നാം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു . . .
നാം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?
“ദൈവത്തിന് സ്വർഗത്തിൽ നല്ല സുഖമാണല്ലോ, നമുക്കു മാത്രമല്ലേ ഈ കഷ്ടപ്പാടൊക്കെ ഉള്ളൂ.” —മേരി. a
ഇന്നത്തെ ചെറുപ്പക്കാർ ക്രൂരമായ ഒരു ലോകത്തിലേക്കാണു പിറന്നു വീണത്. ആയിരക്കണക്കിനു ജീവിതങ്ങൾ തല്ലിക്കെടുത്തുന്ന ദാരുണമായ ഭൂകമ്പങ്ങളും പ്രകൃതി വിപത്തുകളും സാധാരണ സംഭവങ്ങൾ മാത്രമായിരിക്കുന്നു. യുദ്ധങ്ങളും ഭീകരാക്രമണങ്ങളും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. രോഗം, വ്യാധികൾ, കുറ്റകൃത്യം, അപകടങ്ങൾ എന്നിവ നമ്മുടെ ഉറ്റവരെ കവർന്നെടുക്കുന്നു. മുകളിൽ ഉദ്ധരിച്ച മേരിയെ സംബന്ധിച്ചിടത്തോളം ദുരന്തം വ്യക്തിപരവും ഞെട്ടിക്കുന്നതുമായിരുന്നു. പിതാവിന്റെ മരണശേഷമാണ് അവൾ അമർഷത്തോടെ അങ്ങനെ പറഞ്ഞത്.
ദുരന്തങ്ങൾ വ്യക്തിപരമായി പ്രഹരമേൽപ്പിക്കുമ്പോൾ നിരാശയും നഷ്ടബോധവും കോപവുമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ‘എന്തുകൊണ്ട് ഇതു സംഭവിച്ചു?’ ‘എനിക്കുതന്നെ ഇതു സംഭവിച്ചത് എന്തുകൊണ്ടാണ്?’ അല്ലെങ്കിൽ ‘ഇപ്പോൾ എന്തുകൊണ്ടാണ് ഇതുണ്ടായത്?’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. ആ ചോദ്യങ്ങൾക്കു തീർച്ചയായും തൃപ്തികരമായ ഉത്തരം ലഭിക്കേണ്ടതാണ്. എന്നാൽ ശരിയായ ഉത്തരത്തിനുവേണ്ടി നാം ശരിയായ ഉറവിലേക്കു പോകേണ്ടതുണ്ട്. റ്ററൽ എന്ന ചെറുപ്പക്കാരൻ നിരീക്ഷിച്ചതുപോലെ ചിലപ്പോൾ “വല്ലാത്ത വേദന അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ കാര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.” അതുകൊണ്ട് യുക്തിസഹമായി ചിന്തിക്കാൻ കഴിയേണ്ടതിന് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.
അസുഖകരമായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കൽ
ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടെങ്കിലും മരണവും ദുരിതങ്ങളും ജീവിത യാഥാർഥ്യങ്ങളാണ്. ഇയ്യോബ് അതിനെ കുറിച്ച് സമുചിതമായി ഇങ്ങനെ പറഞ്ഞു: “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.”—ഇയ്യോബ് 14:1.
“നീതി വസിക്കുന്ന” ഒരു പുതിയ ലോകം ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (2 പത്രൊസ് 3:13; വെളിപ്പാടു 21:3-5) എന്നാൽ ആ ഉത്കൃഷ്ടമായ അവസ്ഥകൾ യാഥാർഥ്യമായി ഭവിക്കുന്നതിനുമുമ്പായി മനുഷ്യവർഗം അഭൂതപൂർവമായ ദുഷ്ടതയുടെ ഒരു കാലയളവിലൂടെ കടന്നുപോയേ മതിയാവൂ. ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.”—2 തിമൊഥെയൊസ് 3:1.
