വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രം ആയിരുന്നു എന്റെ മതം

ശാസ്‌ത്രം ആയിരുന്നു എന്റെ മതം

ശാസ്‌ത്രം ആയിരുന്നു എന്റെ മതം

കെന്നെത്ത്‌ തനാകാ പറഞ്ഞ പ്രകാരം

‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയുടെ (കാൽടെക്‌) മുദ്രകളിലൊന്നിലെ ആ വാക്കുകൾ, ശാസ്‌ത്ര വിജ്ഞാനത്തിന്റെ പടവുകൾ ഒന്നൊന്നായി കീഴടക്കാൻ എനിക്കു പ്രചോദനമേകി. 1974-ൽ ഞാൻ അവിടെ പേർ ചാർത്തിയപ്പോൾ, ഒരു ഗവേഷണ ശാസ്‌ത്രജ്ഞനാകാനുള്ള സംരംഭത്തിനു വഴിയൊരുങ്ങി. ഭൂവിജ്ഞാനത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം സാന്റാ ബാർബറായിലുള്ള കാലിഫോർണിയ സർവകലാശാലയിൽ ഞാൻ പഠനം തുടർന്നു.

ഒരു ശാസ്‌ത്രജ്ഞൻ എന്നനിലയിൽ പുരോഗമിക്കവേ, എന്റെ ആത്മീയ കാഴ്‌ചപ്പാടിലും മൂല്യങ്ങളിലും ഞാൻ ഗണ്യമായ പരിവർത്തനങ്ങൾ വരുത്തി. പരിണാമ സിദ്ധാന്തത്തെ ആധാരമാക്കിയുള്ള എന്റെ പരിശീലനം ദൈവവിശ്വാസത്തെ അടിച്ചമർത്തിയെങ്കിലും പിന്നീട്‌ എന്റെ വീക്ഷണങ്ങൾ പുനഃപരിശോധിക്കാൻ ഞാൻ നിർബന്ധിതനായി. ഒരു ഗവേഷണ ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനായിരുന്ന ഞാൻ ദൈവത്തിന്റെ ഒരു അർപ്പിത ആരാധകൻ ആയിത്തീർന്നത്‌ എങ്ങനെയാണ്‌? ഞാൻ അതു നിങ്ങളോടു പറയട്ടെ.

പ്രപഞ്ചത്തെ വിസ്‌മയത്തോടെ നോക്കിക്കണ്ട ഒരു കൊച്ചുബാലൻ

ചെറുപ്രായത്തിൽത്തന്നെ ശാസ്‌ത്രത്തോടുള്ള അഭിനിവേശം എന്നിൽ മുളപൊട്ടിയിരുന്നു. യു.എസ്‌.എ.-യിൽ വാഷിങ്‌ടണിലുള്ള സിയാറ്റിലിൽ, വിദ്യാപാടവത്തിന്റെ ഔന്നത്യങ്ങൾ എത്തിപ്പിടിക്കാൻ മാതാപിതാക്കളിൽനിന്നുള്ള ശക്തമായ പ്രോത്സാഹനം കിട്ടിയാണു ഞാൻ വളർന്നത്‌. പ്രപഞ്ചത്തെ കുറിച്ചു വായിക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു—ദ്രവ്യം, ജീവൻ എന്നിവയുടെ അടിസ്ഥാന നിർമാണ ഘടകങ്ങൾ, പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ, ശൂന്യാകാശം, സമയം, ആപേക്ഷികത എന്നിവയെ കുറിച്ചെല്ലാം. എനിക്ക്‌ ഏതാണ്ട്‌ എട്ടു വയസ്സ്‌ ഉള്ളപ്പോൾ ഞാൻ പഠിച്ചിരുന്ന സ്‌കൂളിന്റെ അധികൃതർ ശാസ്‌ത്രത്തോട്‌ എനിക്ക്‌ ഉണ്ടായിരുന്ന കൗതുകം ശ്രദ്ധിക്കുകയും ആഴ്‌ചതോറും എന്നെ പഠിപ്പിക്കാൻ ഒരു ശാസ്‌ത്ര അധ്യാപകനെ പ്രത്യേകം ഏർപ്പെടുത്തുകയും ചെയ്‌തു.

