എന്റെ സഹോദരങ്ങളുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദത്തെ എങ്ങനെ തരണംചെയ്യാം?
യുവജനങ്ങൾ ചോദിക്കുന്നു . . .
എന്റെ സഹോദരങ്ങളുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദത്തെ എങ്ങനെ തരണംചെയ്യാം?
“സ്വന്തം വ്യക്തിത്വം ഉണ്ടായിരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചേച്ചിമാരുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദം എനിക്കെപ്പോഴും അനുഭവപ്പെട്ടു. അവരുടെ നേട്ടങ്ങൾക്കൊപ്പം എത്താൻ ഒരിക്കലും എനിക്കാവില്ല എന്നു തോന്നി.”—ക്ലാർ.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്കുണ്ടോ? അവനെ അല്ലെങ്കിൽ അവളെ കണ്ടു പഠിക്ക് എന്നത് മാതാപിതാക്കളുടെ സ്ഥിരം പല്ലവി ആയിത്തീർന്നിരിക്കുന്നുവോ? എങ്കിൽ എല്ലാ കാലത്തും ആ വ്യക്തിയുടെ നിഴലിൽത്തന്നെ കഴിയേണ്ടിവരുമെന്ന്, എല്ലായ്പോഴും അവന്റെ അല്ലെങ്കിൽ അവളുടെ നേട്ടങ്ങളോടുള്ള താരതമ്യത്തിലായിരിക്കും മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുക എന്നു നിങ്ങൾ ഭയപ്പെട്ടേക്കാം.
വളരെ മതിപ്പോടെ വീക്ഷിക്കപ്പെടുന്ന ശുശ്രൂഷാപരിശീലന സ്കൂളിൽനിന്ന് a ബിരുദം നേടിയവരാണ് ബാരിയുടെ b ചേട്ടന്മാർ രണ്ടുപേരും. ക്രിസ്ത്യാനികളെന്ന നിലയിൽ അവർ നല്ല പേര് സമ്പാദിച്ചിരിക്കുന്നു. ബാരി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “എത്ര ശ്രമിച്ചാലും പ്രസംഗവേലയിൽ അവരുടെ നിലവാരങ്ങൾക്കൊപ്പം എത്താനോ അവരുടെ അത്രയും നല്ല പരസ്യ പ്രസംഗങ്ങൾ നടത്താനോ കഴിയില്ലെന്ന തോന്നൽ എന്റെ ആത്മവിശ്വാസം കെടുത്തി. സ്വന്തമായി കൂട്ടുകാരെ കണ്ടെത്താനും എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടു, കാരണം മറ്റുള്ളവർ ചേട്ടന്മാരെ ക്ഷണിക്കുമ്പോൾ കൂടെപോകുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്. അവരെ വിചാരിച്ചു മാത്രമാണ് മറ്റുള്ളവർ എന്നോടു സൗഹാർദം കാട്ടുന്നതെന്ന് ഞാൻ കരുതി.”
തന്റെ സഹോദരനോ സഹോദരിയോ എല്ലായ്പോഴും മറ്റുള്ളവരുടെ പ്രശംസാപാത്രമാകുന്നതു കാണുമ്പോൾ അസൂയ തോന്നുക സ്വാഭാവികമാണ്. ബൈബിൾ കാലങ്ങളിലെ യോസേഫിന്റെ കാര്യംതന്നെ എടുക്കുക. തന്റെ സഹോദരങ്ങളെക്കാൾ ശ്രദ്ധ അവനു ലഭിച്ചു. അതിന്റെ ഫലം എന്തായിരുന്നു? ‘അവന്റെ സഹോദരന്മാർ അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.’ (ഉല്പത്തി 37:1-4) യോസേഫ് പക്ഷേ എളിമയുള്ളവനായിരുന്നു. എന്നാൽ നിങ്ങളുടെ സഹോദരനോ സഹോദരിയോ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. സ്വന്തം നേട്ടങ്ങളെ കുറിച്ച് എപ്പോഴും വീമ്പിളക്കിക്കൊണ്ട് അവർ നിങ്ങളിൽ സ്പർദ്ധയും അമർഷവും ഉളവാക്കിയേക്കാം.