ഈ ദുർഘടസമയങ്ങൾ എത്രകാലം നീണ്ടുനിൽക്കും? യേശുവിന്റെ ശിഷ്യന്മാരും ഏതാണ്ട് ഇതേ സംഗതി തന്നെ അവനോടു ചോദിച്ചു. എന്നാൽ ദുരിതഗ്രസ്തമായ ഈ വ്യവസ്ഥിതി എപ്പോൾ അവസാനിക്കും എന്നതു സംബന്ധിച്ച് കൃത്യമായ നാളോ നാഴികയോ അവൻ വെളിപ്പെടുത്തിയില്ല. മറിച്ച്, യേശു ഇങ്ങനെ പറഞ്ഞു: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:3, 13) യേശുവിന്റെ വാക്കുകൾ ദീർഘവീക്ഷണം ഉള്ളവരായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അന്ത്യം വന്നെത്തുന്നതു വരെ അസുഖകരമായ നിരവധി സാഹചര്യങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ നാം തയ്യാറായിരിക്കണം.
ദൈവമാണോ കുറ്റക്കാരൻ?
അപ്പോൾ, കഷ്ടപ്പാടുകൾ അനുവദിക്കുന്നു എന്നതിനാൽ ദൈവത്തോടു കോപിക്കുന്നത് ന്യായയുക്തമാണോ? സകല കഷ്ടപ്പാടിനും അവസാനം വരുത്തുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ വീക്ഷണത്തിൽ ഒരിക്കലുമല്ല. അതുപോലെ ദൈവം ദുരിതങ്ങൾ ഉളവാക്കുന്നു എന്നു ചിന്തിക്കുന്നതും ന്യായയുക്തമല്ല. പല ദുരന്തങ്ങളും കേവലം യാദൃച്ഛികസംഭവങ്ങളുടെ ഫലമാണ്. ദൃഷ്ടാന്തത്തിന്, ശക്തമായ കാറ്റിൽപ്പെട്ട് ഒരു മരം കടപുഴകി വീണ് ഒരാൾക്കു പരിക്കേൽക്കുന്നു എന്നു കരുതുക. ഇത് ദൈവം വരുത്തിയതാണ് എന്ന് ആളുകൾ പറഞ്ഞേക്കാം. എന്നാൽ ആ മരം വീഴാൻ കാരണം ദൈവമല്ല. അത്തരം സംഗതികൾ ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ നിമിത്തമാണു വന്നു ഭവിക്കുന്നത് എന്നു കാണാൻ ബൈബിൾ നമ്മെ സഹായിക്കുന്നു.—സഭാപ്രസംഗി 9:11, NW.
ബുദ്ധിശൂന്യമായ തീരുമാനങ്ങളും ദുരിതങ്ങൾക്കു കാരണമാകാം. അമിതമായി മദ്യപിച്ചശേഷം വാഹനമോടിച്ചു പോകുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കുറിച്ചു ചിന്തിക്കുക. ആ യാത്ര ഗുരുതരമായ ഒരു അപകടത്തിൽ കലാശിക്കുന്നു. ആരാണ് അപരാധി? ദൈവമാണോ? ഒരിക്കലുമല്ല. തങ്ങളുടെ വീണ്ടുവിചാരമില്ലായ്മയുടെ തിക്തഫലമാണ് അവർ കൊയ്തത്.—ഗലാത്യർ 6:7.
‘പക്ഷേ കഷ്ടപ്പാടുകൾ ഇപ്പോൾത്തന്നെ അവസാനിപ്പിക്കാൻ ദൈവത്തിനു ശക്തിയില്ലേ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ബൈബിൾ കാലങ്ങളിലെ ചില വിശ്വസ്ത പുരുഷന്മാരും അങ്ങനെ ചോദിച്ചിട്ടുണ്ട്. പ്രവാചകനായ ഹബക്കൂക് ദൈവത്തോട് ഇങ്ങനെ ചോദിച്ചു: ‘ദ്രോഹംപ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ നീ മിണ്ടാതിരിക്കുന്നതും എന്ത്?’ എന്നാൽ ഹബക്കൂക് തിരക്കിട്ട് ഒരു നിഗമനത്തിൽ എത്തിച്ചേർന്നില്ല. അവൻ ഇപ്രകാരം പറഞ്ഞു: ‘അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നു കാണേണ്ടതിന്നു ഞാൻ ദൃഷ്ടിവെക്കും.’ “നിയമിത സമയത്ത്” (NW) താൻ കഷ്ടപ്പാടുകൾ തുടച്ചുമാറ്റുമെന്ന് പിന്നീട് ദൈവം ഹബക്കൂക്കിന് ഉറപ്പുനൽകി. (ഹബക്കൂക് 1:13, 14; 2:1-3) അതുകൊണ്ട്, ദുഷ്ടത അവസാനിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ നിയമിത സമയത്തിനായി നാമും ക്ഷമാപൂർവം കാത്തിരിക്കണം.