ബാപ്‌റ്റിസ്റ്റ്‌ സഭയിലെ സൺഡേ സ്‌കൂളിൽ ഞാൻ പങ്കെടുത്തിരുന്നു. എന്നാൽ അതു മിക്കപ്പോഴും ക്യാമ്പുകളിൽ പങ്കുപറ്റുന്നതിനോ കാൽനടയാത്ര നടത്തുന്നതിനോ ഒക്കെയായിരുന്നു. എന്റെ കുടുംബാംഗങ്ങൾ മതത്തിലോ ദൈവത്തിലോ യാതൊരു താത്‌പര്യവും കാണിച്ചില്ല. ഞാൻ ചരിത്രം പഠിച്ചുവരവേ, മതം ചെയ്‌തുകൂട്ടിയിട്ടുള്ള കൊടുംപാതകങ്ങൾ മനസ്സിലാക്കിയപ്പോൾ സഭാ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കാൻ മനസ്സാക്ഷി എന്നെ നിർബന്ധിച്ചു. ശാസ്‌ത്രത്തിന്‌ ഏതാണ്ട്‌ എല്ലാംതന്നെ വിശദീകരിക്കാൻ കഴിയുമെന്നു തോന്നിയപ്പോൾ ദൈവത്തിന്റെ അസ്‌തിത്വത്തെയും ഞാൻ സംശയിക്കാൻ തുടങ്ങി.

സഞ്ചാരപഥം മാറുന്നു—കൂടുതൽ മാറ്റങ്ങൾ

ഊർജതന്ത്രം പഠിക്കണമെന്ന ഉദ്ദേശ്യത്തോടെയാണു ഞാൻ കോളേജിൽ അപേക്ഷ നൽകിയത്‌. എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന വർഷം ഞാൻ ഭൂവിജ്ഞാനം പഠിപ്പിക്കുന്ന ക്ലാസ്സിൽ ചേർന്നു. നിരീക്ഷണ പഠനത്തിനായി വാഷിങ്‌ടണിലെ പേരുകേട്ട പാറക്കൂട്ടങ്ങൾ സന്ദർശിക്കുന്നത്‌ ഇതിന്റെ ഭാഗമായിരുന്നു. ‘പുറംലോകവുമായി ഇടപഴകാനുള്ള എന്റെ അഭിനിവേശവും ശാസ്‌ത്രത്തോടുള്ള എന്റെ പ്രണയവും ഒരുമിച്ചു കൊണ്ടുപോകുന്നത്‌ എത്ര രസകരമായിരിക്കും!’ എന്നു ഞാൻ ചിന്തിച്ചു.

അതുകൊണ്ട്‌, കോളേജിൽ പ്രവേശിച്ചപ്പോൾത്തന്നെ എന്റെ മുഖ്യ പഠനവിഷയം ഭൂവിജ്ഞാനമാക്കി മാറ്റി. ഞാൻ ചേർന്ന ചില ക്ലാസ്സുകൾ ഫോസിൽ രേഖകളിൽനിന്നു കണ്ടുപിടിക്കുന്ന ഭൂവിജ്ഞാനീയകാലത്തെ കുറിച്ചും ഭൂമിയുടെ ചരിത്രത്തെ കുറിച്ചും ഉള്ളതായിരുന്നു. ഫോസിൽ രേഖകളെ സംബന്ധിച്ചാണെങ്കിൽ ജീവിവർഗങ്ങൾ പരിണമിച്ചു വന്നതാണെന്നാണ്‌ എന്നെ പഠിപ്പിച്ചിരുന്നത്‌. എന്നാൽ പരിണാമം ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല എന്നുതന്നെയായിരുന്നു എന്റെ ഉറച്ച ബോധ്യം. എന്നിട്ടും, ഒരു സിദ്ധാന്തമെന്ന നിലയിൽ പരിണാമം ഭൂവിജ്ഞാന സംബന്ധമായി ലഭിച്ചിരിക്കുന്ന തെളിവുകൾക്ക്‌ ന്യായയുക്തമായ ഒരു വിശദീകരണം നൽകുന്നുണ്ടെന്ന്‌ എനിക്കു തോന്നി, ജനപ്രീതിയാർജിച്ച സൃഷ്ടിവാദത്തെ അപേക്ഷിച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും. സൃഷ്ടിവാദികളും പരിണാമവാദികളും തമ്മിൽ ഉടൻതന്നെ കാമ്പസിൽ ഒരു വാദപ്രതിവാദം നടക്കാൻ പോകുന്നുവെന്ന്‌ കേട്ടപ്പോൾ അങ്ങോട്ടു പോകണ്ട എന്നു ഞാൻ തീരുമാനിച്ചു. ചില സൃഷ്ടിവാദികൾ അവകാശപ്പെടുന്നതുപോലെ ഭൂമി വെറും ഒരാഴ്‌ചയിൽ കുറഞ്ഞ സമയംകൊണ്ടു സൃഷ്ടിച്ചതല്ല എന്നു വ്യക്തമായിരുന്നു.

