വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാഗ്‌ ചരിത്രമുറങ്ങുന്ന ഞങ്ങളുടെ പ്രൗഢനഗരിയിലേക്ക്‌ സ്വാഗതം!

പ്രാഗ്‌ ചരിത്രമുറങ്ങുന്ന ഞങ്ങളുടെ പ്രൗഢനഗരിയിലേക്ക്‌ സ്വാഗതം!

പ്രാഗ്‌ ചരിത്രമുറങ്ങുന്ന ഞങ്ങളുടെ പ്രൗഢനഗരിയിലേക്ക്‌ സ്വാഗതം!

ചെക്ക്‌ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ

ഒരായിരം കൊല്ലത്തിന്റെ പഴമ പേറുന്ന ഒരു നഗരം സന്ദർശിക്കാൻ നിങ്ങൾക്കിഷ്ടമാണോ? അതേ, 10-ാം നൂറ്റാണ്ടിലെ റോമനെസ്‌ക്‌ ശിൽപ്പചാരുത മുതൽ ഗോഥിക്‌, നവോത്ഥാനകാല വാസ്‌തുശിൽപ്പ മാതൃകകളും, ബറോക്ക്‌, റൊകോകോ, ക്ലാസിക്കൽ, നവക്ലാസിക്‌ ശൈലികളും 20-ാം നൂറ്റാണ്ടിലെ നവീന കലാവിദ്യയും സമഞ്‌ജസം സമ്മേളിക്കുന്ന ഒരു പ്രൗഢനഗരം. എങ്കിൽ മധ്യയൂറോപ്പിനെ തിലകമണിയിക്കുന്ന പ്രാഗ്‌ നഗരിയിലേക്ക്‌ ഞങ്ങളോടൊപ്പം പോന്നോളൂ! ചെക്ക്‌ ഭാഷ അത്ര സരളമല്ല. അതുകൊണ്ട്‌, സ്വരോച്ചാരണത്തോടു കൂടിയ ചെറുവാക്യങ്ങൾ അടങ്ങിയ ഒരു പുസ്‌തകം കൂടെ കരുതിക്കോളൂ, അത്‌ വലിയ സഹായമായിരിക്കും. അതിരിക്കട്ടെ, ആദ്യമായി, എവിടെയാണ്‌ പ്രാഗ്‌ നഗരം?

യൂറോപ്പിന്റെ ഒരു ഭൂപടം നോക്കുക. ജർമനിയിൽ, കിഴക്കോട്ടു മാറി, തലസ്ഥാനമായ ബെർലിൻ നിങ്ങൾക്കു കാണാം. നേർരേഖയിൽ ഏതാണ്ട്‌ 300 കിലോമീറ്റർ തെക്കോട്ടു നീങ്ങിയാൽ, ചെക്ക്‌ റിപ്പബ്ലിക്കിൽ കണ്ടെത്തുന്ന ആദ്യത്തെ പ്രമുഖ നഗരം അതിന്റെ തലസ്ഥാനമായ പ്രാഗ്‌ ആയിരിക്കും. അതിന്റെ തെക്കോട്ടും പിന്നെ കിഴക്കോട്ടും കണ്ണോടിച്ചാൽ ഓസ്‌ട്രിയയിലെ വിയന്നയും, ഹംഗറിയിലെ ബുഡാപെസ്റ്റും കാണാവുന്നതാണ്‌. വണ്ടിക്കാണെങ്കിൽ ഈ നഗരങ്ങളെല്ലാം തമ്മിൽ ഏതാനും മണിക്കൂർ യാത്രയുടെ ദൂരമേയുള്ളൂ.