ദൈവം നമ്മെ വ്യക്തിപരമായി പരീക്ഷിക്കുകയാണെന്നോ നാം ദുരിതം അനുഭവിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നോ ഉള്ള ചിന്താശൂന്യമായ നിഗമനങ്ങളിലേക്ക് നാം എടുത്തുചാടരുത്. കഷ്ടപ്പാടുകൾ നമ്മിലെ നല്ല ഗുണങ്ങൾ പുറത്തുകൊണ്ടുവന്നേക്കാം എന്നതു ശരിയാണ്. ദൈവം അനുവദിക്കുന്ന പരിശോധനകൾക്ക് നമ്മുടെ വിശ്വാസത്തെ സ്ഫുടംചെയ്തെടുക്കാൻ കഴിയുമെന്ന് ബൈബിൾ പറയുന്നുണ്ട്. (എബ്രായർ 5:8; 1 പത്രൊസ് 1:7) വാസ്തവത്തിൽ, പരിശോധനകളെയും പീഡാനുഭവങ്ങളെയും നേരിടുന്ന പലരും കൂടുതൽ ക്ഷമാശീലരും സഹാനുഭൂതി ഉള്ളവരും ആയിത്തീരുന്നു. എന്നാൽ അവർ നേരിട്ടതെല്ലാം ദൈവം വരുത്തിയതാണെന്ന് നാം നിഗമനം ചെയ്യരുത്. അത്തരം ചിന്ത ദൈവത്തിന്റെ സ്നേഹത്തെയും ജ്ഞാനത്തെയും കണക്കിലെടുക്കുന്നില്ല. ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” നേരെ മറിച്ച്, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” ദൈവത്തിങ്കൽനിന്നു വരുന്നു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—യാക്കോബ് 1:13, 17.
ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണം
അപ്പോൾപ്പിന്നെ, ദുഷ്ടതയുടെ ഉത്ഭവം എവിടെനിന്നാണ്? ദൈവത്തിന് എതിരാളികൾ ഉണ്ടെന്നത് ഓർക്കുക—മുഖ്യമായും ‘ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും’ എന്ന ശത്രു. (വെളിപ്പാടു 12:9) നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും ദൈവം ആക്കിവെച്ചത് പ്രശ്നരഹിതമായ ഒരു ലോകത്തിലാണ്. എന്നാൽ ദൈവത്തിന്റെ ഭരണാധിപത്യത്തിൽനിന്നു സ്വതന്ത്രയാകുന്നതാണ് അവൾക്കു കൂടുതൽ നല്ലതെന്ന് സാത്താൻ ഹവ്വായെ പറഞ്ഞു ബോധ്യപ്പെടുത്തി. (ഉല്പത്തി 3:1-5) സങ്കടകരമെന്നു പറയട്ടെ, ഹവ്വാ സാത്താൻ പറഞ്ഞ നുണ വിശ്വസിക്കുകയും ദൈവത്തോട് അനുസരണക്കേടു കാട്ടുകയും ചെയ്തു. മത്സരത്തിന്റെ ഗതിയിൽ ആദാം തന്റെ ഭാര്യയോടൊപ്പം ചേർന്നു. ഫലമോ? ബൈബിൾ പറയുന്നതുപോലെ “മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
സാത്താനെയും അനുയായികളെയും നശിപ്പിച്ചുകൊണ്ട് ദൈവത്തിന് അവിടെവെച്ചുതന്നെ ആ മത്സരം അവസാനിപ്പിക്കാമായിരുന്നു. എങ്കിലും സമയം കടന്നുപോകാൻ 1 യോഹന്നാൻ 5:19) കൂടുതലായി, ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തിയിരിക്കുന്നു. (സഭാപ്രസംഗി 8:9) മനുഷ്യനിർമിത മതങ്ങൾ പരസ്പരവിരുദ്ധമായ പഠിപ്പിക്കലുകളുടെ ഫലമായി കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലാണ്. ധാർമികത എന്നത്തേതിലുമധികം അധഃപതിച്ചിരിക്കുന്നു. മാനുഷ ഗവൺമെന്റുകൾ സാധ്യമായ ഏതൊരു ഭരണവിധവും പരീക്ഷിച്ചു നോക്കിയിരിക്കുന്നു. അവർ ഉടമ്പടികളിൽ ഒപ്പുവെക്കുന്നു, നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നു. പക്ഷേ, സാധാരണക്കാരന് അവന്റെ ആവശ്യങ്ങൾ ഇന്നും കിട്ടാക്കനിയായി അവശേഷിക്കുന്നു. യുദ്ധങ്ങൾ ദുരിതത്തിനുമേൽ ദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുന്നു.
