വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

പക്ഷികളുടെ പുതിയ സ്‌പീഷിസുകളെ കണ്ടെത്തിയിരിക്കുന്നു

“ശാസ്‌ത്ര മാസികകളിൽ 1998 മുതൽ [പക്ഷികളുടെ] മൊത്തം 28 പുതിയ സ്‌പീഷിസുകളെ കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. ഇപ്പോൾ ലോകത്താകമാനമുള്ള 9,700 സ്‌പീഷിസുകളോട്‌ ഇനിയും കൂട്ടിച്ചേർക്കാൻ ഗവേഷണങ്ങൾക്കു കഴിയും” എന്ന്‌ ലണ്ടനിലെ ദി ഇൻഡിപ്പെൻഡന്റ്‌ പറയുന്നു. “ഈ കണ്ടെത്തലുകളിൽ അനേകവും നടത്താൻ കഴിഞ്ഞത്‌ ഇപ്പോൾ ലോകത്തെവിടെയും എത്തിപ്പെടുക സാധ്യമായതിനാലാണ്‌. ഏതാനും ദശകങ്ങൾക്കു മുമ്പ്‌ പക്ഷിവിജ്ഞാനികൾക്ക്‌ എത്തിനോക്കാൻ പോലും കഴിയാതിരുന്ന വിദൂരദേശങ്ങളിൽ ഇന്ന്‌ അവർക്ക്‌ ചെന്നെത്താൻ കഴിയും” എന്ന്‌ ബേർഡിംഗ്‌ വേൾഡ്‌ എന്ന മാസികയുടെ പത്രാധിപരായ സ്റ്റീവ്‌ ഗാന്റ്‌ലെറ്റ്‌ അഭിപ്രായപ്പെടുന്നു. ഈ കണ്ടെത്തലുകൾ “പക്ഷികളുടെ ശബ്ദം തിരിച്ചറിഞ്ഞ്‌ സ്‌പീഷിസ്‌ നിർണയിക്കാനുള്ള പ്രാവീണ്യത്തെയും വിളിച്ചോതുന്നു. ഇടതൂർന്ന ഉഷ്‌ണമേഖലാ മഴക്കാടുകളിൽ പക്ഷികളെ തിരിച്ചറിയുന്നതിനുള്ള ഒരേയൊരു മാർഗം മിക്കപ്പോഴും അവയുടെ ശബ്ദമാണ്‌.” ഇനിയും ഒട്ടനവധി സ്‌പീഷിസുകളെ കണ്ടെത്താനുണ്ട്‌ എന്ന്‌ ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു. എന്നിരുന്നാലും, ആവാസവ്യവസ്ഥയുടെ നാശം പുതുതായി കണ്ടെത്തിയ പല സ്‌പീഷിസുകളെയും അപകടത്തിലാക്കിയേക്കാം. “കാരണം അവ എണ്ണത്തിൽ കുറവാണ്‌, അവയുടെ വാസസ്ഥലവും പരിമിതമാണ്‌” എന്ന്‌ ദി ഇൻഡിപ്പെൻഡന്റ്‌ പറയുന്നു. (g03 10/22)

കുഞ്ഞിനെ കുലുക്കല്ലേ!

