വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നികുതികൾ ഒരു “പരിഷ്‌കൃത സമൂഹത്തിന്റെ” വിലയോ?

നികുതികൾ ഒരു “പരിഷ്‌കൃത സമൂഹത്തിന്റെ” വിലയോ?

നികുതികൾ ഒരു “പരിഷ്‌കൃത സമൂഹത്തിന്റെ” വിലയോ?

“ഒരു പരിഷ്‌കൃത സമൂഹത്തിനു വേണ്ടി നാം നൽകുന്ന വിലയാണ്‌ നികുതികൾ.”വാഷിങ്‌ടൺ ഡി.സി.-യിലെ ആഭ്യന്തര വരുമാന സേവന കെട്ടിടത്തിന്മേലുള്ള ആലേഖനം.

നികുതികൾ ഒരു അവശ്യ തിന്മയാണെന്ന്‌—“പരിഷ്‌കൃത സമൂഹത്തിന്റെ” വിലയാണെന്ന്‌—ഗവൺമെന്റുകൾ അവകാശപ്പെടുന്നു. നിങ്ങൾ ആ അഭിപ്രായത്തോടു യോജിച്ചാലും ഇല്ലെങ്കിലും ഈ വില സാധാരണഗതിയിൽ ഒരു ഭാരിച്ച വിലയാണ്‌ എന്നതിൽ തർക്കമില്ല.

നികുതികളെ രണ്ടായി തിരിക്കാം: പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും. ആദായനികുതി, വ്യവസായനികുതി, സ്വത്തുനികുതി മുതലായവ പ്രത്യക്ഷ നികുതികൾക്ക്‌ ഉദാഹരണങ്ങളാണ്‌. ഇവയിൽ ആദായനികുതിയാണ്‌ സാധ്യതയനുസരിച്ച്‌ ഏറ്റവും പ്രതിഷേധത്തിനു കാരണമാകുന്നത്‌. വർധമാനതോതിലുള്ള നികുതി—വരുമാനം വർധിക്കുന്നതനുസരിച്ച്‌, നൽകേണ്ട ആദായനികുതിയുടെ നിരക്കും വർധിക്കുന്നു—പ്രാബല്യത്തിലിരിക്കുന്ന രാജ്യങ്ങളിൽ ഇത്‌ പ്രത്യേകിച്ചും സത്യമാണ്‌. ഈ നികുതി കഠിനാധ്വാനത്തിനും വിജയത്തിനും ഉള്ള ഒരു ശിക്ഷയാണെന്നു വിമർശകർ വാദിക്കുന്നു.

ആദായനികുതിദായകർ, കേന്ദ്രഗവൺമെന്റിനു നികുതികൾ നൽകുന്നതിനു പുറമേ, “പ്രാദേശിക അധികൃതർക്കും, മണ്ഡലം, പ്രവിശ്യ, സംസ്ഥാനം എന്നിവിടങ്ങളിലേക്കും നികുതികൾ നൽകേണ്ടി വന്നേക്കാം” എന്ന്‌ സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയുടെ ഒരു പ്രസിദ്ധീകരണമായ ഒഇസിഡി ഒബ്‌സർവർ നമ്മെ ഓർമിപ്പിക്കുന്നു. “ഐക്യനാടുകൾ, ഐസ്‌ലൻഡ്‌, കാനഡ, കൊറിയ, ജപ്പാൻ, നോർഡിക്‌ രാജ്യങ്ങൾ, ബെൽജിയം, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്‌, എന്നിവിടങ്ങളിൽ നിലവിലിരിക്കുന്നത്‌ ഈ സ്ഥിതി വിശേഷമാണ്‌.”

