വനം ചെയ്യുന്ന സേവനങ്ങൾ എത്രത്തോളം മൂല്യവത്താണ്?
വനം ചെയ്യുന്ന സേവനങ്ങൾ എത്രത്തോളം മൂല്യവത്താണ്?
വനം ഇപ്പോഴും ഭൂമിയുടെ കരഭാഗത്തിന്റെ മൂന്നിലൊന്നോളം വരും. പക്ഷേ, ഈ വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസ്വര രാജ്യങ്ങളിൽ മാത്രം “ഒരു കോടി ഏക്കർ ഭൂമിയാണ്—സ്വിറ്റ്സർലൻഡിന്റെ വലുപ്പം—ഓരോ വർഷവും വനനശീകരണത്തിന് ഇരയാകുന്നത്” എന്ന് ഐക്യരാഷ്ട്ര വികസന പരിപാടി പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പുകൾ—മാനവ വികസന മാസിക (ഇംഗ്ലീഷ്) 1998-ൽ പറയുകയുണ്ടായി.
വനനശീകരണം ഒരു വൈരുദ്ധ്യം ആയിരിക്കുന്നതിന്റെ കാരണം
തുടർന്നുകൊണ്ടിരിക്കുന്ന വനനശീകരണം ഒരു വൈരുദ്ധ്യം ആണെന്ന് ചില വിദഗ്ധർ പറയുന്നു. കാരണം വനം ചുട്ടെരിക്കുന്നതും തടിക്കുവേണ്ടി അതിലെ മരങ്ങൾ മുറിക്കുന്നതുമൊക്കെ സാമ്പത്തിക നേട്ടങ്ങൾ ലാക്കാക്കിയാണ്. എന്നാൽ, ഒരു ആധികാരിക ഉറവിടം പറയുന്നത് വനങ്ങൾ “വെട്ടി നശിപ്പിക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോഴത്തെക്കാൾ വളരെയേറെ മൂല്യവത്തായിരിക്കുന്നത് വനം വനമായിത്തന്നെ നിൽക്കുമ്പോഴാണ്” എന്നാണ്. അതെന്തുകൊണ്ടാണ്?
ആമസോണിലെ ഗവേഷണത്തിനു വേണ്ടിയുള്ള ദേശീയ സ്ഥാപനത്തിലെ—ബ്രസീലിലെ മനൗസിലാണ് ഇതു സ്ഥിതിചെയ്യുന്നത്—ഗവേഷകരായ ഡോ. ഫിലിപ്പ് എം. ഫേർൺസൈഡ്, ഡോ. ഫ്ളാവ്യൂ ജെ. ല്വിസാവുൻ എന്നിവർ ഉണരുക!-യോടു സംസാരിക്കുകയുണ്ടായി. അവരുടെ വാക്കുകളിൽ പറഞ്ഞാൽ വെട്ടിനശിപ്പിക്കപ്പെടാത്ത മഴക്കാടുകൾ “ലോകത്തിന് സേവനങ്ങൾ ചെയ്യുന്നു.” കാർബൺ ഡൈ ഓക്സൈഡിനെ (ഒരു ഹരിതഗൃഹ വാതകം) ആഗിരണം ചെയ്യുകയും സംഭരിച്ചു വെക്കുകയും ചെയ്യുക, മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയുക, പോഷകങ്ങളുടെ പുനഃപര്യയനം നടത്തുക, വർഷപാതം ക്രമീകരിക്കുക, വംശനാശ ഭീഷണിയിൽ ആയിരിക്കുന്ന ജന്തുജാലങ്ങൾക്ക് ഒരു പാർപ്പിടവും വന്യവിളയിനങ്ങൾക്ക് ഒരു സംരക്ഷണവുമായി വർത്തിക്കുക എന്നിവയെല്ലാം ഈ സേവനങ്ങളിൽപ്പെടുന്നു. കൂടാതെ, വനങ്ങൾ നയനാകർഷകങ്ങളാണ്. ഒപ്പം അവ വിനോദത്തിനും വേദിയൊരുക്കുന്നു. മേൽപ്പറഞ്ഞ എല്ലാ പാരിസ്ഥിതിക സേവനങ്ങൾക്കും സാമ്പത്തിക മൂല്യമുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഉദാഹരണത്തിന്, കാർബൺ സംഭരിച്ചുവെക്കാനുള്ള ഒരു വനത്തിന്റെ പ്രാപ്തിയെ കുറിച്ച് ചിന്തിക്കുക. വനങ്ങൾ നാശത്തിന് ഇരയാകുമ്പോൾ വെട്ടിയിടപ്പെട്ട