കുഞ്ഞുങ്ങളെ ശക്തിയായി കുലുക്കുന്നത്‌, തലയും കഴുത്തും വല്ലാതെ ഉലയുന്നതിനു കാരണമാകും. അത്‌ “തലയ്‌ക്കുള്ളിൽ രക്തസ്രാവത്തിന്‌ ഇടയാക്കുകയും തലച്ചോറിൽ വർധിച്ച സമ്മർദമുണ്ടാക്കുകയും തലച്ചോറിന്‌ കനത്ത ക്ഷതം ഏൽപ്പിക്കുകയും ചെയ്യും” എന്ന്‌ ടൊറൊന്റോ സ്റ്റാർ വർത്തമാനപത്രം പറയുന്നു. കുഞ്ഞിന്റെ പേശികൾ പൂർണമായി വികാസം പ്രാപിച്ചിട്ടില്ലാത്തതിനാലും തലച്ചോറിലെ കലകൾ അങ്ങേയറ്റം ലോലമായതിനാലും “കുഞ്ഞിനെ ഏതാനും സെക്കൻഡുനേരം കുലുക്കുന്നതുപോലും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഹാനിക്കു കാരണമായേക്കാം. തലച്ചോറിന്റെ വീക്കവും ക്ഷതവും, മസ്‌തിഷ്‌ക നാഡീസ്‌തംഭനം, ബുദ്ധിമാന്ദ്യം, വളർച്ചക്കുറവ്‌, അന്ധത, കേൾവിക്കുറവ്‌, തളർവാതം, മരണം മുതലായവ ഇതുമൂലം ഉണ്ടാകുന്ന ഹാനികളിൽപ്പെടുന്നു. പൂർവ ഒൺടേറിയോയിലുള്ള, കുട്ടികളുടെ ആശുപത്രിയിലെ ശിശുരോഗവിദഗ്‌ധനായ ഡോ. ജെയിംസ്‌ കിങ്‌, ശിശുക്കളെ കുലുക്കുന്നതിന്റെ പരിണതഫലങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തുകയുണ്ടായി. പൊതുജനങ്ങളെ ഇതു സംബന്ധിച്ച്‌ ബോധവാന്മാരാക്കേണ്ടത്‌ ആവശ്യമാണ്‌ എന്ന്‌ അദ്ദേഹം പറയുന്നു. കാരണം ഇത്തരം മിക്ക കേസുകളിലും സംഭവിച്ചിരിക്കുന്ന ഹാനി പ്രത്യക്ഷത്തിൽ അത്ര ദൃശ്യമായിരിക്കില്ല. കുഞ്ഞിന്‌ ഫ്‌ളൂവോ വൈറസ്‌ബാധയോ ഉള്ളതായിട്ടായിരിക്കാം രോഗനിർണയത്തിൽ തെളിയുന്നത്‌. “ശിശുക്കളെ ഒരിക്കലും കുലുക്കരുത്‌ എന്ന സന്ദേശം എല്ലാവർക്കും വ്യക്തമാകത്തക്കവണ്ണം മുഴങ്ങണം” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “ആദ്യമായി മാതാപിതാക്കളാകുന്നവർ ഇത്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌.”(g03 10/08)

മതത്തിൽ താത്‌പര്യമില്ല

“ഇപ്പോഴത്തെ മ്ലാനാവസ്ഥകളുമായി പൊരുത്തപ്പെടുന്നതിനുള്ള സഹായത്തിനായി [ജപ്പാൻ] ജനത മതത്തിലേക്കു തിരിയുന്നതായി കാണുന്നില്ല” എന്ന്‌ ഐഎച്ച്‌റ്റി ആസാഹി ഷിംബൂൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “നിങ്ങൾക്കു മതത്തിൽ വിശ്വാസമോ താത്‌പര്യമോ ഉണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിശ്വാസം ഉണ്ടോ?” എന്നു ചോദിച്ചപ്പോൾ പുരുഷന്മാരിലും സ്‌ത്രീകളിലും 13 ശതമാനം പേർ മാത്രമേ ഉവ്വ്‌ എന്നു പറഞ്ഞുള്ളൂ. മറ്റൊരു 9 ശതമാനം പുരുഷന്മാരും 10 ശതമാനം സ്‌ത്രീകളും പറഞ്ഞത്‌ അവർക്ക്‌ മതത്തിൽ “കുറച്ചൊക്കെ” താത്‌പര്യം ഉണ്ടെന്നാണ്‌. എന്നാൽ “20-കളിലായിരുന്ന യുവതികൾക്കിടയിൽ മതത്തോടുള്ള താത്‌പര്യം ഏറ്റവും കുറവായിരുന്നു എന്നതു ശ്രദ്ധേയമാണ്‌. അവരിൽ വെറും 6 ശതമാനത്തിനേ താത്‌പര്യമുണ്ടായിരുന്നുള്ളു” എന്നു പത്രം റിപ്പോർട്ടു ചെയ്യുന്നു. മതത്തിലോ ദൈവത്തിലോ തങ്ങൾക്കു യാതൊരു താത്‌പര്യവും ഇല്ലെന്ന്‌ പുരുഷന്മാരിൽ 77 ശതമാനവും സ്‌ത്രീകളിൽ 76 ശതമാനവും പറഞ്ഞതായി ഒരു വാർഷിക സർവേ വെളിപ്പെടുത്തി. 1978-ൽ, സമാനമായ ഒരു സർവേ നടത്തുകയുണ്ടായി. ഇന്നു ജപ്പാൻകാർക്ക്‌ മതത്തോടുള്ള താത്‌പര്യം അന്നത്തേതിന്റെ ഏകദേശം പകുതിയായി കുറഞ്ഞിരിക്കുന്നു. പൊതുവേ പറഞ്ഞാൽ, [മതത്തിൽ] എന്തെങ്കിലും താത്‌പര്യമുണ്ടെന്നു പറഞ്ഞത്‌ പഴയ തലമുറയിൽപ്പെട്ടവരാണ്‌, പ്രത്യേകിച്ച്‌ 60-നു മേൽ പ്രായമുള്ളവർ. (g03 10/08)

