്നത് ഒഴിവാക്കേണ്ടതുണ്ട്” എന്ന് പുലിറ്റ്സർ പുരസ്കാരം നേടിയ ലോറീ ഗാറെറ്റ്, വരാനിരിക്കുന്ന മഹാമാരി—അസന്തുലിതമായ ഒരു ലോകത്തിൽ പുതുതായി ഉടലെടുക്കുന്ന രോഗങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. “സൂക്ഷ്മാണുക്കൾക്കും അവയെ സംക്രമിപ്പിക്കുന്ന പ്രാണികൾക്കും മനുഷ്യൻ കെട്ടിപ്പൊക്കിയിരിക്കുന്ന കൃത്രിമ അതിർത്തികൾ ഒന്നും തിരിച്ചറിയാൻ കഴിയില്ല.” ഏതെങ്കിലും രോഗം ഒരു രാജ്യത്തു പൊട്ടിപ്പുറപ്പെട്ടാൽ പെട്ടെന്നുതന്നെ അത് അയൽരാജ്യങ്ങളിൽ മാത്രമല്ല, മറിച്ച് മുഴുലോകത്തിലും ഭയാശങ്ക ഉണർത്തുന്നു.
ചില ഗവൺമെന്റുകളും ജനങ്ങളും തങ്ങളുടെ രാജ്യത്തിനു പുറത്തുനിന്നു വരുന്ന ഏത് ഇടപെടലുകളെയും—രോഗനിയന്ത്രണ പരിപാടികളെ പോലും—സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നു. അതുകൂടാതെ, ഗവൺമെന്റുകളുടെ പക്ഷത്തെ ദീർഘവീക്ഷണമില്ലായ്മയും വാണിജ്യരംഗത്തെ അത്യാർത്തിയും പലപ്പോഴും ഏകീകൃതമായ അന്താരാഷ്ട്ര ഉദ്യമങ്ങൾക്കു വിഘാതമാകുന്നു. മനുഷ്യനും രോഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ സൂക്ഷ്മാണുക്കൾ വിജയിക്കുമോ? വിജയിക്കും എന്നാണ് എഴുത്തുകാരനായ യൂജിൻ ലിൻഡെൻ കരുതുന്നത്. അദ്ദേഹം പറയുന്നു: “വളരെ കുറച്ചു സമയമേ ശേഷിച്ചിട്ടുള്ളൂ.”
പ്രത്യാശയ്ക്കുള്ള കാരണം
ശാസ്ത്ര സാങ്കേതിക പുരോഗതികളെ ബഹുദൂരം പിന്നിലാക്കി രോഗങ്ങൾ വളരെ മുന്നിലെത്തിയിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന പല ഘടകങ്ങളിൽ ഒന്നു മാത്രമാണ് കീടങ്ങൾ പരത്തുന്ന രോഗങ്ങൾ. എങ്കിലും പ്രത്യാശയ്ക്കു വകയുണ്ട്. ജീവജാലങ്ങൾ തമ്മിലുള്ള സങ്കീർണബന്ധങ്ങളെ കുറിച്ചു മനസ്സിലാക്കി തുടങ്ങിയിട്ടേ ഉള്ളു എങ്കിലും ഭൂമിക്കു സ്വയം സൗഖ്യമാക്കാനുള്ള ശക്തിയുണ്ട് എന്ന വസ്തുത ശാസ്ത്രജ്ഞന്മാർ തിരിച്ചറിയുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രാപ്തിയോടെയാണു നമ്മുടെ ഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, മുമ്പു വെട്ടിത്തെളിച്ച പ്രദേശങ്ങൾ വീണ്ടും വനങ്ങളാകുന്നു. കാലം കടന്നു പോകുമ്പോൾ സൂക്ഷ്മാണുക്കളും കീടങ്ങളും മൃഗങ്ങളും തമ്മിലുള്ള ബന്ധം സമനിലയിൽ വരുത്തപ്പെടുന്നു.
ഏറെ പ്രധാനമായി, പ്രകൃതിയുടെ സങ്കീർണമായ രൂപകൽപ്പന ഒരു സ്രഷ്ടാവിലേക്ക്, ഭൂമിയിലെ പ്രവർത്തന സംവിധാനങ്ങൾക്ക് ആരംഭം കുറിച്ച ഒരു ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഭൂമിയുടെ സൃഷ്ടിക്കു പിന്നിൽ ഉന്നതമായ ഒരു ബുദ്ധിശക്തി പ്രവർത്തിച്ചിട്ടുണ്ട് എന്നു പല ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. അതേ, ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഒരു ദൈവത്തിന്റെ അസ്തിത്വത്തെ നിരാകരിക്കാനാവില്ല. സ്രഷ്ടാവായ യഹോവയാം ദൈവത്തെ, സർവശക്തനും സ്നേഹവാനും ആയി ബൈബിൾ വർണിക്കുന്നു. അവൻ നമ്മുടെ സന്തുഷ്ടിയിൽ ആഴമായ താത്പര്യമുള്ളവനാണ്.
ആദ്യ മനുഷ്യന്റെ മനഃപൂർവ പാപത്താലാണ് മനുഷ്യർക്ക് അപൂർണതയും രോഗവും മരണവും കൈമാറി കിട്ടിയിരിക്കുന്നത് എന്നും ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നാം അനന്തമായി കഷ്ടപ്പാട് അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നാണോ അതിന്റെ അർഥം? ഒരിക്കലുമല്ല! ഈ ഭൂമിയിൽ വലുതും ചെറുതുമായ ജീവജാലങ്ങളോടൊപ്പം മനുഷ്യനു സുഖമായി ജീവിക്കാൻ തക്കവണ്ണം ഇവിടം ഒരു പറുദീസ ആക്കണം എന്നാണ് ദൈവത്തിന്റെ ഉദ്ദേശ്യം. ഒരു ജീവിയും, അവ വലിയ കാട്ടുമൃഗങ്ങളോ ചെറിയ കീടങ്ങളോ ആയിക്കൊള്ളട്ടെ മനുഷ്യനു മേലാൽ അപകടകാരികൾ ആയിരിക്കുകയില്ലാത്ത ഒരു ലോകത്തെ കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നു.—യെശയ്യാവു 11:6-9.
അത്തരം ഒരു അവസ്ഥ പരിപാലിച്ചു കൊണ്ടുപോകുന്നതിൽ സാമൂഹികമായും പരിസ്ഥിതിപരമായും മനുഷ്യനു തീർച്ചയായും ഒരു പങ്കു വഹിക്കാനുണ്ടായിരിക്കും. ഭൂമിയെ ‘കാപ്പാൻ’ ആണ് ദൈവം മനുഷ്യനോടു കൽപ്പിച്ചത്. (ഉല്പത്തി 2:15) വരാനിരിക്കുന്ന പറുദീസയിൽ സ്രഷ്ടാവിന്റെ നിർദേശങ്ങൾ അനുസരണപൂർവം പിൻപറ്റിക്കൊണ്ടു മനുഷ്യൻ ആ വേല പൂർണമായി നിറവേറ്റും. അതുകൊണ്ട്, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാ”ത്ത ആ കാലത്തിനായി നമുക്കു നോക്കിപ്പാർത്തിരിക്കാം.—യെശയ്യാവു 33:24. (g03 5/22)