ബൈബിളിന്റെ വീക്ഷണം
നയതന്ത്രം ലോകസമാധാനം കൈവരുത്തുമോ?
യുദ്ധങ്ങൾക്കെല്ലാം ഒരു അറുതി വന്നുകാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ദേശീയവും അന്തർദേശീയവുമായ ഏറ്റുമുട്ടലുകൾക്ക് ഒരു നയതന്ത്ര പരിഹാരം ആവശ്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടാകണം. ലോകനേതാക്കൾ സഹകരിച്ചു പ്രവർത്തിച്ചാൽ യുദ്ധം ഇല്ലായ്മ ചെയ്യാവുന്നതേയുള്ളു എന്ന് പലരും കരുതുന്നു. എന്നിരുന്നാലും, നയതന്ത്ര ശ്രമങ്ങൾ പാളിപ്പോകുന്നതു കണ്ട് നിങ്ങൾക്കു നിരാശ തോന്നുന്നുണ്ടാകാം. നൂറ്റാണ്ടുകളായി നയതന്ത്രജ്ഞർ കരാറുകളിൽ ഒപ്പുവെക്കുകയും പ്രമേയങ്ങൾ പാസ്സാക്കുകയും ഉച്ചകോടി സമ്മേളനങ്ങൾ നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ശാശ്വതമായി പരിഹരിക്കാൻ കഴിഞ്ഞിട്ടുള്ള പ്രശ്നങ്ങൾ നന്നേ കുറവാണ്.
നയതന്ത്രത്തെയും സമാധാനത്തെയും കുറിച്ച് ബൈബിൾ വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്. പിൻവരുന്ന ചോദ്യങ്ങൾക്ക് അത് ഉത്തരം നൽകുന്നു: ഇന്ന് സമാധാനം കൈവരുത്തുന്നതിൽനിന്ന് നയതന്ത്ര ശ്രമങ്ങളെ തടയുന്ന ഘടകങ്ങൾ എന്തെല്ലാമാണ്? ക്രിസ്ത്യാനികൾ നയതന്ത്ര ശ്രമങ്ങളിൽ ഉൾപ്പെടണമോ? യഥാർഥ സമാധാനം ഒടുവിൽ എങ്ങനെ കൈവരും?
സമാധാനത്തെ തടയുന്നത് എന്ത്?
വ്യക്തികൾ തമ്മിലുള്ള സമ്പർക്കം സമാധാനത്തിലേക്കു നയിക്കുന്നത് എങ്ങനെ എന്നു ദൃഷ്ടാന്തീകരിക്കുന്ന ചില വിവരണങ്ങൾ ബൈബിളിൽ ഉണ്ട്. ഉദാഹരണത്തിന്, നയപൂർവം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ട് തന്റെ കുടുംബത്തോടു പ്രതികാരം ചെയ്യുന്നതിൽനിന്ന് അബീഗയിൽ ദാവീദിനെയും അവന്റെ ആളുകളെയും തടഞ്ഞു. (1 ശമൂവേൽ 25:18-35) യുക്തിസഹമായ മറ്റു പോംവഴികളൊന്നും ഇല്ലാത്തതിനാൽ സമാധാനത്തിനായി അഭ്യർഥിക്കാൻ സ്ഥാനപതികളെ അയച്ച ഒരു രാജാവിന്റെ ദൃഷ്ടാന്തം യേശു ഒരിക്കൽ ഉപയോഗിക്കുകയുണ്ടായി. (ലൂക്കൊസ് 14:31, 32) അതേ, ചില തരം നയതന്ത്രങ്ങളിലൂടെ ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ കഴിയുമെന്ന് ബൈബിൾ സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ സമാധാന ചർച്ചകൾക്ക് മിക്കപ്പോഴും കാര്യമായ ഫലം ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?
നമ്മുടെ കാലം പ്രക്ഷുബ്ധമായ ഒന്നായിരിക്കുമെന്ന് ബൈബിൾ കൃത്യമായി പ്രവചിച്ചു. പിശാചായ സാത്താന്റെ ദുഷ്ടസ്വാധീനത്തിൻ ഫലമായി ആളുകൾ “ഇണങ്ങാത്തവരും [“ഒന്നിനും വഴങ്ങാത്തവരും, പി.ഒ.സി. ബൈബിൾ]. . . ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി”രിക്കും എന്ന് അത് മുൻകൂട്ടി പറഞ്ഞു. (2 തിമൊഥെയൊസ് 3:3, 4; വെളിപ്പാടു 12:12) കൂടാതെ, ‘യുദ്ധങ്ങളും യുദ്ധശ്രുതികളും’ ഇന്നത്തെ വ്യവസ്ഥിതിയുടെ സമാപനത്തിന്റെ പ്രത്യേകത ആയിരിക്കുമെന്ന് യേശു പ്രവചിച്ചു. (മർക്കൊസ് 13:7, 8) ഇവ ഒന്നിനൊന്നു വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം ആർക്കെങ്കിലും നിഷേധിക്കാനാകുമോ? ആ സ്ഥിതിക്ക് രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാന ശ്രമങ്ങൾ മിക്കപ്പോഴും പാളിപ്പോകുന്നതിൽ അതിശയിക്കാനുണ്ടോ?