മരങ്ങളിൽനിന്നു പുറത്തുവരുന്ന കാർബൺ, ഒടുവിൽ കാർബൺ ഡൈ ഓക്സൈഡ് ആയി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും അത് ആഗോളതപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട്, കാർബണിന്റെ സംഭരണിയായി വർത്തിച്ചുകൊണ്ട് വനം ‘ലോകത്തിനു’ ലഭ്യമാക്കുന്ന ഈ “സേവന”ത്തിന്റെ സാമ്പത്തിക മൂല്യം കണക്കാക്കുന്നതിന്,
മാനുഷിക മാർഗങ്ങളിലൂടെ കാർബൺ ഉത്സർജനം കുറയ്ക്കാൻ എന്തു ചെലവു വരും എന്നു നിർണയിച്ചാൽ മതി.“കാർബൺ സംഭരണികൾ എന്ന നിലയിലുള്ള വനങ്ങളുടെ മൂല്യം, അവയിലെ തടിയിൽനിന്നോ അവയെ കൃഷിഭൂമികൾ ആക്കി മാറ്റുന്നതിൽനിന്നോ ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെക്കാൾ വളരെ ഉയർന്നതാണ്” എന്ന് മേൽപ്പറഞ്ഞ കണക്കുകൂട്ടലുകൾ കാണിക്കുന്നതായി ഇന്റർ-അമേരിക്കൻ വികസന ബാങ്കിന്റെ ബ്രസീലിയൻ ഓഫീസിലെ ഒരു പരിസ്ഥിതി ഉപദേശകനായ മാർക് ജെ. ഡോറോഡ്ഷിഹാനി അഭിപ്രായപ്പെടുന്നു. എന്നിട്ടും, വനങ്ങൾ വർധിച്ച അളവിൽ വെട്ടിനശിപ്പിക്കപ്പെടുന്നു. എന്തുകൊണ്ട്?
വനസംരക്ഷണത്തിനുള്ള ഒരു പ്രേരകഘടകം
പിൻവരുന്ന താരതമ്യം പരിചിന്തിക്കുക: ഒരുകൂട്ടം ആളുകളുടെ ഉടമസ്ഥതയിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു വൈദ്യുത നിലയം ഉണ്ടെന്നിരിക്കട്ടെ. നിലയം ചുറ്റുപാടുമുള്ള പട്ടണങ്ങളിലേക്കു വൈദ്യുതി പ്രവഹിപ്പിക്കുന്നു. പക്ഷേ, വൈദ്യുതിയുടെ ഉപഭോക്താക്കളാകട്ടെ ഒരു ചില്ലിക്കാശുപോലും പ്രതിഫലം നൽകുന്നില്ല. അതുകൊണ്ട്, ‘ഈ നിലയം അടച്ചുപൂട്ടി, അതിലെ സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റി, എല്ലാ സാധനസാമഗ്രികളും കൂടി ലാഭത്തിന് വിൽക്കുന്നതാണ്, കാൽക്കാശിന് ഉപകാരമില്ലാത്ത ഈ നിലയം നിലനിറുത്തിക്കൊണ്ടു പോകുന്നതിനെക്കാൾ ലാഭകരം’ എന്ന് കുറെ കഴിയുമ്പോൾ ഉടമസ്ഥർ ന്യായവാദം ചെയ്യുന്നു. വനനിബിഡമായ രാജ്യങ്ങളിലെ ചില അധികാരികൾ സമാനമായി ചിന്തിക്കുന്നതായി കാണുന്നു. വനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് ലോകത്തിലെ ഉപഭോക്താക്കൾ ഒന്നും പ്രതിഫലം നൽകാത്തതിനാൽ, ഭീമമായ ലാഭം പെട്ടെന്നു കൈയിൽ വന്നു നിറയുന്നതിന് വനങ്ങൾ വെട്ടി (വൈദ്യുത നിലയത്തിലെ സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുന്നതുപോലെ) അതിലെ മരങ്ങൾ വിൽക്കുന്നതാണ് (വൈദ്യുത നിലയത്തിലെ സാധനസാമഗ്രികളെല്ലാം വിൽക്കുന്നതുപോലെ) ഏറെ ലാഭകരം എന്ന് അവർ ചിന്തിക്കുന്നു.