വിൽപ്പന നികുതി, മദ്യത്തിനും സിഗററ്റിനും ഏർപ്പെടുത്തിയിരിക്കുന്ന നികുതി, കസ്റ്റംസ്‌ ഡ്യൂട്ടി എന്നിവ പരോക്ഷ നികുതിയിൽപ്പെടുന്നവയാണ്‌. ഇത്‌ പ്രത്യക്ഷ നികുതിപോലെ അത്ര പ്രകടമല്ലെങ്കിലും സാമ്പത്തിക പ്രഹരമേൽപ്പിക്കാൻ പോന്നതാണ്‌, പ്രത്യേകിച്ച്‌ ദരിദ്രർക്കിടയിൽ. നികുതിദായകരായ ഇടത്തരക്കാരും സമ്പന്നവർഗവും ആണ്‌ ഇന്ത്യയുടെ നികുതിയിൽ സിംഹഭാഗവും കൊടുത്തുതീർക്കുന്നത്‌ എന്ന ധാരണ മിഥ്യയാണെന്നാണ്‌ ഫ്രൺട്‌ലൈൻ എന്ന ഇന്ത്യൻ മാസികയുടെ എഴുത്തുകാരിയായ ജയാലി ഘോഷിന്റെ വാദമുഖം. അവർ പറയുന്നു: “സംസ്ഥാന ഗവൺമെന്റുകളുടെ മൊത്തം നികുതി വരവിന്റെ 95 ശതമാനം പരോക്ഷ നികുതിയാണ്‌. . . . സാധ്യതയനുസരിച്ച്‌ സമ്പന്നരെക്കാളും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം നികുതി രൂപത്തിൽ നൽകുന്നത്‌ പാവപ്പെട്ട ജനങ്ങളാണ്‌.” കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഉപഭോഗ വസ്‌തുക്കളായ സോപ്പ്‌, ഭക്ഷണസാധനങ്ങൾ എന്നിവയ്‌ക്ക്‌ ഉയർന്ന നികുതികൾ ചുമത്തുന്നതാണ്‌ പ്രത്യക്ഷത്തിൽ ഈ അസമത്വത്തിനു കാരണം.

അങ്ങനെയെങ്കിൽ, തങ്ങൾ സമാഹരിക്കുന്ന ഈ പണമെല്ലാം ഗവൺമെന്റുകൾ എന്താണു ചെയ്യുന്നത്‌?

പണം ഉപയോഗിക്കുന്ന വിധം

അവശ്യ സേവനങ്ങൾ നിർവഹിക്കുന്നതിനും ലഭ്യമാക്കുന്നതിനും ഗവൺമെന്റുകൾക്ക്‌ ഭീമമായ തുക ചെലവിടേണ്ടിവരുന്നു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഫ്രാൻസിൽ നാലുപേരിൽ ഒരാൾ വീതം പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്നു. അധ്യാപകർ, തപാൽ ജീവനക്കാർ, മ്യൂസിയത്തിലെയും ആശുപത്രിയിലെയും ജീവനക്കാർ, പോലീസ്‌, മറ്റ്‌ ഗവൺമെന്റ്‌ ജോലിക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അവർക്കു ശമ്പളം കൊടുക്കാൻ നികുതികൾ ആവശ്യമാണ്‌. അതുപോലെ റോഡ്‌, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയ്‌ക്കും ചപ്പുചവറു ശേഖരണം, തപാൽ വിതരണം എന്നീ സേവനങ്ങൾക്കുമുള്ള ചെലവു വഹിക്കാനും നികുതികൾ ഉപയോഗിക്കുന്നു.

നികുതി ചുമത്തുന്നതിനുള്ള മറ്റൊരു പ്രധാന കാരണം സൈനിക ചെലവുകളാണ്‌. 1799-ൽ, ഫ്രാൻസുമായുള്ള യുദ്ധത്തിന്റെ ചെലവുകൾ വഹിക്കുന്നതിനാണ്‌ സമ്പന്നരായ ബ്രിട്ടീഷുകാരുടെമേൽ ആദ്യമായി ആദായനികുതി ചുമത്തപ്പെട്ടത്‌. പിന്നീട്‌, രണ്ടാം ലോകമഹായുദ്ധകാലത്ത്‌, തൊഴിലാളി വർഗത്തോടും ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ആദായനികുതി ആവശ്യപ്പെടാൻ തുടങ്ങി. ഇന്നും, രാഷ്‌ട്രത്തിന്റെ സൈനികസന്നാഹങ്ങളെ നിലനിറുത്തിക്കൊണ്ടുപോകുക എന്നത്‌ ചെലവേറിയ ഒരു സംഗതിയായി തുടരുന്നു, സമാധാന കാലങ്ങളിൽ പോലും. 2000-ത്തിൽ ലോകമൊട്ടാകെയുള്ള സൈനിക ചെലവ്‌ ഏകദേശം 79,800 കോടി ഡോളർ ആയിരുന്നെന്ന്‌ സ്റ്റോക്ക്‌ഹോം അന്താരാഷ്‌ട്ര സമാധാന ഗവേഷണ സ്ഥാപനം കണക്കാക്കുകയുണ്ടായി.