ദാമ്പത്യവും ഹൃദയവും

“ഹൃദയ ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഒരു വ്യക്തി എത്ര പെട്ടെന്നു സുഖം പ്രാപിക്കുമെന്നു മുൻകൂട്ടിപ്പറയാൻ അയാളുടെ ദാമ്പത്യത്തിന്റെ ഗുണമേന്മ സഹായിക്കുമെന്നു ഗവേഷണം തെളിയിച്ചിരിക്കുന്നു.” ലണ്ടനിലെ ദ ഡെയ്‌ലി ടെലഗ്രാഫ്‌ ആണ്‌ ഇതു പറഞ്ഞത്‌. യു.എസ്‌.എ-യിലെ പെൻസിൽവേനിയ സർവകലാശാലയിലെ ഡോ. ജെയിംസ്‌ കോയിൻ പറയുന്നതനുസരിച്ച്‌, സന്തുഷ്ട ദാമ്പത്യം തന്റെ ആരോഗ്യം വീണ്ടെടുത്ത്‌ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള അതിയായ വാഞ്‌ഛ ഒരു വ്യക്തിയിൽ ജനിപ്പിക്കുന്നു. എന്നാൽ “കയ്‌പേറിയ ദാമ്പത്യം നയിക്കുന്ന വ്യക്തിക്കു തന്റെ രോഗാവസ്ഥയിൽനിന്നു മടങ്ങിവരാൻ അവിവാഹിതനായ ഒരു രോഗിയെക്കാൾ ബുദ്ധിമുട്ടാണ്‌.” ഡോ. കോയിനും സംഘവും, ദമ്പതികൾ വീട്ടിൽവെച്ചു നടത്തിയ വാക്കേറ്റങ്ങൾ വീഡിയോടേപ്പിൽ പകർത്തി. ഇണയുമായി വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നവരെ അപേക്ഷിച്ച്‌, ഇണയുമായി സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന ഹൃദ്രോഗികൾ നാലു വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത രണ്ടുമടങ്ങാണെന്ന്‌ അവർ കണ്ടെത്തി. സന്തുഷ്ടിനിറഞ്ഞ ഒരു ദാമ്പത്യബന്ധത്തെ “ആരോഗ്യകരമായ ആഹാരക്രമം പിൻപറ്റുന്നതിന്റെയും വ്യായാമത്തിന്റെയും പുകവലിക്കാതിരിക്കുന്നതിന്റെയും” പട്ടികയിൽ പെടുത്താൻ കഴിയുമെന്ന്‌, ഷിക്കാഗോ സർവകലാശാലയിലെ ഒരു സോഷ്യോളജി പ്രൊഫസറായ ഡോ. ലിൻഡ വെയ്‌റ്റ്‌ പറയുന്നു. (g03 10/08)