എനിക്ക്‌ ശക്തമായ മതവിരുദ്ധ കാഴ്‌ചപ്പാട്‌ ഉണ്ടായിരുന്നെങ്കിലും തെക്കുപടിഞ്ഞാറൻ ഐക്യനാടുകളുടെ ഭൂവിജ്ഞാന പഠനാർഥം ഞാൻ നടത്തിയ യാത്രകൾ ദൈവത്തിന്റെ അസ്‌തിത്വത്തെ കുറിച്ചുള്ള എന്റെ വീക്ഷണം പുനഃപരിശോധിക്കാൻ എന്നെ നിർബന്ധിതനാക്കി. അവിടെ, മരുഭൂമിക്കു മീതെയുള്ള തെളിഞ്ഞ നിശാനഭസ്സിലെ വിസ്‌മയകരമായ ആകാശഗോളങ്ങളെ നിരീക്ഷിക്കവേ എനിക്ക്‌, ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതായിരിക്കണം എന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്നു. ഈ പ്രപഞ്ചത്തിന്‌ ഒരു ആരംഭം ഉണ്ടായിരുന്നെന്നു ജ്യോതിശ്ശാസ്‌ത്രജ്ഞർ സ്ഥിരീകരിക്കുന്നുണ്ട്‌. എന്നാൽ അത്‌ സംഭവിച്ചത്‌ എന്തിന്‌ എന്നുള്ള ചോദ്യത്തിന്‌ തികച്ചും ശാസ്‌ത്രീയമായൊരു വിശദീകരണം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌, നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തെ, ബുദ്ധിമാനും ശക്തനുമായ ഒരു സ്രഷ്ടാവ്‌ രൂപകൽപ്പന ചെയ്‌തു നിർമിച്ചതാണ്‌ എന്നു വിശ്വസിക്കുന്നതായിരിക്കും ന്യായയുക്തമെന്ന്‌ എനിക്കു തോന്നി.

ചൊവ്വാഗ്രഹത്തിന്റെ മാപ്പും ചോദ്യങ്ങളും

അങ്ങനെയിരിക്കെ 1983-ൽ, 27-ാം വയസ്സിൽ എനിക്ക്‌ ഭൂവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്‌ കിട്ടി. ഞാൻ ‘യു.എസ്‌. ജിയോളജിക്കൽ സർവേ’ക്കുവേണ്ടി ചൊവ്വാഗ്രഹത്തിന്റെ ഉത്‌പത്തി, ഘടന, സവിശേഷതകൾ എന്നിവയെ വ്യക്തമാക്കുന്ന മാപ്പ്‌ വരയ്‌ക്കുന്നുണ്ടായിരുന്നു. ശാസ്‌ത്ര കുതുകികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഞാൻ അതിനോടകം ഗ്രഹങ്ങളുടെ ഘടനയെയും സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡസൻ കണക്കിനു ലേഖനങ്ങളും മാപ്പുകളും പ്രസിദ്ധീകരിച്ചിരുന്നു. നാഷണൽ എയ്‌റോനോട്ടിക്‌സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷന്റെ ഉപദേശക സമിതിയിൽ സേവിച്ചുകൊണ്ടിരിക്കെ, ചൊവ്വയിലേക്കുള്ള ബഹിരാകാശപേടക ദൗത്യത്തെ സഹായിക്കുന്ന ജോലിയും ഞാൻ ചെയ്യുന്നുണ്ടായിരുന്നു. എന്റെ ഗവേഷണങ്ങൾക്കും തൊഴിൽപരമായ ഉത്തരവാദിത്വങ്ങൾക്കും ഇടയിൽ ഞാൻ ഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്ന ശാസ്‌ത്രശാഖയിലെ ആദരണീയരായ ശാസ്‌ത്രജ്ഞരെ കണ്ടുമുട്ടിയിട്ടുണ്ട്‌. പല രാജ്യങ്ങളിൽനിന്നും സർവകലാശാലകളിൽനിന്നും ഗവേഷണ സ്ഥാപനങ്ങളിൽനിന്നും ഉള്ളവരായിരുന്നു അവർ.

ലഭിച്ച പരിശീലനങ്ങളും ഗവേഷണത്തിൽനിന്നു കിട്ടിയ അനുഭവങ്ങളുമെല്ലാം ബാല്യകാലത്ത്‌ ശാസ്‌ത്രത്തോടുണ്ടായിരുന്ന ആ വല്ലാത്ത ഭ്രമം ക്രമേണ ഇല്ലാതാക്കി കാര്യങ്ങളെ സമനിലയോടെ വീക്ഷിക്കാൻ എന്നെ സഹായിച്ചു. ശാസ്‌ത്രത്തിന്റെ പക്കൽ എല്ലാറ്റിനുമുള്ള ഉത്തരമില്ലെന്നും അതിന്‌ ഒരിക്കലും എല്ലാം വിശദീകരിക്കാനാവില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. പ്രത്യേകിച്ച്‌, ശാസ്‌ത്രം ജീവിതത്തിന്‌ നിലനിൽക്കുന്ന അർഥം അഥവാ ഉദ്ദേശ്യം പ്രദാനം ചെയ്യുന്നില്ലെന്നു ഞാൻ മനസ്സിലാക്കി. ഇന്നത്തെ ശാസ്‌ത്രകൽപ്പന അനുസരിച്ച്‌ ഒന്നുകിൽ പ്രപഞ്ചം ഒന്നാകെ സങ്കോചിക്കും അല്ലെങ്കിൽ വിസ്‌ഫോടനത്താൽ ആകൃതിയില്ലാത്ത പിണ്ഡമായി ചിന്നിച്ചിതറും. അസ്‌തിത്വമില്ലായ്‌മയാണ്‌ ആത്യന്തിക യാഥാർഥ്യമെങ്കിൽ പിന്നെ അസ്‌തിത്വത്തിൽ ആയിരിക്കുന്നതിൽ എന്തർഥം?

