വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“തലനരച്ച” കുറ്റവാളികൾ

“ജോലിയിൽ നിന്നു വിരമിച്ച ശേഷം കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന വയോധികരുടെ എണ്ണം അഭൂതപൂർവമായി വർധിച്ചു വരുന്ന സ്ഥിതിവിശേഷം നേരിടുന്നതിന്‌ വയോധികരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങളോടു കൂടിയ ജയിൽ വിഭാഗം ബ്രിട്ടനിൽ നിലവിൽ വന്നിരിക്കുന്നു,” ലണ്ടനിലെ ദ സൺഡേ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. പോർട്ട്‌സ്‌മൗത്തിലെ ഒരു ജയിലിൽ പ്രവർത്തിക്കുന്ന ഈ വിഭാഗത്തിൽ ആളുകളെ മുകളിലേക്കും താഴേക്കും കൊണ്ടുപോകുന്നതിന്‌ യന്ത്രവത്‌കൃത കസേര റെയിലിനോടു ഘടിപ്പിച്ചുണ്ടാക്കിയ സ്റ്റെയർലിഫ്‌റ്റുകൾ, വ്യായാമത്തിനുള്ള പരിഷ്‌കരിച്ച ഉപകരണങ്ങൾ, ആതുരശുശ്രൂഷാ വിദഗ്‌ധരായ ജീവനക്കാർ എന്നീ കരുതലുകളുണ്ട്‌. തങ്ങൾക്കു ലഭിക്കുന്ന പെൻഷനിലും സർക്കാർ സഹായത്തിലും തൃപ്‌തരാകാതെ കുറ്റകൃത്യത്തിലേക്കു തിരിഞ്ഞിട്ടുള്ള—തിരിയുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുള്ള—1,00,000-ത്തിൽ കൂടുതൽ വ്യക്തികൾ ഉണ്ടെന്ന്‌ പഠനം വെളിപ്പെടുത്തുന്നു. മയക്കുമരുന്ന്‌ ഇടപാട്‌, കടകളിൽനിന്നു സാധനങ്ങൾ മോഷ്ടിക്കൽ, ബ്രിട്ടനിലേക്ക്‌ സിഗരറ്റും മദ്യവും കടത്തൽ, ബാങ്കു കവർച്ച തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവരുടെ പേരിലുള്ളത്‌. ഇത്തരത്തിൽ, പെൻഷൻ പറ്റിയശേഷം ജയിലിൽ എത്തിയവരുടെ എണ്ണം 1990-ൽ 355  ആയിരുന്നെങ്കിൽ 2000-ത്തിൽ അത്‌ 1,138 ആയി ഉയർന്നു. കുറ്റകൃത്യത്തിന്റെ ഭൂതകാലരേഖ ഇല്ലാത്ത ഇവരിൽ പലരും “മെച്ചപ്പെട്ട ജീവിതനിലവാരം നിലനിറുത്തുന്നതിനുള്ള വലിയ സമ്മർദത്തിൻകീഴിലാണ്‌,” കുറ്റശാസ്‌ത്ര വിദഗ്‌ധനായ ബിൽ ടപ്‌മാൻ പറയുന്നു. “ഉദ്യോഗത്തിൽനിന്നു വിരമിച്ച ഇവർ തീർത്തും ദരിദ്രരായ ആളുകളല്ല, മറിച്ച്‌ കഠിനാധ്വാനികളും ജീവിതത്തിലുടനീളം നിയമാനുസരണം ജീവിച്ചിരുന്നവരും ആയ ഇടത്തട്ടുകാരാണ്‌.”(g04 2/8)