പൊതുജനക്ഷേമം മുൻനിറുത്തി

നികുതികൾ “പൊതുജനക്ഷേമം” നടപ്പിൽ വരുത്തുന്നതിന്‌ ഒരു മാർഗമായി, ചില ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന ഒരു മാധ്യമമായി വർത്തിക്കുന്നു. ഉദാഹരണത്തിന്‌, മദ്യത്തിനു നികുതി ഏർപ്പെടുത്തുന്നത്‌ അമിത മദ്യപാനം കുറയ്‌ക്കുന്നുവെന്നു കരുതപ്പെടുന്നു. അതുകൊണ്ട്‌ അനേകം രാജ്യങ്ങളിൽ ബിയറിന്റെ വിലയിൽ 35 ശതമാനം വരെ നികുതിയാണ്‌.

പുകയിലയ്‌ക്കും കനത്ത നികുതി ചുമത്തിയിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയിൽ ഒരു പായ്‌ക്കറ്റ്‌ സിഗരറ്റിന്റെ വിലയിൽ 45 മുതൽ 50 വരെ ശതമാനം നികുതിയാണ്‌. എന്നിരുന്നാലും, ഇത്തരം നികുതികൾ ചുമത്തുന്നത്‌ പലപ്പോഴും ഗവൺമെന്റിന്‌ പൗരന്മാരുടെ ക്ഷേമത്തിലുള്ള താത്‌പര്യംകൊണ്ടു മാത്രമാണെന്നു ധരിക്കരുത്‌. പുകയില, “ഒരു പ്രമുഖ സാമ്പത്തിക വരുമാന മാർഗമാണ്‌. വർഷം തോറും ഇതിന്റെ വിൽപ്പനയിലൂടെ ആയിരക്കണക്കിന്‌ കോടി ഡോളർ സമാഹരിക്കപ്പെടുകയും നൂറുകണക്കിനു കോടി ഡോളറിന്റെ നികുതി വരുമാനം ഉണ്ടാകുകയും ചെയ്യുന്നു” എന്ന്‌ വിദേശ നയം (ഇംഗ്ലീഷ്‌) എന്ന മാസികയുടെ എഴുത്തുകാരനായ കെന്നത്ത്‌ വാർനർ നിരീക്ഷിക്കുന്നു.

പൊതുജനക്ഷേമം ലക്ഷ്യമാക്കിയുള്ള ശ്രദ്ധേയമായ ഒരു നടപടി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എടുക്കുകയുണ്ടായി. അതിസമ്പന്ന കുടുംബങ്ങൾ രൂപം കൊള്ളുന്നതു കുറയ്‌ക്കാൻ ഒരു എസ്റ്റേറ്റ്‌ നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച്‌ യു.എസ്‌. നിയമ നിർമാതാക്കൾ ആലോചിച്ചു. സമ്പന്നനായ ഒരു വ്യക്തി മരിക്കുമ്പോൾ അയാൾ സമ്പാദിച്ചു കൂട്ടിയ ധനത്തിൽനിന്ന്‌ ഭീമമായ ഒരു തുക നികുതിയായി എടുക്കും. എസ്റ്റേറ്റ്‌ നികുതിയുടെ പ്രയോക്താക്കൾ പറയുന്നതനുസരിച്ച്‌ ഈ നികുതികൾ മൂലം “പണം കുടുംബാംഗങ്ങളുടെ മാത്രം കൈയിലേക്ക്‌ ഒതുങ്ങിപ്പോകാതെ പൊതു ആവശ്യങ്ങൾക്കും ജനാധിപത്യ ഉദ്ദേശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാൻ കഴിയുന്നു.” പറയുന്നത്‌ ശരിയായിരിക്കാം, എന്നാൽ സമ്പന്നരായ നികുതിദായകർ അത്തരത്തിലുള്ള നികുതിഭാരത്തിന്റെ പ്രഹരം കുറയ്‌ക്കാൻ എണ്ണമറ്റ തന്ത്രങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്‌.