വൾട്ടാവ നദിയുടെ ഇരുകരകളിലുമായാണ്‌ പ്രാഗ്‌ സ്ഥിതിചെയ്യുന്നത്‌. നമ്മുടെ സൗകര്യാർഥം നഗരത്തെ അഞ്ചു ഭാഗങ്ങളായി തിരിക്കാം. (21-ാം പേജിലെ ഭൂപടം നോക്കുക.) നദിക്കു പടിഞ്ഞാറുള്ള കുന്നിൻപുറമാണ്‌ ആദ്യത്തേത്‌. ഇവിടെ പ്രാഗ്‌ കോട്ടയും, കോട്ടയുടെ പ്രാന്തപ്രദേശത്ത്‌ 1320-നോടടുത്ത കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഹ്രാദ്‌ചാനി പട്ടണവും നിങ്ങൾക്കു കാണാം. കോട്ടയ്‌ക്കകത്താണ്‌ ഗോഥിക്‌ ശിൽപ്പമാതൃകയിലുള്ള ബൃഹത്തായ സെന്റ്‌ വൈറ്റസ്‌ കത്തീഡ്രൽ സ്ഥിതിചെയ്യുന്നത്‌. ഇതിന്റെ നിർമാണം 1344-ൽ തുടങ്ങിയതാണെങ്കിലും 1929 വരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പള്ളിയാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നതും, വെൻസെസ്ലോസ്‌ രാജകുമാരന്റെ ശവകുടീരം നിലകൊള്ളുന്നതും ഇതിനുള്ളിലാണ്‌. നടന്നോ പൊതു വാഹനത്തിലോ കോട്ട സ്ഥിതിചെയ്യുന്ന പ്രദേശത്തെത്താം. ഇത്‌ കുത്തനെയുള്ള ഒരു കയറ്റമാണ്‌. അതുകൊണ്ട്‌ യോജിച്ച പാദരക്ഷ കരുതുക. കോട്ടയുടെ പ്രദേശത്തായിരിക്കെ, സുവർണ വീഥിയിലുള്ള (ചെക്കിൽ സ്ലാറ്റാ ഊളിച്‌കാ) അസാധാരണമായ കൊച്ചു വീടുകളും കരകൗശല സാധനങ്ങൾ വിൽക്കുന്ന കടകളും കാണാൻ മറക്കരുത്‌. 1500-കളുടെ അവസാനം രാജചേവകർക്കായി നിർമിച്ചവയാണ്‌ ഇവ. പിന്നീട്‌, 17-ാം നൂറ്റാണ്ടിൽ ഇവിടെ സ്വർണപ്പണിക്കാർ താമസമാക്കി. അങ്ങനെയാണ്‌ സുവർണ വീഥി എന്ന പേരുവന്നത്‌.

കോട്ടയ്‌ക്കു തെക്കോട്ടുമാറിയാണ്‌ മാലാ സ്‌ട്രാനാ എന്ന ലിറ്റിൽ ക്വാർട്ടർ. ഒരു വഴികാട്ടിപ്പുസ്‌തകം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ബറോക്ക്‌ ശൈലിയിലുള്ള പ്രൗഢോജ്ജ്വലങ്ങളായ കൊട്ടാരങ്ങളും നയനാകർഷകമായ മേൽവിലാസപ്പലകയോടുകൂടിയ പഴയ വീടുകളും ക്വാർട്ടറിൽ ധാരാളമുണ്ട്‌.” ‘ശതസ്‌തൂപികാ നഗരം’ എന്ന്‌ പ്രാഗ്‌ അറിയപ്പെടുന്നു. വാസ്‌തവത്തിൽ സ്‌തൂപികകളുടെ എണ്ണം നൂറൊന്നുമല്ല. ചെക്ക്‌ ജനതയിൽ അനേകരും മതഭക്തരായിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച്‌ അവ നമ്മെ അനുസ്‌മരിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ വാഴ്‌ചയ്‌ക്കു ശേഷമുള്ള ഈ കാലഘട്ടത്തിൽ പള്ളികളിൽ ആളുകൾ കുറവാണെങ്കിലും ലിറ്റിൽ ക്വാർട്ടറിൽ അവയിൽ ചിലത്‌ മൂകമായി നിലകൊള്ളുന്നു. അതിൽ വളരെ പ്രശസ്‌തമായ ഒന്നാണ്‌ സെന്റ്‌ നിക്കോളസ്‌ പള്ളി. 1703-ൽ തുടങ്ങി 1761-ൽ പൂർത്തിയാക്കിയതാണ്‌ അതിന്റെ പണി. ഒരു അപ്പനും മകനും ആയിരുന്നു ഇതിന്റെ ശിൽപ്പികൾ. പക്ഷേ പണി നീണ്ടുനീണ്ടു പോയതിനാൽ അതു പൂർത്തിയാകുന്നതു കാണാൻ അവർ ഇരുവരും ജീവിച്ചിരുന്നില്ല.