തന്നെയുമല്ല ഈ വസ്തുതകൂടെ പരിചിന്തിക്കുക: ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ നയതന്ത്രജ്ഞർ കിണഞ്ഞു പരിശ്രമിച്ചേക്കാമെങ്കിലും അവരിൽ ഓരോരുത്തരുടെയും മുഖ്യ ലക്ഷ്യം സ്വന്ത രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ്. രാഷ്ട്രീയ നയതന്ത്രത്തിന്റെ കാതൽ എന്നു പറയുന്നതുതന്നെ അതാണ്. ക്രിസ്ത്യാനികൾ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടണമോ?
ലോകനയതന്ത്രജ്ഞരുടെ ഉദ്ദേശ്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, ശാശ്വത പരിഹാരങ്ങൾ കാണാനുള്ള കഴിവോ പ്രാപ്തിയോ അവർക്കില്ല
ക്രിസ്ത്യാനികളും നയതന്ത്രവും
“നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്” എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (സങ്കീർത്തനം 146:3) ലോകനയതന്ത്രജ്ഞരുടെ ഉദ്ദേശ്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, ശാശ്വത പരിഹാരങ്ങൾ കാണാനുള്ള കഴിവോ പ്രാപ്തിയോ അവർക്കില്ല എന്ന് ഈ വാക്യം സൂചിപ്പിക്കുന്നു.
പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെട്ടപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല [“ഈ ലോകത്തിന്റെ ഭാഗമല്ല,” NW]; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല.” (യോഹന്നാൻ 18:36) സമാധാന ശ്രമങ്ങൾ മിക്കപ്പോഴും ദേശീയ വിദ്വേഷത്താലും രാഷ്ട്രീയ സ്വാർഥതകളാലും കളങ്കിതമായിരിക്കും. അതുകൊണ്ട് സത്യക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ ഏറ്റുമുട്ടലുകളിൽനിന്നും നയതന്ത്ര ശ്രമങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുന്നു.
ലോകത്തിൽ നടക്കുന്ന കാര്യങ്ങളോടു ക്രിസ്ത്യാനികൾ നിസ്സംഗത പുലർത്തുന്നുവെന്നോ മനുഷ്യരുടെ യാതനകൾ അവർ ഗൗനിക്കുന്നില്ലെന്നോ ആണോ അതിനർഥം? തീർച്ചയായുമല്ല. മറിച്ച്, ദൈവത്തിന്റെ സത്യാരാധകർ തങ്ങൾക്കു ചുറ്റും നടക്കുന്ന ഹീനമായ കാര്യങ്ങൾ കണ്ട് “നെടുവീർപ്പിട്ടു കരയുന്ന”തായി ബൈബിൾ പറയുന്നു. (യെഹെസ്കേൽ 9:4) സമാധാനം കൊണ്ടുവരാൻ കഴിവുള്ളത്, അതു വാഗ്ദാനം ചെയ്തിരിക്കുന്ന ദൈവത്തിനാണെന്ന് വിശ്വസിക്കുന്നെന്നു മാത്രം. സമാധാനം എന്നതിനെ യുദ്ധമില്ലാത്ത അവസ്ഥ എന്നാണോ നിങ്ങൾ നിർവചിക്കുന്നത്? ദൈവരാജ്യം തീർച്ചയായും അങ്ങനെയൊരു അവസ്ഥയാണ് കൈവരുത്താൻ പോകുന്നത്. (സങ്കീർത്തനം 46:8, 9) എന്നാൽ അതിനു പുറമേ, മുഴു ഭൂവാസികൾക്കും അത് സമ്പൂർണ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കും. (മീഖാ 4:3, 4; വെളിപ്പാടു 21:3-5) അങ്ങനെയുള്ള ശ്രേഷ്ഠമായ സമാധാനം, നയതന്ത്രങ്ങളാലോ മനുഷ്യർ രൂപംകൊടുത്തിരിക്കുന്ന ‘സമാധാനപാലനത്തിനായുള്ള’ സംഘടനകളുടെ ശ്രമങ്ങളാലോ ഒരിക്കലും കൈവരാൻ പോകുന്നില്ല.
സമാധാനത്തിനായി മാനുഷിക നയതന്ത്രശ്രമങ്ങളിൽ ആശ്രയിക്കുന്നത് നിരാശയിലേക്കേ നയിക്കുകയുള്ളു എന്ന് ബൈബിൾ പ്രവചനവും കഴിഞ്ഞകാല അനുഭവങ്ങളും വ്യക്തമായി കാണിക്കുന്നു. സമാധാനം കൈവരുത്താനായി യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുകയും ദൈവരാജ്യത്തെ പിന്താങ്ങുകയും ചെയ്യുന്നവർ യഥാർഥ സമാധാനത്തിനായുള്ള തങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്നതു കാണും. മാത്രമല്ല, നിത്യതയിലെങ്ങും അവർ അത് ആസ്വദിക്കുകയും ചെയ്യും!—സങ്കീർത്തനം 37:11, 29.