ഒരു പുതിയ ഗതിയുടെ തുടക്കം

അങ്ങനെയിരിക്കെ, 1981 സെപ്‌റ്റംബറിൽ, ഞാൻ അരിസോണയിലെ ഫ്‌ളാഗ്‌സ്റ്റാഫിൽ താമസിക്കുമ്പോൾ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരാനിടയായി. ഞാൻ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു, അവരും ബൈബിളും ശരിയല്ലെന്നു സ്ഥാപിക്കുകയായിരുന്നു എന്റെ ലക്ഷ്യം. മാത്രമല്ല, വാസ്‌തവത്തിൽ ബൈബിളിൽ എന്താണ്‌ അടങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ഒരു അവസരം കൂടെയാണ്‌ അത്‌ എന്ന്‌ എനിക്കു തോന്നി.

ഓരോ ആഴ്‌ചയും തിരുവെഴുത്തു പഠിപ്പിക്കലുകൾ ശ്രദ്ധാപൂർവം പരിശോധിച്ചുകൊണ്ട്‌ ഞാൻ മണിക്കൂറുകൾ ചെലവഴിക്കാൻ തുടങ്ങി. ബൈബിളിന്റെ താളുകളിൽ സാരവത്തായ പരിജ്ഞാനവും ആഴമായ ഉൾക്കാഴ്‌ചയും കണ്ടെത്തിയത്‌ എന്നെ അതിശയിപ്പിച്ചു. ബൈബിളിന്റെ ശാസ്‌ത്രീയ കൃത്യതയെ കുറിച്ചു ഗവേഷണം നടത്തുന്നത്‌ എനിക്കു ഹൃദയഹാരിയായി തോന്നി, അതുപോലെ മനുഷ്യ ചരിത്രത്തിന്റെ ആയിരക്കണക്കിനു വർഷങ്ങളിലുടനീളം അരങ്ങേറിയ സംഭവങ്ങളിൽ നിവൃത്തിയേറിയ നൂറുകണക്കിനു സവിസ്‌തര പ്രവചനങ്ങളെ കുറിച്ചു പഠിക്കുന്നതും. നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്ത്‌’ ആണെന്നതു തീർച്ചപ്പെടുത്താൻ തക്കവണ്ണം നിരവധി ബൈബിൾ പ്രവചനങ്ങൾ—ദാനീയേൽ പുസ്‌തകത്തിലും വെളിപ്പാടിലും ഉള്ളവ—പരസ്‌പര യോജിപ്പോടെ ഈടുറ്റ അടിസ്ഥാനം നൽകുന്നതാണ്‌ എന്നിൽ വിശേഷിച്ചും മതിപ്പുളവാക്കിയത്‌.—2 തിമൊഥെയൊസ്‌ 3:1.

അറിയാതെയാണെങ്കിലും ബൈബിൾ പഠിക്കുന്ന കാര്യത്തിൽ ഞാൻ, വിഖ്യാതനായ ഒരു വ്യക്തിയുടെ അതേ മനോഭാവം വെച്ചു പുലർത്തുകയായിരുന്നു. അതേ, ശാസ്‌ത്രലോകത്തെ എക്കാലത്തെയും പ്രതിഭാശാലികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന സർ ഐസക്‌ ന്യൂട്ടന്റെ. അദ്ദേഹം ബൈബിളിനെ ആദരിച്ചിരുന്നെന്നും അതിന്റെ താളുകളിൽ ശുഷ്‌കാന്തിയോടെ ഗവേഷണം നടത്തിയിരുന്നെന്നും ഞാൻ പിന്നീടു മനസ്സിലാക്കി. ന്യൂട്ടനെപ്പോലെ ഞാനും, ദാനീയേൽ പ്രവചനത്തിലും വെളിപ്പാടിലും മുൻകൂട്ടി പറയപ്പെട്ടതും നിവൃത്തിയേറിക്കഴിഞ്ഞതുമായ സുപ്രധാന ചരിത്ര സംഭവവികാസങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. a എന്നാൽ ന്യൂട്ടനിൽ നിന്നു വ്യത്യസ്‌തമായി എനിക്ക്‌, ന്യൂട്ടന്റെ നാൾ മുതൽ നിവൃത്തിയേറിയ നിരവധി പ്രവചനങ്ങൾ മനസ്സിലാക്കുന്നതിനും പല പ്രവചന നിവൃത്തിയുടെ സമയത്തു ജീവിക്കുന്നതിനും കഴിഞ്ഞിരിക്കുന്നു. ഈ പ്രവചനങ്ങൾ, അമ്പരപ്പിക്കും വിധം വൈവിധ്യമാർന്നതും ആഴവും പരപ്പുമേറിയതും തെറ്റുപറ്റാത്തതും അനിഷേധ്യവും ആണെന്നു ഞാൻ കണ്ടെത്തി. 1,600-ൽ ഏറെ വർഷംകൊണ്ട്‌ 40-ൽ അധികം പുരുഷന്മാർ ചേർന്ന്‌ എഴുതിയതാണ്‌ മുഴു ബൈബിളെന്നും മനുഷ്യവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെയും മനുഷ്യവർഗത്തിന്റെ ഭാവിയെയും സംബന്ധിച്ചുള്ള മാറ്റമില്ലാത്തതും ആന്തരിക യോജിപ്പുള്ളതും ശക്തവുമായ സന്ദേശമാണ്‌ അതിൽ അടങ്ങിയിരിക്കുന്നതെന്നും ഉള്ള അറിവ്‌ വിസ്‌മയിപ്പിക്കുന്നതായിരുന്നു.