വൾട്ടാവയ്‌ക്കു കുറുകെ

പ്രാഗിന്റെ കിഴക്കൻ കരയിലേക്കു കടക്കാൻ വൾട്ടാവയ്‌ക്കു കുറുകെ ഏഴു പാലങ്ങളെങ്കിലുമുണ്ട്‌. അവയിൽ ഏറ്റവും പ്രശസ്‌തമായത്‌, കാൽനടക്കാർക്കു മാത്രമായുള്ള ചാൾസ്‌ പാലമാണ്‌ (കാർലുഫ്‌ മോസ്റ്റ്‌). ഏതാണ്ട്‌ 520 മീറ്റർ നീളമുള്ള ഈ പാലത്തിൽ കൂടി നടക്കാത്ത പക്ഷം നിങ്ങളുടെ പ്രാഗ്‌ സന്ദർശനം പൂർണമായെന്ന്‌ പറയാൻ കഴിയില്ല. അതിരാവിലെയും വൈകിട്ടും അതുവഴി നടന്നു നോക്കൂ. പ്രകാശത്തിന്റെ വൈവിധ്യമാർന്ന വർണവിലാസം കൺമയക്കുന്ന ഒരു കാഴ്‌ചതന്നെയാണ്‌.

ഈ പാലം, ഇടത്തേ കരയിലുള്ള ലിറ്റിൽ ക്വാർട്ടറിനെ വലത്ത്‌ കിഴക്കേ കരയിലെ ഓൾഡ്‌ ടൗണുമായി ബന്ധിപ്പിക്കുന്നു. സാധാരണഗതിയിൽ ടൂറിസ്റ്റുകൾ, വഴിയോരത്ത്‌ കലാപ്രകടനങ്ങൾ നടത്തുന്നവർ, വഴിക്കച്ചവടക്കാർ എന്നിവരെക്കൊണ്ട്‌ ചാൾസ്‌ പാലം നിറഞ്ഞിരിക്കും. ആഹ്ലാദത്തിന്റെയും ആസ്വാദനത്തിന്റെയും ഭാവങ്ങളാണ്‌ അന്തരീക്ഷത്തിൽ. വലിഞ്ഞുമുറുകിയ മുഖങ്ങളുമായി തിരക്കിട്ടു പായുന്നവർ ഇല്ലേയില്ല. ഒരു ചെക്ക്‌ ജാസ്‌ സംഗീതസംഘം, ന്യൂ ഓർലിയൻസ്‌ ജനപ്രിയ ശീലുകൾ സാമാന്യം മെച്ചമായിത്തന്നെ അവതരിപ്പിക്കുന്നത്‌ സാധ്യതയനുസരിച്ചു നിങ്ങൾക്കു കേൾക്കാം. തങ്ങളുടെ ഉശിരൻ അവതരണങ്ങളുടെ സിഡികളും കാസെറ്റുകളും അവർ വിൽക്കുന്നുമുണ്ട്‌. ഓൾഡ്‌ ടൗൺ ചത്വരത്തിലെ അതിപ്രശസ്‌തങ്ങളായ കെട്ടിടങ്ങളുടെ ആകർഷകമായ പോർസെലേൻ മാതൃകകൾ വിറ്റ്‌ നാലു കാശുണ്ടാക്കാൻ ശ്രമിക്കുന്ന വിദ്യാർഥികളെയും നിങ്ങൾ കണ്ടുമുട്ടിയേക്കാം. ആ സ്‌മരണികകൾ വാങ്ങിയാൽ, പ്രസിദ്ധമായ ജ്യോതിശ്ശാസ്‌ത്ര ഘടികാരം അടക്കം ആ മുഴു ചത്വരവും വീട്ടിലെ ഷോ കേസിൽ നിങ്ങൾക്കു പുനർനിർമിക്കാൻ കഴിയും!