അനുവദിക്കുന്നതാണ് ഉചിതമെന്ന് അവൻ കണ്ടു. അതുകൊണ്ട് എന്തു പ്രയോജനം കൈവരുമായിരുന്നു? സാത്താൻ നുണയനാണ് എന്ന വസ്തുത തുറന്നുകാട്ടാൻ അത് ഇടയാക്കുമായിരുന്നു എന്നതാണ് ഒരു സംഗതി. ദൈവത്തിൽനിന്നുള്ള സ്വാതന്ത്ര്യം നാശമല്ലാതെ മറ്റൊന്നും കൈവരുത്തുന്നില്ല എന്നത് തെളിയിക്കപ്പെടാനും അത് അവസരം ഒരുക്കുമായിരുന്നു. വാസ്തവത്തിൽ സംഭവിച്ചിരിക്കുന്നത് അതുതന്നെ അല്ലേ? “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (ദുഷ്ടത അവസാനിപ്പിക്കാനുള്ള എക പോംവഴി ദൈവിക ഇടപെടലാണ് എന്നതു വ്യക്തമാണ്. എന്നാൽ ദൈവത്തിന്റെ നിയമിത സമയത്തു മാത്രമേ ഇതു സംഭവിക്കുകയുള്ളൂ. അതുവരെ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചുകൊണ്ട് ദൈവിക ഭരണത്തെ പിന്തുണയ്ക്കാനുള്ള പദവി നമുക്കുണ്ട്. കയ്പേറിയ ഏതൊരു അനുഭവം ഉണ്ടാകുമ്പോഴും പ്രശ്നരഹിത ലോകത്തിന്റെ ഭദ്രമായ പ്രതീക്ഷയിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും.
നാം തനിച്ചല്ല
എന്നിരുന്നാലും വ്യക്തിപരമായി കഷ്ടപ്പാടുകൾ നേരിടേണ്ടിവരുമ്പോൾ നാം ഇങ്ങനെ ചോദിച്ചേക്കാം, ‘എനിക്ക് എന്തുകൊണ്ട് ഇതു സംഭവിച്ചു?’ എന്നാൽ ദുരിതങ്ങൾ പേറുന്നതിൽ നാം തനിച്ചല്ല എന്ന് നമ്മെ അനുസ്മരിപ്പിച്ചുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: ‘സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.’ (റോമർ 8:22) ഈ വസ്തുത തിരിച്ചറിയുന്നത് ക്ലേശകരമായ സാഹചര്യങ്ങൾ തരണംചെയ്യാൻ നിങ്ങളെ സഹായിക്കും. ദൃഷ്ടാന്തത്തിന്, 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്ക് നഗരത്തിലും വാഷിങ്ടൺ ഡി.സി.-യിലും സംഭവിച്ച ഭീകരാക്രമണം നിക്കോളിനെ വൈകാരികമായി ഉലച്ചുകളഞ്ഞു. “ഞാൻ വല്ലാതെ ഭയന്നുപോയി,” അവൾ പറയുന്നു. എന്നാൽ സഹക്രിസ്ത്യാനികൾ ആ ദുരന്തത്തെ നേരിട്ടതിനെ കുറിച്ചുള്ള വിവരണങ്ങൾ വായിച്ചപ്പോൾ അവളുടെ വീക്ഷണത്തിനു മാറ്റം വന്നു. b “ഞാൻ തനിച്ചല്ലെന്ന് എനിക്കു ബോധ്യമായി. എന്റെ വേദനയും ദുഃഖവും മെല്ലെ കുറഞ്ഞുതുടങ്ങിയിരിക്കുന്നു.”