സോപ്പ്‌ ജീവൻ രക്ഷിക്കുന്നു

സോപ്പ്‌ അതിസാര രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നതുകൊണ്ട്‌, സോപ്പ്‌ ഉപയോഗിച്ച്‌ കൈകൾ കഴുകുന്നതുകൊണ്ടുമാത്രം പ്രതിവർഷം പത്തു ലക്ഷം പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന്‌ ലണ്ടൻ സ്‌കൂൾ ഓഫ്‌ ഹൈജീൻ ആൻഡ്‌ ട്രോപ്പിക്കൽ മെഡിസിനിലെ ലക്‌ച്ചറർ ആയ വാൽ കർട്ടിസ്‌ അഭിപ്രായപ്പെടുന്നു. ജപ്പാനിലെ ക്യോട്ടോയിൽ നടന്ന തേർഡ്‌ വേൾഡ്‌ വാട്ടർ ഫോറത്തിൽ മനുഷ്യ മാലിന്യങ്ങളിലെ രോഗാണുക്കളെ “ഒന്നാമത്തെ പൊതു ശത്രു” എന്നാണ്‌ കർട്ടിസ്‌ വിശേഷിപ്പിച്ചത്‌, ദ ഡെയ്‌ലി യോമിയൂരി റിപ്പോർട്ടു ചെയ്യുന്നു. “ചില രാജ്യങ്ങളിൽ മലവിസർജനത്തിനുശേഷം കുട്ടികളെ കഴുകിച്ചിട്ട്‌ സ്‌ത്രീകൾ കൈകൾ കഴുകാതെ ഭക്ഷണം പാകംചെയ്യുന്നത്‌ സാധാരണമാണ്‌” എന്ന്‌ പത്രം പറയുന്നു. സോപ്പ്‌ ഉപയോഗിച്ച്‌ കൈകൾ കഴുകുന്നത്‌ മാരകമായ വൈറസുകളും ബാക്ടീരിയകളും പകരുന്നത്‌ തടയാൻ സഹായിക്കും. കർട്ടിസിന്റെ അഭിപ്രായത്തിൽ, വികസ്വര രാജ്യങ്ങളിൽ അതിസാര രോഗങ്ങളെ തടയത്തക്ക വിധത്തിൽ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ സോപ്പ്‌ ഉപയോഗിച്ച്‌ കൈകൾ കഴുകുന്നതിനു വേണ്ടിവരുന്നതിന്റെ മൂന്നിരട്ടി ചെലവാക്കേണ്ടി വരും.(g04 2/22)

സുരക്ഷിതമായ നെരുപ്പോട്‌

“നെരുപ്പോടിലോ വിറകടുപ്പിലോ തീ കത്തിക്കുന്നത്‌ വീടിന്റെ അകവും പുറവും മലിനമാകാനും അഗ്നിബാധ ഉണ്ടാകാനും കാരണമായേക്കാം,” യുസി ബർക്ക്‌ലി വെൽനെസ്‌ ലെറ്റർ കുറിക്കൊള്ളുന്നു. തീപിടിത്തം മൂലമുള്ള അപകടങ്ങളും നെരുപ്പോടിന്റെ ഉപയോഗം ഉളവാക്കുന്ന മാലിന്യങ്ങൾ ഉയർത്തിവിടുന്ന ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാൻ വെൽനെസ്‌ ലെറ്റർ ചില നിർദേശങ്ങൾ നൽകുന്നു:

“പുകക്കുഴൽ പ്രവർത്തനക്ഷമമായി നിലനിറുത്തുക . . . , അതു വൃത്തിയാക്കിയും കേടുപോക്കിയും സൂക്ഷിക്കുക.”

“കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള സംവിധാനം അഭിലഷണീയം . . . , വിശേഷിച്ചും വീടു കെട്ടിയടച്ചത്‌ ആണെങ്കിൽ.

“പുകയോടുകൂടി ആളിക്കത്താത്ത, ചൂടു നിൽക്കുന്ന ചെറിയ തീപൂട്ടുക.”

“ആറുമാസം എങ്കിലും ഉണക്കിസൂക്ഷിച്ച വിറക്‌ ഉപയോഗിക്കുക. കടുപ്പം കൂടിയ തടി നന്നായി, കൂടുതൽ സമയം കത്തും.”

“വായു കടക്കാൻ ജാലകം [അൽപ്പം] തുറന്നിടുക.”

“വിറക്‌ ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്‌ ശരിയായ രീതിയിൽ സ്ഥാപിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുക, എളുപ്പം തീപിടിക്കാവുന്ന ഭിത്തിയിൽനിന്നും ഗൃഹോപകരണങ്ങളിൽനിന്നും ഒരു [മീറ്റർ] എങ്കിലും അകലെയേ സ്ഥാപിക്കാവൂ. തറയ്‌ക്കു കേടു വരാതിരിക്കാൻ താപകവചം” ഉപയോഗിക്കുക.

