മൊൾഡോവയിലെ അനന്യസാധാരണമായ വീഞ്ഞിൻ കലവറ
മൊൾഡോവയിലെ അനന്യസാധാരണമായ വീഞ്ഞിൻ കലവറ
മൊൾഡോവയിലെ ഉണരുക! ലേഖകൻ
മൊൾഡോവയുടെ തലസ്ഥാനമായ കിഷിനൗവിലെ ഒരു പ്രവിശ്യയാണ് ക്രീകോവാ. ഇവിടെ ഏതാണ്ട് 80 മീറ്റർ താഴെ ഭൂമിക്കടിയിലായി 120 കിലോമീറ്റർ നീളത്തിൽ മനുഷ്യനിർമിതമായ അനേകം തുരങ്കങ്ങൾ ഉണ്ട്. ഇരുട്ടുമൂടി കിടക്കുന്ന ഈ ഗുഹകളിൽ ഒരുകാലത്ത് ചുണ്ണാമ്പുകല്ലിന്റെ ഖനനം നടന്നിരുന്നു.
എന്നാൽ കഴിഞ്ഞ 50 വർഷമായി, തണുപ്പുള്ള ഈ ഭൂഗർഭ അറകൾ യൂറോപ്പിലെ ഏറ്റവും വിശിഷ്ടമായ വീഞ്ഞുകളിൽ ചിലത് സൂക്ഷിക്കുന്നതിനുള്ള ഉത്തമ സ്ഥലമായി ഉതകിയിട്ടുണ്ട്. പഴയ ഖനിയിലെ തുരങ്കങ്ങളിൽ 60-ലേറെ കിലോമീറ്റർ നീളത്തിൽ വീപ്പകളും കുപ്പികളും അട്ടിയായി നിരത്തി വെച്ചിരിക്കുകയാണ്. 35 കോടി ലിറ്റർ വീഞ്ഞ് സംഭരിച്ചുവെക്കാൻ കഴിയുന്ന ഈ തുരങ്കങ്ങൾ തെക്കുകിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ വീഞ്ഞിൻ കലവറ എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.
ഒരു പുരാതന പാരമ്പര്യത്തിന്റെ തുടർച്ച
മുന്തിരി കൃഷിക്കു പറ്റിയ സ്ഥലമാണ് മൊൾഡോവ. വീഞ്ഞ് ഉത്പാദനത്തിനു പേരുകേട്ട ഫ്രഞ്ച് പ്രവിശ്യയായ ബർഗണ്ടി സ്ഥിതി ചെയ്യുന്ന അതേ അക്ഷാംശത്തിലാണ് മൊൾഡോവയും സ്ഥിതിചെയ്യുന്നത്. മൊൾഡോവയിലെ മണ്ണ് ഫലഭൂയിഷ്ഠമാണ്. കൂടാതെ, ഇവിടത്തെ മിതോഷ്‌ണ കാലാവസ്ഥ മണ്ണിന് ആവശ്യമായ ചൂടും പ്രദാനം ചെയ്യുന്നു. പൊ.യു.മു. 300 മുതലാണ് മൊൾഡോവയിൽ വീഞ്ഞ് ഉത്പാദനം തുടങ്ങിയത്. ഗ്രീക്ക് വ്യാപാരികളാണ് ആദ്യമായി മുന്തിരിവള്ളികൾ ഇവിടേക്കു കൊണ്ടുവന്നത്. തുടർന്നു വന്ന നൂറ്റാണ്ടുകളിൽ ഗോഥ വംശജരും ഹുൺ വംശജരും പല ഫ്യൂഡൽ പ്രഭുക്കന്മാരും മൊൾഡോവയുടെ അധികാരം കൈയേറിയെങ്കിലും പരമ്പരാഗത വീഞ്ഞ് ഉത്പാദനത്തിനു മുടക്കം വന്നില്ല.
പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയ്‌ക്ക് ദേശം ഒട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നപ്പോൾ മതപരമായ കാരണങ്ങളാൽ അവർ വീഞ്ഞ് ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തി. എന്നാൽ 19-ാം നൂറ്റാണ്ടിൽ, റഷ്യയുടെ സാർ ചക്രവർത്തിമാർ മൊൾഡോവയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും വീഞ്ഞ് വ്യവസായത്തെ വീണ്ടും ഊർജിതപ്പെടുത്തുകയും ചെയ്‌തു. ഫ്രാൻസിൽനിന്ന് അവർ ഇറക്കുമതി ചെയ്‌ത മുന്തിരിയിനങ്ങളെല്ലാം തഴച്ചുവളർന്നു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് മൊൾഡോവ സോവിയറ്റ് യൂണിയന്റെ കീഴിൽ ആയി. സോവിയറ്റ് അധികാരികൾ വീഞ്ഞ് വ്യവസായത്തെ ക്രമാനുഗതമായി ആധുനീകവത്കരിച്ചു. സോവിയറ്റ് ഭരണത്തിൻകീഴിൽ മൊൾഡോവ സോവിയറ്റ് യൂണിയനിലെ വീഞ്ഞിന്റെയും ഫലവർഗങ്ങളുടെയും ഉത്പാദനകേന്ദ്രം ആയിത്തീർന്നു. മൊൾഡോവയിലെ ഭൂഗർഭ തുരങ്കങ്ങൾ വീഞ്ഞ് സൂക്ഷിക്കാൻ ഉത്തമമാണെന്ന്
ആദ്യം കണ്ടുപിടിച്ചത് സോവിയറ്റുകാരായിരുന്നു. ഈ അനന്യസാധാരണ കലവറ സന്ദർശിക്കുന്ന ഞങ്ങളോടൊപ്പം പോരുക. ഇവിടത്തെ ചില രഹസ്യങ്ങളിലേക്കു നമുക്കൊന്ന് ഇറങ്ങിച്ചെല്ലാം.ഭൂമിക്കടിയിലെ പട്ടണത്തിലേക്ക്
വീഞ്ഞ് ഉത്പാദന കേന്ദ്രത്തിലേക്കു വണ്ടിയോടിച്ചു കയറുമ്പോൾ നമ്മെ വരവേൽക്കുന്നത് ഒരു പ്രവേശന ഗോപുരമാണ്. ചുണ്ണാമ്പുകല്ല് ചെത്തി ഉണ്ടാക്കിയ ഒരു കെട്ടിടത്തിന്റെ ഭാഗമാണ് ഇത്. കെട്ടിടം ഫ്രാൻസിലെ നാട്ടിൻപുറങ്ങളിലും മറ്റും കാണുന്ന ഒരു കൊച്ചു തടിവീടു പോലുണ്ട്. പുറമേനിന്നു നോക്കിയാൽ അതിന് അടിയിൽ ഇത്ര ബൃഹത്തായ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കില്ല. പ്രധാന കവാടം കടന്ന് അൽപ്പം മുന്നോട്ടു നീങ്ങിയതേയുള്ളൂ, നാം ഗുഹാമുഖത്ത് എത്തിക്കഴിഞ്ഞു. എന്തൊരു വലിപ്പം! രണ്ട് ലോറിക്ക് ഒരേസമയം അതിലൂടെ സുഖമായി കടന്നുപോകാം.
കാറിൽത്തന്നെ നാം ഭൂമിക്കടിയിലെ ചുറ്റിച്ചുഴലും വഴികളിലേക്കു കടക്കുന്നു. ഏതാനും മിനിട്ടു കഴിഞ്ഞ് വഴികാട്ടിയെയും വണ്ടിയിൽ കയറ്റി മുന്നോട്ടു പോകുമ്പോൾ ഒരു കാര്യം മനസ്സിലാകുന്നു. അവരെ കൂടാതെ ഈ ചുറ്റിച്ചുഴലും വഴികളിലൂടെ പോകാൻ ശ്രമിച്ചാൽ വഴിതെറ്റിയതുതന്നെ!
“പണ്ട് ഇവിടെനിന്ന് ഖനനം ചെയ്‌ത് എടുത്ത ചുണ്ണാമ്പുകല്ലിനെല്ലാം എന്തു പറ്റി?” കൂട്ടത്തിലുള്ള ഒരാളുടെ ചോദ്യം.
“അവയെല്ലാം കിഷിനൗവിലെ നിർമാണപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു,” ഉടനെ മറുപടി വന്നു. “ചുണ്ണാമ്പുകല്ലിന് വിദ്യുത്പ്രവാഹവും ശബ്ദവും തടുക്കാനുള്ള കഴിവുള്ളതിനാൽ കെട്ടിടങ്ങൾ നിർമിക്കാൻ അത് ഉത്തമമാണ്.”