ചില സന്ദർഭങ്ങളിൽ, നിങ്ങൾക്കു സംസാരിക്കാൻ കഴിയുന്ന ആരെയെങ്കിലും സമീപിക്കുന്നത് ജ്ഞാനമായിരിക്കും. അത് മാതാപിതാക്കളിൽ ഒരാളോ പക്വതയുള്ള ഒരു സുഹൃത്തോ ഒരു ക്രിസ്തീയ മൂപ്പനോ ആകാം. നിങ്ങൾ വിശ്വസിക്കുന്ന ആരെങ്കിലുമായി സ്വന്തം വികാരങ്ങൾ പങ്കുവെക്കുന്നത് പ്രോത്സാഹനത്തിന്റെ ‘നല്ല വാക്ക്’ ലഭിക്കാൻ ഇടയാക്കും. (സദൃശവാക്യങ്ങൾ 12:25) ബ്രസീലിൽനിന്നുള്ള ഒരു യുവക്രിസ്ത്യാനി അനുസ്മരിക്കുന്നു: “ഒമ്പതു വർഷം മുമ്പ് എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഒരു ദിവസം യഹോവ അദ്ദേഹത്തെ ഉയിർപ്പിക്കും എന്ന് എനിക്കറിയാം. എങ്കിലും ദുഃഖത്തെ തരണംചെയ്യാൻ എന്നെ സഹായിച്ച ഒരു സംഗതി എന്റെ വികാരങ്ങൾ കടലാസിൽ കുറിക്കുന്നതായിരുന്നു. കൂടാതെ ഞാൻ എന്റെ ക്രിസ്തീയ സുഹൃത്തുക്കളോടു മനസ്സു തുറന്നു സംസാരിക്കുമായിരുന്നു.” മനസ്സിലുള്ളത് അങ്ങനെ തുറന്നു സംസാരിക്കാൻ കഴിയുന്ന ‘യഥാർഥ സ്നേഹിതന്മാർ’ നിങ്ങൾക്ക് ഉണ്ടോ? (സദൃശവാക്യങ്ങൾ 17:17, NW) എങ്കിൽ അവരുടെ സ്നേഹപുരസ്സരമായ സഹായത്തിൽനിന്നു പ്രയോജനം നേടുക! കരയുന്നതിനോ നിങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നതിനോ മടിക്കേണ്ടതില്ല. എന്തിന്, ഒരിക്കൽ തന്റെ സുഹൃത്തിന്റെ മരണത്തിങ്കൽ യേശു പോലും ‘കണ്ണീർവാർത്തു’!—യോഹന്നാൻ 11:35.
നാം ഒരിക്കൽ “ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും” എന്നു ബൈബിൾ ഉറപ്പു നൽകുന്നു. (റോമർ 8:21, NW) അന്നോളം നിഷ്കളങ്കരും നല്ലവരുമായ അനേകരും ദുരിതങ്ങൾ അനുഭവിച്ചേക്കാം. കഷ്ടപ്പാടുകൾ ഉണ്ടാകുന്നതിന്റെ കാരണം അറിയുകയും ഏറെക്കാലം അതു തുടരുകയില്ലെന്ന് ഓർക്കുകയും ചെയ്യുന്നതിൽനിന്ന് ആശ്വാസം നേടുക. (g04 3/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b 2002 ഫെബ്രുവരി 8 ഉണരുക!യിലെ “ദുരന്തമുഖത്തും ധൈര്യത്തോടെ” എന്ന പരമ്പര കാണുക.
[16-ാം പേജിലെ ചിത്രം]
നിങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുന്നതു സഹായകമായിരുന്നേക്കാം