പ്രിയപ്പെട്ടവരുടെ വിശ്വാസം നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുമ്പോൾ
ബൈബിളിന്റെ വീക്ഷണം
പ്രിയപ്പെട്ടവരുടെ വിശ്വാസം നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുമ്പോൾ
ഒരു കണക്കനുസരിച്ച്, ലോകത്തിൽ 10,000-ത്തിലധികം മതങ്ങളും മതഭേദങ്ങളുമുണ്ട്. ഒരു രാജ്യത്ത് പ്രായപൂർത്തിയായവരിൽ ഏതാണ്ട് 16 ശതമാനം പേർ ഏതെങ്കിലും ഒരു സമയത്ത് മതംമാറിയിട്ടുള്ളവരാണ്. അതുകൊണ്ട് ബന്ധുമിത്രാദികൾ തമ്മിൽ വിശ്വാസത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടാനില്ല. ബന്ധങ്ങൾക്ക് ഇളക്കം തട്ടാൻ പോലും ചിലപ്പോൾ ഇത് ഇടയാക്കിയേക്കാം. അതുകൊണ്ട് ചോദ്യമിതാണ്, വിശ്വാസികളല്ലാത്ത പ്രിയപ്പെട്ടവരോട് ഒരു ക്രിസ്ത്യാനി എങ്ങനെ ഇടപെടണം?
ഒരു സവിശേഷ ബന്ധം
ദൃഷ്ടാന്തത്തിന്, മാതാപിതാക്കളും മക്കളും തമ്മിലുള്ള സവിശേഷ ബന്ധത്തെപ്പറ്റി ബൈബിൾ എന്തു പറയുന്നുവെന്നു പരിചിന്തിക്കുക. “അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നുള്ള പുറപ്പാടു 20:12-ലെ കൽപ്പന സമയനിബദ്ധമായ ഒന്നല്ല. മത്തായി 15:4-6-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യേശു ഈ കൽപ്പന സംബന്ധിച്ച് ചർച്ച ചെയ്തപ്പോൾ, പ്രായപൂർത്തിയായ മക്കൾ മാതാപിതാക്കൾക്കു നൽകേണ്ട ബഹുമാനത്തെ കുറിച്ചാണ് വ്യക്തമായും അവൻ സംസാരിച്ചത്.
സദൃശവാക്യങ്ങൾ 23:22 ബുദ്ധിയുപദേശിക്കുന്നു. കൂടാതെ, “അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു” എന്ന് സദൃശവാക്യങ്ങൾ 19:26 ശക്തമായ ഭാഷയിൽ താക്കീതു നൽകുന്നു.
മാതാപിതാക്കളോട് അനാദരവു കാട്ടുന്നതിനെതിരെ സദൃശ്യവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകം മുന്നറിയിപ്പു തരുന്നു. “നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്” എന്ന്മാതാപിതാക്കളെ അവഗണിക്കരുത് എന്നുള്ളത് തിരുവെഴുത്തുകളിൽ വളരെ വ്യക്തമായി നമുക്കു കാണാൻ കഴിയും. മാതാപിതാക്കൾ നമ്മുടെ മതം സ്വീകരിച്ചിട്ടില്ല എന്നതുകൊണ്ട് അവരുമായുള്ള നമ്മുടെ ബന്ധം അസാധുവാകുന്നില്ല. രക്തബന്ധത്തിലുള്ള മറ്റാളുകൾ, വിവാഹ ഇണ എന്നിവരുടെ കാര്യത്തിലും ഇതേ ബൈബിൾ തത്ത്വങ്ങൾ ബാധകമാണ്. വ്യക്തമായും, തങ്ങളുടെ ബന്ധുക്കളെ സ്നേഹിക്കാൻ ധാർമികമായും തിരുവെഴുത്തുപരമായും ക്രിസ്ത്യാനികൾ കടപ്പെട്ടവരാണ്.
ന്യായയുക്തത മർമപ്രധാനം
മോശമായ സഹവാസത്തിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു എന്നതു ശരിയാണ്, ദുഷിച്ച സ്വാധീനം ഒരുവന്റെ അടുത്ത കുടുംബാംഗങ്ങളിൽനിന്നുതന്നെ ഉണ്ടായേക്കാം. (1 കൊരിന്ത്യർ 15:33, NW) മാതാപിതാക്കൾ യോജിച്ചില്ലെങ്കിലും, പുരാതനകാലത്തെ വിശ്വസ്തരായ അനേകം ദൈവദാസർ ശരിക്കുവേണ്ടി നിലകൊള്ളുകയുണ്ടായി. കോരഹിന്റെ പുത്രന്മാരുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. (സംഖ്യാപുസ്തകം 16:32, 33; 26:10, 11) മറ്റുള്ളവരെ, കുടുംബാംഗങ്ങളെപ്പോലും, പ്രീണിപ്പിക്കാനായി സത്യക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകരുത്.—പ്രവൃത്തികൾ 5:29.