തറനിരപ്പിൽനിന്ന് ഏതാണ്ട് 70 മീറ്റർ താഴേക്ക് ഇറങ്ങവേ ഭയജനകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് തുരങ്കത്തിലെ വെളിച്ചം മങ്ങി വരുന്നു. ഇപ്പോൾ, പല വഴികൾ ഒന്നിച്ചു കൂടുന്ന ഒരു ജങ്ഷനിലെത്തിയിരിക്കുകയാണ് നാം. വണ്ടി നിറുത്തി നോക്കുമ്പോൾ കൗതുകകരമായ ഒരു കാഴ്ചയാണ് നമ്മെ വരവേൽക്കുന്നത്. വെവ്വേറെ ദിക്കുകളിലേക്കു പോകുന്ന ഓരോ വഴിയുടെയും വശങ്ങളിൽ വീഞ്ഞ് നിറച്ച വലിയ വീപ്പകൾ. വഴികൾക്കെല്ലാം വ്യത്യസ്‌ത ഇനം വീഞ്ഞിന്റെ പേരുകളാണ് ഇട്ടിരിക്കുന്നത്. പിനോട്ട്, ഫേറ്റേയാസ്കാ, കാബെർനേ, അങ്ങനെയങ്ങനെ കാൽപ്പനികതയുടെ ലോകം തുറന്നുതരുന്ന പലതരം പേരുകൾ.
ഓക്കു മരം കൊണ്ടുള്ള വീപ്പകൾ മുഖ്യമായും തിളക്കമില്ലാത്ത വീഞ്ഞുകൾ സംഭരിച്ചുവെക്കാനാണ് ഉപയോഗിക്കുന്നതെന്ന് വഴികാട്ടി വിശദീകരിക്കുന്നു. തിളക്കമുള്ള വീഞ്ഞുകൾ ഉണ്ടാക്കാൻ ലോഹം കൊണ്ടുള്ള വലിപ്പം കുറഞ്ഞ വീപ്പകളാണ് ഉപയോഗിക്കുന്നത്. അങ്ങിങ്ങായി വളരെ കുറച്ചു പണിക്കാരെയേ കാണാനുള്ളൂ. ഇവിടെ എത്ര പണിക്കാർ ജോലി ചെയ്യുന്നുണ്ടായിരിക്കും? ആകാംക്ഷ നിറഞ്ഞ നമ്മുടെ ചോദ്യത്തിനുള്ള മറുപടിയായി വഴികാട്ടി
പറയുന്നു: “ഏകദേശം 300 പേർ. ഇവിടത്തെ തണുപ്പ് കാരണം വർഷത്തിൽ ഉടനീളം ഇവർക്ക് കമ്പിളി വസ്‌ത്രങ്ങൾ ധരിക്കേണ്ടി വരുന്നു. എന്നാൽ ഈ കാലാവസ്ഥ വീഞ്ഞിനു മാത്രമല്ല യൗവനം നിലനിറുത്താനും നല്ലതാണെന്ന് പണിക്കാർ വിശ്വസിക്കുന്നതുകൊണ്ട് ഇവർ തണുപ്പ് അത്ര കാര്യമാക്കാറില്ല.”തിളക്കമുള്ള വീഞ്ഞ് ഉത്പാദിപ്പിക്കുന്നിടത്തേക്കാണ് അടുത്തതായി നാം പോകുന്നത്. നൂറുകണക്കിനു കുപ്പികൾ തലതിരിച്ച് 30 ഡിഗ്രി കോണിൽ വെച്ചിരിക്കുന്നു. “ഈ കോണിൽ കുപ്പികൾ ചെരിച്ചു വെക്കുമ്പോൾ മട്ടെല്ലാം കോർക്കിൽ വന്ന് അടിയും. പിന്നെ കോർക്ക് പെട്ടെന്നു തണുപ്പിക്കും. തണുത്തുറഞ്ഞു കഴിഞ്ഞാൽ കോർക്ക് ഊരിയെടുക്കുമ്പോൾ മട്ടും അതോടൊപ്പം പോരും. അതിനുശേഷം അവസാനമായി കോർക്കിട്ട് കുപ്പി അടയ്ക്കുന്നു,” വഴികാട്ടി വിശദീകരിക്കുന്നു.
