പിഗ്മികളിൽനിന്ന് ഞങ്ങൾ പഠിച്ചത്
പിഗ്മികളിൽനിന്ന് ഞങ്ങൾ പഠിച്ചത്
മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
“ഇനി വെള്ളത്തിലൂടെ നടക്കണം, അതുകൊണ്ട് ചെരിപ്പ് ഊരിപ്പിടിച്ചോളൂ. പിന്നെ ആനകളുടെ വഴിത്താര കടക്കണം. ഞാൻ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കണം കേട്ടോ. വഴിക്കുവെച്ച് നമ്മൾ ഒരു ഗൊറില്ലയെ കാണുന്നുവെന്നിരിക്കട്ടെ, കവിണ്ണുകിടക്കുക, അവന്റെ മുഖത്തേക്കു തുറിച്ചുനോക്കരുത്. ഇനി ഒരു ആനയുടെ മുമ്പിലാണ് ചെന്നുപെടുന്നതെങ്കിൽ നിൽക്കുന്നിടത്തുതന്നെ നിൽക്കുക, അനങ്ങരുത്.”
റെസ്റ്ററന്റിന്റെ വരാന്തയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഞങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാര്യങ്ങൾ ഒന്നൊന്നായി മനസ്സിന്റെ കണ്ണാടിയിൽ മിന്നിത്തെളിഞ്ഞു. ഒരു വശത്ത് അതാ സാങ്ഗാ നദി; മറുവശത്ത് ഹരിതമനോഹരമായ ഇടതൂർന്ന വനം. മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്ത്, കാമറൂണിനും കോംഗോ റിപ്പബ്ലിക്കിനും ഇടയ്ക്കായി സ്ഥിതിചെയ്യുന്ന ബായാങ്ഗാ ആയിരുന്നു അത്.—17-ാം പേജിലെ ഭൂപടം കാണുക.
ഡ്സാങ്ഗാ-എൻഡോകി ദേശീയ പാർക്കിന്റെ പ്രവേശന കവാടത്തിൽ എത്തിയതും ദുർഘടമായ ദീർഘദൂര യാത്രയുടെ ക്ഷീണമെല്ലാം പമ്പകടന്നു. മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാംഗ്വിയിൽനിന്ന് 480 കിലോമീറ്റർ അകലെയാണ് പാർക്ക്. ഇടുങ്ങിയ വഴികളിലൂടെ ഏകദേശം 11 മണിക്കൂർ യാത്രചെയ്താണ് ഞങ്ങൾ അവിടെ എത്തിയത്. പോകുന്നവഴിക്ക്, ചിലയിടങ്ങളിൽ റോഡരികിലായി ഇല്ലിക്കൂട്ടങ്ങൾ വളർന്നുനിൽക്കുന്നതു കാണാമായിരുന്നു. എൻഗോട്ടോ എന്ന സ്ഥലത്ത് എത്തിയപ്പോൾ ബോട്ടിൽ ഒരു നദി കടക്കേണ്ടി വന്നു. ബോട്ടെന്നു പറഞ്ഞാൽ, അസാധാരണമായ ഒന്ന്. ഒഴുക്കിന്റെ സഹായത്താൽ മാത്രം മുന്നോട്ടു നീങ്ങിയിരുന്ന അതിന് എഞ്ചിനൊന്നുമില്ലായിരുന്നു. നദിക്കു കുറുകെയുള്ള ഒരു വടത്തിലൂടെ തെന്നിനീങ്ങുന്ന ഒരു കപ്പിയുമായി അതിനെ ഘടിപ്പിച്ചിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർക്ക് ആകെ ഉണ്ടായിരുന്ന ജോലി അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാതെ അതിനെ നിയന്ത്രിച്ചു കൊണ്ടുപോകുകയായിരുന്നു.
a പരിചയപ്പെടാനും ഞങ്ങൾക്ക് അവസരം ലഭിച്ചു.
