വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾ

മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾ

മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾ

നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ഒരു കാര്യം വാസ്‌തവമാണ്‌. എന്തു ധരിക്കും എന്നു നിത്യേന നാം തീരുമാനിക്കുന്നത്‌ ഒരു പരിധിവരെ ഫാഷനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ആത്യന്തികമായി, വിപണിയിൽ എന്ത്‌ ലഭ്യമായിരിക്കുന്നു എന്നത്‌ വലിയൊരു പങ്കും ഫാഷനെ ആശ്രയിച്ചാണിരിക്കുന്നത്‌.

ഇന്നു സാധാരണമെന്നു നാം കരുതുന്ന വസ്‌ത്രങ്ങൾ ഒരിക്കൽ ഏറ്റവും പുതിയ ഫാഷനായിരുന്നു. ഉദാഹരണത്തിന്‌, പുരുഷന്മാർ ധരിക്കുന്ന ഷർട്ടും ടൈയും ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ ആളുകളുടെ ഭ്രമമായിരുന്നു. സ്‌ത്രീകളുടെ സ്വെറ്റർ 1920-കളിൽ സുസ്ഥാപിതമായ ഒരു സ്റ്റൈൽ ആയി മാറി.

ഫാഷൻ വ്യവസായത്തിന്‌ ഉത്തേജനം പകരുന്നത്‌ രണ്ട്‌ അടിസ്ഥാന സംഗതികളാണ്‌—പുതുമയ്‌ക്കായുള്ള വെമ്പലും മറ്റുള്ളവരുടെ കൂട്ടത്തിൽ ചേർന്നു പോകാനുള്ള ആഗ്രഹവും. എല്ലാവരുംതന്നെ എന്തെങ്കിലും പുതിയത്‌ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്‌. അതുകൊണ്ടാണ്‌, നമുക്ക്‌ ഉള്ള വസ്‌ത്രങ്ങൾ കീറിയിട്ടില്ലെങ്കിൽപ്പോലും നാം പുതിയവ വാങ്ങുന്നത്‌, വെറുതെ ഒരു മാറ്റത്തിനുവേണ്ടി. കൂടാതെ, മറ്റുള്ളവർക്ക്‌ നാം വെറും പഴഞ്ചൻ രീതിക്കാരാണെന്നു തോന്നാതിരിക്കാൻ വേണ്ടിയും കൂട്ടുകാരുടെയോ സഹപ്രവർത്തകരുടെയോ വസ്‌ത്രധാരണ രീതിയോടു ചേർന്നുപോകുന്ന തരത്തിലുള്ളവ നാം വാങ്ങുന്നു. ഈ നൂറ്റാണ്ടുകളിലെല്ലാം വസ്‌ത്രവ്യവസായ മേഖല ആളുകളുടെ ഈ വാഞ്‌ഛയെ—അതായത്‌ പുതുമയ്‌ക്കും സമാനതയ്‌ക്കുമുള്ള ആഗ്രഹത്തെ—തൃപ്‌തിപ്പെടുത്തുകയും ചിലപ്പോഴൊക്കെ ചൂഷണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഒരു ഹ്രസ്വ ചരിത്രം

ഒരു പ്രത്യേക സ്റ്റൈലിനു രൂപം കൊടുക്കാനായി, ഡിസൈനർമാർ അഞ്ച്‌ അടിസ്ഥാന സംഗതികൾ കണക്കിലെടുക്കുന്നു: നിറം, പാറ്റേൺ, ഡ്രേപ്പ്‌ (സ്വാഭാവികമായി വരുന്ന മടക്കുകളും ചുളിവുകളും), ഇഴഗുണം, ലൈൻ ബാലൻസ്‌ (ശരീരത്തിന്റെ കുറവുകൾ പരിഹരിക്കും വിധമുള്ള കട്ടിങ്ങുകൾ) എന്നിവ. ഈ അഞ്ചു മേഖലകളിലും ഡിസൈനർമാർക്കും വസ്‌ത്ര നിർമാതാക്കൾക്കും ഇച്ഛാനുസരണം തിരഞ്ഞെടുക്കാവുന്ന ഘടകങ്ങളുടെ എണ്ണം വർഷങ്ങളിലൂടെ വർധിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, പുരാതന ഈജിപ്‌തിൽ അവിടെത്തന്നെ ഉണ്ടാക്കിയിരുന്ന നേർത്ത ചണവസ്‌ത്രമായിരുന്നു ആളുകൾക്ക്‌ ഏറെ പ്രിയം, അത്‌ ഉഷ്‌ണകാലാവസ്ഥയ്‌ക്കു തികച്ചും ഇണങ്ങിയതുമായിരുന്നു. എന്നാൽ ചണവസ്‌ത്രം ചായംമുക്കുക അത്ര എളുപ്പല്ലാത്തതിനാൽ അതിനു സാധാരണ ഒരു നിറമേ ഉണ്ടായിരുന്നുള്ളൂ—ബ്ലീച്ചുചെയ്‌ത വെളുപ്പുനിറം. തങ്ങളുടെ വസ്‌ത്രങ്ങൾക്ക്‌ ആകർഷകമായ മടക്കുകളും ആകാരഭംഗിയും ഉണ്ടായിരിക്കാൻ തക്കവണ്ണം ഈജിപ്‌തിലെ ഫാഷൻ ഡിസൈനർമാർ തുണിയിൽ ഞൊറിവുകൾ ഇട്ടിരുന്നു. ഏറ്റവും അധികംകാലം നിലനിന്ന ലോകത്തിലെ സ്റ്റൈലുകളിൽ ഒന്നു പിറവിയെടുത്തത്‌ ഇങ്ങനെയാണ്‌.