വനസംരക്ഷണം സാമ്പത്തിക ലാഭം കൈവരുത്തുന്നതാണ് എന്ന തോന്നൽ ഉളവാക്കിയാലേ ഈ ചായ്വ് ഇല്ലാതാക്കാൻ പറ്റൂ എന്ന് ഡോറോഡ്ഷിഹാനി പറയുന്നു. ഒരു ബ്രസീലിയൻ ആണവ ഭൗതികശാസ്ത്രജ്ഞനും സാവൊ പൗലോ സർവകലാശാലയുടെ മുൻ ചാൻസലറുമായ പ്രൊഫസർ ഡോ. ഷൂസെ ഗോൾഡെംബർഗ് ഒരു ആശയം മുന്നോട്ടു വെക്കുന്നു. ‘ഫോസിൽ ഇന്ധനങ്ങളുടെ’ ഉപഭോക്താക്കളുടെമേൽ “ലോകവ്യാപകമായി കാർബൺ നികുതി” ചുമത്തുക.
ഒരു രാജ്യം അല്ലെങ്കിൽ സംസ്ഥാനം എത്രമാത്രം ഇന്ധനം ഉപയോഗിക്കുന്നു എന്നതിനെയും അവർ ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിനെയും ആശ്രയിച്ച് നികുതിയുടെ അളവ് നിർണയിക്കാവുന്നതാണ് എന്ന് ഇതിന്റെ വക്താക്കൾ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, ലോകജനസംഖ്യയുടെ ഏതാണ്ട് അഞ്ചു ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഐക്യനാടുകൾ ലോകവ്യാപകമായുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഏതാണ്ട് 24 ശതമാനം ഉത്സർജിക്കുന്നു. ഇതുപോലുള്ള രാജ്യങ്ങളിൽനിന്ന് ഈടാക്കുന്ന നികുതിപ്പണം, തടി വെട്ടി വിറ്റ് ക്ഷിപ്രലാഭം കൊയ്യേണ്ടെന്നു തീരുമാനിച്ച് വനങ്ങൾ സംരക്ഷിക്കുന്ന രാജ്യങ്ങൾക്കു പ്രതിഫലം നൽകാൻ ഉപയോഗിക്കാവുന്നതാണ് എന്ന് ചില നയരൂപകർത്താക്കൾ ന്യായവാദം ചെയ്യുന്നു. ഈ രീതിയിൽ, ഫലത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ ‘വൈദ്യുതി ബിൽ’ അടയ്ക്കുന്നതായിരിക്കും. ഇതാകട്ടെ, ‘ഉടമസ്ഥർക്ക്’ തങ്ങളുടെ ‘വൈദ്യുതി നിലയം’ സംരക്ഷിക്കുന്നതിന് ഒരു സാമ്പത്തിക പ്രേരകശക്തിയായി ഉതകുകയും ചെയ്യും.
എന്നാൽ, പാരിസ്ഥിതിക സേവനങ്ങൾക്കുള്ള വില ആരാണ് നിശ്ചയിക്കുക? ഇത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത് ആരാണ്?