പരിസ്ഥിതി സംരക്ഷണം പോലെയുള്ള വ്യത്യസ്‌ത സാമൂഹിക പദ്ധതികളെ ഉന്നമിപ്പിക്കുന്നതിനും നികുതികൾ ഉപയോഗിച്ചുവരുന്നു. പരിസ്ഥിതി മാസിക (ഇംഗ്ലീഷ്‌) ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഒമ്പത്‌ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ അടുത്ത കാലത്ത്‌ പാരിസ്ഥിതിക നികുതി വ്യതിയാനം—മലിനീകാരികളുടെമേൽ നികുതി കൂട്ടുകയും സാധാരണ ജനങ്ങളുടെ നികുതിഭാരം കുറയ്‌ക്കുകയും—പ്രാബല്യത്തിൽ വരുത്തുകയുണ്ടായി. കൂടുതലും വായു മലിനീകരണം കുറയ്‌ക്കുന്നതിനുവേണ്ടി ആയിരുന്നു.” മുമ്പ്‌ പരാമർശിച്ച വർധമാനതോതിലുള്ള ആദായനികുതികളാണ്‌ പൊതുജനക്ഷേമ പരിപാടിയുടെ ഭാഗമായുള്ള മറ്റൊരു ഉദ്യമം. ഉള്ളവനും ഇല്ലാത്തവനും ഇടയിലുള്ള വിടവ്‌ കുറയ്‌ക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു സംഭാവനകൾ നൽകുന്നവർക്കും കുട്ടികളുള്ള ദമ്പതികൾക്കും ചില ഗവൺമെന്റുകൾ നികുതി ഇളവു നൽകാറുണ്ട്‌.

എന്തുകൊണ്ടാണ്‌ ഇത്ര സങ്കീർണമായിരിക്കുന്നത്‌?

ഒരു പുതിയ നികുതിക്കു രൂപം കൊടുക്കുമ്പോൾ അതിലുണ്ടാകാവുന്ന സകല പഴുതുകളും അടയ്‌ക്കാൻ നിയമജ്ഞർ ശ്രമിക്കും. അല്ലാത്തപക്ഷം ഭീമമായ തുകയാണല്ലോ നഷ്ടപ്പെടുക. അതിനാൽ നികുതി നിയമങ്ങൾ വളരെ സങ്കീർണവും സാങ്കേതികവും ആയിത്തീരുന്നു. ടൈം മാസികയിലെ ഒരു ലേഖനം വിശദീകരിക്കുന്നത്‌, യു.എസ്‌.-ലെ നികുതി നിയമത്തിന്റെ സങ്കീർണതകളിൽ അനേകവും “വരുമാനം നിർവചിക്കുന്ന കാര്യത്തോട്‌ ബന്ധപ്പെട്ടുള്ളതാണ്‌” അതായത്‌, നികുതിദായക വരുമാനം ഏതാണെന്നു തീരുമാനിക്കുന്നതിനോടു ബന്ധപ്പെട്ട്‌. ഇനി, “പലവിധ നികുതി ഇളവും ഒഴിവും അനുവദിക്കുന്ന” നൂറായിരം നിയമങ്ങളുണ്ട്‌. അതിന്റെ നൂലാമാലകൾ വേറെ. എന്നിരുന്നാലും, ഇത്തരത്തിൽ സങ്കീർണമായ നികുതി നിയമങ്ങൾ ഉള്ളത്‌ ഐക്യനാടുകളിൽ മാത്രമല്ല. അടുത്തയിടെ ഇറങ്ങിയ ബ്രിട്ടന്റെ നികുതി നിയമത്തിന്റെ പതിപ്പ്‌ 9,521 പേജുകൾ വരുന്നതായിരുന്നു, പത്തു വാല്യങ്ങൾ നിറയ്‌ക്കാവുന്നത്രയും.

മിഷിഗൺ സർവകലാശാലയിലെ നികുതിനയ ഗവേഷണ ഓഫീസ്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “യു.എസ്‌.-ലെ നികുതിദായകർ ഓരോ വർഷവും തങ്ങളുടെ ആദായനികുതി പത്രികകൾ പൂരിപ്പിക്കുന്നതിനായി മാത്രം 300 കോടിയിലേറെ മണിക്കൂർ ചെലവഴിക്കുന്നു. . . . മൊത്തം, യു.എസ്‌.-ലെ ആദായനികുതിദായകർ [നികുതി പത്രികകൾ പൂരിപ്പിക്കുന്നതിന്‌] ചെലവിടുന്ന സമയവും പണവും കണക്കുകൂട്ടുകയാണെങ്കിൽ വർഷം തോറും ഏതാണ്ട്‌ 10,000 കോടി ഡോളർ വരും. അതായത്‌, സമാഹരിക്കപ്പെടുന്ന നികുതിയുടെ 10 ശതമാനത്തോളം. നികുതി നിയമം പിൻപറ്റുന്നതിന്‌ ഇത്രയേറെ ചെലവു വരുന്നതിന്റെ കാരണം, ആദായനികുതി നിയമത്തിന്റെ തലമരപ്പിക്കുന്ന നൂലാമാലകളാണ്‌.” ഈ ലേഖന പരമ്പരയിലെ ആദ്യ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചിരുന്ന രൂബെൻ ഇപ്രകാരം പറയുന്നു: “മുമ്പ്‌ നികുതി പത്രികകൾ ഞാൻതന്നെ തയ്യാറാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, അതിന്‌ ഒരുപാടു സമയമെടുക്കും, മാത്രമല്ല, ഞാൻ കൊടുക്കേണ്ടതിനെക്കാൾ കൊടുക്കുന്നുണ്ടെന്ന തോന്നൽ എന്നെ അലട്ടുകയും ചെയ്യും. അതുകൊണ്ട്‌, ഇപ്പോൾ ഒരു അക്കൗണ്ടന്റിന്‌ പണം കൊടുത്ത്‌ ഇതു ചെയ്യിപ്പിക്കുകയാണ്‌.”—8-ാം പേജിലെ, “നികുതി നിയമങ്ങൾ അനുസരിക്കൽ” എന്ന ചതുരം കാണുക.