“സംസ്‌കരിച്ച തടി, പ്ലൈവുഡ്‌, പാർട്ടിക്കിൾ ബോർഡ്‌, ചായമോ മറ്റോ പൂശിയ തടി, നിറമുള്ള പേപ്പർ, പ്ലാസ്റ്റിക്‌ എന്നിവയൊന്നും കത്തിക്കാൻ ഉപയോഗിക്കരുത്‌. അവയിൽനിന്നു വിഷപ്പുക നിർഗമിച്ചേക്കാം.”

“എപ്പോഴും നെരുപ്പോടിനു മുമ്പിൽ സംരക്ഷണമറ ഉപയോഗിക്കുക.” (g03 11/8)

വികാര വിചാരങ്ങളും ആരോഗ്യവും

ചിന്തകൾക്കു ശരീരത്തിന്മേലുള്ള സ്വാധീനം നാം മുമ്പു കരുതിയിരുന്നതിലും വളരെ അധികമായിരുന്നേക്കാം, പോളിഷ്‌ മാസികയായ വ്‌പ്രോസ്റ്റ്‌ അഭിപ്രായപ്പെടുന്നു. അത്‌ ഇങ്ങനെ തുടരുന്നു: “ചിന്തകളും വികാരങ്ങളും മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളെയും നാഡീവ്യവസ്ഥ, രോഗപ്രതിരോധം, ഹോർമോൺ, രക്തപര്യയനം, പ്രത്യുത്‌പാദനം തുടങ്ങി എല്ലാ വ്യവസ്ഥകളെയും ബാധിക്കുന്നു.” അതുകൊണ്ട്‌ “സമ്മർദപൂരിതമായ ജീവിതം നയിക്കുന്ന ആളുകൾക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ചു ജലദോഷവും പനിയും ഉണ്ടാകാനുള്ള സാധ്യത രണ്ടു മടങ്ങാണ്‌” എന്ന്‌ വാഴ്‌സോയിലെ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈജീൻ ആൻഡ്‌ എപ്പിഡെമോളജിയിൽ പ്രൊഫസറായ മാരെക്‌ കോവാൽചിക്‌ പറയുന്നു. വിഷാദമഗ്നരായ സ്‌ത്രീകൾ ഗർഭം ധരിക്കാനുള്ള സാധ്യത 50 ശതമാനം കുറവാണ്‌ എന്നും അദ്ദേഹം പറയുന്നു. സമ്മർദം കാൻസറിനു കാരണമാകുകയില്ലെങ്കിലും “അതിനു സുഷുപ്‌താവസ്ഥയിലുള്ള കാൻസറിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ കഴിയും,” എന്നും വ്‌പ്രോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. കോപവും ആരോഗ്യത്തെ അപകടത്തിലാക്കിയേക്കാം. അക്രമസ്വഭാവവും ശത്രുതാമനോഭാവവും ഉള്ളവർക്ക്‌ ഹൃദയധമനീ രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌ എന്നു കരുതപ്പെടുന്നു, അത്‌ ഹൃദയാഘാതത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. (g04 1/8)

യുവജനങ്ങളിലെ കോപപ്രവണതയും ഹൃദ്രോഗവും

“മറ്റുള്ളവരോടു കടുത്ത ശത്രുത വെച്ചുപുലർത്തുന്ന കുട്ടികൾക്കും കൗമാരക്കാർക്കും മെറ്റബോളിക്‌ സിൻഡ്രോം—ഹൃദ്രോഗത്തിന്റെ ഒരു കടുത്ത അപകടസൂചന—ഉണ്ടാകാനുള്ള സാധ്യത സൗമ്യപ്രകൃതക്കാരായ സമപ്രായക്കാരെ അപേക്ഷിച്ച്‌ ഏതാണ്ട്‌ മൂന്നു മടങ്ങ്‌ കൂടുതലാണ്‌,” മോൺട്രിയോളിലെ വർത്തമാനപത്രമായ ദ ഗസറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. 134 കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ശത്രുതാ നിരക്കിനെ കുറിച്ചു പഠനം നടത്തിയ അമേരിക്കൻ, ഫിന്നിഷ്‌ ഗവേഷകർ കോപപ്രവണത കൂടുതലുള്ളവർക്ക്‌ കോപപ്രവണത കുറഞ്ഞവരെ അപേക്ഷിച്ച്‌ ഹൃദയസംബന്ധമായ രോഗസാധ്യത 22 ശതമാനം അധികമാണെന്നു കണ്ടെത്തി. “ആരും 50 വയസ്സാകുമ്പോൾ പെട്ടെന്നൊരു ദിവസം ഹൃദ്രോഗിയായി മാറുന്നില്ല,” പഠനം നടത്തിയ സംഘത്തിൽ അംഗമായ ഡോക്ടർ ക്രിസ്റ്റൻ സലൊമൻ പറയുന്നു. “ഹൃദയസംബന്ധമായ രോഗങ്ങൾ ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നു.” (g04 2/8)