പണ്ടുമുതലേയുള്ള ഒരു ഒഴിയാബാധ

“ലോകമെമ്പാടുംനിന്ന്‌ 2002-ൽ, കുഷ്‌ഠരോഗത്തിന്റെ 7,00,000-ത്തിലധികം പുതിയ കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു.” സ്‌പാനീഷ്‌ വർത്തമാനപത്രമായ എൽ പായിസ്‌ റിപ്പോർട്ടു ചെയ്‌തതാണിത്‌. ബൈബിൾകാലങ്ങൾ മുതൽ കുഷ്‌ഠം ഭീതിജനകമായ ഒരു വ്യാധിയായിരുന്നിട്ടുണ്ട്‌. എന്നാൽ, ഇന്നു കാണുന്നതരം കുഷ്‌ഠരോഗത്തിനു പ്രതിവിധിയുണ്ട്‌. വാസ്‌തവത്തിൽ, കഴിഞ്ഞ 20-ലധികം വർഷത്തിനിടയിൽ ഏതാണ്ട്‌ 1.2 കോടി ആളുകൾ കുഷ്‌ഠരോഗത്തിൽ നിന്നു സുഖം പ്രാപിച്ചിരിക്കുന്നു. എന്നിരുന്നാലും, “കുഷ്‌ഠം ഒരു കഴിഞ്ഞകാല സംഗതിയായി കണക്കാക്കാൻ നമുക്കു കഴിയില്ല” എന്ന്‌ ഗവേഷകയായ ജെനെറ്റ്‌ ഫാരെൽ പറയുന്നു. ഈ വ്യാധി തുടച്ചുനീക്കുന്നതിൽ ആരോഗ്യരംഗത്തുള്ളവർ വിജയിച്ചിട്ടില്ല. എല്ലായ്‌പോഴും പുതിയ കേസുകൾ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നും കുഷ്‌ഠരോഗം പിടിമുറുക്കിയിരിക്കുന്ന മുഖ്യ രാജ്യങ്ങളിൽ ഇന്ത്യ, നേപ്പാൾ, ബ്രസീൽ, മഡഗാസ്‌കർ, മൊസാമ്പിക്ക്‌, മ്യാൻമാർ എന്നിവ ഉൾപ്പെടുന്നു. അടുത്തകാലത്ത്‌, മനുഷ്യന്റെ പൂർണ ജനിതകസാരം (human genome) വായിച്ചെടുക്കുന്നതിൽ നേടിയിരിക്കുന്ന വിജയം യോജിച്ച ഒരു പ്രത്യൗഷധം കണ്ടുപിടിക്കുന്നതിൽ സഹായമാകും എന്ന പ്രത്യാശയിലാണു ശാസ്‌ത്രജ്ഞന്മാർ. (g03 10/08)

കുറയുന്നത്‌ തൂക്കമോ അതോ പണമോ?

“യൂറോപ്യൻ യൂണിയനിൽ ഏകദേശം 23 കോടി 10 ലക്ഷം ആളുകൾ 2002-ൽ ആഹാരനിയന്ത്രണം പാലിച്ചു” എന്ന്‌ പാരീസിലെ ഇന്റർനാഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ പറയുന്നു. വ്യവസായ മേഖലയിലെ വികസനപ്രവർത്തനങ്ങളെ കുറിച്ച്‌ അവലോകനം നടത്തുന്ന ഒരു സംഘമായ ഡേറ്റാമോണിറ്ററിന്റെ റിപ്പോർട്ട്‌ പറയുന്നത്‌, യൂറോപ്പിൽ കഴിഞ്ഞവർഷം തൂക്കം കുറയ്‌ക്കാനുള്ള ഉത്‌പന്നങ്ങൾക്കായി മാത്രം ആളുകൾ 10,000 കോടി ഡോളർ ചെലവഴിച്ചുവെന്നാണ്‌. ഇതാകട്ടെ, “മൊറോക്കോയുടെ മൊത്ത വാർഷിക ദേശീയ ഉത്‌പാദനത്തിനു തുല്യമായിരുന്നു.” എന്നിരുന്നാലും, ആഹാരനിയന്ത്രണം പാലിച്ചവരിൽ “40 ലക്ഷത്തിലും കുറവ്‌ പേർ മാത്രമേ ഒരു വർഷത്തിലേറെ തൂക്കക്കുറവു നിലനിറുത്തുന്നതിൽ വിജയിക്കുകയുള്ളു” എന്നും “യൂറോപ്പിൽ 50 പേരിൽ ഒരാൾക്കു മാത്രമേ തൂക്കക്കുറവ്‌ സ്ഥിരമായി നിലനിറുത്താൻ കഴിയുന്നുള്ളു” എന്നും പത്രം റിപ്പോർട്ടു ചെയ്യുന്നു. മെലിയാനുള്ള ഉത്‌പന്നങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളിൽ മുൻനിരയിൽ നിൽക്കുന്നത്‌ ജർമൻകാരാണ്‌. അവർ ഇത്തരം ഉത്‌പന്നങ്ങൾക്കായി ഏകദേശം 2,100 കോടി ഡോളർ ചെലവഴിച്ചു. ബ്രിട്ടൻ ഏതാണ്ട്‌ 1,600 കോടി ഡോളറും ഇറ്റലിക്കാരും ഫ്രാൻസുകാരും യഥാക്രമം, ഏതാണ്ട്‌ 1,500 കോടിയും 1,400 കോടിയും ഡോളർ ചെലവഴിച്ചു. “അമിത തൂക്കത്തിനുള്ള ദീർഘകാല പരിഹാരം ആഹാരനിയന്ത്രണം മാത്രമല്ല എന്ന കാര്യം ആളുകൾ മനസ്സിലാക്കേണ്ടതാണ്‌” എന്ന്‌ ഡേറ്റാമോണിറ്റർ അഭിപ്രായപ്പെട്ടതായി ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. (g03 10/22)

