രക്തഗ്രൂപ്പാണോ നിങ്ങളുടെ വ്യക്തിത്വം നിർണയിക്കുന്നത്?
ബൈബിളിന്റെ വീക്ഷണം
രക്തഗ്രൂപ്പാണോ നിങ്ങളുടെ വ്യക്തിത്വം നിർണയിക്കുന്നത്?
രക്തഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വം നിർണയിക്കുന്ന രീതി ചില രാജ്യങ്ങളിൽ പ്രചാരം നേടിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ജപ്പാനിൽ, സംഭാഷണത്തിനു തുടക്കം കുറിക്കുന്നതിന് “നിങ്ങളുടെ രക്തഗ്രൂപ്പ് ഏതാണ്?” എന്നു ചോദിക്കുന്നത് സാധാരണമാണ്. എ-ഗ്രൂപ്പ് രക്തമുള്ളവർ ശാന്തരും ഉത്തരവാദിത്വബോധമുള്ളവരും സംശയാലുക്കളും ആയിരിക്കുമെന്നും ബി-ഗ്രൂപ്പ് രക്തമുള്ളവർ വിശാലമനസ്കരും പെട്ടെന്നു ഭാവപ്പകർച്ചയുണ്ടാകുന്നവരും എളുപ്പത്തിൽ കബളിപ്പിക്കപ്പെടുന്നവരും ആയിരിക്കുമെന്നും ഒക്കെയാണ് ഈ ആശയത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നത്. ചില രക്തഗ്രൂപ്പിലുള്ളവർക്ക് മറ്റു ഗ്രൂപ്പിലുള്ളവരുമായി ഒത്തുപോകുക ദുഷ്കരം ആയിരുന്നേക്കാം എന്നും മറ്റു ചില ഗ്രൂപ്പിലുള്ളവർക്ക് ഒത്തുപോകുക സുകരം ആയിരുന്നേക്കാം എന്നും നിഗമനം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, സ്കൂളിൽ വിദ്യാർഥികളെ തരംതിരിക്കുമ്പോഴും കമ്പനികളിൽ എക്സിക്യുട്ടീവുകളെ തിരഞ്ഞെടുക്കുമ്പോഴും ഇണയെ നിശ്ചയിക്കുമ്പോൾ പോലും രക്തഗ്രൂപ്പ് ഒരു നിർണായക ഘടകമായി ചിലർ പരിഗണിക്കുന്നു. രക്തഗ്രൂപ്പ് വാസ്തവത്തിൽ നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഈ സംഗതിയിലേക്കു വെളിച്ചംവീശുന്ന ഏതെങ്കിലും ബൈബിൾ പഠിപ്പിക്കലുകളുണ്ടോ?
എന്താണു രക്തഗ്രൂപ്പ്?
ദ വേൾഡ് ബുക്ക് മൾട്ടിമീഡിയ എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു: “അരുണ രക്താണുക്കളുടെ സ്തരങ്ങളിൽ ആന്റിജനുകൾ എന്നു വിളിക്കപ്പെടുന്ന മാംസ്യങ്ങൾ അടങ്ങിയിരിക്കുന്നു. മുന്നൂറിലധികം അരുണ-കോശ ആന്റിജനുകൾ കണ്ടെത്തിയിട്ടുണ്ട്.” ചിലരുടെ രക്തത്തിൽ ചില ആന്റിജനുകൾ ഉണ്ട്, മറ്റു ചിലർക്ക് ഇല്ല. ചില ആന്റിജനുകൾക്ക് സഹവർത്തിക്കുക അസാധ്യവുമാണ്. തന്നിമിത്തം, എൻസൈക്ലോപീഡിയ കൂട്ടിച്ചേർക്കുന്നു, “ചില പ്രത്യേക ആന്റിജനുകളുടെ സാന്നിധ്യത്തെയോ അസാന്നിധ്യത്തെയോ അധികരിച്ച് ശാസ്ത്രജ്ഞർ മനുഷ്യ രക്തത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി വർഗീകരിക്കുന്നു.”
ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള രക്തഗ്രൂപ്പ് വിഭജന സമ്പ്രദായം എബിഒ രക്തഗ്രൂപ്പ് വ്യവസ്ഥ ആണ്. ഈ രീതിയനുസരിച്ച് മനുഷ്യരക്തം എ, ബി, എബി, ഒ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഇതിനു പുറമേ ആർഎച്ച് രക്തഗ്രൂപ്പ് വ്യവസ്ഥയും സാധാരണ ഉപയോഗത്തിലുണ്ട്. വാസ്തവത്തിൽ, 20-ഓളം അറിയപ്പെടുന്ന
രക്തഗ്രൂപ്പ് വിഭജന രീതികൾ നിലവിലുണ്ട്. രക്തം വളരെ സങ്കീർണമായ ഒന്നാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു: “വ്യത്യസ്ത അരുണകോശ ആന്റിജനുകളുടെ ആധിക്യം, ഏകാണ്ഡ സന്തതികളായ ഇരട്ടകൾ ഒഴികെയുള്ളവരിൽ, രക്തഗ്രൂപ്പ് കണങ്ങൾ ഒരേ രീതിയിൽ വിന്യസിക്കപ്പെടാനുള്ള സാധ്യത തീർത്തും കുറയ്ക്കുന്നു.”അപ്പോൾ കൃത്യമായി പറഞ്ഞാൽ, ഇതനുസരിച്ച്, ഓരോ വ്യക്തിക്കും അനന്യമായ ഒരു “രക്തഗ്രൂപ്പ്” ആണ് ഉള്ളത്. അപ്പോൾ ഒരു പ്രത്യേക രക്തഗ്രൂപ്പിൽ പെടുന്ന ആളുകൾക്ക് സമാന സ്വഭാവ സവിശേഷതകൾ ഉണ്ടായിരിക്കും എന്ന വാദത്തിൽ കഴമ്പില്ലാത്തതായി കാണുന്നു. നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നതിൽ വ്യക്തമായും നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
എന്താണു നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നത്?
“ഓരോ വ്യക്തിയെയും തിരിച്ചറിയിക്കുന്ന സഹജവും ആർജിതവുമായ സ്വഭാവ സവിശേഷതകളുടെ ആകെത്തുകയാണ് വ്യക്തിത്വം,” എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു. അതേ, നമുക്കു സഹജമായിട്ടുള്ളതിനു പുറമേ കുടുംബ ചുറ്റുപാടുകൾ, വിദ്യാഭ്യാസം, സഹവാസം, നല്ലതും ചീത്തയുമായ അനുഭവങ്ങൾ തുടങ്ങിയ മറ്റു ഘടകങ്ങളും നമ്മുടെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട്, നമ്മുടെ ജനിതക ഘടന മാത്രമല്ല നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നത്. ഒരേ ജനിതക ഘടനയുള്ള, ഏകാണ്ഡ ഇരട്ടകൾപോലും പലപ്പോഴും വ്യത്യസ്ത വ്യക്തിത്വം ഉള്ളവരാണ്.
ഒരുവന്റെ വ്യക്തിത്വം മാറുകയോ മാറ്റുകയോ ചെയ്യാം എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. അപ്പൊസ്തലനായ പൗലൊസ് ആളുകൾക്കു മാറ്റം വരുത്താൻ ക്രിസ്തീയ പഠിപ്പിക്കലുകൾക്കുള്ള ശക്തിയെ കുറിച്ച് ഊന്നിപ്പറഞ്ഞു. അവൻ ഇങ്ങനെ എഴുതി: “നിങ്ങൾ പഴയ മനുഷ്യനെ [“വ്യക്തിത്വം,” NW] അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“വ്യക്തിത്വം,” NW] ധരിച്ചിരിക്കുന്നുവല്ലോ.” (കൊലൊസ്സ്യർ 3:9, 10) തങ്ങൾ പാപികളാണെന്നും പാപപ്രവണതകൾ ജന്മനാ ഉള്ളതാണെന്നും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിനു സ്വീകാര്യരാകേണ്ടതിനു തങ്ങളുടെ വ്യക്തിത്വങ്ങൾ പരിവർത്തന വിധേയമാക്കേണ്ടതുണ്ട്.