എന്നിരുന്നാലും, പരിണാമത്തിലുള്ള എന്റെ വിശ്വാസം വിട്ടുകളയാൻ അത്ര എളുപ്പമായിരുന്നില്ല. ഈ സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്ന ശാസ്‌ത്രീയ അഭിപ്രായങ്ങളുടെ ആധികാരികതയെ ഞാൻ മാനിച്ചിരുന്നു. എന്നിരുന്നാലും, ഭൗതിക പ്രപഞ്ചത്തെ കുറിച്ച്‌ ബൈബിൾ പറയുന്നതെല്ലാം തെളിയിക്കപ്പെട്ടിരിക്കുന്ന വസ്‌തുതയുമായി തികഞ്ഞ യോജിപ്പിലുള്ളതും ആർക്കും നിഷേധിക്കാനാവാത്തതും ആണെന്നു ഞാൻ കണ്ടെത്തി.

ബൈബിളിന്റെ വിപുലവും പരസ്‌പരബന്ധിതവുമായ ഉള്ളടക്കം പൂർണമായി ഗ്രഹിക്കുകയും അവ തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയും ചെയ്യണമെങ്കിൽ ഒരുവന്‌ ഉല്‌പത്തി പുസ്‌തകത്തിലെ സൃഷ്ടിവിവരണത്തിൽനിന്ന്‌ യാതൊന്നും തിരസ്‌കരിക്കാനാകില്ല എന്ന വസ്‌തുത ഞാൻ തിരിച്ചറിഞ്ഞുതുടങ്ങി. അങ്ങനെ, മുഴുബൈബിളിനെയും സത്യമായി അംഗീകരിക്കുന്നതാണ്‌ ന്യായയുക്തമായ ഏകപോംവഴി എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.

സത്യത്തിനായുള്ള നിലയ്‌ക്കാത്ത അന്വേഷണം

സിദ്ധാന്തങ്ങൾ കുറച്ചുനാളത്തേക്കു വ്യാപകമായി അംഗീകരിക്കപ്പെടുന്നതും എന്നാൽ പിന്നീട്‌ തെറ്റാണെന്നു തെളിയിക്കപ്പെടുന്നതും ശാസ്‌ത്രീയ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കെ നിരവധി തവണ ഞാൻ കണ്ടിട്ടുണ്ട്‌. ശാസ്‌ത്രജ്ഞന്മാർക്കുള്ള വെല്ലുവിളികൾ സംബന്ധിച്ചാണെങ്കിൽ, ഞങ്ങൾ പഠനവിധേയമാക്കുന്ന വിഷയങ്ങൾ സങ്കീർണമായിരിക്കും, മാത്രമല്ല, ആ വിഷയങ്ങളെ സംബന്ധിച്ച്‌ ലഭ്യമായ വിവരങ്ങളും ഗവേഷണ ഉപാധികളും പരിമിതവുമായിരിക്കും. അതുകൊണ്ട്‌, തെളിയിക്കപ്പെട്ടിട്ടില്ലാത്ത സിദ്ധാന്തങ്ങൾ അവ എത്രതന്നെ ചാതുര്യത്തോടെ മെനഞ്ഞതാണെങ്കിലും അതിനെ ഒരു വസ്‌തുതയായി അംഗീകരിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ ഞാൻ പഠിച്ചിരുന്നു.

നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ ഒട്ടനവധി പ്രാഥമിക വിശദാംശങ്ങൾ ശാസ്‌ത്രത്തിനു വിശദീകരിക്കാൻ കഴിയില്ല എന്നത്‌ ഒരു യാഥാർഥ്യമാണ്‌. ഉദാഹരണത്തിന്‌ ജീവന്റെ, ഇപ്പോൾ ലഭ്യമായിരിക്കുന്ന അടിസ്ഥാന നിർമാണ ഘടകങ്ങളും അവയെ ഭരിക്കുന്ന ഭൗതിക നിയമങ്ങളും സങ്കീർണമായ ജൈവപ്രക്രിയ നിറവേറ്റുകയും ആവാസവ്യവസ്ഥ നിലനിറുത്തുകയും ചെയ്യുന്നതിൽ പരിപൂർണമായും ചേർച്ചയിലായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ദൈവം ഉണ്ടെന്നു തെളിയിക്കാൻ ശാസ്‌ത്രം സജ്ജമല്ല, എന്നാൽ ദൈവത്തിന്റെ നിശ്വസ്‌ത വചനം അവന്റെ അസ്‌തിത്വത്തിനും സ്രഷ്ടാവെന്ന നിലയിലുള്ള അവന്റെ പ്രവൃത്തികൾക്കും ഉള്ള യഥാർഥ തെളിവുകൾ പ്രദാനം ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 3:16) ഈ ആത്മീയ അറിവിന്റെ വെളിച്ചത്തിൽ നമ്മുടെ ഭൗതിക പ്രപഞ്ചത്തിൽ ദൃശ്യമായിരിക്കുന്ന ശക്തിയുടെയും ജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണഭൂതനെ നമുക്കു മനസ്സിലാക്കാൻ കഴിയും.

ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? തുടങ്ങിയ യഹോവയുടെ സാക്ഷികളുടെ നിരവധി പ്രസിദ്ധീകരണങ്ങൾ ഞാൻ സൂക്ഷ്‌മമായി പഠിച്ചു. ബൈബിൾ ശാസ്‌ത്രീയമായി കൃത്യതയുള്ളതാണ്‌ എന്ന എന്റെ ബോധ്യത്തെ ഈ പ്രസിദ്ധീകരണങ്ങൾ അരക്കിട്ടുറപ്പിച്ചു. അവ ശാസ്‌ത്രീയ വിഷയങ്ങളുടെ ഉൾക്കാമ്പിലേക്കു ചൂഴ്‌ന്നിറങ്ങി അപഗ്രഥനം നടത്തുകയും ആനുകാലിക ഗവേഷണങ്ങളെ കുറിച്ചും അഗ്രഗണ്യരായ പ്രതിഭാശാലികളുടെ അനുമാനങ്ങളെ കുറിച്ചും സൂക്ഷ്‌മമായ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, തെളിയിക്കപ്പെട്ട ശാസ്‌ത്ര വസ്‌തുതകളും ബൈബിളിന്റെ ശരിയായ ഗ്രാഹ്യവും തമ്മിലുള്ള പൊരുത്തത്തെ കുറിച്ചും അവ ചർച്ചചെയ്യുന്നു.

ഉദാഹരണത്തിന്‌, ജീവരൂപങ്ങൾ അസ്‌തിത്വത്തിലേക്കു വന്നതിന്റെ ക്രമത്തെ കുറിച്ച്‌ ഉല്‌പത്തി പുസ്‌തകത്തിൽ നൽകിയിരിക്കുന്ന വിവരണത്തെ ഫോസിൽ രേഖകൾ ശരിവെക്കുന്നു എന്നതിനുള്ള തെളിവുകൾ അതിൽ നൽകിയിരുന്നു. കൂടാതെ, പുരാതന ജനതകൾ മനസ്സിലാക്കിയതുപോലെ സൃഷ്ടിപ്പിൻ ദിവസത്തിന്‌ കാലദൈർഘ്യം ഉള്ള ഒരു യുഗത്തെ കുറിക്കാൻ കഴിയും എന്നും ആ പ്രസിദ്ധീകരണങ്ങൾ കാണിക്കുന്നു. ഇന്ന്‌ ഭൂമിയുടെ ചരിത്രം വിവരിക്കാൻ ശാസ്‌ത്രം ഉപയോഗിക്കുന്ന “കാലഘട്ടം” “യുഗം” എന്നിങ്ങനെയുള്ള പദങ്ങളെപ്പോലെതന്നെ. അതുകൊണ്ട്‌, ബൈബിൾ ശാസ്‌ത്രീയ കണ്ടുപിടിത്തങ്ങളുമായി വൈരുദ്ധ്യത്തിലല്ല. സൃഷ്ടിപ്പിൻ ദിവസങ്ങൾ കോടാനുകോടി വർഷങ്ങൾ ഉണ്ടായിരുന്നു എന്ന്‌ അതു സൂചിപ്പിക്കുന്നു. വെറും 24 മണിക്കൂറുകൾ അടങ്ങിയ ദിവസങ്ങൾകൊണ്ടാണ്‌ സൃഷ്ടി നടന്നത്‌ എന്ന്‌ വിശ്വസിക്കുന്ന സൃഷ്ടിവാദികളെ അതു പിന്താങ്ങുന്നില്ല.