പൊ.യു. ഒന്നാം നൂറ്റാണ്ടോടെ, പുതിയ തുണിത്തരങ്ങളും നിറങ്ങളും ലഭ്യമായിത്തുടങ്ങി. ധനികരായ റോമാക്കാർ ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും പട്ട്‌ ഇറക്കുമതി ചെയ്‌തു. അത്‌ ഇറക്കുമതി ചെയ്യാൻ വേണ്ടിവന്ന ചെലവുമൂലം, നെയ്‌തെടുത്ത പട്ടിനു പൊന്നിന്റെ വിലയായിരുന്നു. ഫാഷൻ പ്രേമികളുടെ മറ്റൊരു കൗതുകം സോരിലെ, ചായം മുക്കിയ കമ്പിളിയായിരുന്നു. ഇത്തരം ഒരു കിലോഗ്രാം കമ്പിളിയുടെ വില 2,000 ദിനാറെ—ഒരു സാധാരണ തൊഴിലാളിയുടെ ആറു വർഷത്തെ വേതനത്തിനു തുല്യമായ തുക—ആയിരുന്നു. പുതിയ ചായങ്ങളും തുണിത്തരങ്ങളും റോമിലെ സമ്പന്ന വനിതകൾക്ക്‌ സ്റ്റോള—നീണ്ടതും അയഞ്ഞതുമായ പുറങ്കുപ്പായം—ധരിക്കാനുള്ള അവസരമൊരുക്കി. ഇന്ത്യയിൽനിന്നുള്ള നീല പരുത്തിത്തുണികൊണ്ടോ ഒരുപക്ഷേ ചൈനയിൽനിന്നുള്ള മഞ്ഞ പട്ടുകൊണ്ടോ ഉള്ളതായിരുന്നു ഇത്‌.

കഴിഞ്ഞ കാലങ്ങളിൽ, ഇടയ്‌ക്കിടെ പുതിയ സ്റ്റൈലുകൾ ഉദയംചെയ്‌തിരുന്നെങ്കിലും ഏറ്റവും വിലകൂടിയ വസ്‌ത്രങ്ങൾ ഒരായുഷ്‌കാലം മുഴുവൻ ഫാഷനായി നിലനിൽക്കുമായിരുന്നു. പതിയെപ്പതിയെ മാറ്റങ്ങൾ വന്നുതുടങ്ങി, ആദ്യമൊക്കെ അത്‌ സമ്പന്നരെ മാത്രമേ ബാധിച്ചുള്ളൂ. എന്നാൽ വ്യവസായ വിപ്ലവത്തിന്റെ ആവിർഭാവത്തോടെ ഫാഷൻ സാധാരണക്കാരുടെ ഇടയിലും പ്രകടമായ സ്വാധീനം ചെലുത്തി.

പത്തൊമ്പതാം നൂറ്റാണ്ടിൽ എല്ലാ വ്യവസായശാലകളും സമ്പന്നർക്കും ദരിദ്രർക്കും വേണ്ടിയുള്ള വസ്‌ത്രങ്ങൾ നിർമിക്കാൻ തുടങ്ങി. യന്ത്രത്തിന്റെ സഹായത്താൽ പരുത്തിയും കമ്പിളിയും രൂപപ്പെടുത്തിയെടുക്കുന്ന മില്ലുകളുടെ എണ്ണം പെരുകി, തുണിത്തരങ്ങളുടെ വിലയും കുറഞ്ഞു. തയ്യൽ മെഷീനുകളുടെ വരവോടെ വസ്‌ത്രങ്ങൾ തീരെ കുറഞ്ഞ വിലയ്‌ക്കു നിർമിക്കാമെന്നായി. പുതിയതരം കൃത്രിമ ചായങ്ങൾ നിറങ്ങളുടെ ഒരു വലിയ ലോകംതന്നെ സൃഷ്ടിച്ചു.