നികുതി കൊടുക്കുന്നവർ, ഒഴിവാക്കുന്നവർ, വെട്ടിക്കുന്നവർ

നികുതികൾമൂലം തങ്ങളുടെ സമൂഹത്തിനു കിട്ടുന്ന പ്രയോജനങ്ങൾ മനസ്സില്ലാമനസ്സോടെ ആണെങ്കിലും മിക്കവരും അംഗീകരിക്കും. ബ്രിട്ടീഷ്‌ ആഭ്യന്തര നികുതിയുടെ മേലധികാരി ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “ആദായനികുതി കൊടുക്കുന്നത്‌ ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും, അത്‌ ഇല്ലായിരുന്നെങ്കിൽ നമ്മുടെ സ്ഥിതി മെച്ചമായിരുന്നേനെ എന്ന്‌ ആരുംതന്നെ വാദിക്കാറില്ല.” ഐക്യനാടുകളിൽ 90 ശതമാനം പേരും നികുതി നിയമങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങൾ അനുസരിക്കുന്നുവെന്നു ചില കണക്കുകൾ കാണിക്കുന്നു. നികുതി കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം സമ്മതിക്കുന്നു: “നികുതി അടയ്‌ക്കാത്തതിന്റെ കാരണം മിക്കപ്പോഴും നിയമവും നടപടിക്രമങ്ങളും പിൻപറ്റുന്നതിലെ ബുദ്ധിമുട്ടാണ്‌. അല്ലാതെ മനഃപൂർവം വെട്ടിപ്പു നടത്തുന്നതല്ല.”

എങ്കിൽപ്പോലും, ചില നികുതികൾ അടയ്‌ക്കാതെ രക്ഷപ്പെടാനുള്ള പഴുതുകൾ തേടുന്ന അനേകർ ഉണ്ട്‌. ഉദാഹരണത്തിന്‌, യു.എസ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ടിൽ വന്ന ഒരു ലേഖനം വ്യവസായനികുതികളെ കുറിച്ച്‌ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: “അനേകം കമ്പനികൾ തങ്ങൾ കൊടുക്കേണ്ട നികുതികളുടെ ഒരു വലിയ പങ്ക്‌—ചില കേസുകളിൽ മുഴുവനും—നിയമപരമായിത്തന്നെ ഒഴിവാക്കുന്നു. നികുതിദായക വരുമാനത്തിൽ നിന്ന്‌ ചെലവുകൾ കുറയ്‌ക്കാനുള്ള പഴുതും സമർഥമായ അക്കൗണ്ടിങ്‌ തന്ത്രങ്ങളും ഉപയോഗിച്ചാണ്‌ ഇതു ചെയ്യുന്നത്‌.” ഇത്തരത്തിലുള്ള ഒരു ഉപായത്തിന്‌ ഉദാഹരണം നൽകിക്കൊണ്ട്‌ ലേഖനം തുടരുന്നു: “അധികമൊന്നും നികുതി അടയ്‌ക്കേണ്ടതില്ലാത്ത ഒരു വിദേശ രാജ്യത്ത്‌ ഒരു യു.എസ്‌. കോർപ്പറേഷൻ ഒരു കമ്പനി സ്ഥാപിക്കുന്നു. എന്നിട്ട്‌ യു.എസ്‌.-ലുള്ളത്‌ വിദേശത്തുള്ള ഈ കമ്പനിയുടെ ശാഖയാണെന്നു വരുത്തിത്തീർക്കുന്നു.” കമ്പനിക്ക്‌ ഇപ്പോൾ യു.എസ്‌. നികുതികൾ—അതു ചിലപ്പോൾ 35 ശതമാനം വരെ പോലും ആയിരുന്നേക്കാം—അടയ്‌ക്കേണ്ടതില്ല, “ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എന്നു പറയുന്നിടത്ത്‌ ഒരു തപാൽപ്പെട്ടിയും ഒരു ഫയലിങ്‌ ക്യാബിനറ്റും മാത്രമേ ഉള്ളു എങ്കിൽപ്പോലും.”