പിന്നെ ഞങ്ങൾ ബാംബിയോ നദിക്കരയിൽ എത്തി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു തോണിപ്പാലം ഉണ്ടായിരുന്നു ആ നദിയിൽ. മഴക്കാലത്ത് വെള്ളം പൊങ്ങിയാലോ വേനൽക്കാലത്ത് കുറഞ്ഞാലോ ഒന്നും അത് ആ പാലത്തെ ബാധിക്കില്ല. അവർണനീയ സൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു പ്രദേശമാണ് അത്. അവിടെ, മൃഗങ്ങളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണാനും ഇപ്പോഴും തങ്ങളുടെ പരമ്പരാഗത രീതികൾ പിൻപറ്റുന്ന അക്കാ പിഗ്മികളെവിസ്മയാനുഭവങ്ങൾ നിറഞ്ഞ ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നുവോ? സാരമില്ല, മനസ്സുകൊണ്ടെങ്കിലും ഞങ്ങളോടൊപ്പം പോരാമല്ലോ. ബെൻവാ എന്ന് പേരുള്ള ഒരു പിഗ്മി ആയിരുന്നു ഞങ്ങളുടെ വഴികാട്ടി. ആദ്യംതന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്കാണു പോയത്. അവിടെനിന്ന് രണ്ടു പിഗ്മി നാട്ടുവൈദ്യ ചികിത്സകർ—ഷെർമെനും വലേറീയും—ഞങ്ങളോടൊപ്പം വരാമെന്ന് ഏറ്റിരുന്നു. ഔഷധ സസ്യങ്ങളുടെ ഒരു മാസ്മര ലോകത്തേക്കാണ് അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്.
ഔഷധഗുണമുള്ള സസ്യങ്ങൾ
കാനന പാതയിലൂടെ അൽപ്പദൂരം സഞ്ചരിച്ചതേയുള്ളൂ, കാർ അവിടെ നിറുത്തിയിട്ട് കാൽനടയായി കൂടെച്ചെല്ലാൻ ഞങ്ങളുടെ പുതിയ കൂട്ടുകാർ ആവശ്യപ്പെട്ടു. വെട്ടുകത്തികൊണ്ട് കാട് വെട്ടിത്തെളിച്ചു മുന്നോട്ടു നീങ്ങിയ അവരോടൊപ്പം എത്താൻ ഞങ്ങൾക്ക് അൽപ്പം പണിപ്പെടേണ്ടി വന്നു. അപ്പോഴതാ, ആദ്യത്തെ അത്ഭുതം. മോ എൻസാംബൂ എൻസാംബൂ, നീർവള്ളി എന്ന് അറിയപ്പെടുന്ന ഒരു ചെടി ആയിരുന്നു അത്. ഞങ്ങളുടെ വഴികാട്ടികൾ ഏതാണ്ട് 50 സെന്റിമീറ്റർ നീളത്തിൽ അത് മുറിച്ച് ഓരോരുത്തർക്കും തന്നു. അതിൽ നിന്നൊഴുകിയ സ്വച്ഛജലം കുടിച്ച് ഞങ്ങൾ ദാഹമകറ്റി.
അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ പേരമരത്തിന്റെ ഇല കാട്ടി പിഗ്മികൾ പറഞ്ഞു, അവരത് തിളപ്പിച്ച് ചുമയ്ക്കുള്ള ഒരു കഷായം ഉണ്ടാക്കാറുണ്ടെന്ന്. ഓഫൂറൂമാ എന്ന മറ്റൊരു മരത്തിന്റെ വെള്ളനിറത്തിലുള്ള പാല് ചെങ്കണ്ണിന് ഒന്നാന്തരമാണത്രേ. “പാമ്പുകടിക്ക് പ്രതിവിധിയുണ്ടോ?” ഞങ്ങൾ ചോദിച്ചു. “പിന്നില്ലേ, ബോളോ ഇലകൾ [ഉഷ്ണമേഖലകളിൽ കാണുന്ന ഒരു തരം വള്ളിച്ചെടിക്ക് അക്കാ പിഗ്മികൾ നൽകിയിട്ടുള്ള പേര്] ചതച്ച് കടിയേറ്റ ഭാഗത്ത് വെക്കും,” അവർ പറഞ്ഞു. ഓരോ ചുവടു വെക്കുമ്പോഴും പിഗ്മികൾ ഔഷധഗുണമുള്ള സസ്യങ്ങൾ ഞങ്ങൾക്കു കാണിച്ചുതന്നു. മുറിവുകൾ, കുടലിലെ പരാദങ്ങൾ, ചെവിയിലെ അണുബാധ, ദന്തക്ഷയം എന്നുവേണ്ട വന്ധ്യതയ്ക്കു പോലും പ്രതിവിധിയുണ്ടത്രേ!
പ്രാകൃതർ എന്നു ചിലപ്പോഴൊക്കെ മുദ്രകുത്തപ്പെടുന്ന ഇവർ എന്തെല്ലാം കാര്യങ്ങളാണ് ഞങ്ങളെ പഠിപ്പിച്ചത്. വനാന്തരങ്ങളിലേക്കു കടന്നപ്പോൾ നാട്ടുവൈദ്യ ചികിത്സകർ അവരുടെ ഭക്ഷണം ശേഖരിക്കാൻ തുടങ്ങി—കൂണ്, കാട്ടു പച്ചടിക്കീര, വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങളുള്ള ചില വേരുകൾ എന്നിവ. ചില ഇലകൾക്ക് നല്ല സ്വാദാണെന്നു തോന്നുന്നു, അവർ അത് പറിക്കുന്നതും വായിലിടുന്നതും ഒരുമിച്ചാണ്! ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിൽ പുതിയ പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ അത് എത്ര വിസ്മയകരമായിരിക്കും!—യെശയ്യാവു 65:17; 2 പത്രൊസ് 3:13; വെളിപ്പാടു 21:1-5.
ഉപ്പുറവ—കാട്ടുജന്തുക്കളുടെ ഒരു സംഗമസ്ഥാനം
ഉച്ചകഴിഞ്ഞ് കാട്ടാനകളെ കാണാൻ ഞങ്ങൾ ഉപ്പുറവയിലേക്കു തിരിച്ചു. അങ്ങോട്ടുള്ള വഴിക്കാണ് ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ നിർദേശങ്ങൾ വഴികാട്ടി ഞങ്ങൾക്കു തന്നത്. എന്നാൽ എന്താണീ ഉപ്പുറവ? വൃക്ഷലതാദികളൊന്നും ഇല്ലാത്ത, ധാതുലവണങ്ങൾ നിറഞ്ഞ ഒരു വലിയ പ്രദേശമാണ് അത്. ചില മൃഗങ്ങൾക്ക് ഈ ലവണങ്ങൾ ജീവനാണ്. അതുകൊണ്ട് ദിവസവും കാട്ടാനകൾ, കാട്ടുപോത്തുകൾ, മാനുകൾ, കൂറ്റൻ കാട്ടുപന്നികൾ തുടങ്ങിയവ ഇവിടെ എത്തുന്നു.
വൃക്ഷങ്ങൾ ഇടതൂർന്നു വളർന്നുനിൽക്കുന്ന ഈ വനപ്രദേശത്ത് മൃഗങ്ങളെ കാണാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പാർക്ക് അധികൃതർ ഉപ്പുറവയുടെ അരികിലായി ഒരു നിരീക്ഷണവേദി കെട്ടിപ്പൊക്കിയിട്ടുണ്ട്. എന്നാൽ അവിടെയെത്താൻ തുടയൊപ്പം വെള്ളമുള്ള ഒരു ചതുപ്പുനിലം കടക്കേണ്ടിയിരുന്നു. വഴികാട്ടി പിഗ്മി ചുറ്റും ശബ്ദങ്ങൾക്കായി കാതോർത്തു. അതുപോലെ ഞങ്ങൾ ഒപ്പമുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നുമുണ്ടായിരുന്നു. എന്തിനാണെന്നോ? ചിലപ്പോൾ ആനകൾ കൂട്ടമായി അതുവഴി വരാറുണ്ടുപോലും!