യഥാർഥ വിശ്വാസം ക്ഷണവിശ്വാസത്തിൽനിന്നു വ്യത്യസ്‌തം

ഒരു ശാസ്‌ത്രജ്ഞൻ എന്ന നിലയിൽ, കേൾക്കുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കുന്നത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്നാൽ ഈടുറ്റ തെളിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസത്തോട്‌ എനിക്ക്‌ ആഴമായ ആദരവുണ്ടായിരുന്നു. അത്തരം ആശ്രയയോഗ്യമായ വിശ്വാസത്തെ എബ്രായർ 11:1 നിർവചിക്കുന്നത്‌ ഇപ്രകാരമാണ്‌: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം ബൈബിൾ ദൈവനിശ്വസ്‌തമാണ്‌ എന്നതിനുള്ള സുസ്ഥാപിത തെളിവിന്റെമേൽ പടുത്തുയർത്തിയിരിക്കുന്നതാണ്‌. അതുകൊണ്ട്‌ വ്യാപകമായ പ്രചാരം സിദ്ധിച്ചിട്ടുള്ളവയെങ്കിലും തിരുവെഴുത്തു വിരുദ്ധവും അടിസ്ഥാനരഹിതവുമായ മതോപദേശങ്ങൾ ഒഴിവാക്കേണ്ടതാണെന്നു ഞാൻ മനസ്സിലാക്കി. ഇതിൽ അമർത്യ ആത്മാവ്‌, നരകാഗ്നി, ത്രിത്വം എന്നിവയും മറ്റു പഠിപ്പിക്കലുകളും ഉൾപ്പെട്ടിരുന്നു. അബദ്ധജടിലമായ ഇത്തരം ഉപദേശങ്ങളിൽ അനേകവും ഉദയം ചെയ്‌തത്‌ പുരാതന തത്ത്വശാസ്‌ത്രത്തിൽനിന്നും പുരാണങ്ങളിൽനിന്നും ആയിരുന്നു. ബൈബിളിനെ കുറിച്ചുള്ള അജ്ഞതയും ഇത്തരം അബദ്ധങ്ങൾക്കു ജന്മം നൽകി. വ്യാജപഠിപ്പിക്കലുകൾ പിൻപറ്റുന്നത്‌ ‘മൂഢ വിശ്വാസത്തിൽ’ കൊണ്ടെത്തിച്ചിരിക്കുന്നു. ഇന്നത്തെ മതവിശ്വാസികളിൽ മിക്കവാറും എല്ലാവരും അനുവർത്തിക്കുന്നതും ഇതുതന്നെ. അതാകട്ടെ, നിരവധി ശാസ്‌ത്രജ്ഞന്മാർക്കും മതത്തിൽ താത്‌പര്യം ഇല്ലാതാകാൻ ഇടയാക്കിയിരിക്കുന്നു.

ഒരു ശാസ്‌ത്രജ്ഞൻ എന്ന നിലയിലുള്ള എന്റെ പ്രാഥമിക ഉത്തരവാദിത്വങ്ങളിൽ ഒന്ന്‌ എന്റെ കണ്ടെത്തലുകളെ വ്യക്തമാക്കുക, സമർഥിക്കുക, അതു പ്രസിദ്ധപ്പെടുത്തുക എന്നതായിരുന്നു. സമാനമായി, മറ്റെല്ലാത്തരം അറിവിലും പ്രാധാന്യമേറിയ ബൈബിൾ സത്യം മറ്റുള്ളവരെ പഠിപ്പിക്കാൻ എനിക്ക്‌ ആന്തരിക പ്രേരണതോന്നി. പ്രതിഫലദായകമായ ഈ വേല ഞാൻ ഏറ്റെടുത്തു, 20 വർഷങ്ങൾക്കു മുമ്പ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാപനമേൽക്കുകയും ചെയ്‌തു. തുടർന്ന്‌, 2000 സെപ്‌റ്റംബർ മുതൽ പ്രസംഗവേലയിൽ ഞാൻ ചെലവഴിക്കുന്ന സമയം ഓരോ മാസവും ശരാശരി 70 മണിക്കൂറായി വർധിപ്പിക്കാൻ എനിക്കു സാധിച്ചു. അപ്പോൾമുതൽ, ഓരോ മാസവും കുറഞ്ഞതു പത്തു താത്‌പര്യക്കാരുമായി ബൈബിളധ്യയനം നടത്താനുള്ള പദവി എനിക്കുണ്ടായിട്ടുണ്ട്‌, അതുപോലെ പല ബൈബിൾ വിദ്യാർഥികളും ഉത്സുകരായ ബൈബിൾ പ്രബോധകരായി പുരോഗമിക്കുന്നതു കാണാനും എനിക്കു കഴിയുന്നു.