പ്രവർത്തന രീതിയിൽ പരിവർത്തനം ആവശ്യം
“ഈ വിഷയങ്ങൾ വനത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ഒരു ആഗോള സമ്മേളനത്തിൽ അവതരിപ്പിക്കുന്നതായിരിക്കും ഏറ്റവും മെച്ചം” എന്ന് ഡോറോഡ്ഷിഹാനി പറയുന്നു. ഈ സമ്മേളനത്തിന്, വനങ്ങൾ നൽകുന്ന പാരിസ്ഥിതിക സേവനങ്ങൾക്കുള്ള വില നിശ്ചയിക്കാൻ കഴിയും. കൂടാതെ, ‘ഈ അന്താരാഷ്ട്ര സംരംഭം നോക്കിനടത്തുന്നതിന് ഒരു ലോക വന സംഘടനയ്ക്ക് രൂപം നൽകാനുമാകും.’
ഒരു അന്താരാഷ്ട്ര പ്രശ്നം കൈകാര്യം ചെയ്യാൻ ഒരു അന്താരാഷ്ട്ര സ്ഥാപനത്തെ ഉപയോഗിക്കുന്നത് അഭികാമ്യമെന്നു തോന്നിയേക്കാം. എങ്കിലും, “വനത്തോടു ബന്ധപ്പെട്ട സംഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്ഥാപനങ്ങളുടെയും നിയുക്തസംഘങ്ങളുടെയും എണ്ണം പെരുകുന്നത് കാര്യങ്ങൾ നേരെയാക്കാൻ സഹായിച്ചിട്ടില്ല” എന്ന് ഡോറോഡ്ഷിഹാനി സമ്മതിക്കുന്നു. വാസ്തവത്തിൽ ആവശ്യമായിരിക്കുന്നത്, “സാമൂഹികവും സാമ്പത്തികവും ആയ പ്രവർത്തന രീതിയിലെ സമൂല പരിവർത്തനം” ആണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതേ, വനസംരക്ഷണത്തിന് കേവലം ഒരു നിയമ മാറ്റത്തെക്കാൾ അധികം ആവശ്യമാണ്—ഹൃദയത്തിന് മാറ്റം വരേണ്ടതുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എന്നെങ്കിലും പരിഹരിക്കപ്പെടുമോ? ഇവ തീർച്ചയായും പരിഹരിക്കപ്പെടുമെന്ന് ഭൂമിയുടെ സ്രഷ്ടാവായ യഹോവയാം ദൈവം വാഗ്ദാനം ചെയ്യുന്നു. അവൻ ഒരു ഗവൺമെന്റ് സ്ഥാപിച്ചിരിക്കുന്നുവെന്നും അത് പെട്ടെന്നുതന്നെ മുഴുലോകത്തിന്മേലും ഭരണം നടത്തുകയും ഭൂമിയുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്നും ബൈബിൾ കാണിക്കുന്നു. അത് “ഒരുനാളും നശിച്ചുപോകാത്ത” ഒരു ഗവൺമെന്റായിരിക്കും. (ദാനീയേൽ 2:44) കൂടാതെ, യഹോവ എന്ന പേരിനാൽ ബൈബിൾ തിരിച്ചറിയിക്കുന്ന തങ്ങളുടെ സ്രഷ്ടാവിനെ കുറിച്ച് ഭൂനിവാസികൾ പഠിക്കുന്നതിൽ തുടരവേ ഭൂമിയുടെ ആവാസവ്യവസ്ഥകൾ ശരിയായ വിധത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഈ ഗവൺമെന്റ് ഉറപ്പുവരുത്തും. (യെശയ്യാവു 54:13) അന്നു ജീവിക്കുന്ന സകല മനുഷ്യരും ഭൂമിയോടും അതിലെ വനങ്ങളോടും നിറഞ്ഞ വിലമതിപ്പുള്ളവരായിരിക്കും. (g03 12/22)
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Ricardo Beliel / SocialPhotos
© Michael Harvey /Panos Pictures