ബഹളക്കാരായ മത്സ്യങ്ങൾ

“ഡാംസെൽ മത്സ്യങ്ങൾ, സോൾജിയർ മത്സ്യങ്ങൾ, കാർഡിനൽ മത്സ്യങ്ങൾ എന്നിവയുൾപ്പെടെ ചില മത്സ്യങ്ങൾ . . . തുടർച്ചയായി അമറുകയും ചിലയ്‌ക്കുകയും ചൂളംകുത്തുകയുമൊക്കെ ചെയ്‌തുകൊണ്ട്‌ പരസ്‌പരം ആശയവിനിമയം നടത്തുന്നതായി” ഓസ്‌ട്രേലിയൻ ഇൻസ്റ്റിസ്റ്റ്യൂട്ട്‌ ഓഫ്‌ മറൈൻ സയൻസിലെ (എഐഎംഎസ്‌) ഗവേഷകർ കണ്ടുപിടിച്ചതായി ദ വെസ്റ്റ്‌ ഓസ്‌ട്രേലിയൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. പാറക്കെട്ടുകൾക്കിടയിൽ നിന്ന്‌ ഒഴുകിപ്പോകുന്ന മത്സ്യക്കുഞ്ഞുങ്ങൾ തിരിച്ച്‌ അവയുടെ പാർപ്പിടത്തിൽ എത്തുന്നത്‌ എങ്ങനെയാണെന്നു വിശദീകരിക്കാൻ ഈ കണ്ടുപിടിത്തം സഹായിക്കുന്നു. എഐഎംഎസ്‌ ഗവേഷകർ, പാറക്കെട്ടുകളിലെ ശബ്ദം റെക്കോർഡുചെയ്‌ത്‌ മത്സ്യങ്ങളെ കുടുക്കാനുള്ള കെണി വെച്ചിരിക്കുന്നിടത്തു കേൾപ്പിച്ചു. ഫലമെന്തായിരുന്നു? ശാസ്‌ത്രജ്ഞനായ ഡോ. മാർക്ക്‌ മീക്കൻ പത്രത്തോട്‌ ഇപ്രകാരം പറഞ്ഞു: “റെക്കോർഡിങ്ങുകൾ കേൾപ്പിച്ച കെണിയിൽ അതു കേൾപ്പിക്കാഞ്ഞതിനെ അപേക്ഷിച്ച്‌ കൂടുതൽ മത്സ്യക്കുഞ്ഞുങ്ങൾ വന്നുകയറി. ചില പ്രത്യേക ശബ്ദങ്ങൾ മത്സ്യങ്ങളെ ആകർഷിക്കുന്നുവെന്ന്‌ ഇതു സൂചിപ്പിക്കുന്നു.” വളർച്ചയെത്തിയ ചില മത്സ്യങ്ങളുടെ ശബ്ദം 15 കിലോമീറ്റർ ദൂരം വരെ കേൾക്കാൻ കഴിയുമെന്നു ഗവേഷകർ പറയുന്നു. “പ്രഭാതത്തിലും പ്രദോഷത്തിലും മത്സ്യങ്ങളുടെ സംഘഗാനം ഉച്ചസ്ഥായിയിലെത്തുമ്പോൾ, അത്‌ ഒരു ഫുട്‌ബോൾ സ്റ്റേഡിയത്തിലെ ആയിരങ്ങളുടെ ആരവത്തിനു തുല്യമായിരിക്കും” എന്ന്‌ മീക്കൻ പറഞ്ഞു. എന്നിരുന്നാലും, ഈ “സംഘഗാനം” മനുഷ്യന്റെ കാതുകൾക്കു പിടിച്ചെടുക്കാൻ കഴിയില്ല. (g03 10/22)