അതാ! പാലത്തിന്‌ ഇരുവശവും സ്ഥാപിച്ചിരിക്കുന്ന കത്തോലിക്ക “പുണ്യവാളന്മാരുടെ” ബിംബനിര ശ്രദ്ധിക്കൂ. ചെക്ക്‌ ജനതയുടെ മതചരിത്രം അവയിൽ നന്നായി നിഴലിക്കുന്നുണ്ട്‌. ജോൺ നിപ്പോമുക്കിന്റെ കാലംമുതൽ (1863) സിറിളിന്റെയും മിതോഡിയസിന്റെയും നാൾവരെ (1938) സ്ഥാപിക്കപ്പെട്ട പ്രതിമകൾ അവയിലുണ്ട്‌. ഇവയിൽ ബൈബിൾ വിദ്യാർഥികളെ ഹഠാദാകർഷിക്കുന്നത്‌ 1629-ൽ സ്ഥാപിക്കപ്പെട്ട ക്രിസ്‌തുബിംബമാണ്‌. എന്താണ്‌ അതിന്റെ പ്രത്യേകത?

അതിനെ ചുറ്റി തങ്കലിപികളിൽ എബ്രായ കൈയെഴുത്തു കാണാം. യഹോവ എന്ന ദിവ്യനാമത്തെ പ്രതിനിധാനം ചെയ്യുന്ന ചതുരക്ഷരി എന്നറിയപ്പെടുന്ന നാല്‌ എബ്രായ അക്ഷരങ്ങളും അതിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌. എബ്രായ തിരുവെഴുത്തുകളിൽ ഈ നാമം 7,000-ത്തോളം പ്രാവശ്യം കാണപ്പെടുന്നു.

ഓൾഡ്‌ ടൗൺ നിങ്ങളെ തികച്ചും വിസ്‌മയം കൊള്ളിക്കും

ചാൾസ്‌ പാലം കടന്ന്‌ ഓൾഡ്‌ ടൗൺ ബ്രിഡ്‌ജ്‌ ടവറിനു (വെൻസെസ്ലോസിന്റെ പ്രിയപ്പെട്ട മുദ്രയായിരുന്ന പൊന്മാന്റെ കൊത്തുപണി കാണാൻ കിഴക്കേ മുഖപ്പിൽ നോക്കുക) കീഴെക്കൂടി അപ്പുറത്തെത്തിയാൽ ഓൾഡ്‌ ടൗണായി. ഇവിടെ എത്തിയാൽ പിന്നെ നിങ്ങൾ ക്യാമറ താഴെ വെക്കില്ല. ഈ പ്രദേശത്തെ എണ്ണിയാലൊടുങ്ങാത്ത വാസ്‌തു ശിൽപ്പങ്ങൾ നിങ്ങളുടെ കണ്ണിനു വിരുന്നൊരുക്കുന്നു. പാലം കഴിഞ്ഞ്‌ നേരേപോയാൽ നിങ്ങൾ ചാൾസ്‌ വീഥിയിലെത്തും (കാർലോവ). കൊച്ചുകൊച്ചു കടകളും വാങ്ങാൻ വരുന്നവരുടെ തിരക്കും നിറഞ്ഞ വളഞ്ഞുപുളഞ്ഞ ഒട്ടനവധി ഇടുക്കു തെരുവുകളിലേക്കാണ്‌ ഇതു നിങ്ങളെ എത്തിക്കുക. എന്നാൽ വിവിധ നവോത്ഥാന, ബറോക്ക്‌ വാസ്‌തു ശിൽപ്പ ശൈലികൾ കാണാൻ ചുറ്റും കണ്ണോടിക്കുക.