ചൊവ്വാഗ്രഹത്തെ കുറിച്ചും പ്രപഞ്ചത്തിന്റെ ഇതരഭാഗങ്ങളെ കുറിച്ചുമുള്ള നിരീക്ഷണപരീക്ഷണങ്ങൾ ഞാൻ ഇപ്പോഴും ആസ്വദിക്കുന്നു. ആകാശത്തിലെ നമ്മുടെ അയൽക്കാരെ കണ്ടുപിടിക്കാൻ അയയ്‌ക്കപ്പെട്ടിരിക്കുന്ന അതിസങ്കീർണമായ ബഹിരാകാശപേടകത്തിന്റെ “കണ്ണുകൾ” ഇതിന്‌ എന്നെ സഹായിക്കുന്നു. ശാസ്‌ത്രത്തിനു ചുരുളഴിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അനേകം നിഗൂഢതകൾ ഇനിയുമുണ്ട്‌. നമ്മുടെ അതിയായ ജിജ്ഞാസയ്‌ക്കും അതിപ്രധാന ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കത്തക്കവണ്ണം ആത്മീയവും ശാസ്‌ത്രീയവുമായ പരിജ്ഞാനം കൊണ്ട്‌ മനുഷ്യന്റെ വിജ്ഞാനദാഹം ശമിപ്പിക്കുന്ന ഭാവിക്കായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു. ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനമാണ്‌ ജീവിതത്തിന്‌ അർഥം പകരുന്നതെന്നു ഞാൻ തിരിച്ചറിയാൻ ഇടയായിരിക്കുന്നു. കാൽടെക്കിലെ മുദ്രകളിൽ ഒന്നിനെ അലങ്കരിക്കുന്ന, യേശുവിന്റെ വാക്കുകളുടെ പൊരുളും അതുതന്നെ: ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’—യോഹന്നാൻ 8:32. (g03 9/22)

[അടിക്കുറിപ്പ്‌]

a ദാനീയേൽ പ്രവചനത്തെ കുറിച്ചും വി. യോഹന്നാന്റെ അപ്പൊക്കാലിപ്‌സിനെ കുറിച്ചുമുള്ള അവലോകനം (ഇംഗ്ലീഷ്‌) എന്ന 1733-ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്‌തകത്തിൽ സർ ഐസക്‌ ന്യൂട്ടൻ ദാനീയേൽ, വെളിപ്പാട്‌ എന്നീ ബൈബിൾ പുസ്‌തകങ്ങളിലെ പ്രവചനങ്ങളെ വിലയിരുത്തുകയുണ്ടായി.

[15-ാം പേജിലെ ആകർഷക വാക്യം]

‘ശാസ്‌ത്രത്തിന്‌ ഏതാണ്ട്‌ എല്ലാംതന്നെ വിശദീകരിക്കാൻ കഴിയുമെന്നു തോന്നിയേക്കാം’

[16-ാം പേജിലെ ആകർഷക വാക്യം]

‘ശാസ്‌ത്രത്തിന്റെ പക്കൽ എല്ലാറ്റിനുമുള്ള ഉത്തരമില്ല, അതിന്‌ ഒരിക്കലും എല്ലാം വിശദീകരിക്കാനാവില്ല’

[17-ാം പേജിലെ ആകർഷക വാക്യം]

ബൈബിളിന്റെ താളുകളിൽ സാരവത്തായ പരിജ്ഞാനവും ആഴമായ ഉൾക്കാഴ്‌ചയും ഞാൻ കണ്ടെത്തി’

[14-ാം പേജിലെ മാപ്പുകൾ]

ചൊവ്വാഗ്രഹത്തിന്റെ മാപ്പ്‌

[16-ാം പേജിലെ ചിത്രം]

ന്യൂട്ടനെപ്പോലെ എനിക്കും ദാനീയേൽ, വെളിപ്പാട്‌ എന്നീ ബൈബിൾ പുസ്‌തകങ്ങളിൽ ഏറെ മതിപ്പുതോന്നി

[കടപ്പാട്‌]

University of Florida

[17-ാം പേജിലെ ചിത്രം]

ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ ഞാൻ മറ്റുള്ളവരുമായി പങ്കുവെക്കുന്നു

[14-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ ഇടത്ത്‌: Courtesy USGS Astrogeology Research Program, http://astrogeology.usgs.gov; Mars map: National Geographic Society, MOLA Science Team, MSS, JPL, NASA; Mars surface: NASA/JPL/Caltech

[17-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ബഹിരാകാശ ചിത്രം: J. Hester and P. Scowen (AZ State Univ.), NASA