ഇതിൽനിന്നു വ്യത്യസ്‌തമായി നികുതി വെട്ടിപ്പ്‌ നടത്തുന്നവരും ഉണ്ട്‌. ഒരു യൂറോപ്യൻ രാജ്യത്ത്‌ നികുതി വെട്ടിപ്പ്‌ “ദേശീയ വിനോദ”മായി കരുതപ്പെടുന്നുവത്രേ. ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ അനുസരിച്ച്‌, 25-നും 29-നും ഇടയ്‌ക്കു പ്രായമുള്ള പുരുഷന്മാരിൽ 58 ശതമാനം മാത്രമേ തങ്ങളുടെ വരുമാനം മുഴുവനും കാണിക്കാതിരിക്കുന്നത്‌ തെറ്റാണെന്നു കരുതിയുള്ളൂ. സർവേ നടത്തിയവർ ഇപ്രകാരം സമ്മതിക്കുന്നു: “നമ്മുടെ സമൂഹത്തിന്റെ ധാർമികതയെയും സദാചാരത്തെയും കുറിച്ചുള്ള ഈ റിപ്പോർട്ടിന്റെ വെളിപ്പെടുത്തൽ അഭിമാനിക്കാൻ വക നൽകുന്നില്ല.” മെക്‌സിക്കോയിൽ നികുതി വെട്ടിപ്പ്‌ ഏതാണ്ട്‌ 35 ശതമാനമാണെന്ന്‌ കണക്കാക്കപ്പെടുന്നു.

എന്നിരുന്നാലും, പൊതുവേ ആളുകൾ നികുതി കൊടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുകയും കടപ്പെട്ടത്‌ മടികൂടാതെ കൊടുക്കുകയും ചെയ്യുന്നു. എന്നാൽ തീബെര്യൊസ്‌ കൈസറുടേതെന്നു കരുതപ്പെടുന്ന പ്രസിദ്ധമായ പിൻവരുന്ന വാക്കുകൾ ശരിയാണെന്നു തോന്നുന്നു: “ഒരു നല്ല ഇടയൻ ആടുകളുടെ രോമം കത്രിക്കണം, തൊലി ഉരിയരുത്‌.” അങ്ങനെയെങ്കിൽ, ഭാരിച്ചതും അന്യായവും അങ്ങേയറ്റം സങ്കീർണവുമായ ഒരു നികുതി വ്യവസ്ഥയ്‌ക്ക്‌ നിങ്ങൾ ഇരയാകുന്നതായി തോന്നുന്നെങ്കിൽ നികുതി നൽകുന്നതിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കണം?

[7-ാം പേജിലെ ചതുരം]

മറ്റൊരിടത്തേക്കു മാറിപ്പാർക്കുന്നതിനു മുമ്പ്‌ ചിന്തിക്കുക!

നികുതി വ്യവസ്ഥ ഓരോ രാജ്യത്തും വ്യത്യസ്‌തമാണ്‌. വാസ്‌തവത്തിൽ, പ്രാദേശിക ആദായനികുതികൾ ഒരേ രാജ്യത്തുതന്നെ തികച്ചും വ്യത്യസ്‌തമായിരുന്നേക്കാം. അതിനാൽ, കുറഞ്ഞ നികുതി നിരക്കുള്ള പ്രദേശത്തേക്ക്‌ മാറിത്താമസിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്‌ മൂല്യവത്തായിരിക്കുമോ? ഒരുപക്ഷേ ആയിരിക്കാം, എന്നാൽ നല്ലവണ്ണം ചിന്തിച്ചുവേണം അത്തരമൊരു തീരുമാനമെടുക്കാൻ.