ചില സാഹചര്യങ്ങളിൽ മാതാപിതാക്കളോ മറ്റു വേണ്ടപ്പെട്ടവരോ ഒരു ക്രിസ്ത്യാനിയുടെ വിശ്വാസങ്ങളെ ശക്തമായി എതിർത്തേക്കാം. ചിലർ സത്യക്രിസ്ത്യാനിത്വത്തിന്റെ ബദ്ധവൈരികൾ പോലും ആയിത്തീർന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയത സംരക്ഷിക്കുന്നതിന് ന്യായയുക്തമായ പടികൾ സ്വീകരിക്കുന്നു. ഇതിനെ കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.”—മത്തായി 10:36, 37.
എന്നിരുന്നാലും, മിക്കപ്പോഴും ക്രിസ്ത്യാനികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരിൽനിന്ന് അത്ര ശക്തമായ എതിർപ്പ് നേരിടേണ്ടി വരുന്നില്ല. ബന്ധുക്കൾ ബൈബിളുപദേശങ്ങൾ സംബന്ധിച്ച് അവരുടേതിൽനിന്ന് വ്യത്യസ്തമായ ഒരു ധാരണ വെച്ചുപുലർത്തുന്നു എന്നുമാത്രം. ‘സൗമ്യതയോടും’ ‘ആഴമായ ആദരവോടും’ കൂടി അവിശ്വാസികളോട് ഇടപെടാൻ വിശുദ്ധ തിരുവെഴുത്തുകൾ ക്രിസ്തു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു. (2 തിമൊഥെയൊസ് 2:25, 26; 1 പത്രൊസ് 3:15, NW) ബൈബിൾ ഉചിതമായി ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനായത്രേ ഇരിക്കേണ്ടത്.’ (2 തിമൊഥെയൊസ് 2:24) കൂടാതെ, “ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി [“ന്യായയുക്തരായി,” NW] സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാ”ൻ അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു.—തീത്തൊസ് 3:2.
സമ്പർക്കം പുലർത്തുക, സ്നേഹം പ്രകടിപ്പിക്കുക
1 പത്രൊസ് 2:12 ക്രിസ്ത്യാനികൾക്ക് ഈ പ്രോത്സാഹനം നൽകുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു . . . ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ [അവിശ്വാസികളുടെ] ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.” പലപ്പോഴും, നമ്മുടെ അവിശ്വാസികളായ ബന്ധുക്കൾ, ബൈബിൾ നമ്മുടെ ജീവിതത്തിൽ വരുത്തിയിരിക്കുന്ന മാറ്റം ശ്രദ്ധിക്കുന്നു. ബൈബിൾ സത്യത്തിൽ താത്പര്യമില്ലാതിരുന്നവരോ അതിനെ എതിർത്തിരുന്നവരോ ആയ അനേകർ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഓർക്കുക. വിവാഹ ഇണയുടെയോ മക്കളുടെയോ നല്ല നടത്ത വർഷങ്ങളോളം അടുത്തു നിരീക്ഷിച്ചശേഷമാണ് ചിലർ അതിനു പിന്നിൽ എന്താണെന്ന് അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. ആളുകൾ ബൈബിൾ സത്യം സ്വീകരിക്കുന്നില്ലെങ്കിൽ, അത് ക്രിസ്ത്യാനിയായ ഒരു ബന്ധുവിൽനിന്നുള്ള അവഗണന നിമിത്തം ആകാതിരിക്കട്ടെ.
സാഹചര്യങ്ങൾ വ്യത്യസ്തമാണ് എന്നതു ശരിതന്നെ. ചില ക്രിസ്തീയ സാക്ഷികൾ തങ്ങളുടെ മാതാപിതാക്കളിൽനിന്നു വളരെ അകലെയാണ് താമസിക്കുന്നത്. ആഗ്രഹിക്കുന്നത്ര കൂടെക്കൂടെ ചെന്നു കാണുക സാധ്യമല്ലാതിരുന്നേക്കാം. എന്നാൽ കത്തുകൾ എഴുതുന്നതോ ഫോൺചെയ്യുന്നതോ മറ്റുവിധങ്ങളിൽ ക്രമമായി സമ്പർക്കം പുലർത്തുന്നതോ നമ്മുടെ സ്നേഹത്തെ കുറിച്ച് നമ്മുടെ പ്രിയപ്പെട്ടവർക്ക് ഉറപ്പുനൽകും. സത്യക്രിസ്ത്യാനികൾ അല്ലാത്ത അനേകർ തങ്ങളുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും സ്നേഹിക്കുകയും, അവരുടെ മതവിശ്വാസങ്ങൾ എന്തുതന്നെ ആയിരുന്നാലും അവരുമായി ക്രമമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്. ക്രിസ്തീയ സാക്ഷികൾ അതിൽ കുറച്ചാണോ ചെയ്യേണ്ടത്? (g03 11/08)
[24-ാം പേജിലെ ചിത്രം]
പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്തുന്നത് നിങ്ങൾക്ക് അവരോടുള്ള സ്നേഹം സംബന്ധിച്ച് അവർക്ക് ഉറപ്പുനൽകും