അങ്ങനെ കൗതുകത്തോടെ കാഴ്‌ചകൾ കണ്ടു നീങ്ങുമ്പോൾ പെട്ടെന്നുതന്നെ നിങ്ങൾ ഓൾഡ്‌ ടൗൺ ചത്വരത്തിൽ ചെന്നെത്തും. ഒരു ഘടികാരത്തിലേക്ക്‌ നിർനിമേഷരായി നോക്കി നിൽക്കുന്ന ജനക്കൂട്ടത്തെയാകും നിങ്ങൾ അവിടെ ആദ്യമായി കാണുക, വിശേഷിച്ചും മണിമുഴങ്ങാനുള്ള സമയമാണ്‌ അതെങ്കിൽ. ഇതാണ്‌ ടൗൺ ഹാൾ ക്ലോക്ക്‌, വിസ്‌മയങ്ങൾ നിറഞ്ഞ ജ്യോതിശ്ശാസ്‌ത്ര ഘടികാരം. പേര്‌ അതാണെങ്കിലും ജ്യോതിശ്ശാസ്‌ത്രപരമായ കൃത്യതയൊന്നും ഇതിനു പ്രതീക്ഷിക്കരുത്‌. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും സൂര്യതാരാദികൾ അതിനെ വലംവെക്കുകയാണെന്നും പരക്കെ വിശ്വസിച്ചിരുന്ന ഒരു കാലത്താണ്‌ ഈ ഘടികാരം രൂപകൽപ്പന ചെയ്യപ്പെട്ടത്‌. എന്നിരുന്നാലും, ഇത്‌ ഘടികാര നിർമാണത്തിന്റെയും രൂപകൽപ്പനാ പാടവത്തിന്റെയും ഉത്‌കൃഷ്ടോത്‌പന്നം തന്നെയാണ്‌. a—ഈ പേജിലെ ചതുരം കാണുക.

ഇനി നമുക്ക്‌ മനോഹരമായ ഓൾഡ്‌ ടൗൺ ചത്വരത്തിലേക്കു ശ്രദ്ധതിരിക്കാം. അവിടത്തെ രമ്യഹർമ്യങ്ങളും വാസ്‌തുവിദ്യാ വൈവിധ്യവും ഒന്നു വേറെതന്നെ! ചത്വരം അതിവിശാലമായതിനാൽ ആളുകൾ വളരെയുണ്ടെങ്കിലും തിക്കുംതിരക്കും അനുഭവപ്പെടുന്നില്ല. കണ്ടുനടക്കാൻ കാഴ്‌ചകളേറെ. സമയമെടുത്ത്‌ കണ്ടോളൂ, കാണുന്ന സംഗതികൾ എന്തൊക്കെയാണെന്ന്‌ അറിയാൻ ഇടയ്‌ക്കിടക്ക്‌ വഴികാട്ടിപ്പുസ്‌തകം നോക്കാൻ മറക്കേണ്ട. ഇരട്ട ഗോപുരവും അനവധി സ്‌തൂപികകളുമുള്ള ആ കൂറ്റൻ പള്ളി കണ്ടോ! 1365-ൽ നിർമിച്ച ടിൻ പള്ളിയാണ്‌ അത്‌. വിസ്‌മയാവഹമായ ഈ ചത്വരത്തിലെ, റൊകോകോ ഗോസ്‌ കിൻസ്‌കി കൊട്ടാരം പോലുള്ള മണിമന്ദിരങ്ങളെപ്പറ്റി വർണിക്കാൻ നമുക്കിവിടെ ഇടംപോരാ.

ചെക്ക്‌ മതപരിഷ്‌കർത്താവായ ജോൺ ഹസിന്റെ (1372-1415) ബൃഹത്തായ സ്‌മാരകമാണ്‌ ചത്വരത്തിനു നടുവിൽ. ഒരു കത്തോലിക്ക പുരോഹിതൻ ആയിരുന്നെങ്കിലും, വൈദികവൃന്ദത്തിന്റെ അധാർമിക പ്രവർത്തനങ്ങൾ തുറന്നുകാട്ടാനും ദണ്ഡവിമോചനപത്രം വിൽക്കുന്നതിനെതിരെ ശബ്ദമുയർത്താനും ധൈര്യംകാട്ടിയതു നിമിത്തം അദ്ദേഹം പുരോഹിതവർഗത്തിന്റെ അമർഷം വിളിച്ചുവരുത്തി. വ്യാജമായ സംരക്ഷണ വാഗ്‌ദാനത്താൽ കബളിപ്പിക്കപ്പെട്ട ഹസ്‌ തന്റെ വീക്ഷണങ്ങൾ വിശദീകരിക്കാനായി കൗൺസിൽ ഓഫ്‌ കോൺസ്റ്റാൻസിനു മുമ്പാകെ ചെന്നു. പക്ഷേ, പാഷണ്ഡിയെന്നു മുദ്രകുത്തി അവർ അദ്ദേഹത്തെ സ്‌തംഭത്തിലേറ്റി ചുട്ടുകൊന്നു.