ഉദാഹരണത്തിന്‌, അടിസ്ഥാന നികുതി നിരക്ക്‌ എത്രയെന്നുള്ളത്‌ മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്ന്‌ ഒഇസിഡി ഒബ്‌സർവർ എന്ന മാസികയിൽ വന്ന ലേഖനം വായനക്കാരെ ഓർമിപ്പിക്കുന്നു. അത്‌ ഇപ്രകാരം പറയുന്നു: “പലതരം കിഴിവുകൾ ഓരോ നികുതിദായകനും നികുതിയായി അടയ്‌ക്കേണ്ടി വരുന്ന യഥാർഥ തുകയെ ബാധിക്കും.” ഉദാഹരണത്തിന്‌, ചില രാജ്യങ്ങൾക്ക്‌ താഴ്‌ന്ന നികുതി നിരക്കാണ്‌ ഉള്ളത്‌. പക്ഷേ, അവർ “നികുതിയിൽ ഇളവും കിഴിവും വളരെ കുറച്ചേ നൽകാറുള്ളൂ.” എന്നാൽ കൂടുതൽ നികുതി നിരക്കുള്ള ചില രാജ്യങ്ങൾ കൂടുതൽ നികുതി ഇളവും കിഴിവും അനുവദിക്കുന്നു. ഫലമോ? കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളിൽ ഒരുവൻ കൂടുതൽ നികുതി നൽകേണ്ടതായി വന്നേക്കാം.

ഐക്യനാടുകളിൽ, ചിലർ സംസ്ഥാന നികുതികൾ നൽകേണ്ടതില്ലാത്ത സംസ്ഥാനങ്ങളിലേക്കു മാറിപ്പാർക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നു. പക്ഷേ ഇതു വാസ്‌തവത്തിൽ പണച്ചെലവ്‌ കുറയ്‌ക്കുമോ? ഇല്ല എന്നാണ്‌ കിപ്ലിങ്ങേഴ്‌സ്‌ പേഴ്‌സണൽ ഫിനാൻസ്‌ അഭിപ്രായപ്പെടുന്നത്‌. അത്‌ ഇങ്ങനെ പറയുന്നു: “പല കേസുകളിലും ആദായനികുതി ഈടാക്കാത്ത സംസ്ഥാനങ്ങൾ സ്വത്തുനികുതികൾ, വിൽപ്പന നികുതികൾ, മറ്റ്‌ തരത്തിലുള്ള നികുതികൾ എന്നിവയ്‌ക്ക്‌ ഉയർന്ന നിരക്ക്‌ ഏർപ്പെടുത്തിക്കൊണ്ട്‌ തങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതായി ഞങ്ങളുടെ ഗവേഷണം വെളിപ്പെടുത്തുന്നു.”

[8-ാം പേജിലെ ചതുരം]

നികുതി നിയമങ്ങൾ അനുസരിക്കൽ

നമ്മിൽ അനേകരെയും സംബന്ധിച്ചിടത്തോളം നികുതി നൽകുക എന്നത്‌ ഭാരിച്ച ഒരു സംഗതിയാണ്‌, വളരെ ശ്രമകരമായ ഒന്ന്‌. അതുകൊണ്ട്‌ ചില പ്രായോഗിക നിർദേശങ്ങൾക്കായി ഉണരുക! ഒരു നികുതി വിദഗ്‌ധന്റെ അഭിപ്രായം ആരായുകയുണ്ടായി.

“നല്ല ബുദ്ധിയുപദേശം തേടുക. ഇത്‌ അത്യാവശ്യമാണ്‌. കാരണം, നികുതി നിയമങ്ങൾ വളരെ സങ്കീർണമായിരുന്നേക്കാം, നിയമത്തെ കുറിച്ചുള്ള അജ്ഞതയെ, നിയമം അനുസരിക്കാതിരിക്കാനുള്ള സാധുവായ ഒരു കാരണമായി കണക്കാക്കാറില്ല. നികുതി ഉദ്യോഗസ്ഥന്മാരെ നികുതിദായകർ ശത്രുക്കളായി വീക്ഷിച്ചേക്കാമെങ്കിലും മിക്കപ്പോഴും നികുതി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ കൃത്യതയുള്ളതും ലളിതവുമായ നിർദേശങ്ങൾ നൽകാൻ അവർക്കു കഴിയും. നിങ്ങളുടെ നികുതി സംബന്ധമായ പത്രികകൾ ആദ്യം പൂരിപ്പിക്കുമ്പോൾത്തന്നെ അതു കൃത്യതയോടെ ചെയ്യാനാണ്‌ അവർ ആഗ്രഹിക്കുന്നത്‌. നിയമലംഘനത്തിന്റെ പേരിൽ നിങ്ങൾക്കെതിരെ നിയമനടപടി എടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല.