ഒന്നു കണ്ണുചിമ്മുന്നതിന്‌

“നമ്മുടെ കൺപോളകൾ ചലിപ്പിക്കുന്നതിന്‌ 30-ലധികം വ്യത്യസ്‌ത ഗണത്തിൽപ്പെട്ട ആയിരക്കണക്കിനു നാഡീ കോശങ്ങൾ പ്രവർത്തിക്കേണ്ടത്‌ ആവശ്യമാണ്‌” എന്ന്‌ സ്‌പെയിനിലെ എൽ പായിസ്‌ വർത്തമാനപത്രം പറയുന്നു. “കൺപോളയെ സെറിബ്രൽ കോർട്ടെക്‌സുമായി” ബന്ധിപ്പിക്കുന്ന ഈ ന്യൂറോൺ കൂട്ടങ്ങളെ കുറിച്ച്‌ മുമ്പെന്നത്തെക്കാൾ കൂടുതൽ കൃത്യമായ വിവരങ്ങൾ, മൃഗങ്ങളിൽ പഠനം നടത്തിയ സ്‌പാനീഷ്‌ നാഡീശാസ്‌ത്രജ്ഞന്മാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം കണ്ടെത്തിയിരിക്കുന്നു. കൺപോളകൾക്ക്‌ ഇത്ര ബൃഹത്തും സങ്കീർണവുമായ നാഡീകോശവ്യൂഹം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കൺപോളകൾ അടയുന്നത്‌ എല്ലായ്‌പോഴും ഒരേ രീതിയിലോ ഒരേ കാരണംകൊണ്ടോ അല്ല എന്നതാണ്‌ അതിനു കാരണം. കാചപടലത്തെ നനവുള്ളതാക്കി നിറുത്തുന്നതിന്‌ ഒരു മിനിട്ടിൽ ഏതാണ്ട്‌ 15 തവണ കണ്ണിമയ്‌ക്കുന്ന നൈസർഗികമായ പ്രവർത്തനവും പെട്ടെന്ന്‌ എന്തെങ്കിലും കണ്ണിനുനേരെ വരുമ്പോൾ കണ്ണടയ്‌ക്കുന്നതും മനഃപൂർവം കണ്ണടയ്‌ക്കുന്നതും കൺപോളയുടെ ധർമത്തിൽ പെടുന്നു. കൂടാതെ, ഒരുപക്ഷേ ചില വൈകാരിക പ്രതികരണങ്ങളുടെ ഭാഗമായി കൺപോളകൾ പാതിയടയ്‌ക്കാനോ ഏറെയോ കുറച്ചോ സമയത്തേക്ക്‌ കണ്ണു മുഴുവനായി അടയ്‌ക്കാനോ കഴിയും. (g03 10/22)

കമ്പ്യൂട്ടറുകൾ—പരിസ്ഥിതി ഒടുക്കേണ്ടിവരുന്ന വില

“ആധുനിക കമ്പ്യൂട്ടറിന്റെ സ്വച്ഛമായ പ്രതിച്ഛായ അതിനുവേണ്ടി പരിസ്ഥിതി യഥാർഥത്തിൽ ഒടുക്കേണ്ടിവരുന്ന വില സംബന്ധിച്ച്‌ ശരിയായ ധാരണ നൽകുന്നില്ല” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. സാധാരണഗതിയിൽ നാലുവർഷത്തെ കാലപരിധിയുള്ള ഒരു കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ ഒരു അടിസ്ഥാന മെമ്മറി ചിപ്പ്‌ ഉണ്ടാക്കണമെങ്കിൽ “ചെലവാകുന്ന ഫോസിൽ ഇന്ധനത്തിന്റെ അളവ്‌ ചിപ്പിന്റെ ഭാരത്തിന്റെ 800 മടങ്ങാണ്‌” എന്ന്‌ മാസിക പറയുന്നു. ജപ്പാൻ, ഫ്രാൻസ്‌, ഐക്യനാടുകൾ എന്നിവിടങ്ങളിലെ വിശകലന വിദഗ്‌ധർ കണക്കാക്കുന്നതനുസരിച്ച്‌, 2 ഗ്രാം മാത്രം ഭാരമുള്ള 32 മെഗാബൈറ്റുള്ള ഒരു മെമ്മറി ചിപ്പ്‌ ഉണ്ടാക്കുന്നതിന്‌ കുറഞ്ഞത്‌ 1.6 കിലോഗ്രാം ഫോസിൽ ഇന്ധനവും 32 കിലോഗ്രാം വെള്ളവും അമോണിയ, ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എന്നിങ്ങനെയുള്ള വിഷകരമായ രാസവസ്‌തുക്കൾ 72 ഗ്രാമും ആവശ്യമാണ്‌. വിശകലന വിദഗ്‌ധർ ഇപ്രകാരം ഉപസംഹരിക്കുന്നു: “ചെറിയ മെമ്മറി ചിപ്പുകളോടുള്ള താരതമ്യത്തിൽ അവയ്‌ക്കുവേണ്ടി പരിസ്ഥിതി ഒടുക്കേണ്ടിവരുന്ന വില വളരെ വളരെ വലുതാണ്‌.” (g03 10/22)