നിരീക്ഷണവേദിയിൽ എത്തിയ ഞങ്ങൾ 80-ലധികം ആനകളെയും ഏതാനും കാട്ടുപോത്തുകളെയും മാനുകളെയും കണ്ടു. 11 വർഷമായി ആനകളെ കുറിച്ചു ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞയും അവിടെ ഉണ്ടായിരുന്നു. “ഓരോ [ആനയ്ക്കും] അതിന്റേതായ സ്വഭാവസവിശേഷതകളുണ്ട്. 3,000 ആനകളെ ഞാൻ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവയിൽ 700 എണ്ണത്തിന് ഞാൻ ഓരോ പേരും കൊടുത്തിട്ടുണ്ട്,” അവർ ഞങ്ങളോടു പറഞ്ഞു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, b
കാട്ടാനയുടെ കൊമ്പിന് വലിയ ഡിമാന്റായതിനാൽ അവയ്ക്കുവേണ്ടി ആനകളെ കൊല്ലുന്നു. ചില പൗരസ്ത്യദേശങ്ങളിൽ രേഖകളിലും ചിത്രരചനകളിലും വ്യക്തിമുദ്ര പതിപ്പിക്കാനുള്ള സീലുകൾ ഉണ്ടാക്കുന്നത് ഈ ആനക്കൊമ്പുകൾകൊണ്ടാണ്.വലകൊണ്ടുള്ള നായാട്ട്
പിറ്റേന്ന് അതിരാവിലെ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ട, പത്തുപേരടങ്ങുന്ന ഒരു നായാട്ടുസംഘത്തോടൊപ്പം ഞങ്ങൾ യാത്ര തിരിച്ചു. വല ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്നത് നേരിൽ കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ഉഷ്ണമേഖലാ വള്ളിച്ചെടികൾകൊണ്ട് ഉണ്ടാക്കിയ അവരുടെ വലകൾക്ക് ഓരോന്നിനും ഏതാണ്ട് 20 മീറ്റർ നീളവും 120 സെന്റിമീറ്റർ വീതിയും ഉണ്ടായിരുന്നു. കുറെ ദൂരം പിന്നിട്ടശേഷം സംഘത്തിലുള്ള ഓരോരുത്തരും തങ്ങളുടെ വല മറ്റൊന്നിൽ കൂട്ടിക്കെട്ടിക്കൊണ്ട് വനത്തിനുള്ളിലേക്ക് ആവുന്നത്ര മാറിനിൽക്കാൻ തുടങ്ങി. അങ്ങനെ അവർ ഏതാണ്ട് 200 മീറ്റർ ദൂരത്തിൽ വലവിരിച്ചു. പിന്നെ, നായാട്ടുകാർ പിന്നിലേക്കു മാറി, ഈ വലയ്ക്കു ചുറ്റുമായി ഒരു വലിയ വലയം തീർത്തു. മൃഗങ്ങളെ വലയുടെ ഭാഗത്തേക്ക് ഓടിച്ചുവിടാനായി ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയും മരക്കൊമ്പുകൾ പിടിച്ചുകുലുക്കിയുംകൊണ്ട് അവർ തിരിച്ച് വലയുടെ അടുത്തേക്കു നടന്നു. എന്നാൽ ഇത്തവണ ജന്തുക്കളെയൊന്നും കിട്ടിയില്ല. വേട്ടക്കാർ വലകൾ അഴിച്ച് വനത്തിനുള്ളിലേക്കു കുറെക്കൂടെ ദൂരം പോയി ശ്രമം ആവർത്തിച്ചു. പത്തുതവണയെങ്കിലും ഇങ്ങനെ ചെയ്തുകാണും.