“നിങ്ങളുടെ പണപരമായ സംഗതികൾ സങ്കീർണം ആണെങ്കിൽ നികുതികാര്യങ്ങൾ ഫീസ്‌ വാങ്ങി ചെയ്‌തുകൊടുക്കുന്ന ഒരു നികുതി വിദഗ്‌ധന്റെ ഉപദേശം തേടുക. പക്ഷേ ജാഗ്രത പാലിക്കുക! നിങ്ങളുടെ ക്ഷേമത്തിൽ തികച്ചും തത്‌പരരായ നികുതി വിദഗ്‌ധർ അനേകർ ഉണ്ടായിരിക്കാം. എങ്കിലും, അങ്ങനെയല്ലാത്ത നിരവധിപ്പേരുണ്ട്‌. അതുകൊണ്ട്‌, നിങ്ങൾക്കു വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോടോ, ബിസിനസ്സ്‌ പരിചയക്കാരനോടോ വിദഗ്‌ധന്റെ വിശ്വാസയോഗ്യതയ്‌ക്ക്‌ ഉറപ്പുനൽകുന്ന തെളിവുകൾ അന്വേഷിക്കുക.

“കാലതാമസം വരുത്തരുത്‌. വിവരങ്ങൾ സമർപ്പിക്കാൻ വൈകിയാൽ ഉണ്ടാകാവുന്ന ശിക്ഷാനടപടികൾ കടുത്തത്‌ ആയിരുന്നേക്കാം.

രേഖകൾ വൃത്തിയായി സൂക്ഷിക്കുക. വരവു ചെലവു കണക്കുകൾ സൂക്ഷിക്കുന്നതു സംബന്ധിച്ച്‌ നിങ്ങളുടെ രീതി എന്തായിരുന്നാലും ശരി, അത്‌ ഏറ്റവും പുതിയതാക്കി നിലനിറുത്തണം. അപ്പോൾ നിങ്ങളുടെ നികുതിപത്രികകൾ പൂരിപ്പിക്കുന്നതിന്‌ ചെലവിടേണ്ടി വരുന്ന സമയം കുറയ്‌ക്കാൻ കഴിയും. നിങ്ങളുടെ രേഖകൾ ഓഡിറ്റു ചെയ്യപ്പെടുകയാണെങ്കിലും ഇതു സഹായകമാകും.

“സത്യസന്ധരായിരിക്കുക. കള്ളത്തരം കാണിക്കാനോ സ്വാർഥലാഭത്തിനായി നിയമത്തെ അൽപ്പം വളച്ചൊടിക്കാനോ നിങ്ങൾക്ക്‌ ചായ്‌വ്‌ തോന്നിയേക്കാം. പക്ഷേ, വ്യാജമായ അവകാശവാദങ്ങൾ കണ്ടുപിടിക്കാൻ നികുതികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക്‌ വളരെ സമർഥമായ പല മാർഗങ്ങളും ഉണ്ട്‌. അതുകൊണ്ട്‌ സത്യസന്ധരായിരിക്കുന്നതാണ്‌ എല്ലായ്‌പോഴും നല്ലത്‌.

“താത്‌പര്യമെടുക്കുക. നിങ്ങളുടെ നികുതികാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏർപ്പെടുത്തിയിരിക്കുന്ന വ്യക്തി കൃത്യമല്ലാത്ത വിവരങ്ങളാണ്‌ കാണിക്കുന്നതെങ്കിൽ, അതിനുള്ള ഉത്തരവാദിത്വം നിങ്ങളുടെമേലാണു വരിക. അതുകൊണ്ട്‌, നിങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വ്യക്തി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്‌ കാര്യങ്ങൾ ചെയ്യുന്നത്‌ എന്നു ശ്രദ്ധാപൂർവം ഉറപ്പുവരുത്തുക.”

[7-ാം പേജിലെ ചിത്രം]

പല രാജ്യങ്ങളിലും പുകയില ഉത്‌പന്നങ്ങൾക്കും ലഹരിപാനീയങ്ങൾക്കും ഉയർന്ന നികുതികൾ ഏർപ്പെടുത്തിയിരിക്കുന്നു

[8, 9 പേജുകളിലെ ചിത്രങ്ങൾ]

നാം അത്ര കാര്യമായി എടുക്കാതിരുന്നേക്കാവുന്ന പല സേവനങ്ങളും നമുക്കു ലഭ്യമാകുന്നത്‌ നികുതികൾ മൂലമാണ്‌