ബ്രിട്ടനിലെ ഏറ്റവും പ്രായംചെന്ന പക്ഷി

“52 വർഷം കൊണ്ട്‌ 80,00,000 കിലോമീറ്റർ പറന്ന ബ്രിട്ടനിലെ അറിയപ്പെടുന്നതിലേക്കും ഏറ്റവും പ്രായംചെന്ന പക്ഷി ഇപ്പോഴും സുഖമായിരിക്കുന്നു,” ലണ്ടനിലെ ദിനപത്രമായ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഈ ചെറിയ പക്ഷിയെ, കറുപ്പും വെളുപ്പും കലർന്ന മാങ്ക്‌സ്‌ ഷീർവാട്ടറിനെ, “1957 മേയിൽ അതിന്‌ ഏതാണ്ട്‌ ആറു വയസ്സ്‌ ഉള്ളപ്പോഴാണ്‌ ടാഗ്‌ ബന്ധിച്ചു വിട്ടത്‌.” 1961, 1978, 2002 എന്നീ വർഷങ്ങളിൽ അതിനെ വീണ്ടും പിടിച്ചു. പിന്നീട്‌ അതിനെ കാണുമെന്ന്‌ പക്ഷിവിജ്ഞാനീയർ പ്രതീക്ഷിച്ചതേയല്ല. എന്നാൽ 2003-ന്റെ ആരംഭത്തിൽ വടക്കേ വെയിൽസിന്റെ തീരത്തുനിന്നു മാറി അതിനെ വീണ്ടും പിടിച്ചു. പക്ഷിവിജ്ഞാനത്തിനു വേണ്ടിയുള്ള ബ്രിട്ടീഷ്‌ ട്രസ്റ്റിന്റെ കണക്കനുസരിച്ച്‌ തെക്കേ അമേരിക്കയിലേക്കും തിരിച്ചുമായി ഈ ദേശാടന പക്ഷി ഏറ്റവും കുറഞ്ഞത്‌ 8,00,000 കിലോമീറ്റർ പറന്നിട്ടുണ്ട്‌. അതോടൊപ്പം തീറ്റ തേടിയുള്ള 1,000 കിലോമീറ്റർ പതിവു പറക്കലും കൂടെയാകുമ്പോൾ 80,00,000 കിലോമീറ്ററിൽ കൂടുതൽ പറന്നിരിക്കണം എന്നാണ്‌ ശാസ്‌ത്രജ്ഞർ നിഗമനം ചെയ്യുന്നത്‌. വടക്കൻ വെയിൽസിലെ ബാർഡ്‌സി പക്ഷി നിരീക്ഷണകേന്ദ്രത്തിലെ ഗ്രേയം അപ്പൽറ്റൺ പറയുന്നു: “ഈ പ്രായംചെന്ന പക്ഷിയെ നാലാമത്തെ ടാഗാണ്‌ അണിയിച്ചത്‌; ഇത്‌ ഒരു റെക്കോർഡാണ്‌. മറ്റു ടാഗുകൾക്കെല്ലാം തേയ്‌മാനം സംഭവിച്ചിരുന്നു.” (g04 2/8)