ചില യുവജനങ്ങൾ മത്സരമനോഭാവം നട്ടുവളർത്തിക്കൊണ്ടാണ് ഇതിനോടു പ്രതികരിക്കുന്നത്—ഒരുപക്ഷേ പഠനകാര്യങ്ങളിൽ ഒട്ടും ശ്രദ്ധിക്കാതെയോ, ക്രിസ്തീയ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിക്കൊണ്ടോ ഒക്കെ. ഏതായാലും സഹോദരന്റെയോ സഹോദരിയുടെയോ ഒപ്പമെത്തില്ല, പിന്നെന്തിനാണ് ശ്രമിക്കുന്നത് എന്നായിരിക്കാം അവർ ചിന്തിക്കുന്നത്. എന്നാൽ ആത്യന്തികമായി മത്സരം നിങ്ങൾക്കു ദോഷമേ വരുത്തൂ. ആത്മാഭിമാനവും ആത്മവിശ്വാസവും തോന്നുന്നവിധത്തിൽ നിങ്ങൾക്കെങ്ങനെ നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ നിഴലിൽനിന്നു പുറത്തുവരാൻ കഴിയും?
മറ്റൊരു തലത്തിൽനിന്ന് അവരെ വീക്ഷിക്കുക
സഹോദരനോ സഹോദരിയോ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്നതു കാണുമ്പോൾ അവർ പൂർണരാണെന്നും നിങ്ങൾക്ക് ഒരിക്കലും അവരോടൊപ്പം എത്താൻ കഴിയില്ലെന്നും നിങ്ങൾ വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നാൽ അത് യഥാർഥത്തിൽ സത്യമാണോ? ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”—റോമർ 3:23.
അതേ, നിങ്ങളുടെ സഹോദരനോ സഹോദരിക്കോ എന്തൊക്കെ കഴിവുകളും പ്രാപ്തികളും ഉണ്ടെങ്കിലും അവരും ‘നമ്മെപ്പോലെതന്നെ കുറവുകളുള്ള മനുഷ്യരാണ്.’ (പ്രവൃത്തികൾ 14:15, NW) അവരെ അങ്ങേയറ്റം ഉയരത്തിൽ പ്രതിഷ്ഠിക്കുകയോ ആരാധനാപാത്രങ്ങളാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. പൂർണ മാതൃക വെച്ചിട്ടുള്ള ഏക മനുഷ്യൻ യേശുക്രിസ്തു ആണ്.—1 പത്രൊസ് 2:21.
അവരിൽനിന്നു പഠിക്കുക!
ഇനി, നിങ്ങളുടെ സാഹചര്യത്തെ വളരെയധികം കാര്യങ്ങൾ പഠിക്കാനുള്ള ഒരു അവസരമായി കാണാൻ ശ്രമിക്കുക. ഉദാഹരണത്തിന് യേശുക്രിസ്തുവിന്റെ സഹോദരങ്ങളെ കുറിച്ചു ചിന്തിക്കുക. (മത്തായി 13:55, 56) പൂർണനായ തങ്ങളുടെ സഹോദരനിൽനിന്ന് അവർക്ക് എന്തെല്ലാം പഠിക്കാൻ കഴിയുമായിരുന്നു! എങ്കിലും ‘അവന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചില്ല.’ (യോഹന്നാൻ 7:5) ഒരുപക്ഷേ അഹങ്കാരവും അസൂയയും ആയിരുന്നിരിക്കാം വിശ്വാസം അർപ്പിക്കുന്നതിന് വിലങ്ങുതടിയായത്. “എന്നോടു പഠിപ്പിൻ” എന്ന യേശുവിന്റെ ഉദാത്തമായ ക്ഷണത്തോടു പ്രതികരിച്ചത് അവന്റെ ആത്മീയ സഹോദരന്മാർ—ശിഷ്യന്മാർ—ആയിരുന്നു. (മത്തായി 11:29) യേശുവിന്റെ പുനരുത്ഥാനശേഷം മാത്രമാണ് അവന്റെ ജഡിക സഹോദരങ്ങൾ അവനെ വിലമതിക്കാൻ തുടങ്ങിയത്. (പ്രവൃത്തികൾ 1:14) അതുവരെ തങ്ങളുടെ ശ്രേഷ്ഠനായ സഹോദരനിൽനിന്നു പഠിക്കാനുള്ള സുവർണാവസരങ്ങൾ അവർ നഷ്ടപ്പെടുത്തി.