സാമൂഹിക പരിവർത്തനങ്ങളും സാങ്കേതികവിദ്യയിലെ മാറ്റങ്ങളും സാധാരണക്കാരുടെ വസ്‌ത്രധാരണരീതിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. പശ്ചിമ യൂറോപ്പിലും വടക്കേ അമേരിക്കയിലും ആളുകൾക്ക്‌ ചെലവഴിക്കാൻ ധാരാളം പണമുണ്ടായിരുന്നു. 1850-കളിൽ വനിതാ മാസികകൾ രംഗപ്രവേശം ചെയ്‌തു. അധികം താമസിയാതെ ഡിപ്പാർട്ടുമെന്റ്‌ സ്റ്റോറുകൾ ഒരു അടിസ്ഥാന അളവുള്ള റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങൾ വിൽക്കാൻ തുടങ്ങി. മാത്രമല്ല, 19-ാം നൂറ്റാണ്ടിൽ ചാൾസ്‌ ഫ്രെഡ്‌റിക്‌ വർത്ത്‌, ഭാവി ഉപഭോക്താക്കളുടെ താത്‌പര്യം ഉണർത്തുന്നതിനായി യഥാർഥ മോഡലുകളെ ഉപയോഗിച്ചുകൊണ്ടുള്ള ഫാഷൻഷോകൾക്കു തുടക്കമിടുകയും ചെയ്‌തു.

അങ്ങനെ, 20-ാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും റയോൺ, നൈലോൺ, പോളിയെസ്റ്റർ തുടങ്ങിയ പുതിയ കൃത്രിമനാരുകൾ വസ്‌ത്രോത്‌പാദകർക്ക്‌ തുണിത്തരങ്ങളുടെ ഒരു വിശാലലോകം തുറന്നുകൊടുത്തു. കമ്പ്യൂട്ടർവത്‌കൃത ഡിസൈനുകൾ, പുതിയ സ്റ്റൈലുകൾക്കു രൂപം കൊടുക്കുന്നത്‌ എളുപ്പമാക്കിത്തീർത്തു. അതുപോലെ, ആഗോളവത്‌കരണം ടോക്കിയോ, ന്യൂയോർക്ക്‌, പാരീസ്‌, സാവൊ പൗലോ എന്നീ നഗരവീഥികളിൽ ഏതാണ്ട്‌ ഒരേ കാലത്തുതന്നെ പുതിയ ഫാഷനുകൾ പ്രത്യക്ഷപ്പെടുന്നതിന്‌ ഇടയാക്കി. അങ്ങനെയിരിക്കെ, ഡിസൈനർമാരും ഉത്‌പാദകരും തങ്ങളുടെ ഉത്‌പന്നം വിറ്റഴിക്കാൻ ചില പുതിയ മാർഗങ്ങൾ കണ്ടെത്തി.

സമ്പന്നരുടെ സ്ഥാനത്ത്‌ ഇന്ന്‌, വലിയ ഫാഷൻ പ്രേമികളായിരിക്കുന്നത്‌ യുവജനങ്ങളാണ്‌. ലക്ഷക്കണക്കിനു യുവജനങ്ങൾ ഓരോ മാസവും പുതിയ ഉടയാടകൾ വാങ്ങിക്കൂട്ടുന്നു. തുണിവ്യവസായം വർഷംതോറും നൂറുകണക്കിനു കോടി ഡോളർ വിലയ്‌ക്കുള്ള വസ്‌ത്രങ്ങൾ ഉത്‌പാദിപ്പിക്കുന്നു. a എന്നാൽ ഇതിൽ എന്തെങ്കിലും കെണി ഒളിഞ്ഞിരിപ്പുണ്ടോ? (g03 9/08)

[അടിക്കുറിപ്പ്‌]

a പോയവർഷങ്ങളിൽ ഒന്നിൽ ഉത്‌പാദിപ്പിക്കപ്പെട്ട വസ്‌ത്രങ്ങളുടെ വില 33,500,00,00,000 ഡോളർ ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

[4, 5 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ഫാഷൻ ഇറക്കുമതി ചെയ്യുന്നവർ