പ്രാഗിന്റെ യഹൂദ ചരിതം

വിട്ടുപോകരുതാത്ത നാലാമത്തെ ഭാഗം, ചെക്ക്‌ ഭാഷയിൽ യോസെഫോവ്‌ എന്നു വിളിക്കപ്പെടുന്ന യഹൂദ ക്വാർട്ടറാണ്‌. 1784-ൽ യഹൂദന്മാർക്കെതിരെയുള്ള വിവേചനം കുറഞ്ഞപ്പോൾ ജോസഫ്‌ രണ്ടാമന്റെ സ്‌മരണയ്‌ക്കായി നൽകിയതാണ്‌ ആ പേര്‌. ഈ ക്വാർട്ടറിന്റെ സവിശേഷതകളിൽ ഒന്നാണ്‌ ഓൾഡ്‌-ന്യൂ സിനഗോഗ്‌. 1270-ൽ പണിത ഇത്‌ ഇപ്പോഴും ഉപയോഗത്തിൽ ഇരിക്കുന്ന യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന സിനഗോഗാണ്‌. കൂടാതെ, പ്രാഗിലെ ഗോഥിക്‌ ശൈലിയിൽ പണിത ആദ്യകാല കെട്ടിടങ്ങളിൽ ഒന്നുമാണ്‌ ഇത്‌. സിനഗോഗിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ എബ്രായ ഭാഷയിൽ ദിവ്യനാമം എഴുതിയിരിക്കുന്നത്‌ നിങ്ങൾക്കു കാണാം. പക്ഷേ, ഫോട്ടോ എടുക്കാൻ ശ്രമിക്കരുതു കേട്ടോ! ഛായാഗ്രഹണ നിരോധനം ലംഘിച്ചാൽ കാവൽക്കാരൻ വന്ന്‌ നിങ്ങളെ ഇറക്കിവിട്ടതുതന്നെ.

അതാ! ആ ഗേറ്റിനിടയിൽക്കൂടി നോക്കിയാൽ പരിസരത്തുതന്നെ ഒരു പുരാതന യഹൂദ ശ്‌മശാനം കാണാം, എബ്രായ ആലേഖനങ്ങളുള്ള ആയിരക്കണക്കിന്‌ ശവക്കല്ലറകൾ കണ്ടോ! ജ്യൂവിഷ്‌ ടൗൺ ഹാൾ ഇവിടെ അടുത്തുതന്നെയാണ്‌. അവിടെ രണ്ടു ഘടികാരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. ഒരെണ്ണത്തിൽ റോമൻ അക്കങ്ങളും മറ്റേതിൽ എബ്രായ അക്ഷരങ്ങളുമാണുള്ളത്‌.

പിൻകാസ്‌ സിനഗോഗും ഇവിടെ അയലത്തുതന്നെയാണ്‌. ഇന്നിത്‌, “നാസി ഗ്യാസ്‌ ചേമ്പറുകളിൽ ജീവൻ ഹനിക്കപ്പെട്ട 77,297 ബൊഹീമിയൻ, മൊറേവിയൻ യഹൂദന്മാരുടെ സ്‌മാരകമാണ്‌.” പ്രാഗിൽനിന്നുള്ള 36,000 യഹൂദന്മാരടക്കം, അവരുടെയെല്ലാം പേരുകൾ അതിനുള്ളിലെ ചുവരുകളിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌.—പ്രാഗ്‌ കലയും ചരിത്രവും (ഇംഗ്ലീഷ്‌).

പുരാതന “ന്യൂ ടൗൺ”