വിന്റേജ് കുപ്പികൾ (ഉത്പാദന വർഷവും സ്ഥലവും അനുസരിച്ച് തരംതിരിക്കുന്ന വിശിഷ്ട വീഞ്ഞ് നിറച്ച കുപ്പികൾ) സൂക്ഷിക്കുന്നിടത്തേക്കാണ് അടുത്ത സന്ദർശനം. അവിടെയെത്തുമ്പോൾ വഴികാട്ടി പറയുന്നു: “പത്തുലക്ഷത്തിലേറെ വിന്റേജ് കുപ്പികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. യൂറോപ്പിലെ മിക്കവാറും എല്ലാ വീഞ്ഞുത്പാദക രാജ്യങ്ങളും അവരുടെ ഏറ്റവും വിശിഷ്ടമായ വീഞ്ഞുകളിൽ ചിലത് ഞങ്ങളുടെ ഈ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് 1902-ലേതാണ്. യെരൂശലേമിലെ യഹൂദാ പെസഹാചരണത്തിനായി ഉണ്ടാക്കിയതായിരുന്നു അത്. ഏതാനും വർഷം മുമ്പ് ഈ കുപ്പിക്ക് ഒരാൾ 1,00,000 ഡോളർ വില പറഞ്ഞതാണ്. എന്നാൽ ഈ കുപ്പിയുടെ വില മതിക്കാനാവാത്തതായി കണക്കാക്കപ്പെടുന്നതിനാൽ അത് വിറ്റില്ല.”
സന്ദർശക കൂട്ടങ്ങൾ വരുന്ന ഏതാനും മിനിട്ടുകളൊഴിച്ച് ഇവിടെ എപ്പോഴും കൂരിരുട്ടായിരിക്കുമത്രേ. പൊടിപിടിച്ച കുപ്പികളുടെ ലേബലുകളിലൂടെ കണ്ണോടിക്കുമ്പോഴല്ലേ ഒരു കാര്യം മനസ്സിലാകുന്നത്, അവിടെയുള്ള വീഞ്ഞിൻ കുപ്പികളിൽ മിക്കതിനും നമ്മെക്കാൾ പ്രായമുണ്ട്!
അവസാനത്തെ സ്റ്റോപ്പ് വീഞ്ഞ് രുചിച്ചു നോക്കുന്നതിനുള്ള മുറികളിലാണ്. ഏറ്റവും വലിയ മുറിയുടെ പേര് പ്രസിഡൻഷ്യൽ ബാൻക്വറ്റ് ഹാൾ എന്നാണ്. ഇവിടെ ഓക്ക് മരം കൊണ്ടുള്ള ഒരു നീണ്ട മേശയും അതിന് ചേരുന്ന കസേരകളും ഇട്ടിട്ടുണ്ട്. 65 പേർക്ക് ഇരിക്കാം. സോവിയറ്റ് ഭരണകാലത്ത് ഈ മുറി രാഷ്ട്രത്തിന്റെ ഔദ്യോഗിക വിരുന്നുകൾക്കായി ഉപയോഗിച്ചിരുന്നു. നല്ല പ്രകാശമുള്ള നിറപ്പകിട്ടാർന്ന ഈ ഹാൾ ഇന്നും രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടികൾക്കായി ഉപയോഗിക്കുന്നു.
സാലാ കാസാ മാരെ അഥവാ വിരുന്നു മുറി 15 പേർക്ക് ഇരിക്കാവുന്നതാണ്. ഈ മുറി പരമ്പരാഗത മൊൾഡോവൻ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം സാർമാറ്റിക് സമുദ്ര വിരുന്നുശാലയിലെ വട്ടമേശയ്ക്കു ചുറ്റും 10 പേർക്ക് ഇരിക്കാനുള്ള സൗകര്യമേ ഉള്ളൂ. ഈ മുറിയിലെ ഏറ്റവും രസകരമായ സവിശേഷത അതിന്റെ മേൽക്കൂരയാണ്. ഈ അറ പണ്ട് വെള്ളത്തിനടിയിലെ ഒരു ഗുഹയായിരുന്നു. അതുകൊണ്ട് മേൽക്കൂരയിൽ ഉറച്ചുപോയ കക്കാമത്സ്യങ്ങൾ, മറ്റ് സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇപ്പോഴും അവിടെ കാണാം. ഇപ്പോഴത്തെ മൊൾഡോവ മുഴുവനും ഒരുകാലത്ത് “സാർമാറ്റിക് സമുദ്രത്തിന്റെ അടിയിലായിരുന്നു” എന്ന് വഴികാട്ടി ഓർമിപ്പിക്കുന്നു.