നൂറ്റാണ്ടുകളോളം വസ്‌ത്രധാരണത്തിനുള്ള മാനദണ്ഡം നിർണയിച്ചിരുന്നത്‌ രാജാക്കന്മാരും കുലീനന്മാരും ആയിരുന്നു. 17-ാം നൂറ്റാണ്ടിൽ, ഫ്രാൻസിലെ ലൂയിസ്‌ പതിമൂന്നാമൻ രാജാവ്‌ തന്റെ കഷണ്ടി മറയ്‌ക്കാൻ ഒരു വിഗ്ഗ്‌ (കൃത്രിമകേശം) ധരിക്കാൻ തീരുമാനിച്ചു. താമസിയാതെ, യൂറോപ്പിലെ കുലീനന്മാരും തങ്ങളുടെ തല ക്ഷൗരം ചെയ്‌ത്‌ വിഗ്ഗ്‌ ധരിക്കാൻ തുടങ്ങി, ഈ സ്റ്റൈൽ ഒരു നൂറ്റാണ്ടിലധികം തുടർന്നു.

പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ, വനിതാ മാസികകൾ പലതരം ഫാഷൻ തരംഗങ്ങളെയും മുന്നണിയിലേക്കുയർത്തി. മാത്രമല്ല, ചെലവു കുറഞ്ഞ രീതിയിൽ സ്വയം വസ്‌ത്രം നിർമിക്കാനുള്ള മാതൃകകളും അതിൽ ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിൽ, സിനിമകളും ടെലിവിഷനും ജനപ്രീതി നേടിയപ്പോൾ വെള്ളിത്തിരയിലെ താരങ്ങൾ അന്താരാഷ്‌ട്ര ആരാധനാപാത്രങ്ങളായി, അവർതന്നെ ഫാഷന്റെ പ്രയോക്താക്കളുമായി. പുതിയ സ്റ്റൈലുകൾ അവതരിപ്പിച്ചവരിൽ ജനപ്രിയരായ സംഗീതജ്ഞരും പെടുന്നു, പെട്ടെന്നുതന്നെ അവയെല്ലാം യുവജനങ്ങളുടെ ഹരമായി മാറി. ഇന്നും സ്ഥിതിഗതികൾക്കു മാറ്റമൊന്നുമില്ല. ആളുകളിൽ പുത്തൻ ഉടയാടകൾക്കായുള്ള ആഗ്രഹം ഉണർത്താൻ പരസ്യക്കാർ ഫാഷൻഷോകൾ, അത്യാകർഷകമായ മാസികകൾ, ഗംഭീരമായ പരസ്യബോർഡുകൾ, കടകളിലെ കണ്ണാടിക്കൂടുകൾ, ടെലിവിഷൻ പരസ്യങ്ങൾ എന്നിവ സമർഥമായി ഉപയോഗിക്കുന്നു.

[ചിത്രം]

ലൂയിസ്‌ പതിമൂന്നാമൻ രാജാവ്‌

[കടപ്പാട്‌]

From the book The Historian’s History of the World

[4-ാം പേജിലെ ചിത്രം]

പുരാതന ഈജിപ്‌തിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഈ ചണവസ്‌ത്രം ലോകത്തിൽ ഏറ്റവും അധികംകാലം നിലനിന്ന ഫാഷനുകളിൽ ഒന്നായിരുന്നു

[കടപ്പാട്‌]

Photograph taken by courtesy of the British Museum

[4-ാം പേജിലെ ചിത്രം]

പുരാതന റോമിൽ വനിതകൾ സ്റ്റോള ധരിക്കുമായിരുന്നു

[കടപ്പാട്‌]

From the book Historia del Traje, 1917

[4, 5 പേജുകളിലെ ചിത്രം]

പൊ.യു. ഏകദേശം 650 മുതൽ ഇന്നുവരെ കിമോണോ അതിജീവിച്ചിരിക്കുന്നു

[കടപ്പാട്‌]

From the newspaper La Ilustración Artística, Volume X, 1891

[5-ാം പേജിലെ ചിത്രം]

കഴിഞ്ഞ കാലങ്ങളിൽ വിലകൂടിയ ഒരു വസ്‌ത്രം ജീവിതകാലം മുഴുവനും നിലനിൽക്കുന്ന ഒരു ഫാഷനായി കരുതിയിരുന്നു

[കടപ്പാട്‌]

EclectiCollections

[5-ാം പേജിലെ ചിത്രം]

വ്യവസായ വിപ്ലവം സാധാരണക്കാരായ ആളുകളിൽ കൂടുതൽ ഫാഷൻബോധം ജനിപ്പിക്കാൻ ഇടയാക്കി

[കടപ്പാട്‌]

EclectiCollections