ആഫ്രിക്കയിൽ മലമ്പനി പിടിമുറുക്കുന്നു

മലമ്പനി നിമിത്തം “ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രതിദിനം 3,000 കുട്ടികൾ മരിക്കുന്നു,” ഫ്രഞ്ച്‌ വർത്തമാനപത്രമായ ല ഫിഗാറോ പ്രസ്‌താവിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്‌ ആഫ്രിക്കയിൽ പ്രതിവർഷം ഉണ്ടാകുന്ന 30 കോടിയിലധികം ഗുരുതരമായ മലമ്പനി രോഗബാധ കുറഞ്ഞത്‌ 10 ലക്ഷം ജീവൻ അപഹരിക്കുന്നു. 2000-ാമാണ്ടിൽ ബുറുണ്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരമായ മലമ്പനി ബാധകളിലൊന്ന്‌ അഭിമുഖീകരിച്ചു. ഏഴു മാസത്തിനുള്ളിൽ അവിടത്തെ പകുതി ജനങ്ങളും അതായത്‌ 35 ലക്ഷത്തോളം ആളുകൾ രോഗബാധിതരായി. പ്രതിരോധശക്തി ആർജിച്ച പരാദങ്ങൾ കൊയ്‌ന ഉപയോഗിച്ചുള്ള ചികിത്സ നിഷ്‌ഫലമാക്കിയതാണ്‌ ഇതിനു കാരണം. ചൈനയിൽ കണ്ടുവരുന്ന ആർട്ടിമിസിയ അന്നുവ എന്ന ചെടിയിൽ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന മലമ്പനിയ്‌ക്കെതിരെയുള്ള കൂടുതൽ പുതിയ മരുന്നുകൾ വിലക്കൂടുതൽ ഭയന്ന്‌ പല ആഫ്രിക്കൻ രാജ്യങ്ങളും ഉപയോഗിക്കുന്നില്ല. അതിന്റെ ഫലമായി “ആഫ്രിക്കയിൽ മലമ്പനി പിടിമുറുക്കുകയാണ്‌,” ലോകാരോഗ്യ സംഘടനയുടെ ഒരു ഉന്നത ഉദ്യോഗസ്ഥ പറഞ്ഞു. (g04 2/22)

ലത്തീൻ ഭാഷയുടെ മുഖം മിനുക്കുന്നു

അനേകം ആളുകൾക്കും ലത്തീൻ ഒരു മൃതഭാഷയാണെങ്കിലും വത്തിക്കാൻ അതിനെ പുനരുജ്ജീവിപ്പിക്കാനും കാലാനുസൃതമാക്കാനും ഉദ്യമിക്കുകയാണ്‌. എന്തുകൊണ്ട്‌? ഉപയോഗത്തിലിരിക്കുന്ന ഭാഷ ഇറ്റാലിയൻ ആണെങ്കിലും ലത്തീൻ ഔദ്യോഗിക ഭാഷയാണ്‌. മാത്രമല്ല, ചാക്രികലേഖനങ്ങളിലും മറ്റു രേഖകളിലും അതാണ്‌ ഇപ്പോഴും ഉപയോഗിക്കുന്നത്‌. കുർബാന പ്രാദേശിക ഭാഷകളിൽ ആചരിക്കാമെന്ന തീരുമാനത്തെത്തുടർന്ന്‌ 1970-കളിൽ ലത്തീൻ വളരെയധികം ക്ഷയിച്ചു തുടങ്ങി. അപ്പോൾ, ഈ ഭാഷയെ സജീവമായി നിലനിറുത്താൻ പോൾ ആറാമൻ പാപ്പാ ലത്തീൻ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഈ ലക്ഷ്യത്തിൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ലത്തീൻ-ഇറ്റാലിയൻ നിഘണ്ടുവിന്റെ അവസാന പ്രതിയും വിറ്റഴിഞ്ഞു. ഇപ്പോൾ രണ്ടു വാല്യങ്ങളും സമാഹരിച്ച്‌ ഒരു പുതിയ പതിപ്പ്‌ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 115 ഡോളറാണ്‌ വില. അതിൽ “ഇസ്‌കാര്യോറം ലാവാറ്റോർ” (പാത്രം കഴുകാനുള്ള യന്ത്രം) എന്നിങ്ങനെ ഏതാണ്ട്‌ 15,000 ആധുനിക ലത്തീൻ പദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. “രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഒരു പുതിയ വാല്യം പ്രതീക്ഷിക്കുന്നു,” ദ ന്യൂയോർക്ക്‌ ടൈംസ്‌ പറയുന്നു. പുതുതായി ചേർക്കുന്ന പദങ്ങളിലേറെയും “കമ്പ്യൂട്ടർ, വിവര വിജ്ഞാനീയം എന്നീ മേഖലകളിൽ നിന്നുള്ളവയായിരിക്കും.” (g04 2/22)