ഉച്ചയായപ്പോഴേക്കും ഞങ്ങളാകെ തളർന്നു. മൂന്നു ചെറിയ മാനുകളെ കണ്ടെങ്കിലും അവ പിടികൊടുക്കാതെ കടന്നുകളഞ്ഞു. ഏതായാലും ഞങ്ങൾക്ക് നിരാശയൊന്നും തോന്നിയില്ല, കാരണം മൃഗങ്ങൾ വലയിൽ കുടുങ്ങുന്നതു കാണുക എന്നതായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. പരിഷ്കൃത ലോകത്തിന്റെ ആയുധസാമഗ്രികളൊന്നും ഇല്ലാത്ത ഈ മനുഷ്യർ അതിജീവിക്കാൻ അവലംബിക്കുന്ന സമർഥമായ മാർഗങ്ങൾ കാണണമെന്നേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസാധാരണമായ ഒരു ദൃശ്യമായിരുന്നു അത്.
ഒറ്റത്തടിവള്ളത്തിൽ സാങ്ഗാ നദിയിലൂടെ
വെള്ളത്തിലൂടെ മെല്ലെ തെന്നിനീങ്ങാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഒറ്റത്തടിവള്ളത്തിലാകുമ്പോൾ ഇതു കൂടുതൽ രസകരമാണ്, ഏതാണ്ട് വെള്ളത്തിന്റെ അതേ നിരപ്പിലായിരിക്കും നിങ്ങളും. അന്ന് ഉച്ചകഴിഞ്ഞുള്ള യാത്രയിൽ ചാരമുണ്ടികളെയും ഒരു സൗന്ദര്യ മത്സരത്തിന് എത്തിയതാണോ എന്നു തോന്നിപ്പോകുന്ന വിധത്തിലുള്ള നാനാവർണ പക്ഷികളെയും ഞങ്ങൾ കണ്ടു. ചില കിളികൾ നദിക്കരയിലെ ഒരു മരക്കൊമ്പിൽനിന്ന് മറ്റൊന്നിലേക്കു പാറിപ്പറന്നുകൊണ്ടിരുന്നു, വെള്ളത്തിലൂടെ മുന്നോട്ടു പോകുന്ന ഞങ്ങളെ പിന്തുടരുകയാണെന്നപോലെ.
ചില സ്ഥലങ്ങളിൽ ചിമ്പാൻസികൾ വള്ളികൾതോറും ചാടി രസിക്കുകയായിരുന്നു. അതോ ഇനി ഞങ്ങളെ രസിപ്പിക്കാനായിരുന്നോ ആ വിക്രിയകളെല്ലാം? വള്ളക്കാരൻ—അലൻ പാറ്റ്രിക് എന്നായിരുന്നു അയാളുടെ പേര്—ആഞ്ഞുതുഴയുകയായിരുന്നു. തലേന്ന് ഏതാനും മീറ്റർ അപ്പുറം അയാൾ നീർക്കുതിരകളെ കണ്ടിരുന്നത്രേ. എന്നാൽ കഷ്ടം, ഞങ്ങൾ ചെന്നപ്പോൾ അവ അവിടെ ഇല്ലായിരുന്നു. പക്ഷേ അത്രയും പോയതുകൊണ്ട് വേറൊരു ഗുണമുണ്ടായി. നദിയോരത്തെ ചില ഗ്രാമങ്ങളും അതിസമർഥമായി ചെറിയ ഒറ്റത്തടിവള്ളങ്ങൾ തുഴഞ്ഞുപോകുന്ന കുട്ടികളെയും ഞങ്ങൾക്കു കാണാനായി. സാങ്ഗാ നദിയിലൂടെ ഒറ്റത്തടിവള്ളത്തിൽ നടത്തിയ ആ യാത്ര എന്നെന്നും ഞങ്ങളുടെ സ്മരണയിൽ തങ്ങിനിൽക്കും, തീർച്ച.