കയീനും സമാനമായ പിഴവു വരുത്തി. അവന്റെ സഹോദരനായ ഹാബെൽ ശ്രദ്ധേയനായ ഒരു ദൈവദാസൻ ആയിരുന്നു. “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു” എന്നു ബൈബിൾ പറയുന്നു. (ഉല്പത്തി 4:4) എന്നാൽ ചില കാരണങ്ങളാൽ ദൈവം “കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.” അൽപ്പം താഴ്മ പ്രകടിപ്പിച്ചുകൊണ്ട് കയീന് തന്റെ സഹോദരനിൽനിന്നു പഠിക്കാൻ കഴിയുമായിരുന്നു. എന്നാൽ “കയീന്നു ഏററവും കോപമുണ്ടായി.” ഒടുവിൽ ഹാബെലിനെ കൊല്ലുന്നതിലേക്ക് അതു നയിച്ചു.—ഉല്പത്തി 4:5-8.
നിങ്ങൾക്ക് എപ്പോഴെങ്കിലും കൂടെപ്പിറപ്പിനോട് അത്രയും ദേഷ്യം തോന്നും എന്നല്ല പറഞ്ഞുവരുന്നത്. എന്നാൽ അസൂയയും അഹങ്കാരവും അമൂല്യമായ അവസരങ്ങൾ കളഞ്ഞുകുളിക്കാൻ ഇടയാക്കിയേക്കാം. നിങ്ങളുടെ കൂടെപ്പിറപ്പ് കണക്കിലോ ചരിത്രത്തിലോ മികച്ചുനിൽക്കുന്നുവോ? നിങ്ങൾക്ക് ഇഷ്ടപ്പെട്ട കളിയിൽ അതിസമർഥനാണോ? അപാരമായ തിരുവെഴുത്തു പരിജ്ഞാനം ഉള്ളവനാണോ? നല്ല പ്രസംഗകനാണോ? എങ്കിൽ അസൂയയ്ക്ക് എതിരെ ജാഗ്രത പാലിക്കുക! കാരണം ‘അസൂയ അസ്ഥികൾക്കു ദ്രവത്വം’ ആണ്. അത് നിങ്ങൾക്കു ദോഷമേ വരുത്തൂ. (സദൃശവാക്യങ്ങൾ 14:30; 27:4, NW) നീരസം വെച്ചുപുലർത്തുന്നതിനു പകരം സഹോദരനിൽനിന്ന് അല്ലെങ്കിൽ സഹോദരിയിൽനിന്ന് പഠിക്കാൻ ശ്രമിക്കുക. നിങ്ങൾക്കില്ലാത്ത ചില കഴിവുകളും പ്രാപ്തികളും നിങ്ങളുടെ കൂടെപ്പിറപ്പിന് ഉണ്ടെന്ന കാര്യം അംഗീകരിക്കുക. അവർ കാര്യങ്ങൾ ചെയ്യുന്ന വിധം നിരീക്ഷിച്ചു മനസ്സിലാക്കുക. അവരുടെ സഹായം തേടുന്നെങ്കിൽ അത് അതിലും മെച്ചമായിരിക്കും.
നേരത്തേ പരാമർശിച്ച ബാരി തന്റെ സഹോദരന്മാരുടെ നല്ല മാതൃകയിൽനിന്ന് പ്രയോജനം നേടാൻ ഇടയായി. അവൻ പറയുന്നു: “സഭയിലെ സഹോദരങ്ങളെയും പ്രസംഗപ്രവർത്തനത്തിൽ കണ്ടുമുട്ടുന്നവരെയും സഹായിക്കാനുള്ള സന്നദ്ധത എന്റെ സഹോദരന്മാർക്ക് എത്രമാത്രം സന്തോഷമാണ് കൈവരുത്തിയിരുന്നതെന്ന് ഞാൻ കണ്ടു. അതുകൊണ്ട് അവരുടെ മാതൃക പിൻപറ്റാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, ഞാൻ രാജ്യഹാളുകളുടെയും ബെഥേൽ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കാൻ തുടങ്ങി. ആ അനുഭവങ്ങൾ എനിക്ക് ആത്മവിശ്വാസം പകരുകയും യഹോവയുമായുള്ള ബന്ധത്തിൽ വളരാൻ സഹായിക്കുകയും ചെയ്തിരിക്കുന്നു.”