ഇവിടത്തെ എല്ലാ മുറികളിലെയും—യൂറി ഗഗാറിൻ ബാൻക്വറ്റ് ഹാളിലേത് ഉൾപ്പെടെ—ഫർണിച്ചർ ഉണ്ടാക്കിയിരിക്കുന്നത് മൊൾഡോവയിൽനിന്നുതന്നെയുള്ള ഓക്കു മരങ്ങൾ ഉപയോഗിച്ചാണ്. 1966 ഒക്ടോബർ 8-9 തീയതികളിൽ ക്രീകോവാ സന്ദർശിച്ച പ്രശസ്‌ത ബഹിരാകാശസഞ്ചാരിയുടെ പേരാണ് ഈ ഹാളിന് നൽകിയിരിക്കുന്നത്. സന്ദർശന ശേഷം യൂറി തന്റെ വിലമതിപ്പ് എഴുതി അറിയിച്ചുവത്രേ. കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: ‘എത്ര വിമർശനബുദ്ധിയുള്ള സ്വാദുപരിശോധന വിദഗ്ധനാണെങ്കിലും ശരി, അയാൾക്ക് ഇഷ്ടപ്പെട്ട ഒരു വീഞ്ഞ് ഇവിടെ ലഭിക്കുമെന്നു തീർച്ച.’
വഴികാട്ടി പറയുന്നു: “ഈ കലവറകൾ നിലവിൽ വന്നതിനു ശേഷമുള്ള 50 വർഷക്കാലത്ത് നൂറിലധികം രാജ്യങ്ങളിൽനിന്ന് ഇവിടെ സന്ദർശകർ എത്തിയിട്ടുണ്ട്. സോവിയറ്റ് ഭരണകാലത്ത് ഇവിടെ ഉത്പാദിപ്പിച്ചിരുന്ന തിളക്കമുള്ള വീഞ്ഞ് അറിയപ്പെട്ടിരുന്നത് സോവിയറ്റ് ഷാംപെയ്ൻ എന്നാണ്. അവ ഉത്പാദിപ്പിക്കുന്നത് മൊൾഡോവയിലാണെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ക്രീകോവാ എന്ന പേരിലാണ് ഇവിടെനിന്നുള്ള തിളക്കമുള്ള വീഞ്ഞ് വിപണിയിൽ എത്തുന്നത്. ചുവന്ന വീഞ്ഞും വെളുത്ത വീഞ്ഞും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.” വഴികാട്ടി വിശദീകരിച്ചുതന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞ് നാം അവരോടു വിട പറയുന്നു.
ഭൂമിക്കടിയിലെ ചുറ്റിച്ചുഴലും വഴികളിൽനിന്നു പുറത്തേക്കു വരുമ്പോൾ മറ്റൊരു ലോകത്ത്
എത്തിയതുപോലെ. പുറത്ത് നല്ല വെയിലും ചൂടുമാണ്. തെളിഞ്ഞ ആകാശം, ഒറ്റ മേഘം പോലും കാണാനില്ല. കിഷിനൗവിലേക്കു മടങ്ങുന്ന വഴിക്ക് കണ്ണെത്താദൂരത്ത് മുന്തിരിത്തോപ്പുകളാണ്. മുന്തിരിക്കുലകൾ വിളവെടുപ്പിന് ഏതാണ്ട് തയ്യാറായി കിടക്കുന്നു. (g04 2/22)
[25-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യൂക്രെയിൻ
റൊമേനിയ
മൊൾഡോവ
കിഷിനൗ
[24-ാം പേജിലെ ചിത്രം]
കീകോവാ വീഞ്ഞുത്പാദന കേന്ദ്രവും പ്രവേശന ഗോപുരവും
[24-ാം പേജിലെ ചിത്രം]
120 കിലോമീറ്റർ വരുന്ന അനവധി ഭൂർഗഭ തുരങ്കങ്ങളിലെ ഒരു വഴിയിൽ കാണുന്ന അടയാളം
[24-ാം പേജിലെ ചിത്രം]
കാറിന് ഈ തുരങ്കത്തിലൂടെ കടന്നുവേണം വീഞ്ഞിൻ കലവറകളിൽ എത്താൻ
[24-ാം പേജിലെ ചിത്രം]
പത്തുലക്ഷത്തിലേറെ വിന്റേജ് കുപ്പികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്