മടക്കയാത്രയിലെ മധുരസ്മരണകൾ
ബാംഗ്വിയിലേക്കുള്ള മടക്കയാത്രയിലുടനീളം നൂറുനൂറ് ഓർമകളും ദൃശ്യങ്ങളും മനസ്സിലേക്ക് ഓടിവന്നുകൊണ്ടിരുന്നു. പല കാര്യങ്ങളും ഞങ്ങളെ ആഴത്തിൽ സ്പർശിച്ചു, മറ്റു പലതും ഞങ്ങളെ അത്ഭുതസ്തബ്ധരാക്കി. പിഗ്മികൾക്ക് കാടുമായുള്ള ആത്മബന്ധവും തങ്ങളുടെ ചുറ്റുപാടുകളെ പൂർണമായും പ്രയോജനപ്പെടുത്തുന്നതിൽ അവർ പ്രകടമാക്കുന്ന ബുദ്ധിസാമർഥ്യവുമൊന്നും ഒരിക്കലും മറക്കാനാവില്ല.
കാട്ടാന, ഗൊറില്ല, ചിമ്പാൻസി, നീർക്കുതിര, മാൻ, പുള്ളിപ്പുലി എന്നീ മൃഗങ്ങളും പലവർണത്തിലുള്ള പക്ഷികളും ചിത്രശലഭങ്ങളും മറ്റും ധാരാളമുള്ള ലോകത്തിന്റെ ഒരു ഭാഗം കാണാനുള്ള അമൂല്യ അവസരം ഞങ്ങൾക്കു ലഭിച്ചു. എല്ലാ കാഴ്ചകളുമൊന്നും കാണാൻ പറ്റിയില്ലെങ്കിലും ഒരു അതുല്യ അനുഭവമായിരുന്നു അത്. ഡ്സാങ്ഗാ-സാങ്ഗാ മൃഗസംരക്ഷണകേന്ദ്രത്തിലും ഡ്സാങ്ഗാ-എൻഡോകി ദേശീയ പാർക്കിലുമായി 7,000-ത്തോളം ഇനം സസ്യങ്ങളും 55 ഇനം സസ്തനങ്ങളും ഉണ്ടത്രേ.
അതുല്യമായ ഈ ജൈവവൈവിധ്യം ഒരു ബൈബിൾ വാക്യം മനസ്സിലേക്കു കൊണ്ടുവരുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 104:24) വിജ്ഞാനപ്രദവും അവിസ്മരണീയവുമായ ഈ അനുഭവം അതേ സങ്കീർത്തനത്തിൽ കാണുന്ന പിൻവരുന്ന വാക്കുകൾ പ്രാവർത്തികമാക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ ശക്തീകരിച്ചിരിക്കുന്നു: “എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കീർത്തനം പാടും. എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.”—സങ്കീർത്തനം 104:33, 34. (g03 11/08)
[അടിക്കുറിപ്പുകൾ]
a ആഫ്രിക്കൻ ഭൂമധ്യരേഖാപ്രദേശത്തെ പിഗ്മികൾ അവരുടെ കുറിയ ശരീരത്തിനു പേരുകേട്ടവരാണ്. ശരാശരി അഞ്ചടിയിൽ താഴെ പൊക്കമേ അവർക്കുള്ളൂ.
b ചാപ്പ എന്നു വിളിക്കപ്പെടുന്ന ഈ സീലുകൾ മറ്റു വസ്തുക്കൾകൊണ്ടും ഉണ്ടാക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 1994 മേയ് 22 ലക്കം ഉണരുക! 22-4 പേജുകൾ കാണുക.
[17-ാം പേജിലെ മാപ്പുകൾ]
കാമറൂൺ
കോംഗോ റിപ്പബ്ലിക്ക്
മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്
ബാംഗ്വി
ബായാങ്ഗാ
ഡ്സാങ്ഗാ-എൻഡോകി ദേശീയ പാർക്ക്
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Jerry Callow/Panos Pictures