സ്വന്തം കഴിവുകൾ കണ്ടെത്തൽ
നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ നല്ല ഗുണങ്ങൾ അനുകരിക്കുന്നത് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് നിങ്ങൾ ഒരുപക്ഷേ ഭയപ്പെട്ടേക്കാം. എന്നാൽ അങ്ങനെ സംഭവിക്കണമെന്നു നിർബന്ധമില്ല. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “എന്റെ അനുകാരികൾ ആകുവിൻ.” (1 കൊരിന്ത്യർ 4:16) സ്വന്തം വ്യക്തിത്വം ഉണ്ടായിരിക്കുന്നതിനെ പൗലൊസ് നിരുത്സാഹപ്പെടുത്തുകയായിരുന്നോ? ഒരിക്കലുമല്ല. ഓരോരുത്തർക്കും സ്വന്തം വ്യക്തിത്വം ഉണ്ടായിരിക്കുന്നതിന് വേണ്ടത്ര അവസരം ഉണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഗണിതശാസ്ത്രത്തിൽ നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ അത്രയും പ്രഗത്ഭനല്ല എന്നിരിക്കട്ടെ. നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ടെന്നാണോ അതിന്റെ അർഥം? തീർച്ചയായുമല്ല, നിങ്ങൾ വ്യത്യസ്തനാണ്, അത്രതന്നെ.
പൗലൊസ് ഈ പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു: “ഓരോരുത്തരും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നേ അഭിമാനിക്കാം.” (ഗലാത്യർ 6:4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) നിങ്ങൾക്കുള്ള കഴിവുകളും പ്രാപ്തികളും വളർത്താൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ? മറ്റൊരു ഭാഷ സംസാരിക്കാനോ സംഗീതോപകരണം വായിക്കാനോ കമ്പ്യൂട്ടർ ഉപയോഗിക്കാനോ ഒക്കെ പഠിക്കുന്നത് നിങ്ങൾക്ക് ആത്മാഭിമാനം തോന്നാൻ ഇടയാക്കിയേക്കാം. മാത്രമല്ല, അതൊക്കെ വിലപ്പെട്ട കഴിവുകളാണ്. പൂർണത കൈവരിക്കുന്നതിനെ കുറിച്ചോർത്ത് വിഷമിക്കേണ്ട! അർപ്പണബോധത്തോടെ, വിദഗ്ധമായി കാര്യങ്ങൾ ചെയ്യാൻ പഠിക്കുക. (സദൃശവാക്യങ്ങൾ 22:29) ചിലപ്പോൾ, ഒരു പ്രത്യേക കാര്യത്തിൽ സഹജ വാസനയുള്ള വ്യക്തിയല്ലായിരിക്കാം നിങ്ങൾ. എന്നാൽ “ഉത്സാഹികളുടെ കൈ അധികാരം നടത്തും” എന്ന് സദൃശവാക്യങ്ങൾ 12:24 പറയുന്നു.
എന്നിരുന്നാലും ആത്മീയ പുരോഗതിയുടെ കാര്യത്തിലാണ് നിങ്ങൾ ഏറ്റവും ശ്രദ്ധിക്കേണ്ടത്. മറ്റു കഴിവുകളും പ്രാപ്തികളും ആളുകളുടെ ശ്രദ്ധ പെട്ടെന്ന് നേടിത്തന്നേക്കാമെങ്കിലും ആത്മീയ കഴിവുകൾ നിലനിൽക്കുന്ന പ്രയോജനം കൈവരുത്തും. ഇരട്ട സഹോദരന്മാർ ആയിരുന്ന ഏശാവിന്റെയും യാക്കോബിന്റെയും കാര്യമെടുക്കുക. “ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും” ആയിരുന്നതിനാൽ തന്റെ പിതാവിൽനിന്ന് വളരെയധികം പ്രശംസ പിടിച്ചുപറ്റി. “സാധുശീലനും കൂടാരവാസിയും ആയിരുന്ന” യാക്കോബിനെ ആദ്യമൊക്കെ ആരും ശ്രദ്ധിച്ചില്ലായിരുന്നിരിക്കാം. (ഉല്പത്തി 25:27) എന്നാൽ ഏശാവ് തന്റെ ആത്മീയത നട്ടുവളർത്താൻ പരാജയപ്പെട്ടതിനാൽ അവന് അനുഗ്രഹങ്ങൾ നഷ്ടമായി. നേരെ മറിച്ച് യാക്കോബ് ആത്മീയ കാര്യങ്ങളോടു സ്നേഹം നട്ടുവളർത്തുകയും തത്ഫലമായി യഹോവയാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. (ഉല്പത്തി 27:28, 29; എബ്രായർ 12:16, 17) ഇതിൽനിന്ന് എന്തു പാഠമാണ് ഉൾക്കൊള്ളാൻ കഴിയുക? ആത്മീയമായി വളരുക, ‘നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക.’ എങ്കിൽ നിങ്ങളുടെ ‘അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരും.’—മത്തായി 5:16; 1 തിമൊഥെയൊസ് 4:15.