അവസാനമായി നാം സന്ദർശിക്കുന്നത്‌ ന്യൂ ടൗൺ (നോവി മിസ്റ്റോ) ആണ്‌. പേരിൽ ഒരു ‘ന്യൂ’ ഉണ്ടെങ്കിലും, വാസ്‌തവത്തിൽ 1348-ൽ ഒരു കുതിരച്ചന്തയായി ചാൾസ്‌ നാലാമൻ നിർമിച്ചതാണ്‌ ഇത്‌. ഇവിടത്തെ ഏറ്റവും പ്രശസ്‌തമായ സ്ഥലം വെൻസെസ്ലോസ്‌ ചത്വരമാണ്‌. “സമകാലിക പ്രാഗിന്റെ ഉപഭോക്തൃ കേന്ദ്രം” എന്ന്‌ ഈ ചത്വരം വർണിക്കപ്പെടുന്നു. മനോഹരമായ എവ്‌റോപ്പാ ഹോട്ടൽ പോലെ നവീന ശിൽപ്പ മാതൃകയിലുള്ള മുഖപ്പോടു കൂടിയ ഏതാനും ചില കെട്ടിടങ്ങളുണ്ട്‌. എന്നാൽ മുഖ്യാകർഷണം 1912-ൽ സ്ഥാപിക്കപ്പെട്ട, അശ്വാരൂഢനായ വെൻസെസ്ലോസിന്റെ പ്രതിമയാണ്‌.

പ്രാഗിന്റെ സാംസ്‌കാരിക പൈതൃകത്തെ—വിശേഷിച്ചും സംഗീതരംഗത്തേത്‌—അനുസ്‌മരിക്കാതെ നമുക്ക്‌ ഈ നഗരസന്ദർശനം മുഴുമിക്കാനാവില്ല. അതുകൊണ്ട്‌ നാഷണൽ തിയറ്റർ, സ്റ്റേറ്റ്‌ ഓപ്പറ എന്നിവ സന്ദർശിക്കാതെ പോകരുത്‌. അന്റോൺയിൻ ദ്വോർഷാക്കിന്റെ “ന്യൂ വേൾഡ്‌ സിംഫണി” ദശലക്ഷക്കണക്കിനു ശാസ്‌ത്രീയ സംഗീതാസ്വാദകർ കേട്ടിട്ടുണ്ട്‌. ബറോക്ക്‌ രീതിയിൽ പണിത, ചെമപ്പും കാവിയും നിറമുള്ള, ഒരു ഗ്രാമവസതിയിൽ ദ്വോർഷാക്‌ മ്യൂസിയം നിങ്ങൾക്കു കാണാം. “ചെക്ക്‌ സംഗീതത്തിന്റെ പിതാവ്‌” എന്ന്‌ അറിയപ്പെടുന്ന ബെഡെർഷിഹ്‌ സ്‌മെറ്റാനാ “തികഞ്ഞ ചെക്ക്‌ ശൈലിയുണ്ടായിരുന്ന ഒരു സംഗീതജ്ഞൻ” ആയിരുന്നു എന്ന്‌ ഫ്രാൻസ്‌ ലിസ്റ്റ്‌ എഴുതുകയുണ്ടായി. സ്‌മെറ്റാനായുടെ “മാ വ്‌ളാസ്റ്റ്‌” (എന്റെ മാതൃദേശം) എന്നു പേരുള്ള സിംഫണി-കവിതകളുടെ സമാഹാരവും പ്രാഗിലൂടെ ഒഴുകുന്ന നദിയുടെ സംഗീത വർണനയായ വൾട്ടാവയും കേൾവികേട്ടതാണ്‌. ഓൾഡ്‌ ടൗണിലെ നദീതീരത്താണ്‌ സ്‌മെറ്റാനാ മ്യൂസിയം സ്ഥിതിചെയ്യുന്നത്‌.

കണ്ടാസ്വദിക്കാൻ ഇനിയും ഒരുപാടു കാഴ്‌ചകൾ പ്രാഗിലുണ്ട്‌! അത്‌ നിങ്ങൾതന്നെ വന്നു കാണണം. ഒരു സഹസ്രാബ്ദത്തിന്റെ ചരിത്രവും സംസ്‌കൃതിയും ആസ്വദിക്കാനായി ഒരിക്കൽ നിങ്ങൾ വരുമെന്നു കരുതട്ടെ! (g03 11/08)

[അടിക്കുറിപ്പ്‌]

a ഉണരുക!യുടെ 2000 മേയ്‌ 22 ലക്കം 16-8 പേജുകൾ കാണുക.

[21-ാം പേജിലെ ചതുരം/ചിത്രം]

ജ്യോതിശ്ശാസ്‌ത്ര ഘടികാരം

ഈ ഘടികാരത്തിന്‌ മൂന്നു ഭാഗങ്ങളുണ്ട്‌. ഓരോ മണിക്കൂർ ഇടവിട്ട്‌ മണിയടിക്കേണ്ട സമയമാകുമ്പോൾ മുകൾഭാഗത്തുള്ള രണ്ട്‌ ജാലകങ്ങൾ തുറന്നുവരും, അവിടെ നിങ്ങൾക്ക്‌ 12 അപ്പൊസ്‌തലന്മാരുടെ ഘോഷയാത്ര ദർശിക്കാം. രസകരമെന്നു പറയട്ടെ, ഈസ്‌കര്യോത്താ യൂദായ്‌ക്കും അല്‌ഫായുടെ മകനായ യാക്കോബിനും പകരം പൗലൊസും ബർന്നബാസുമാണ്‌ ഘടികാരത്തിലുള്ളത്‌. എന്നാൽ ബൈബിളിൽ ഇവരെ രണ്ടുപേരെയും 12 അപ്പൊസ്‌തലന്മാരുടെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. അപ്പൊസ്‌തലന്മാർക്കു താഴെ മരണത്തെ ചിത്രീകരിക്കുന്ന ഒരു അസ്ഥികൂടമുണ്ട്‌. അപ്പൊസ്‌തലന്മാർക്കുമുമ്പേ അത്‌ ചലിക്കാൻ ആരംഭിക്കുന്നു. അത്‌ ഇടതുകൈയിലുള്ള മണൽഘടികാരം ഉയർത്തുകയും കീഴ്‌മേൽ മറിക്കുകയും ചെയ്യുന്നു. കൂകുന്ന ഒരു കോഴി, തലയാട്ടുന്ന ഒരു തുർക്കി, കണ്ണാടി നോക്കുന്ന ഒരു ദുരഭിമാനി, അത്യാഗ്രഹിയായ ഒരു പണവ്യാപാരിയുടെ രൂപത്തിലുള്ള ദുരാഗ്രഹം എന്നിവയാണ്‌ ചലിക്കുന്ന മറ്റു രൂപങ്ങൾ.

മറ്റനേകം സംഗതികളോടൊപ്പം ഈ ജ്യോതിശ്ശാസ്‌ത്ര ഘടികാരം മൂന്നു തരത്തിലുള്ള സമയം കാണിക്കുന്നു—അറബിക്‌ അക്കങ്ങളിൽ പഴയ ബൊഹീമിയൻ സമയം, റോമൻ അക്കങ്ങളിൽ ആധുനിക സമയം, ബാബിലോണിയൻ സങ്കേതമനുസരിച്ചുള്ള പകലിന്റെ 12 വിഭാഗങ്ങൾ. ഈ അത്യലംകൃത ഘടികാരം സമയമെടുത്ത്‌ സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതാണെന്ന്‌ ഇപ്പോൾ നിങ്ങൾക്കു തോന്നുന്നില്ലേ!

[21-ാം പേജിലെ മാപ്പ്‌]

സെൻട്രൽ പ്രാഗ്‌

പ്രാഗ്‌ കോട്ടയും ഹ്രാദ്‌ചാനിയും

ലിറ്റിൽ ക്വാർട്ടർ

വൾട്ടാവ നദി

യഹൂദ ക്വാർട്ടർ

ഓൾഡ്‌ ടൗൺ

ന്യൂ ടൗൺ

[20-ാം പേജിലെ ചിത്രം]

ചതുരക്ഷരിയുള്ള എബ്രായ ആലേഖനം

[22-ാം പേജിലെ ചിത്രം]

ബറോക്ക്‌ ശിൽപ്പമാതൃക ദൃശ്യമായ നവീന കലാശൈലിയിലുള്ള കൊട്ടാരം

[22, 23 പേജുകളിലെ ചിത്രം]

ചാൾസ്‌ പാലം

[23-ാം പേജിലെ ചിത്രം]

ഓൾഡ്‌ ടൗൺഹാൾ ക്ലോക്‌ ടവറും സെന്റ്‌ നിക്കോളാസ്‌ പള്ളിയും

[23-ാം പേജിലെ ചിത്രം]

സെന്റ്‌ വൈറ്റസ്‌ കത്തീഡ്രലിന്റെ ഉൾഭാഗം

[23-ാം പേജിലെ ചിത്രം]

വെൻസെസ്ലോസ്‌ ചത്വരം