എങ്ങനെയാണ് ആ മാറ്റം സാധ്യമാകുന്നത്? ദൈവത്തിന്റെ വചനം അഥവാ സന്ദേശം ചെലുത്തുന്ന ശക്തിയാൽ. ഇന്നു ബൈബിളിൽ കാണാൻ കഴിയുന്ന ആ വചനത്തിന്റെ ശക്തമായ സ്വാധീനത്തെ കുറിച്ച് പൗലൊസ് എഴുതി: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) ഒരു വ്യക്തി ദൈവാത്മാവിന്റെ സ്വാധീനത്തിനു കീഴ്പെടുകയും ബൈബിൾ ഉയർത്തിപ്പിടിക്കുന്ന ധാർമിക നിലവാരങ്ങളോട് അനുരൂപപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അയാളുടെ വ്യക്തിത്വം ക്രമേണ മാറാനിടയാകും. ഇത്തരത്തിൽ രൂപപ്പെടുന്ന ക്രിസ്തീയ വ്യക്തിത്വം “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ” എന്നിവയാൽ സമ്പുഷ്ടമായിരിക്കും.—കൊലൊസ്സ്യർ 3:12.
ക്രിസ്തീയ ന്യായയുക്തത
രക്തഗ്രൂപ്പുകളെ കുറിച്ചുള്ള പഠനത്തെ വിലക്കുന്ന യാതൊരു തത്ത്വവും ബൈബിളിൽ ഇല്ല എന്നതു ശരിയാണ്. എന്നാൽ ഇതിനു മനുഷ്യ സ്വഭാവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതു മറ്റൊരു കാര്യം. ജീവിതത്തിലെ എല്ലാ സംഗതികളിലും എന്നപോലെ ഇതിലും നമ്മുടെ കാലടികളെ നയിക്കാൻ നാം ദൈവവചനത്തെ അനുവദിക്കണം. (സങ്കീർത്തനം 119:105) ന്യായയുക്തതയും മർമപ്രധാനമാണ്.—ഫിലിപ്പിയർ 4:5, NW.
ഒരുവൻ തന്റെ രക്തഗ്രൂപ്പിനെ ഒഴികഴിവായി എടുത്ത് വ്യക്തിത്വ വികലതകൾ പരിഹരിക്കാൻ ശ്രമിക്കാതിരിക്കുന്നത് തീർച്ചയായും ന്യായയുക്തത ഇല്ലായ്മയായിരിക്കും. തങ്ങളുടെ ജനിതക ഘടന എന്തുതന്നെ ആയിരുന്നാലും, ക്രിസ്ത്യാനികൾ തങ്ങളാൽ ആകുന്നിടത്തോളം യഹോവയുടെയും യേശുക്രിസ്തുവിന്റെയും ഗുണങ്ങൾ പ്രതിഫലിപ്പിക്കുംവിധം തങ്ങളുടെ വ്യക്തിത്വങ്ങൾ രൂപപ്പെടുത്തുന്നതിൽ തുടർച്ചയായി പുരോഗതി വരുത്തേണ്ടതാണ്.—എഫെസ്യർ 5:1.
അതിനു പുറമേ, ക്രിസ്ത്യാനികൾ, മറ്റുള്ളവരെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ ശ്രമിക്കുന്നു. ‘ദൈവം മുഖപക്ഷമുള്ളവനല്ല.’ (പ്രവൃത്തികൾ 10:34, 35) യഹോവ എല്ലാത്തരം ആളുകളെയും സന്തോഷപൂർവം സ്വീകരിക്കുന്നു. അതുകൊണ്ട് കേവലം രക്തഗ്രൂപ്പിന്റെ പേരിൽ ആരെയെങ്കിലും സഹവാസത്തിൽനിന്ന് ഒഴിവാക്കുന്നത് അക്രിസ്തീയവും ന്യായയുക്തതാ രഹിതവുമായ നടപടി ആയിരിക്കും. ഒരുവൻ ‘ചേർച്ചയുള്ള’ രക്തഗ്രൂപ്പിൽ പെട്ടവരോടു മാത്രം സഹവസിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കും. ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: നിങ്ങൾ “മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു.”—യാക്കോബ് 2:9.
ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിക്കവേ, മനുഷ്യ ശരീരത്തെ കുറിച്ചു നിരവധി പുതിയ കണ്ടെത്തലുകളും സിദ്ധാന്തങ്ങളും ഉണ്ടാകുന്നു. ഈ നവീന ആശയങ്ങളിൽ ആകൃഷ്ടരാകുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും ക്രിസ്ത്യാനികൾ തങ്ങളുടെ ചിന്തയെ നയിക്കാൻ മാനുഷ സിദ്ധാന്തങ്ങളെയല്ല മറിച്ച് ബൈബിളിനെയാണ് അനുവദിക്കേണ്ടത്. ക്രിസ്ത്യാനികൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടി”ക്കേണ്ടതുണ്ട്.—1 തെസ്സലൊനീക്യർ 5:21. (g04 2/8)