മുമ്പ് പരാമർശിച്ച ക്ലാർ പറയുന്നു: “എന്റെ ചേച്ചിമാരുടെ നിഴലിൽ കഴിയുന്നതിൽ ഞാൻ തൃപ്തയായിരുന്നു. അപ്പോഴാണ് സ്നേഹത്തിൽ ‘വിശാലരാകാൻ’ ഉള്ള തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കാൻ ഞാൻ തീരുമാനിച്ചത്. ഞാൻ വയൽശുശ്രൂഷയിൽ വ്യത്യസ്ത സഹോദരങ്ങളുടെകൂടെ പ്രവർത്തിക്കുകയും സഭയിൽ ആവശ്യമുള്ളവരെ സഹായിക്കാനുള്ള പ്രായോഗിക വഴികൾ തേടുകയും ചെയ്തു. അതുപോലെ ഞാൻ വിവിധ പ്രായത്തിലുള്ള സഹോദരീസഹോദരന്മാരെ ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുകയും തന്നെത്താൻ അവർക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു. ഇപ്പോൾ എനിക്ക് അനേകം സുഹൃത്തുക്കളുണ്ട്, അതുപോലെ എനിക്കു കൂടുതൽ ആത്മവിശ്വാസവും തോന്നുന്നു.”—2 കൊരിന്ത്യർ 6:13.
ചിലപ്പോഴൊക്കെ, അറിയാതെയെങ്കിലും നിങ്ങളുടെ മാതാപിതാക്കൾ സഹോദരനെയോ സഹോദരിയെയോ കണ്ടു പഠിക്കാൻ നിങ്ങളോടു പറഞ്ഞെന്നിരിക്കാം. നിങ്ങളുടെ ക്ഷേമത്തെ ചൊല്ലിയാണ് അവരങ്ങനെ പറയുന്നതെന്ന് മനസ്സിൽ പിടിക്കുന്നത് വേദന അൽപ്പം കുറയ്ക്കാൻ സഹായിച്ചേക്കും. (സദൃശവാക്യങ്ങൾ 19:11) എന്നാൽ അങ്ങനെയുള്ള താരതമ്യപ്പെടുത്തലുകൾ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മാതാപിതാക്കളോടു തുറന്നുപറയുന്നത് ഒരുപക്ഷേ നല്ലതായിരിക്കും. അങ്ങനെയാകുമ്പോൾ തങ്ങൾക്ക് പറയാനുള്ളത് അവർ മറ്റേതെങ്കിലും രീതിയിൽ നിങ്ങളോടു പറഞ്ഞേക്കാം.
യഹോവയെ സേവിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ ശ്രദ്ധിക്കുമെന്ന കാര്യം ഒരിക്കലും മറക്കരുത്. (1 കൊരിന്ത്യർ 8:3) ബാരി പിൻവരുന്ന വാക്യങ്ങളിൽ അതു സംഗ്രഹിക്കുന്നു: “യഹോവയെ സേവിക്കുന്തോറും എന്റെ സന്തോഷം വർധിക്കുന്നതായി ഞാൻ കാണുന്നു. ആളുകൾ ഇപ്പോൾ എന്നെ ഒരു വ്യക്തിയായി കാണാൻ തുടങ്ങിയിട്ടുണ്ട്. എന്റെ സഹോദരന്മാരെ വിലമതിക്കുന്നതുപോലെതന്നെ അവർ ഇപ്പോൾ എന്നെയും വിലമതിക്കുന്നു.” (g03 11/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b യഹോവയുടെ സാക്ഷികൾ ക്രമീകരിച്ചു നടത്തുന്നത്.
[27-ാം പേജിലെ ചിത്രം]
നിങ്ങളുടെ സഹോദരനോ സഹോദരിയോ മിക്കപ്പോഴും ശ്രദ്ധാകേന്ദ്രമാകുന്നുണ്ടോ?
[28-ാം പേജിലെ ചിത്രം]
സ്വന്തം കഴിവുകളും പ്രാപ്തികളും കണ്ടെത്താൻ ശ്രമിക്കുക
[28-ാം പേജിലെ ചിത്രം]
ആത്മീയ വൈദഗ്ധ്യങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ട് ‘നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക’