ഭൂമി രക്ഷിക്കപ്പെടുന്ന വിധം
ഭൂമി രക്ഷിക്കപ്പെടുന്ന വിധം
ഭൂമിയുടെ പരിസ്ഥിതിയും അതിന്റെ ഭാവിയും ഇരുളടഞ്ഞു നിൽക്കുന്നെങ്കിലും, അത് അതിജീവിക്കണം എന്നാണ് നമ്മുടെയെല്ലാം ആഗ്രഹം. അതു നമ്മുടെ ഭവനമാണ്. നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടെയും ഭവനം ആയിരിക്കണമെന്നും നാം ആശിക്കുന്നു. ആ പ്രതീക്ഷയെ അരക്കിട്ടുറപ്പിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
മിക്കയാളുകളും പരിസ്ഥിതിയെപ്പറ്റി ചിന്തയുള്ളവരാണെങ്കിലും ചപ്പുചവറുകൾ നാലുപാടും എറിയുന്നതിലോ, മാലിന്യങ്ങൾ നദിയിൽ തള്ളുന്നതിലോ, ആവശ്യമില്ലാത്തപ്പോഴും വൈദ്യുത വിളക്കുകൾ കത്തിച്ചിടുന്നതിലോ ഒന്നും ചിലർ യാതൊരു കുഴപ്പവും കാണുന്നില്ല എന്നതാണു സത്യം. ഇവയൊക്കെ നിസ്സാര കാര്യങ്ങളായി തോന്നാം. എന്നാൽ ഭൂമുഖത്തുള്ള ശതകോടിക്കണക്കിനു മനുഷ്യരിൽ ഓരോരുത്തരും ഭൂമിയെ ശ്രദ്ധാപൂർവം പരിപാലിച്ചിരുന്നെങ്കിൽ ഭൂമിയുടെ മുഖച്ഛായതന്നെ മറ്റൊന്നാകുമായിരുന്നു. ഊർജം പാഴാക്കാതിരിക്കൽ, പാഴ്വസ്തുക്കൾ പുനഃപ്രാപ്തമാക്കി ഉപയോഗിക്കുന്ന ക്രമീകരണങ്ങളുമായി സഹകരിക്കൽ, ശരിയായ വിധത്തിലുള്ള മാലിന്യ നിർമാർജനം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനു സംഭാവന ചെയ്യും. നാം ഭൂമിയെ കുറിച്ച് കരുതലുള്ളവരാണ് എന്ന് നമ്മുടെ ശീലങ്ങളാൽ നമുക്കിന്നു പ്രകടമാക്കാൻ കഴിയും.
എന്നുവരികിലും, നമ്മുടെ ചുറ്റുപാടുമുള്ള ആളുകളുടെ ചെയ്തികൾ നിയന്ത്രിക്കാൻ നമുക്കാവില്ല. ഇതിന്റെ അർഥം ആത്യന്തികമായി നോക്കുമ്പോൾ പ്രത്യാശയ്ക്കു വകയില്ലെന്നാണോ?
ശ്രേഷ്ഠമായ ഒരു പരിഹാരം ഉടനടി
ടൈം മാസിക റിപ്പോർട്ടു ചെയ്ത പ്രകാരം, ഗ്രീൻപീസ് സംഘടനയുടെ ഒരു പ്രതിനിധിയായ തീലോ ബോഡെ, പരിസ്ഥിതി പ്രശ്നത്തിന്റെ മൂലകാരണത്തിലേക്കു വിരൽചൂണ്ടി. തങ്ങളുടെ ഉത്പന്നങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുമാത്രമല്ല ഉപയോഗശേഷം അവ എങ്ങനെ, എവിടെ ഉപേക്ഷിക്കപ്പെടുന്നു എന്നുകൂടി കോർപ്പറേഷനുകൾ ചിന്തിക്കണം, അതിന് അവരെ ബോധവത്കരിക്കുകയാണ് തങ്ങളുടെ മുഖ്യ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങൾ നിർമിക്കാൻ നമുക്കു കഴിയും, അവ ഉപയോഗിക്കാനും നമുക്കറിയാം. പക്ഷേ, ഖേദകരമെന്നു പറയട്ടെ, ഉപയോഗശേഷം അവ ശരിയായ വിധത്തിൽ നാം നിർമാർജനം ചെയ്യുന്നില്ല. ചില വസ്തുക്കളുടെ കാര്യത്തിൽ സുരക്ഷിതമായി അവ എങ്ങനെ നശിപ്പിച്ചു കളയാം എന്ന് മനുഷ്യന് അറിയില്ല എന്നതാണു വാസ്തവം.
മനുഷ്യനു പരിമിതിയുണ്ട്, എന്നാൽ ഭൂമിയുടെ സ്രഷ്ടാവിന് അതില്ല. ഭൂമിയിൽ നാം കാണുന്ന അവന്റെ സൃഷ്ടിക്രിയകളിലൂടെ തന്റെ ശ്രേഷ്ഠ ജ്ഞാനത്തിന് അവൻ തെളിവു നൽകിയിരിക്കുന്നു. എങ്ങനെ നിർമിക്കണമെന്നും ഉപയോഗിക്കണമെന്നും ഉപയോഗശേഷം പാഴ്വസ്തുക്കൾ എന്തു ചെയ്യണമെന്നും അവനു നന്നായിട്ടറിയാം. പ്രകൃതിയിൽ അവൻ നിർമിച്ചിരിക്കുന്ന അനേകം വ്യവസ്ഥകൾ സ്വയം പ്രവർത്തകങ്ങളാണ്. ഒരു വിത്ത് മുളയ്ക്കുന്നു, സസ്യം വളരുന്നു, ഫലം പുറപ്പെടുവിക്കുന്നു. അതിനു ശേഷം അതു നശിക്കുന്നു. യാതൊരു
മലിനീകരണവും സൃഷ്ടിക്കാതെ അതിന്റെ ഘടകങ്ങൾ എല്ലാം വീണ്ടും ഉപയോഗിക്കത്തക്കവിധം വിഘടിക്കുന്നു. പുനർചക്രണത്തിന്റെ മകുടോദാഹരണമാണ് ഇത്! മലിനീകരണം ഇല്ലേയില്ല!ഭൂമി വാസയോഗ്യമല്ലാത്ത ഒരു ചവറ്റുകൂനയായി അധഃപതിക്കാൻ സ്രഷ്ടാവ് അനുവദിക്കുകയില്ല. യെശയ്യാവു 45:18-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അവൻ അതിനെ നിർമ്മിച്ചത്.”
മനുഷ്യനിവാസത്തിനാണ് ദൈവം ഭൂമിയെ നിർമിച്ചതെങ്കിൽ, അത് ഇന്നത്തെ ശോചനീയമായ അവസ്ഥയിലേക്കു കൂപ്പുകുത്താൻ അവൻ അനുവദിച്ചത് എന്തുകൊണ്ട്? ദൈവം ആദിയിൽ മനുഷ്യനെ ആക്കിവെച്ചത് ഒരു പറുദീസയിൽ ആയിരുന്നു എന്ന് ബൈബിൾ വിശദീകരിക്കുന്നു. വാസ്തവത്തിൽ, ഈ പറുദീസ മുഴുഭൂമിയിലും വ്യാപിക്കണമെന്നും അതു ജനനിബിഡമായിത്തീരണമെന്നും ദൈവം ഉദ്ദേശിച്ചു. (ഉല്പത്തി 1:28) എന്നാൽ മത്സരം പൊട്ടിപ്പുറപ്പെട്ടു. ആദ്യ മനുഷ്യദമ്പതികൾ ദൈവഭരണത്തിനു വിധേയരായി ജീവിക്കാൻ വിസമ്മതിച്ചു.
മനുഷ്യർ തങ്ങളുടേതായ ഭരണസംവിധാനങ്ങൾ പരീക്ഷിക്കാൻ ദൈവം സമയം അനുവദിച്ചു. അതിന്റെ പരിണതികളാണ് നാം ഇന്നു കാണുന്നത്, വിനാശം വിതച്ചുകൊണ്ട് മനുഷ്യൻ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യർക്കാവില്ലെന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. സംഭവിച്ച കാര്യങ്ങൾക്ക് ദൈവത്തെ പഴിചാരാൻ കഴിയില്ല. മുഴു മനുഷ്യ സമുദായത്തെയും സംബന്ധിച്ചിടത്തോളം ബൈബിളിന്റെ ഈ വാക്കുകൾ സത്യമാണ്: “അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.”—ആവർത്തനപുസ്തകം 32:5.
എന്നിരുന്നാലും, ഭൂമിയുടെ കെടുതികൾ കണ്ട് ദൈവം നിസ്സംഗനായി നോക്കിനിൽക്കുന്നില്ല. ഭൂമി നിവാസയോഗ്യമല്ലാത്ത ഒരു തരിശായി നിപതിക്കുംമുമ്പ് അവൻ ഉറപ്പായും നടപടി സ്വീകരിക്കും. നമുക്കത് എങ്ങനെ അറിയാം? വെളിപ്പാടു 11:18 ഇങ്ങനെ വിശദീകരിക്കുന്നു: “ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.” അതേ, ദൈവം ഭൗമപരിസ്ഥിതിയുടെ നാശത്തിനു പൂർണവിരാമം കുറിക്കും.
ഭൂമി പറുദീസയായിത്തീരണമെന്നുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യം നിറവേറുകതന്നെ ചെയ്യും. ഇതു പ്രകടമാക്കുന്ന അരുളപ്പാടുകൾ ദൈവം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് അവൻ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാവു 55:11) ഊഷരഭൂമി ഉദ്യാനങ്ങളും ഫലഭൂയിഷ്ഠമായ വയലേലകളുമായി രൂപാന്തരം പ്രാപിക്കുന്നതിനെ കുറിച്ച് ദൈവം വർണിക്കുന്ന, യെശയ്യാവു 35-ാം അധ്യായം വായിക്കുന്നത് നിങ്ങൾ ആസ്വദിച്ചേക്കാം.
ഇന്നുപോലും ചിലയിടങ്ങളിൽ മലിനീകരണം നിറുത്തിയപ്പോൾ, സ്വയം പുതുക്കംപ്രാപിക്കാനുള്ള അത്ഭുതകരമായ പ്രാപ്തി ഭൂമി പ്രകടമാക്കിയിട്ടുണ്ട്. അപ്രകാരമാണ് ദൈവം അതിനെ സൃഷ്ടിച്ചിട്ടുള്ളത്. ഭൂമിക്കു താങ്ങാനാവാത്തവിധം മാലിന്യങ്ങൾ കുത്തിനിറയ്ക്കുന്നതു നിറുത്താമെങ്കിൽ, കരയിലും വെള്ളത്തിലും ജീവിക്കുന്ന വൈവിധ്യമാർന്ന ബഹുശതം സൂക്ഷ്മജീവികൾക്ക് ഭൂമിയുടെ മുറിവുകൾ നെയ്തുചേർക്കാവുന്നതേയുള്ളൂ. കൂടാതെ, ദൈവം ഇടപെട്ട് കാര്യങ്ങളെ നയിക്കുമ്പോൾ, ഈ നവോത്ഥാന പ്രക്രിയ അങ്ങേയറ്റം ഫലപ്രദമായിരിക്കും എന്നു വിശ്വസിക്കാൻ ഈടുറ്റ കാരണമുണ്ട്. തികവുറ്റ പരിശീലനവും പിഴവറ്റ മാർഗനിർദേശവും അവൻ പ്രദാനം ചെയ്യും, ഇന്ന് മനുഷ്യനില്ലാത്തത് അതാണ്.
അതുകൊണ്ട്, ഭൂമിയുടെ ഭാവി ഇരുളടഞ്ഞതല്ല. സസ്യജാലങ്ങളും മൃഗസമ്പത്തും പരിരക്ഷിക്കപ്പെടും. വംശനാശഭീഷണി നേരിടുന്ന ജൈവജാതികളുടെ പട്ടിക എന്നെന്നേക്കുമായി നാമാവശേഷമാകും. വായുവും വെള്ളവും വീണ്ടും ശുദ്ധമാകും. അനുസരണമുള്ള മനുഷ്യർ ഇവയെല്ലാം ആസ്വദിക്കാൻ അവിടെ ഉണ്ടായിരിക്കും. അതു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾക്കതിനു സാധിക്കും. എങ്ങനെ? നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് ബൈബിൾ വിശദമായി പറയുന്നുണ്ട്. അത് കണ്ടെത്താൻ ക്രമീകൃതമായ വിധത്തിൽ ബൈബിൾ ഒന്നു പരിശോധിച്ചു നോക്കരുതോ? ആ ഉദ്യമത്തിൽ നിങ്ങളെ സഹായിക്കുന്നതിന് ആരെയെങ്കിലും ക്രമീകരിക്കാൻ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക. മലിനീകരണമുക്തമായ പരിസ്ഥിതിയിൽ നിങ്ങൾക്കും കുടുംബത്തിനും എങ്ങനെ എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയും എന്നതിനെ കുറിച്ച് പഠിക്കാനുള്ള ഒരു അവസരം എന്തിനു പാഴാക്കിക്കളയണം? (g03 11/22)